Wednesday, January 1, 2014

പുതുവര്‍ഷം



ഒരു വര്‍ഷം കൂടി കടന്നുപോവുകയും മറ്റൊന്ന് പിറന്നു വീഴുകയും ചെയ്യുന്ന അവസരത്തിലാണ് നമ്മളിന്ന് എത്തിനില്‍ക്കുന്നത്.
എല്ലാ ആഘോഷങ്ങളിലും വഴിമാറി സഞ്ചരിച്ച് സ്വബോധം നഷ്ടപ്പെട്ട് കൊണ്ടാട പ്പെടുന്ന മഹാസമൂഹത്തിന്‍റെ ഒരു കണ്ണിയാണ് ഞാനും നിങ്ങളുമൊക്കെ.
ആഘോഷങ്ങളുടെയും വിശേഷാവസരങ്ങളുടെയും സത്തയെന്തെന്ന് തിരിച്ചറി യാതെ എല്ലാ സുദിനങ്ങള്‍ക്കും ഒരേ നിറച്ചാര്‍ത്തൊഴിച്ച് പൊറാട്ടുനാടകമാടു ന്ന കെട്ട കാലമെന്ന മുഖമില്ലാത്ത അവസ്ഥയിലാണ് മലയാളിയുടെ ലോകക്രമം.
പ്രാദേശിക ഉത്സവങ്ങളും ആണ്ടറുതികളും പ്രകൃതിയുടെ പൂക്കാലവുമെല്ലാം നമുക്ക് നിലമറന്ന് ‘എന്‍ജോയ്’ ചെയ്യാനുള്ള അവസരങ്ങളായാണ് പുതിയ കാലം കാണുന്നത്. വിശേഷാവസരങ്ങളുടെ തനത് മൂല്യം എന്തെന്ന് പോലുമോ ര്‍ക്കാതെ, എന്തു സന്ദേശമാണോ ആ സുദിനം ലോകത്തിനു മുമ്പില്‍ ഉദ്ഘോഷി ക്കുന്നത് എന്നു ചിന്തിക്കാതെ അതിനു വിപരീതമായി കൊണ്ടാടപ്പെടുകയാണ് നമ്മുടെ പുതിയ കാലഘട്ടത്തിലെ ആഘോഷവും ജീവിതവുമെല്ലാം.
ലോകം പുതിയൊരു പുലരിയിലേക്ക്, പുതിയൊരു കലണ്ടറിലേക്ക് പ്രവേശി ക്കുകയാണ്. ഇന്നലെത്തെതില്‍ നിന്നും ദിവസങ്ങളുടെ നിറമോ നമ്മുടെ പ്രവര്‍ത്തിപഥത്തിലെ സഞ്ചാരമൊ പുതിയ ദിനത്തില്‍ വ്യത്യസ്ഥമാകില്ല. ഇന്നുവരെ തുടര്‍ന്നു വന്നിട്ടുള്ള ദിനചര്യകളും ജീവിതസഞ്ചാരങ്ങളും നാം തുടരുക തന്നെ ചെയ്യും.

എന്തുതന്നെയായാലും സാധാരണപോലെ ഈയൊരു ദിവസവും ജീവിതത്തില്‍ വ്യത്യാസങ്ങളുണ്ടാക്കാതെ ചുവരിലെ പഴയ കലണ്ടറിനെ വിസ്മൃതിയിലേ ക്കെറിഞ്ഞ് പുതിയൊരൊന്നിനെ സ്ഥാപിച്ച് പതുക്കെ നീങ്ങിമായും.
എന്നാല്‍ മാനസികമായ ചില തീരുമാനങ്ങളും ജീവിതരീതികളും പാലിക്കാന്‍ നവദിനമെന്ന് നാമേവരും വിശ്വാസം വെച്ചു പുലര്‍ത്തുന്ന ഈ പ്രഭാതത്തില്‍ നമുക്ക് തുടക്കമിട്ടുകൂടെ..?

ഓരോ ദിവസങ്ങളവസാനിക്കുമ്പോഴും ജഗദീശ്വരന്‍ നമുക്കായി ചൊരിഞ്ഞ അനുഗ്രഹങ്ങളത്രയും സ്മരിച്ച് നമ്മുടെ സഹജീവികളുടെ വേദനകളിലേക്ക് വെറുതെ ഒരു സാന്ത്വനസ്പര്‍ശവുമായി ചെന്നു നില്‍ക്കാന്‍ മനസ്സുകൊണ്ടെ ങ്കിലും ഒന്നു തയ്യാറായിക്കൂടെ..?
നശ്വരമായ ഈ വാഴ്വില്‍ അനശ്വരമായി മാറാവുന്ന പ്രവര്‍ത്തനങ്ങളില്‍ സക്രിയമാവുമെന്ന് തനിയെ നിന്നുകൊണ്ടെങ്കിലും പ്രതിജ്ഞ ചെയ്തുകൂടെ..?
ഇതുമാത്രമല്ല, ഇതിലും കൂടുതല്‍ നമുക്കാവും. മനുഷ്യജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുന്ന അവസ്ഥകള്‍ ചിത്രങ്ങളായും വാര്‍ത്തകളായും നമുക്കു മുമ്പില്‍ തെളിയുമ്പോള്‍ അത് എന്നെ ബാധിക്കുന്ന വിഷയമല്ല എന്ന ചിന്തയോടെ കണ്ണടയ്ക്കാതിരുന്നാല്‍..
അന്യന്റെ വേദന സ്വന്തം വേദനയായി ഉള്ളിലേക്കാവാഹിക്കാന്‍ നമ്മള്‍ തയ്യാറാവുമ്പോള്‍..
അപ്പോള്‍ മാത്രമാണ് മനുഷ്യന്‍ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നാം കൈവരിക്കുന്നത്.
ഓണം വന്നാലും ഉണ്ണി പിറന്നാലും കണ്ണീരിന്റെയും പട്ടിണിയുടെയും യാതനകളുടെയും വേവുനിലങ്ങളില്‍ അന്തിയുറങ്ങുന്ന ലോകത്തിലെ മഹാ ഭൂരിപക്ഷത്തിന്റെ ദയനീയമായ അവസ്ഥ നിത്യേനയോര്‍ക്കുകയും നമ്മെ ബാധിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും എത്രയോ നിസ്സാരമെന്ന് സ്വയം തിരിച്ചറിയുകയും ചെയ്യുമ്പോള്‍ നാം ഭാഗ്യവാന്‍മാരുടെ കൂട്ടത്തിലാണെന്ന് ബോധ്യപ്പെടുകയും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ നമ്മുടെ കൈകള്‍ നീളുകയും ചെയ്യും.
ആപത്തില്ലാകാലം ഐതീഹ്യങ്ങളില്‍ ദര്‍ശിക്കാനുള്ളതല്ല, മണ്ണില്‍ അങ്ങനെ യൊരു ദിനം ഇനിയുമുണ്ടാവുമെന്ന് വെറുതെ നമുക്ക് സ്വപ്നം കാണാം.
അങ്ങനെയൊരു സ്വപ്നത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള കാപട്യമില്ലായ്മയെ ങ്കിലും നമ്മിലുണ്ടാവണം. അങ്ങനെ നമ്മള്‍ക്ക് മണ്ണിന്റെ മണമുള്ള, സഹാനു ഭൂതിയുടെ തെളിച്ചമുള്ള സ്നേഹത്തിന്റെ നിലാവൊളി പരത്തുന്ന നന്‍മയുടെ പ്രതിരൂപങ്ങളായി ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയുന്നവരായി മാറാം.
‘ലോകാ സമസ്താ സുഖിനോ ഭവന്തു’
ഏവർക്കും ഐശ്വര്യം നിറഞ്ഞ പുതുവര്‍ഷം നേരുന്നു.

***********************************************


ചിത്രം കടപ്പാട്: ഗൂഗിൾ 

3 comments:

  1. നന്‍മയുടെ പ്രതിരൂപങ്ങളായി ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയുന്നവരായി മാറാം.

    ReplyDelete

  2. പിന്നെ എനിക്ക് പുതുവര്‍ഷ പ്രതിജ്ഞ ഒന്നുമില്ല..

    ഒറ്റ രാത്രി കൊണ്ട് എന്ത് മാറ്റം സംഭവിക്കാനാണ്,നമ്മുടെ തീരുമാനങ്ങളും പുതിയ വഴികളും ഒക്കെ സമയാ സമയങ്ങളില്‍ വരും.അത് ജനുവരി ഒന്നിന് സംഭവിക്കും എന്ന് ഞാന്‍ കരുതുന്നില്ല.

    ഐശ്വര്യം നിറഞ്ഞ പുതുവര്‍ഷം നേരുന്നു.

    ReplyDelete
  3. പുതുവര്‍ഷം ഐശ്വര്യപൂര്‍ണ്ണമാകട്ടെ .കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete