Friday, June 20, 2014

ബത്ഹയിലേക്കുള്ള വഴി



 ത്ഹയിലാണ് എല്ലാ ഭാഷക്കാരെയും പെട്ടെന്ന് കണ്ടെത്താന്‍ എളുപ്പം.
അവിടെ കേരളാമാര്‍ക്കറ്റിലെത്തിയാ ആദ്യം കാണുന്ന മലയാളിയോട് കാര്യങ്ങ ളൊക്കെ പറയാം..
നമ്മുടെ കാര്യങ്ങള്‍ കേള്‍ക്കാന്‍ ആര്‍ക്കെങ്കിലും സമയോം താല്‍പ്പര്യോം കാണുമോ ആവോ..?

അവര്‍ മൂന്നുപേരായിരുന്നു. ഫിറോസ്, അക്ബര്‍, വിശ്വംഭരന്‍..
യാത്രയ്ക്കിടയില്‍ ഉള്ളിലെ സംശയങ്ങള്‍ അവര്‍ ആരോടെന്നില്ലാതെ ചോദി ച്ചു കൊണ്ടേയിരുന്നു.
സമയം പോകുന്തോറും മറുപടി കിട്ടാത്ത ചോദ്യങ്ങള്‍ അവര്‍ക്കിടയില്‍ കുമിഞ്ഞു.

ഇനി  എത്ര ദൂരമുണ്ടാവും ബത്ഹയിലേക്ക്..
വിശ്വംഭരന്റെതായിരുന്നു ചോദ്യം.

അല്ല, ബത്ഹയില്‍ ഓരോ ഭാഷക്കാര്‍ക്കും ഒന്നിച്ചുകൂടാന്‍ പ്രത്യേകം സ്ഥല ങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ട്.
റിയാദ് എയര്‍പോര്‍ട്ടില് വന്നെറങ്ങീത് ഓര്‍മേന്ന് പോയിട്ടില്ല.. പിന്നെ കാടുമൂടിയ *മസ്റയിലല്ലെ ചെന്ന് കണ്ണുതുറന്നത്..
റിയാദിന്റെ വലിപ്പോം ബത്ഹയുടെ മഹിമയുമൊക്കെ കേട്ടറിവേയുള്ളൂ..

മലമടക്കില്‍ നിന്നും പുറപ്പെട്ട ശേഷം മൂന്നാമത്തെ വാഹനമാണിത്.
കണ്ണെത്താദൂരത്തോളം വിസ്തൃതമായിക്കിടക്കുന്ന ഈന്തപ്പത്തോട്ടത്തിന്റെ അതിരു തിരിക്കുന്ന, കല്ലുകളോരോന്നും അടര്‍ന്ന് അടുത്ത നിമിഷം നിലം പതി ക്കുമെന്ന് തോന്നിപ്പിക്കുന്ന മലയുടെ താഴ്വാരത്തില്‍  നിന്നും ടാറുവഴി വരെ പച്ചപ്പുല്ലിന്റെ ചതുരക്കെട്ടുകള്‍ കുത്തി നിറച്ച് ഏതൊക്കെയോ കൃഷിഭൂമിക ളും ലക്ഷ്യം വെച്ച് നീങ്ങുന്ന പഴയൊരു വണ്ടിയിലായിരുന്നു യാത്രയുടെ തുട ക്കം. സുരക്ഷിതമായി റോഡിലെത്തിയപ്പോള്‍ വണ്ടിക്കാരന്‍ പാക്കിസ്ഥാനി  തന്റെ തവിട്ടു നിറമുള്ള പല്ല് കാണിച്ചു ചിരിച്ചുകൊണ്ട് ചില്ലറത്തുട്ടുകള്‍ക്കു വേണ്ടി കൈ  നീട്ടി.

യാത്ര തുടങ്ങിയ സമയത്തു തന്നെ ഫിറോസ് തനിക്കറിയാവുന്ന രീതിയില്‍ അറബിയും ഉറുദുവുമൊക്കെ കൂട്ടിക്കുഴച്ച് തങ്ങളുടെ അവസ്ഥ അയാളുടെ മുമ്പില്‍ അവതരിപ്പിച്ചതാണ്. എന്നിട്ടും ഇയാളെന്താണിങ്ങനെയെന്ന് അവര്‍ സങ്കടപ്പെട്ടു. ഫിറോസും അക്ബറും വിശ്വംഭരനും  റോഡരുകില്‍ നിന്ന് തങ്ങ ളുടെ കുപ്പായക്കീശയും മണ്ണിന്റെ നിറമുള്ള ബാഗിന്റെ സൈഡ്കവറുമൊക്കെ കയ്യിലൊന്നും തടയില്ലെന്നറിഞ്ഞിട്ടും പിന്നെയും ചികഞ്ഞു.

പാക്കിസ്ഥാനി  ഡ്രൈവര്‍ കൂശലന്യേ പഴയൊരു ഗസല്‍ പാടി.
അടുത്ത നിമിഷം പാട്ടു നിര്‍ത്തി പൊട്ടിച്ചിരിച്ചു കൊണ്ട് അവര്‍ക്കു നേരെ  കൈ വീശി.
ഖുദാഫീസ്.. 
സര്‍വ്വശക്തന്‍ കാത്തുരക്ഷിക്കട്ടെ..  ഫിറോസും ആ വാക്ക് ഉള്ളിലുരുവിട്ടു.

യാത്രയുടെ രണ്ടാംഘട്ടം ഒരു ചരക്കുലോറിയിലായിരുന്നു.
ശ്രീലങ്കക്കാരനായിരുന്നു ഡ്രൈവര്‍.
വലിയൊരു തുകയാണ് ശ്രീലങ്കക്കാരന്‍ ആദ്യം ചോദിച്ചത്. അയാള്‍ തമിഴ് വംശജനായിരുന്നു. അക്ബറിന്  അത്യാവശ്യം തമിഴ് അറിയാവുന്നതിനാല്‍ തങ്ങളുടെ  അവസ്ഥ അയാളോട് വിവരിച്ചപ്പോള്‍ പണത്തിന്റെ കാര്യത്തില്‍ ഒന്നും പറഞ്ഞില്ല.

വണ്ടിയില്‍ അയാളുടെ സഹായിയുമുണ്ടായിരുന്നു. സിംഹളഭാഷ മാത്രമറി യാവുന്ന കറുത്തു മെലിഞ്ഞ മനുഷ്യന്‍.

ഡ്രൈവര്‍ യാത്രയിലുടനീളം എന്തൊക്കെയോ കാര്യങ്ങള്‍ അറ്റമില്ലാതെ സംസാരിച്ചു. പിന്നീട് തമാശപ്പാട്ടുകള്‍ പാടി. പാട്ടുകേട്ട് അക്ബര്‍ ചിരിക്കു മ്പോള്‍ ഫിറോസും വിശ്വംഭരനും ചിരിച്ചു. അതുകണ്ട് ഡ്രൈവര്‍ക്കൊപ്പമുള്ള മനുഷ്യനും  ചിരിച്ചു.
ചിരിക്കും കണ്ണീരിനും ഭാഷയുടെ സൂചനാചിഹ്നങ്ങള്‍ വേണ്ടല്ലോയെന്ന് അന്നേ രം ഫിറോസ് ഓര്‍ത്തു.

ഒടുവില്‍ ശ്രീലങ്കക്കാരന്‍ ഹൈവേയില്‍ നിന്നും അധികം വീതിയില്ലാത്ത റോഡിലേക്ക് വാഹനം തിരിച്ചു കയറ്റി. അല്‍പ്പദൂരം ഓടിയ ശേഷം പതുക്കെ ബ്രേക്കില്‍ കാലമര്‍ത്തി.
നാങ്കെ.. ഇന്ത റോട്ടിലെ പോയി നമ്പ എടത്തിലെ പോയി ശേരവും..
അയാള്‍ എതിര്‍വശത്തെ റോഡ് ചൂണ്ടിക്കാട്ടി.
ഉങ്കളുക്ക് അന്തപക്കം കൊഞ്ച നേരത്തുക്കുള്ളെ വണ്ടി കെടയ്ക്കും...  അപ്പടിയേ ബത്താവുക്ക് പോയി ശേരലാം..

അയാളോടും സഹായിയായ കറുത്ത മനുഷ്യനോടും കണ്ണുകള്‍ കൊണ്ട് നന്ദി പറഞ്ഞു.
അവിടുന്ന് യാത്ര തുടരാന്‍ കുറേ നേരം  കാത്തു നില്‍ക്കേണ്ടി വന്നു.

ബത്ഹയിലെ ബംഗാളിമാര്‍ക്കറ്റിലേക്ക് പച്ചക്കറിയുമായി പോകുന്ന വാഹന മാണ് മുമ്പില്‍ വന്നു നിന്നത്. പച്ചക്കറിക്കെട്ടുകള്‍ക്കിടയിലെ ഇത്തിരിപ്പോന്ന ഇടങ്ങളില്‍ അവര്‍ ചുരുണ്ടുകൂടി.

വിശ്വംഭരാ.. നിനക്ക് പേടി തോന്നുന്നുണ്ടോ..
അക്ബറാണത് ചോദിച്ചത്. ഫിറോസും വിശ്വംഭരന്റെ മുഖത്തേക്ക് നോക്കി.
പേടിയല്ല..  ഇനിയും ബത്ഹയിലെത്തിയില്ലല്ലൊ എന്ന ആധിയാണെനിക്ക്..

ചുവപ്പുവെട്ടത്തിന്റെ മൗനനിര്‍ദ്ദേശം അനുസരിച്ച് സിഗ്നല്‍ വരയില്‍ വാഹ നം  നിന്നു. വിശ്വംഭരന്‍ എന്തോ തിരയുന്ന പോലെ പുറത്തേക്ക് തല നീട്ടി.

സബൂര്‍ കരോ യാര്‍.. ഓര്‍, ദസ് കിലോമീറ്റര്‍ ബാക്കി ഹെ..

വിശ്വംഭരന്റെ ആകാംക്ഷ ബംഗാളിക്ക് അത്ര പിടിച്ചില്ലെന്ന് തോന്നുന്നു.
ഇനിയൊരു പത്തുകിലോമീറ്റര്‍ ദൂരമുണ്ട് ബത്ഹയെത്താന്‍.. ഒന്നടങ്ങ് വിശ്വം ഭര്‍ജീ..
ഫിറോസ് ആശ്വാസത്തിന്റെ സ്വരത്തിലാണത് പറഞ്ഞത്.

‘അല്‍ഹംദുലില്ലാഹ്..’
അക്ബര്‍ കണ്ണുകളടച്ച് പിന്നെയുമെന്തൊക്കെയോ ശബ്ദമില്ലാതെ ഉരുവിട്ടു.

മരുഭൂമിയുടെ കാറ്റുശബ്ദമില്ലാതെ, തിരക്കേറിയ റോഡിലെ വാഹനങ്ങളുടെ ഇരമ്പല്‍ മാത്രം. അക്ബറും വിശ്വംഭരനും ഫിറോസും ആഹ്ളാദത്തോടെ കണ്ണും ചെവിയും പുറത്തേക്ക് കൂര്‍പ്പിച്ചു. വാഹനത്തിനുള്ളില്‍ മൗനം നിറ ഞ്ഞു.
ഡ്രൈവര്‍ അസ്വസ്ഥതയോടെ പോക്കറ്റില്‍ നിന്നും ചെറിയൊരു പ്ളാസ്റ്റിക്‌ കവറില്‍ വിരലുകളിട്ട് എന്തോ നുള്ളിയെടുത്ത് പല്ലിനും  ചുണ്ടിനുമിടയില്‍ തിരുകി ഒന്നുമറിയാത്ത ഭാവത്തില്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തി.

സിറ്റി സെന്റര്‍ എന്നെഴുതിയ അസ്ത്രചിഹ്നത്തിനു  താഴെയുള്ള റോഡിലേക്ക് തിരിഞ്ഞ ശേഷം ബംഗാളി അവരുടെ മൂവരുടെയും മുഖത്തേക്ക് നോക്കി.

നമ്മള്‍ ബത്ഹയിലെത്തിയിരിക്കുന്നു..
വിശ്വംഭരന്‍ പരിസരം മറന്ന് ഉറക്കെ ചിരിച്ചു.
ആ ചിരി വാഹനത്തിനുള്ളില്‍ പ്രതിദ്ധ്വനി ച്ചു.

‘ഹരേ.. തുംകോ പാഗല്‍ ഹോഗയാ ക്യാ..’

ബംഗാളി പല്ലിനും  ചുണ്ടിനുമിടയില്‍ നിന്നും എന്തോ ഒന്ന് നാവുകൊണ്ട് ചുഴറ്റിയെടുത്ത് വിന്‍ഡോഗ്ളാസ്സ് താഴ്ത്തി പുറത്തേക്ക് തുപ്പി. ബംഗാളിയുടെ ചോദ്യത്തിനു  മറുപടിയൊന്നും പറയാതെ വിശ്വംഭരനും അക്ബറും ഫിറോ സും പിന്നെയും ചിരിച്ചു.
നിറുത്താതെയുള്ള ചിരി കാരണം അവരുടെ കണ്ണുകള്‍ നിറഞ്ഞു.

ബംഗാളി വാഹനം നിര്‍ത്തി ഡോറു തുറന്നു.

വാഹനത്തിന്റെ ഇരുവശങ്ങളിലൂടെയും ജനമൊഴുകുന്നു. വിവിധ ഭാഷക്കാര്‍, വേഷങ്ങള്‍..
അക്ബറും വിശ്വംഭരനും ഫിറോസും വാഹനത്തില്‍ നിന്നും പുറത്തിറങ്ങി.

ബംഗാളി വണ്ടി മുമ്പോട്ടെടുത്ത് തിരക്കിലൂടെ ഇഴഞ്ഞു.

ഇരകളെയും കാത്തു നിന്ന ടാക്സിഡ്രൈവര്‍മാര്‍ അവര്‍ക്കു ചുറ്റും കൂടി.
വൃത്തിയില്ലാത്ത വേഷം ധരിച്ച അറബികളും ഹിന്ദിക്കാരും ബംഗാളികളു മൊക്കെ അവരെ വലംവെച്ച് കടന്നുപോയി.

നസീം.. ദര്‍ഇയ്യ.. മുസാമിയ.. അല്‍ഖര്‍ജ്... അഫ് ലാജ്..
എവിടേക്കും പോവാന്‍ തയ്യാറായി ചിലര്‍ അവര്‍ക്കു ചുറ്റും നില്‍ക്കുന്നു.

‘ഭായ്.. എവടെ പോണ്.. ബുറൈദ.. ദമ്മാം..’

മുമ്പില്‍ ഒരു മലയാളി വന്നു നിന്നു.

ഫിറോസും അക്ബറും വിശ്വംഭരനും മിണ്ടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ പിന്നെയും ചോദിച്ചു.
‘..എവ്ടെ പോവാനാ..’

‘ചങ്ങാതീ.. എങ്ങോട്ടും പോകാനല്ല.. ഞങ്ങള്‍ ബത്ഹയില്‍...’
വിശ്വംഭരന്റെ നനവില്ലാത്ത നാവിനും ചങ്കിനുമിടയില്‍ വാക്കുകള്‍ കുരു ങ്ങി.

* * * * * * * * *

‘..പണ്ട്.. മുത്തശ്ശി പറഞ്ഞ കഥയാ..
ഇഴജന്തുക്കള്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മനുഷ്യരുടെ കണ്ണില്‍ പെടരുതെയെന്ന് പ്രാര്‍ത്ഥിക്കുമത്രെ.. അതുപോലെയാ ഇപ്പോഴത്തെ എന്റെയ വസ്ഥ.. ആ മന്‍സൂര്‍സാലിം ഇടംവലം തിരിയാന്‍ സമ്മതിക്കുന്നില്ല..
അവന്റെ കണ്ണില്‍ പെട്ടാല്‍ എന്തുസംഭവിക്കുമെന്ന് പടച്ചവനു  മാത്രമേ അറി യൂ..'

ഷര്‍ട്ട് ഇസ്തിരിയിടുന്ന ദിവാകരന്റെ നേര്‍ക്കാണ് ആ വാക്കുകളെങ്കിലും മുറി യിലുള്ള മറ്റ് അന്തേവാസികളും കൂടി കേള്‍ക്കാനാണ് ബാബു അത്രയും പറ ഞ്ഞത്.

ചീട്ടുകളിയുടെ രസത്തിലാണെങ്കിലും സേവ്യര്‍ കാര്യത്തിന്റെ ഗൗരവമറിയാ നായി കളിമുഖത്തു നിന്നും ബാബുവിലേക്ക് നോട്ടമെറിഞ്ഞു.
‘..മന്‍സൂര്‍ സാലിമുമായി ചെറിയൊരു പണമിടപാടുണ്ട്..
സഹോദരിയുടെ കല്ല്യാണാവശ്യത്തിനും  പിന്നെ ഭാര്യയുടെ ഓപ്പറേഷനു  വേണ്ടീട്ടുമായി വാങ്ങിയതാണേയ്..'
ബാബു സേവ്യറുടെയും ദിവാകരന്റേയും കണ്ണുകളിലേക്ക് നോക്കി.
ചീട്ടുകളിയില്‍ മുഖം പൂഴ്ത്തിയ അന്‍വറും ബഷീറും ജോണിച്ചായനും  സുരേ ഷുമൊക്കെ കേള്‍ക്കാനായി പറഞ്ഞു.

‘..അയ്യാള് നി ന്റെ സ്പോണ്‍സര്‍ടെ അണ്ണനല്യോടാ ബാബുവേ…’
ജോണിച്ചായങ്ങനെ ചോദിച്ചപ്പോള്‍ ബാബുവിനു ആശ്വാസമായി. മറ്റുള്ളവരു ടെ ഒരു കാര്യത്തിലും ഇടപെടാത്ത മനുഷ്യനാണ്. ഈ കാര്യത്തില്‍ ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാതിരിക്കില്ല.
‘..ടാ.. വാങ്ങിയ കാശങ്ങട് തിരിച്ചു കൊടുക്കണം.. അത്ര തന്നെ..’

ബാബു ജോണിച്ചായന്റെ അടുത്ത് വന്നിരുന്നു.
‘..അച്ചായാ.. പ്രശ്നം  പണത്തിന്റെതല്ല..
മന്‍സൂര്‍ സാലിമിന്റെ പച്ചക്കറി ത്തോട്ടത്തിലേക്ക് രണ്ടുമൂന്ന് പേരെ ജോലി ക്കു വേണം.. അയാള്‍ക്കാണെങ്കില്‍ ഗവണ്‍മെന്റില്‍ നിന്നും വിസ കിട്ടൂല.. മുമ്പ് ജോലിക്കുകൊണ്ടു വന്ന ചിലര്‍ക്ക് ശമ്പളോം മറ്റും നല്‍കാത്തതിന്റെ പേരില്‍.. എന്തോ പ്രശ്നമൊണ്ട്.. മാത്രമല്ല.. അയാളൊരു മുരടനാ.. കാട്ടുപന്നി..'

ജോണിച്ചായനെ  കൂടാതെ സേവ്യറും ദിവാകരും അന്‍വറും ബഷീറും സുരേഷു മെല്ലാം ചീട്ട് കമഴ്ത്തി വെച്ച് ബാബുവിന്റെ മുഖത്തേക്ക് നോക്കി.

‘..ചെല നേരത്ത്.. കൊടുക്കാനുള്ള കടം പോലും തിരിച്ചു തരേണ്ട എന്നു പറയാ റുണ്ട്.. പക്ഷെ, ജോലിക്ക് ഞാനിപ്പോ എവിടുന്നാ ആളെ സംഘടിപ്പിച്ച് കൊട് ക്ക്വാ.. പരിചയക്കാരെ പറഞ്ഞ് പറ്റിക്കാനും  വയ്യ..'
‘..എടാ.. ബാബുവേയ്.. പടച്ചതമ്പുരാന്‍ ഒരു വഴി കാണിച്ചു തര്വോടാ.. നീ  സമാ ധാനിക്ക്..'
ദിവാകരന്‍ അത്രയും പറഞ്ഞ് സോപ്പും മറ്റു സാധനങ്ങളുമെടുത്ത് കുളിമുറി യിലേക്ക് കയറി.
പിന്നെയും എന്തൊക്കെയോ ഓര്‍ത്ത് ബാബു ഒരുപാട് നേരം  അങ്ങനെയിരു ന്നു. എല്ലാവരും ചീട്ടുകളിയില്‍ മുഴുകിയതിനാല്‍ ബാബുവിന്റെ ചര്‍ച്ച എങ്ങുമെത്താതെ മുറിഞ്ഞു.

* * * * * * * * * * * *

വിശ്വംഭരന്‍ പറഞ്ഞത് ആദ്യം അയാള്‍ക്ക് മനസ്സിലായില്ല.

ബത്ഹയില്‍ വന്നാല്‍ ഞങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അറി യാം. ഇവിടെ മലയാളികള്‍ ഒത്തുകൂടുന്ന സ്ഥലത്തെത്തി പ്രശ്നങ്ങള്‍ പറ ഞ്ഞാല്‍ സഹായത്തിനായി ആരുടെയെങ്കിലും കൈകളിലെത്തുമെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്.. ഫിറോസ് കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.

അക്ബറിനെയും ഫിറോസിനെയും വിശ്വംഭരനെയും അയാള്‍ സമാധാനിപ്പി ച്ചു.

‘..എന്റെ പേര് ബാബു.. നിങ്ങളുടെ പ്രശ്നം എനിക്കു വിട്ടേക്കൂ..’
 
അവര്‍ക്ക് വിശ്വസിക്കാനാവാത്തതായിരുന്നു ആ വാക്കുകള്‍.
ബത്ഹയിലെത്തിയ ഉടനെ  ഇങ്ങനെയൊരാള്‍..

മുമ്പില്‍ നില്‍ക്കുന്ന മനുഷ്യന്‍ ഞങ്ങളെ സഹായിക്കാമെന്നേറ്റിരിക്കുന്നു. അവ രുടെ കണ്ണുകളില്‍ പ്രകാശം നിറഞ്ഞു.

ആദ്യം എന്തെങ്കിലും കഴിക്കാമെന്ന ബാബുവിന്റെ നിര്‍ബന്ധം ദേഹവും വേഷ വുമെല്ലാം മുഷിഞ്ഞതാണെന്നോര്‍ത്തപ്പോള്‍ വിശ്വംഭരനും അക്ബറും ഫിറോ സും വേണ്ടെന്നു വെച്ചു. എങ്കില്‍ ഓരോ ചായയില്‍ തുടങ്ങാമെന്നും പറഞ്ഞ് അടുത്തുള്ള കഫ്റ്റീരിയയില്‍ നിന്നും ചായ വാങ്ങി അവരുടെ അടുത്തെത്തി.

ആവി പറക്കുന്ന ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ ബാബു അവരുടെ ബാഗുകള്‍ കാറില്‍ കയറ്റിക്കഴിഞ്ഞിരുന്നു.

വിശ്വംഭരനും അക്ബറിനും  ഫിറോസിനും  പുതിയൊരു ഉന്‍മേഷം അനുഭവ പ്പെട്ടു. കുറെകാലം മണല്‍താഴ്വാരങ്ങളില്‍ കഷ്ടപ്പെട്ടതും ജീവിതം ഇങ്ങനെ യൊക്കെയായിത്തീര്‍ന്നതും ഇനി മുതല്‍ സ്വപ്നമാണെന്ന് വിശ്വസിക്കാം.

അവര്‍ മൂവരും കയറിയപ്പോള്‍ കാറ് പതുക്കെ നീങ്ങിത്തുടങ്ങി.
തിരക്കിനിടയിലൂടെ കാര്‍ മുമ്പോട്ട്.
ബത്ഹയുടെ മണവും ആരവവും പിന്നില്‍ മാഞ്ഞു.

ബാബു സംസാരിക്കാന്‍ തുടങ്ങി.

ബത്ഹയില്‍ ആയിരക്കണക്കിന്  മലയാളികളുണ്ട്. പക്ഷെ, സ്വന്തം കാര്യം മാത്രം നോക്കുന്നവര്.. മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടെത്തി വലുതാക്കു ന്നവര്..
എന്നാല്.. നിങ്ങളെപ്പോലെ രണ്ടാള് വന്ന് ചെറിയൊരു സഹായം ആവശ്യപ്പെ ട്ടാല് അതിന് വേണ്ടി വെയിലും തണുപ്പുമൊന്നും വകവെയ്ക്കാതെ ഓടാന്‍ ഞങ്ങളെപ്പോലെ കുറച്ചു പേരെയുള്ളൂ.. വേറെ ചിലര് പണം കൊണ്ടും സഹായിക്കും..
നിങ്ങളെപ്പോലെയുള്ള കുറെ ആളുകളെ നമ്മള് നാട്ടിലെത്തിച്ചിട്ടൊണ്ട്..
ആനുകൂല്യങ്ങള്‍ നല്‍കാത്ത സ്പോണ്‍സറ്ടെ കയ്യില്‍ നിന്നും രക്ഷപ്പെട്ത്തി പുതിയ ജീവിതമൊണ്ടാക്കി കൊട്ത്തിട്ടൊണ്ട്..
ഒന്നും പ്രതീക്ഷിച്ചിട്ടല്ല..
നിങ്ങളെപ്പോലെയുള്ളവരുടെ പ്രാര്‍ത്ഥന .., അതു മാത്രം മതി..

ബാബുവിന്റെ വാക്കുകളോരോന്നും അക്ബറിന്റെയും ഫിറോസിന്റെയും വിശ്വംഭരന്റെയും ഉള്ളില്‍ ആശ്വാസത്തിന്റെ മരുപ്പച്ച മുളപ്പിച്ചു.
വേനല്‍ച്ചൂടിനു  മുകളില്‍ മഴത്തുള്ളിക്കിലുക്കമായി അത് നിറഞ്ഞു.

ഏതായാലും നിങ്ങള്‍ക്ക് തല്‍ക്കാലം വിശ്രമിക്കാനും  മറ്റും ഞാനൊരു സ്ഥലം ഏര്‍പ്പാടാക്കാം..
ഞങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ട ഒരറബിയുണ്ട്..
ഇത്തിരി ദൂരെയാ.. ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാ സഹായവും ചെയ്യുന്ന ഒരു മനുഷ്യസ്നേഹിയാ.. രണ്ടുദിവസം കഴിഞ്ഞ് നമുക്ക് വേണ്ടതെന്താണെന്നു വെച്ചാല്‍ ആലോചിച്ച് ചെയ്യാം..

ദൈവം നിങ്ങളെ കൈവിടില്ല.. നന്നായി പ്രാര്‍ത്ഥിച്ചോളൂ..
ബാബു മൂന്നുപേരുടെയും മുഖത്തേക്ക്  നോക്കി പുഞ്ചിരിച്ചു.

അക്ബറും ഫിറോസും വിശ്വംഭരനും ആശ്വാസത്തിന്റെ ദീര്‍ഘ നിശ്വാസമുതി ര്‍ത്തു.
‘..ആ അറബിയുടെ പേരെന്താ..?’
വിശ്വംഭരനാണ് ചോദിച്ചത്.

മന്‍സൂര്‍ സാലിം...

ബാബു വിശ്വംഭരനോട് അറബിയുടെ പേര് പറഞ്ഞു..
പിന്നെ, ഗൂഢമായൊരു ചിരിയോടെ മന്‍സൂര്‍ സാലിമിന്റെ നമ്പര്‍ ഡയല്‍ ചെയ്ത് മൊബൈല്‍ ഫോണ്‍ ചെവിയോടൊട്ടിച്ചു.
കാര്‍ അതിവേഗം മുമ്പോട്ട് കുതിച്ചുകൊണ്ടിരുന്നു.

* * * * * * * * * *

രാത്രി വൈകിയാണ് ബാബു മുറിയിലെത്തിയത്.
എല്ലാവരും അന്നേരവും തറയിലിരുന്ന്  ചീട്ടു കളിയില്‍ തന്നെയായിരുന്നു.

ഇന്നത്തെ ഭക്ഷണം എന്റെ ചെലവില്‍.. നല്ല ചുട്ട കോഴിയും കബ്സയും എന്താ..

കളിവട്ടത്തിലെ ജോക്കറിനും  ജാക്കിയുടെയും ചിത്രത്തിലേക്ക് സന്തോഷത്തോ ടെ നോക്കിക്കൊണ്ട് ബാബു പറഞ്ഞു.

അത്ഭുതത്തോടെ എല്ലാവരും ബാബുവിന്റെ മുഖത്തേക്ക് നോക്കി.

‘..എന്താ.. ഇന്ന് വല്ലോരേം മുക്കിയോ..’

സുരേഷാണ് ചോദിച്ചത്.

ബാബു അന്നുവരെ അവരാരും കാണാത്ത ഭാവത്തില്‍ ചിരിച്ചു.
മൂന്ന് മന്ദബുദ്ധികളെ വഴിയില്‍ കിടന്നു കിട്ടി. അന്നേരം ഇതുവരെ പരിചയമി ല്ലാത്ത ഒരു വേഷം ഞാനങ്ങണിഞ്ഞു.
 ‘..പുതിയ വേഷം എന്തെന്നറിയോ.. ജീവകാരുണ്യപ്രവര്‍ത്തകന്റേത്..’
‘അറബിയുടെ ദ്രോഹവും മരുഭൂമിയിലെ വരണ്ട ജീവിതവും മടുത്ത്, ഒടുവില്‍ ആരുടെയെങ്കിലും സഹായം കിട്ടുമെന്ന പ്രതീക്ഷയില്‍ ബത്ഹയിലെത്തിയതാ പാവങ്ങള്‍..

മുറിയില്‍ അല്‍പ്പനേരം  മൗനം  പെയ്തു.

അന്നേരം ബാബുവിന്റെ മൊബൈല്‍ ഒരു തമിഴ് പാട്ടു പാടി.
ബാബു വെളുത്ത ചിരിയോടെ മൊബൈലിന്റെ റിസീവ് ബട്ടണില്‍ വിരലമര്‍ ത്തി ചെവിയോട് ചേര്‍ത്തു.

‘..മര്‍ഹബ.. യാ.. മന്‍സൂര്‍ സാലിം..’

ബാബു ഫോണിലൂടെ ചിരിക്കുകയും എന്തൊക്കെയോ ചെവിയോര്‍ക്കുകയും ചെയ്തു. അലറിച്ചിരിച്ചു കൊണ്ടാണ് ബാബു ഫോണ്‍ കട്ട് ചെയ്ത് പോക്കറ്റില്‍ തിരുകിയത്.
കളി തുടരാന്‍ ആംഗ്യം കാണിച്ച്, ചിരി നിര്‍ത്താതെ ബാബു അവിടെയുണ്ടാ യിരുന്ന കസേരയില്‍ അമര്‍ന്നിരുന്നു.

‘അവര്‍ മരുഭൂമിയുടെ അറ്റത്തെത്തിയെടാ..
ഇനി, കടം വാങ്ങിയതിന്റെ പേരില്‍ മന്‍സൂര്‍ സാലിമിന്റെ ഭീഷണി പേടി ക്കേണ്ട.. മാത്രമല്ല നല്ലൊരു സംഖ്യ പോക്കറ്റിലാവുകേം ചെയ്തു.
പാവങ്ങള്‍.. മൂന്നെണ്ണം.. അവര്‍ക്ക് വിധിയുണ്ടെങ്കില്‍...'

ബാബു ഒന്ന് നിര്‍ത്തി എല്ലാവരുടെയും മുഖത്തേക്ക് നോക്കി.

അവര്‍ കളി നിര്‍ത്തി. ചീട്ട് കമഴ്ത്തി വെച്ചു.

‘അവര്‍ ഏതെങ്കിലും വിധത്തില്‍ ആ മന്‍സൂര്‍ സാലിമിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടും.. വീണ്ടും ബത്ഹയിലെത്തുകേം ചെയ്യും.. മന്‍സൂര്‍ സാലിം പിന്നെയും കഴുത്തിന് പിടിക്കാന്‍ നിന്നെ തെരയും..'
ബഷീര്‍ നാടകീയ ഭാവത്തോടെ പറഞ്ഞു.

‘മന്‍സൂര്‍ സാലിമിന്റെ കണ്ണുവെട്ടിക്കാം.. അയാളുടെ നാല് അള്‍സേഷ്യന്‍മാ രുടെ കണ്ണ് മൂടിക്കെട്ടാന്‍ ഇത്തിരി എടങ്ങേറാ മോനേ ..'
ബാബുവിന്റെ മറുപടി പെട്ടെന്നായിരുന്നു.

‘എന്നാലും ആ പാവങ്ങളെ കുരുതി കൊടുക്കേണ്ടിയിരുന്നില്ല ബാബൂ..’
അന്‍വറിന്റെ ശബ്ദമായിരുന്നു അത്.

ബാബു അവര്‍ക്കിടയില്‍ വന്നു നിന്ന് അന്‍വറിന്റെ മുഖത്തേക്ക് നോക്കി.

‘അയ്യോ.. ഇതാരാ ഈ വേദപ്രസംഗം നടത്തുന്നേ..
ബ്ളേഡ് പലിശയില്‍ പ്രവാസിയെ കുരുക്കി അവരുടെ കുടുംബം കുട്ടിച്ചോറാ ക്കുന്ന പുണ്യാളനോ.. നിന്നെപ്പോലെയുള്ളോര് കാരണം എത്രയെണ്ണം ഇവ്ടെ കെട്ടിത്തൂങ്ങിയിട്ടുണ്ടെടാ..’

ബാബുവിന്റെ പരിഹാസശബ്ദം ആസ്വദിച്ച് അന്‍വര്‍ പൊട്ടിച്ചിരിച്ചു.

അന്‍വര്‍ തന്നെ കളിയാക്കിയതാണെന്നറിഞ്ഞതോടെ ബാബുവിനും  ചിരിയട ക്കാനായില്ല.

അവര്‍ ഉറക്കെയുറക്കെ ചിരിച്ചു.

സേവ്യറും ദിവാകരനും ബഷീറും ജോണിച്ചായനും  സുരേഷുമെല്ലാം താഴെ വിരിച്ച പത്രത്തില്‍ ചീട്ടുകള്‍ വിതറി ബാബുവി ന്റെയും അന്‍വറിന്റെയും തമാശയില്‍ പങ്കുചേര്‍ന്ന്, ബാബു മരുഭൂമിയിലെത്തിച്ച മൂന്ന് മനുഷ്യരുടെ അവസ്ഥയോര്‍ത്ത് അടിവയറ്റില്‍ കയ്യമര്‍ത്തി ആര്‍ത്തു ചിരിച്ചു.


                                                                                                               മസ്റ (കൃഷിയിടം)

* ******************************************************************************  *



Monday, June 16, 2014

സ്വപ്നങ്ങൾക്ക് പ്രവേശനമില്ല





ലോക 
കാൽപന്തു മാമാങ്കത്തിൽ
ഭാരതം പന്തുരുട്ടുന്നത്,

ത്രിവർണ്ണ പതാക  
ചന്തം വിരിയിക്കുന്നത്,
എന്റെ ദേശം മുഴുവൻ
ആനന്ദനൃത്തം ചവിട്ടുന്നത്...
കണ്ടു മുഴുമിക്കും മുമ്പേ,
മുറിഞ്ഞ സ്വപ്നത്തിന്റെ 
ഉറക്കച്ചടവിൽ
ചാനൽ വെട്ടത്തിലേക്ക് 
കണ്ണ് തുറന്നു.
പ്രതീക്ഷയുടെ 
കളിമൈതാനങ്ങളിൽ 
അന്യദേശത്തിന്റെ നിറങ്ങൾ
ദേഹം നിറയെ വാരിയണിഞ്ഞു
യുവത ആർത്തലയ്ക്കുന്നത്‌
കണ്ടു കണ്ടങ്ങനെ...

പിന്നെ, നിറം കെട്ട
വാർത്തകളിൽ 
നാട് വെന്തുരുകുന്നത്.
മാനം കീറിയ പെണ്‍ജന്മം 
മരക്കൈകളിൽ തൂങ്ങിയാടുന്നത്..

സ്വപ്നങ്ങൾക്ക് 
പ്രവേശനമില്ലെന്ന 
ബോർഡെഴുതി വെച്ച്
പിന്നെയും കണ്ണ് മൂടുമ്പോൾ
വാർത്താ മുനമ്പിൽ 
ഫ്ളാഷ് ന്യൂസായി 
കറുത്ത ചിത്രങ്ങൾ 
തെളിഞ്ഞു തെളിഞ്ഞങ്ങനെ...???

***********************************************************************
                                                                                                              (ചിത്രം കടപ്പാട്: ഗൂഗിൾ)

Tuesday, June 3, 2014

നരജന്‍മം




പൂച്ച സാധുമൃഗമെന്ന് എലി.
പാമ്പ് പച്ചപ്പാവമെന്ന് തവള.
സിംഹം പേടിത്തൊണ്ടനെന്ന് മാന്‍.

അപ്പോള്‍ മനുഷ്യന്‍..?

മണ്ണിലെ ക്രൂരജന്‍മത്തെപ്പറ്റി
ചോദ്യം വേണ്ടെന്ന്
മിണ്ടാപ്രാണികളുടെ താക്കീത്.


***********

(വാരാദ്യ മാധ്യമം)
                                                                                                                                                       ചിത്രം കടപ്പാട് : ഗൂഗിൾ