Friday, October 28, 2011

വിശേഷം


ഡയല്‍ ചെയ്യുമ്പോഴെല്ലാം ഔട്ട് ഓഫ് റേയ്ഞ്ച്..
ഏറെ നേരത്തെ ശ്രമഫലം.., ലൈന്‍ കിട്ടി.
വല്ലാത്തൊരു വികാരത്തോടെ ഹലോ പറഞ്ഞു.
മറുതലയ്ക്കല്‍ കിളിനാദം..
..കള്ളാ.. ഇന്ന് വരാമെന്ന് പറഞ്ഞിട്ട് നീയെന്താടാ വരാതിരുന്നത്....
വീട്ടിലൊരു പ്രശ്നമുണ്ടായിരുന്നു.. വിറയലോടെ പറഞ്ഞു.
പറ.. പറ.. കേള്‍ക്കട്ടെ.. വിശേഷങ്ങളറിയാനുള്ള കിളിനാദത്തിന്റെ വെമ്പല്‍.
..അച്ചന്‍ മരിച്ചു.
ശ്ശൊ.. ഇതായിരുന്നോ.. സാരമില്ല.. പോട്ടെ..
നാളെ വരാന്‍ മറക്കരുത്..
പിന്നേയ്.. ഞാനിപ്പോ നെറ്റിലുണ്ട്.. അച്ചന്റെ ഡെഡ്ബോഡി ഡിഫ്രന്റ് വ്യൂ മൊബൈലില്‍ സ്നാപ്പ് ചെയ്തിട്ടുണ്‍െങ്കില്‍ ഒന്ന് അറ്റാച്ച് ചെയ്തു വിട്ടേ.. കാണാലോ...
കമ്പ്യൂട്ടറിന്റെ മുമ്പില് ചേട്ടന്റേം.. ചേച്ചീടേം മക്കളാ.. ഒന്ന് ഫ്രീയായിക്കോട്ടെ ഞാന്‍ മെയില്‍ ചെയ്യാം..
ഓക്കെ...
ഓാാകേയ്..
ഡിസ്കണക്ട്..!

Monday, October 3, 2011

പുലിമുട്ടിലെ കടല്‍ക്കാറ്റില്‍...



ബാല്യകാലം മുതല്‍ ഒന്നിച്ചു നടക്കുകയും ഒരു പോലെ ചിന്തിക്കുകയും കൂടിച്ചേരലുകളിലൂടെ ഒഴിവുസമയങ്ങള്‍ ഉത്സവമാക്കുകയും ചെയ്ത അയല്‍വാസികളായ സുഹൃത്തുക്കള്‍..
ജീവിതത്തിന്റെ തണല്‍വഴികളില്‍ നിന്നും കാലത്തിന്റെ അനിവാര്യതയില്‍ കൂട്ടം തെറ്റിയ പോലെ പരസ്പ്പരം കാണാതെ, ഒന്നിച്ചു ചേരാതെ ജീവസന്ധാരണത്തിന്റെ വെയില്‍വഴികളില്‍..
ഈ ഗാന്ധിജയന്തി ദിനത്തില്‍ ഞങ്ങളില്‍ ഏഴുപേര്‍ പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ലാതെ ബേപ്പൂര്‍ പുലിമുട്ടിലെ കടല്‍ക്കാറ്റില്‍ ഏറെ നേരം ചിലവഴിച്ചു.
ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു നടക്കാന്‍ അഞ്ചുപേരു കൂടി ഉണ്ടായാലെ ഞങ്ങളുടെ ഒത്തുചേരലിന് പൂര്‍ണ്ണത കൈവരൂ. പക്ഷെ, അവര്‍ ഗള്‍ഫിലും മറ്റു ചിലയിടങ്ങളിലുമൊക്കെയായി.. അവര്‍ ഇവിടെയെത്തുമ്പോള്‍ ഞങ്ങള്‍ പലരും പലയിടങ്ങളിലായി ചിതറിയിരിക്കും.
അങ്ങനെ ഈ അവധിക്കാലത്തെ അവിസ്മരണീയ ദിവസമായി മാറുകയായിരുന്നു ഓക്ടോബര്‍ രണ്ട്, ഞായറാഴ്ച.

Friday, August 26, 2011

റഫീന എല്ലാവര്‍ക്കും നന്ദി അറിയ്ക്കുന്നു


ഗള്‍ഫ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത

Saturday, July 30, 2011

ദേവഭൂമി


പച്ച നിറഞ്ഞ മാവേലിമുക്കിലും
ഉയര്‍ന്നു വരുന്നുണ്ട്
നമുക്കന്യമായിരുന്നൊരു
ദൈവത്തിന്‍ നാട്.

വീടില്ലാത്തവരും
തെരുവിലലയുന്നവരും
രാത്രിമണവാട്ടിമാരും
കള്ളന്‍മാരും
ഭാഷയും ദേശവും നോക്കാതെ
മേല്‍ക്കൂര കെട്ടി,
തല ചായ്ക്കാന്‍ ഒരു
പേടകമുണ്ടാക്കും..

വിസര്‍ജ്ജ്യനേരുകളും
മാലിന്യ നാറ്റവും കൊണ്ട്
പുഴുവരിക്കുന്ന
തെരുവിലേക്ക് നോക്കി
സൂര്യന്‍ വീഴുന്ന ഒറ്റമുറിയിലിരുന്ന്
മുളക് കടിച്ച്,
പച്ചവറ്റ് വാരിത്തിന്നുന്ന കുട്ടികള്‍
പിന്നെയും കളിക്കാനോടും
ഇടുങ്ങിയ വഴികളിലെ
കാക്കച്ചേറിലേക്ക്..

ആരുടെയൊക്കെയൊ
മോഹപ്പെട്ടിയില്‍ കയ്യിട്ടുവാരിയ
ഗാന്ധിത്തലയന്‍ നോട്ടുകെട്ടുകള്‍
അടുക്കി വെച്ചുയര്‍ത്തിയ
ആഢംഭരങ്ങള്‍ക്കുള്ളിലിരുന്ന്
ഞാനും നിങ്ങളും
നമ്മുടെ കുട്ടികളോട് പറയും,
ആ വൃത്തികെട്ട ചേരിയിലേക്ക്
പോകരുതേ.. മക്കളെ..??

**************

Saturday, July 16, 2011

ഓര്‍മ്മപ്പെടുത്തല്‍


ആല്‍മരം
തണലന്വേഷിച്ചു
കിതക്കുന്നു.
വിളക്ക്
വെളിച്ചം തേടി
കൂരിരുളില്‍ തപ്പുന്നു.
തണുപ്പ്
കമ്പിളിക്കുള്ളില്‍ കിടന്നു
വിയര്‍ക്കുന്നു.
പുഴ, തൊണ്ട വരണ്ടു
തെളിനീരിനായി
കൈ കൂപ്പി പിടയുന്നു.
എന്റെ നിഴല്‍
എന്നെക്കാള്‍ മുമ്പില്‍ നടന്ന്
ഞാനാരുമല്ലെന്ന്
ഇടയ്ക്കോര്‍മപ്പെടുത്തുന്നു.

2011 ജൂലൈ 10 ഞായര്‍, വാരാദ്യ മാധ്യമം

Sunday, June 26, 2011

ചില നേരുകള്‍..!


കൊട്ടാരം വില്‍പ്പനയ്ക്ക് വെച്ചില്ല
ആകാശത്തോളം
വലിയ വാക്കും നല്‍കിയില്ല.
പാവപ്പെട്ടവന്റെ
ഇത്തിരിപ്പോന്ന സ്വപ്നത്തിന്
കല്ലും സിമന്റും ചേര്‍ത്തുവെച്ച്
കൂര തരാമെന്ന് മാത്രം പറഞ്ഞു,
ആയിരങ്ങളും ലക്ഷവും വാങ്ങി
ഒന്നു മുങ്ങാങ്കുഴിയിട്ടു.

അടുത്ത വീട്ടിലൊരു
പെണ്‍കുട്ടിയുണ്ട്.
അവള്‍ക്കു വയസ്സ്
മൂന്നായാലും ആറായാലും
പതിനൊന്നായാലും
എന്റെ ആവശ്യം ഒന്നുതന്നെ.

വീട്ടിലേക്കു ചെന്നുകേറാന്‍ വയ്യ..!
ദേയിരിക്കുന്നു,
ചേമ്പിലവട്ടത്തില്‍
നരച്ചു ചടച്ചൊരു
തന്തയും തള്ളിയും..
കളയണം ഇവറ്റകളെ
റോഡിലോ, കാട്ടിലോ
തോട്ടിലോ
തോട്ടിന്‍കരയിലോ..

പിന്നെ,
ഞാനും എന്റെ കെട്ട്യോളും
പുതിയ മോഡല്‍
മിനുമിനുത്ത കാറും മാത്രം..
കണ്ണാടിമാളിക പണിത്
അതിനുള്ളില്‍ ഞങ്ങള്‍..

Monday, May 2, 2011

സ്‌നേഹമഴ പെയ്യിച്ച ഉമ്മ


യാത്രക്കിടയില്‍ മുതിര്‍ന്നവര്‍ക്ക് സീറ്റ് നല്‍കുന്നതുപോയിട്ട്
ഒരിഞ്ച് നീങ്ങിക്കൊടുക്കാന്‍ പോലും മടിക്കുന്ന സ്വാര്‍ഥയുടെ ലോകത്ത്...
ജീവജലത്തിനായ് കേഴുന്ന ഒരു ഗ്രാമത്തിന്, സമൃദ്ധമായി വെള്ളമുള്ള
സ്വന്തം പുരയിടത്തിലെ 3 സെന്റ് സ്ഥലം ദാനം നല്‍കി സര്‍വര്‍ക്കും മാതൃകയായ ഒരു ഉമ്മ

-----------------------
ചിലരങ്ങനെയാണ്.
മറ്റുള്ളവരുടെ ദുരിതങ്ങളില്‍ വേവലാതിപ്പെടും.
അന്യര്‍ക്കു വേണ്ടി മനസ്സ് വേവിക്കുമ്പോള്‍ തന്നെ
അതിനുള്ള പോംവഴികള്‍ക്കായി നെട്ടോട്ടമോടും.
മനസ്സ് കൊണ്ടുപോലും മറ്റുള്ളവരുടെ യാതനകളിലേക്ക് ചേര്‍ന്നു നില്‍ക്കാന്‍
മടിക്കുന്നവരുടെ ലോകത്ത്
ഈ ഉമ്മ വ്യത്യസ്ഥയാകുന്നതും അതുകൊണ്ടു തന്നെയാണ്.
22.04.2011 വെള്ളിയാഴ്ച കുടുംബ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ഈ ഫീച്ചര്‍
സാലിം ജി. റോഡ് എഴുതിയതാണ്.
അദ്ദേഹത്തിന്റെ അനുമതിയോടെ സൈബര്‍ വായനയ്ക്ക് സമര്‍പ്പിക്കുന്നു.

---------------------------

ത് തിരുനിലത്ത് ഫാത്തിമത്ത് ഉമ്മ. കൊടിയത്തൂര്‍ പഞ്ചായത്തിലെ കിഴക്കേ അറ്റമായ തോട്ടുമുക്കം ജപ്പാന്‍പടി യില്‍ മക്കളോടൊന്നിച്ച് സ്വസ്ഥമായി കഴിയുമ്പോഴും മനസ്സ് വല്ലാതെ വേദനിക്കുകയായിരുന്നു. സ്വന്തത്തെക്കുറിച്ച ആധിയായിരുന്നില്ല, മറിച്ച് തന്റെ കണ്‍മുന്നിലെ, ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മാടാമ്പിയിലെ പാവപ്പെട്ട മനുഷ്യര്‍ ഒരിറ്റു ദാഹജലത്തിനായ് കുടവുമായി അലയുന്ന നിത്യ കാഴ്ചയാണ് ഈ ഉമ്മയെ അസ്വസ്തമാക്കിയത്. മാടാമ്പി മലയുടെ താഴ്ഭാഗത്ത് വെള്ളം സമൃദ്ധമായി ലഭിക്കുന്ന സ്ഥലത്താണ് ഉമ്മയുടെ താമസം.
മാടാമ്പി പാറമുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ നിര്‍മ്മിച്ച വലിയ കോണ്‍ക്രീറ്റ് ടാങ്ക് കണ്ണുനീര്‍ പോലും ചുരത്താതെ നോക്കുകുത്തിയായി നില്‍ക്കുന്നുണ്ട്. പട്ടിണിപ്പാവങ്ങള്‍, വൃദ്ധര്‍, വിധവകള്‍ രോഗികള്‍ എല്ലാമട ങ്ങിയ അറുപതോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. കിടപ്പാടത്തിന് പട്ടയമില്ലാത്തവരും, റേഷന്‍ കാര്‍ഡില്ലാത്തവരുമുണ്ട്. പക്ഷേ വോട്ടുചെയ്യാന്‍ എല്ലാവര്‍ക്കും ഐഡന്റിറ്റി കാര്‍ഡുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് നന്ദി പറയാം. കുടിവെള്ളത്തിനായ് വര്‍ഷങ്ങളായുള്ള ഇവരുടെ രോദനം ചെവിക്കൊള്ളാന്‍ മാത്രം ഒരു രാഷ്ട്രീയക്കാര നും സാധിച്ചില്ല.
സ്‌നേഹത്തിന്റെ നീരുറവ വറ്റാത്ത ഉമ്മയ്ക്ക് നിസ്സംഗമായി ഇത് നോക്കി നില്‍ക്കാനായില്ല. വെള്ളം; അത് അമൂല്യമാണ്. ഏറ്റവും വലിയ ദൈവാനുഗ്രഹമാണ്. അത് മുഴുവന്‍ മനുഷ്യര്‍ക്കുമെന്നപോലെ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഉമ്മയ്ക്ക് ബോധ്യമുണ്ട്.
ദാഹിച്ചു വലഞ്ഞ ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരിലാണ് ദൈവം തന്റെ ഒരടിമയ്ക്ക് സ്വര്‍ഗം വാ ഗ്ദാനം ചെയ്തത് എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഏറ്റവും ശ്രേഷ്ഠമായ ദാനം വെള്ളമാണെന്ന പ്രവാചക വചനത്തെ ഉമ്മ അന്വര്‍ഥമാക്കാന്‍ തന്നെ തീരുമാനിച്ചു.
തന്റെ വീട്ടിലെ കിണറില്‍ നിന്ന് പമ്പ്‌സെറ്റ് വഴി അടുത്ത വീട്ടുകാര്‍ക്ക് ഉമ്മ ഇഷ്ടംപോലെ വെള്ളം നല്‍കി. അവര്‍ക്കത് വലിയ ആശ്വാസമായി. പക്ഷേ, ഉമ്മ അപ്പോഴും തൃപ്തയായിരുന്നില്ല. മാടാമ്പി മലയിലെ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും കുടിനീരിനായി അലയുന്നത് കണ്ട് ആ ഉമ്മയുടെ മനസ്സ് അസ്വസ്ഥമായി.... തന്റെ കൈവശമുള്ള ഭൂമിയില്‍ സുലഭമായി വെള്ളമുണ്ടായിട്ടും ദാഹിക്കുന്നവര്‍ക്ക് അതെത്തിച്ചുകൊടുക്കാന്‍ പറ്റാത്ത തില്‍ ദൈവം തന്നെ ശിക്ഷിക്കുമോയെന്ന ഭയം ഉമ്മയെ തളര്‍ത്തി...
ആ അവസരത്തിലാണ് മാടാമ്പിയിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ കുറച്ച് ചെറുപ്പക്കാര്‍ ഉമ്മയുടെ അടുത്തെത്തിയത്...

****

വിശുദ്ധറമദാനിലെ നട്ടുച്ച നേരം. ചുറുചുറുക്കുള്ള ഒരു പറ്റം ചെറുപ്പക്കാര്‍ ഉച്ച സൂര്യനെ കൊത്തിവെച്ച പതാകയുമേന്തി മാടാമ്പിയിലെത്തി. അവര്‍ അവരുടെ പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന്റെ ഉപഹാരം നല്‍കാനുള്ള വീടുകള്‍ അന്വേഷിച്ച് എത്തിയതാണ്. പഞ്ചായത്തിലെ വൈദ്യുതി വെളിച്ചമെത്താത്ത മുഴുവന്‍ വീടും സൗജന്യമായി വൈദ്യുതീകരിക്കുമെന്നാണവര്‍ പ്രഖ്യാപിച്ചത്. അവര്‍ അങ്ങനെയാണ് കേരളീയ യുവതക്ക് പുതിയ പുതിയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മുമ്പ്, പാലക്കാട് ഒന്നാം സംസ്ഥാന സമ്മേളനം സംഘടി പ്പിച്ചപ്പോള്‍ അന്തിയുറങ്ങാന്‍ കൂരയില്ലാത്ത പാവങ്ങള്‍ക്ക് ആയിരം വീടുകളാണ് സമ്മേളനോപഹാരമായി അവര്‍ നിര്‍മ്മിച്ചുനല്‍കിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതംവിതച്ച കാസര്‍ഗോഡുള്ള അരജീവിതങ്ങള്‍ക്ക് കാരുണ്യത്തിന്റെ സ്‌നേഹമഴപെയ്യിച്ച് സ്വര്‍ഗം പണിതത് യൗവന കേരളത്തിലെ ഈ മാലാഖമാരായിരുന്നു.
വൈദ്യുതിയെത്താത്ത വീടുകള്‍ അന്വേഷിച്ചിറങ്ങിയ ആ ചെറുപ്പക്കാര്‍ മാടാമ്പിയിലെ കാഴ്ചകള്‍ കണ്ട് ഞെട്ടി. മഴനനയാതെ, വെയിലേല്‍ക്കാതെ തലചായ്ക്കാന്‍ പറ്റിയ വീടില്ലാത്തവര്‍ നിരവധിയാണ്. വൃദ്ധരും രോഗികളുമാ യവര്‍. അന്നാന്നത്തെ അന്നത്തിനായി കൂലിപ്പണിയെ ആശ്രയിക്കുന്നവര്‍. ഇതിനെല്ലാം പുറമെ കുടിവെള്ളമില്ലാത്ത വരും.
കുടിലില്‍ നിന്നും എത്രയോ ദൂരം താഴെ പാറക്കെട്ടുകള്‍ താണ്ടി കുടത്തില്‍ വെള്ളവും ചുമന്നെത്തിയ വൃദ്ധയായ ഏലിക്കുട്ടിയമ്മയോട് അവര്‍ വന്ന കാര്യം ധരിപ്പിച്ചപ്പോള്‍ കിതച്ചുകൊണ്ടവര്‍ പറഞ്ഞു: ''മക്കളേ, ഞങ്ങള്‍ക്ക് വൈദ്യുതിവെളിച്ചമല്ല; ദാഹം തീര്‍ക്കാന്‍ കുടിനീരാണ് ആദ്യം വേണ്ടത്. അത് നല്‍കാന്‍ നിങ്ങള്‍ക്കാവ്വ്വോ?'' നിത്യരോഗിയായ അവരുടെ ഭര്‍ത്താവ് അപ്പച്ചന്‍ ഓലമേഞ്ഞ വീട്ടിലെ കോലായില്‍ കിടന്നുകൊണ്ട് അതിനെ ശരിവെച്ചു. സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ചുമ അതിനനുവദിച്ചില്ല. അവര്‍ നിരവധി വീടുകള്‍ കയറിയിറങ്ങി. എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടത് കുടിവെള്ളത്തെക്കുറിച്ചായിരുന്നു. ഈ പാവങ്ങള്‍ക്ക് എങ്ങനെയെങ്കി ലും കുടിവെള്ളമെത്തിക്കാന്‍ തങ്ങളോടാവുന്നത് ചെയ്യുമെന്ന ദൃഢ പ്രതിജ്ഞയെടുത്താണ് അവര്‍ ആ മലയിറങ്ങി യത്.
അധികം താമസിയാതെ വീണ്ടും അവര്‍ ഒത്തുകൂടി. പ്രദേശവാസികളും ചെറുപ്പക്കാരുമടങ്ങുന്ന മുന്നൂറോളം പേര്‍ പങ്കെടുത്ത സമൂഹ നോമ്പുതുറ സംഘടിപ്പിച്ചായിരുന്നു അത്. അപ്പോഴും പാവങ്ങളായ ആ ഗ്രാമക്കാരൊന്നടങ്കം തങ്ങള്‍ക്ക് ജീവജലമെത്തിക്കണമെന്നപേക്ഷിച്ചു. ഒരു വലിയ സാഹസവും സാമ്പത്തിക ബാധ്യതയുമെന്നറിഞ്ഞിട്ടും ആ ചെറുപ്പക്കാര്‍ അവര്‍ക്ക് വാക്കുകൊടുത്തു.
മാടാമ്പിക്കാരുടെ ഭാഗ്യമെന്നോണം സംസ്ഥാനത്തുടനീളം 2000 കുടുംബങ്ങള്‍ക്ക് 50 ഗ്രാമങ്ങളില്‍ ജനകീയ കുടി വെള്ളമെന്ന സോളിഡാരിറ്റിയുടെ പദ്ധതി പ്രഖ്യാപനം വന്നപ്പോള്‍ അതില്‍ ഒരു ഗ്രാമം മാടാമ്പിയായിരുന്നു. ഈ ചെറുപ്പക്കാര്‍ ആവേശത്തോടെയാണ് അത് സ്വീകരിച്ചത്. ആത്മാര്‍ത്ഥമായി അവര്‍ അരയും തലയും മുറുക്കി കര്‍മ രംഗത്തിറങ്ങി.
പക്ഷേ, ഇത്രയും കുടുംബങ്ങള്‍ക്ക് എവിടെനിന്ന് വെള്ളമെത്തിക്കും? കുളംകുഴിക്കാനുള്ള സ്ഥലം എവിടെ? ഒരു വലിയ ചോദ്യചിഹ്നമായി പദ്ധതിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുമോയെന്ന് പലരും ഭയപ്പെട്ടു. പക്ഷേ, എന്തു വില നല്‍കിയാലും ശരി നല്ല വെള്ളമുള്ള സ്ഥലം കണ്ടെത്തി വാങ്ങാന്‍ തന്നെ അവര്‍ തീരുമാനിച്ചു.

****

വെള്ളമുള്ള സ്ഥലമന്വേഷിച്ച് ദിവസങ്ങളോളം അലഞ്ഞ ആ ചെറുപ്പക്കാര്‍ ഒടുവില്‍ ബീഫാത്തിമ ഉമ്മയുടെ അടു ത്തെത്തി. കാലങ്ങളായി ഇത്തരമൊരു പദ്ധതിക്കായ് കാത്തുകഴിയുകയായിരുന്ന ഉമ്മക്ക് മറ്റൊന്നും ആലോചിക്കാ നുണ്ടായിരുന്നില്ല. ഈ ചെറുപ്പക്കാരുടെ സദുദ്യമത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഉമ്മ പറഞ്ഞു:
''ഞങ്ങള്‍ക്കിവിടെ രണ്ടേക്കറയോളം സ്ഥലമുണ്ട്. ഇതില്‍ വെള്ളം കിട്ടുന്ന ഏത് സ്ഥലവും നിങ്ങള്‍ക്കെടുക്കാം... അത് ദാനമായി ഞാന്‍ നല്‍കാം...'' ഉമ്മയുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ ആ ചെറുപ്പക്കാരുടെ കണ്ണുകള്‍ നിറച്ചു. ഈ മഹതിയുടെ മഹാമനസ്‌കതയെ ആ ഗ്രാമവാസികള്‍ ഒന്നടങ്കം പ്രകീര്‍ത്തിച്ചു. ബീഫാത്തിമ ഉമ്മയുടെ മകന്‍ ജപ്പാന്‍ ഹനീഫാക്കയും പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കി.
കുടിവെള്ളം നല്‍കുമെന്ന ചെറുപ്പക്കാരുടെ വാക്ക് ആ മാടാമ്പിക്കാര്‍ക്കൊരിക്കലും വിശ്വാസിക്കാന്‍ കഴിഞ്ഞില്ല. അതിന് കാരണം ഇവിടത്തെ രാഷ്ട്രീയക്കാര്‍ ഇതിന് മുമ്പ് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കി പോയതാണ്. അവര്‍ക്ക് സാധിക്കാത്തത് ഈ ചെറുപ്പക്കാര്‍ക്ക് സാധിക്കുകയോ എന്നവവര്‍ പരസ്പരം അടക്കം പറഞ്ഞെങ്കിലും ഇവരുടെ വാക്കുകളുടെ ആത്മാര്‍ത്ഥതില്‍ അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.
അങ്ങനെ ആ നാട്ടുകാരോടൊപ്പം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വന്ന അധ്യാപകരും, ഉദ്യോ ഗസ്ഥരും വിദ്യാര്‍ഥികളുമടങ്ങുന്ന യുവാക്കളും അണിനിരന്ന് ബീഫാത്തിമ ഉമ്മ നല്‍കിയ സ്ഥലത്ത് കുളം നിര്‍മ്മി ച്ചു. കുളത്തില്‍ സുലഭമായി വെള്ളം കണ്ട് അവര്‍ ആഹ്ലാദിച്ചു. ഇനി വെള്ളം മാടാമ്പിയില്‍ എത്തിക്കണം. പഞ്ചായത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ടാങ്ക് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. അധികൃതരുടെ അനുവാ ദവും കിട്ടിയപ്പോള്‍ 700 മീറ്ററോളം ദൂരത്തില്‍ പൈപ്പിട്ട് വെള്ളം ടാങ്കിലേക്കെത്തിച്ചു.
സ്‌നേഹത്തിന്റെ രണ്ട് കൈവഴികള്‍ സംഗമിച്ച് ഒരു മഹാ നദിയായ് ഒഴുകിയപ്പോള്‍ ഒരുഗ്രാമത്തിന്റെ ജീവിതം തളിര്‍ക്കുകയായിരുന്നു. ഒരു ജനതയുടെ മൗലികാവകാശമായ ജീവജലത്തിനായുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ജനകീയ കൂട്ടായ്മയില്‍ അന്ത്യം കുറിക്കുകയായിരുന്നു.
മാര്‍ച്ച് 27 ഞായറാഴ്ച ബീഫാത്തിമ ഉമ്മയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സുദിനമായിരുന്നു. അന്നത്തെ സായാഹ്നത്തിലാണ് ഈ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചത്. ഒരു കുടം വെള്ളം നല്‍കി പദ്ധതി ഉല്‍ഘാടനം ചെയ്യാനുള്ള സൗഭാഗ്യവും ഈ ഉമ്മയ്ക്കാണുണ്ടായത്. ഒരു ഗ്രാമത്തിന് മുഴുവന്‍ ദാഹജലം പകര്‍ന്നു നല്‍കാന്‍ ഭാഗ്യം ലഭിച്ചതിലുള്ള സന്തോഷം ഉമ്മയില്‍ കാണാമായിരുന്നു. ആ ഗ്രാമം മുഴുവന്‍ ബീഫാത്തിമ ഉമ്മയെ യും ആ ചെറുപ്പക്കാരെയും മാടാമ്പിയിലേക്ക് താളമേള വാദ്യങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. അപ്പോഴും ആ ഉമ്മ ആകാശത്ത് കൈയുയര്‍ത്തി ദൈവത്തെ സ്തുതിച്ചുകൊണ്ട് ഈ കര്‍മം സ്വീകരിക്കേണമേ എന്നു വീനീതമായി പ്രാര്‍ഥിക്കുകയായിരുന്നു.



Saturday, April 30, 2011

കരയാത്ത പൈതങ്ങളുടെ ദേശം


കരയുക..
ഉറക്കെയുറക്കെ,
ആകാശം കിടുങ്ങട്ടെ
സ്വന്തം ആര്ത്താനാദത്തില്‍
ഇത്, വിഷമഴ പെയ്യുന്ന ദേശം.

കരയാന്‍ കെല്‍പ്പില്ല,
നിവര്‍ന്നു നില്‍ക്കാനാവില്ല
ദുര മൂത്ത മര്‍ത്ത്യന്റെ
ചെയ്തിയില്‍ പൊളിയുന്നു
തണലേകും വൃക്ഷത്തിന്‍
നൂറു നൂറു ജീവശാഖികള്‍ ..

അറിയുന്നില്ലോരാളുമീ
ദുരന്ത വേദനയെന്നല്ലേ
അറിയാഭാവം വരുത്തുന്നു
നവലോക സ്വാര്‍ഥത..
ഇത്, കണ്ണീരു വറ്റിയവരുടെ ദേശം.

കരയാതുലഞ്ഞും
നേര്‍ത്ത മേനിയാലിഴഞ്ഞും
നിങ്ങളുമുണ്ടീ ഭൂവില്‍ എന്നാരറിവൂ..
ഇത്, കരയാപൈതങ്ങളുടെ ദേശം.

ലാഭക്കൊതിയുടെ തീയേറില്‍
മുഖം പൊള്ളി നീറുന്നുവോ..
കരയാതിരിക്കുക ..
സങ്കടത്തിരയില്‍ അലിയാതിരിക്കുക
എത്ര മേല്‍ സഹിക്കുക

ദുരിതപ്പെരുമഴയിതില്‍
തൊള്ള കീറി കരയുന്നേരം
ആകാശം നടുങ്ങില്ലെന്നാര്‍ക്കറിയാം..

സങ്കടക്കെടുതിയില്‍
കണ്ണ് കലങ്ങിക്കുഴയും നേരം
വിണ്ടു കീറിയേക്കാം
ചവിട്ടി നില്‍ക്കും ഭൂമിദേശം..

ഒരായിരം മനസ്സുകള്‍
ഒന്നിച്ചു കരഞ്ഞുരുകി കിതച്ചാലും
കാത്തിരിപ്പരുത്
കാത്തിരിപ്പരുത്..

ദുര പേറും മനുഷ്യ കുലമീ me
മിഴിനനവ് അറിയുമെന്നത്
വ്യര്‍ത്ഥ സ്വപ്നം മാത്രം.
എല്ലാം വ്യര്‍ത്ഥ സ്വപ്നം മാത്രം..
ഇത്, അവനവന്‍ വാഴുന്ന ദേശം.

Saturday, April 9, 2011

വല്ല്യുമ്മാന്റെ കഥകള്‍

പ്രതിപക്ഷം ഭാരതബന്ദ് നടത്തുന്ന ദിനം.
സംഭവമറിയാതെ എന്റെ ഉമ്മയെക്കാണാന്‍ മൂത്തമ്മയുടെ വീട്ടില്‍ നിന്ന് പന്നിയങ്കരയിലേക്കിറങ്ങിയതാണ് വെല്ല്യുമ്മ.
തലച്ചോറ് പൊള്ളുന്ന വെയിലൊന്നും വെല്ല്യുമ്മക്ക് പ്രശ്നമില്ല.
നടക്കാന്‍ മടിയില്ലാത്ത വെല്ല്യുമ്മക്ക് അന്നെന്തോ ഒരു വയ്യായ്ക. മൂത്തമ്മയുടെ വീട്ടില്‍ നിന്നും നാലഞ്ച് കിലോമീറ്റര്‍ ദൂരമേ വെല്ല്യുമ്മ യാത്ര ചെയ്യേണ്ടൂ. ഓട്ടോയോ വേറെ എന്തെങ്കിലും വാഹനമോ കിട്ടുമെന്ന വിശ്വാസ ത്തോടെ നാലും കൂടിയ ജംഗ്ഷനില്‍ വല്ല്യുമ്മ.
ഏറെ നേരം നിന്നിട്ടും പക്ഷെ വാഹനത്തിന്റെ ഒച്ചയൊന്നും വെല്ല്യുമ്മ കേട്ടില്ല.
അങ്ങനെ ഒരുപാടു നേരത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു ജീപ്പിന്റെ ഇരമ്പല്‍..!
വെല്ല്യുമ്മ റോഡിന്റെ നടുവിലേക്ക് ഏന്തി നിന്ന് വിശാലമായി കൈ കാണിച്ചു.
വല്ലാത്തൊരു ഞെരക്കത്തോടെ ജീപ്പ് വെല്ല്യുമ്മയുടെ മുമ്പില്‍..?
എന്നാല്‍, ജീപ്പിലിരിക്കുന്നവരെ കണ്ട് വെല്ല്യുമ്മ ഒന്ന് വല്ലാണ്ടായി.
ബന്ദുദിനത്തില്‍ പ്രദേശം റോന്തു ചുറ്റുന്ന പോലീസ് ജീപ്പായിരുന്നു അത്.
അമ്പരപ്പും ജാള്യതയും പുറത്ത് കാണിക്കാതെ വെല്ല്യുമ്മ.
‘..ങേ.. നിങ്ങളായിരുന്നോ... ഞാന്‍ വിചാരിച്ചു മന്ശന്‍മാരായിരിക്കുമെന്ന്...’
സംശയത്തോടെ പോലീസുകാര്‍ പരസ്പ്പരം നോക്കിയിട്ടുണ്ടാവുമെന്ന് വെല്ല്യുമ്മയുടെ കഥ പറ ച്ചിലിനൊടുവിലുള്ള പല്ലില്ലാച്ചിരിയില്‍ മനസ്സിലാക്കാം.

Saturday, March 26, 2011

പരിപ്പ്

ആ പരിപ്പ്
ഈ കലത്തില്‍ വേവില്ലെന്നും
വേവിച്ചു വേവിച്ചു
സ്വന്തം പരിപ്പിളകിയെന്നും
ചിലരുടെ പതം പറച്ചില്‍

വേവാത്ത പരിപ്പുകള്‍
വേവിച്ചു കൊടുക്കുമെന്ന
കറുത്ത ബോര്‍ഡുകള്‍
തൂങ്ങും കാലമാണിത്

ഏതു വേവാത്ത പരിപ്പുകളും
വേവിച്ചു,
സമം ചേര്‍ത്ത്
ഉരിഞ്ഞ് പോയ തൊലിയില്‍
തേച്ചാല്‍
ഇന്നിനേക്കാള്‍
തൊലിക്കട്ടി കട്ടായം?
പരിപ്പുകള്‍ ജാഗ്രതൈ!!

മൂന്നേ മൂന്നു വിസലില്‍
പരിപ്പ് വെണ്ണ പോലെയാക്കുന്ന
പ്രഷര്‍ കുക്കറിന്
ഇതൊക്കെയൊരു തമാശയാണ്.

Tuesday, March 1, 2011

വൈകല്യത്തോട് പൊരുതുന്ന എഴുത്തുകാരിക്ക് തുണയായി ചെരാത്

റിയാദ്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനവും ഒപ്പം വേദനയുമായ റഫീനയുടെ ചികിത്സാ ധനസമാഹാരണത്തിനു വേണ്ടി റിയാദിലെ ചെരാത് സാഹിത്യ വേദി മുന്നിട്ടിറങ്ങുന്നു.തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനമായ റഫീന പി.പി. എന്ന എഴുത്തുകാരി പിറന്നു വീണ നാള്‍തൊട്ട് വേദനയുടെ മുള്‍വഴികളാണ് താണ്ടുന്നത്. ജന്‍മനാ ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം തലവന്‍ ഡോ. അക്ബര്‍ ശരീഫ് വര്‍ഷങ്ങളുടെ നിരന്തരമായ ചികിത്സയിലൂടെ വേര്‍പെടുത്തി. ഈ ചികിത്സ നടന്നത് വളരെ ചെറുപ്പത്തിലാണ്. ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകിക്കൊണ്ട് റഫീന കവിതയും കഥയും എഴുതാന്‍ തുടങ്ങി. എട്ടാമത്തെ വയസ്സിലാണ് റഫീനയുടെ ആദ്യകവിത പ്രകാശിതമായത്. സാഹിത്യതല്‍പ്പരനല്ലെങ്കിലും കൂടി റഫീനയുടെ ഉപ്പൂപ്പയാണ് കൊച്ചുമകളിലെ കവിയത്രിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഒട്ടേറെ കവിതകള്‍ റഫീനയില്‍ നിന്നും പിറവി കൊണ്ടു. പിന്നീട് രണ്ടായിരത്തി എഴില്‍ കോഴിക്കോട് സാഹിത്യ പുസ്തക പ്രകാശനം ‘ഇനിയും വരാത്ത കവിത’ എന്ന പേരില്‍ റഫീനയുടെ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശിശുക്ഷേമ സമിതി അവാര്‍ഡ് ലഭിച്ചു. അടുത്ത വര്‍ഷം തന്നെ ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങുകയുണ്ടായി.ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വേര്‍പെടുത്തിയ ഡോ.അക്ബര്‍ ശരീഫിന്റെ അന്നത്തെ പ്രഖ്യാപനം റഫീന സ്വന്തം വിരലുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുമെന്നായിരുന്നു. ചികിത്സയുടെ ഫലവും പ്രാര്‍ത്ഥനയുടെ പുണ്യവുമായി റഫീന കവിതയും കഥയും കൂടാതെ ഗ്ളാസ് പെയിന്റിംഗിലും ചിത്രരചനയിലും സാരി ഡിസൈനിംഗിലുമൊക്കെയായി തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. സര്‍ഗ രചനയില്‍ ഈ മിടുക്കിയെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. പത്തൊമ്പതുകാരിയായ റഫീന ഇപ്പോള്‍ കണ്ണൂര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.ഇനിയും വരാത്ത കവിതയുടെ രണ്ടു പതിപ്പുകള്‍ക്കു ശേഷം അനാട്ടമി ഓഫ് ഫ്രോഗ് (കഥകള്‍), പുല്‍ച്ചാടിയുടെ സ്വപ്നം (കവിതകള്‍), എന്നീ പുസ്തകങ്ങള്‍ പുറത്തിറങ്ങി. നാലാമത്തെ പുസ്തകമായ നിറയെ നിറയെ നിറയെ കവിത (ബാലസാഹിത്യം) ഫെബ്രുവരി പതിനേഴിന് പുറത്തിറങ്ങി . ഈ സന്തോഷങ്ങള്‍ക്കിടയിലും സ്വന്തം ശാരീരിക പ്രയാസങ്ങള്‍ റഫീനയെ വല്ലാതെ അലട്ടുന്നുണ്ട്. വലത്തെ കാല്‍മുട്ടിന് സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ഇരട്ട ചിരട്ടകളാണുള്ളത്. ഇതിനു പുറമെ ഇരുകാലുകളും വളഞ്ഞാണ് നില്‍ക്കുന്നത്. വലത്തെ കാല്‍മുട്ടിന് കടുത്ത വേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍ അക്ബര്‍ ശരീഫിന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിലെ ഡോ. ഗോപിയെ സമീപിച്ചു. എന്നാല്‍ ഇരു ഡോക്ടര്‍മാരുടെയും തീരുമാനം പാലക്കാട്ടെ ആര്‍.വി. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇലിസറോവ് ടെക്നോളജിയിലെ ഡോ. വാസുദേവനെ സമീപിക്കാനായിരുന്നു. ഡോ. വാസുദേവന്റെ പരിശോധനയില്‍ ഇരുകാലുകളിലും ‘പാര്‍ഷ്യല്‍ കന്‍ജെനിറ്റല്‍ ഹെമിമീലിയ വിത്ത് മിറര്‍ഫൂട്ട് ഡിഫോര്‍മിറ്റി’ എന്ന സങ്കീര്‍ണ്ണമായ അംഗവൈകല്യരോഗമാണെന്ന് കണ്ടെത്തി. ഡോക്ടറുടെ നിര്‍ദ്ദേശം കഴിയുന്നതും പെട്ടെന്ന് ഓപ്പറേഷന്‍ നടത്തുക എന്നതാണ്. ഇത് വൈകിച്ചാല്‍ ഒരു പക്ഷെ റഫീന കിടപ്പിലാവാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു. ഇരുകാലുകളിലും ഇല്ലിസറോവ് ടെക്നോളജി എന്ന നൂതനമായ മാര്‍ഗ്ഗമുപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ അനേകം ഓപ്പറേഷനുകള്‍ ആവശ്യമായി വരും. ഈ ചികിത്സക്ക് മൊത്തം നാലു ലക്ഷം രൂപ ചെലവു വരുമെന്നാണ് സൂചന. റഫീനക്ക് ഒരു വയസ്സുള്ളപ്പോള്‍ പിതാവ് ഉമ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതാണ്. ഹൃദ്രോഗിയായ ഉപ്പൂപ്പയും രോഗിയായ ഉമ്മൂമ്മയും ഉമ്മയുമടങ്ങുന്ന നിര്‍ദ്ദന കുടുംബം ഇത്രയും വലിയൊരു തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. നാട്ടുകാരില്‍ ചിലരും അടുപ്പമുള്ളവരുമൊക്കെ ചെറിയ സഹായവുമായി രംഗത്തുണ്ട്. മാര്‍ച്ച് മാസത്തില്‍ ഓപ്പറേഷന്‍ നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ചെരാത് സാഹിത്യവേദിയുടെ റഫീന ചികിത്സാ പദ്ധതിയുമായി സഹകരിക്കാന്‍ സുമനസ്സുകള്‍ റഫീഖ് പന്നിയങ്കരയുമായി
(00 966 553 363 454) ബന്ധപ്പെടണമെന്ന് ചെരാത് പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
റഫീനയുടെ അക്കൌണ്ട് നമ്പര്‍
A/C No. 67113192685,
STATE BANK OF TRAVANCORE,
FATHIMA MATHA BUILDING,
N.H ROAD THALIPARAMBA-670141,

Friday, January 7, 2011

പച്ചിലച്ചിരികളോട് പറയാനുള്ളത്

‘മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു.- ക്ഷീണത്തിനു മേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്. അവന്റെ മുല കുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ് - എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ..' ഇത് ഖുര്‍ആനിലെ ഒരു വാക്യമാണ്. ഖുര്‍ആനില്‍ തന്നെ മറ്റൊരിടത്ത് ‘തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാ ക്കളില്‍) ഒരാളോ അവരില്‍ രണ്ടു പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ' എന്നു പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്കു പറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക് അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ..ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്നു നീ പറയുകയും ചെയ്യുക. (വി. ഖുര്‍ആന്‍: അദ്ധ്യായം 17. 24,25) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വാര്‍ദ്ധ്യക്യത്തില്‍ സ്വന്തം മാതാവിന് ഭക്ഷണവും ചികിത്സയും, എന്തിന് കാറ്റും വെളിച്ചവും പോലും നിഷേധിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യത്തിന്റെ പുഴുവരിക്കുന്ന കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടാനാണ് മുകളില്‍ ദൈവീകമായ വചനങ്ങളില്‍ ചിലത് കോറിയിട്ടത്. മനുഷ്യര്‍ സ്വയം ദ്വീപുകളായി മാറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് നമുക്കു ചുറ്റും തെളിയുന്ന ഇത്തരം മനുഷ്യത്വമില്ലായ്മയുടെ ചുവര്‍ചിത്രങ്ങള്‍.

പുതിയ ലോകത്തിന്റെ സ്നേഹരിഹിത്യത്തെ, പുഴുവരിക്കുന്ന ജീവനുള്ള ശവമായി സ്വന്തം മാതാവിനെ മുറിക്കുള്ളില്‍ അടച്ചിടുവാന്‍ മാത്രം മനസ്സിന്റെ നനവ് നഷ്ടപ്പെടലിനെ എന്തു പേരിട്ടാണ് നാം വിളിക്കേണ്ടത്. സൌഹൃദവും, കൂട്ടായ്മയും മാനുഷികമായ മറ്റെല്ലാ വിചാരങ്ങളെയും കച്ചവടക്കണ്ണുകളോടെ മാത്രം നോക്കിക്കാണുകയും തനിക്ക് ലാഭമില്ലാത്ത ഇടങ്ങളിലേക്ക് മനുഷ്യന്‍ നോട്ടമെത്തിക്കാതിരിക്കുകയും ചെയ്യുന്ന പുതിയ കേരളീയാവസ്ഥ മലയാളി എങ്ങനെയാണ് പാകപ്പെടുത്തി യത്..?

കേരളം മറ്റെല്ലാ ഇടങ്ങളേക്കാളും വിദ്യാഭ്യാസപരമായും ചിന്താപരമായും സാംസ്ക്കാരികമായും മുന്നിട്ടു നില്‍ക്കുന്നതിന്റെ ഉദാഹരണങ്ങള്‍ നിരത്തി അഹങ്കരിച്ചിരുന്ന മലയാള മനസ്സുകള്‍ തനിക്കു ജന്‍മം നല്‍കിയ ഗര്‍ഭപാത്രത്തെ തെരുവിലേക്ക് വലിച്ചെറിയാന്‍ മാത്രം ചെറുതായിപ്പോയത് എങ്ങനെയാണ്..?

കണ്ണീര്‍ പരമ്പരയും റിയാലിറ്റി ഷോയിലെ എലിമിനേഷന്‍ റൌണ്ടില്‍ മത്സരാര്‍ത്ഥികളുടെ വിട വാങ്ങല്‍ കാഴ്ചകളിലും ഹൃദയം നൊന്ത് കണ്ണീര്‍ വാര്‍ക്കുന്ന സാദാ മലയാളി സ്വന്തം കണ്‍മുമ്പിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ഉള്ള് കലങ്ങാത്തെന്തു കൊണ്ടാണ്..?

‘ഞാനും എന്റെ കെട്ട്യോനും പിന്നെയൊരു മൊബൈല്‍ ഫോണും’ മതിയെന്ന പുതിയ ജീവിതമുദ്രാവാക്യത്തിലെത്തി നില്‍ക്കുന്ന നമ്മുടെ സമൂഹത്തെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുണയുടെയും പുതുപാഠങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ നമുക്കിടയില്‍ നിന്നും തിരിച്ചറിവിന്റെ അടയാളമായി നില്‍ക്കാന്‍ കെല്‍പ്പുള്ള മനസ്സുകള്‍ എവിടെയാണുള്ളത്..?

അണുകുടുംബ വ്യവസ്ഥിതിയുടെ പുഴുവരിക്കുന്ന അവസ്ഥയിലൂടെ നന്‍മ എന്തെന്നും സത് പ്രവര്‍ത്തി ഏതെന്നും തിരിച്ചറിവില്ലാത്ത മുഖം നഷ്ടപ്പെട്ട സമൂഹം വിരാജിക്കുന്ന കെട്ട കാലത്തിലൂടെയുള്ള ഈ പ്രയാണത്തിന്റെ അനന്തരഫലങ്ങളറിയാന്‍ വല്ലാതെ കാലങ്ങളോളം കാത്തിരിക്കേണ്ടി വരില്ലെന്നു തന്നെയാണ് നാമോര്‍ക്കേണ്ടത്. പുതിയ തലമുറ നരച്ചവരും ചടച്ചവരുമായിത്തീരുന്ന നമ്മെ പുഴുവരിക്കാനുള്ള അവസ്ഥയിലേക്ക് തള്ളി വിടില്ല. ഒരു പക്ഷെ, അതിനു മുമ്പേ തന്നെ ജീവനോടെ കുഴിച്ചു മൂടാനുള്ള പദ്ധതികള്‍ തയ്യാറാക്കാനുള്ള മനക്കരുത്ത് അവര്‍ നേടിയിരിക്കും.ഇന്നത്തെ സമൂഹം പ്രായമായവരോട് കാണിക്കുന്ന നിന്ദയും കടപ്പാടില്ലായ്മയും കണ്ടു കൊണ്ടാണ് പുതുതലമുറ വളരുന്നത്. ഇന്ന് നമ്മുടെ കണ്‍മുമ്പില്‍ അരങ്ങേറുന്നതിനേക്കാള്‍ ദാരുണാനുഭവങ്ങള്‍ മാത്രമേ അവരില്‍ നിന്നും നാം പ്രതീക്ഷിക്കാവൂ. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍, സ്നേഹത്തിന്റെ അര്‍ത്ഥമെന്തെന്ന് അവര്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ ഇന്ന് വൃദ്ധരോടും ശരണമറ്റവരോടും കാണിക്കുന്ന സമീപനത്തില്‍ മാറ്റം വരുത്തണം. നമ്മേക്കാള്‍ മുമ്പേ ലോകം കണ്ട അവരെ വേണ്ട രീതിയില്‍ ശുശ്രൂഷിക്കാനും സംരക്ഷിക്കാനുമുള്ള നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്നും നാം പിന്‍മാറാതിരിക്കണം. വാര്‍ദ്ധക്യം എന്നത് നാളെ നമ്മുടെയും അവസ്ഥയാണ്. തെരുവിന്റെ കാരുണ്യമില്ലായ്മയിലേക്കോ വൃദ്ധസദനത്തിലെ ഒറ്റപ്പെടലിലേക്കോ കാലം നമ്മെ എടുത്തെറിയാതിരിക്കണമെങ്കില്‍ നമ്മള്‍ ചില തിരുത്തലുകള്‍ ജീവിതത്തില്‍ വരുത്തിയേ പറ്റൂ.

വൃദ്ധരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കണമെന്നുള്ള നിയമനിര്‍മ്മാണം വരെ നടത്തിയ നാടാണ് നമ്മുടേത്. ബാഹ്യമായ അത്തരം സമ്മര്‍ദ്ദങ്ങളില്‍ നിന്നല്ല സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കേണ്ട കടമ നാം ഏറ്റെടുക്കേണ്ടത്. പത്തുമാസം ചുമന്നു പ്രസവിക്കുകയും നമ്മു ടെ ഓരോ ചലനങ്ങളും തിരിച്ചറിഞ്ഞ് നമുക്ക് വേണ്ടതൊക്കെ നല്‍കി നമുക്കായി ജീവിച്ച ഒരു ജന്‍മത്തെ നമ്മുടെ കൈത്താങ്ങ് ആവശ്യമായി വരുന്ന ഘട്ടത്തില്‍ മലിന വസ്തു കുപ്പത്തൊട്ടിയിലേക്ക് എടുത്തെറിയുന്ന ലാഘവത്തോടെ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നത് സാംസ്ക്കാരികമായി ഉന്നമനം കാത്തു സൂക്ഷിക്കുന്ന കേരളസമൂഹം പിന്തുടര്‍ന്നു പോന്നി രുന്ന സാമാന്യരീതിക്ക് ചേര്‍ന്നതല്ല. അതിനുമപ്പുറം വിവേകശാലിയായ മനുഷ്യന്‍ ഭൂമിയിലെ ഇതര ജീവിയേക്കാളും തരം താഴുന്ന രീതിയില്‍ അധമരാകുന്ന പ്രവര്‍ത്തിയില്‍ നിന്നും മുക്ത രാകേണ്ടതു കൂടിയുണ്ട്.ചുരുക്കത്തില്‍ ഉപേക്ഷിക്കപ്പെടുന്ന ഭാണ്ഡം കണക്കെ അനാഥരാകുന്ന വൃദ്ധജനങ്ങളുടെ സംസ്ഥാനമായി കേരളം മാറാതിരിക്കണമെങ്കില്‍ ഇത്തിരിയെങ്കിലും മനസ്സിനുള്ളില്‍ അവരോടുള്ള അനുകമ്പയും അവരുടെ നിസ്സഹയാവസ്ഥയും മനസ്സിലാക്കി അവരുടെ ശേഷിക്കുന്ന സുദിനങ്ങള്‍ വര്‍ണ്ണപ്പകിട്ടും സന്തോഷപൂരിതവുമാക്കേണ്ടത് നമ്മുടെ ഓരോരുത്തരു ടെയും ബാധ്യതയാണെന്ന സത്യം എന്നും ഉള്ളിലുണ്ടാവുമെങ്കില്‍ ഇനിയൊരു വൃദ്ധമനസ്സി ന്റെയും കണ്ണുനീര്‍ വെളിച്ചം കേറാമുറിയുടെ മൂലയിലോ തെരുവിലോ വീണു ചിതറില്ല എന്നു നമുക്കുറപ്പിക്കാനാവും.

പഴുത്തില വീഴുമ്പോള്‍ പച്ചിലയുടെ ചിരിയായി നമ്മുടെ ചലനങ്ങള്‍ കാലം വരയ്ക്കാതിരിക്കണ മെങ്കില്‍ നാം ഇനിയെങ്കിലും മനുഷ്യനെന്ന പദത്തിന്റെ അര്‍ത്ഥമറിഞ്ഞു ജീവിച്ചേ മതിയാകൂ. വൃദ്ധജനങ്ങള്‍ വീടിന്റെ ഐശ്വര്യവും വെളിച്ചവും കാവലുമാണെന്ന ശുഭചിന്ത നമ്മുടെ ഓരോരുത്തരുടെയും ഉള്ളിന്റെയുള്ളില്‍ എന്നുമുണ്ടാകട്ടെ.