Sunday, August 20, 2017

മലയാളിയുടെ അവസാനിക്കാത്ത യാത്രകൾ



ണ്ണിത്തിട്ടപ്പെടുത്തിയ അവധി ദിനങ്ങൾ കഴിഞ്ഞു ആകാശയാത്ര ക്കുള്ള കാത്തിരുപ്പ് കേന്ദ്രം. അല്ലെങ്കിൽ വിമാനത്തിന്റെ ഉൾവശം. പലപ്പോഴും ചില രസികരുടെ ഒരു പ്രയോഗം കേൾക്കാത്തവർ ചുരുക്കമാണ്.
'ആരാണീ ഗൾഫ് കണ്ടു പിടിച്ചത്..അവനെയെന്റെ കൈയിൽ കിട്ടീരുന്നെങ്കിൽ.. എന്ന്.
പ്രിയമുള്ളവരെ പിരിഞ്ഞ് രണ്ടും മൂന്നും വർഷം കടലിനക്കരെ കഴിയാൻ സ്വയം വിധിക്കപ്പെട്ടവന്റെ ആത്മവിലാപമാണത്. കേൾക്കുന്നവർക്ക് ചിരിച്ചു തള്ളാം കാര്യം. പക്ഷെ അവന്റെ ഉള്ളിലെ സങ്കടപ്പുഴ കര കവിയുമ്പോൾ അറിയാതെ പറഞ്ഞു പോവുന്നതാണീ വാചകം.
മറ്റൊന്ന്, ഗൾഫിലൊട്ടാകെയുള്ള മലയാളികൾ.അവർ തന്നോട് തന്നെയോ കൂടെയുള്ളവരോടോ ഒരിക്കലെങ്കിലും ചോദിച്ചിരിക്കും ചോദ്യം.
പ്രവാസം തുടങ്ങി വെച്ചതാരാണ്?
നമ്മളെല്ലാം നിരന്തരം ചോദിക്കുന്ന ഇക്കാര്യത്തിന് ശരിയായ ഉത്തരം ആരും പ്രതീക്ഷിക്കുന്നുമില്ല. എന്നത് മറ്റൊരു തമാശ.
മലയാളി ജീവിതത്തിന്റെ വിജയചരിത്രത്തിൽ എവിടെയും രേഖപ്പെടുത്താതെ പോയ ഒരു മനുഷ്യൻ. അങ്ങനെ ഒരാൾ ജീവിച്ചിരുന്നിട്ടുണ്ടല്ലോ. ഇന്നും തീർത്തും അജ്ഞാതനായ മനുഷ്യൻ അന്ന്, ജീവിത സന്ധാ രണത്തിനായി പുതിയൊരു മാർഗ്ഗം തെരഞ്ഞെടുത്തപ്പോൾ ഓർത്തിരിക്കുമോ കേരളീയ പൊതുജീവിതത്തിന് വലിയൊരു മാറ്റത്തിന്റെ രൂപരേഖയാണ് മണൽവഴിയിൽ താൻ വരക്കാൻ തുടങ്ങുന്നതെന്ന്.
ബർമയും സിലോണും വേറെ ചിലയിടങ്ങളുമെല്ലാം മലയാളിക്ക് സ്വന്തം ജീവിതത്തിന്റെ ഗതി മാറ്റിയെഴുതാൻ പ്രാപ്തമാക്കുന്ന മണ്ണായിമാറിയതും അവിടുത്തെ അനിവാര്യമായ തിരിച്ചുനടത്തവും എങ്ങനെയാണ് മലയാളി അന്ന് ഉൾക്കൊണ്ടത്.
പിന്നീട് പത്തേമാരികളിലും ഉരുവിലും ഗൾഫ് തീരങ്ങളിലേക്ക് ജീവിതം തേടി നീന്തിക്കയറിയ പ്രവാസിയുടെ പിറകെയെത്തിയവർ എവിടെയും അടയാളപ്പെടുത്തി വെച്ചിട്ടില്ല അവരനുഭവിച്ച ദുരിതങ്ങളുടെയും വേദനയുടെയും തീരാക്കഥകൾ. അതുകൊണ്ട് തന്നെ യാവണം പലരുമന്വേഷിക്കുന്ന പ്രവാസം തുടങ്ങിവെച്ച ഒരാളെ തിരിച്ചറിയപ്പെടാതെ പോവുന്നതും.

പേരും ദേശവുമറിയാത്ത മനുഷ്യന്റെ പിൻഗാമികൾക്ക് അറുതിയാവുന്നില്ല ഇന്നുമീ മണ്ണിൽ. പ്രതീക്ഷകൾക്ക് വിരാമമിട്ട് തിരിച്ചുപോക്കിന്റെ കണക്കുകൂട്ടലുകൾക്കിടയിലും അവൻ കാണുന്നുണ്ട് പുതിയ സ്വപ്നക്കോഡുകളുമായി പലരും വിമാനമിറങ്ങുന്നത്. പഴയ കേരളം പോലെ ലോകത്തിനിയും ബാക്കി നിൽപ്പുണ്ടാവാം വിശപ്പിന് അറുതി വരാത്ത പട്ടിണിപ്പാടങ്ങൾ.

ഗൾഫ് തന്ന രീതികൾ

പട്ടിണിയും പരിവട്ടവുമായി ജീവിച്ച കയ്പുനാളുകളാണ് കടൽ കടക്കാൻ മലയാളിയെ നിർബന്ധിച്ചത്. എന്നാൽ അക്കാര്യം ഓർമയിൽ പോലും ഇല്ലാത്ത രീതിയിൽ നാട്ടിൽ ആർഭാടത്തിന്റെയും ധാരാളിത്തത്തിന്റെയും പൊങ്ങച്ചത്തിന്റെയും ബ്രാൻഡ് അംബാസഡർമാരായി പ്രവാസി മാറിയതെങ്ങനെയാണ്. വിചിത്രമായി തോന്നാവുന്ന ചില അനുഭവങ്ങളിലൂടെ പ്രവാസം ജീവിച്ചു തീർക്കുമ്പോൾ ചുറ്റുപാടിന്റെ സംസ്കാരവും ജീവിതരീതിയും എന്തിനേറെ ഇവിടുത്തെ ഭക്ഷണ ശീലം പോലും അവനിലേക്കും അവന്റെ മണ്ണിലേക്കും പറിച്ചു നടപ്പെട്ടത്എങ്ങനെയാണ്.
വിവാഹവും മറ്റു ചടങ്ങുകളും ഭക്ഷണ മാമാങ്കമായി പൊടിപൂരമാക്കുന്ന അവസ്ഥയുണ്ട് നാട്ടിൽ.അവിടെ കാണുന്ന മിക്കവാറും രീതികൾ ഗൾഫിൽ നിന്നും കടം കൊണ്ടതാണെന്ന് ഊന്നിപ്പറയേണ്ട കാര്യമില്ല. അതിൽ ഭക്ഷണശീലമാണ് എടുത്തു പറയേണ്ടത്.കുഴിമന്തിയും കബ്സയും അറേബ്യൻ ഖഹ്വയും മറ്റനേകം വിഭവങ്ങളും കല്യാണതീന്മേശയിലെ മെനുവിൽ ഒഴിച്ചു പറ്റാത്ത ഇനങ്ങളായി മാറി എന്നത് അനിഷേധ്യ വസ്തുതയാണ്. ആഡംബര വാഹനങ്ങളും കൊട്ടാര സാദൃശ്യ ഭവനങ്ങളും ഒക്കെ ഗൾഫ് ജീവിത പരിസരത്തു നിന്നും അറിഞ്ഞും അറിയാതെയും മലയാളി നെഞ്ചിലൊട്ടിച്ചു നാട്ടിലെത്തിച്ച ചിത്രങ്ങളുടെ വകഭേദങ്ങൾ തന്നെ.

ഇനി, മടക്കയാത്ര

ഭൂമിയുടെ അറ്റം വരെ നമുക്ക് യാത്ര ചെയ്യാം. പക്ഷെ, വീണ്ടും സ്വന്തം വീട്ടുമുറ്റത്തു തന്നെ തിരിച്ചെത്തുമെന്ന ഒരോർമ നമ്മിലുണ്ടാവണം.
മടക്കായാത്ര എന്നുണ്ടാവുമെന്ന് പ്രവചിക്കാനും തീരുമാനമെടുക്കാനും നമുക്കാവില്ല. കാരണം പ്രവാസം നമ്മുടെ മുമ്പിൽ നീണ്ട വഴിത്താര ഒരുക്കിവെച്ചിട്ടുണ്ടെന്നും മടങ്ങിപ്പോകുന്നവരിൽ അവസാനത്തെ ആളായിരിക്കും താനെന്നും ഓരോരുത്തരും കണക്കുകൾ മെനയുന്നു. അതുകൊണ്ട് തന്നെയാവാം അര നൂറ്റാണ്ടിന്റെ പ്രവാസമനുഭവിച്ചിട്ടും ഭൂരിപക്ഷ മലയാളിയും സാമ്പത്തിക അച്ചടക്കം പാലിക്കാതിരുന്നത്. ഇനിയിക്കാര്യം ചർച്ചക്കെടുത്തിട്ട് ഫലമുണ്ടാവുമെന്ന് തോന്നുന്നില്ല.
സ്വന്തം മണ്ണിന്റെ ദുരിതവും പട്ടിണിയും മായ്ച്ചു തീർക്കാൻ പ്രവാസം തെരഞ്ഞെടുത്ത ജനത ഒടുവിൽ തിരിച്ചു പോക്കിന്റെ അറ്റം കാണാക്കരയിൽ വന്നു നിൽക്കുമ്പോൾ മടക്കയാത്ര അവനിൽ അലോസരം സൃഷ്ടിക്കുന്നതെന്തു കൊണ്ടാണ്? പുതിയ അവസ്ഥയിൽ അവർ പരസ്പ്പരം നോക്കി നെടുവീർപ്പിടുന്നത് എന്തുകൊണ്ടാണ്?
പുതിയ അവസ്ഥയെന്നത് നിതാഖാത്തും സ്വദേശിവൽക്കരണവും ലെവിയും പിരിച്ചു വിടൽ ഭീഷണിയും മാത്രമല്ല. ഗൾഫ് രാജ്യങ്ങളിലെ സ്വദേശി വിദേശി അനുപാതത്തിലെ അന്തരം പോലും വ്യവസ്ഥിതികൾ മാറ്റിയെഴുതാനും ജീവിതരീതികൾ മാറ്റിയെടുക്കണമെന്നും അവരെ  ആത്മാർത്ഥമായി ചിന്തിപ്പിക്കുന്നു.
പുതിയ കാലത്തെ യുവത വിദ്യാഭ്യാസപരമായും തൊഴിൽപരമായുമൊക്കെ മുൻകാലത്തെ അപേക്ഷിച്ച് ഒരുപാട് മുന്നേറിയിട്ടുമുണ്ട്. അവരുടെ ജീവിത നിലവാരം ഉയർത്തേണ്ടതും തൊഴിൽ ലഭ്യത ഉറപ്പു വരുത്തേണ്ടതും രാജ്യത്തിന്റെ മുന്നേറ്റത്തിനും ശോഭനമായ ഭാവിക്കും അത്യന്താപേക്ഷികമാണ്. പരിതഃസ്ഥിതിയാണ് മലയാളിയടക്കമുള്ള അനേകം മനുഷ്യരുടെ ഗൾഫ് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. എങ്ങനെയൊക്കെ ജീവിക്കേണ്ടിയിരുന്നില്ല എന്ന പുനരാലോചനയുടെ അവസാന പേ ജും വായിച്ചു തീർത്ത് ഇനിയെന്ത് എന്ന സമസ്യയുടെ പൂരണപ്രക്രിയയുടെ പണിപ്പുരയിലാണിന്ന് പലരും എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല
പക്ഷെ, പട്ടിണിനാടിനെ ഇന്നത്തെ കേരളമാക്കി തീർത്ത തിൽ വലിയൊരു പങ്ക് വഹിച്ച പ്രവാസിമലയാളിയെ പുതിയ അവസ്ഥയിൽ നാടെങ്ങനെ എതിരേൽക്കുന്നു എന്നതും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. സ്നേഹം കോരിയൊഴിച്ച സ്വന്തക്കാരും സുഹൃത്തുക്കളും മടക്കയാത്രയില്ലാത്ത പ്രവാസിയെ കറവ വറ്റിയ പശുവിനോട് കാണിക്കുന്ന അറിവെങ്കിലും കാണിക്കുമെന്ന് കരുതാനാവുമോ?



യാത്രകൾ
അവസാനിക്കുന്നില്ല

ഗൾഫ് പ്രതീക്ഷകൾ മങ്ങി നാട്ടിലേക്ക് തിരിച്ചെത്തുന്നവർക്ക് നമ്മുടെ ഭരണകൂടം വിളമ്പിത്തരുമെന്ന് പറയുന്ന ആനുകൂല്യങ്ങളും പദ്ധതികളും പ്രായോഗികമാവുമെന്ന് യാതൊരുറപ്പും ആർക്കുമില്ല. സ്വന്തം നാട്ടിൽ   പിടിച്ചു നിൽക്കാനുള്ള ചിലരുടെ പ്രയത്നങ്ങൾ എത്രത്തോളം വിജയമാകുമെന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. കാരണം എങ്ങനെയെങ്കിലും നാട്ടിൽ വേരുപിടിപ്പിക്കണമെന്ന ചിന്തയിൽ മുൻകാലങ്ങളിൽ മടങ്ങിപ്പോയവർ ചെറിയൊരു ഇടവേളക്കുള്ളിൽ പഴയ ലാവണത്തിലേക്ക് തിരിച്ചെത്തിയ അനുഭവങ്ങൾ പ്രവാസിയുടെ മുമ്പിൽ ഒരുപാടുണ്ട്. അവരത്രയും ഇവിടുന്ന് യാത്ര പറഞ്ഞത് നാട് തണലേകുമെന്ന വിശ്വാസത്തിലായിരുന്നു. പക്ഷെ, വീണ്ടുമവർ പ്രവാസത്തിന്റെ ഭാണ്ഡം മുറുക്കുന്നതിന്റെ കാരണങ്ങളെന്തൊക്കെയാണ്?
വളരെ നിസ്സാരമെന്ന് മറ്റുള്ളവർക്ക് തോന്നാമെങ്കിലും പ്രവാസിയുടെ മനസ്സും ചിന്തയും പ്രിയമുള്ളവർക്ക് പോലും വായിച്ചെടുക്കുക പ്രയാസം. വർഷങ്ങൾക്ക് മുമ്പ് യാത്ര പുറപ്പെടുമ്പോൾ നിലനിന്നിരുന്ന നാടും സാംസ്കാരിക രീതിയുമെല്ലാം കാലങ്ങളോളം അവന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. പിന്നീടവൻ തിരിച്ചെത്തുമ്പോൾ പുതിയ രീതികളുമായി പൊരുത്തപ്പെടാൻ കഴിയാതെ വീർപ്പുമുട്ടുന്നു.
കാലസ്തംഭനം ബാധിച്ചവനാണവൻ.മാറിയ ജീവിതരീതി ഉൾക്കൊള്ളാൻ അവനൊരു പക്ഷെ പെട്ടെന്നായയെന്നു   വരില്ല. കുടുംബബന്ധങ്ങളിൽ സ്നേഹം വറ്റിയതായും ചങ്ങാത്തയിടങ്ങളിലെ സൗഹൃദത്തിന് സജീവത ഇല്ലാതായതായും അനുഭവപ്പെടുമവന്.
വർഷങ്ങളോളം തൊഴിലെടുത്ത ദേശത്തെ പരപ്പറമുള്ള കൊടുക്കൽ വാങ്ങലുകളും  സ്നേഹക്കൂട്ടായ്മകളും അവന്റെയുള്ളിൽ നിറച്ച ആർദ്രത നാട്ടിൽ പലരിലും കാണുന്നില്ലല്ലോ എന്ന  സങ്കടം  അവനെ  മാനസിക പിരിമുറുക്കമായി വല്ലാതെ  അലട്ടും. കുറേക്കാലം   അനുഭവിച്ച  രീതികളിൽ ninnum പെട്ടെന്ന്, പിറന്ന നാടെങ്കിലും അവിടെ ഇഴുകി ചേരാൻ  കഴിയാതെ അജ്ഞാതമായ തുരുത്തിലകപ്പെട്ട പോലെ പറ്റപ്പെട്ടു പോയി എന്ന തോന്നലുണ്ടാക്കും.ആശ്രയമറ്റ പ്രതീതിയനുഭവപ്പെടും. പിന്നെ അവന്റെ മുമ്പിലെ ഏക മാർഗ്ഗം ജനനദേശം വിട്ട് മറ്റെവിടേക്കെങ്കിലുമുള്ള തൊഴിലന്വേഷണ യാത്ര തന്നെ ശരണം.
മലയാളിയുടെ യാത്രകൾ അവസാനിക്കുമെന്ന്    തോന്നുന്നില്ല .
പ്രവാസം വിധിക്കപ്പെട്ടവനാണവൻ. ഓരോ വാതിലുകളും കൊട്ടിയടക്കപ്പെടുമ്പോൾ പുതിയ വഴികളാവാൻ തേടിപ്പിടിക്കും.
മുൻചരിത്രങ്ങൾ  കാണിച്ചു തന്നത് അങ്ങനെയാണല്ലോ?
എന്നാൽ അവൻ വീണ്ടും യാത്ര പുറപ്പെടുന്നത് മുമ്പത്തെപ്പോലെ പട്ടിണി തീർക്കാനല്ല. മറിച്ച്  സ്വന്തം നാട്ടിൽ, പ്രിയപ്പെട്ടവരൊക്കെ കൺമുമ്പിലുണ്ടായിട്ടും ഒറ്റപ്പെടുന്നതിലെ ഖിന്നത ഒളിച്ചു വെക്കാനാണ്. മണൽനാട്ടിലെ വീർപ്പു മുട്ടുന്ന അവസ്ഥയും നഗരത്തിരക്കിനിടയിലെ ആൾക്കൂട്ടത്തിൽ ഒറ്റപ്പെടലും മടക്കയാത്ര  യെക്കുറിച്ചു  ചിന്തിക്കുന്നവനെ ആകുലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല.


***

iemalayalam.com ഓൺലൈൻ പോർട്ടലിൽ (ഇന്ത്യൻ എക്സ്പ്രസ്സ് ടീം) 20.08.2017 ഞായറാഴ്ച പ്രസിദ്ധീകരിച്ചത്.
(https://www.iemalayalam.com/opinion/gulf-malayalee-migration-changing-employment-patterns-alienation-rafeeq-panniyankara/)


 **********************************************************************