Thursday, September 30, 2010
അസുരകാലത്തിന്റെ നിരാര്‍ദ്രതകള്‍
റഫീഖ് പന്നിയങ്കരയുടെ കഥകള്‍ പുതുകാലത്തിന്റെ നിരാര്‍ദ്രതകള്‍ക്കും,ആസുരതകള്‍ക്കും നേരെ പിടിച്ച കണ്ണാടിയാണ്.
സാമൂഹ്യജീവിതത്തിന്റെ ഒഴുക്കു തടസപ്പെടുത്തുന്ന ചെറിയ ഇളക്കങ്ങള്‍ക്കു പോലും ഭാവിയില്‍ വലിയ വിലകൊടുക്കപ്പെടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഈ കഥകള്‍ മുന്നോട്ടു വെക്കുന്നുണ്ട്.
-------------------------------------------
നഗരക്കൊയ്ത്ത് എന്ന കഥാപുസ്തകത്തെ കുറിച്ച് റഹ് മാന്‍ കിടങ്ങയം എഴുതിയ വായനാനുഭവം
-------------------------------------------
നമ്മുടെ സാഹിത്യ മാധ്യമങ്ങള്‍ക്ക് കാലം വരുത്തിയ ക്ഷതങ്ങളില്‍ നിന്ന് ഏറെക്കുറെ രക്ഷപ്പെട്ട സാഹിത്യരൂപമാണ് ചെറുകഥ.അതാതുകാലത്തിന്റെ രാഷ്ട്രീയ,സാമൂഹ്യ ജീര്‍ണ്ണതള്‍ക്കെതിരെ പൊരുതി നിന്നു എന്നിടത്താണ് അതിന്റെ പ്രസക്തി.തിരിച്ചറിവിന്റെയും പ്രതിരോധത്തിന്റെയും ഒരു അക്ഷരയുദ്ധമായി നില്ക്കുമ്പോള് തന്നെ പരീക്ഷണാത്മകമായ വഴക്കങ്ങള്‍ക്കു വിധേയമായി നിത്യയവ്വനം സൂക്ഷക്കാനും ഈ സാഹിത്യ ശാഖക്ക് കഴിഞ്ഞു.പുതിയ തലമുറയില്‍പ്പെട്ട റഫീഖ് പന്നിയങ്കര എന്ന കഥാകാരന്റെ നഗരക്കൊയ്ത്ത് എന്ന കഥാസമാഹാരം വായിക്കുമ്പോഴും ചെറുകഥയുടെ മേല്‍പ്പറഞ്ഞ ആര്‍ജ്ജവവും താന്‍ പോരിമയും ലക്ഷ്യബോധവും നഷ്ടപ്പെട്ടിട്ടില്ല.എന്നു ബോധ്യപ്പെടുത്തുകയാണ്.പുതിയ കാലഘട്ടത്തിന്റെ അതിവേഗങ്ങള്‍ക്കിടക്ക് പരിക്ക് പറ്റിയും ചൂഷണങ്ങളുടെ ഞെരുക്കങ്ങളില് ചതയപ്പെട്ടും പോകുന്ന മാനവികതയ്ക്ക് ഇനിയും കൂടുതല്‍ ക്ഷതം പറ്റാതെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് റഫീഖിന്റെ ഈ പുസ്തകം മുന്നോട്ട് വെക്കുന്നത്.മനുഷ്യബന്ധങ്ങള്‍ യാന്ത്രികമായി പോകുമ്പോള്‍ നശിപ്പിക്കപ്പെടുന്ന നൈതികതയുടെ നേര്‍ക്ക് കണ്ണടച്ചു പിടിക്കാതിരിക്കാനെങ്കിലും നാം ശ്രമിക്കേണ്ടതുണ്ട്.എന്ന് ഈ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഒരു ശരാശരി കുടുംബത്തിന്റെ സാധാരണ ക്രയ വിക്രയങ്ങളില്‍ പോലും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളോടെ കടന്നു കയറി അധിനിവേശം നടത്തുന്ന പുതിയ കാലത്തിന്റെ വിപണി സംസ്കാരത്തെക്കുറിച്ചാണ് ആദ്യ കഥയായ അടുപ്പില്ലാത്ത വീട്.വീട്ടമ്മമാരെ സഹായിക്കുക,അവരുടെ ജോലിഭാരം ലഘൂകരിക്കുക,എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞാണ് ലോണ്‍ ഫോര്‍ കേരള എന്ന സ്ഥാപനത്തിന്റെ പ്രതിനിധി നമ്പീശന്റെ ഭാര്യയെ സമീപിക്കുന്നത്.അയാളുടെ വാഗ്ധോരണിയില്‍ മയങ്ങിപ്പോവുന്നതോടെ ഇതുവരെ താമസിച്ച വീടും അനുഭവിച്ച ജീവിതവും പഴഞ്ചനായിരുന്നുവെന്നും നഗര ജീവിതത്തിന്റെ വര്‍ഷണങ്ങളിലാണ് ജീവിതസുഖത്തിന്റെ യഥാര്‍ത്ഥ ഭാവങ്ങളുള്ളതെന്നും ചിന്തിക്കുന്ന തരത്തിലേക്ക് അവര്‍ പരുവപ്പെടുകയാണ്.
ദാഹനീരില്‍ പോലും അമേദ്യം കലക്കി ദുഷിപ്പിക്കുന്ന കെട്ടകാലത്തിന്റെ ജാതീയ കലാപങ്ങളെ ചര്‍ച്ച ചെയ്യുന്ന ബല്‍ക്കീസിന്റെ ഒരു ദിവസം എന്ന കഥ ജലദൌര്‍ബല്യം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഒരു സാധാരണ വീട്ടമ്മയുടെ ജീവിതത്തിനു മേല്‍ എങ്ങനെയാണ് പരോക്ഷമായ അരക്ഷിതത്വം സൃഷ്ടിക്കുന്നതെന്ന് പറഞ്ഞു തരുന്നുണ്ട്.വിചിത്രമായ സ്വപ്നങ്ങള്‍ കണ്ട് വിഭ്രമപ്പെട്ടു പോകുന്ന ബല്‍ക്കീസിനു വെള്ളം വണ്ടിയുടെ മുന്നില്‍ നിന്നു തുടങ്ങുന്ന പ്രഭാതങ്ങളും പണിയെടുത്തു തകരുന്ന പകലുകളും ചുഴലിക്കാറ്റു കണക്കെ വീട്ടിനുള്ളില്‍ ചുറ്റിതിരിയുന്ന പേടി സ്വപ്നങ്ങളുടെ രാത്രികളും സമ്മാനിക്കുന്നത് ആ അരക്ഷിതത്വമാണ്.
ഭര്‍ത്താവ് ജമാല്‍ഖാനും പ്രിയകൂട്ടുകാരി മുംതാസുപോലും സ്വപ്നങ്ങളില്‍ അവള്‍ക്ക് വിഭ്രമിപ്പിക്കുന്ന പേടികളായി മാറുകയാണ്.
ദൃശ്യമാധ്യമങ്ങളുടെ ചതുരവടിവുള്ള ചമഞ്ഞൊരുക്കങ്ങളിലേക്ക് പ്രലോഭിപ്പിക്കപ്പെടുന്ന യുവത്വത്തിന്റ കഥയാണ് ചതുരക്കാഴ്ച.റിയാലിറ്റി ഷോയിലെ ഇഷ്ടതാരത്തിന്റെ വിജയത്തില്‍ ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്ന സെറീന എന്ന കഥാപാത്രത്തിന് സ്വന്തം ഉപ്പയുടെ മരണം പോലും അതിനേക്കാള്‍ പ്രധാനമല്ല എന്ന സത്യം നടുക്കത്തോടെ വായിച്ചെടുക്കുമ്പോഴാണ് ഈ കഥ നമ്മെ ഭയപ്പെടുത്തുക.പുതിയ യവ്വനങ്ങളുടെ ശിഥിലമായ ജീവിതക്കാഴ്ചകള്‍ എത്രത്തോളം ബാലിശമാണ് എന്നൊരു കറുത്ത പരിഹാസവും ഈ കഥ ഉള്‍ക്കൊള്ളുന്നുണ്ട്.
രൂപവും ഭാവവും ബ്രാന്റുകളായി മാറുമ്പോള്‍ ചില സാഹചര്യങ്ങളില്‍ അതെങ്ങനെ ജീവിതത്തിനു മേല്‍ അപകടകരമായ ആധിപത്യമുറപ്പിക്കുന്നു എന്ന് സഹയാത്രികരുടെ ശ്രദ്ധക്ക് എന്ന കഥയിലുണ്ട്.ഒരു ചെറിയ ന്യൂനപക്ഷം തീവ്രവാതത്തിന്റെ പേരില്‍ ചെയ്യുന്ന അതിക്രമങ്ങള്‍ ഒരു സമുദായത്തിന്റെ മുഴുവന്‍ തലക്കു മുകളില്‍ തൂങ്ങുന്ന വാളായ് മാറും എന്ന് കഥാകാരന് തിരിച്ചറിവ് നല്‍കുകയാണ്.നിരാലംബരും ദരിദ്രരുമായ പെണ്‍ബാല്യങ്ങളുടെ മാനത്തിനുമേല്‍ പണക്കൊഴുപ്പിന്റെ ദുര്‍മേദസ്സുകള്‍ കൌശലപൂര്‍വ്വം അതിക്രമിച്ചു കയറുന്നതിനെപ്പറ്റിയാണ് മൌനമുദ്ര എന്ന കഥ.ഇനിയും വറ്റിപ്പോയിട്ടില്ലാത്ത ഗ്രാമ്യനിഷ്കളങ്കതയുടെ രസികത്വമുള്ള ഒരു പകലിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു പുഴക്കര വിശേഷം ഈ കഥാസമാഹാരത്തിലെ കഥകളുടെ പൊതുസ്വഭാവത്തില്‍ നിന്നും വിട്ടു നില്ക്കുന്ന ഒന്നാണ്.
സ്വാര്‍ത്ഥലാഭത്തിന് വേണ്ടി ചതിക്കുഴികള്‍ തീര്‍ക്കുന്ന അഭിനവകാലത്തിന്റെ അവതാരങ്ങളെ പരിചയപ്പെടുത്തുന്നു നഗരക്കൊയ്ത്ത്,അജ്ഞാതവാസം എന്നീ കഥകള്‍.സാഹചര്യങ്ങളാല്‍ അടിമയാക്കപ്പെട്ട്, സാമൂഹ്യനാശത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവരുടെ പിണിയാളുകളായി തരം താഴേണ്ടി വരുന്ന നിസ്സഹായരായ മനുഷ്യരുടെ ജീവിതമാണ് ഈ കഥകളിലുള്ള ത്.നഗരത്തിന്റെ സ്വച്ഛതയിലേക്ക് കറുത്ത പാടുകള്‍ വീഴ്ത്തി കലക്കവെള്ളത്തില്‍ നിന്നു മീന്‍ പിടിക്കുന്ന അധോലോകനായകന്റെ ആജ്ഞകള്‍ അനുസരിക്കുമ്പോള്‍ സ്വന്തം മനസാക്ഷി പണയം വെക്കേണ്ടി വരുന്ന ചെറുപ്പക്കാരനായ അയാളുടെ ഡ്രൈവര്‍ക്ക് കൂട്ടായി നിസ്സഹായത മാത്രമേയുള്ളു.
റഫീഖ് പന്നിയങ്കരയുടെ കഥകള്‍ പുതുകാലത്തിന്റെ നിരാര്‍ദ്രതകള്‍ക്കും,ആസുരതകള്‍ക്കും നേരെ പിടിച്ച കണ്ണാടിയാണ്.സാമൂഹ്യജീവിതത്തിന്റെ ഒഴുക്കു തടസപ്പെടുത്തുന്ന ചെറിയ ഇളക്കങ്ങള്‍ക്കു പോലും ഭാവിയില്‍ വലിയ വിലകൊടുക്കപ്പെടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഈ കഥകള്‍ മുന്നോട്ടു വെക്കുന്നുണ്ട്.പൊലുപ്പിച്ചെടുത്ത വര്‍ണ്ണനകളുടെ അകമ്പടിയില്ലാതെ,യഥാര്‍ഥമായ ജീവിതാവിഷ്കാരങ്ങളുടെ ലാളിത്യമാര്‍ന്ന അവതരണരീതിയാണ് കഥാകാരന് പിന്തുടരുന്നത്.അതുകൊണ്ട് തന്നെ കഥ ലക്ഷ്യം വെക്കുന്ന ഇടങ്ങള്‍ ചിത്രഭാഷയിലേക്ക് മാറ്റാന്‍ വായനക്കാരന് ഏറെയൊന്നും ഏറെയൊന്നും പണിപ്പെടേണ്ടി വരില്ല.
കഥാസമാഹാരം. നഗരക്കൊയ്ത്ത്
പ്രസാധനം. ലിപി പബ്ളിക്കേഷന്‍ കോഴിക്കോട്,
വില 50, പേജ് 80
വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പ് 2010 ഫെബ്രുവരി 14
Saturday, September 25, 2010
Friday, September 17, 2010
ഈ വേനല്‍ചൂടിലും പെരുന്നാളോര്‍മ്മയുടെ കുളിര്...
വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ താണ്ടി, സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാന്‍ ഒരിക്കല്‍ കൂടി വന്നു ഒരു ഈദുല്‍ഫിത്വര്‍..
'പിന്നേയും ചന്ദ്രക്കല ആകാശച്ചെരുവില്‍..
വീണ്ടുമുയരുന്നു തഖ്ബീര്‍ധ്വനികള്‍
മാനവഹൃദയങ്ങളില്‍..'
'..അല്ലാഹു അക്ബര്‍..
അല്ലാഹു അക്ബര്‍..
അല്ലാഹു അക്ബര്‍..
ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍...
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...'
ആഘോഷങ്ങള്‍ മനുഷ്യന്റെ സകല വ്യഥകളെയും താല്‍ക്കാലികമായെങ്കിലും ഇല്ലാതാക്കുന്നു. അവന് സന്തോഷ നിമിഷങ്ങളുടെ വര്‍ണ്ണപ്പകിട്ടിനോടൊപ്പം മാഞ്ഞു പോയ കാലത്തെ സ്മരിക്കാന്‍ കൂടി ഒരവസരം കൈവരികയാണ്. പിറന്ന നാടും ചുറ്റുപാടുകളെയും വിദൂരതയിലേക്ക് പായിച്ച് ജീവിതത്തിന്റെ നിറമില്ലാത്ത അറ്റങ്ങള്‍ നിറം പിടിപ്പിച്ച് കോര്‍ത്തിണക്കാന്‍ കാതങ്ങള്‍ താണ്ടിയവനാണ് പ്രവാസി.
മണല്നഗരത്തിലെ പൊള്ളുന്ന ചൂടും കണ്മുമ്പിലെ പൊള്ളയായ ബഹളപ്പെരുമഴയും മനസ്സില്‍ ഉത്സവ ച്ഛായ പകരാതെ പോകുന്നു എന്ന വേവലാതി കേവലം നൈമിഷികമായി മറയുന്നത് നഗരച്ചൂടിന് സ്വന്തം നാടിന്റെ കുളിര്‍മയുള്ളതായി മനസ്സു കൊണ്ട് സങ്കല്‍പ്പിക്കുന്നതു കൊണ്ടാണ്. ഓരോ ആണ്ടറുതികളും അവന് കൈക്കുടന്നയിലേക്ക് മധുരസ്മരണകളുടെ തേന്‍കണമിറ്റിക്കാന്‍ സഹായിക്കുന്നതു കൊണ്ടാണ്.
സന്തോഷത്തിന്റെ കുട്ടിക്കാലം തന്നെയാണ് ഏതൊരു മനുഷ്യന്റെയും ഉള്ളില്‍ ആഘോഷവേളകളില്‍ തെളിഞ്ഞു തുളുമ്പുന്നത്. അത്തരം ഓര്‍മക്കൂമ്പാരങ്ങളില്‍ നിന്ന് ചികഞ്ഞെടുക്കാന്‍ ഒരുപാട് നുറുങ്ങുകള്‍ നമ്മുടെയോരോരുത്തരുടെയും ഉള്ളില്‍ നരവധി ചിത്രങ്ങളായി മങ്ങാതെ നില്‍പ്പുണ്ടണ്ടാവും.
അക്കാലങ്ങളിലെ നിറവും മണവും ഓര്‍ത്തെടുക്കുമ്പോള്‍ കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോകാന്‍ മനസ്സു വെമ്പാത്തവര്‍ ആരാണ്.
പെരുന്നാളിന്റെ തലേദിവസത്തെ പകലിന് വല്ലാത്തൊരു പ്രൌഢിയായിരുന്നുവെന്ന് പറയാം. വീട്ടിലുള്ള മുതിര്‍ന്നവര്‍ പെരുന്നാളൊരുക്കളില്‍ മുഖം പൂഴ്ത്തുമ്പോള്‍ കുട്ടികളായ ഞങ്ങളൊക്കെ മുറ്റത്തും പറമ്പിലും നാളത്തെ പകലിനേയും ഉമ്മയുണ്ടാക്കി വിളമ്പുന്ന രുചികരമായ ഭക്ഷണങ്ങളുടെയും കാര്യമോര്‍ത്ത് കളിക്കു കയാവും. പിന്നെ നേരിമിരുട്ടുന്നതും കാത്ത് അക്ഷമ ഹൃദയരായി ഉമ്മറത്തിണ്ണയിലിരിക്കും.
വൈകുന്നേരമായാല്‍ ഉപ്പ ജോലി കഴിഞ്ഞെത്തും. പിന്നെ ഉപ്പ തയ്യല്‍ക്കടയില്‍ നിന്നും കൊണ്ടുവന്ന പുതിയ തുണിയഴകിന്റെ ഗരിമയില്‍ സകലതും വിസ്മരിച്ചു കൊണ്ട് ഒരിരുപ്പാണ്. ഉടുപ്പുകള്‍ തയ്ക്കാനുള്ള തുണിയും മറ്റും നോമ്പുകാലം തുടങ്ങിയ ദിവസങ്ങളില്‍ തന്നെ ഉപ്പ എന്നേയും മൂത്ത സഹോദരിയേയും കൂട്ടി മിഠായിത്തെരുവിലെ വിസ്തൃതിയേറിയ തുണിക്കടയില്‍ കൊണ്ടു പോയി ഇഷ്ടപ്പെട്ട തുണിത്തരങ്ങള്‍ നോക്കി വാങ്ങി തയ്യല്‍ക്കടയില്‍ കൊടുത്തിട്ടുണ്ടാവും.
അന്ന്, ഉള്ളില്‍ വിസ്മയം ജനിപ്പിക്കുന്ന മിഠായിത്തെരുവിലെ കാഴ്ചകളില്‍ മുഴുകി നടക്കുമ്പോള്‍ താഴെ നോക്കി നടക്കെടാ എന്ന ഉപ്പയുടെ ആജ്ഞാസ്വരം കാതില്‍ വീഴും. അന്നേരം സഹോദരിയുടെ പരിഹാസം വേറെയും.
ഇന്ന്, റിയാദിലെ ബത്ഹയിലൂടെ പെരുണ്ടന്നാള്‍ത്തലേന്ന് രാത്രിയില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഗോപുരങ്ങള്‍ ക്കു നടുവില്‍ വെറുമൊരു ബിന്ദുവായി പുളയുമ്പോള്‍ ഉള്ള് നാട്ടിലേക്ക് പ്രകാശവേഗത്തില്‍ പിന്നേയും സഞ്ചരിക്കുന്നു.
പെരുണ്ടന്നാള്‍ത്തലേന്ന് രാത്രിയില്‍ ഉപ്പയോടൊപ്പം അവശ്യസാധനങ്ങള്‍ വാങ്ങാനും ഉത്സാഹത്തോടെ സഞ്ചിയും തൂക്കി കിതയ്ക്കുക ഞാനും സഹോദരിയും തന്നെ. പച്ചക്കറികളും ഇറച്ചിയും മറ്റു പലവ്യഞ്ജന സാധനങ്ങളും വാങ്ങി ചായമക്കാനിയിലെ (സ്നേഹം വിളമ്പിയിരുന്ന അന്നത്തെ ചായമക്കാനികള്‍ നാട്ടില്‍ ഇന്ന് 'ഫാസ്റ് ഫുഡ് സെന്റര്‍' എന്നെഴുതി വെച്ച വെറും കച്ചവടകേന്ദ്രങ്ങളായി മാറി) ചായയും പഴംപൊരി യും കഴിച്ച് (ആ ചായയ്ക്കും പഴംപൊരിച്ചതിനും വല്ലാത്തൊരു രുചിയായിരുന്നെന്ന് കാലം അടിവരയിടുന്നു) പിന്നെ വീട്ടിലേക്ക് നടത്തമായി.
വീട്ടിലെത്തിയാല്‍ പിന്നെ സഹോദരിമാരുടെ മൈലാഞ്ചിയിടല്‍ പരിപാടിയായി. ആ കലമ്പലിലേക്ക് കുസൃതി ത്തരങ്ങള് എന്തെങ്കിലും കാട്ടുമ്പോള്‍ സഹോദരിമാരുടെ ഭീഷണി.
'..ഉപ്പായെ വിളിക്കണോ..'
പിന്നെ സകല ബഹളങ്ങളും തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ച് മൈലാഞ്ചി നിറച്ച ചിരട്ട (അന്ന് കമ്പോളങ്ങ ളില്‍ ഇന്നത്തെ പോലെ മൈലാഞ്ചി ട്യൂബുകള്‍ സുലഭമല്ല. മൈലാഞ്ചിച്ചെടിയില്‍ നിന്നും പറിച്ചെടുത്ത ഇലകള്‍ അരച്ച് ചിരട്ടയിലാക്കിയാണ് സ്ത്രീകള്‍ കൂട്ടം കൂടിയിരുന്ന് മൈലാഞ്ചിയിടുക) യുടെ മുമ്പിലിരുന്ന് അവരുടെ മൈലാഞ്ചിരചനകളില്‍ കണ്ണും നട്ടിരിക്കും. എല്ലാവരും മൈലാഞ്ചിയണിഞ്ഞ് കഴിഞ്ഞാല്‍ ബാക്കിയുണ്ടെങ്കില്‍ എന്റെ കൈവെള്ളയിലും ആരെങ്കിലും ഒരു മൈലാഞ്ചിവട്ടം പരത്തും.
പിന്നീട്, നേരം പ്രഭാതമാവാനുള്ള കാത്തിരിപ്പാണ്.
പുതിയ കുപ്പായമണിഞ്ഞ് കൂട്ടുകാരുടെ മുമ്പില്‍ ഞെളിയാന്‍..
കൈവെള്ളയിലെ മൈലാഞ്ചിച്ചോപ്പ് കൂട്ടുകാരെ കാണിക്കാന്‍...
ഉമ്മയുടെ കൈപ്പുണ്യം നെയ്ച്ചോറും രുചിയേറിയ വിഭവങ്ങളുമായി കണ്മുമ്പില് നിരത്തുന്ന സമയത്തിനാ യി..
മുതിര്‍ന്നവരുടെ പെരുന്നാള്‍ സന്തോഷം പുതിയ കുപ്പായക്കീശയില്‍ നാണയക്കിലുക്കമായി നിറയാന്‍..
'..നേരം വെളുത്താല്‍ പെരുന്നാളാണല്ലൊ..
എന്തേ വേഗം നേരം വെളുക്കാത്തതള്ളാ...'
പ്രായം കൂടിയ ഏതോ മൂപ്പിലാന് സ്വയം കെട്ടിച്ചമച്ച വരികള്‍ കുട്ടികള്‍ക്കായി പാടിക്കൊണ്ട് പൊതുവഴി യിലൂടെ കടന്നു പോയത് അന്നാളിലെ നേരമ്പോക്ക്. പിന്നീടാ വരികള്‍ സ്വയം ഏറ്റെടുത്ത് സഹോദരങ്ങ ള്‍ക്കു മുമ്പില്‍ പാടിയത് വല്ലാത്തൊരു ഗൃഹാതുരതയോടെ മനസ്സില്‍ തറച്ചു നില്ക്കുന്നു. ആ ഓര്‍മകളില്‍ നിന്നു തന്നെയാവാം ഓരോ പെരുന്നാളിനും ഇവിടെ നിന്നും പെരുന്നാള്‍ സന്തോഷമറിയിക്കാന്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ ആ വരികള്‍ ഒന്നു കൂടി മൂളാന്‍ കൂടെപ്പിറപ്പുകള് നിര്‍ബന്ധിക്കുന്നത്. വരികള്‍ ചെറു താണെങ്കിലും രണ്ടുമൂന്നാവര്‍ത്തിച്ച് അതിന് നീളം കൂട്ടി മുഴുമിക്കുന്നതിനു മുമ്പു തന്നെ ഫോണിന്നങ്ങേ ത്തലയ്ക്കലെ കുലുങ്ങിച്ചിരി തേങ്ങലിന്റെ ഇടര്‍ച്ചയിലവസാനിക്കും. കണ്ണീരു പടര്‍ന്ന ചിരിയോടെ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്ത് (ഈ വരിയെഴുതുമ്പോഴും കണ്ണു നിറയുന്നു) സ്വന്തം താമസസ്ഥലത്തെ ശീതീകരണയന്ത്രത്തിന്റെ മുരള്‍ച്ചയിലേക്ക് മുഖം പൂഴ്ത്താന്‍ നടക്കുമ്പോള്‍ വേനല്‍ച്ചൂടില്‍ വെന്ത തെരുവി ല്‍ വാഹനങ്ങളുടെയും ജനസാഗരത്തിന്റെയും ഇരമ്പല്‍.
റിയാദ് നഗരത്തിന്റെ വിങ്ങലിനിടയിലും ഈ ആള്‍ക്കൂട്ടത്തിന്റെ മുഖമില്ലായ്മയ്ക്കിടയിലും പൊലിഞ്ഞു പോയ പഴയ പെരുന്നാള്‍ ഓര്‍മകള്‍ മനസ്സിന്റെ ആഴങ്ങളിലെ തെളിനീര് തടാകം പോലെ വറ്റാതെ നില്ക്കട്ടെ.
നമ്മുടെ ആമോദങ്ങളും കൂടിച്ചേരലുകളും മണല്‍നഗരങ്ങളിലെ നരച്ച വിശ്രമകേന്ദ്രങ്ങളിലെ യാന്ത്രികമായ ഈദ്സംഗമങ്ങളില്‍ ഒതുങ്ങുമ്പോള്‍ നമ്മുടെ കൂടപ്പിറപ്പുകളും കുടുംബവും സന്തോഷത്തോടെ സുഭിക്ഷമായ പെരുന്നാള്‍ കൊണ്ടാടുന്നതില്‍ നമുക്ക് ആഹ്ളാദിക്കാം. കാരണം പല കാരണങ്ങളാല്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ഉത്സവങ്ങള്‍ നഷ്ടപ്പെട്ട അനേകായിരങ്ങള്‍ ദുരിതപ്പെരുമഴയിലാണ്. ലോകം അവരുടേത് കൂടിയാണെന്ന ബോധം നമ്മിലുണ്ടാവുമ്പോള്‍ ആഘോഷങ്ങളില്‍ നമുക്കൊപ്പം നമ്മുടെ പ്രിയപ്പെട്ടവരില്ലല്ലൊ എന്ന ചെറിയ ദുഃഖം നമ്മെ നൊമ്പരപ്പെടുത്തില്ല.
മനസ്സില്‍ ഇരുട്ടു നിറഞ്ഞവര്‍ നമ്മു ടെ കണ്മുമ്പില് വരച്ചു കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്ന സാമുദായിക ഐക്യം തകര്‍ക്കുന്ന ചിത്രങ്ങള്‍ മനുഷ്യനെയോ ചുറ്റുപാടുകളെയോ സ്നേഹിക്കുന്നവരുടേതല്ല എന്ന തിരിച്ചറിവ് ഇതര സമുദായ സൌഹൃദങ്ങളില് പകര്‍ത്തുവാന്‍ കൂടിയുള്ളതാവണം പവിത്രമായ ഈ സുദിനത്തില്‍ നമ്മുടെ മഹനീയ കര്‍മ്മം. അതൊരു ബാധ്യതയായി ഏറ്റെടുക്കാന്‍ റമദാനില്‍ ഓരോരുത്തരും സ്വയവത്താക്കിയ ഹൃദയവിശുദ്ധി കരുത്ത് പകരട്ടെ..
ദേശാഭിമാനി പെരുന്നാള്‍ ഗള്‍ഫ് സപ്ളിമെന്റ് (10.09.2010)
Subscribe to:
Posts (Atom)