Saturday, April 30, 2011

കരയാത്ത പൈതങ്ങളുടെ ദേശം


കരയുക..
ഉറക്കെയുറക്കെ,
ആകാശം കിടുങ്ങട്ടെ
സ്വന്തം ആര്ത്താനാദത്തില്‍
ഇത്, വിഷമഴ പെയ്യുന്ന ദേശം.

കരയാന്‍ കെല്‍പ്പില്ല,
നിവര്‍ന്നു നില്‍ക്കാനാവില്ല
ദുര മൂത്ത മര്‍ത്ത്യന്റെ
ചെയ്തിയില്‍ പൊളിയുന്നു
തണലേകും വൃക്ഷത്തിന്‍
നൂറു നൂറു ജീവശാഖികള്‍ ..

അറിയുന്നില്ലോരാളുമീ
ദുരന്ത വേദനയെന്നല്ലേ
അറിയാഭാവം വരുത്തുന്നു
നവലോക സ്വാര്‍ഥത..
ഇത്, കണ്ണീരു വറ്റിയവരുടെ ദേശം.

കരയാതുലഞ്ഞും
നേര്‍ത്ത മേനിയാലിഴഞ്ഞും
നിങ്ങളുമുണ്ടീ ഭൂവില്‍ എന്നാരറിവൂ..
ഇത്, കരയാപൈതങ്ങളുടെ ദേശം.

ലാഭക്കൊതിയുടെ തീയേറില്‍
മുഖം പൊള്ളി നീറുന്നുവോ..
കരയാതിരിക്കുക ..
സങ്കടത്തിരയില്‍ അലിയാതിരിക്കുക
എത്ര മേല്‍ സഹിക്കുക

ദുരിതപ്പെരുമഴയിതില്‍
തൊള്ള കീറി കരയുന്നേരം
ആകാശം നടുങ്ങില്ലെന്നാര്‍ക്കറിയാം..

സങ്കടക്കെടുതിയില്‍
കണ്ണ് കലങ്ങിക്കുഴയും നേരം
വിണ്ടു കീറിയേക്കാം
ചവിട്ടി നില്‍ക്കും ഭൂമിദേശം..

ഒരായിരം മനസ്സുകള്‍
ഒന്നിച്ചു കരഞ്ഞുരുകി കിതച്ചാലും
കാത്തിരിപ്പരുത്
കാത്തിരിപ്പരുത്..

ദുര പേറും മനുഷ്യ കുലമീ me
മിഴിനനവ് അറിയുമെന്നത്
വ്യര്‍ത്ഥ സ്വപ്നം മാത്രം.
എല്ലാം വ്യര്‍ത്ഥ സ്വപ്നം മാത്രം..
ഇത്, അവനവന്‍ വാഴുന്ന ദേശം.

Saturday, April 9, 2011

വല്ല്യുമ്മാന്റെ കഥകള്‍

പ്രതിപക്ഷം ഭാരതബന്ദ് നടത്തുന്ന ദിനം.
സംഭവമറിയാതെ എന്റെ ഉമ്മയെക്കാണാന്‍ മൂത്തമ്മയുടെ വീട്ടില്‍ നിന്ന് പന്നിയങ്കരയിലേക്കിറങ്ങിയതാണ് വെല്ല്യുമ്മ.
തലച്ചോറ് പൊള്ളുന്ന വെയിലൊന്നും വെല്ല്യുമ്മക്ക് പ്രശ്നമില്ല.
നടക്കാന്‍ മടിയില്ലാത്ത വെല്ല്യുമ്മക്ക് അന്നെന്തോ ഒരു വയ്യായ്ക. മൂത്തമ്മയുടെ വീട്ടില്‍ നിന്നും നാലഞ്ച് കിലോമീറ്റര്‍ ദൂരമേ വെല്ല്യുമ്മ യാത്ര ചെയ്യേണ്ടൂ. ഓട്ടോയോ വേറെ എന്തെങ്കിലും വാഹനമോ കിട്ടുമെന്ന വിശ്വാസ ത്തോടെ നാലും കൂടിയ ജംഗ്ഷനില്‍ വല്ല്യുമ്മ.
ഏറെ നേരം നിന്നിട്ടും പക്ഷെ വാഹനത്തിന്റെ ഒച്ചയൊന്നും വെല്ല്യുമ്മ കേട്ടില്ല.
അങ്ങനെ ഒരുപാടു നേരത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു ജീപ്പിന്റെ ഇരമ്പല്‍..!
വെല്ല്യുമ്മ റോഡിന്റെ നടുവിലേക്ക് ഏന്തി നിന്ന് വിശാലമായി കൈ കാണിച്ചു.
വല്ലാത്തൊരു ഞെരക്കത്തോടെ ജീപ്പ് വെല്ല്യുമ്മയുടെ മുമ്പില്‍..?
എന്നാല്‍, ജീപ്പിലിരിക്കുന്നവരെ കണ്ട് വെല്ല്യുമ്മ ഒന്ന് വല്ലാണ്ടായി.
ബന്ദുദിനത്തില്‍ പ്രദേശം റോന്തു ചുറ്റുന്ന പോലീസ് ജീപ്പായിരുന്നു അത്.
അമ്പരപ്പും ജാള്യതയും പുറത്ത് കാണിക്കാതെ വെല്ല്യുമ്മ.
‘..ങേ.. നിങ്ങളായിരുന്നോ... ഞാന്‍ വിചാരിച്ചു മന്ശന്‍മാരായിരിക്കുമെന്ന്...’
സംശയത്തോടെ പോലീസുകാര്‍ പരസ്പ്പരം നോക്കിയിട്ടുണ്ടാവുമെന്ന് വെല്ല്യുമ്മയുടെ കഥ പറ ച്ചിലിനൊടുവിലുള്ള പല്ലില്ലാച്ചിരിയില്‍ മനസ്സിലാക്കാം.