Thursday, April 4, 2019

അറുംകൊലയുടെ മലയാളിത്തങ്ങൾ




കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നെഞ്ചു പൊള്ളിക്കുന്ന എത്ര വാർത്തകളാണ് നമ്മൾ വളരെ നിസ്സാരമായി വായിച്ചു തള്ളിയത്.

തിരുവല്ലയിലെ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് ഇല്ലാതാക്കിയത് പ്രണയാഭ്യർത്ഥന നിരസിച്ചതിനാലാണത്രെ.
നടുറോഡിൽ വെച്ചായിരുന്നു ഈ പാതകം.

തൊടുപുഴയിൽ നിന്നും അടുത്ത ദിവസം തന്നെ അതിലും ക്രൂരമായ സംഭവം വാർത്തയായി.
ഏഴു വയസ്സുകാരനെ ചുമരിലിടിച്ചും തൂക്കിയെറിഞ്ഞും നെഞ്ചിൽ ചവിട്ടിയും അതിമാരകമായി പരിക്കേൽപ്പിച്ച യുവാവും പോലീസ് കസ്റ്റഡിയിലാണ്.

കൊല്ലം ഓയൂരിൽ നിന്ന് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിച്ച ഭർത്താവും അമ്മയും ക്രൂരതയുടെ മറ്റൊരു പര്യായമായി മാറിയിരിക്കുന്നു.
മരണപ്പെട്ട യുവതിയുടെ തൂക്കം ഇരുപത് കിലോ മാത്രമേയുണ്ടായിരുന്നുള്ളൂ വത്രേ. ഒരു മനുഷ്യജീവിയോട് ഇത്ര മാത്രം ക്രൂരത കാണിക്കാൻ മറ്റൊരു മനുഷ്യന് എങ്ങനെ കഴിയുന്നുവെന്ന ചോദ്യം നമ്മൾ പരസ്പ്പരം ചോദിക്കുകയും അത് പഠന വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്.

ഏറ്റവുമൊടുവിൽ ഇപ്പോഴിതാ തൃശൂരിൽ നിന്നും ഒരു ദയാരഹിതമായ കൊലപാതക വാർത്ത കൂടി കേൾക്കുന്നു.

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തന്നെയാണത്രെ ഈ പാതകവും. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു ശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തിയിരിക്കുന്നു എന്നതാണാ വാർത്ത.
ഇത്തരം വാർത്തകൾ പോലും നമ്മെ പിടിച്ചുലക്കുന്നില്ല എന്ന യാഥാർഥ്യം കൂടി ഇവിടെ ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു.

മലയാളി മാറുകയാണ്. കരുണയും ആർദ്രതയും അവനിൽ വറ്റുകയാണ്. ചോരക്കറ പുരണ്ട വാർത്തകൾ അവനിൽ നിന്ന് നിത്യേന പുറത്തു വരുന്നതിന്റെ ഹേതു എന്തെന്ന ചോദ്യത്തിന് ഇതല്ലാതെ മറ്റൊരു ഉത്തരം നമുക്ക് സാധ്യമല്ല തന്നെ


* * * * * * * * * *