Tuesday, February 26, 2013

വിരല്‍




തളികയില്‍ പരത്തിയ 
അരിമണികള്‍ക്കു മുകളില്‍
ആദ്യാക്ഷരം കുറിക്കാന്‍
ഗുരുനാഥനു നീട്ടുമ്പോള്‍
അമ്മ അച്ഛനോട് മുഖം ചുളിച്ചത്
മോതിരമില്ലാത്തതിനാലെന്ന്
പിന്നീട് അമ്മയില്‍ നിന്നറിഞ്ഞത്.

അച്ഛന്‍റെ കൈത്തുമ്പില്‍
തൂങ്ങി നടക്കുമ്പോള്‍
അറ്റം വിയര്‍പ്പില്‍ നനഞ്ഞത്.
   
വല്ല്യേട്ടനും കൊച്ചേച്ചിയും
കണ്ണുരുട്ടുമായിരുന്നു.
വായിലിട്ട് നുണയുമ്പോള്‍..
               
വിസ്മയങ്ങള്‍
കണ്‍മുമ്പിലാടുമ്പോള്‍
മൂക്കത്ത് വെച്ചത്.

സത്യം കാഴ്ചവെട്ടത്ത് വീണ്
മരിക്കുമ്പോള്‍
നെറികേടിന് നേരെ ചൂണ്ടിയത്.

പ്രണയിനിയുടെ അധരത്തില്‍ തൊട്ടത്.

ഉറക്കമില്ലാത്ത രാത്രികളില്‍
മൂട്ടകളെ കാലപുരിയ്ക്കയച്ചത്.

ഓലമറയിലിരുന്ന് ആരും കാണാതെ
ലഹരിയ്ക്കൊപ്പം നാവില്‍
എരിവ് പുരട്ടാനുപയോഗിച്ചത്.

ജനാധിപത്യത്തിന്‍റെ
കാവലാളാകുമ്പോള്‍
അറ്റം പല തവണ നീലമഷി പുരണ്ടത്.
   
ഇന്ന് ലോകം ഇതിന്‍ തുമ്പത്ത്.

ചുറ്റും ഇരുട്ട് കനക്കുമ്പോള്‍
അനീതിയ്ക്കെതിരെ ഉയരാത്തത്.

ചുണ്ടത്തും
കണ്ണിലും
ചെവിയിലുമമര്‍ത്തി
മൌനത്തിലമരാന്‍ തുണയ്ക്കുന്നത്.

എന്നെ ഞാനാക്കുന്നത്..!


* * * * * * * * * * * *


                                                                                                                                                                                       (ചിത്രം കടപ്പാട് : ഗൂഗിള്‍)