മുറ്റം നിറയെ കരിയിലകൾ നിറയ്ക്കുന്ന
മരം ശല്യമാണെന്ന് പറഞ്ഞ്
മുറിച്ചു കളയാൻ ആരാണാദ്യം
കാതിലോതിയത്?
മുറിച്ച മരം
പണിത്തരമായും വിറകായും
ഇലകൾ
തെങ്ങിൻ ചുവട്ടിൽ വളമായും
നാടുനീളെ പരന്നു.
മരം മുറിഞ്ഞപ്പോൾ മുറ്റം നഗ്നമായി.
വെയിലിന്റെ നഖം മുറ്റത്തെല്ലാം
ക്ഷതങ്ങൾ വീഴ്ത്തി.
വിരുന്നുകാരെ വിളിക്കാനൊരു
കാക്കക്കിരിക്കാൻ ഇടമില്ല..
ഒരൂഞ്ഞാലിടാൻ മരക്കൊമ്പ് തേടി
പൈതങ്ങൾ പായുന്നു.
കുയിൽപ്പാട്ട് കേൾക്കാത്ത പ്രഭാതങ്ങൾ...
പച്ചപ്പില്ലാതെ
വീടിനു മുന്നിലെ മണ്‍തരികൾ പൊള്ളുന്നു...
ഇപ്പോൾ ഇത്തിരി തണലിനു കൊതിയായി.
വെയിൽചൂടിൽ വെന്ത്
വീടെപ്പോഴും കുടിനീര് ചോദിച്ചു
വീർപ്പുമുട്ടി കരയുന്നു.!
*****************************************************************************
ചിത്രം കടപ്പാട് : ഗൂഗിൾ
________________________________________________________________________________________________