Wednesday, October 4, 2017

ആർക്കുമാവില്ല ഈ തീവെളിച്ചം കെടുത്തിക്കളയാൻ




തോക്കാണ് ആയുധം ; ഗോഡ്സെയാണ് ഗുരു..! എന്ന പുസ്തകത്തെ കുറിച്ച്
**************************************************************************

ഞാൻ ഗൗരി ലങ്കേഷ്.
എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മത നിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ്. അല്ലാതെ വർഗീയ വാദിയാകാനല്ല. അതുകൊണ്ട് വർഗീയവാദികളെ എതിർക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു
.


തോക്കാണ് ആയുധം ; ഗോഡ്സെയാണ് ഗുരു..! 
ഫാസിസ്റ്റ് വെടിയുണ്ടകൾ ഇല്ലാതാക്കിയ ഗൗരി ലങ്കേഷിനെ അനുസ്മരിക്കുന്ന ഈ പുസ്തകം ഇന്നത്തെ ഇന്ത്യൻ യാഥാർഥ്യത്തെ അടയാളപ്പെടുത്തുകയാണ്.

ഗൗരി ലങ്കേഷ് പുതിയ കാലത്തിന്റെ പോരാളി മാത്രമല്ല. അവർ ഒരു തുടർച്ച മാത്രമാണ്. നന്മയുടെ വക്താക്കൾക്ക് ഇനിയും കൂടുതൽ പ്രതിഷേധങ്ങളി ലേക്ക് ഇറങ്ങിച്ചെല്ലാൻ ഉൾപ്രേരണ തരുന്ന പോരാട്ടവീര്യത്തിന്റെ പ്രതീകം.
ഗൗരി ലങ്കേഷിന്റെ രാഷ്ട്രീയ ചിന്തകളും കാഴ്ചപ്പാടുകളും ഈ പുസ്തകത്തി ൽ കടന്നു വരുന്നു.
  
സച്ചിദാനന്ദൻ, സക്കറിയ, ശശികുമാർ. കെ. ഇ .എൻ, പ്രകാശ് രാജ്, ചിദാനന്ദ രാജ്‌ഘട്ട, ചേതന  തീർത്ഥഹള്ളി, കെ.ആർ. മീര, ബെന്യാമിൻ, അജയ് പി. മങ്ങാട്ട്, കെ.ടി. കുഞ്ഞിക്കണ്ണൻ തുടങ്ങിയ എഴുത്തുകാരുടെ ലേഖനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

നമ്മളെല്ലാം ഗൗരി ലങ്കേഷുമാരാണെന്ന് പ്രഖ്യാപിക്കുന്ന നിലപാട് പുസ്തത്തിന്റെ എഡിറ്റർ വി. മുസഫർ അഹമ്മദ്.

"പശു അമ്മയാണ്. അത് പാവനമാണ്. മനുഷ്യസ്ത്രീ എന്താണ്? മനുഷ്യസ്ത്രീയുടെ രക്തത്തിനു പാവനതയില്ലേ? 
ഫാഷിസത്തിന് ഒരു രക്തവും പാവനമല്ല എന്നതാണ് വാസ്തവം. രക്തം ഒരു ഉപകരണം  മാത്രമാണ്. ഇത് വർഗീയ ഫാഷിസ ത്തിന്റെ കാര്യം മാത്രമല്ല. എല്ലാ ഫാഷിസങ്ങളുടെയും കാര്യമാണ് എന്നു മറക്കേണ്ട താനും.
ഗൗരി ലങ്കേഷ് നൽകപ്പെട്ടത് പോലുള്ള ഒരു ഫാഷിസ്റ്റ് കൊലയുടെ ഉദ്ദേശ്യം സത്യത്തിന്റെ ശബ്ദത്തെ നിശ്ശബ്ദമാക്കുക എന്നത് മാത്രമല്ല.  ഇത്തരം കൊലകൾ എല്ലായ്പ്പോഴും അഹന്ത നിറഞ്ഞ ആധിപത്യ പ്രകടനവും രാഷ്ട്രത്തിന്റെ അന്തസത്തക്ക് നേരെയുള്ള വെല്ലുവിളിയും കൂടിയാണ്.
ഇന്ത്യ എന്ന രാഷ്ട്രം അതിന്റെ 70  വർഷം  നീണ്ട ചരിത്രത്തിൽ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു പ്രതിസന്ധിയിൽ എത്തിയിരിക്കുന്നുവെന്നതാണ് ഗൗരിയുടെ  ദാരുണമായ മരണം നമ്മോടു പറയുന്നത്. നാം സ്നേഹിച്ച ഇന്ത്യ എന്ന ജനാധിപ്ത്യ രാഷ്ട്രം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗോരക്ഷകർ പോലുള്ള കൊലയാളിക്കൂട്ടങ്ങൾ മനുഷ്യജീവിതങ്ങൾ കശക്കിയെറിയുന്നു. വിദ്വേഷവും വർഗവെറിയും ജാതി-മത സ്പർധയും  ചങ്ങല പൊട്ടിച്ച ഭൂതങ്ങളെപ്പോലെ വേട്ടക്കിറങ്ങിയിരിക്കുന്നു.
ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിലുമെളുപ്പം ദരിദ്രരെ ഉന്മൂലനം ചെയ്യുകയാണ് എന്നു വിശ്വസിക്കുന്നവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആയിരം നാവുകളിൽ നിന്ന് കാളകൂടവിഷം വമിക്കുന്നു. സത്യം വിളിച്ചു പറയേണ്ട നാവുകൾ നിശ്ശബ്ദത പാലിക്കുന്നു.
ഇന്ത്യയാണ് നമ്മുടെ അമ്മ. മറ്റൊന്നുമല്ല.
ആ ഇന്ത്യ മൻ  കീ ബാത്തുകളുടെ മധുരപദങ്ങൾക്കപ്പുറത്തെ കൂരിരുട്ടിൽ വിവരണാതീതമായ ആപത്തുകളിലേക്ക് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുക യാണ് എന്നതിന്റെ മറ്റൊരു ഭയാനകമായ സൂചനയാണ് ഗൗരി ലങ്കേഷ് എന്ന ഭാരതീയ പൗരന്റെ വാതിൽപ്പടിയിൽ കട്ട പിടിച്ചിരിക്കുന്ന സ്വന്തം ഹൃദയ രക്തം.
സക്കറിയ - പേജ് 45,46, 47, 48 (ഗൗരി ലങ്കേഷിന്റെ രക്തം)

"പ്രശസ്ത അമേരിക്കൻ പത്രപ്രവർത്തകനായ നോർമൻ കസിൻസ് ഹിറ്റ്ലറുടെ കുപ്രസിദ്ധമായ 'മെയ് കാഫി'നെക്കുറിച്ചെഴുതിയത്  ശശികലടീച്ചർ മോഡൽ പ്രഭാഷണങ്ങൾ കേൾക്കേണ്ടി വരുമ്പോൾ നിർബന്ധമായും നമ്മളോർമ്മിക്ക ണം.
നോർമൻ കസിൻസ് എഴുതിയത് ഹിറ്റ്ലറുടെ 'മെയിൻ കാഫി'ലെ ഓരോ വാക്കിനും നൂറ്റിയിരുപത്തിയഞ്ചു ജീവിതങ്ങൾ നഷ്ടമായി എന്നാണ്. 
പ്രകോപന പ്രസംഗങ്ങൾ കേട്ട് ഉന്മത്തരാവുന്ന ആൾക്കൂട്ടങ്ങൾക്ക് നഷ്ടമാവുന്നത് ചിന്തിക്കാനുള്ള കഴിവാണ്. അതെത്ര ജീവിതങ്ങൾ ഇല്ലാതാക്കുമെന്ന് മുൻ‌കൂർ പ്രവചിക്കുക അസാധ്യമാണ്.
എന്നാൽ, എത്ര പേരെ തന്നെ കൊന്നുതള്ളിയാലും തല്ലിത്തകർത്താലും  'മൃത്യു ഞ്ജയഹോമങ്ങൾ' ശുപാർശ ചെയ്തു സ്നേഹപൂർവ്വം വിരട്ടിയാലും അടിച്ചമർത്തപ്പെടുന്ന ഒരു ജനതയുടെ ഓർമകൾ ഒരിക്കലും ഇല്ലാതാവില്ല. അവ ഇല്ലാതാവാൻ, സ്വപ്നങ്ങളിൽ ജീവിതം നിറയുന്ന കാലത്തോളം സാംസ്കാരിക പ്രവർത്തകർ അനുവദിക്കില്ല. എത്ര തന്നെ മർദ്ദനങ്ങൾ നടത്തിയാലും, ആ ഓർമകളെ മായ്ച്ചു കളയാൻ നിങ്ങൾക്കാവില്ല.
ഹൊർവാഡ് ഫാസ്റ്റ് എഴുതിയത് പോലെ, ഓർമകളുള്ള ഒരു ജനതയുടെ തൊലി ക്കു താഴെ കലാപം മുഷ്ടി ചുരുട്ടി നിൽക്കുന്നുണ്ടായിരിക്കും"
കെ.ഇ .എൻ. - പേജ് 68,69,70,71,72,73 
(വാക്കുകൾ കൊയ്യുന്ന ജീവിതങ്ങൾ)

"ഈ നാട്ടിൽ യു.ആർ. അനന്തമൂർത്തിയും ഡോ. കൽബുർഗിയും എന്റെ പിതാവ് പി. ലങ്കേഷും പൂർണ്ണചന്ദ്ര തേജസ്വിയും  ഒക്കെയുണ്ടായിരുന്നതാണ്. അവരൊക്കെ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ നിശിതമായി വിമർശിച്ചിട്ടുള്ളവരാണ്.
പക്ഷെ, അതിന്റെ പേരിൽ അവർ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നില്ല. കൊല്ലപ്പെട്ടിരുന്നില്ല. അവർക്ക് വധഭീഷണികൾ ലഭിച്ചിരുന്നില്ല"
എന്നു ഗൗരിലങ്കേഷ് പറഞ്ഞിട്ട് അധികം നാളുകൾ കഴിഞ്ഞിട്ടില്ല.
വെടിയുണ്ടയേറ്റ്  തൊണ്ട തുളഞ്ഞാൽ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അർത്ഥങ്ങളും ഇല്ലാതാകുമോ?
കൊല്ലപ്പെടുന്നവർക്കാണ് കൊല്ലുന്നവരേക്കാൾ ദീർഘായുസ്സ്. അവർ പിന്നെയും പിന്നെയും ഉയിർത്തെഴുന്നേറ്റു കൊണ്ടിരിക്കും.
കെ.ആർ. മീര - പേജ് 77,78 
(നിത്യമായി ഉയിർക്കുക, ഗൗരി ലങ്കേഷ്) 

"അവൾ ചോദ്യങ്ങളുയർത്തി 
അവൾ എഴുതി 
അവൾ പോരാടി 
അവൾ ചെറുത് നിന്നു
അവൾ വെടിയേറ്റ് കൊല്ലപ്പെട്ടു"
ചേതന തീർത്ഥഹള്ളി - പേജ് 85,86,87
(ഉയരും ആയിരം ഗൗരിമാർ)

മറുശബ്ദമുയർത്തുന്നവരെ ഇല്ലാതാക്കുന്ന ഫാഷിസരീതി ഇല്ലാതാക്കേണ്ടതുണ്ട്. ഹിന്ദുത്വ തീവ്രവാദവും മുസ്‌ലിം തീവ്രവാദവും രാജ്യമൊന്നാകെ നേരിടുന്ന വെല്ലുവിളികൾ തന്നെയാണ്.
ഗൗരി ലങ്കേഷിനെ മാത്രമല്ല. അതുപോലുള്ള അനേകം പോരാട്ടവീര്യങ്ങളെ മായ്ച്ചു കളഞ്ഞവർ ഒന്നോർക്കുക. ഇവരുടെ ആശയങ്ങൾ ഇല്ലാതാക്കാൻ നിങ്ങൾക്ക് കഴിയില്ല. ഇവർ ജ്വലിപ്പിച്ചു നിർത്തിയ ആദർശത്തിന്റെ തീവെളിച്ചം കെടുത്തിക്കളയാൻ ആർക്കുമാവില്ല.
അത് നമ്മുടെ മണ്ണിലെ സകല മൂലകളിലും ആളിപ്പടരും.നന്മ വറ്റാത്ത മനുഷ്യ മനസ്സുകളിൽ മരണമില്ലാതെ സ്മരണീയമാവും.
എതിർശബ്ദങ്ങളെ,  വിമർശനങ്ങളെ  ഇല്ലാതാക്കാൻ  ശ്രമിക്കുന്ന രാഷ്ട്രീയത്തെ പ്രതിരോധിക്കുകയാണ് ഈ പുസ്തകം.
പ്രോഗ്രസ്സ് ബുക്ക്സ് (കോഴിക്കോട്) ആണ് പ്രസാധകർ.


**************************************