Sunday, April 14, 2013

കടിഞ്ഞൂല്‍ സന്തതി

                                                                                    (ചിത്രം കടപ്പാട് : ഗൂഗ്ൾ)
                                                 

ഉള്ള് നിറയെ ആധിയായിരുന്നു.
പിറക്കാന്‍ പോകുന്നത് ആണോ പെണ്ണോ എന്ന കാര്യത്തില്‍ പോലും ഉത്കണ്ഠ.
ജീവിതത്തിന് പുതിയൊരര്‍ത്ഥം കൈവരാന്‍ പോകുന്നതിന്റെ സന്തോഷം.
അടഞ്ഞ വാതിലിനപ്പുറം അങ്ങേര് വിയര്‍ത്തു നില്‍ക്കുകയാവും.
പച്ച നിറമുള്ള പുതപ്പിനുള്ളില്‍ കിടന്ന് ശരീരം വില്ലു പോലെ വളഞ്ഞു.
മുഖം പാതി മൂടിയ ഡോക്ടറും കൂടെ സിസ്റ്റര്‍മാരും ചുറ്റും നിന്ന് എന്തൊക്കെയോ കുശുകുശുക്കുന്നു.
ദേഹം അടിമുടി ഉരുകുന്ന വേദന.
ലോകം അവസാനിക്കാന്‍ പോവുകയാണോ എന്നൊരു തോന്നല്‍.
ഞൊടിയിടയില്‍ കണ്‍മുമ്പില്‍ ഇരുട്ട് കുമിഞ്ഞു.
പിന്നീടെപ്പൊഴോ പൈതലിന്റെ തൊള്ള കീറിയുള്ള കരച്ചില്‍ പ്രതീക്ഷിച്ച് കണ്ണ് തുറന്നു..
നിറകണ്ണുകളോടെ വാത്സല്യപൂര്‍വ്വം കുഞ്ഞിളം മേനി പരതിയപ്പോള്‍ ..
തന്റെ കണ്ണിലേക്കവന്‍ വിരല്‍ ചൂണ്ടിക്കൊണ്ട് നാഭിയ്ക്കു മേല്‍ ചവിട്ടി നില്‍ക്കുന്നു.
'..ഞാന്‍ പോകുന്നു.. കടപ്പാടിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ ഈ ചിറകിനുള്ളില്‍ ഒതുങ്ങാനെനി ക്കാവില്ല.. ഭൂമിയിലെനിക്ക് പലതും ചെയ്തു തീര്‍ക്കാനുണ്ട്.. അതിനിടയിലൊരിക്കല്‍ വരാം.. എന്നെ പത്ത് മാസം ചുമന്നതിന്റെ വാടക തന്നു തീര്‍ക്കാന്‍...'
പ്രസവമുറിയുടെ വാതിലിന്റെ കൊളുത്ത് നീക്കി ഉറച്ച കാല്‍വെപ്പോടെ അവന്‍ പുറത്തെ തിരക്കിലേക്ക് മറഞ്ഞു.

                                                                                                               
********************************************                        
                                                                               
വാരാദ്യ മാധ്യമം 2008, ജൂലൈ.