Wednesday, June 9, 2010

ബത്ഹ: മണല്‍നഗരത്തിലെ മുട്ടായിത്തെരുവ്



മോനെ.. ന്റെ മോള് മൈമൂനയും പുത്യാപ്ളയും റിയാദ്ല്ണ്ട്.. സമയം കിട്ടുമ്പം അവരുടെ വിശേഷങ്ങളറിയാന്‍ ഒന്ന് സമയം കണ്ടെത്തണം..

അറബി നാട്ടില്‍ ജോലിയുള്ള ചെറുക്കന്‍ നിക്കാഹ് കഴിച്ച് മാസങ്ങള്‍ക്കകം കെട്ടിയ പെണ്ണിനേ യും കൊണ്ട് ജോലിസ്ഥലത്തേക്ക് പറന്നു. പെണ്ണിന്റെ ഉമ്മയുടെ ആധി നാട്ടുകാരായ ഗള്‍ഫുകാ രോട്, പ്രത്യേകിച്ച് റിയാദിലാണ് ജോലി എന്നറിയുമ്പോള്‍ അവരിലേക്ക് പടര്‍ത്തും.

.. ഒരു തുമ്പും വാലും ല്യാത്ത പെണ്ണാ.. ന്റെ മോനെപ്പോലെ കര്തി പറയ്യാണ് ട്ടോ.. ഓളെ കാണ്വാണെങ്കീ വിശേഷങ്ങളൊക്കെ ചോദിച്ചറിയണം..

വിളറിയ പകലുകളില്‍ നിന്നും ആശയറ്റ രാവുകളിലേക്കും പിന്നേയും ദിനരാത്രങ്ങളുടെ ആവര്‍ ത്തനങ്ങളിലേക്കും ജീവിതം ഒതുങ്ങുമ്പോള്‍ മറ്റു കാര്യങ്ങളൊക്കെ വിസ്മൃതിയുടെ ആഴങ്ങളി ലേക്ക്..!

മൈമൂനയുടെ മുഖവും അവളുടെ ഉമ്മ പറഞ്ഞ കാര്യവും മറന്നുമാഞ്ഞ് ഇല്ലാതായ അവസര ത്തിലാണ് അവിചാരിതമായി അവളേയും ഭര്‍ത്താവിനേയും ബത്ഹയിലെ ഒരു തുണിക്കടയില്‍ വെച്ച് കണ്ടുമുട്ടുന്നത്.

സന്തോഷവതിയായിരുന്നു മൈമൂന. എന്തൊക്കെയോ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനിറ ങ്ങിയതാണെന്ന് കയ്യിലുള്ള പ്ളാസ്റിക് കവറുകള്‍ വിളിച്ചു പറയുന്നുണ്ട്. ഉമ്മയുടെ വിശേഷങ്ങള്‍ തിരക്കിയപ്പോള്‍ ഇന്നലേയും നാട്ടിലേക്ക് വിളിച്ചിരുന്നതായി അവള്‍ അറിയിച്ചു.

സംസാരത്തിനിടക്ക്് അവള്‍ പറഞ്ഞ ഒരു കാര്യം വല്ലാതെ മനസ്സില്‍ അള്ളിപ്പിടിച്ചു.

..നാട്ടിലെ മുട്ടായ്ത്തെരുവ് പോലെയുള്ള ഈ സ്ഥലത്ത് വന്ന് ചില്ലറ സാധനങ്ങളും വാങ്ങി പോവുന്നത് തന്നെ ഭയങ്കര രസമുള്ള കാര്യാണ്ട്ടോ..

അവര്‍ യാത്ര പറഞ്ഞ് പോയതിനു ശേഷവും എന്റെ മനസ്സ് ആ വാക്കുകള്‍ ഏറ്റു പറഞ്ഞു.

അതെ.., ഇവിടം ചിലര്‍ക്ക് മിഠായ്തെരുവും, മറ്റു ചിലര്‍ക്ക് ചാലക്കമ്പോളവും.. അങ്ങനെ സ്വന്തം നാടിന്റെ, പട്ടണത്തിന്റെ മുഖചിത്രമായി ഓരോരുത്തരും സങ്കല്‍പ്പിക്കുന്നു. മലയാള മനസ്സ് ഇങ്ങനെ സങ്കല്‍പ്പിക്കുന്നതില്‍ തെറ്റ് പറയുന്നതെങ്ങനെ..!


മണല്‍ നഗരത്തിലെ ഒരിടം


പ്രവാസജീവിതത്തിന്റെ മടുപ്പില്‍ നിന്നും താല്‍ക്കാലികമായി മോചനം തരുകയും പുതിയ ചില സൌഹൃദങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യുന്ന മണല്‍നഗരത്തിലെ ഒരിടം, അതാ കുന്നു റിയാദിലെ ബത്ഹ. ഇത്രത്തോളം വിദേശികള്‍ അവധി ദിനങ്ങളില്‍ ഒരുമിച്ചു കൂടുന്ന മറ്റൊരിടം ഗള്‍ഫ് മേഖലയാകെ നാം പരതിയാല്‍ ഒരു പക്ഷേ മറ്റെവിടെയും കണ്ടെത്താന്‍ കഴി ഞ്ഞെന്നു വരില്ല.

റിയാദിലെ മറുനാടന്‍ജീവിതങ്ങള്‍ക്ക് അവധി ദിനങ്ങളില്‍ കണ്ടുമുട്ടാനും അവരുടെ നൊമ്പര ങ്ങളും വിങ്ങലുകളും ആഹ്ളാദങ്ങളും ജീവിത വിശേഷങ്ങളുമെല്ലാം അടങ്ങുന്ന ഭാണ്ഡക്കെട്ടൊ ന്നഴിച്ചു വെക്കുവാനും സൌഹൃദവും സ്നേഹവുമെല്ലാം പങ്കുവെയ്ക്കുവാനും ബത്ഹയിലെ തെരുവുകള്‍ ഓരോരുത്തരേയും മാടി വിളിക്കുകയാണെന്ന തോന്നലാണ് നഗരത്തിരക്കിനപ്പുറ ത്ത് നിന്നു പോലും സാധാരണക്കാരന്‍ ഇങ്ങോട്ടൊഴുകിയെത്തുന്നത്.

സൌദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷി പ്പിക്കാവുന്ന ബത്ഹ എങ്ങനെയാണ് വിദേശികളുടെ, പ്രത്യേകിച്ച് മലയാളികളുടെ ജീവിത സങ്ക ടങ്ങള്‍ ഇറക്കി വെയ്ക്കുവാനുള്ള ഇടമായതെന്ന മനസ്സില്‍ ഉയര്‍ന്നു വരുന്ന സാധാരണ ചോദ്യ ത്തിന് പെട്ടെന്നൊരുത്തരം നല്‍കാന്‍ ആര്‍ക്കും കഴിയില്ല.

ബത്ഹ പരിസരത്ത് കേരളാമാര്‍ക്കറ്റിനെ പോലെ തന്നെ അതിനു തൊട്ടു പിറകിലായി സ്ഥിതി ചെയ്യുന്ന യെമനി മാര്‍ക്കറ്റും അതിനപ്പുറത്തെ ബംഗാളി മാര്‍ക്കറ്റും തൊട്ടടുത്ത സുഡാനി മാര്‍ ക്കറ്റും ബത്ഹ മെയിന്‍ റോഡിനു സമീപമുള്ള ഫൈവ് ബില്‍ഡിംഗിനു പിറകു വശത്തെ ഫിലി പ്പിനോ മാര്‍ക്കറ്റും ഷംസിയ കോംപ്ളക്സിനോട് ചേര്‍ന്നു നില്‍ക്കുന്ന നേപ്പാളി മാര്‍ക്കറ്റും മല യാളിയെ കൂടാതെ തമിഴരും കര്‍ണ്ണാടകക്കാരും ആന്ധ്രക്കാരും ഉത്തരേന്ത്യക്കാരുമെല്ലാം ഒത്തു കൂടുന്ന ഓരോരോ താവളങ്ങള്‍ ബത്ഹയിലെ തെരുവോരങ്ങളെ ജനനിബിഡമാക്കുന്നു.

ബത്ഹയിലെ, പ്രത്യേകിച്ച് കേരളാമാര്‍ക്കറ്റിന്റെ അകത്തും പരിസരത്തുമുള്ള ഇടുങ്ങിയ ഓരോ തെരുവിനേയും നാട്ടിലെ ഓരോ ജില്ലയുടേയും പഞ്ചായത്തിന്റേയും അടിസ്ഥാനത്തില്‍ വേര്‍ തിരിക്കുകയും അതാതു പ്രദേശത്തുകാരുടെ കൂടിച്ചേരലിന് വേദിയാവുകയും ചെയ്തിരുന്നു.

പുതിയ കാലത്ത് റിയാദിലെത്തുന്ന ഒരാള്‍ക്ക് ബത്ഹയിലെ ഗല്ലികളുമായി മലയാളികള്‍ക്കു ണ്ടായിരുന്ന വികാരവായ്പ്പും ചരിത്രവുമറിയില്ല എന്നുതന്നെ പറയേണ്ടി വരും.

സ്വന്തമായി മേല്‍വിലാസമില്ലാത്തവര്‍ക്ക് നാട്ടില്‍ നിന്നെത്തുന്ന കത്തുകള്‍ കൈമാറുവാനും നാ ട്ടില്‍ പോകുന്നവന്റെ കയ്യില്‍ വീട്ടിലേക്കൊരു കത്തോ കുഞ്ഞുങ്ങള്‍ക്കൊരു കളിപ്പാട്ടമോ വാ ങ്ങിക്കൊടുക്കുവാനോ സാധാരണക്കാരന്‍ മുമ്പ് ആശ്രയിച്ചിരുന്നത് ബത്ഹ തന്നെ. ഇന്നാ അവ സ്ഥ ആകെ മാറി. ഞൊടിയിടയില്‍ നാട്ടിലെ കുടുംബത്തിന്റേയും ഇവിടെയുള്ള സ്വന്തക്കാരു ടേയും വിശേഷങ്ങളറിയുവാനും മറ്റുമെല്ലാം സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്ത രീതി യില്‍ സാങ്കേതികത പുരോഗമിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ മുന്‍കാലങ്ങളിലുണ്ടായിരു ന്ന സൌഹൃദങ്ങളുടെ കൂടിച്ചേരലിന് പോലും നേരിയ ഉലച്ചില്‍ സംഭവിച്ചിട്ടില്ലേ എന്നൊരു സം ശയം ഉയരുന്നതില്‍ ആരേയും കുറ്റപ്പെടുത്താന്‍ കഴിയില്ല.


ഹലോ...!


ഒരു കാലഘട്ടത്തിന്റെ ചിത്രമായിരുന്നു കുഴല്‍ഫോണ്‍ നടത്തിപ്പുകാരുടെ '.. ലൈന്‍ ഛാഹി യേ.. ബായ്.. ലൈന്‍ ഛാഹീയേ ...' എന്ന മന്ത്രണം. കേരളാമാര്‍ക്കറ്റിന്റെ ഏത് മൂലയില്‍ ചെ ന്നാലും പാന്‍പരാഗിന്റെ മണമുള്ള ഈ ഭായ് വിളി അന്നുള്ളവര്‍ക്ക് സുപരിചിതമായിരുന്നു. നാട്ടിലേക്ക് കുടുംബവുമായി കുറേ നേരം സല്ലപിക്കാന്‍ ടെലിഫോണ്‍ ബൂത്തില്‍ കയറിയാല്‍ മുടിഞ്ഞതു തന്നെ. മൊബൈല്‍ ഫോണിന്റെ ഉപയോഗം ഇത്രത്തോളം സാര്‍വ്വത്രികമാവാത്ത ആ കാലത്ത് മൊബൈല്‍ ഫോണ്‍ കമ്പനിയുടെ മത്സരിച്ചുള്ള ഓഫറുകളൊന്നുമുണ്ടായിരുന്നി ല്ല എന്നത് പ്രത്യേകം പറയേണ്ടല്ലോ. അന്ന് സാധാരണക്കാരന്‍ സ്വന്തം കീശയുടെ കനം കുറ യാതെ ഈ മാര്‍ഗ്ഗമാണ് നാടുമായി കണ്ണികോര്‍ക്കാന്‍ കണ്ടെത്തിയിരുന്നത്. അനധികൃതമായി രുന്നെങ്കിലും ഫോണ്‍ നടത്തിപ്പ് അനവധി പേരുടെ ജീവിതമാര്‍ഗ്ഗമായിരുന്നു എന്നതും എടു ത്തു പറയേണ്ടതാണ്. കേരളാമാര്‍ക്കറ്റിന്റെ പരിസരത്തായിരുന്നെങ്കിലും ഈ രംഗത്ത് മലയാളി കള്‍ കുറവായിരുന്നു. കൂടുതലും ഉത്തരേന്ത്യക്കാരായിരുന്നു.


ഓര്‍മകള്‍


മുമ്പൊക്കെ ബത്ഹയിലെ മലയാളി ജീവിതങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും അതിന്റേതായ ഇഴയ ടുപ്പമുണ്ടായിരുന്നു. ഇന്ന് ഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുകയും എന്തിനൊക്കെ യോ വേണ്ടി മത്സരിക്കുകയും ചെയ്യുന്ന അവസ്ഥ നന്‍മ കാംക്ഷിക്കുന്ന ഓരോരുത്തരിലും നീറ്റലായി പിടയുന്നുണ്ടെന്നാണ് ഇരുപത്തിയാറ് വര്‍ഷമായി റിയാദില്‍ പാചകജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി ഹാഷിം പറയുന്നത്.


റിയാദിലെ പ്രവാസജീവിതത്തിന്റെ തുടക്കത്തില്‍ ഒരു മലയാളിയെ കണ്ടുമുട്ടണമെങ്കില്‍ വാരാ ന്ത്യത്തില്‍ ബത്ഹയിലെ കേരളാ മാര്‍ക്കറ്റിലെ ഗല്ലിയിലെത്തണം. അന്ന് കേരളാമാര്‍ക്കറ്റിലെ ഗല്ലിയിലെ താജ്മഹല്‍ ഹോട്ടലാണ് ഏക മലയാളി ഭക്ഷണശാല. അവിടുത്തെ രുചിയേറിയ ഭക്ഷണം കഴിക്കാന്‍ വെള്ളിയാഴ്ച്ചകളിലെ തിക്കും തിരക്കും ഓര്‍മിച്ചെടുക്കുകയാണ് റിയാദിലെ പഴയകാല പ്രവാസിയും സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ സിദ്ധാര്‍ത്ഥനാശാന്‍.

മലയാളികളായിരുന്നില്ല അന്ന് കേരളാമാര്‍ക്കറ്റെന്ന് പിന്നീടറിയപ്പെട്ടു തുടങ്ങിയ ഈ ഗല്ലിയിലെ കച്ചവടക്കാര്‍. അന്ന് തൊണ്ണൂറ് ശതമാനവും യെമനികളായിരുന്നു ഇവിടെ ബിസിനസ്സ് ചെയ്തി രുന്നത്. പിന്നീട് ആയിരത്തിത്തൊള്ളായിരത്തി തെണ്ണൂറ്റിയൊന്നിലെ കുവൈത്ത് യുദ്ധകാലത്ത് ഇവിടെയുണ്ടായിരുന്ന യെമനികള്‍ ചില പ്രത്യേക കാരണങ്ങളാല്‍ പലായനം ചെയ്യപ്പെടുകയും പിന്നീട് ഇവിടേക്ക് മലയാളികളുടെ ഒരൊഴുക്കുണ്ടാവുകയും ചെയ്തു എന്നു തന്നെ പറയുന്ന താവും ശരി. സിദ്ധാര്‍ത്ഥനാശാന്‍ പഴയ ഓര്‍മകളില്‍ ചിലത് ചികഞ്ഞെടുക്കുന്നു.


മലയാളി സ്ഥാപനങ്ങള്‍


ബത്ഹയുടെ ഇന്നത്തെ മുഖത്തിന് സവിശേഷതകളേറെയുണ്ട്.

ആ മുഖംമാറ്റത്തിന് മലയാളിക്ക് ഏറെ പങ്കുണ്ടെന്ന് പറയുമ്പോള്‍ ഒരു സമൂഹത്തിന്റെ കഠിന പ്രയത്നത്തിന്റെ വിരലൊപ്പ് കൂടിയായി മാറുന്നു അത്. മലയാളി മാനേജ്മെന്റിന് കീഴിലുള്ള കുറഞ്ഞ ഫീസ് ഈടാക്കി സാധാരണക്കാരന് ചികിത്സ നല്‍കുന്ന പോളിക്ളിനിക്കുകള്‍, മലയാ ളിയുടെ രുചി വൈവിദ്ധ്യങ്ങള്‍ തീന്‍മേശയില്‍ നിരത്തുന്ന പ്രമുഖ റസ്റോറന്റുകള്‍, ഇന്ത്യയിലേ തടക്കമുള്ള പ്രമുഖ മില്ലുകളിലെ തുണിത്തരങ്ങള്‍ ലഭിക്കുന്ന വസ്ത്രാലയങ്ങള്‍, കുടുംബ ത്തോടൊപ്പം വിശാലമായി ഷോപ്പിംഗ് നടത്താനുള്ള സൌകര്യങ്ങളുമായി ഷോപ്പിംഗ് സെന്ററു കള്‍, എന്തെങ്കിലും സാധനങ്ങള്‍ നാട്ടിലേക്കയക്കണമെങ്കില്‍ അത് കേരളത്തിന്റെ ഏത് ഗ്രാമ പ്ര ദേശത്തേക്കായാലും കാര്‍ഗോ സര്‍വ്വീസിന്റെ ലഭ്യത.. അങ്ങനെ എന്തിനുമേതിനും മലയാളിയട ക്കമുള്ള വിദേശികള്‍ അന്നും ഇന്നും ബത്ഹയെ ആശ്രയിക്കുന്നതിന്റെ പൊരുള്‍ സ്വന്തം നാട്ടു മൊഴിയില്‍ കാര്യങ്ങള്‍ പറഞ്ഞ് അവശ്യവസ്തുക്കള്‍ കയ്യിലൊതുക്കാമെന്നുള്ള സൌകര്യമല്ലാ തെ മറ്റെന്താണ്.



2007 ലെ ബത്ഹ തീപ്പിടുത്തം


റിയാദിനെ മാത്രമല്ല, സൌദിഅറേബ്യയെ മുഴുവന്‍ നടുക്കിയ 2007 ലെ റമദാന്‍ കാലത്തുണ്ടായ ബത്ഹ തീപ്പിടുത്തം ഇന്നും പലര്‍ക്കും ഒരുള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ത്തെടുക്കാന്‍ കഴി യൂ. ഈ ദുരന്തം ഒട്ടേറെ മലയാളി ചെറുപ്പക്കാരെ വഴിയാധാരാമാക്കി.

നോമ്പുതുറക്കുന്നതിന് ഏതാനും സമയം മുമ്പ് യെമനിമാര്‍ക്കറ്റിന്റെ അകത്തെവിടെയോ നാ മ്പെടുത്ത അഗ്നി കേരളാമാര്‍ക്കറ്റിനെ അക്ഷരാര്‍ത്ഥത്തില്‍ വിഴുങ്ങുകയായിരുന്നുവെന്ന് വേണം പറയാന്‍. നിമിഷമാത്രയില്‍ കേരളമാര്‍ക്കറ്റിനു ചുറ്റും ജനസാഗരം രൂപം കൊണ്ടു. തങ്ങളുടെ പ്രിയപ്പെട്ട തെരുവ് തീയിലെരിയുന്നത് നിര്‍വ്വികാരതയോടെ നോക്കിനില്‍ക്കാനേ പലര്‍ക്കും കഴി ഞ്ഞുള്ളൂ. തീയണക്കാനുള്ള കഠിനപ്രയത്നത്തിനിടയിലും എണ്ണിയാലൊടുങ്ങാത്ത കച്ചവട സ്ഥാപനങ്ങള്‍ വെന്തു കരിക്കട്ടയായി. പെരുന്നാള്‍ കച്ചവടത്തിനായി കരുതിയിരുന്ന തുണിത്തര ങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, മറ്റു പല അവശ്യസാധനങ്ങളും വെണ്ണീറായി മണ്ണിലമര്‍ ന്നു. കോടികളുടെ നഷ്ടം മലയാളികളടക്കമുള്ള കച്ചവടസമൂഹത്തിനുണ്ടായി. ദുരന്തത്തിനി പ്പുറം പുനര്‍നിര്‍മ്മാണ പ്രക്രിയ നടക്കുന്നുണ്ടെങ്കിലും തെരുവ് അതിന്റെ പഴയകാല പ്രൌഢിയി ലേക്ക് ഇനിയുമെത്തിയിട്ടില്ലെന്നു വേണം പറയാന്‍. ഇവിടെ കച്ചവടം ചെയ്തിരുന്ന പലരും ബ ത്ഹയുടെ തന്നെ പല ഭാഗങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞു. മാത്രമല്ല, കേരളമാര്‍ക്കറ്റില്‍ പല പ്ര ദേശത്തുകാരും ഒരുമിച്ചു കൂടിയിരുന്ന ചില ഗല്ലികളും ഇല്ലാതായതില്‍ പലര്‍ക്കും ഉള്ളില്‍ ദുഃ ഖമുണ്ട്.


തസറാക്ക് പോലൊരു ബിംബം


പുതിയ കാലത്ത് റിയാദിലെത്തുന്ന ഒരാള്‍ക്ക് ബത്ഹയുടേയും ബത്ഹയിലെ ഗല്ലികളുടേയും ചരിത്രമറിയാതെ പോവുന്നത് കരണീയമല്ല. ബത്ഹയുടെ ഓരോ ഗല്ലികളിലെ മുക്കിനും മൂലക ള്‍ക്കും പ്രവാസിയുടെ, പ്രത്യേകിച്ച് മലയാളിയുടെ സന്തോഷത്തിന്റേയും സൌഹൃദത്തിന്റേയും കൂടിച്ചേരലുകളുടേയും നൂറായിരം കഥകള്‍ പറഞ്ഞു തരാനുണ്ട്. അത്തരം കഥകള്‍ക്ക് കാതോ ര്‍ക്കാതെ പോവുന്നത് നാം ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് യാതൊരു വിധ അവബോധ വും വേണ്ടെന്ന ചിന്ത നമ്മിലുണ്ടാവുമ്പോഴാണ്.

മണല്‍നഗരത്തിലെ തിരക്കിനിടയിലെ 'ബത്ഹ'യെന്ന ഈ തുരുത്ത് റിയാദിലേയും പരിസര പ്ര ദേശങ്ങളിലേയും പരദേശീ മനസ്സുകളുടെ സംഗമസ്ഥാനമായി എന്നുമെന്നും മാറാതെ നില്‍ ക്കും. ഏതെങ്കിലുമൊരു കാലത്ത് ഒ.വി. വിജയന്റെ തസറാക്ക് പോലെ, എം. മുകുന്ദന്റെ മയ്യഴി പോലെ ഓരോ മലയാളിയും ചര്‍ച്ച ചെയ്യുന്ന ക്ളാസ്സിക് സാഹിത്യത്തിലെ ബൃഹത്തായ ബിംബ മായി മണല്‍നഗരത്തിലെ പരദേശിത്തെരുവായ ബത്ഹയുടെ മുഖവും അക്ഷരങ്ങളായി നമ്മു ടെ മുമ്പിലെത്തുമെന്ന് നമുക്കാശിക്കാം. മലയാളിയുമായി ഇത്രയേറെ ഉള്ളടുപ്പമുള്ള ഈ തെരു വ് പശ്ചാത്തലമാക്കി ഒരു സര്‍ഗ്ഗസൃഷ്ടി ആരെങ്കിലും നടത്താതിരിക്കുമോ..?