Saturday, November 30, 2013

ഇന്നത്തെ ആഘോഷം മാത്രമാണോ ലോക ജീവിതം?


കഥാകൃത്ത്  ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്  
മലയാളം  ന്യൂസില്‍  സാമൂഹ്യപാഠം കോളത്തില്‍  എഴുതിയ കുറിപ്പ് .
അദ്ദേഹത്തിന്റെ അനുമതിയോടെ എന്റെ ബ്ളോഗ് വായനക്കാര്‍ക്ക് വേണ്ടി...


മനുഷ്യരുടെ ഹൃദയത്തില്‍ നിന്ന്,  ദീര്‍ഘകാലം എന്ന സ്വപ്നം 
അണഞ്ഞു കൊണ്ടിരിക്കുന്നു. സ്വപ്നത്തില്‍ നിന്നാണ് എല്ലാ കലകളും പൊട്ടിമുളക്കുന്നത്. എന്നതിനാല്‍ കാലത്തിന്റെ അത്തരം
ഗളച്ഛേദങ്ങളുടെ മേല്‍ നമുക്കൊരു ഉണര്‍ന്നിരുപ്പ് അത്യാവശ്യമല്ലെ?
ഇന്നത്തെ ആഘോഷം മാത്രമായിത്തീരുമ്പോള്‍
കലയിലായാലും രാഷ്ട്രീയ ബോധത്തിലായാലും തത്വചിന്തയിലായാലും
മനുഷ്യര്‍ ഇതുവരെ നേടിയെടുത്തതില്‍ നിന്ന്
ഒരു പിന്‍നടത്തം സംഭവിക്കുന്നില്ലേ?



ഴയ തലമുറയിലെ ഉയര്‍ന്ന കലാകാരന്‍മാരുടെ വേര്‍പാടുകള്‍ വീണ്ടും വീണ്ടും ഒരു സത്യത്തെ കനല്‍ക്കട്ടകള്‍ പോലെ എന്റെ ഹൃദയത്തില്‍ കോരിയിടുന്നു. ഇനി  ആര് ഈ അഭാവത്തില്‍ എന്ന് അത് വേദനയോടെ ചോദിക്കുന്നു. കെ. രാഘവന്‍മാഷിന്റെ മരണമായാലും മന്നാഡെയുടെതാ യാലും ഒക്കെ ഇതുതന്നെ സംഭവിച്ചു. കാലം വീണ്ടുമുരുളുകയും ഓരോ കാലത്തും പുതിയ പുതിയ തളിരുകളും കായ്കളും വരികയും പോവുകയും ചെയ്യും. ഈ യാഥാര്‍ത്ഥ്യം അറിയാത്തതു കൊണ്ടല്ല, ഈ ഉത്കണ്ഠകള്‍. കാലാതീതമായി സംവദിക്കുന്ന കലാകാരന്‍മാര്‍ ഉണ്ടാവുന്നില്ല എന്ന ആധിയി ല്‍ നിന്നാണ് ഈ വേര്‍പാടുകളെ ആര് പൂരിപ്പിക്കും എന്നു മനസ്സ് നിരാശയോ ടെ ചോദിക്കുന്നത്.

നാളേക്ക് കൂടി നമ്മുടെ കൂടെ സഞ്ചരിക്കാന്‍ പ്രാപ്തമായ കലകളല്ല, ഇന്ന് കൂട്ട ത്തോടെ ഉണ്ടാവുന്നത്. ഈ വര്‍ഷം 150ലധികം സിനിമകള്‍ മലയാളത്തിലു ണ്ടായി എന്നു പറയുന്നു. പക്ഷെ, ഓര്‍മയെ പിന്തുടരുന്ന എത്ര പാട്ടുകള്‍, വരികള്‍ ഉണ്ടായി? വീണ്ടും വീണ്ടും നാം  എം.എസ്. ബാബുരാജിലേക്കും ദേവരാജനിലേക്കും കെ. രാഘവനിലേക്കും തിരിച്ചു പോകുന്നു.
ചാനലുകളില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ജൂനി യര്‍ സിംഗേഴ്സ് മത്സരത്തില്‍ പോലും ഇതു സംഭവിക്കുന്നു. നാല്‍പ്പത് കഴി ഞ്ഞ ആളുകള്‍ ഈ പാട്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നമുക്ക് കുറ്റപ്പെടുത്താം. ഓ, ഇത് വെറും നൊസ്റ്റാൾജിയ! പിന്നെ പറയാവുന്നത് മെലഡിയായത് കൊണ്ടാണ് എന്നാണ്. ഇതൊക്കെ വെറും വാദത്തിനു പറയുന്നു എന്നതല്ലെ ശരി? 

‘ചെട്ടിക്കുളങ്ങര ഭരണിനാളില്‍ ഉത്സവം കണ്ടു മടങ്ങുമ്പോള്‍’ എന്ന് പുതിയൊ രു സിനിമയില്‍ വീണ്ടും പാടി. ആ പാട്ട് നില നിന്നത് മെലഡി കൊണ്ടാണോ?
നമ്മള്‍ ഇടപഴകുന്ന വസ്തുക്കളെ പോലെ, ദീര്‍ഘകാലത്തേക്കു കൂടി നില നില്‍ ക്കാനു ള്ള പ്രാപ്തി നമ്മുടെ കലകള്‍ക്കും നഷ്ടപ്പെടുന്നു എന്നതല്ലെ സത്യം?

പണ്ട് നമ്മള്‍ വീടെടുത്തിരുന്നത് എത്രയോ കാലത്തേക്കാണ്. എത്രയോ തലമുറ കള്‍ക്ക് വേണ്ടി. അതിന്  കാലഗണന  തന്നെയില്ല. ഇന്ന് കോണ്‍ക്രീറ്റില്‍ നാം  പണിയുന്ന കൂറ്റന്‍മണിമന്ദിരങ്ങള്‍ക്കു പോലും എഞ്ചിനീയര്‍മാര്‍ കണക്കാക്കു ന്ന കാലം ഇരുപത്തിയഞ്ച് വര്‍ഷമാണ്.
പണ്ട് ഒരു ഫോണ്‍ ഉണ്ടാക്കുന്നത് (അതെ നമ്മുടെ ബ്ളാക്ക് ആന്റ് വൈറ്റ് സിനി മകളില്‍ കടിച്ചു പിടിച്ച് ജോസ്പ്രകാശ് കൊള്ളസംഘത്തില്‍ നിന്ന്  സംസാരി ച്ചിരുന്ന ആ കറുത്ത കനം  കൂടിയ ലാന്റ്ഫോണ്‍ തന്നെ) പോലും അനാ ദികാല ത്തേക്ക്. ഇന്ന് നോക്കിയ ആയാലും സാംസങ് ആയാലും മോട്ടോറോള ആയാല്‍ പോലും ഒരു എഡിഷന്  ആറു മാസത്തിനപ്പുറം നിലനില്‍പ്പില്ല. കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയറിന്റെയും സോഫ്റ്റ് വെയറിന്റെയും കാര്യമിങ്ങനെ  തന്നെ. കാറുകള്‍ക്കുമില്ല ഫാഷന്‍ സ്ഥായിത്വം.

സൂക്ഷിച്ചു നോക്കിയാലറിയാം, നമുക്കു ചുറ്റുമുള്ള എല്ലാ വസ്തുക്കളും ക്ഷണികകാലത്തേക്ക് ഉണ്ടാക്കുന്നതായിത്തീര്‍ന്നിരിക്കുന്നു. ഫര്‍ണിച്ചര്‍ പോലും (പണ്ട് കിടപ്പറയില്‍ കൊത്തുപണി ചെയ്ത കട്ടിലുകള്‍ എത്ര നൂറ്റാ ണ്ട് കാലത്തേക്കാവും ആ ആശാരി വിഭാവനം  ചെയ്തിരിക്കുക!) കലയും ഒരു ഉപഭോഗ വസ്തുവിന്റെ റോളില്‍ വന്നു കഴിഞ്ഞതു കൊണ്ടാണോ ദീര്‍ഘ കാലത്തേക്ക് ആസ്വദിക്കാവുന്ന കലാരൂപങ്ങള്‍ ഉണ്ടാവാത്തത്?

കലയില്‍ മാത്രമല്ല, സമസ്ത മേഖലയെയും ഈ ‘ക്ഷണിക സാന്നിധ്യം’ ബാധി ച്ചു കഴിഞ്ഞില്ലെ. ലോക പ്രശസ്തരായ ദാര്‍ശനികര്‍ ഇല്ലാതായി. രാഷ്ട്രീയ ചിന്തകര്‍ ഇല്ലാതായി (നോം ചോംസ്കിയെ പേലൊരാളെ വേറെ കാണാനില്ല. ഇറാഖ് ആക്രമിക്കപ്പെട്ടപ്പോള്‍ നിഷ്പക്ഷമതികളും മനുഷ്യ സ്നേഹത്തില്‍ വിശ്വസിക്കുന്നവരുമായ ജനലക്ഷങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളി ല്‍ നിന്നും റസ്സലിനെ  പോലെ, ബര്‍ണാഡ്ഷായെ പ്പോലെ, ചാപ്ളിനെ പോലെ ഒരാളെ പരതി. നിരാശയായിരുന്നു ഫലം) മഹാത്മാക്കളായ മനുഷ്യര്‍ അസ്ത മിച്ച ഈ ലോകത്തെ കാരുണ്യപരമായി നയിക്കുന്നത് സാങ്കേതികോപകരണ ങ്ങള്‍ എന്നു പറയേണ്ടി വരുമോ? ഫെയ്സ്ബുക്കില്‍ കോടിക്കണക്കിന്  മനു ഷ്യരുണ്ടെങ്കിലും അതിന്റെ മുഖം യന്ത്രത്തിന്റെതു തന്നെയല്ലെ?
അത് നല്ലതോ ചീത്തയോ എന്തുമാവട്ടെ.

പ്രശ്നം  ഇതാണ്: മനുഷ്യരുടെ ഹൃദയത്തില്‍ നിന്ന്, ദീര്‍ഘകാലം എന്ന സ്വപ്നം  അണഞ്ഞു കൊണ്ടിരിക്കുന്നു. സ്വപ്ത്തില്‍ നിന്നാണ് എല്ലാ കലകളും പൊട്ടിമുളക്കുന്നത്. എന്നതിനാല്‍ കാലത്തിന്റെ അത്തരം ഗളച്ഛേദങ്ങളുടെ മേല്‍ നമുക്കൊരു ഉണര്‍ന്നിരുപ്പ് അത്യാവശ്യമല്ലെ? ഇന്നത്തെ ആഘോഷം മാത്ര മായിത്തീരുമ്പോള്‍ കലയിലായാലും രാഷ്ട്രീയ ബോധത്തിലായാലും തത്വചിന്ത യിലായാലും മനുഷ്യര്‍ ഇതുവരെ നേടിയെടുത്തതില്‍ നി ന്ന് ഒരു പിന്‍നടത്തം സംഭവിക്കുന്നില്ലേ?

**********************************************

മലയാളം ന്യൂ സ് ദിന പത്രം, സൌദിഅറേബ്യ,
2013 നവംബര്‍ 8 വെള്ളിയാഴ്ച.


Friday, November 22, 2013

കണ്ണും കാതുമുള്ളൊരു കണ്ണാടി


ഒരു പത്രത്താളിന്റെ വലിപ്പത്തില്‍ 
മുട്ടായിത്തെരുവിലെ കണ്ണാടിക്കടയില്‍ നിന്നും
അളന്നു മുറിച്ച് വാങ്ങിയ കണ്ണാടി 
ഫോട്ടോ ഫ്രെയിം ചെയ്യുന്ന കടയില്‍ കൊടുത്താണ്
കറുത്ത, വീതിയുള്ള ചതുരത്തിലൊതുക്കി വാങ്ങിയത്.
പൊന്നിന്റെ നിറമുള്ള കൊളുത്തായിരുന്നു അതിന്.
തേച്ചു മിനുക്കാത്ത ചെങ്കല്‍ചുവരില്‍ തറച്ച ഇരുമ്പാണിയുടെ പത്രാസില്‍
കണ്ണാടി എന്നെ കാണാനും  കേള്‍ക്കാനുമായി
പരാതിയൊന്നുമില്ലാതെ തൂങ്ങിയാടി.

മുറിയ്ക്കുള്ളിലെ ചെങ്കല്ല് ചിരിക്കുന്ന ഭിത്തിയില്‍ എന്റെ കണ്ണാടി.
ചിരിവര്‍ത്തമാനങ്ങളും കണ്ണീര്‍വേവുകളും ഉറക്കം മുറിഞ്ഞ രാത്രിയിലെ അറ്റമില്ലാചിന്തകളും അക്കാലങ്ങളില്‍ പങ്കുവെച്ചത് കറുത്ത ചതുരത്തിനുള്ളി ലെ ആ കണ്ണാടിയോടായിരുന്നു.

കൌമാരം ആധിയുടെതായിരുന്നു.
ഏതു കൂട്ടത്തില്‍ ചെന്നാലും തനിച്ചാവുന്നു, അല്ലെങ്കില്‍ ആരൊക്കെയോ ചേര്‍ന്ന് എന്നെ തനിച്ചാക്കുന്നു എന്നൊക്കെയുള്ള അനാവശ്യഭീതി.
ഉള്ളില്‍ ഊറിക്കൂടുന്ന ചിന്തകള്‍ മനസ്സു തുറന്ന് ചര്‍ച്ച ചെയ്യാനൊരാള്‍, ആശയവിനിമയങ്ങള്‍ക്ക് വിശ്വസ്തനായ ഒരു കൂട്ടാളി.. അങ്ങനെയൊരാള്‍ എന്തു കൊണ്ടോ അന്നാളില്‍ ഒപ്പമുണ്ടായില്ല.
വായനയെക്കാള്‍ അക്കാലത്ത് ഇഷ്ടവിഷയം സിനിമയായിരുന്നു.
പ്രേംസീറും ജയനും  സുകുമാരനും സോമനും  വിന്‍സെന്റും രവികുമാറും സുധീറുമെല്ലാം കളറിലും ബ്ളാക്ക് ആന്റ് വൈറ്റിലും കണ്ണും മനസ്സും നിറ ഞ്ഞാടി. കണ്ട സിനിമയിലെ ശോകഗാനങ്ങളോടായിരുന്നു ഏറെയിഷ്ടം.
രണ്ടു രൂപയുടെ പാട്ടുപുസ്തകങ്ങള്‍ സ്വന്തമാക്കി,
ദുഃഖഗാനങ്ങള്‍ ശ്രുതിയും സംഗതിയുമൊന്നുമില്ലാതെ മനപ്പാഠമാക്കി. 

‘ദുഃഖങ്ങള്‍ ഏതുവരെ...
ഭൂമിയില്‍ സ്വപ്നങ്ങള്‍ തീരും വരെ...
ഇരുളിനെ  ഞാനറിയും
വെളിച്ചത്തെ ഞാനറിയും
ഇടയില്‍ കടന്നു വരും നിഴലിന്റെ രൂപം
നിര്‍ണ്ണയിക്കാനാര്‍ക്ക് കഴിയും.. അത്,
നിരന്തരം മാറി വരും..’

അന്ന് മനസ്സിനെ  മഥിച്ച ഒരു ഗാനമാണിത്. ഈ സിനിമയുടെ പേര് ഓര്‍മയില്‍ വരുന്നില്ല. പ്രേംസീറും രവികുമാറും ഭവാനിയും വിധുബാലയുമൊക്കെ അഭി നയിച്ച ഒരു സിനിമയാണ്. ഗാനരംഗം മാത്രമേ ഇപ്പോള്‍ മനസ്സില്‍ ബാക്കിയു ള്ളൂ.

‘സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം..
മനം  അതു തേടി നടന്നൊരു ഭ്രാന്തന്‍ പ്രതിഭാസം..’

പിന്നെയുമുണ്ട് ദുഃഖഗാനങ്ങളുടെ ചാകര.

ഈ പാട്ടുകളൊക്കെയും എന്റെ ജീവിതവുമായി അക്കാലത്ത് ചേര്‍ത്തു വെച്ചു. ഇതുപോലുള്ള ഗാനങ്ങള്‍ തനിച്ചു നടക്കുമ്പോഴൊക്കെ എനിക്കുമാത്രം കേള്‍ക്കാനായി ശബ്ദമില്ലാതെ പാടി. ചില നേരങ്ങളില്‍ ചങ്കിടറിക്കരഞ്ഞു.

അന്നത്തെ ദുഃഖങ്ങള്‍ക്ക് കാരണമെന്തൊക്കെയായിരുന്നെന്ന് ഇന്നോര്‍ക്കാന്‍ കഴിയുന്നില്ല.

മനസ്സിന്റെ സകല പ്രയാസങ്ങളും പറഞ്ഞ്, സങ്കടപ്പെരുമഴ പെയ്തു തീര്‍ത്തത് കണ്ണാടിയുടെ മുമ്പിലാണെന്ന് പറഞ്ഞു തുടങ്ങിയാണ് ഇവിടെ വരെയെത്തി യത്.

ആ കണ്ണാടി എനിക്കു പ്രിയപ്പെട്ടതായിരുന്നു.
ഒരു പത്രത്താളിന്റെ വലിപ്പത്തില്‍ മുട്ടായിത്തെരുവിലെ കണ്ണാടിക്കടയില്‍
നിന്നും അളന്നു മുറിച്ച് വാങ്ങിയ കണ്ണാടി ഫോട്ടോ ഫ്രെയിം ചെയ്യുന്ന കടയില്‍ കൊടുത്താണ് കറുത്ത, വീതിയുള്ള ചതുരത്തിലൊതുക്കി വാങ്ങിയത്.
പൊന്നിന്റെ നിറമുള്ള കൊളുത്തായിരുന്നു അതിന്. തേച്ചുമിനുക്കാത്ത ചെങ്കല്‍ചുവരില്‍ തറച്ച ഇരുമ്പാണിയുടെ പത്രാസില്‍ കണ്ണാടി എന്നെ കാണാ നും  കേള്‍ക്കാനുമായി പരാതിയൊന്നുമില്ലാതെ തൂങ്ങിയാടി.

കാലം കലണ്ടറിലെ അക്കങ്ങള്‍ മായ്ച്ചു കൊണ്ടിരുന്നു.

ചെങ്കല്ലുകള്‍ ചിരിച്ച ചുമരുകള്‍ സിമന്റ് പുതഞ്ഞ് മിനുത്തു,
ചായം പുരണ്ട് തെളിഞ്ഞു നിന്നു.
കണ്ണാടിയുടെ ചതുരപ്പലകയിലും കറുത്ത ചായം തേച്ച് മനോഹരമാക്കി ചുമരിന്റെ പകിട്ടിനൊപ്പം വിളങ്ങി നിന്നു.
പിന്നീട്, എന്റെ യാത്രയില്‍ അനിവാര്യതയെന്നോണം എനിക്കു കൂട്ടായി ജീവിതത്തിന്റെ കണ്ണാടിച്ചുവട്ടിലേക്ക് പുതിയ കൂട്ടുകാരിയെത്തി.
പറഞ്ഞു തീരാത്തത്ര കഥനങ്ങളുമായി ഒരുവള്‍.
എന്റെ കവിളില്‍ അവളുടെ കണ്ണീര്‍നനവ് പകര്‍ത്തുമ്പോള്‍ സ്വന്തം വിങ്ങലു കള്‍ കഥയില്ലായ്മയായിരുന്നെന്ന് ചിലപ്പോഴെങ്കിലും ഉള്ളിലോര്‍ത്തുവോ...

എന്നുതൊട്ടാണ് കണ്ണാടിയോട് അകലാന്‍ തുടങ്ങിയതെന്ന് ഓര്‍മയിലെവി ടെയും കോറിയിട്ടിട്ടില്ല. കുളികഴിഞ്ഞ് മുടിയൊന്ന് ഒതുക്കാന്‍ മാത്രം കണ്ണാടി യ്ക്കടുത്തു വന്നു നിന്നു. അന്നേരം കണ്ണാടിയുടെ പരിഭവം നിറഞ്ഞ ഭാവം തിരി ച്ചറിയാന്‍ എനിക്കായില്ല.

ഒരിക്കല്‍,
തൊഴില്‍യാത്രകളുടെ രാപകലുകള്‍ക്കു ശേഷം വീട്ടില്‍ വന്നുകയറുന്നേരം അവളുടെ ചിലമ്പിയ ഒച്ച.
നിങ്ങളുടെ കണ്ണാടി കൊളുത്തിളകി വീണു.
അതിന്റെ ഫ്രെയിമടിച്ച മരച്ചീള് ദ്രവിച്ചിരുന്നു..

അപ്പോള്‍ കണ്ണാടി..?

എന്റെ വാക്കുകള്‍ ചില്ലുപോലെ ചിതറി.
കണ്ണാടിയല്ലെ.. വീണാല്‍ പിന്നെ പറയണോ..?
മുറിയില്‍ തെറിച്ചുവീണ കണ്ണാടിപ്പൊട്ടുകള്‍ കണ്ണില്‍ തെളിഞ്ഞു.
അവ എന്റെ  നെഞ്ചകം  തറഞ്ഞു നോവുണ്ടാക്കുന്നു.
എന്റെ മുഖഭാവം കണ്ടപ്പോള്‍ വേറെയൊരു കണ്ണാടി വാങ്ങാമെന്ന് അവള്‍.
അങ്ങനെയൊരു കണ്ണാടി എവിടുന്ന് കിട്ടുമെന്ന ചോദ്യം ഞാനവളോട് ചോദിച്ചില്ല.
ആ കണ്ണാടിയുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധം അവള്‍ക്കറിയില്ലല്ലോ?

***************************************

Tuesday, November 5, 2013

'കഥയം - 2013' ഏകദിന കഥാക്യാമ്പ്


ഒരിക്കൽ എം .ടി  പറഞ്ഞു:

'ഏതു കരിമ്പാറയിലും  ഒരു നീരുറവ കാണും. അതന്വേഷിക്കുകയാണ് ഞാൻ.'

ഏതു മരുഭൂമിയിലും ഒരു സഹൃദയപ്പച്ചപ്പുണ്ടാവും. ചിലപ്പോൾ  ഒരിലയായി ,ഒരു ചിരിയായി, ഒരു കണ്ണീർനനവായി. അതന്വേഷിച്ചു ചെന്നാൽ കഥയുടെ എത്രയെങ്കിലും അടരുകൾ ആരെയോ കാത്തിരിക്കുന്നതു കാണാം.

ജീവിതാനുഭവങ്ങളുടെ ചില ഏടുകൾ ചില മനുഷ്യർ മനസ്സിൻറെ മൂശയിലിട്ട് സൗന്ദര്യാത്മകമായി ഉടച്ചു വാർത്ത്, മറ്റുള്ളവർക്ക് ആകാംക്ഷയും രസാനു ഭൂതിയും ഉളവാകത്തക്കതരത്തിൽ പുനരവതരിപ്പിക്കും. അതു ചിലപ്പോൾ മികച്ച കഥയായേക്കും. അത്തരം കഥകൾക്ക് ആധുനികമെന്നോ പുരാതനമെ ന്നോ കാലഭേദമില്ല. 'മണ്ണാങ്കട്ടയും കരിയിലയും ' എനിക്ക് കാലത്തെ അതിജീവി ക്കുന്ന മുത്തശ്ശിക്കഥയാണ്. കഥയുടെ നാൾവഴിചരിത്രത്തിലൂടെ നടക്കാനാഗ്ര ഹിക്കുന്ന പ്രവാസി സുഹൃത്തുക്കളുടെ സർഗ്ഗവാസനയ്ക്ക് ദേശാടനച്ചിറകു മുളയ്ക്കട്ടെ എന്നാശംസിച്ച്  കഥയം ഏകദിന കഥാക്യാമ്പ്  പ്രതീക്ഷകളോടെ ഉദ്ഘാടനം ചെയ്യുന്നു.
     
(ഫോണ്‍ ഇൻ വഴി) പി.കെ ഗോപി

നജീം കൊച്ചുകലുങ്ക് സ്വാഗതം പറഞ്ഞു ആർ മുരളീധരൻ അധ്യക്ഷനായി രുന്നു. പ്രവാസത്തിന്റെ ചരിത്രപരവും  സാമൂഹ്യശാസ്ത്രപരവുമായ അവസ്ഥകൾ  ശരിയായ രീതിയിൽ ആവിഷ്കരിക്കുന്നതിൽ  പ്രവാസി എഴുത്തുകാർക്കും  വായനക്കാർക്കുമുള്ളിൽ നിലനിൽക്കുന്ന  രൂഡമൂല മായ തെറ്റിദ്ധാരണകൾ മാറ്റാൻ ഇത്തരം ക്യാമ്പുകൾ  ഉപകരിക്കുമെന്ന് ആർ മുരളീധരൻ പറഞ്ഞു.

റിയാദ് അൽ-യാസ്മിൻ സ്കൂൾ മുൻ പ്രിൻസിപ്പൽ എം സി സെബാസ്റ്റ്യ ൻ, റിയാദ് മീഡിയ ഫോറം പ്രസിഡന്റ്റ് ബഷീർ പാങ്ങോട്, ഉബൈദ് എടവണ്ണ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് സമകാലീന  ലോകസാഹിത്യത്തെ ക്കുറിച്ചുള്ള പ്രമുഖ കഥാകൃത്തും സാഹിത്യ വിമർശകനു മായ പി ജെ ജെ ആന്റണിയുടെ വിഷയാവതരണം നടന്നു. ഐ. സമീൽ മോഡറെറ്ററായിരുന്നു. ജീവിതത്തിന്റെ ധൈഷണികവും വൈകാരികവുമായ പരിസരങ്ങൾ സദാ മാറ്റത്തിന് വിധേയമാണ്. ഇതിനു അനുസൃതമായി ജീവിതത്തെ ആവിഷ്ക രിക്കുന്ന സാഹിത്യവും മാറിക്കൊണ്ടിരിക്കുന്നു വിശദാംശങ്ങളിൽ വ്യതിരിക്തത പുലർത്തുമ്പോഴും ഈ പരിണാമവും പരിവർത്തനങ്ങളും ലോകഭാഷകളിൽ പരക്കെ കാണപ്പെടുന്നു. അതിവേഗത്തിൽ മാറിക്കൊണ്ടി രിക്കുന്ന ക്രിയാകാലത്തിൽ പഴയതുപോലെ എഴുത്തിനെ നിർവചിക്കുക യെന്നതും കഠിനമാണ്. ഈ വെല്ലുവിളിയെ നേരിടാൻ പ്രവാസി എഴുത്തു കാരെയും വായനക്കാരെയും സഹായിക്കേണ്ടതാണ്.


ഉച്ചക്ക്ശേഷം കഥാകൃത്ത് ജോസഫ് അതിരുങ്കൽ "മലയാള ഭാഷയും ഗൾഫിലെ എഴുത്തുകാരും" എന്ന വിഷയം അവതരിപ്പിച്ചു.
ഷക്കീല വഹാബ്  മോഡറെറ്ററായിരുന്നു. മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിനു അരനൂറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും  നിരവധി ശ്രദ്ധേയമായ രചനകൾ പ്രവാസി എഴുത്തുകാരുടേതായി വന്നിട്ടുണ്ടെങ്കിലും പ്രവാസി കടന്നുപോകുന്ന തീഷ്ണമായ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം ഇനിയും പ്രവാസസാഹിത്യത്തിൽ കടന്നു വന്നിട്ടില്ല. ഇതിന്റെ പ്രധാന കാരണം ഈന്തപ്പനയിൽ നാളീകേരം കാണുന്ന തരത്തിലുള്ള ഗൃഹാതുരയുടെ അതിപ്രസരമാണ്. ഇത്  പുതിയ കാലത്തെ സെൻസി ബിലിറ്റിയുമായി യോജിക്കുന്നതല്ല. എന്നാൽ തങ്ങൾ ജീവിച്ചിരുന്ന ഒരു കാലത്തിന്റെ കയ്യൊപ്പുകൾ വായിച്ചെടുക്കാൻ വരും തലമുറക്ക്‌ കഴിയു ന്ന കൃതികൾ രചിക്കുന്നവർ മാത്രമേ യഥാർഥ പ്രവാസി എഴുത്തുകാരാ വുകയുള്ളൂ.



"
കഥയുടെ പുതുവഴികൾ" എന്ന വിഷയത്തിൽ പി ജെ ജെ ആന്റണി തന്റെ രണ്ടാമത്തെ വിഷയാവതരണം നടത്തി. സബീന എം സാലി മോഡറെറ്ററായിരുന്നു.
ലോകനിലവാരത്തോട് ഏറ്റവും അടുത്തുനിൽക്കുന്നത് മലയാളിയുടെ എഴുത്തിൽ കഥയാണെന്ന് കരുതപ്പെടുന്നു. ഏറ്റവും കൂടുതൽ ലോകഭാഷക ളിലേക്ക് മലയാളത്തിൽനിന്നും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതും ഒരു കഥയാണ്‌. പൊൻകുന്നം വർക്കിയുടെ
'ശബ്ദിക്കുന്ന കലപ്പ". ദ്രുത വേഗമാർ ന്ന ജീവിതത്തോടൊപ്പം സഞ്ചരിക്കുന്ന സമകാല മലയാള കഥയുടെ പുതു വഴികൾ ആഖ്യാനഭാഷയിലും പ്രമേയത്തിലും ശിൽപത്തിലും ഇതര ഭാഷ കളെക്കാൾ ഏറെ മുന്നിലാണ്.

അഹമ്മദ് മേലാറ്റൂർ, ഷക്കീല വഹാബ്, റസൂൽ സലാം, രാജു ഫിലിപ്, അംജദ്ഖാൻ, ജയചന്ദ്രൻ നെരുവമ്പ്രം, നൗഷാദ് കോർമത്ത്, ആർ മുരളീധര ൻജാഫർ, നജീം കൊച്ചുകലുങ്ക്, നൂറുദീൻ, ഡാർലി തോമസ്‌, ഉബൈദ് എടവണ്ണ, സിന്ധുപ്രഭ, സുബൈദ, ഷീബ രാജു ഫിലിപ്, സേബ തോമസ്‌, ഐ സമീൽ, എന്നിവർ വിവിധ സെഷനുകളിൽ ചർച്ചയിൽ പങ്കെടുത്തു.

ചടങ്ങിൽ പങ്കെടുത്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ യു ഇക്ബാൽ എഴുത്തിനെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകൾ സദസ്സുമായി പങ്കുവച്ചു.

സങ്കീർണ്ണമായ ലോകത്തെ ആവിഷ്കരിക്കാൻ  കേരളത്തിലെ പുതിയ എഴുത്തുകാർ ചെയ്യുന്നതുപോലെ പ്രവാസി സാഹിത്യകാരന്മാർക്കു കഴിയുന്നില്ലന്നു ക്യാമ്പിൽ ലഭിച്ച കഥകളെ വിശകലനം ചെയ്തുകൊണ്ട് കഥാകൃത്ത് എം. ഫൈസൽ ഗുരുവായൂർ പറഞ്ഞു.  ഇത് അവരുടെ വലിയ പരിമിതിയാണെങ്കിലും  ഏകശിലാശാസിതമായ ഒരു സംസ്കാരത്തോടു ഘർഷണം ചെയ്യാൻ വരുന്നത് ബഹുസ്വരമായ ഒരു സമൂഹമായതിനാലാ ണ് ഇങ്ങനെ സംഭവിക്കുന്നതെന്നും  ഫൈസൽ പറഞ്ഞു.  

ക്യാമ്പ്  അവലോകനം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ  ജയചന്ദ്രൻ നെരുവമ്പ്രം  നടത്തി. ക്യാമ്പിൽ പങ്കെടുത്തവരുടെ ശ്രദ്ധയും താൽപര്യവും സജീവമായി ചർച്ചകളിൽ പങ്കെടുത്തതും ക്യാമ്പിനെ സാർഥകമാക്കി.  പുതിയ പുസ്തകങ്ങൾ പരി ചയപ്പെടുത്തുന്നതിനും എഴുത്തിന്റെ മേഖലയിൽ ആഗോളതലത്തിൽ നട ക്കുന്ന സംഭവ വികാസങ്ങൾ അറിയുന്നതിനും ചർച്ച ചെയ്യുന്നതിനുമുള്ള സ്ഥിരം വേദിയായി ക്യാമ്പിനെ മാറ്റാൻ സംഘാടകർ തയ്യാറാകണമെന്നും ജയചന്ദ്രൻ പറഞ്ഞു. മാത്രമല്ല എഴുത്തിലും വായനയിലും വ്യത്യസ്ഥമായ കാഴ്ചപ്പാടുകൾ പുലർത്തുന്ന എഴുത്തുകാരെ നാട്ടിൽ നിന്നും കൊണ്ടു വരുന്നതിനും ചെരാത്  തയ്യാറാകേണ്ടതാണെന്നും ജയചന്ദ്രൻ പറഞ്ഞു.

ഷൈജു ചെമ്പൂരും രാജു ഫിലിപ്പും കവിതകൾ ആലപിച്ചു.

ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ  ക്യാമ്പ് ഡയറക്റ്ററായ പി.ജെ.ജെ ആന്റണി വിതരണം ചെയ്തു. പി.ജെ.ജെക്കുള്ള  ഉപഹാരവും പ്രശംസാപത്രവും ആർ. മുരളീധരൻ നൽകി.
  ********************************


ക്യാമ്പംഗങ്ങളുടെ വിലയിരുത്തലുകൾ


സാഹിത്യ സംബന്ധമായ ഗൌരവ ചിന്തകൾ പങ്കിടാനും സമകാല സാഹിത്യത്തിൻറെ പ്രത്യേകിച്ച്, ചെറുകഥയുടെ  ആഗോളവും പ്രാദേശികവുമായ ഭാവുകത്വ സവിശേഷതകൾ മനസിലാക്കാനുമെല്ലാം ഉപയുക്തമാവും വിധം ഫലപ്രദമായൊരു കൂടിച്ചേരൽ ആയി, ചെരാത്   സംഘടിപ്പിച്ച "കഥയം' എന്ന് പേരിട്ട കഥാക്യാമ്പ്.
പ്രമുഖ കഥാകൃത്തും സാഹിത്യ ചിന്തകനും ആയ ശ്രീ. പി.ജെ.ജെ. ആന്റണി വിവിധ വിഷയങ്ങളെ അധികരിച്ച് നടത്തിയ ഭാഷണങ്ങൾ റിയാദിലെ അക്ഷരസ്നേഹികളായ
ക്യാമ്പ് അംഗങ്ങൾക്ക് തീര്ച്ചയായും ഒരു നവീന അനുഭവം തന്നെ.
                                    _ജയചന്ദ്രൻ നെരുവമ്പ്രം
ളരെ അപൂര്‍വ്വമായി മാത്രം നടക്കാറുള്ള ഇത്തരത്തിലുള്ള സാഹിത്യ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. വിഷയാവതരണവും അതിന്‍മേലുള്ള ചര്‍ച്ചയും പ്രതീക്ഷിച്ചത്ര
നിലവാരത്തില്‍ എത്തിയില്ലായെങ്കിലും, ശരാശരിയാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. സന്തോഷത്തോടെ
..

                             _നസീര്‍ ഹംസക്കുട്ടി

തുപോലെ തുടര്‍ച്ചയായി ക്യാമ്പ് നടത്തിയാല്‍ എഴുത്ത് അറിയാത്തവര്‍ എഴുത്ത് നിര്‍ത്തുകയും എഴുത്ത് അറിഞ്ഞ് എഴുത്ത് എന്ന
വലിയ വിഷയം, വായനയിലൂടെ വാത്മീകമൌനത്തില്‍ അടയിരുന്ന് അറിവ് വെച്ച് ഒരുനാള്‍ പരുവപ്പെട്ട്, ഉരുവപ്പെട്ട
ഒരു നല്ല എഴുത്തുകാരനായി തിരിച്ചു വരും ഉറപ്പ്.
അവിടെ അവന്റെ രചന  പ്രവാസമുദ്രയടിച്ച് ആരും
ഒഴിവാക്കി നിര്‍ത്തില്ല. ആശംസകള്‍.


                               _ഷൈജു

ദ്യമായി പങ്കെടുത്ത സാഹിത്യവേദിയായിരുന്നു. ചെരാതിന്റെ ഏകദിന കഥാക്യാമ്പ്.
നല്ല അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനും  മസ്സിലാക്കാനും  സാധിച്ചു. തുടര്‍ന്നും ഇതുപോലുള്ള പരിപാടികള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നു

                                _അന്‍വര്‍ സാദിഖ്

ക്യാമ്പ് നന്നായിരുന്നു. കുറച്ച് കൂടി സമയബന്ധിതമായി ഓരോ സെഷനും  നടത്താമായിരുന്നു. പുതുതായി എന്തെങ്കിലും നല്‍കാന്‍ സാധിച്ചു എന്നു നടത്തുന്നവര്‍ക്കും കിട്ടി എന്നു പങ്കെടുക്കുന്നവര്‍ക്കും സംതൃപ്തിയുണ്ടാകുമ്പോഴെ ഓരോ ക്യാമ്പും സാര്‍ഥകമാവുകയുള്ളൂ. ഞാന്‍ നിരാശല്ല, പൂര്‍ണ്ണ സംതൃപ്തനുമല്ല.

                                _മുഹമ്മദ് ഇഖ്ബാല്‍, ദമ്മാം.

ചെരാത് സാഹിത്യവേദിയുടെ കഥയം കഥാക്യാമ്പ് എന്നെ സംബന്ധിച്ചേടത്തോളം അറിവില്ലാതിരുന്ന പുതുഅറിവുകള്‍ പകര്‍ന്നു തന്നു എന്നാണ് എന്റെ മനസ്സ് പറയുന്നത്.

                                 _എം. സാലി

ന്നായിരിക്കുന്നു.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഭംഗിയായി പെയ്യാന്‍ സാധിക്കട്ടെ!

                                  _നിബു വര്‍ഗ്ഗീസ്

ചെരാത് സാഹിത്യവേദി ടത്തിയ ഈ ഏകദിന  കഥാക്യാമ്പ്
നല്ല അനുഭവം തന്നെയായിരുന്നു. ഞാനൊരു എഴുത്തുകാരന്‍ അല്ല. വായനക്കാരനാണെന്ന് പറയാം. എങ്കിലും വായന  വളരെ കുറവാണ്. ഫേസ്ബുക്കിലും ബ്ളോഗിലുമാണ് ഇന്നേറെ എഴുത്തുകള്‍
നടക്കുന്നതെങ്കിലും ആ രചനകള്‍ ഒന്നില്‍ കൂടുതല്‍ ദിവസം
നിലനില്‍ക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം.


                                  _ജാഫര്‍ അലി, തൂത.

ഥയില്ലാത്ത പ്രവാസജീവിതത്തിലെ.., മനസ്സില്‍ എന്നും ഓര്‍മിക്കാന്‍ റിയാദിലെ ‘കഥ’യുള്ള കുറെ എഴുത്തുകാര്‍ക്കിടയില്‍ ഒരു അവധിദിനം. നന്ദി, ചെരാതിന്റെ പ്രവര്‍ത്തകര്‍ക്ക്.

                                   _ലത്തീഫ് എരമംഗലം

ചെരാതിന്റെ കഥയം വിരസമായ പ്രവാസജീവിതത്തിനിടയില്‍ വളരെയധികം നല്ല അനുഭവം തന്നെയായിരുന്നു.
എഴുത്തുകാരനല്ലെങ്കിലും നല്ലൊരു വായക്കാരനായ എനിക്ക് എന്തുകൊണ്ടും പ്രോത്സാഹജനകമായിരുന്നു.


                             _ഹിദായത്ത്, നിലമ്പൂർ 

അടുത്ത കാലത്ത് അല്‍പ്പമെങ്കിലും കേട്ടിരിക്കാന്‍ സുഖം തോന്നിയ ഒരു ക്ളാസ്. അതാണെന്റെ അനുഭവം.
ഒരുവിധം നന്നായി സംഘടിപ്പിച്ചിട്ടുണ്ട്. ഒരിക്കലും ബോറഡിച്ചില്ല.


                               _അഹമ്മദ് മേലാറ്റൂര്‍

പരിപ്ളവമായ ചില ആശയങ്ങള്‍ തരുന്നതില്‍ അല്ലാതെ,
കഥയുടെ പുതിയ പ്രവണതകള്‍ പരിചയപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഭാഷയിലെ പ്രത്യേക വിഭാഗങ്ങളിലെ ഒറ്റപ്പെട്ട ആശയങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്.


                                _ഡാര്‍ളി തോമസ്‌

ഷ്ടായി, ഇനിയും നമുക്ക് ഒരുമിക്കാം.

                          _റസൂല്‍സലാം


ഭിനന്ദനങ്ങള്‍..
ഇതിനു  പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പി.ജെ.ജെ.യുടെ ക്ളാസ് വളരെ ഇന്റര്‍സ്റിംഗ് ആന്റ് ഹെല്‍പ്പ്ഫുള്‍.. 

                              _സേബാ തോമസ്

ഷ്ടമായി നൂറുവട്ടം. സഹൃദയരുമായുള്ള സാഹിത്യ പങ്കുവെയ്പ്പ് ഒത്തിരി ബോധ്യമായി. ഇനിയും ഇത്തരം ഒത്തുചേരല്‍ കാംക്ഷിക്കുന്നു.

                             _സബീന, എം. സാലി

നസ്സ് തുറന്ന് ചില സാഹിത്യചിന്തകള്‍ പങ്കുവെയ്ക്കുവാന്‍ അപൂര്‍വ്വമായ ചില നിമിഷങ്ങള്‍ സമ്മാനിച്ച ചെരാതിനു നന്ദി.
                                 _ഉബൈദ് എടവണ്ണ

ള്ളുതുറന്ന് ഇത്തരം ഒത്തുചേരലുകള്‍ ചര്‍ച്ചകള്‍ എന്നിവ മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
ഇതിനു  ചുക്കാന്‍ പിടിച്ച ചെരാതിനു  നന്ദി.


                     _പേര് വെളിപ്പെടുത്താതെ ഒരു ക്യാമ്പംഗം

ക്യാമ്പ് നന്നായിട്ടുണ്ട്. തീര്‍ച്ചയായും കുറെ കാലത്തിനു  ശേഷം ഇത്തരമൊരു അനുഭവം പകര്‍ന്നു തന്നതിനു  നന്ദി, അഭിനന്ദനങ്ങള്‍.

                                   _സുലൈഖ റസൂല്‍സലാം.

രു കഥാക്യാമ്പിനെ പറ്റി കേട്ടപ്പോള്‍ വളരെ കൌതുകത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കാന്‍ തോന്നി എന്നാലും ഞാന്‍ ഇതിലധികം എന്തോ പ്രതീക്ഷിച്ചു. ആദ്യഭാഗം കേള്‍ക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് ഒരു പരിമിതിയാകാം. എന്നിരുന്നാലും, ചില കഥകള്‍ പൂര്‍ണ്ണമായി വായിച്ച് അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കാതിരുന്നില്ല. വിഷയത്തില്‍ നിന്നും കുറച്ചു മാറിപ്പോയി ചിലപ്പോള്‍ എന്നും തോന്നി.
എന്തു തന്നെയായാലും ഇത്തരം ഒരനുഭവം ഒരു പ്രതീക്ഷയാണ്.
റഫീഖ് പന്നിയങ്കരയുടെയും നജിമിന്റെയും കഥകളെങ്കിലും ഉള്‍പ്പെടുത്താമായിരുന്നു.

ആധുനികതയോ, ഉത്തരാധുനികതയോ കടന്നു വരാതെ പണ്ടത്തെ വാസനാവികൃതിയില്‍ തന്നെയായിരുന്നു അധികം പേരും നിന്നത് എന്നകാര്യം നിരാശാജകമാണ്. കെ.യു. ഇഖ്ബാല്‍ നന്നായി സംസാരിച്ചു.
ജോസഫ് അതിരുങ്കലിന്റെ ഭാഷ മനോഹരമായിരുന്നു.

മുഖ്യധാരാ സാഹിത്യത്തില്‍ നിന്നും പ്രവാസിസാഹിത്യം മാറ്റി
നിര്‍ത്തപ്പെടുന്നെങ്കില്‍ എങ്ങയൊണ് മരുഭൂമിയുടെ ആത്മകഥക്കും
ഖദീജാ മുംതാസിന്റെ ബര്‍സയ്ക്കും ബെന്യാമിന്റെ ആടുജീവിതത്തിനും  കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തന്നെ ലഭിച്ചത്.

എന്തായാലും സന്തോഷ് ഏച്ചിക്കാനത്തെയും സിതാരയെയും മറ്റു ചില പുതുതലമുറയെയും ഓര്‍മിച്ചു എന്നത് ഭാഗ്യം. പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. നല്ല സംരംഭങ്ങള്‍ ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
തെറ്റുകള്‍ കുറിച്ചു പോയെങ്കില്‍ ക്ഷമിക്കുക.
ആസ്വാദകര്‍ക്കും ആവിഷ്ക്കാര സ്വാതന്ത്യ്രമുണ്ടല്ലൊ?


                                 _സിന്ധുപ്രഭ പ്രദീപ്.

കേരളപ്പിറവി ദിനത്തില്‍ കിട്ടിയ, എനിക്ക് നന്നായി രുചിക്കാന്‍ പറ്റിയ ഒരുഗ്രന്‍ സദ്യ. രാവിലെ മുതല്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ പരിതപിക്കുന്ന മനസ്സിനെ കിട്ടിയതുകൊണ്ട് തൃപ്തിപ്പെടാന്‍ ആശ്വസിപ്പിച്ചു കൊണ്ട്,
നിറഞ്ഞ മനസ്സോടെ സംഘാടകര്‍ക്ക് ഭാവുകങ്ങള്‍.


                                _സുബൈദ കെ.കെ. ഉളിയില്‍

ഗോളസാഹിത്യത്തിന്റെ സ്പന്ദങ്ങളും അതിന്റെ വികാസപരിണാമ ങ്ങളും പി.ജെ.ജെ. ആന്റണിസര്‍ വിശദീകരിക്കുമ്പോള്‍ മനോഹരമായ വിശ്വലുകളായി അത് അുഭവപ്പെടുകയായിരുന്നു.
രചനാ സങ്കേതത്തിന്റെ പരിണാമങ്ങള്‍ വളരെ കൃത്യമായി വിശദീകരിക്കപ്പെട്ടു.

പ്രവാസഎഴുത്തിന്റെ സങ്കേതങ്ങളെക്കുറിച്ച് ജോസഫ് അതിരുങ്കലിന്റെ പ്രഭാഷണം പരിപാടിയിലെ അലങ്കാരമായി. ഈന്തപ്പനയില്‍ നാളികേരം ദര്‍ശിക്കുന്ന ഗൃഹാതുര എഴുത്തിലെ മുഷിപ്പിനെക്കുറിച്ച് ജോസഫ് വാചാലായി.

                                      _നൗഷാദ് കുനി യില്‍

വായനക്കാരനായ ഒരു എല്‍.കെ.ജി. കുട്ടിയ്ക്ക് ഡിഗ്രി ക്ളാസില്‍ ഇരുന്ന അുഭവം.
കഥ, വായന, ആസ്വാദനം, നിരൂപണം എന്നിവയെപ്പറ്റി ആധികാരികമായുള്ള അറിവിന്റെ ചില തുടക്കങ്ങള്‍ കിട്ടിയ ക്യാമ്പ് ഗംഭീരം.

                                      _അംജത്ഖാന്‍, എ.കെ

സാഹിത്യക്യാമ്പുകള്‍ എന്തുകൊണ്ടും വ്യത്യസ്ഥമായിരിക്കും.
നല്ല വായനക്കാരും ആസ്വാദനശൈലിയിലൂടെ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഇനിയും ഇതുപോലുള്ള സാഹിത്യ ചര്‍ച്ചകള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.


                                      _ഷക്കീലാ വഹാബ്

ചെരാത് സാഹിത്യ വേദി സംഘടിപ്പിച്ച ഏകദിന  കഥാക്യാമ്പ് ‘കഥയം’ നിലവാരം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. പ്രാസംഗികരുടെ ആവര്‍ത്തന  വിരസതയുള്ള ചര്‍ച്ച ക്യാമ്പിന്റെ  നിറം കെടുത്തി.
ഉച്ചയൂണിന്റെ ആലസ്യത്തില്‍ ചര്‍ച്ച വികാസം പ്രാപിക്കുന്നതിനു  പകരം കുറ്റിയില്‍ കെട്ടിയ കാലിയെപ്പോലെ ചുറ്റുവട്ടത്തില്‍ കറങ്ങുകയാണുണ്ടായത്.
പലരുടെയും നീണ്ട പ്രസംഗങ്ങള്‍ ആസ്വാദകരെ നിരാശരാക്കി. ആര്‍ക്കൊക്കെയോ വാശി പോലെ പ്രവാസലോകത്ത് കഥാകൃത്തുക്കളില്ല എന്നു സമര്‍ത്ഥിക്കാനായിരുന്നു പലര്‍ക്കും താല്‍പ്പര്യം.

                             _നൂര്‍ദ്ദീന്‍ അഹമ്മദ്, നീലേശ്വരം.

*************************************************************************









Tuesday, October 15, 2013

ഒരു പുഞ്ചിരിദൂരം



മരണം,
വേദനയുടെയോ
ആശ്വാസത്തിന്റെയൊ
രക്ഷപ്പെടലിന്റെയൊ?
നിര്‍വ്വചനം  അസാധ്യം.

ഈ തണല്‍
വെറുമൊരിടത്താവളം.
ഇവിടെയിരുന്നാണ്
ഓരോരുത്തരും
പരസ്പ്പരം കലഹിക്കുന്നത്.
ചിലര്‍
മണ്ണില്‍ നരകം തീര്‍ക്കുന്നത്.

ജീവിതത്തിനും
മരണത്തിനുമിടയ്ക്കുള്ള
അകലം
ഒരു പുഞ്ചിരിദൂരമെന്ന്
തിരിച്ചറിയുന്നവര്‍ക്ക്
ആകാശത്തിന്റെ വെളിച്ചം
മായ്ക്കാനും
മണ്ണില്‍ കറുപ്പ് നിറയ്ക്കാനും
മനസ്സു വരില്ല!


ചന്ദ്രിക ദിനപത്രം 26/01/2013
ചിത്രം കടപ്പാട്: Google
**********************************************************************************

Thursday, August 22, 2013

ഒരു നാള്‍



മണ്ണില്‍,
പുഴ വറ്റി മരിക്കുന്നുവെന്ന്
കവികള്‍ അലറുന്നത്
വെറുതെ...!

കിടപ്പാടം
അറിയാതൊരു നാള്‍
ആരോ പിഴുതെടുക്കുമ്പോള്‍..
വയറൊട്ടി
പൈതങ്ങള്‍
തൊള്ള പൊളിക്കുമ്പോള്‍
കിനാവ് കാണാന്‍
കെല്‍പ്പില്ലാത്ത
കണ്ണീര്‍ക്കോലങ്ങളുടെ
മുറ്റത്ത്
ഹൃദയം കീറിയൊഴുകുന്ന
നനവ്
പുഴയായ്
കുത്തിയൊലിക്കുന്നു.

അന്നേരം..
മണ്ണില്‍, പുഴ വറ്റി
മരിക്കുന്നുവെന്ന്
കവികള്‍ അലറുന്നത്
വെറുതെ...!


**************************
                                                                                                               ചിത്രം കടപ്പാട്: ഗൂഗിൾ.

Saturday, August 3, 2013

ഓലവീട്



ഓല മേഞ്ഞ വീട്..
മഴ പെയ്യുമ്പോള്‍ കാറ്റ് വീശുമ്പോള്‍..
നെഞ്ചിടിപ്പില്ലാതെ
ഉറങ്ങാന്‍ കഴിയാറില്ല.

ഓല മേഞ്ഞ വീട്... ഓലവീട്..
വര്‍ഷത്തില്‍ മേയണം.. ചിതലിനെ ഭയക്കണം..
ചെറ്റ മാന്താന്‍ വരുന്ന തെമ്മാടികളെ തുരത്തണം..
ഉറക്കത്തില്‍ ഞെട്ടുന്നു..

തറയും മൂലയും കല്ലില്‍ പണിയാന്‍ മോഹം..
കല്ലിലുയര്‍ന്നപ്പോള്‍ മുകളില്‍ ഓട് പാകണം..
ഉറങ്ങാതെ മനക്കണക്കുകള്‍..

തേങ്ങ വീണ് ഓട് നുറുങ്ങുന്നു..
ഓടിളക്കിക്കേറുന്ന കള്ളനെ കാതോര്‍ക്കുന്നു..
പട്ടികയ്ക്കും കഴുക്കോലിനും  ഒടിവുകള്‍ വീഴുന്നു..
ഉറക്കം ഭയത്തിനു വഴിമാറുന്നു.

ടെറസിട്ട വീടാണ് താമസയോഗ്യം..
അതിനൊരു പത്രാസ് വേറെ..
എന്നാല്‍..!
എന്തൊരു വിങ്ങലാണ്..
അടഞ്ഞ മുറികള്‍ തുറക്കുമ്പോള്‍
ചുടുകാറ്റ് പെയ്യുന്നു..
പിന്നീട്..
മഴ പെയ്യുമ്പോള്‍
മേല്‍ക്കൂരയുടെ  മൂലകളില്‍ കിനിച്ചില്‍..
അടഞ്ഞ വാതിലിനുള്ളില്‍
മുഖമൊളിപ്പിച്ചിരിക്കുമ്പോള്‍
ഒന്നുമറിയുന്നില്ലൊന്നും..

മഴയുടെ സംഗീതം.. കാറ്റിന്റെ രാഗസുധ..
തണുപ്പിന്റെ രാരീരം..
ഒന്നുമറിയുന്നില്ലൊന്നും..!

ഇതൊന്നുമറിയാതെ
ഇതൊന്നുമില്ലാതെ 
രാവും പകലും ഉറങ്ങാന്‍ കഴിയാതെ..
വീടെന്ന് കേള്‍ക്കുമ്പോള്‍
പേടിയാണെനിക്കിന്ന്...
വീടെന്ന് കേള്‍ക്കുമ്പോള്‍
പേടിയാണെനിക്കിന്ന്..?




ഗൾഫ് മാധ്യമം  ചെപ്പ്, 2013 ആഗസ്റ്റ്‌ 2 വെള്ളിയാഴ്ച.


Sunday, July 14, 2013

കണ്ണെത്തുംദൂരത്തെ കാണാക്കാഴ്ചകള്‍

‘മൈന  ഉമൈബാന്‍ രചിച്ച ആത്മദംശനം  എന്ന പുസ്തകത്തെക്കുറിച്ച്’


പണ്ട്, വീടിന്റെ  പുറകിലെ മലയുടെ തുഞ്ചത്ത് മിന്നാമിനുങ്ങുകള്‍ ചേക്കേറുന്നൊരു മരമുണ്ടായിരുന്നു!
അക്കരെയും ഇക്കരെയും കണ്ണെത്തുംദൂരം മലകളായിരുന്നതു കൊണ്ട് ഞങ്ങള്‍ കുട്ടികളുടെ മനസ്സെപ്പോഴും മലയുടെ തുഞ്ചങ്ങളിലായിരുന്നു.
നിരന്നു നിന്ന മരങ്ങള്‍ ഏതൊന്നൊന്നും അറിയില്ലെങ്കിലും അവ
ഓരോ രൂപങ്ങളായി ഞങ്ങള്‍ കണ്ടു...

പ്രകൃതി വരച്ചു വെയ്ക്കുന്ന മ നോഹരദൃശ്യങ്ങള്‍ ഇതുപോലുള്ള വാക്കുകളാക്കി അടര്‍ത്തിയെടുത്ത് നമ്മള്‍ പിന്നെയും പിന്നെയും ചിന്തയിലേക്ക് എടുത്തു വെക്കുമ്പോള്‍ പ്രകൃതിയിലാകമാനം  കലരുന്ന അരുതുകളുടെ നിറമില്ലായ്മകളിലേക്ക് കണ്ണ് തുറന്നു വെക്കുവാന്‍
നാം  ജാഗരുകരാവും.

അതെ, നമുക്ക് ചുറ്റിലുമുള്ള, എന്നാല്‍ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ജീവിതത്തിനും  മണ്ണിനും  ആവശ്യമായി വരുന്ന നാട്ടറിവുകളുമായി വായനയുടെ പുതിയ തലം അനുഭവപ്പെടുത്തുകയാണ് മൈന ഉമൈബാന്‍ രചിച്ച പരിസ്ഥിതി പ്രാധ്യാമുള്ള 'ആത്മദംശനം' എന്ന പുസ്തകം.

‘ദൈവം എല്ലാം ദേശങ്ങളെയും ഒരു കൈ കൊണ്ടേ അുഗ്രഹിച്ചിട്ടുള്ളൂ. എന്നാല്‍ കേരളത്തെ മാത്രം ഇരുകൈ കൊണ്ടുമാണ് അനുഗ്രഹിച്ചിട്ടുള്ളത്'
ഈ വാക്കുകള്‍ വര്‍ഷത്തിലൊരിക്കല്‍ തെക്കേ ഇന്ത്യയിലേക്ക് തീര്‍ത്ഥയാത്ര നടത്താറുള്ള നാട്ടുമ്പ്രദേശത്തുകാരന്‍ നാണപ്പന്‍ ചേട്ടന്റെത്.
നമ്മുടെ മണ്ണില്‍ എവിടെ നോക്കിയാലും പച്ചപ്പുണ്ടായി രുന്നു.
ആവശ്യത്തിനു  വെള്ളം, മഴയും വേനലും..  മിതോഷ്ണമായ കാലാവസ്ഥ.  
ഇന്നത്തെ കേരളത്തിന്റെ അവസ്ഥ കണ്ടാല്‍ ഒരു പക്ഷെ, ദൈവം ഒരു കൈ താഴ്ത്തിയിട്ടിട്ടുണ്ടാവുമെന്ന് നാണപ്പന്‍ പറയുമോ?
ലേഖികയുടെ ഉള്ളിലെ സംശയമാണ്.
കാരണം മനു ഷ്യന്റെ ചെയ്തികളുടെ ഫലങ്ങള്‍ പ്രകൃതിയിലെ
വന്‍ മാറ്റങ്ങളായി വിലയിരുത്തപ്പെടുന്നു.

വേനലിലും നി റഞ്ഞൊഴുകിയിരുന്ന നമ്മുടെ ആറുകള്‍, പുഴകള്‍ ഒക്കെ വൃശ്ചികത്തില്‍ തന്നെ വറ്റിവരളുന്നു..
കേരളത്തിന്റെ തനത് വൃക്ഷലതാദികള്‍ നമ്മള്‍ വെട്ടി വെടിപ്പാക്കി മുറ്റത്തും നടപ്പാതകളിലും മിനുത്ത കല്ലുകള്‍ പാകി അതിനെ  പുരോഗതി, വികസനം  എന്നൊക്കെ പേരിട്ടു വിളിക്കുന്നു. നമ്മളറിയാതെ നമ്മുടെ മണ്ണില്‍ വിരുന്നുവന്ന സസ്യങ്ങളും ചെടികളും താലോലിച്ചു വളര്‍ത്തുന്നു. അവ നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്നതാണോ നമ്മുടെ മ ണ്ണിനു   യോജിച്ചതാണോ എന്ന കാര്യമൊന്നും ആരും ചിന്തിക്കുന്നില്ല.

ആഗോളതാപനത്തിന്റെ നി ഴല്‍ നമ്മുടെ മുറ്റത്ത് എത്തിയിരിക്കുന്നു എന്നതിന്റെ അടയാളങ്ങള്‍ നാമിപ്പോള്‍ അനുഭവിക്കുകയാണ്. വര്‍ഷങ്ങള്‍ക്കപ്പുറത്ത് ആഗോളതാപനം  ഊഹാപോഹങ്ങളുടെ കണക്കെടുപ്പില്‍ കുഴഞ്ഞു മറിഞ്ഞു പോയതായിരുന്നു. ആഗോളതാപത്തിനു  കാരണം കാര്‍ബണ്‍ഡയോക്സൈഡ് അടക്കമുള്ള ഹരിതഗൃഹ വാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ്. ഊര്‍ജോത്പാദം, വാഹന ഗതാഗതം, ഭക്ഷ്യോത്പാദം തുടങ്ങിയവയാണ് വാതക വ്യാപനത്തിന്  മുഖ്യകാരണമെന്ന് ഉദാഹരണസഹിതം ലേഖിക സമര്‍ത്ഥിക്കുന്നു.

നമ്മുടെ മണ്ണില്‍ നിന്നും വേരറ്റു പോകുന്ന സസ്യലതാദികള്‍.. ഒപ്പം നമ്മുടേതെന്ന്  വിശ്വസിച്ച് നാം  ജീവിതത്തോട് ചേര്‍ത്തു വെച്ച അധിനിവേശ ജീവജാതികളുമൊക്കെ ഏതെന്നറിയുമ്പോള്‍ നമ്മുടെ അറിവില്ലായ്മയും അഹങ്കാരവും ഏതറ്റം വരെയെത്തി നില്‍ക്കുന്നു എന്നു നാം  തിരിച്ചറിയും.

‘ഇരുപത്തിയൊന്ന് കൊല്ലം ജീവിച്ച ആ ലോകത്തല്ല ഇന്ന്.
മലയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒന്നുമില്ലാത്തൊരിടത്തായിരി ക്കുമ്പോള്‍ കാണുന്നത് സൂപ്പര്‍മാര്‍ക്കറ്റിലെ കര്‍ക്കിടകക്കഞ്ഞിയുടെ പാക്കറ്റുകളാണ്. ആരോഗ്യം പുഷ്ടിപ്പെടുത്തേണ്ടുന്ന ഈ പാക്കറ്റുകളോട് ചേര്‍ന്ന് രാമായണത്തിന്റെ  പല വര്‍ണ്ണ കോപ്പികളുമുണ്ട്.
ദേവിയാര്‍ രണ്ടായിപ്പിരിഞ്ഞ് തുരുത്തായി തീര്‍ന്നിടത്ത് അമ്പലമുണ്ടാവുന്നത് പത്തില്‍ പഠിക്കുമ്പോഴാണ്. അമ്പലമുറ്റത്തെ അടയ്ക്കാമരത്തില്‍ കെട്ടിവെച്ചിരുന്ന കോളാമ്പിയിലൂടെ അക്കൊല്ലം കുത്തിയൊഴുകുന്ന കലക്കുവെള്ളത്തിന്റെ ഇരമ്പലിനൊപ്പം രാമായണ വായന കേട്ടു.
ഇപ്പോള്‍ സമതലത്തിലിരിക്കുന്നവര്‍ ആ വഴി പോയി വരുമ്പോള്‍ ‘ഹോ.. പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടി ട്ട്.. മഴയത്ത് ഇതൊക്കെക്കൂടി ഇടിഞ്ഞു വീണാലോ...’ എന്ന് ആശങ്കപ്പെടാറുണ്ട്.
‘ആ മലമൂട്ടില്‍ നി ന്ന്, പാറയിടുക്കില്‍ നി ന്ന്  നീ രക്ഷപ്പെട്ടു’ എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടം നി റയും.
എന്റെ അയല്‍ക്കാരും നാട്ടുകാരും വീട്ടുകാരും എല്ലാവരുമെല്ലാവരും ഇപ്പോഴും അവിടെത്തന്നെയുണ്ട്. സ്വപ്നങ്ങളെത്ര ഒഴുകിപ്പോയിട്ടുണ്ടെങ്കിലും ഒരു ദേശം അവരുണ്ടാക്കിയിട്ടുണ്ട്.
മഴക്കാറു കാണുമ്പോള്‍ പലായനം  ചെയ്തവരല്ല ഞങ്ങള്‍..’

ഗ്രന്ഥകാരിയുടെ ആത്മഭാഷണങ്ങളില്‍ ചിലതാണ് മുകളിലെ വരികള്‍.
മഴയുടെ നൂലിഴകളും രാക്ഷസഭാവം പൂണ്ട പേമാരിയും നമ്മുടെ മുമ്പില്‍ വാക്കുകളിലൂടെ പെയ്തു നിറച്ച് ഒറ്റയിരു പ്പില്‍ വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന ലളിതമായ ആഖ്യാനരീതിയാണ് ഗ്രന്ഥകാരി കൈകൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ പ്രകൃതിയോട് എത്രമാത്രം ക്രൂരമായാണ് മുഷ്യന്‍ ഇടപെടുന്നതെന്നുള്ള യാഥാര്‍ത്ഥ്യം ചടുലമായി അവതരിപ്പിക്കുന്നുമുണ്ട്.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കണമെന്ന കാര്യം നമ്മെ അടയാള സഹിതം ഓര്‍മപ്പെടുത്താന്‍ ഈ പുസ്തകത്തിലെ വരികള്‍ സഹായിക്കും.


                                                                             മൈന  ഉമൈബാന്‍

ആത്മദംശനം, പച്ചയുടെ ഭൂപടം, കാട്ടുപൊന്തകളിലെ സഞ്ചാരം, ആത്മവിദ്യാലയം, ഒഴുകിപ്പോയ സ്വപ്നഭൂപടങ്ങള്‍, പച്ചയെല്ലാം പച്ചപ്പല്ല, ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം! തുടങ്ങിയ ലേഖനങ്ങളെല്ലാം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചവയാണ്. കൃഷിയുടെയും വിഷചികിത്സയുടെയും പാരിസ്ഥിതിക അറിവുകളുമെല്ലാം അനുവാചകരുടെ ഉള്ളില്‍ നിറക്കാന്‍ ഉതകുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ലോകം നേ രിടുന്ന വലിയ പാരിസ്ഥിതിക പ്രശ്നത്തിന്   നമുക്ക് എന്തെല്ലാം ചെയ്യാം എന്നൊരു ചിന്ത ഈ പുസ്തകം മ്മുടെ ഉള്ളില്‍ നിറച്ചാല്‍ ഈ കൃതിയുടെ ലക്ഷ്യം പൂര്‍ണ്ണമാകുന്നു.

നാട്ടിലെ മഞ്ഞും തണുപ്പുമൊക്കെ ഏതെങ്കിലും മലയ്ക്കപ്പുറം ഒളിച്ചിരിപ്പുണ്ടെന്നും എന്നെങ്കിലുമൊരു നാള്‍ മടങ്ങി വരുമെന്നും സ്വപ്നം  കാണാം. വെറുതെയെങ്കിലും!
ഞങ്ങളുടെ ആ മഞ്ഞിനെ  കൊണ്ടു പോയതാരാണ്?
ആഗോളതാപനമല്ലാതെ..
എന്ന വലിയ ചോദ്യത്തോടെയാണ് പുസ്തകം അവസാനിക്കുന്നത്.

***************************************

മലയാളം ന്യൂസ്‌, സണ്‍ഡേ പ്ലസ്, 2013 ജൂലൈ 14

Friday, July 5, 2013

ഇമ്മിണി ബല്യ ഒരാള്‍


ജൂലൈ 5നു വൈക്കം മുഹമ്മദ് ബഷീറിന്റെ പത്തൊമ്പതാമത് ചരമദിനം


നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അവസാനം നീ മാത്രമായി
അവശേഷിക്കാന്‍ പോവുകയാണ്. നീ മാത്രം.
കാലമിത്രയും നീ എന്നെ അപാരമായി സ്നേഹിച്ചു. എന്നെപ്പറ്റി നിനക്കെല്ലാം അറിയാം.
ഇനിയും സൌകര്യം പോലെ വായിക്കാവുന്ന ഒരു ലഘുഗ്രന്ഥമാണല്ലോ ഞാന്‍.

അനര്‍ഘ നിമിഷം എന്ന കൃതിയിലെ ഒരു വാചകമാണിത്.
ഒരാള്‍ സ്വയം ഒന്നുമല്ലെന്ന് ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്തുകയാണ്.
സ്വയം ലഘുഗ്രന്ഥമാണെന്ന് പണ്ടേ പറഞ്ഞ് വെച്ചെങ്കിലും വായിച്ചാലും വായിച്ചാലും തീരാത്ത മഹാഗ്രന്ഥമായി, ജീവിതപ്പുസ്തകമായി ബഷീര്‍ അനുദിനം വളരുകയാണ്. ഈ അണ്ഡകടാഹം മുഴുവന്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന വിശ്വസാഹിത്യകാരനെ കുറിച്ച് വിചാരപ്പെടുകയും ചര്‍ച്ച ചെയ്തു കൊണ്ടേയിരിക്കുകയും ചെയ്യുന്നു.

ബഷീറിന്റെ രചനയുടെ ഏറ്റവും വലിയ ശക്തി ലളിതമായ ഭാഷ തന്നെയാണ്. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു. ജീവിതത്തിന്റെ വലിയ യാഥാര്‍ത്ഥ്യങ്ങള്‍ കുറുകിയ വരികളിലൂടെ അവതരിപ്പിച്ച് അനുവാചകരെ കരയിപ്പിക്കുകയും ചെയ്തു.
സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മുഷ്യരുടെ കഥകള്‍ പറഞ്ഞപ്പോള്‍ അത് കാലത്തെ അതിജീവിക്കുന്നവയായി.
മുച്ചീട്ടുകളിക്കാരും ജയില്‍പ്പുള്ളികളും തേവടിശ്ശികളും, പട്ടിണിക്കാരും സ്വവര്‍ഗ്ഗാനുരാഗികളും, തെരുവുതെണ്ടികളും ബഷീറിന്റെ രചനകളില്‍ കഥാപാത്രങ്ങളായി. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ വികാരങ്ങള്‍ക്കോ, ആശയങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമില്ലായിരുന്നു.
സമൂഹത്തിനു നേരെയുള്ള വിമര്‍ശനം  നിറഞ്ഞ ചോദ്യങ്ങള്‍ ബഷീര്‍ നര്‍മത്തിലൊളിപ്പിച്ചു വെച്ചു. യാത്രയുടെയും അലച്ചിലിന്റെയുമൊക്കെ ഒടുക്കം കൈവന്ന തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ എഴുത്തിനെ അനശ്വരമാക്കി.

ആ പൂവ് നീ എന്തു ചെയ്തു?
തിടുക്കപ്പെട്ട് അന്വേഷിക്കുന്നത് എന്തിന് ?
ചവിട്ടിയരച്ചു കളഞ്ഞോന്നറിയുവാന്‍
കളഞ്ഞുവെങ്കിലെന്ത്?
ഓ, ഒന്നുമില്ല.. എന്റെ ഹൃദയമായിരുന്നു അത്. (ഏകാന്തതയുടെ മഹാതീരം)

എത്ര കാവ്യാത്മകമായാണ് ഈ പ്രണയവചനം  എഴുതിച്ചേര്‍ത്തിരിക്കുന്നത്. ജീവിതത്തോടും പ്രകൃതിയോടും നിതാന്തമായി പ്രണയം ഉള്ളില്‍ സൂക്ഷിച്ചു വെച്ച നിത്യകാമുകന്‍ തന്നെയായിരുന്നു ഉന്‍മാദിയായ ബഷീര്‍ എന്ന മുഷ്യന്‍.

വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകള്‍ക്ക് സാഹിത്യഭംഗി പോരെന്നുള്ള നിരൂപകരുടെ വിമര്‍ശത്തിനു  മറുപടിയെന്നോണം അദ്ദേഹമെഴുതിയതിങ്ങനെ.

‘പഴയ കാലത്ത്,  എഴുത്തൊന്നുമില്ലാതിരുന്ന കാലത്ത് മരുഭൂമിയില്‍ ആളുകള്‍ ടെന്റും കെട്ടി അതിനു  മുമ്പില്‍ ഒരു പാത്രവും വെച്ച് കഥ പറയാനിരിക്കും. ഞാനും  അത് തന്നെയാണ് ചെയ്യുന്നത്. അല്ലാതെ ആഖ്യയും ആഖ്യാതവും എനിക്കറിയില്ല. ഞാന്‍ കഥ പറയുകയാണ്'

വിപ്ളവകാരിയും ആക്ടിവിസ്റും സൂഫിയും ഉന്‍മാദിയും സാധാരണ മനുഷ്യനും    ഒരാളില്‍ തന്നെയുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവിതവും രചനയും വെളിപ്പെടുത്തുന്നു.

പുതിയ കാലത്ത് തന്റെ സുഖം മാത്രം ലക്ഷ്യമാക്കുകയും ലോകം തനിക്കു
മാത്രമായി അവതരിക്കപ്പെട്ടതാണെന്ന ധാര്‍ഷ്ട്യത്തോടെ
നെഞ്ചു വിരിച്ച് നടക്കുകയും ചെയ്യുന്ന മനുഷ്യന് മുമ്പില്‍ മഹത്തായ സന്ദേശം പോലെ,  ഈ ഭൂമി തന്റെ അടുത്തിരിക്കുന്നയാള്‍ക്കു കൂടി - അത് പുല്‍ക്കൊടിയായാലും ഉറുമ്പായാലും മണല്‍തരിയായാലും പഴുതാരയായാലും അവര്‍ക്കെല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് ബഷീര്‍ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
വായിച്ചിട്ടും, വായിച്ചിട്ടും കൊതി തീരാത്ത അദ്ദേഹത്തിന്റെ നിരവധി സര്‍ഗരചനകളിലൂടെ.

* * * * *
തേജസ്‌ ആഴ്ചവട്ടം, 2013 ജൂലൈ 5

Saturday, June 22, 2013

പുഴയുടെ കഥ

ഫേസ്ബുക്ക്  വാസ്തവം ഗ്രൂപ്പ് നടത്തിയ
കവിതാ മത്സരത്തിൽ സമ്മാനാർഹമായ കവിത
പ്രിയപ്പെട്ട വായനക്കാർക്കായി ഇവിടെ ചേർക്കുന്നു
ഒരിക്കൽ പുഴ
കരയോട് ചോദിച്ചു..
നിനക്കെന്റെ കഥ കേൾക്കണോ..

നിനക്ക് തിരക്കല്ലെ..
കര പരിഭവം ഭാവിച്ചു.

കാലം വീണ്ടുമൊഴുകി,
പുഴ പോലെ..

ഒടുവിൽ,
വിങ്ങലടക്കി
മണ്ണിനടിയിൽ പുഴ
ഒതുങ്ങിയൊടുങ്ങു മ്പോൾ
കര കഥ പറയാൻ തുടങ്ങി..

പണ്ടു പണ്ട്.. ഇവിടെയൊരു
പുഴയുണ്ടായിരുന്നു.
 ***********************

https://www.facebook.com/photo.php?fbid=10151657883734658&set=gm.514299878617430&type=1&theater

Tuesday, June 11, 2013

കുട പറഞ്ഞത്..



മഴനനവോടെ ഉമ്മറത്തേക്ക് ഓടിക്കയറി.
അമ്മ മുഖം ചുളിച്ചുകൊണ്ട് തോര്‍ത്ത്മുണ്ട് കയ്യിലേക്കെറിഞ്ഞു.
തല അമര്‍ത്തി തുടക്കുമ്പോള്‍ ജംഗ്ഷനിലെ കടയില്‍ വെച്ച പൊതിയുടെ കാര്യം ഓര്‍മ്മയിലേക്ക് മഴത്തുള്ളിയായി തെറിച്ചു.

‘..അമ്മേ.. കുടയെവിടെ..’
അമ്മ പിന്നെയും പുരികം വളച്ചു.
‘..നീയിപ്പം പുറത്തൂന്ന് വന്നിട്ടല്ലെയുള്ളൂ.. ഇനിയും ഈ മഴയത്ത് എങ്ങോട്ടാ..’
അമ്മയുടെ തോളില്‍ തോര്‍ത്ത് കുടഞ്ഞിട്ടു.
‘..അമ്മയുടെ മരുന്നും വേറെ ചില സാധങ്ങളും ജംഗ്ഷനിലെ കടയില്‍
വെച്ചാ മൈതാനത്തേക്ക് പന്തു കളിക്കാന്‍..'

അമ്മ കുടയെടുക്കാന്‍ അകത്തേക്ക്.
കുട തെരഞ്ഞു മടുത്തപ്പോഴാണ് അമ്മ ഉമ്മറത്തെത്തിയത്.
പിന്നെ, തെരച്ചിലില്‍ ഞാനും  പങ്കാളിയായി.
രാവിലെ മുറിയുടെ മൂലയില്‍ കണ്ടതാണല്ലൊ.. അതെവിടെ പോയി..?
അമ്മ തനിയെ പറഞ്ഞു കൊണ്ടേയിരുന്നു.
നാശം.. ഇനി  മഴ തോരട്ടെ..
മുറ്റത്തേക്ക് കനം  വെച്ചു വീഴുന്ന മഴത്തുള്ളിയിലേക്ക് നോക്കി പല്ലിറുമ്മിക്കൊണ്ട് സ്വയം പറഞ്ഞു.

അന്നേരം വീടിനകത്തെ ഇരുട്ട് വീണ മൂലയില്‍ നിന്നും
കുട ഇതെല്ലാം കാണുകയായിരുന്നു.

‘..ങും.. മഴ നെലത്ത് വീഴുമ്പഴേ.. ഇവരൊക്കെ എന്നെ ഓര്‍ക്കൂ.. അതുകഴിഞ്ഞാല്‍ ചുരുട്ടി ഒരേറാ..
എവിടെയാ ചെന്നുവീഴുന്നതെന്ന് പോലും നോക്കാതെ..'

വീടിനു  മുകളില്‍ മഴ പെയ്തുകൊണ്ടേയിരുന്നു.

******************************************

Thursday, May 2, 2013

മുയല്‍ജാതകം



ചടുകുടാ ചടുകുടാ എന്ന ഒച്ചയോടെ വിറച്ചോടുന്ന ഓട്ടോറിക്ഷ..!
വിവാഹപ്രായമായ മകള്‍ക്ക് ആലോചനയുമായി വന്ന ചെറുപ്പക്കാരന്റെ വീട്ടിലേക്ക് ജാതകം വാങ്ങാന്‍ പോവുമ്പോള്‍ ഒരാള്‍ക്ക് ഇത്രയും മാനസിക പിരിമുറുക്കമുണ്ടാവുമോ എന്ന് ഓട്ടോയില്‍ ചാരിയിരുന്നു കൊണ്ട് ആലോചിക്കുകയായിരുന്നു.
എന്നാല്‍ ഇത് അല്ലല്ലൊ.. ചത്ത മുയലിനെ ജീവന്‍ വെപ്പിച്ച് അരുമ സന്താനത്തിന്റെ മുമ്പില്‍ വെക്കാനുള്ള നെട്ടോട്ടമാണല്ലോ സ്വയം നടത്തുന്നത്.
എന്തായാലും വേണ്ടില്ല.. ഇറങ്ങിത്തിരിച്ചില്ലെ.. റോഡിലെ തിരക്കുകള്‍ക്ക് ചെവിയോര്‍ക്കാതെ ഞാന്‍ സീറ്റിലേക്ക് ചാഞ്ഞു കണ്ണടച്ചു.

വീടുകളില്‍ കയറിയിറങ്ങി കച്ചവടം നടത്തുന്ന ഒരു തമിഴനാണ് ആഴ്ചകള്‍ക്കു മുമ്പ് ഒരു വെളുത്ത മുയല്‍ ക്കുഞ്ഞിനെ മുറ്റത്തേക്കിറക്കി വിട്ടത്. മുറ്റത്തു നിന്നും അകത്തേക്കും അവിടുന്ന് കിടപ്പുമുറിയിലേക്കും പരക്കംപാഞ്ഞ മുയല്‍ക്കുഞ്ഞിനെ അഞ്ചു വയസ്സുകാരി മകള്‍ പിന്റുവെന്ന് പേരും നല്‍കി പുറത്തേക്ക് വിടാ തെ വീട്ടിനകത്തു കളിക്കൂട്ടുകാരിയാക്കി.
ഓഫീസിലിരുന്നു തീരാത്ത ചില പേപ്പര്‍ വര്‍കുകളും മറ്റും രാത്രിയുടെ മൌനത്തില്‍ ഏകാഗ്രതയോടെ ചെയ്യു മ്പോള്‍ മകളോടി വരും.
അവള്‍ക്ക് മുയലിന്റെ ജീവിതരീതി അറിയണം. അവയുടെ ഭക്ഷണത്തെപ്പറ്റി അറിയണം. കാലാവസ്ഥ വ്യതിയാനങ്ങളില്‍ അതിനെ എങ്ങനെയൊക്കെ സംരക്ഷിക്കപ്പെടണമെന്ന് അറിയണം.
അവള്‍ക്കറിയാം എന്റെ മുമ്പിലെ കംമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റേയും അനന്ത സാധ്യതകള്‍. പുതിയ ജനറേഷന്‍.. അവരുടെ അറിവുകള്‍ വിരല്‍ത്തുമ്പിലാണ്.
അവളുടെ ഓരോ സംശയങ്ങളും തീര്‍ത്തുകൊണ്ട് സ്വന്തം ജോലിയില്‍ നിന്നും മുഖമുയര്‍ത്താതെ ഞാനിരി ക്കുമ്പോള്‍ തൊട്ടപ്പുറത്തെ കുഷ്യന്‍ചെയറില്‍ മുയല്‍ക്കുഞ്ഞിനേയും മടിയിലിരുത്തി അവള്‍ ഉറക്കം തുടങ്ങി യിട്ടുണ്ടാകും.
വൈകുന്നേരം ഞാന്‍ ഓഫീസില്‍ നിന്നെത്തുന്നതും കാത്ത് സിറ്റൌട്ടില്‍ മോളിരിപ്പുണ്ടാവും. രാവിലെ മുതല്‍ വൈകുന്നേരം വരെ പിന്റുമോള്‍ ചെയ്തു വെച്ച വികൃതിയുടെ കൂമ്പാരങ്ങള്‍ എന്നെ കാണുമ്പോള്‍ തന്നെ അവള്‍ എന്റെ മുമ്പിലേക്ക് കുടയും.
അവള്‍ വിളിച്ചിട്ട് കേള്‍ക്കാതെ ഓടിയതും ഭക്ഷണപാത്രം തട്ടിമറിച്ചിട്ടതും കിടക്കയില്‍ കയറിയിരുന്ന് അപ്പിയി ട്ടതും...
ചിലപ്പോള്‍ ഇതൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലാവില്ല ഞാന്‍.
അപ്പോഴവള്‍ക്ക് പിണക്കമായി, പരാതിയായി.
പപ്പക്ക് എന്നോടും പിന്റുമോളോടും തീരെ ഇഷ്ടല്ല്യാണ്ടായിക്കുണുവെന്ന് ചിണുങ്ങിക്കരയും.
ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതിന്റെ ഫലമായി ലഭിച്ച അറിവില്‍ നിന്നും വാങ്ങിയ റാബിറ്റ് ഫുഡ് പാക്കറ്റ് അവള്‍ക്കു നേരെ നീട്ടുമ്പോള്‍ അവള്‍ പിണക്കം മറന്ന് ഓടിവരും.
കിടപ്പുമുറിയോടു ചേര്‍ന്നുള്ള അധികം ചെറുതല്ലാത്ത ഒരു മുറിയുണ്ട്.
വിരുന്നുകാരോ മറ്റോ വന്നാല്‍ അവര്‍ക്കുറങ്ങാനുള്ള സൌകര്യം ആ മുറിയിലാണ് ചെയ്തു കൊടുക്കാറ്. അതു കൊണ്ടുതന്നെ കൂടുതലും ഉപയോഗിക്കാറില്ല. രാത്രിയില്‍ പിന്റുമോളെ അതിനകത്തേക്ക് കടത്തിവിട്ട് വാതിലടക്കുകയാണ് പതിവ്.
മുയല്‍ക്കുഞ്ഞിന് കൂടുണ്ടാക്കി കൊടുത്തില്ല എന്നതായിരുന്നു അവളുടെ ഏറ്റവും അവസാനത്തെ പരാതി. 
നല്ലൊരു കൂടന്വേഷിക്കുകയാണെന്നും അത് കിട്ടാതിരിക്കുന്നതു കൊണ്ടാണ് ഇത്രയും നാള്‍ വൈകിയതെ ന്നും ഒരാഴ്ചക്കുള്ളില്‍ പിന്റുമോള്‍ മണിയനാശാരി ഉണ്ടാക്കിയ കൂട്ടിലായിരിക്കും ഉറക്കമെന്നും മോള്‍ക്ക് വാക്കു നല്‍കിയാണ് അന്ന് രാവിലെ ഓഫീസിലേക്ക് പടിയിറങ്ങിയത്.
അന്ന് രാത്രിയില്‍ വല്ലാത്തൊരു സംഭവമുണ്ടായി.
ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് പിന്റുമോള്‍ എന്തു ചെയ്യുകയാണെന്ന് ഒന്നുകൂടി അവള്‍ക്കറിയണം. അവള്‍ ശബ്ദമുണ്ടാക്കാതെ ആ മുറിയുടെ വാതില്‍ തുറന്നു. അകത്തു കയറി ലൈറ്റ് ഓണ്‍ ചെയ്തു. മുറിയില്‍ പെട്ടെന്ന് പടര്‍ന്ന വെട്ടത്തിന്റെ പരിഭ്രമമാവാം. പിന്റുമോള്‍ മുറിയിലാകെ പരക്കം പായാന്‍ തുടങ്ങി. അവളു ടെ കാല്‍പാദത്തിനു മുകളിലൂടെ പിന്റുവിന്റെ മൃദുനഖങ്ങള്‍ പോറിയപ്പോള്‍ അവള്‍ കാലുകള്‍ കുടഞ്ഞ് ഭയത്തോടെ അലമുറയിട്ടു തുള്ളാന്‍ തുടങ്ങി. അതിനിടയില്‍ പിന്റുമോള്‍ വീണ്ടും അവളുടെ സമീപ മെത്തിയിരുന്നു. അവളുടെ കാലുകള്‍ പിന്റുമോളുടെ ശരീരത്തിലമര്‍ന്നു. അവളുടെ കാല്‍ക്കീഴില്‍ കിടന്ന് പിന്റുമോള്‍ പിടഞ്ഞു.
വായില്‍ നിന്നും ചോരയൊലിപ്പിച്ച് പിടയുന്ന പിന്റുമോളുടെ ചലനങ്ങള്‍ കണ്ട് അവള്‍ പേടിച്ച് അലറിക്കര ഞ്ഞു. ഞാനും ഭാര്യയും ഓടിവന്നപ്പോഴേക്കും അവള്‍ കരഞ്ഞ് തളര്‍ന്നിരുന്നു. പിന്റുമോള്‍ ചലനമറ്റ് അവളു ടെ കാല്‍ക്കീഴിലും.
അന്ന് രാത്രി എങ്ങനെയാണ് കഴിച്ചു കൂട്ടിയത്..
എനിക്കറിയില്ല. അവള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന പനി. ഇടയ്ക്കിടക്ക് എന്തൊക്കെയോ പിച്ചും പേയും പറയുന്നു.
നേരം വെളുക്കുന്നതിനു മുമ്പു തന്നെ മകളേയും കൊണ്ടിറങ്ങി. ഡോക്ടര്‍ കേശവറാവുവിനെ കാണിച്ചു. അരുതാത്തതെന്തോ കണ്ടതിന്റെ ഷോക്കാണ്.. പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞു. ഒന്നുരണ്ട് മെഡിസിന്‍ കുറിച്ചു തന്നു.
പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടാല്‍ ചില കുട്ടികള്‍ക്ക് ഇങ്ങനെയാ..
ചില കേസില്‍ സംസാരശേഷി പോലും നഷ്ടപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്..
ഡോണ്ട് വെറിഡ്.. നമുക്ക് നോക്കാം..
ഡോക്ടര്‍ സമാധാനിപ്പിച്ചു.
വീട്ടിലെത്തി മകളെ അകത്ത് കിടത്തി. പിന്നേയും പുറത്തേക്ക്..
കുളിക്കാനോ ഒരു കപ്പ് കാപ്പി കഴിക്കാനോ നില്‍ക്കാതെ പുറത്തേക്കിറങ്ങുന്ന എന്നോടൊപ്പം ഭാര്യയും ഓടി വന്നു.
നിങ്ങളെങ്ങോട്ടാ..
പെട്ടെന്ന് വരാമെന്ന ആംഗ്യം മാത്രം.

*  *  *  *  *  *  *  *  *  *

സെന്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ അടുത്ത് ഓട്ടോയില്‍ നിന്നിറങ്ങി. പീറ്ററിന്റെ കടയന്വേഷിച്ചു. ബസ്സ്റോപ്പിന്റെ ഇരുമ്പുതൂണില്‍ ചാരി നിന്നിരുന്ന മനുഷ്യന്‍ അല്‍പ്പമകലേക്ക് വിരല്‍ ചൂണ്ടി അവ്യക്തമായി എന്തോ പറ ഞ്ഞു.
ബസ്സ്റോപ്പിലെ മനുഷ്യന്‍ ചൂണ്ടിക്കാണിച്ച ദിക്കില്‍ നാലോ അഞ്ചോ കടകള്‍ മാത്രമാണുണ്ടായിരുന്നത്. പീറ്ററിന്റെ കട കണ്ടു. ഇനി ഭക്ഷണമെന്തെങ്കിലും കഴിച്ചിട്ടാവാം ബാക്കി കാര്യങ്ങള്‍...
നന്നായി ഭക്ഷണം കഴിക്കാന്‍ പാകത്തിലുള്ള ഹോട്ടലൊന്നും പരിസരത്തില്ലെന്നു തോന്നുന്നു. ബസ്സ്റോപ്പി ന്റെ അരികു ചേര്‍ന്ന് ടിന്‍ഷീറ്റു മേഞ്ഞ പെട്ടിക്കടയില്‍ നിന്നും എഫ്.എം റേഡിയോയിലെ പാട്ടുപൂരം റോഡിലേക്ക്.
തൂക്കിയിട്ട ഏത്തപ്പഴക്കുലകള്‍ക്കും നിരത്തി വെച്ച മിഠായിഭരണിക്കുമിടയിലൂടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി തണുത്ത സോഡയ്ക്ക് ഓര്‍ഡര്‍ ചെയ്തു.
പീറ്ററിന്റെ കടയ്ക്കു മുന്നിലെത്തുമ്പോള്‍ പിന്നേയും വിയര്‍ത്തിരുന്നു.
ഏതൊക്കെയോ പാര്‍ട്സുകള്‍ നുള്ളിപ്പെറുക്കി മേശപ്പുറത്ത് തുറന്നു വെച്ച കംപ്യൂട്ടര്‍ സിസ്റത്തിന്റെ ഉള്‍വയറ്റില്‍ ഒട്ടിച്ചു വെക്കുന്ന മനുഷ്യന്‍ പീറ്റര്‍ തന്നെയെന്ന് ഉറപ്പിച്ചു.
'പീറ്ററല്ലേ..'
'..അതെ..'
പീറ്ററിന്റെ കറുത്ത മുഖത്ത് വെളുത്ത ചിരി.
'..ഒരു കാര്യത്തിനായി രാവിലെ മുതല്‍ അലയുന്നതാ.. പീറ്ററിനെ കണ്ടാല്‍ മതിയെന്ന് പാളയം റോഡിലെ സൈക്കിളുകടക്കാരന്‍ പറഞ്ഞു..'
'..പീറ്ററ് വിചാരിച്ചിട്ട് എന്തൂട്ട് ചെയ്യാനാ..'
മേശപ്പുറത്തെ കംപ്യൂട്ടറിന്റെ ശരീരഭാഗങ്ങള്‍ മുഷിഞ്ഞൊരു തുണി കൊണ്ട് മൂടി പീറ്റര്‍ ഞെളിഞ്ഞു നിന്നു.
'..എനിക്കൊരു വെളുത്ത മുയല്‍ക്കുഞ്ഞിനെ വേണം..'
എന്റെ കിതപ്പ് വിയര്‍പ്പു മണക്കുന്നുണ്ടായിരുന്നു.
'..വെളുത്ത മുയല്‍ക്കുഞ്ഞ്...'
പീറ്റര്‍ ആകാശത്തേക്ക് നോക്കി എന്തോ കണക്കു കൂട്ടി.
കടയ്ക്കു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന, പീറ്ററിനേക്കാള്‍ കറുത്ത് മുഷിഞ്ഞ ബൈക്ക് സ്റാര്‍ട്ട് ചെയ്ത് എന്നോട് കയറാന്‍ ആംഗ്യം കാണിച്ചു. അടുത്ത കടക്കാരനോട് ഉടനെയെത്താമെന്ന് പറഞ്ഞ് ബൈക്ക് പറപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മുയല്‍ക്കുഞ്ഞിനെ കിട്ടുമോ എന്ന ആശങ്ക വാക്കുകളായി പുറത്തേക്ക് വന്നു.
'..അപ്പോ.. ഈ പീറ്ററിനെ വിശ്വാസമില്ലെന്ന്..'
'..പൊള്ളുന്ന വെയിലത്ത് ഇത്രേം അന്വേഷിച്ച് വന്നത് വിശ്വാസം കൊണ്ടല്ലേ..'
പീറ്ററിന് സുഖിച്ചെന്ന് തോന്നുന്നു.
.നിരത്തില്‍ നിന്നും ഏതൊക്കെയോ ഊടുവഴികളിലൂടെ ബൈക്കുരുണ്ടു.
റോഡിലെ കുണ്ടും കുഴിയും വക വെയ്ക്കാതെയും പിന്നിലിരിക്കുന്ന ഞാന്‍ അവിടെത്തന്നെ ഇരിപ്പുണ്ടോ എന്ന് ഇടയ്ക്കിടെ ചെരിഞ്ഞു നോക്കിയും പീറ്റര്‍ സ്വയം പരിചയപ്പെടുത്താന്‍ തുടങ്ങി.
പട്ടണത്തിലെ പേരു കേട്ട കോട്ട് മേക്കറാണ് പീറ്റര്‍. പ്രശസ്തമായ എല്ലാ തയ്യല്‍ക്കടയിലും അയാള്‍ ജോലി ചെയ്തിട്ടുണ്ട്. ജോലിക്കൂടുതലുള്ള സമയങ്ങളില്‍ പീറ്ററിനെ തിരിയിട്ടു നോക്കിയാല്‍ കാണില്ല. ലോകത്തിലെ മികച്ച കൃഷിയേതെന്ന് ആരെങ്കിലും ചോദിച്ചാല്‍ കഞ്ചാവുകൃഷിയെന്നേ പീറ്റര്‍ പറയൂ. ആ സാധനവുമായി അയാള്‍ അത്രയേറെ അടുത്തു പോയി. മറ്റു കൊള്ളരുതായ്മകളൊന്നും ഇതുവരെ ആരും പീറ്ററിന്റെ പേരില്‍ ആരോപിക്കപ്പെട്ടിട്ടില്ല.
ഒരിക്കല്‍ തുണിക്കടയോട് ചേര്‍ന്ന് നടത്തിയിരുന്ന തയ്യല്‍ക്കടയില്‍ ഒരാളുടെ പാന്റിന് മൂന്ന് കാല് തയ്ച്ച് ആ മേഖലയോട് വിട പറഞ്ഞതാണത്രേ പീറ്റര്‍.
തുണിയുടെ വിലയും തയ്യല്‍ക്കൂലിയും ചേര്‍ത്ത് വാങ്ങി പാന്റും കോട്ടും തയ്ച്ചു കൊടുക്കുന്ന ആ സ്ഥാപന ത്തിന്റെ മുഖ്യആകര്‍ഷണം പീറ്ററെന്ന തയ്യല്‍ക്കാരനും.
ഒരിക്കല്‍ തന്റെ ഇഷ്ടവസ്തുവിന്റെ ലഹരിയിലായിരുന്ന പീറ്റര്‍ പാന്റിന് മൂന്ന് കാല് തയ്ച്ചു. തയ്യല്‍ പൂര്‍ത്തിയായപ്പോഴാണ് തനിക്കു പിണഞ്ഞ അബദ്ധം ബോധ്യമായത്.
പക്ഷേ, കടയുടമ ചിരിച്ചില്ല. പീറ്ററിനെ വഴക്കു പറഞ്ഞില്ല.
അയാള്‍ ചില്ലുകൂട്ടില്‍ മൂന്ന് കാലുള്ള പാന്റ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു.
മൂന്ന് കാലുകള്‍ പാന്റിന് എങ്ങനെ കൂട്ടി യോജിപ്പിച്ച് തയ്ച്ചതെന്ന ആകാംക്ഷയില്‍ ജില്ലയിലെ പല ഭാഗത്തു നിന്നും പഴയതും പുതിയതുമായ തയ്യല്‍ക്കാര്‍ കടയുടെ മുമ്പില്‍ വന്ന് ചില്ലുകൂട്ടിലേക്ക് നോക്കി മിഴിച്ചു നോക്കുന്ന കാഴ്ച കാണാന്‍ പീറ്റര്‍ അവിടെയുണ്ടായിരുന്നില്ല. ഈ തൊഴില്‍ തനിക്കു ചേര്‍ന്നതല്ലെന്ന് സ്വയം ഉറപ്പിച്ച് തയ്യല്‍ക്കടക്കാരനോട് നമസ്ക്കാരം പറഞ്ഞു പടിയിറങ്ങി.
പിന്നെ പീറ്റര്‍ ചെയ്യാത്ത ജോലികളൊന്നുമില്ല.
'..ദേ.. സ്ഥലമെത്തീട്ടോ.. പീറ്ററിന്റെ കഥ കേട്ട് ബോറഡിക്കണ്ട..'
പ്ളാസ്റിക് ഷീറ്റു കൊണ്ടും ഉപയോഗം കഴിഞ്ഞ ഫ്ളക്സ് ബാനറുകള്‍ കൊണ്ടും കെട്ടി മറച്ച കമ്പൌണ്ടിനക ത്തെ ഓടിട്ടൊരു കെട്ടിടത്തിന്റെ മുമ്പില്‍ പീറ്റര്‍ ബൈക്ക് ഓഫ് ചെയ്തു.
അത് പഴയൊരു വീടായിരുന്നു.
മുറ്റം നിറയെ കിളിക്കൂടുകളും പ്രാവും തത്തയും മുയലും വിവിധ വര്‍ണ്ണത്തിലുള്ള മീനുകളും...
ഞാന്‍ മറ്റേതോ ലോകത്തിലെത്തിപ്പെട്ട പോലെ തോന്നി.
'..ടോ.. ചേട്ടായ്യേ... ഇയ്യാക്കൊരു മുയല്‍ക്കുഞ്ഞിനെ വേണംന്ന്... വെളുത്ത മുയല്‍ക്കുഞ്ഞ്..'
അവിടെ കിളികള്‍ക്ക് തീറ്റയെറിഞ്ഞു കൊടുക്കുന്ന മനുഷ്യനെ നോക്കി പീറ്റര്‍ ഒച്ചവെച്ചു.
'.വെളുത്ത മുയല്‍ക്കുഞ്ഞ്.. വെളുത്ത മുയല്‍ക്കുഞ്ഞ്...'
അങ്ങനെ ഉരുവിട്ടു കൊണ്ട് അയാള്‍ മുറ്റം മുഴുവന്‍ പരതിയ ശേഷം കെട്ടിടത്തിന്റെ പിറകുവശത്തേക്കോടി.
അവനിപ്പോള്‍ വരുമെന്ന് കണ്ണിറുക്കി ആംഗ്യം കാട്ടിയ ശേഷം പീറ്റര്‍ തടിച്ചൊരു ബീഡി കത്തിച്ച് ആകാശ ത്തേക്ക് പറക്കാന്‍ ഒരുങ്ങി.

*  *  *  *  *  *  *  *  *  *

നേരം വെളുക്കും മുമ്പേ വീട്ടില്‍ നിന്നിറങ്ങിപ്പോയ ആളെ ഉച്ച തിരിഞ്ഞിട്ടും കാണാതായപ്പോള്‍ വിഷമത്തോ ടെ സിറ്റൌട്ടില്‍ നില്‍ക്കുന്ന ഭാര്യയുടെ മുമ്പിലേക്ക് കൂട്ടിലടച്ച മുയല്‍ക്കുഞ്ഞിനേയും കൊണ്ട് കയറിച്ചെന്ന പ്പോള്‍ അവളുടെ കണ്ണില്‍ അമ്പരപ്പ്.
മൊബൈല്‍ഫോണ്‍ വീട്ടില്‍ വെച്ച് പുറത്തിറങ്ങിയതിനാല്‍ അവള്‍ക്ക് വിളിക്കാനും കഴിഞ്ഞില്ല.
മകളപ്പോഴും ഉണര്‍ന്നിരുന്നില്ല.
അവളുടെ നെറ്റിയില്‍ കൈ വെച്ചു നോക്കി. പനിയുടെ പൊള്ളലിന് അല്‍പ്പം കുറവുണ്ട്.
ഭാര്യയെ നോക്കിയപ്പോള്‍ രാവിലെയും ഉച്ചക്കും മരുന്ന് കൊടുത്തെന്ന് അവളറിയിച്ചു.
'..കുളിക്കണം.. നന്നായി എന്തെങ്കിലും കഴിക്കണം... ഒന്നുറങ്ങണം'
'..കുളിച്ചു വന്നോളൂ.. ഞാന്‍ ചോറ് വിളമ്പി വെയ്ക്കാം...'
അവള്‍ അടുക്കളയിലേക്ക്.. ഞാന്‍ ബാത്റൂമിലേക്കും.

എത്ര നേരം ഉറങ്ങിയെന്ന് ഒരോര്‍മ്മയുമില്ല.
മകളുടെ ആര്‍പ്പുവിളിയില്‍ കിനാവ് മുറിഞ്ഞ് ഞാന്‍ കിടക്കയില്‍ പിടഞ്ഞു.
മുറിയില്‍ നിന്നും പുറത്തിറങ്ങി ഡൈനിംഗ് ഹാളിലെത്തിയെത്തിയപ്പോള്‍ മകള്‍ മുയല്‍ക്കൂടിനരികെ നിന്നു ചിരിക്കുന്നു.
മോളെന്റെ അരികിലേക്ക് ഓടി വന്നു.
പപ്പാ.. പപ്പാ.. മണിയനാശാരി ഉണ്ടാക്കിക്കൊണ്ടു വന്നതാണെന്നാ തോന്നുന്നത് പിന്റുമോള്‍ക്ക് നല്ല കൂട്.. ഞാന്‍ അറിയാതെ ചവിട്ട്യേതാണെങ്കിലും പിന്റുമോള്‍ടെ പേടി മാറിയിട്ടില്ല.. ഞാന്‍ പറയുന്നതൊന്നും അവള്‍ അനുസരിക്കുന്നില്ല.
'..ശരിയാ.. പേടി മാറിക്കോട്ടെ.. ഇപ്പോ അവളെ ശല്യം ചെയ്യേണ്ട...'
ഞാനും അതിനെ ശരി വെച്ചു.
'ഇവള്‍ കള്ളിയാ.. ചത്തപോലെ കിടന്ന് എന്നെ കരയിച്ചില്ലെ..'
പരിഭവിച്ചു കൊണ്ട് അവള്‍ കൂട്ടിനരികില്‍ ചെന്നിരുന്നു.
കൂട്ടിനുള്ളില്‍ മുയല്‍ക്കുഞ്ഞ് എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചു. ആ ശബ്ദം അവള്‍ക്കിഷ്ടമായെന്ന് തോന്നുന്നു. അവള്‍ മുയല്‍ക്കുഞ്ഞിന്റെ കണ്ണിലേക്ക് നോക്കി നിര്‍ത്താതെ ചിരിച്ചു. അവളുടെ ചിരി കൂട് നിറ ഞ്ഞ് പുറത്തേക്കൊഴുകി.. വീട്ടിനകത്തും മുറ്റത്തും നിറഞ്ഞു.

*******************************************

Sunday, April 14, 2013

കടിഞ്ഞൂല്‍ സന്തതി

                                                                                    (ചിത്രം കടപ്പാട് : ഗൂഗ്ൾ)
                                                 

ഉള്ള് നിറയെ ആധിയായിരുന്നു.
പിറക്കാന്‍ പോകുന്നത് ആണോ പെണ്ണോ എന്ന കാര്യത്തില്‍ പോലും ഉത്കണ്ഠ.
ജീവിതത്തിന് പുതിയൊരര്‍ത്ഥം കൈവരാന്‍ പോകുന്നതിന്റെ സന്തോഷം.
അടഞ്ഞ വാതിലിനപ്പുറം അങ്ങേര് വിയര്‍ത്തു നില്‍ക്കുകയാവും.
പച്ച നിറമുള്ള പുതപ്പിനുള്ളില്‍ കിടന്ന് ശരീരം വില്ലു പോലെ വളഞ്ഞു.
മുഖം പാതി മൂടിയ ഡോക്ടറും കൂടെ സിസ്റ്റര്‍മാരും ചുറ്റും നിന്ന് എന്തൊക്കെയോ കുശുകുശുക്കുന്നു.
ദേഹം അടിമുടി ഉരുകുന്ന വേദന.
ലോകം അവസാനിക്കാന്‍ പോവുകയാണോ എന്നൊരു തോന്നല്‍.
ഞൊടിയിടയില്‍ കണ്‍മുമ്പില്‍ ഇരുട്ട് കുമിഞ്ഞു.
പിന്നീടെപ്പൊഴോ പൈതലിന്റെ തൊള്ള കീറിയുള്ള കരച്ചില്‍ പ്രതീക്ഷിച്ച് കണ്ണ് തുറന്നു..
നിറകണ്ണുകളോടെ വാത്സല്യപൂര്‍വ്വം കുഞ്ഞിളം മേനി പരതിയപ്പോള്‍ ..
തന്റെ കണ്ണിലേക്കവന്‍ വിരല്‍ ചൂണ്ടിക്കൊണ്ട് നാഭിയ്ക്കു മേല്‍ ചവിട്ടി നില്‍ക്കുന്നു.
'..ഞാന്‍ പോകുന്നു.. കടപ്പാടിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ ഈ ചിറകിനുള്ളില്‍ ഒതുങ്ങാനെനി ക്കാവില്ല.. ഭൂമിയിലെനിക്ക് പലതും ചെയ്തു തീര്‍ക്കാനുണ്ട്.. അതിനിടയിലൊരിക്കല്‍ വരാം.. എന്നെ പത്ത് മാസം ചുമന്നതിന്റെ വാടക തന്നു തീര്‍ക്കാന്‍...'
പ്രസവമുറിയുടെ വാതിലിന്റെ കൊളുത്ത് നീക്കി ഉറച്ച കാല്‍വെപ്പോടെ അവന്‍ പുറത്തെ തിരക്കിലേക്ക് മറഞ്ഞു.

                                                                                                               
********************************************                        
                                                                               
വാരാദ്യ മാധ്യമം 2008, ജൂലൈ.

Sunday, March 31, 2013

പൊള്ളുന്ന വാക്കുകളില്‍ കവിതയുടെ പടയണി


മാര്‍ച്ച് 31, 
മലയാളത്തിന്റെ പ്രിയകവി 
കടമ്മനിട്ട രാമകൃഷ്ണന്റെ വേര്‍പാടിന് അഞ്ചുവര്‍ഷം

മലയാള കവിതയില്‍ തീക്കാറ്റു വിതച്ച്, കനലെരിയുന്ന യുവമനസ്സുകളില്‍ ആത്മരോഷങ്ങളെ പൊള്ളുന്ന വാക്കുകളാക്കിയ കവി കടമ്മനിട്ട രാമകൃഷ്ണന്‍. കൈരളി കണ്ട മികച്ച കവികളിലൊരാള്‍ മാത്രമായിരുന്നില്ല. ഭാരതീയകവിതയ്ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ നമുക്കേവര്‍ക്കും പ്രിയപ്പെട്ട മനുഷ്യന്‍ കൂടിയായിരുന്നു കടമ്മനിട്ട.
 കേരളത്തിന്റെ നാടോടിസംസ്ക്കാരത്തെയും പടയണി പോലുള്ള നാടന്‍ കലാരൂപങ്ങളെയും കോര്‍ത്തിണക്കിയ രചനാശൈലി സ്വീകരിച്ചാണ് കടമ്മ നിട്ട കവിതാസ്വാദകരുടെ ഉള്ളം കവര്‍ന്നത്. മനുഷ്യകേന്ദ്രീകൃതമായ ആശയ ങ്ങളില്‍ ഊന്നല്‍ നല്‍കിയ രചനകളായിരുന്നു അദ്ദേഹത്തിന്റെത്. കടമ്മനിട്ടക്കവിതകളിലെ ഭാവമേതായാലും അതിന് അസാധാരണമായ ദീപ്തി യും ഊഷ്മളതയുമുണ്ടെന്നും നിരൂപകര്‍. മലയാള കവിതാസ്വാദകരെ നടുക്കിയുണര്‍ത്തിയ കവിതകളായിരുന്നു കടമ്മനിട്ടയുടെത്.
ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോള്‍ തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. വൈദേശികമായ ഇറക്കുമതിച്ചരക്കാ ണ് ആധുനിക കവിത എന്നു വിശ്വസിച്ച പാരമ്പര്യവാദികള്‍ക്കു പോലും കട മ്മനിട്ടക്കവിത നിര്‍വ്വഹിച്ച കേരളീയ ഗ്രാമീണതയുടെ അലൌകികമായ പ്രഭാവത്തിനു മുമ്പില്‍ നിശബ്ദരാകേണ്ടി വന്നു എന്നതാണ് വസ്തുത. 

മനുഷ്യജീവിതത്തിന്റെ പച്ചയായ കഥയും കഥയില്ലായ്മയും തുറന്നു കാട്ടിയ കവിതകളായിരുന്നു കടമ്മനിട്ടയുടെത്. ‘കുറത്തി’യും ‘ശാന്ത’യും ‘മകനോടും’ മലയാളി നെഞ്ചേറ്റി. മേളക്കൊഴുപ്പിന്റെ താളത്തില്‍ ചടുലനൃത്തമാടുന്ന കോലങ്ങളെപ്പോലെ പെരുമ്പറ കൊട്ടിയ കടമ്മനിട്ടയുടെ കവിതകള്‍ സമൂഹ ത്തിന്റെ ചിന്താമണ്ഡലത്തിലേക്ക് ഒരായിരം ചോദ്യങ്ങളെറിഞ്ഞു. ചടുലത നിറഞ്ഞ ആലാപനശൈലിയും കവിതകള്‍ സൃഷ്ടിച്ച പിരിമുറുക്കവും കൃത്രിമത്വം കലരാത്ത രചനാവൈഭവവും കടമ്മനിട്ടയെ അനുവാചകരുടെ പ്രിയങ്കരനാക്കി. എഴുപതുകളില്‍ അദ്ദേഹം തുടങ്ങി വെച്ച ചൊല്‍ക്കാഴ്ചകളി ലൂടെ കേരളീയ സമൂഹവും കാമ്പസുകളും കടമ്മനിട്ടക്കവിതകള്‍ ഹൃദയത്തി ലേറ്റു വാങ്ങി.
1970കള്‍ക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്ക്കാരിക സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായി. ആറന്മുള  നിയമ സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. കേരള സ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ പ്രസിഡണ്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുറത്തി, മകനോട്, ശാന്ത, കണ്ണൂര്‍ കോട്ട, കോഴി, കാട്ടാളന്‍, ഇരുട്ട്, ജയില്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കുഞ്ഞെ മുലപ്പാല്‍ കുടിക്കരുത്, ചിത, ശരശയ്യ, കിരാതവൃത്തം, ഉണരാന്‍ ഭയമാണ്, അവസാനചിത്രം, ഞാനിവിടെയാണ്, പുരുഷസൂക്തം, ഉയിര്‍ത്തെഴുന്നേല്‍പ്പ്, നദിയൊഴുകുന്നു, അവലക്ഷണം തുടങ്ങി ഒട്ടേറെ രചനകള്‍. സാമുവല്‍ ബക്കറ്റിന്റെ ഗോദോയെ കാത്ത്, ഒക്ടോവിയാ പാസിന്റെ സൂര്യശില എന്നീ കൃതികള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.
‘കടമ്മനിട്ട കവിതകള്‍ക്ക്’ ആശാന്‍പ്രൈസും(1982), കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1982), ലഭിച്ചു. അബൂദാബി മലയാളി സമാജം (1982), ന്യൂയോര്‍ക്കി ലെ മലയാളം ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ (1984), മസ്ക്കത്ത് കേരള കള്‍ച്ചറല്‍ സെന്റര്‍ എന്നീ സംഘടനകളുടെ പ്രഥമ പുരസ്ക്കാരങ്ങളും കടമ്മനിട്ടയുടെ കവിതകള്‍ക്കായിരുന്നു.

‘മൂടു പൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു..
വെന്ത മണ്ണിന്‍ വീറു പോലെ
കുറത്തിയെത്തുന്നു..
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
കണ്ണില്‍ നിന്നും
കുറത്തിയെത്തുന്നു..
കുറത്തിയെത്തുന്നു..

കലാപം കവിതയാകാമെന്നും കവിത കലാപവുമാകാമെന്നും മലയാളിയെ തെര്യപ്പെടുത്തിയ പ്രിയകവി ക്ക് പ്രണാമം.

*******************

മലയാളം ന്യൂസ്, മാർച്ച്‌ 31

Wednesday, March 20, 2013

ഒറ്റക്കാലന്‍ കാക്ക






കലമാന പ്രാണികളും ചിറകു മുളയ്ക്കാത്ത കൊതുകുകളും പുളയുന്ന ഓടയിലെ കറുത്ത ചെളിയിലേക്ക് മുനിയാണ്ടി കുന്തിച്ചിരുന്ന് മൂത്രമൊഴിക്കുമ്പോള്‍ പട്ടണം ഉണരുന്നതേയുണ്ടായിരുന്നുള്ളൂ.
ആരോടൊക്കെയോ പക തീര്‍ക്കുന്ന പോലെ ചെളിയിലുയര്‍ന്ന മൂത്രനുരയിലേക്ക് മുനിയാണ്ടി ഊക്കോ ടെ കാര്‍ക്കിച്ചു തുപ്പി. അന്നത്തെ പത്രക്കെട്ടുകളുമായി പയ്യന്‍മാര്‍ സൈക്കിളില്‍ നിന്നു പാഞ്ഞു.
മുനിയാണ്ടി വളര്‍ന്നു നീണ്ട വൃത്തിയില്ലാത്ത താടിരോമങ്ങള്‍ ചൊറിഞ്ഞു. അഴുക്കു പുരണ്ട കുപ്പായ ക്കീശയില്‍ കയ്യിട്ട് പരതി. വിരല്‍ത്തുമ്പില്‍ കട്ടിയുള്ളൊരു നാണയം തടഞ്ഞപ്പോള്‍ അയാളുടെ കണ്ണില്‍ സന്തോഷം തെളിഞ്ഞു. അയ്യപ്പന്റെ പെട്ടിക്കടയ്ക്കു മുമ്പിലെ മൈല്‍ക്കുറ്റിയില്‍ കയറിയിരുന്ന് മഞ്ഞച്ച പല്ലുകള്‍ പുറത്ത് കാട്ടി മുനിയാണ്ടി കാറി.
'..എനക്കൊറ് കട്പ്പമൊള്ള ശായ താടാ..'
അയ്യപ്പന്‍ ആദ്യം കാശ് വാങ്ങി. പിന്നെ പാത്രത്തിലെ തിളക്കുന്ന ചായ ഗ്ളാസിലേക്കൊഴിച്ചു.
പെട്ടിക്കടയ്ക്ക് മുമ്പില്‍ സ്ഥിരമായി കൊത്തിപ്പെറുക്കാന്‍ വരാറുള്ള ഒറ്റക്കാലന്‍ കാക്ക അയാളെ നോക്കി തല ചെരിച്ചു കരഞ്ഞു. മുനിയാണ്ടി ചൂടുചായ ഒറ്റ വലിക്ക് അകത്താക്കി മുകളിലേക്ക് നോക്കി മുരണ്ടു.
'..എടാ.. ഒട്ടക്കാലന്‍ കാക്കേ.. നെന്‍ന്നെ ഒറ് ദെവസം.. എനക്ക് കിട്ടും.. അന്ന് നെന്‍ന്നെ നാന്‍ ചുട്ട് തിന്നും..'
എന്തോ അപശബ്ദം കേട്ട പോലെ ഒറ്റക്കാലന്‍ കാക്ക പെട്ടിക്കടക്കു മുകളില്‍ നിന്നും പാറി മറഞ്ഞു.
മുനിയാണ്ടി പിന്നേയും എന്തൊക്കെയോ പറഞ്ഞു. പട്ടണം തിരക്കിലമരുന്നതിന് മുമ്പ് എല്ലാം ഒരുക്കാനു ള്ള തത്രപ്പാടില്‍ അയ്യപ്പന്‍ അതൊന്നും ശ്രദ്ധിച്ചില്ല.
'..ടാ.. അയ്യപ്പാ.. ഒറ്  ബീഡി താ.. ശായക്കൊള്ള കാശേ കയ്യിലൊള്ള്.. കിട്ടുമ്പം തറാടാ.. ഒറ് ബീഡി താ..'
താടിരോമം നിറഞ്ഞ ഇത്തിരിപ്പോന്ന മുഖത്തിന്റെ യാചന.
അയ്യപ്പന്‍ ബീഡി കൊടുത്തു.. തീപ്പെട്ടിക്കമ്പ് കൊടുത്തു.
'..വേഗം പോയേക്കണം.. ഇവിടെന്ന്.. നാല് പേര് ചായ കുടിക്കാന്‍ വരുന്ന നേരത്ത് തന്റെയീ നെറം കെട്ട കോലം കടേടെ മുമ്പില് വേണ്ട.. പോ.. അപ്പുറത്തെങ്ങാനും പോയി തുലയ്..'
അയ്യപ്പന്‍ പിന്നേയും തന്റെ ജോലിയില്‍ വ്യാപൃതനായി.
മുനിയാണ്ടി നിന്ന് വിറച്ചു.
'..ടേയ്.. ടേയ്.. ഒറ് ബീഡി പിച്ച തന്നെന്നും വെച്ച് ആളെ പ്രാകിയാല്ണ്ടല്ലോ.. നിന്റപ്പന്റേതാണ്ടാ.. ണായേ.. ഇന്ത റോഡ്...' ചുണ്ടത്ത് വെച്ച ബീഡി അയ്യപ്പന്റെ മുമ്പിലേക്ക് തുപ്പിത്തെറിപ്പിച്ചു. മുനിയാണ്ടി കൂശലില്ലാതെ തിരിഞ്ഞ് നടന്നു.

പുലരിമണം അമര്‍ന്നു.
പട്ടണം ഇരമ്പിത്തുടങ്ങുന്നു.
കോപമടങ്ങാതെ മുനിയാണ്ടി ഓവര്‍ബ്രിഡ്ജിന് താഴെ കുറ്റിച്ചെടികള്‍ വകഞ്ഞു മാറ്റി മലര്‍ന്ന് കിടന്ന് അയ്യപ്പന്റെ തന്തക്ക് വിളിച്ചു., തള്ളയെ തെറി പറഞ്ഞു. അയ്യപ്പന്‍ ചത്ത് പുഴുവരിക്കട്ടെയെന്ന് കുറ്റിക്കാട്ടി നപ്പുറത്തെ വള്ളിപ്പടര്‍പ്പുകളിലേക്ക് കല്ലുകള്‍ വാരിയെറിഞ്ഞ് അലറി.
മുനിയാണ്ടിയുടെ അലര്‍ച്ച അടങ്ങുന്നതിനു മുമ്പേ ഓവര്‍ബ്രിഡ്ജിനു മുകളിലൂടെ പാഞ്ഞ ജീപ്പില്‍ നിന്ന് ഉച്ചഭാഷിണി എന്തൊക്കൊയോ അന്തരീക്ഷത്തിലേക്ക് ശര്‍ദ്ദിച്ചു. കയ്യിലുണ്ടായിരുന്ന ഉരുളന്‍ കല്ലുകള്‍ താഴെയിട്ട് എഴുന്നേറ്റിരുന്ന് മുനിയാണ്ടി ഉച്ചഭാഷിണിയില്‍ നിന്നും തെറിക്കുന്ന വാക്കുകള്‍ക്ക് കാതോര്‍ ത്തു.    വല്ല ഉത്സവമോ... അന്നദാനമോ.. വീണു കിട്ടിയാല്‍ പിന്നെ ഇന്ന് തെണ്ടേണ്ടല്ലോ.. എന്ന ചിന്ത ഉള്ളിലുരുണ്ടു. ചെവിക്കുള്ളിലേക്ക് കയറിയ വാചകങ്ങളുടെ പൊരുള്‍ മനസ്സിലാവാതെ മുനിയാണ്ടി വാ പൊളിച്ചു നിന്നു.  അവസാനം ഒന്നു മാത്രം മനസ്സിലായി. പ്രതിഷേധം.. പട്ടണത്തില്‍ ഹര്‍ത്താല്‍..?
തുറക്കാന്‍ തുടങ്ങിയ കടകള്‍ ധൃതിയില്‍ അടച്ച് വിഷമത്തോടെ കടയുടമകളും ഓര്‍ക്കാപ്പുറത്ത് വീണു കിട്ടിയ അവധിയില്‍ ആഹ്ളാദിച്ച് തൊഴിലാളികളും അവരവരുടെ പാട്ടിന് പോയി.
പട്ടണം മൌനത്തിലാഴുന്നത് മുനിയാണ്ടിയെ സംബന്ധിച്ചേടത്തോളം അലോസരപ്പെടുത്തുന്ന ഒന്നാണ്. വയറിനകത്ത് വിശപ്പിന്റെ കാറ്റിരമ്പി. ഇന്ന് പട്ടണമുണരില്ല. കടകള്‍ തുറക്കുന്നെങ്കിലേ തെരുവില്‍ ആള നക്കമുണ്ടാകൂ. നാല് നാണയങ്ങള്‍ കൈവെള്ളയില്‍ വീഴണമെങ്കില്‍ നാനൂറ് പേരുടെ തുറിച്ചു നോട്ടം സഹിക്കണം. എന്തു ചെയ്യാം.. മുനിയാണ്ടി ഇങ്ങനെയൊക്കെയായിപ്പോയി.

മുനിയാണ്ടി എന്തൊക്കെയോ ഓര്‍ത്തു.

കാലമെത്രയായി ഈ പട്ടണത്തിലെത്തിയിട്ട്.
ഇത്രയും വളര്‍ന്നിട്ടില്ലാത്ത പട്ടണത്തിന്റെ മുക്കുമൂലകളില്‍ കിട്ടുന്ന ഏത് ജോലിയും ഭംഗിയായി ചെയ്ത് ജീവിച്ചു പോന്ന നാളുകള്‍... ഹോട്ടലുകളില്‍ വിറക് കീറാന്‍.. വെള്ളം കോരാന്‍.. ഹോട്ടല്‍ മുതലാളിമാ രുടെ പുരയിടങ്ങളിലെ ഏത് ജോലിയും ചെയ്യുവാന്‍.. ഇതൊന്നുമില്ലെങ്കില്‍ റോഡ്പണി..
വിയര്‍ക്കാതെ ഉണ്ണുന്നവനെ കാണുന്നതേ അയാള്‍ക്ക് പുച്ഛമായിരുന്നു.
തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തില്‍ പച്ചക്കറി കൃഷിയുണ്ടായിരുന്നു മുനിയാണ്ടിയുടെ അപ്പ വേലുച്ചാമി ക്ക്. ഒരാണ്ടിലെ ദിവസങ്ങളോളം നീണ്ട പെരുമഴയില്‍ വേലുച്ചാമിയുടെ കൃഷിയിടം വെള്ളത്തിനടിയി ലായി. ജീവിതം വഴിമുട്ടി നിന്ന ദിനരാത്രങ്ങളില്‍ മുനിയാണ്ടിയുടെ അമ്മയുടെ പേരറിയാത്ത രോഗം മൂര്‍ ച്ചിച്ചതും വേലുച്ചാമിയുടെ ഓര്‍മകളില്‍ മുറിവുകളുണ്ടാക്കി. ഗ്രാമത്തിന്റെ പൊടിമണ്‍ പറക്കുന്ന തെരുവി ലും വല്ലപ്പോഴുമൊക്കെ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലുമൊക്കെ എന്തൊക്കെയോ പുലമ്പി ക്കൊണ്ട് അലയുന്ന വേലുച്ചാമി മീശ മുളയ്ക്കാത്ത മുനിയാണ്ടിയുടെ വേദനയായി. ഏതൊക്കൊയോ തോട്ടങ്ങളിലും ജമീന്ദാരുടെ കൊട്ടാരതുല്യമായ വീട്ടിലെ പുറംവേല ചെയ്തും അമ്മയ്ക്ക് മരുന്നും കഞ്ഞി യും മുടങ്ങാതിരിക്കാന്‍ മുനിയാണ്ടി ആ പ്രായത്തിലേ പാടുപെട്ടു. എന്നിട്ടും ഒരുനാള്‍ അമ്മ..?

ഗ്രാമത്തില്‍ നെരച്ചു നടന്ന വേലുച്ചാമിയും പിന്നീടെപ്പൊഴോ കോവിലിന് മുമ്പിലുള്ള തിരുവിഴാ തേരി ന്റെ വലിയ മരച്ചക്രത്തില്‍ ചാരി ശ്വാസമറ്റ് മരവിച്ചിരിക്കുന്നത് കാണാനാവാതെ മുനിയാണ്ടി കരഞ്ഞു കരഞ്ഞ് മുഖം പൊത്തി.
അപ്പാവും അമ്മാവും ഇല്ലാതായതോടെ ലോകത്തില്‍ താനൊറ്റപ്പെട്ട പോലെ തോന്നിയ മുനിയാണ്ടിയെ ബന്ധത്തിലുള്ളവരെല്ലാം ആശ്വസിപ്പിച്ചിട്ടും വല്ലാത്തൊരു വീര്‍പ്പുമുട്ടലില്‍ ഗ്രാമത്തില്‍ നിന്ന് തുടങ്ങിയ ലക്ഷ്യമില്ലാത്ത യാത്ര... അവസാനിച്ചത് ഈ പട്ടണത്തിലും.

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദീപാവലിക്ക് കൈനിറയെ സമ്മാനങ്ങളുമായി നാട്ടിലുള്ളവരെ കാണാന്‍ പോയ മുനിയാണ്ടി പട്ടണത്തില്‍ തിരിച്ചെത്തിയപ്പോള്‍ കൂടെ രത്നമ്മയുമുണ്ടായിരുന്നു.
തന്റെ മുറപ്പെണ്ണ്.. തനിക്ക് വേണ്ടി ചെറുപ്പകാലം മുതല്‍ക്കേ പറഞ്ഞു വെച്ച പെണ്ണ്..
'..ദീപാളിയോടെ മറുനാളിലേ.. കല്ല്യാണം മുടിഞ്ചാച്ച്.. ഇത് യേന്‍ മുറപ്പെണ്ണ് താന്‍...'
മുനിയാണ്ടി ലോഹ്യമുള്ളവരോടൊക്കെ വിരിഞ്ഞ ചിരിയോടെ അറിയിച്ചു.
മുനിയാണ്ടിയുടേയും രത്നമ്മയുടേയും സ്നേഹം പട്ടണത്തേക്കാള്‍ വലിപ്പമേറിയതായിരുന്നു.
എം.ജി.ആറിന്റേയും രജനികാന്തിന്റേയും സിനിമകള്‍ പട്ടണത്തിലെ തിയേറ്ററിലെത്തുന്ന ദിവസം ഇവര്‍ ക്ക് ഉത്സവമാണ്. അന്ന് മുനിയാണ്ടി ജോലിക്ക് പോവില്ല. ആരെങ്കിലും തലേ ദിവസം തന്നെ വല്ല ജോലി യും പറഞ്ഞേല്‍പ്പിച്ചാല്‍ അയാള്‍ തലയെടുപ്പോടെ പറയും.
'..നാളേയ്ക്ക് വേലയും കീലയുമൊന്നും കെടയാത്.. നാനും ഏന്‍ മനൈവിയും തലൈവരോടെയ പടം പാക്ക പോറാങ്കേ...'
അതിരാവിലെ ഉറക്കമുണര്‍ന്ന് രണ്ടുപേരും കുളിച്ച് തൈര്വടയുണ്ടാക്കും.. പിന്നെ ഉച്ചയിലേക്കുള്ള സാപ്പാടിന് ആട്ടിറച്ചിയോ കോഴിയിറച്ചിയോ ഉണ്ടാക്കും.. എല്ലാം കഴിഞ്ഞ് അണിഞ്ഞൊരുങ്ങി തലൈവ രോടെ പടം റിലീസായ തിയേറ്ററിലേക്ക് നടക്കുമ്പോള്‍ എതിരേ വരുന്ന പരിചയക്കാരോടെല്ലാം മുനിയാ ണ്ടി പറഞ്ഞു കൊണ്ടേയിരിക്കും.
'..നാരായണ സാറേ.. നാന്‍ തലൈവര്‍ പടം പാക്കപ്പോറേന്‍......'
'..ബസീറ് മൊതലാളീ.. നാങ്കെ വന്ത് അണ്ണനോടെയ പടം...'
കേള്‍ക്കുന്നവരെല്ലാം തല കുലുക്കി ചിരിക്കും.
മണ്ണില്‍ ഋതുഭേദങ്ങള്‍ ആവര്‍ത്തിച്ചു.
പട്ടണത്തില്‍ പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു വന്നു.
മുനിയാണ്ടിയും രത്നമ്മയും വാടകവീട്ടിലെ താമസം മാറ്റി, പുറംപോക്കില്‍ ചെറിയൊരു കുടില്‍ വെച്ചു.
സന്ധ്യ മയങ്ങുന്നതോടെ രത്നമ്മ വീട്ടുജോലികളെല്ലാം തീര്‍ത്ത് കുടിലിന് മുമ്പിലെ കയറ്റുകട്ടിലില്‍ റോഡിലേക്ക് കണ്ണയച്ച് മുനിയാണ്ടിയുടെ നിഴലിളകുന്നതും നോക്കിയിരിക്കും. മുനിയാണ്ടി മുറ്റത്തേക്ക് കാലെടുത്ത് വെയ്ക്കേണ്ട നിമിഷം രാമചന്ദ്രവൈദ്യരുടെ പക്കല്‍ നിന്നും പ്രത്യേകം പറഞ്ഞു വാങ്ങിയ തൈലം എടുത്ത് കൊണ്ടുവന്ന് മുനിയാണ്ടിയെ കട്ടിലിലിരുത്തി മേലാകെ പുരട്ടി കൊടുക്കും.
1* '..കാലെയിലിരുന്ത് സായന്തരം വരേയ്ക്കും ഒഴെയ്ച്ചിറുക്കും.. ഒടമ്പെയ് നല്ല പടി പാര്‍ക്കലേനാ....'
മെഴുക്ക് പുരണ്ട തന്റെ ദേഹത്തേക്ക് രത്നമ്മയെ ഒട്ടിച്ചു നിര്‍ത്തി മുനിയാണ്ടി ഒച്ചയില്ലാതെ ചിരിക്കും.
2* '...കടവുള്‍ എനക്ക് കൊടുത്ത പരിശ് താനമ്മാ നീ...'
മുനിയാണ്ടിയുടെ പിടിയില്‍ നിന്നും കുതറിക്കൊണ്ട് നാണത്തില്‍ മുങ്ങിയ ചിരിയുമായി രത്നമ്മ അടു ക്കളയിലേക്കോടും... പിന്നെ, മുനിയാണ്ടിക്ക് കുളിക്കാനുള്ള വെള്ളം ചൂടാക്കാനുള്ള വെപ്രാളത്തില മരും.  അങ്ങനെയങ്ങനെ മലയാളക്കരയിലെ തിരുവോണവും തിരുവാതിരയ്ക്കുമൊപ്പം ദീപാവലിയും പൊങ്കലും അവര്‍ ആമോദത്തോടെ ആഘോഷിച്ചു.
തിമിര്‍ത്തു പെയ്യുന്ന സ്നേഹമഴയില്‍ അവരുടെ ജീവിതത്തില്‍ പച്ചപ്പ് നിറഞ്ഞു.
തുലാമസവും വൃശ്ചികത്തിലെ തണുപ്പും കഴിഞ്ഞപ്പോള്‍ രത്നമ്മയുടെ കുളി തെറ്റി.
ആയിടക്ക് മുനിയാണ്ടി ഒരുപാട് സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയിരുന്നു. രാത്രികാലങ്ങളില്‍ രത്നമ്മ യുടെ അടിവയറ്റില്‍ ചെവി ചേര്‍ത്തു വെച്ച് അയാള്‍ പുതിയ ജന്‍മത്തിന്റെ കൈകാലിട്ടടി ചെവിയോ ര്‍ത്തു.
അല്ലലില്ലായ്മയുടെ ആകാശത്തില്‍ നിന്നും ദുരന്തങ്ങളുടെ പെരുമഴ പെയ്തു വീണത് പെട്ടെന്നായിരു ന്നു. രത്നമ്മയുടെ പ്രസവമടുത്തു. സര്‍ക്കാരാശുപത്രിയാണേലും പല കാര്യങ്ങള്‍ക്കായി പണത്തിന്റെ ആവശ്യമൊരുപാടുണ്ട്. മുനിയാണ്ടി ആവുന്നത്ര ജോലി ചെയ്തു....................

മുനിയാണ്ടി പിന്നേയും പിന്നേയും ആരൊക്കെയോ ചീത്ത പറഞ്ഞു. വിശപ്പാല്‍ കത്തിക്കാളുന്ന വയറ് തടവി.. പാറിപ്പറക്കുന്ന താടിരോമങ്ങള്‍ക്കിടയില്‍ വിരല് കുത്തി ചൊറിഞ്ഞു. പീള നിറഞ്ഞ കണ്ണില്‍ ആരോടെന്നില്ലാത്ത ദേഷ്യമിരമ്പി.
തിരിച്ച് അയ്യപ്പന്റെ അരികിലേക്ക് പോകാന്‍ മനസ്സനുവദിച്ചില്ല. അവന്റെയപ്പനെയൊക്കെ ചീത്ത പറഞ്ഞ് പോന്നതല്ലേ.. പക്ഷേ, പോവാണ്ടിരിക്കുന്നതെങ്ങനെ...!
കയ്യില്‍ കാശുണ്ടെങ്കില്‍ തന്നെ പട്ടണത്തിലൊന്നും ഒരു കട പോലും തുറക്കില്ല. അഥവാ തുറന്നാല്‍ തന്നെ ബന്ദ് നടത്തുന്നവര്‍ അടപ്പിക്കുമെന്ന് തീര്‍ച്ച. അല്ലേലും അയ്യപ്പനുമായി ഇങ്ങനെ വഴക്കിടുന്നത് ആദ്യമായല്ലല്ലോ..! വീണ്ടും ചെല്ലുമ്പോള്‍ അല്‍പ്പനേരം മുഖം വീര്‍പ്പിച്ചു നില്‍ക്കും.. അല്ലെങ്കില്‍ കോപം അടങ്ങുവോളം വഴക്ക് പറയും.
സാരമില്ല.. അവന്‍ യേന്‍ തമ്പി മാതിരി..
ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന തെരുവിലേക്കാണ് അയാള്‍ നടന്നു കയറിയത്.
അയ്യപ്പന്റെ കട ആരോ അടിച്ചു തകര്‍ത്തിരിക്കുന്നു. ഭരണിയ്ക്കുള്ളിലെ വില്‍പ്പന സാധനങ്ങളും പാത്രത്തി ല്‍ അടുക്കി വെച്ചിരുന്ന പലഹാരങ്ങളുമെല്ലാം കടക്കു മുന്നില്‍ ചിതറിക്കിടക്കുന്നു.
മുമ്പും പട്ടണത്തില്‍ ബന്ദും ഹര്‍ത്താലുമൊക്കെ നടന്നിട്ടുണ്ട്. എന്നാലിന്നു വരെ അയ്യപ്പന്റെ കടയ്ക്കു നേരെ ആരുടേയും കൈകള്‍ നീണ്ടിട്ടില്ല.
'..അയ്യപ്പനെ യെല്ലാരും കൂടി.. ചവിട്ടി മെതിച്ചെടാ.. മുനിയാണ്ടീ.... ബന്ദുകാരുമായി എന്തോ ഒന്നും രണ്ടും പറഞ്ഞ് ഒടക്കിയതാ.. ഓട്ടോക്കാരെല്ലാം കൂടി അവനെയെടുത്തോണ്ട് ആശൂത്രീലോട്ട് പോയി ട്ടുണ്ട്...'
തെരുവില്‍ ലോട്ടറി വില്‍ക്കുന്ന ഐസക് മാപ്പളയുടെ നെഞ്ചിന്‍ കൂട് വിമ്മിട്ടത്താല്‍ പൊട്ടുമെന്ന് തോന്നി.
തറയില്‍ കാക്കകള്‍ കലപില കൂട്ടുന്നു.
പാത്രത്തിലും തറയിലുമൊക്കെയായി ചിതറിക്കിടന്നിരുന്ന പലഹാരത്തില്‍ ഉറുമ്പരിച്ചു തുടങ്ങി. കാക്ക ക്കൂട്ടത്തിനിടയില്‍ ഒറ്റക്കാലന്‍ കാക്ക അപ്പോഴും അയാളുടെ കാഴ്ചയില്‍ തടഞ്ഞു.
'..നെന്നെ ഒറ് ദെവസം ഞാന്‍ ചുട്ട് തിന്നുമെടാ.. കള്ളക്കാക്കേ...'
തല ചെരിച്ചു പിടിച്ച് മുനിയാണ്ടിയെ കളിയാക്കുന്ന പോലെ ഒന്ന് നോക്കി.., കൊക്കിലൊരു പലഹാര ത്തുണ്ടുമൊതുക്കി സ്വസ്ഥമായൊരിടത്തേക്ക് ഒറ്റക്കാലന്‍ കാക്ക പറന്നു.
താന്‍ നില്‍ക്കുന്ന മണ്ണും മുമ്പിലുള്ള റോഡും കത്തുന്നതായി മുനിയാണ്ടിക്ക് അനുഭവപ്പെട്ടു. അയ്യപ്പന്റെ കടയ്ക്കു മുമ്പില്‍ നിന്നും തിരക്കാറിത്തണുത്ത റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു.
കരുണ വറ്റിയ ലോകത്തെക്കുറിച്ചോര്‍ത്ത്..
മനുഷ്യരെക്കുറിച്ചോര്‍ത്ത്..
അങ്ങനെ സകലതിനെക്കുറിച്ചോര്‍ത്തും മുനിയാണ്ടി സങ്കടപ്പെട്ടു.
റോഡില്‍ വാഹനത്തിന്റെ ഇരമ്പലും ആരുടെയൊക്കെയോ ബഹളവും കേട്ട് മുനിയാണ്ടി നടത്തം നിര്‍ ത്തി. റോഡിലെ ശ്മശാന മൂകതയ്ക്ക് വിഘ്നം വരുത്തി ചീറി വന്ന കാറിനു മുമ്പില്‍ ബന്ദനുകൂലികളുടെ താണ്ഡവനൃത്തം. കാറിനുള്ളിലുള്ളവരോട് കയര്‍ക്കുകയാണവര്‍.
കാറിനകത്ത് നിന്ന് യാചനയുടെ കൈത്തലങ്ങള്‍.. പേറ്റുനോവിന്റെ കണ്ണീര്‍ക്കീറുകള്‍..!
കാറിനു മുമ്പില്‍ പ്രതിഷേധത്തിന്റേയും ആക്രോശത്തിന്റേയും മനുഷ്യമതില്‍..
മുനിയാണ്ടി കാറിനടുത്തേക്ക് നീങ്ങി. ആക്രോശങ്ങള്‍ക്കിടയിലൂടെ ചെവിയില്‍ വീഴുന്ന വിവശതയില്‍ കുഴഞ്ഞ സ്ത്രീ ശബ്ദം. മുനിയാണ്ടിയുടെ രോമകൂപങ്ങള്‍ എഴുന്നു നിന്നു.
പീള മൂടി മങ്ങിയ കണ്ണില്‍ കണ്ണീര് നിറഞ്ഞു.
വീര്‍ത്ത വയറും താങ്ങി വര്‍ഷങ്ങള്‍ക്കപ്പുറത്തെ ബന്ദുദിനത്തില്‍ റോഡില്‍ തളര്‍ന്നിരിക്കുന്ന രത്നമ്മ ഓര്‍മയില്‍ തെളിഞ്ഞു. അവളേയും താങ്ങിയെടുത്ത് ജനറല്‍ ആശുപത്രി വരെ കിതച്ചതോര്‍മ വന്നു. ആശുപത്രിപ്പടിക്കല്‍ കാലിടറിയതും രത്നമ്മ മരണത്തിന്റെ പാതാളത്തിലേക്ക് അമര്‍ന്നതും കണ്ണില്‍ മിന്നി. റോഡരുകില്‍ മണ്ണില്‍ പുതഞ്ഞ കരിങ്കല്‍ ചീളെടുത്ത് അയാള്‍ കാറിനടുത്തേക്ക് കരഞ്ഞു കൊ ണ്ടാഞ്ഞു.
കാറിനു ചുറ്റുമുള്ള കണ്ണുകളില്‍ തീ പാറി.. അവര്‍ കയ്യിലുണ്ടായിരുന്ന കുറുവടികളില്‍ പിടി മുറുക്കി.
കാറിനുള്ളിലെ നനഞ്ഞ കണ്ണുകളില്‍ പ്രത്യാശ തെളിയുന്നത് കണ്ണു നിറയെ കാണുന്നതിനു മുമ്പേ ആ രൊക്കെയോ ചിന്നം വിളിച്ചു.
... മുനിയാണ്ടിക്ക് വട്ടിളകിയേ..... മുനിയാണ്ടിക്ക് പ്രാന്ത്.. മൂത്തേേേയ്.........

കൈക്കും കാലിനും പരിക്ക് സാരമുള്ളതായിരുന്നില്ല.
നെറ്റി പൊട്ടി ചോര താടിരോമങ്ങള്‍ക്കിടയിലൂടെ പറ്റിപ്പിടിച്ച് ഉണങ്ങി ഈച്ചയാര്‍ത്തു.
തെറി പറയാനും തല്ലാനും വേണ്ടി വന്നാല്‍ മനുഷ്യനെ കൊല്ലാനും അറുപ്പില്ലാത്ത ആളുകളെ മുനിയാ ണ്ടി പ്രാകി. ഈ പാവപ്പെട്ടവനെന്ത് പിഴച്ചെന്ന് ആയിരം സൂചിമുനകള്‍ മണ്ണിലേക്ക് വര്‍ഷിക്കുന്ന സൂര്യ നെ നോക്കി അയാള്‍ പല്ലിളിച്ചു.
'..യെല്ലാത്തുക്കും കടവുള്‍ ശോദിച്ചോളും..'
വയറ് വീണ്ടും എരിയുന്നു.
ഉറുമ്പരിച്ചതാണെങ്കിലും അയ്യപ്പന്റെ കടക്കു മുമ്പില്‍ ചിതറിക്കിടക്കുന്നതു കൊണ്ട് വിശപ്പടക്കാമെന്നോ ര്‍ത്താണ് വീണ്ടുമവിടെ എത്തിയത്. ശരീരത്തിന്റെ പല ഭാഗങ്ങളും വേദനിക്കുന്നു. ആകപ്പാടെ പുകച്ചി ല്‍. കൈ മുട്ടിലെ ചോരപ്പാട് ഉടുതുണിയാല്‍ തുടച്ച്.. നാവ് നീട്ടി വിരല്‍ത്തുമ്പില്‍ തുപ്പല്‍ നനച്ച് മുറിവി ന്റെ നീറ്റലിന് മുകളില്‍ പുരട്ടി ആശ്വാസം കൊണ്ടു.
അയ്യപ്പന്റെ കടയ്ക്ക് മുമ്പിലെത്തിയപ്പോള്‍ കണ്ണില്‍ വീണ്ടും ഇരുട്ട് കുത്തി.
ശൂന്യമായി കിടക്കുന്ന പാത്രങ്ങളും തറയും..?
വിശപ്പ് പിന്നേയും വളര്‍ന്നു.
വേച്ച് വേച്ച് ഓവര്‍ബ്രിഡ്ജിന് താഴെയുള്ള കുറ്റിക്കാട്ടിലേക്ക് നടന്നു.
മരണമൌനം നീണ്ട റോഡിലൂടെ കത്തുന്ന പകലില്‍ മുനിയാണ്ടി വിറച്ചു.
കലിയിളകുമ്പോള്‍.. വിഷമതയനുഭവിക്കുമ്പോഴുമെല്ലാം സ്ഥിരമായി വന്നു കിടക്കാറുള്ള കുറ്റിക്കാട് ഇരുട്ടിലമര്‍ന്ന പോലെ അപരിചിതമായി തോന്നി.
കുറ്റിക്കാട്ടിനുള്ളില്‍ നിന്നും മുമ്പില്ലാത്ത വിധം കുറുനരികള്‍ കൂട്ടത്തോടെ ഓരിയിടുന്നതും മാളങ്ങളില്‍ നിന്നും ഇഴജന്തുക്കള്‍ സീല്‍ക്കാരം പുറപ്പെടുവിക്കുന്നതുമൊക്കെ മുനിയാണ്ടി കേട്ടു.
കുറ്റിക്കാട്ടിലേക്കിറങ്ങാതെ ഓവര്‍ബ്രിഡ്ജിന്റെ കല്‍ത്തൂണില്‍ ചാരിയിരുന്നു. മുമ്പിലെ ഉരുണ്ട പാറക്ക ല്ലിനു മുകളില്‍ കാല്‍ കയറ്റി വെച്ച് കണ്ണടച്ചു കിടന്നു.
നെറ്റിയില്‍ നിന്നും ചോര വീണ്ടും കവിളിലേക്കിറ്റി. താടിരോമങ്ങള്‍ക്കിടയിലത് അപ്രത്യക്ഷമായി.
മുനിയാണ്ടി തിളങ്ങുന്ന വെള്ളിമേഘങ്ങള്‍ക്കിടയിലേക്ക് നോക്കി.
മുമ്പില്‍ രത്നമ്മ വന്ന് ചിരിച്ചു. അയാളുടെ ശോഷിച്ച രൂപവും വികൃതവേഷവും കണ്ട് കരഞ്ഞു..
നെറ്റിയിലേയും കൈത്തണ്ടയിലേയും ചോരപ്പാടുകള്‍ കണ്ട് ഹൃദയം നുറുങ്ങി കണ്ണ് പൊത്തി..
മുനിയാണ്ടിക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ മുഖത്ത് കയ്യമര്‍ത്തി ഉറക്കെയുറക്കെ കരഞ്ഞു. പട്ട ണത്തിന്റെ ആളൊഴിഞ്ഞ കോണിലേക്ക് അയാളുടെ കരച്ചില്‍ നീണ്ടു.

'..കാഹ്.. കാഹ്... കാാ.. '
ശബ്ദം.. മുനിയാണ്ടിയുടെ കണ്ണ് വെള്ളിമേഘക്കെട്ടില്‍ നിന്നും മണ്ണിലേക്കെത്തി.
'..കാഹ്.. കാഹ്... കാഹ്.. കാാ.. ' പാറക്കല്ലില്‍ ഒറ്റക്കാലന്‍ കാക്ക.
മുമ്പില്‍ കുറ്റിക്കാട് തെളിഞ്ഞു. കുറ്റിക്കാടിനു മുകളിലെ വെയില്‍ തെളിഞ്ഞു.
അഴുക്ക് പുരണ്ട കൈലിയില്‍ കണ്ണീര് തുടച്ച് മുനിയാണ്ടി ചിരിക്കാന്‍ ശ്രമിച്ചു.
'..ഇന്നല്ല.. ഒറ് നാള് നെന്‍ന്നെ നാന്‍ ചുട്ട് കറുമുറാ തിന്നുമെടാ.. തിര്ട്ട് കാക്കേ...'
ഒറ്റക്കാലന്‍ കാക്ക കൂസലില്ലാതെ കൊക്ക് വിടര്‍ത്തി. ദൂരേക്ക് നോക്കി ചിറകുകള്‍ കുടഞ്ഞു.
അനന്തരം, മുനിയാണ്ടിയുടെ തലയ്ക്ക് മുകളിലൂടെ വട്ടം ചുറ്റി പറന്നു.
ഞൊടിയിടയില്‍ കാക്കയുടെ തൂവലുകള്‍ വെളുക്കുന്നതും ചുണ്ടുകള്‍ ചെറുതായി മനോഹരമാവു ന്നതും കുറ്റിക്കാടൊരു പൂന്തോട്ടമാവുന്നതും അയാള്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.

****************************


1*   രാവിലെ മുതല്‍ വൈകും വരെ അദ്ധ്വാനിച്ചതാ.. ശരീരം നന്നായി നോക്കിയില്ലെങ്കിലേ...
2*   ദൈവം എനിക്ക് തന്ന സമ്മാനമാണ് നീ