Thursday, May 2, 2013

മുയല്‍ജാതകം



ചടുകുടാ ചടുകുടാ എന്ന ഒച്ചയോടെ വിറച്ചോടുന്ന ഓട്ടോറിക്ഷ..!
വിവാഹപ്രായമായ മകള്‍ക്ക് ആലോചനയുമായി വന്ന ചെറുപ്പക്കാരന്റെ വീട്ടിലേക്ക് ജാതകം വാങ്ങാന്‍ പോവുമ്പോള്‍ ഒരാള്‍ക്ക് ഇത്രയും മാനസിക പിരിമുറുക്കമുണ്ടാവുമോ എന്ന് ഓട്ടോയില്‍ ചാരിയിരുന്നു കൊണ്ട് ആലോചിക്കുകയായിരുന്നു.
എന്നാല്‍ ഇത് അല്ലല്ലൊ.. ചത്ത മുയലിനെ ജീവന്‍ വെപ്പിച്ച് അരുമ സന്താനത്തിന്റെ മുമ്പില്‍ വെക്കാനുള്ള നെട്ടോട്ടമാണല്ലോ സ്വയം നടത്തുന്നത്.
എന്തായാലും വേണ്ടില്ല.. ഇറങ്ങിത്തിരിച്ചില്ലെ.. റോഡിലെ തിരക്കുകള്‍ക്ക് ചെവിയോര്‍ക്കാതെ ഞാന്‍ സീറ്റിലേക്ക് ചാഞ്ഞു കണ്ണടച്ചു.

വീടുകളില്‍ കയറിയിറങ്ങി കച്ചവടം നടത്തുന്ന ഒരു തമിഴനാണ് ആഴ്ചകള്‍ക്കു മുമ്പ് ഒരു വെളുത്ത മുയല്‍ ക്കുഞ്ഞിനെ മുറ്റത്തേക്കിറക്കി വിട്ടത്. മുറ്റത്തു നിന്നും അകത്തേക്കും അവിടുന്ന് കിടപ്പുമുറിയിലേക്കും പരക്കംപാഞ്ഞ മുയല്‍ക്കുഞ്ഞിനെ അഞ്ചു വയസ്സുകാരി മകള്‍ പിന്റുവെന്ന് പേരും നല്‍കി പുറത്തേക്ക് വിടാ തെ വീട്ടിനകത്തു കളിക്കൂട്ടുകാരിയാക്കി.
ഓഫീസിലിരുന്നു തീരാത്ത ചില പേപ്പര്‍ വര്‍കുകളും മറ്റും രാത്രിയുടെ മൌനത്തില്‍ ഏകാഗ്രതയോടെ ചെയ്യു മ്പോള്‍ മകളോടി വരും.
അവള്‍ക്ക് മുയലിന്റെ ജീവിതരീതി അറിയണം. അവയുടെ ഭക്ഷണത്തെപ്പറ്റി അറിയണം. കാലാവസ്ഥ വ്യതിയാനങ്ങളില്‍ അതിനെ എങ്ങനെയൊക്കെ സംരക്ഷിക്കപ്പെടണമെന്ന് അറിയണം.
അവള്‍ക്കറിയാം എന്റെ മുമ്പിലെ കംമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റേയും അനന്ത സാധ്യതകള്‍. പുതിയ ജനറേഷന്‍.. അവരുടെ അറിവുകള്‍ വിരല്‍ത്തുമ്പിലാണ്.
അവളുടെ ഓരോ സംശയങ്ങളും തീര്‍ത്തുകൊണ്ട് സ്വന്തം ജോലിയില്‍ നിന്നും മുഖമുയര്‍ത്താതെ ഞാനിരി ക്കുമ്പോള്‍ തൊട്ടപ്പുറത്തെ കുഷ്യന്‍ചെയറില്‍ മുയല്‍ക്കുഞ്ഞിനേയും മടിയിലിരുത്തി അവള്‍ ഉറക്കം തുടങ്ങി യിട്ടുണ്ടാകും.
വൈകുന്നേരം ഞാന്‍ ഓഫീസില്‍ നിന്നെത്തുന്നതും കാത്ത് സിറ്റൌട്ടില്‍ മോളിരിപ്പുണ്ടാവും. രാവിലെ മുതല്‍ വൈകുന്നേരം വരെ പിന്റുമോള്‍ ചെയ്തു വെച്ച വികൃതിയുടെ കൂമ്പാരങ്ങള്‍ എന്നെ കാണുമ്പോള്‍ തന്നെ അവള്‍ എന്റെ മുമ്പിലേക്ക് കുടയും.
അവള്‍ വിളിച്ചിട്ട് കേള്‍ക്കാതെ ഓടിയതും ഭക്ഷണപാത്രം തട്ടിമറിച്ചിട്ടതും കിടക്കയില്‍ കയറിയിരുന്ന് അപ്പിയി ട്ടതും...
ചിലപ്പോള്‍ ഇതൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലാവില്ല ഞാന്‍.
അപ്പോഴവള്‍ക്ക് പിണക്കമായി, പരാതിയായി.
പപ്പക്ക് എന്നോടും പിന്റുമോളോടും തീരെ ഇഷ്ടല്ല്യാണ്ടായിക്കുണുവെന്ന് ചിണുങ്ങിക്കരയും.
ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതിന്റെ ഫലമായി ലഭിച്ച അറിവില്‍ നിന്നും വാങ്ങിയ റാബിറ്റ് ഫുഡ് പാക്കറ്റ് അവള്‍ക്കു നേരെ നീട്ടുമ്പോള്‍ അവള്‍ പിണക്കം മറന്ന് ഓടിവരും.
കിടപ്പുമുറിയോടു ചേര്‍ന്നുള്ള അധികം ചെറുതല്ലാത്ത ഒരു മുറിയുണ്ട്.
വിരുന്നുകാരോ മറ്റോ വന്നാല്‍ അവര്‍ക്കുറങ്ങാനുള്ള സൌകര്യം ആ മുറിയിലാണ് ചെയ്തു കൊടുക്കാറ്. അതു കൊണ്ടുതന്നെ കൂടുതലും ഉപയോഗിക്കാറില്ല. രാത്രിയില്‍ പിന്റുമോളെ അതിനകത്തേക്ക് കടത്തിവിട്ട് വാതിലടക്കുകയാണ് പതിവ്.
മുയല്‍ക്കുഞ്ഞിന് കൂടുണ്ടാക്കി കൊടുത്തില്ല എന്നതായിരുന്നു അവളുടെ ഏറ്റവും അവസാനത്തെ പരാതി. 
നല്ലൊരു കൂടന്വേഷിക്കുകയാണെന്നും അത് കിട്ടാതിരിക്കുന്നതു കൊണ്ടാണ് ഇത്രയും നാള്‍ വൈകിയതെ ന്നും ഒരാഴ്ചക്കുള്ളില്‍ പിന്റുമോള്‍ മണിയനാശാരി ഉണ്ടാക്കിയ കൂട്ടിലായിരിക്കും ഉറക്കമെന്നും മോള്‍ക്ക് വാക്കു നല്‍കിയാണ് അന്ന് രാവിലെ ഓഫീസിലേക്ക് പടിയിറങ്ങിയത്.
അന്ന് രാത്രിയില്‍ വല്ലാത്തൊരു സംഭവമുണ്ടായി.
ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് പിന്റുമോള്‍ എന്തു ചെയ്യുകയാണെന്ന് ഒന്നുകൂടി അവള്‍ക്കറിയണം. അവള്‍ ശബ്ദമുണ്ടാക്കാതെ ആ മുറിയുടെ വാതില്‍ തുറന്നു. അകത്തു കയറി ലൈറ്റ് ഓണ്‍ ചെയ്തു. മുറിയില്‍ പെട്ടെന്ന് പടര്‍ന്ന വെട്ടത്തിന്റെ പരിഭ്രമമാവാം. പിന്റുമോള്‍ മുറിയിലാകെ പരക്കം പായാന്‍ തുടങ്ങി. അവളു ടെ കാല്‍പാദത്തിനു മുകളിലൂടെ പിന്റുവിന്റെ മൃദുനഖങ്ങള്‍ പോറിയപ്പോള്‍ അവള്‍ കാലുകള്‍ കുടഞ്ഞ് ഭയത്തോടെ അലമുറയിട്ടു തുള്ളാന്‍ തുടങ്ങി. അതിനിടയില്‍ പിന്റുമോള്‍ വീണ്ടും അവളുടെ സമീപ മെത്തിയിരുന്നു. അവളുടെ കാലുകള്‍ പിന്റുമോളുടെ ശരീരത്തിലമര്‍ന്നു. അവളുടെ കാല്‍ക്കീഴില്‍ കിടന്ന് പിന്റുമോള്‍ പിടഞ്ഞു.
വായില്‍ നിന്നും ചോരയൊലിപ്പിച്ച് പിടയുന്ന പിന്റുമോളുടെ ചലനങ്ങള്‍ കണ്ട് അവള്‍ പേടിച്ച് അലറിക്കര ഞ്ഞു. ഞാനും ഭാര്യയും ഓടിവന്നപ്പോഴേക്കും അവള്‍ കരഞ്ഞ് തളര്‍ന്നിരുന്നു. പിന്റുമോള്‍ ചലനമറ്റ് അവളു ടെ കാല്‍ക്കീഴിലും.
അന്ന് രാത്രി എങ്ങനെയാണ് കഴിച്ചു കൂട്ടിയത്..
എനിക്കറിയില്ല. അവള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന പനി. ഇടയ്ക്കിടക്ക് എന്തൊക്കെയോ പിച്ചും പേയും പറയുന്നു.
നേരം വെളുക്കുന്നതിനു മുമ്പു തന്നെ മകളേയും കൊണ്ടിറങ്ങി. ഡോക്ടര്‍ കേശവറാവുവിനെ കാണിച്ചു. അരുതാത്തതെന്തോ കണ്ടതിന്റെ ഷോക്കാണ്.. പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞു. ഒന്നുരണ്ട് മെഡിസിന്‍ കുറിച്ചു തന്നു.
പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടാല്‍ ചില കുട്ടികള്‍ക്ക് ഇങ്ങനെയാ..
ചില കേസില്‍ സംസാരശേഷി പോലും നഷ്ടപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്..
ഡോണ്ട് വെറിഡ്.. നമുക്ക് നോക്കാം..
ഡോക്ടര്‍ സമാധാനിപ്പിച്ചു.
വീട്ടിലെത്തി മകളെ അകത്ത് കിടത്തി. പിന്നേയും പുറത്തേക്ക്..
കുളിക്കാനോ ഒരു കപ്പ് കാപ്പി കഴിക്കാനോ നില്‍ക്കാതെ പുറത്തേക്കിറങ്ങുന്ന എന്നോടൊപ്പം ഭാര്യയും ഓടി വന്നു.
നിങ്ങളെങ്ങോട്ടാ..
പെട്ടെന്ന് വരാമെന്ന ആംഗ്യം മാത്രം.

*  *  *  *  *  *  *  *  *  *

സെന്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ അടുത്ത് ഓട്ടോയില്‍ നിന്നിറങ്ങി. പീറ്ററിന്റെ കടയന്വേഷിച്ചു. ബസ്സ്റോപ്പിന്റെ ഇരുമ്പുതൂണില്‍ ചാരി നിന്നിരുന്ന മനുഷ്യന്‍ അല്‍പ്പമകലേക്ക് വിരല്‍ ചൂണ്ടി അവ്യക്തമായി എന്തോ പറ ഞ്ഞു.
ബസ്സ്റോപ്പിലെ മനുഷ്യന്‍ ചൂണ്ടിക്കാണിച്ച ദിക്കില്‍ നാലോ അഞ്ചോ കടകള്‍ മാത്രമാണുണ്ടായിരുന്നത്. പീറ്ററിന്റെ കട കണ്ടു. ഇനി ഭക്ഷണമെന്തെങ്കിലും കഴിച്ചിട്ടാവാം ബാക്കി കാര്യങ്ങള്‍...
നന്നായി ഭക്ഷണം കഴിക്കാന്‍ പാകത്തിലുള്ള ഹോട്ടലൊന്നും പരിസരത്തില്ലെന്നു തോന്നുന്നു. ബസ്സ്റോപ്പി ന്റെ അരികു ചേര്‍ന്ന് ടിന്‍ഷീറ്റു മേഞ്ഞ പെട്ടിക്കടയില്‍ നിന്നും എഫ്.എം റേഡിയോയിലെ പാട്ടുപൂരം റോഡിലേക്ക്.
തൂക്കിയിട്ട ഏത്തപ്പഴക്കുലകള്‍ക്കും നിരത്തി വെച്ച മിഠായിഭരണിക്കുമിടയിലൂടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി തണുത്ത സോഡയ്ക്ക് ഓര്‍ഡര്‍ ചെയ്തു.
പീറ്ററിന്റെ കടയ്ക്കു മുന്നിലെത്തുമ്പോള്‍ പിന്നേയും വിയര്‍ത്തിരുന്നു.
ഏതൊക്കെയോ പാര്‍ട്സുകള്‍ നുള്ളിപ്പെറുക്കി മേശപ്പുറത്ത് തുറന്നു വെച്ച കംപ്യൂട്ടര്‍ സിസ്റത്തിന്റെ ഉള്‍വയറ്റില്‍ ഒട്ടിച്ചു വെക്കുന്ന മനുഷ്യന്‍ പീറ്റര്‍ തന്നെയെന്ന് ഉറപ്പിച്ചു.
'പീറ്ററല്ലേ..'
'..അതെ..'
പീറ്ററിന്റെ കറുത്ത മുഖത്ത് വെളുത്ത ചിരി.
'..ഒരു കാര്യത്തിനായി രാവിലെ മുതല്‍ അലയുന്നതാ.. പീറ്ററിനെ കണ്ടാല്‍ മതിയെന്ന് പാളയം റോഡിലെ സൈക്കിളുകടക്കാരന്‍ പറഞ്ഞു..'
'..പീറ്ററ് വിചാരിച്ചിട്ട് എന്തൂട്ട് ചെയ്യാനാ..'
മേശപ്പുറത്തെ കംപ്യൂട്ടറിന്റെ ശരീരഭാഗങ്ങള്‍ മുഷിഞ്ഞൊരു തുണി കൊണ്ട് മൂടി പീറ്റര്‍ ഞെളിഞ്ഞു നിന്നു.
'..എനിക്കൊരു വെളുത്ത മുയല്‍ക്കുഞ്ഞിനെ വേണം..'
എന്റെ കിതപ്പ് വിയര്‍പ്പു മണക്കുന്നുണ്ടായിരുന്നു.
'..വെളുത്ത മുയല്‍ക്കുഞ്ഞ്...'
പീറ്റര്‍ ആകാശത്തേക്ക് നോക്കി എന്തോ കണക്കു കൂട്ടി.
കടയ്ക്കു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന, പീറ്ററിനേക്കാള്‍ കറുത്ത് മുഷിഞ്ഞ ബൈക്ക് സ്റാര്‍ട്ട് ചെയ്ത് എന്നോട് കയറാന്‍ ആംഗ്യം കാണിച്ചു. അടുത്ത കടക്കാരനോട് ഉടനെയെത്താമെന്ന് പറഞ്ഞ് ബൈക്ക് പറപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മുയല്‍ക്കുഞ്ഞിനെ കിട്ടുമോ എന്ന ആശങ്ക വാക്കുകളായി പുറത്തേക്ക് വന്നു.
'..അപ്പോ.. ഈ പീറ്ററിനെ വിശ്വാസമില്ലെന്ന്..'
'..പൊള്ളുന്ന വെയിലത്ത് ഇത്രേം അന്വേഷിച്ച് വന്നത് വിശ്വാസം കൊണ്ടല്ലേ..'
പീറ്ററിന് സുഖിച്ചെന്ന് തോന്നുന്നു.
.നിരത്തില്‍ നിന്നും ഏതൊക്കെയോ ഊടുവഴികളിലൂടെ ബൈക്കുരുണ്ടു.
റോഡിലെ കുണ്ടും കുഴിയും വക വെയ്ക്കാതെയും പിന്നിലിരിക്കുന്ന ഞാന്‍ അവിടെത്തന്നെ ഇരിപ്പുണ്ടോ എന്ന് ഇടയ്ക്കിടെ ചെരിഞ്ഞു നോക്കിയും പീറ്റര്‍ സ്വയം പരിചയപ്പെടുത്താന്‍ തുടങ്ങി.
പട്ടണത്തിലെ പേരു കേട്ട കോട്ട് മേക്കറാണ് പീറ്റര്‍. പ്രശസ്തമായ എല്ലാ തയ്യല്‍ക്കടയിലും അയാള്‍ ജോലി ചെയ്തിട്ടുണ്ട്. ജോലിക്കൂടുതലുള്ള സമയങ്ങളില്‍ പീറ്ററിനെ തിരിയിട്ടു നോക്കിയാല്‍ കാണില്ല. ലോകത്തിലെ മികച്ച കൃഷിയേതെന്ന് ആരെങ്കിലും ചോദിച്ചാല്‍ കഞ്ചാവുകൃഷിയെന്നേ പീറ്റര്‍ പറയൂ. ആ സാധനവുമായി അയാള്‍ അത്രയേറെ അടുത്തു പോയി. മറ്റു കൊള്ളരുതായ്മകളൊന്നും ഇതുവരെ ആരും പീറ്ററിന്റെ പേരില്‍ ആരോപിക്കപ്പെട്ടിട്ടില്ല.
ഒരിക്കല്‍ തുണിക്കടയോട് ചേര്‍ന്ന് നടത്തിയിരുന്ന തയ്യല്‍ക്കടയില്‍ ഒരാളുടെ പാന്റിന് മൂന്ന് കാല് തയ്ച്ച് ആ മേഖലയോട് വിട പറഞ്ഞതാണത്രേ പീറ്റര്‍.
തുണിയുടെ വിലയും തയ്യല്‍ക്കൂലിയും ചേര്‍ത്ത് വാങ്ങി പാന്റും കോട്ടും തയ്ച്ചു കൊടുക്കുന്ന ആ സ്ഥാപന ത്തിന്റെ മുഖ്യആകര്‍ഷണം പീറ്ററെന്ന തയ്യല്‍ക്കാരനും.
ഒരിക്കല്‍ തന്റെ ഇഷ്ടവസ്തുവിന്റെ ലഹരിയിലായിരുന്ന പീറ്റര്‍ പാന്റിന് മൂന്ന് കാല് തയ്ച്ചു. തയ്യല്‍ പൂര്‍ത്തിയായപ്പോഴാണ് തനിക്കു പിണഞ്ഞ അബദ്ധം ബോധ്യമായത്.
പക്ഷേ, കടയുടമ ചിരിച്ചില്ല. പീറ്ററിനെ വഴക്കു പറഞ്ഞില്ല.
അയാള്‍ ചില്ലുകൂട്ടില്‍ മൂന്ന് കാലുള്ള പാന്റ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു.
മൂന്ന് കാലുകള്‍ പാന്റിന് എങ്ങനെ കൂട്ടി യോജിപ്പിച്ച് തയ്ച്ചതെന്ന ആകാംക്ഷയില്‍ ജില്ലയിലെ പല ഭാഗത്തു നിന്നും പഴയതും പുതിയതുമായ തയ്യല്‍ക്കാര്‍ കടയുടെ മുമ്പില്‍ വന്ന് ചില്ലുകൂട്ടിലേക്ക് നോക്കി മിഴിച്ചു നോക്കുന്ന കാഴ്ച കാണാന്‍ പീറ്റര്‍ അവിടെയുണ്ടായിരുന്നില്ല. ഈ തൊഴില്‍ തനിക്കു ചേര്‍ന്നതല്ലെന്ന് സ്വയം ഉറപ്പിച്ച് തയ്യല്‍ക്കടക്കാരനോട് നമസ്ക്കാരം പറഞ്ഞു പടിയിറങ്ങി.
പിന്നെ പീറ്റര്‍ ചെയ്യാത്ത ജോലികളൊന്നുമില്ല.
'..ദേ.. സ്ഥലമെത്തീട്ടോ.. പീറ്ററിന്റെ കഥ കേട്ട് ബോറഡിക്കണ്ട..'
പ്ളാസ്റിക് ഷീറ്റു കൊണ്ടും ഉപയോഗം കഴിഞ്ഞ ഫ്ളക്സ് ബാനറുകള്‍ കൊണ്ടും കെട്ടി മറച്ച കമ്പൌണ്ടിനക ത്തെ ഓടിട്ടൊരു കെട്ടിടത്തിന്റെ മുമ്പില്‍ പീറ്റര്‍ ബൈക്ക് ഓഫ് ചെയ്തു.
അത് പഴയൊരു വീടായിരുന്നു.
മുറ്റം നിറയെ കിളിക്കൂടുകളും പ്രാവും തത്തയും മുയലും വിവിധ വര്‍ണ്ണത്തിലുള്ള മീനുകളും...
ഞാന്‍ മറ്റേതോ ലോകത്തിലെത്തിപ്പെട്ട പോലെ തോന്നി.
'..ടോ.. ചേട്ടായ്യേ... ഇയ്യാക്കൊരു മുയല്‍ക്കുഞ്ഞിനെ വേണംന്ന്... വെളുത്ത മുയല്‍ക്കുഞ്ഞ്..'
അവിടെ കിളികള്‍ക്ക് തീറ്റയെറിഞ്ഞു കൊടുക്കുന്ന മനുഷ്യനെ നോക്കി പീറ്റര്‍ ഒച്ചവെച്ചു.
'.വെളുത്ത മുയല്‍ക്കുഞ്ഞ്.. വെളുത്ത മുയല്‍ക്കുഞ്ഞ്...'
അങ്ങനെ ഉരുവിട്ടു കൊണ്ട് അയാള്‍ മുറ്റം മുഴുവന്‍ പരതിയ ശേഷം കെട്ടിടത്തിന്റെ പിറകുവശത്തേക്കോടി.
അവനിപ്പോള്‍ വരുമെന്ന് കണ്ണിറുക്കി ആംഗ്യം കാട്ടിയ ശേഷം പീറ്റര്‍ തടിച്ചൊരു ബീഡി കത്തിച്ച് ആകാശ ത്തേക്ക് പറക്കാന്‍ ഒരുങ്ങി.

*  *  *  *  *  *  *  *  *  *

നേരം വെളുക്കും മുമ്പേ വീട്ടില്‍ നിന്നിറങ്ങിപ്പോയ ആളെ ഉച്ച തിരിഞ്ഞിട്ടും കാണാതായപ്പോള്‍ വിഷമത്തോ ടെ സിറ്റൌട്ടില്‍ നില്‍ക്കുന്ന ഭാര്യയുടെ മുമ്പിലേക്ക് കൂട്ടിലടച്ച മുയല്‍ക്കുഞ്ഞിനേയും കൊണ്ട് കയറിച്ചെന്ന പ്പോള്‍ അവളുടെ കണ്ണില്‍ അമ്പരപ്പ്.
മൊബൈല്‍ഫോണ്‍ വീട്ടില്‍ വെച്ച് പുറത്തിറങ്ങിയതിനാല്‍ അവള്‍ക്ക് വിളിക്കാനും കഴിഞ്ഞില്ല.
മകളപ്പോഴും ഉണര്‍ന്നിരുന്നില്ല.
അവളുടെ നെറ്റിയില്‍ കൈ വെച്ചു നോക്കി. പനിയുടെ പൊള്ളലിന് അല്‍പ്പം കുറവുണ്ട്.
ഭാര്യയെ നോക്കിയപ്പോള്‍ രാവിലെയും ഉച്ചക്കും മരുന്ന് കൊടുത്തെന്ന് അവളറിയിച്ചു.
'..കുളിക്കണം.. നന്നായി എന്തെങ്കിലും കഴിക്കണം... ഒന്നുറങ്ങണം'
'..കുളിച്ചു വന്നോളൂ.. ഞാന്‍ ചോറ് വിളമ്പി വെയ്ക്കാം...'
അവള്‍ അടുക്കളയിലേക്ക്.. ഞാന്‍ ബാത്റൂമിലേക്കും.

എത്ര നേരം ഉറങ്ങിയെന്ന് ഒരോര്‍മ്മയുമില്ല.
മകളുടെ ആര്‍പ്പുവിളിയില്‍ കിനാവ് മുറിഞ്ഞ് ഞാന്‍ കിടക്കയില്‍ പിടഞ്ഞു.
മുറിയില്‍ നിന്നും പുറത്തിറങ്ങി ഡൈനിംഗ് ഹാളിലെത്തിയെത്തിയപ്പോള്‍ മകള്‍ മുയല്‍ക്കൂടിനരികെ നിന്നു ചിരിക്കുന്നു.
മോളെന്റെ അരികിലേക്ക് ഓടി വന്നു.
പപ്പാ.. പപ്പാ.. മണിയനാശാരി ഉണ്ടാക്കിക്കൊണ്ടു വന്നതാണെന്നാ തോന്നുന്നത് പിന്റുമോള്‍ക്ക് നല്ല കൂട്.. ഞാന്‍ അറിയാതെ ചവിട്ട്യേതാണെങ്കിലും പിന്റുമോള്‍ടെ പേടി മാറിയിട്ടില്ല.. ഞാന്‍ പറയുന്നതൊന്നും അവള്‍ അനുസരിക്കുന്നില്ല.
'..ശരിയാ.. പേടി മാറിക്കോട്ടെ.. ഇപ്പോ അവളെ ശല്യം ചെയ്യേണ്ട...'
ഞാനും അതിനെ ശരി വെച്ചു.
'ഇവള്‍ കള്ളിയാ.. ചത്തപോലെ കിടന്ന് എന്നെ കരയിച്ചില്ലെ..'
പരിഭവിച്ചു കൊണ്ട് അവള്‍ കൂട്ടിനരികില്‍ ചെന്നിരുന്നു.
കൂട്ടിനുള്ളില്‍ മുയല്‍ക്കുഞ്ഞ് എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചു. ആ ശബ്ദം അവള്‍ക്കിഷ്ടമായെന്ന് തോന്നുന്നു. അവള്‍ മുയല്‍ക്കുഞ്ഞിന്റെ കണ്ണിലേക്ക് നോക്കി നിര്‍ത്താതെ ചിരിച്ചു. അവളുടെ ചിരി കൂട് നിറ ഞ്ഞ് പുറത്തേക്കൊഴുകി.. വീട്ടിനകത്തും മുറ്റത്തും നിറഞ്ഞു.

*******************************************