Tuesday, November 1, 2016

മഴ നനഞ്ഞ വീട്




ഗൃഹനാഥനും ഭാര്യയും പതിനാറും പതിനേഴും വയസ്സ് തോന്നിക്കുന്ന രണ്ടു പെൺമക്കളും മുകുന്ദന്റെ  വീട്ടിൽ  വന്നു. 
ഒരു ജന്മത്തിന്റെ ആഴമുള്ള സൗഹൃദച്ചിരി അവരുടെ മുഖത്ത് മിന്നി.

അയൽപക്കത്തെ പുതിയ താമസക്കാരായിരുന്നു അവർ.
ഗൃഹപ്രവേശവിരുന്നിലേക്ക് ക്ഷണിക്കാനാണ് അവർ വന്നത്. വീടും പരിസര വും വൃത്തിയാക്കുവാനും ചില ഒരുക്കങ്ങൾ നടത്താനായി കഴിഞ്ഞ ദിവസം തന്നെ താമസമാരംഭിച്ചുവത്രേ.
'കൂട്ടും കുടുമ്പോമൊക്കെ കുറവാ. എല്ലാറ്റിനും ഞങ്ങൾക്കൊപ്പം ഉണ്ടാവണം..'
പടിയിറങ്ങാൻ നേരം ഭാര്യയുടെ കൈകൾ ചേർത്ത് പിടിച്ചു ആ സ്ത്രീ മൃദുവാ യി മൊഴിഞ്ഞു. ഞങ്ങൾ ഒപ്പമുണ്ടെന്ന അർത്ഥത്തിൽ ഭാര്യയുടെ മിഴിത്തുമ്പ് ഈറനായി.
മുറ്റവും കടന്ന്‌ അവരുടെ വീട്ടിനുള്ളിലേക്ക് കയറുന്നതു വരെ ഭാര്യ അവരെ നോക്കി നിന്നു. മുറ്റത്തെ ചെടിപ്പടർപ്പുകളുടെ മറവിനപ്പുറമായിരുന്നു അവരു ടെ കൊച്ചുവീട്.
കൂട്ടും കുടുമ്പോമൊക്കെ കുറവാണെന്ന് പറഞ്ഞത് ശരിയായിരുന്നു. 
ഗൃഹപ്രവേശ ദിവസം പരിസരത്തെ ചിലരും അയാളുടെ കൂടെ ജോലി ചെയ്യു ന്ന കുറച്ചാളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ..
പരിപാടി ഉച്ചയ്ക്കായിരുന്നു.
എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
പിന്നീട്, ചിരിയിൽ പൊതിഞ്ഞ സന്തോഷവർത്തമാനങ്ങൾ പൊടുന്നനെ തീർന്ന പോലെ, മഴ പെയ്തേക്കുമെന്ന കാരണവും പറഞ്ഞ് വന്നവരെല്ലാം വളരെ ധൃതിയിൽ ഇറങ്ങിപ്പോയി.
മുകുന്ദനും ഭാര്യയും കുട്ടികളും പിന്നെയും ഏറെ നേരം കഴിഞ്ഞാണ് അവിടു ന്നിറങ്ങിയത്.
ഭാര്യയുടെയും നിങ്ങളുടെയും സ്വന്തക്കാരാരും പരിപാടിക്ക് കണ്ടില്ലല്ലോയെ ന്ന് പടിയിറങ്ങുമ്പോഴുള്ള മുകുന്ദന്റെ ചോദ്യം അയാളുടെ മുഖത്ത് നിസ്സംഗത പരത്തി.
വർഷങ്ങളായി  എനിക്കും അവൾക്കും സ്വന്തക്കാരുടെ സ്നേഹം നഷ്ടപ്പെട്ടിട്ട് 
രണ്ടു ജാതിയിൽ പെട്ടവർ പ്രണയിച്ചതാണ് ഞങ്ങൾ ചെയ്ത കുറ്റം. വല്യ ആളുകളാ അവര്.
മാനത്തെ മഴക്കാറ് അയാളുടെ കണ്ണിലും മുകുന്ദൻ കണ്ടു.

രാത്രി ചാറ്റൽ മഴയുണ്ടായിരുന്നു.

മുകുന്ദൻ ഉമ്മറത്തിരുന്ന് അവരുടെ വീട് മഴയിൽ നനയുന്നത് നോക്കി നിന്നു. പുതുമഴയിൽ എവിടുന്നോ വന്നു ചേർന്ന കുഞ്ഞുതവളകൾ വീട്ടുമുറ്റത്ത് തലങ്ങും വിലങ്ങും ചാടി.
എന്തിനാ ഈ തണുപ്പത്തിരിക്കുന്നതെന്നും ചോദിച്ച് ഭാര്യ മുകുന്ദനോട് പരിഭവിച്ചു. അയാൾ അകത്തു കയറി വാതിലടച്ചു.
അവൾ ഭക്ഷണം വിളമ്പി.
മക്കൾ മുകുന്ദനഭിമുഖമായും ഭാര്യ അയാളുടെ കസേരയോട് ചേർന്നിരുന്നും ഭക്ഷണം കഴിച്ചു തുടങ്ങിയ നേരം പുതിയ വീട്ടിൽ നിന്നും കൂട്ടക്കരച്ചിലിന്റെ നേർത്ത ശബ്ദം വീടിന്റെ അടഞ്ഞ വാതിലിനുള്ളിലൂടെ അകത്തേക്കൊലിച്ചു.

മക്കൾ അനക്കമറ്റ്‌ നിന്നു.  ഭാര്യ കൂടുതൽ മുകുന്ദനിലേക്കൊട്ടി.

കൈയിൽ പറ്റിനിന്ന കറിയിൽ കുഴഞ്ഞ വറ്റുകൾ പ്ലെയിറ്റിലേക്ക് കുടഞ്ഞ് മുകുന്ദൻ ധൃതിയിൽ എഴുന്നേറ്റു.
അയാളൊരു പക്ഷെ വെള്ളമടിച്ചോണ്ടു വന്ന് ബഹളമുണ്ടാക്കുകയാവും. പുതിയ ആൾക്കാരാ.. എന്താ ഏതാ എന്നറിയാതെ ഓരോന്നിൽ ചെന്ന് പെടേണ്ട. നിങ്ങളിത് കഴിച്ചു മുഴുവനാക്കിക്കെ..
ഭാര്യയുടെ ശബ്ദത്തിൽ മഴക്കോളുണ്ടായിരുന്നു.
മക്കളുടെ കണ്ണിൽ കാർമേഘം പോലെ അന്ധാളിപ്പ്.

പൊടുന്നനെ വാതിൽ ആരോ ഊക്കോടെ തട്ടി.
വാതിലിനപ്പുറത്തെ ഇരുട്ടിൽ  നിന്നും വാക്കുകൾ വ്യക്തമാകാത്ത കരച്ചിൽ.

വാതിൽപ്പാളികളിൽ നിന്നും വീട്ടിനുള്ളിലേക്കെത്തുന്ന ഒച്ച മുകുന്ദന്റെ നെഞ്ചിനുള്ളിൽ പ്രതിദ്ധ്വനിച്ചു. അയാളുടെ തോളിൽ മുറുകെ പിടിച്ചിരുന്ന ഭാര്യയുടെ കൈ ഒന്നയഞ്ഞു.

ഉമ്മറത്ത് വെളിച്ചം പരന്നു.
വാതിൽ തുറന്നപ്പോൾ മുകുന്ദന്റെ മുഖത്തേക്കും നഗ്നമായ നെഞ്ചിലേക്കും മഴക്കാറ്റ് പറ്റിപ്പിടിച്ചു. അയൽവീട്ടിലെ രണ്ടു പെൺകുട്ടികൾ കണ്ണീരിലും മഴയി ലും നനഞ്ഞു നിൽക്കുന്നു.
എന്താ മക്കളെ.. മുകുന്ദനും ഭാര്യയും ചകിതരായി.

പെൺകുട്ടികൾ വീട്ടിനുള്ളിലേക്ക് വിരൽ ചൂണ്ടി.

അച്ഛൻ മിണ്ടിണില്യ.. അനങ്ങുന്നൂം ല്യ.. അത്താഴം കഴിച്ചു  കിടന്നതാ..
പെൺകുട്ടികളുടെ വാക്കുകളിൽ കണ്ണീർച്ചടവ്.

മുറ്റത്തെ മഴയിലൂടെ നടന്ന് അവരുടെ വീട്ടിനുള്ളിലേക്ക് കയറുമ്പോൾ ബലമാ യി പിടിച്ചിരുന്നിട്ടും പെൺകുട്ടികൾ കട്ടിലിൽ നിശ്ചലമായി കിടക്കുന്ന അച്ഛന്റെ നെഞ്ചിലേക്ക് അലമുറയിട്ട് വീണു. 
കട്ടിലിന്റെ ഒരറ്റത്ത് ബോധരഹിതയായി കിടക്കുന്ന സ്ത്രീയെ മുഖത്ത് വെള്ളം തളിച്ച് ഉണർത്താൻ ശ്രമിക്കുകയാണ് ഭാര്യ.

ഇനി നമ്മളെന്താണ് ചെയ്യേണ്ടത്?
മുകുന്ദൻ ഭാര്യയുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി. 

അച്ഛന്റെ നെഞ്ചത്ത് മുഖം പൊത്തിക്കരയുന്ന പെൺകുട്ടികളെ അടർത്തിയെടു ക്കാൻ ഏറെ പാടുപെട്ടു.
മക്കളെ.. നിങ്ങളുടെ ആൾക്കാരെ വിവരമറിയിക്കണ്ടേ.. ഫോൺ നമ്പർ കിട്ടിയി രുന്നെങ്കിൽ..
എന്ത് ചെയ്യണമെന്ന് ഊഹമൊന്നുമില്ലെങ്കിലും അന്നേരമങ്ങനെ ചോദിക്കാനാ ണ് മുകുന്ദന് തോന്നിയത്.

അമ്മയുടെ അകന്ന ബന്ധത്തിലെ ഒരമ്മാവനെയും ചിറ്റപ്പനെയും പിന്നെ ആരുമ റിയാതെ അച്ഛനെ സഹായിച്ചിരുന്ന പ്രകാശ് മാമനെയും ഞങ്ങള് വിളിച്ചു. അവരാരും വരുമെന്ന് തോന്നുന്നില്ല. മറ്റുള്ളോര് വരാൻ സമ്മതിക്കൂല. അബോധാവസ്‌ഥയിൽ നിന്നും കണ്ണ് തുറന്ന അമ്മയുടെ ദേഹത്തേക്ക് പെൺ കുട്ടികൾ കുഴഞ്ഞു വീഴുന്നു. 
]ആ സ്ത്രീക്കൊപ്പം ഭാര്യയും വിതുമ്പുകയാണ്.

മുകുന്ദൻ മേശപ്പുറത്തു നിന്നും മൊബൈൽഫോൺ കൈയിലെടുത്ത്‌ ഒടുവിൽ ഡയൽ ചെയ്ത നമ്പറിൽ വിരലമർത്തി കാതോർത്തു.

'നിങ്ങളിങ്ങനെ വിളിച്ചിട്ട് കാര്യമില്ല മക്കളെ..' 
ഫോണിനപ്പുറത്ത് ഒരു സ്ത്രീയാണ്.

ഞങ്ങളൊരു യാത്രയിലാണ്. എല്ലാ ദേവാലയങ്ങളും കാണണം. മനസ്സ് തുറന്നു പ്രാർത്ഥിക്കണം.ഒരു തീർത്ഥയാത്ര. കുറെ ദിവസം കഴിഞ്ഞേ തിരിച്ചെത്തൂ...

'സഹായത്തിന്‌ കൈ നീട്ടുന്ന മനുഷ്യനെ കാണാതെ ഏതു ദൈവസന്നിധിയിലേ ക്കാ നിങ്ങൾ..'
മുകുന്ദൻ ചോദിക്കുന്നതിനു മുമ്പേ സ്ത്രീശബ്ദം നിലച്ചു.

പുറത്ത് മഴ പെയ്യുന്നുണ്ട്. 
വീട്ടിനുള്ളിൽ ഹൃദയം പൊട്ടിയുള്ള കരച്ചിലിന്റെ ഒച്ച മഴയുടെ സീൽക്കാര ത്തിനും മുകളിലേക്ക് കനക്കുകയാണ്. 
വാതിലുകളില്ലാതെ ചുമരുകളാൽ ചുറ്റപ്പെട്ട ഒരിടത്ത്  അകപ്പെട്ട പോലെ സ്തബ്ധനായി നിൽക്കുന്ന മുകുന്ദൻ ആ മഴത്തണുപ്പിലും വിയർത്തൊലിച്ചു.


******************* 

വാരാദ്യ മാധ്യമം, 2016 ഒക്ടോബർ 16  ഞായറാഴ്ച 

***********************************************************************

Tuesday, August 30, 2016

കാട്




മഞ്ഞമലയുടെ ചോട്ടിൽ നെടുനീളെ
പച്ചനിറമുള്ള കാടുണ്ട്.
മഞ്ഞമലയുടെ ചോട്ടിൽ നെടുനീളെ
പച്ചനിറമുള്ള കാടുണ്ട്.

മഞ്ചാടിക്കുന്നുകൾ കാവല് നിൽക്കണ
മണ്ണിൻമണമുള്ള കാടുണ്ട്.
മഞ്ചാടിക്കുന്നുകൾ കാവല് നിൽക്കണ
മണ്ണിൻമണമുള്ള കാടുണ്ട്.

കാടിന്റെയുള്ളില് കരള് കുളിർപ്പിക്കും
തെളിനീരൊഴുകുന്ന തോടുണ്ട്
തോട്ടുവക്കത്തൊരാൽ മരമുണ്ട്
തോട്ടിൽ പുളയ്ക്കുന്ന മീനുണ്ട്.

കാട് ചിരിക്കണ നേരത്ത് മലയണ്ണാൻ
സ്വപ്നം കണ്ട് ഉറങ്ങുന്നേ..
കാട് കരയുന്ന നേരത്ത് മൂങ്ങകൾ
തണുപ്പിൽ മുഖം പൊത്തിക്കരയുന്നു

ചീവീടും ചെമ്പോത്തും മാനും കുറുക്കനും
പാമ്പും പഴുതാര പുൽച്ചാടി..
കരിയിലച്ചോട്ടിൽ അന്നം തെരയുന്ന
പേരറിയാ പ്രാണി മുക്കോടി

കാട്ടിൽ മഴയുണ്ട് വെയിലുണ്ട് മഞ്ഞുണ്ട്
കാടുണ്ടേൽ നാടുണ്ട് ജീവനുണ്ട്
കാടുണ്ടേൽ നാടുണ്ട് ഞാനുണ്ട് നീയുണ്ട്
പൂവും പ്രകാശവും കാറ്റുമുണ്ട്

കാട് പിഴുത് നീ നാട് പണിയുമ്പോൾ
ഓർക്കുക നാമെന്നും കൂട്ടുകാരെ
കാടില്ലേൽ നാടില്ല ഞാനില്ല നീയില്ല
പൂവും പ്രകാശവും കാറ്റുമില്ല
പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.

കാട് പിഴുത് നീ നാട് പണിയുമ്പോൾ
ഓർക്കുക നാമെന്നും കൂട്ടുകാരെ
കാടില്ലേൽ നാടില്ല ഞാനില്ല നീയില്ല
പൂവും പ്രകാശവും കാറ്റുമില്ല
പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.

പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.


***********************************************************


Tuesday, July 5, 2016

പെരുന്നാളോർമ്മയിലെ നാണയക്കിലുക്കം




നാലു വയസ്സോളം പ്രായവ്യത്യാസമുണ്ട് ഞാനും സൈബുവും തമ്മിൽ.

സൈബു, അഞ്ചു പെങ്ങന്മാരിൽ എനിക്കു നേരെ താഴെയുള്ളവൾ.
അവൾ തന്നെയാണ് പ്രിയപ്പെട്ട പെങ്ങളും കളിക്കൂട്ടുകാരിയും.
ജീവിതത്തിൽ കളിക്കിടയിൽ പോലും അവളോട് പിണങ്ങിയിട്ടുണ്ടോ എന്നെനിക്കോർമയില്ല.

അക്കാലത്തെ പെരുന്നാൾ ദിവസം മുതിർന്നവരിൽ നിന്നും ലഭിക്കുന്ന പെരുന്നാൾ പൈസയുടെ തോത് അവൾക്കായിരുന്നു കൂടുതൽ. കാരണം ഞാൻ അവളെക്കാൾ വലിയവനും അവളോട് എന്നെക്കാൾ കൂടുതൽ  എല്ലാവർക്കുമുള്ള വാത്സല്യവും കാരണമാണ് അവളുടെ കൈയിലുള്ള നാണയക്കിലുക്കത്തിന് കനം കൂടാൻ കാരണം.

ഒന്നര രൂപക്ക് ഒരു കാർ വാങ്ങണം. എട്ടു രൂപ അമ്പത് പൈസക്ക് ഒരു കുപ്പി ഹോർലിക്സ് വാങ്ങണം. പിന്നെ പന്നിയങ്കരയിൽ നിന്നും നടന്നു പോകാവുന്ന ദൂരത്തുള്ള (നടത്തത്തിന് പിന്നിലുള്ള ലക്ഷ്യം മുപ്പത് പൈസ ബസ്ചാർജ് ലാഭിക്കുക എന്നതാണ്) കോഴിക്കോട് പുഷ്പാ തിയേറ്ററിൽ നിന്നും പ്രേംനസീറിന്റെ ഒരു സിനിമ കാണണം. (ടിക്കറ്റ് ചെലവ് 75 പൈസ, ഏറ്റവും മുന്നിലെ ബെഞ്ച്) ഇതിനൊക്കെ വരുന്ന ചെലവ് കൂട്ടിയും കിഴിച്ചും  കൈയിൽ വന്നു ചേരുന്ന പെരുന്നാൾ പൈസ ഇനത്തിൽ കിട്ടിയ വരുമാനം തികയാതെ വരുമെന്ന ബോധ്യമാണ് സൈബുവിന്റെ വരുമാനം കൂടി കൈക്കലാക്കാൻ പദ്ധതി തയ്യാറാക്കുന്നത്.

ഞാൻ നട്ടു വളർത്തിയ മാവിൻചുവട്ടിൽ (അന്ന് ഒരാൾപൊക്കമേ ഉള്ളൂ ആ മാവിന്) ചെറിയൊരു കുഴിയുണ്ടാക്കി പണം കുഴിച്ചിട്ടാൽ ഇരട്ടി ലഭിക്കുമെന്ന ഓഫർ അതിനാടകീയമായി അവളെ അറിയിക്കുന്നു.
പക്ഷെ ആരോടും പറയാൻ പാടില്ല. അവൾ സമ്മതിച്ചു.

പക്ഷെ അവളാരാ മോൾ.
ഒറ്റയടിക്ക് പരീക്ഷണത്തിന് തയ്യാറല്ല അവൾ.

ആയതിനാൽ തന്നെ പത്തു പൈസ കുഴിച്ചിടാൻ എന്നെ ഏൽപ്പിച്ചു.
ഒരു വൈകുന്നേരമായിരുന്നു അത്. പിറ്റേന്നു രാവിലെ മാവിൻചുവട്ടിലെത്തി അവളുടെ സാന്നിധ്യത്തിൽ ഞാനാ കുഴി മാന്തി നോക്കി. അവൾ അതിശയ പ്പെട്ടു. പത്തു പൈസക്ക് പകരം കുഴിയിൽ 20 പൈസ വെട്ടിത്തിളങ്ങുന്നു.

പിന്നെയധികമൊന്നും ആലോചിക്കാതെ കയ്യിൽ വന്ന 20 പൈസയും കുഴിയിലേക്കിട്ട് എന്റെ മുഖത്തേക്ക് നോക്കി.
ഒരു സന്തോഷച്ചിരി അവളുടെ മുഖത്തു തെളിഞ്ഞു.

പിറ്റേന്ന് പതിവിലും നേരത്തെ അവൾ എന്നെയും കൂട്ടി പറമ്പിന്റെ മൂലയിലെ മാവിൻ ചുവട്ടിലേക്ക്.
അവളുടെ വിശ്വാസം പിടിച്ചു പറ്റാൻ വെറുതെ കണ്ണടച്ചു ഏതാനും സെക്കൻഡുകൾ.
ശേഷം, ചെറിയൊരു കമ്പെടുത്തു തലേദിവസം 20 പൈസ കുഴിച്ചിട്ടയിടത്തു മണ്ണ് മാറ്റാൻ തുടങ്ങി.
അവളുടെ കുഞ്ഞു കണ്ണുകളിൽ പൂത്തിരി കത്തുന്നത് ഞാൻ കണ്ടു. കാരണം കുഴിയിലെ 20 പൈസ 40 പൈസയായി  വർദ്ധിച്ചിരിക്കുന്നു.

പൊടുന്നനെ അവൾ വീട്ടിനകത്തേക്കോടുന്ന കാഴ്ചയാണ് ഞാൻ കാണുന്നത്. വൈകിയില്ല, പെരുന്നാൾപൈസ ഇനത്തിൽ കിട്ടിയ മുഴുവൻ പണവും കൈക്കുമ്പിളിൽ നിറച്ചു എന്റെ നേരെ നീട്ടി ചിരിക്കുകയാണ് അവൾ.

ഇതാ.. ഇതു മുഴുവൻ കുഴിച്ചിട്. നാളെ ഒരുപാട് പൈസ കിട്ടുമല്ലോ.

അവളുടെ ആവേശം എന്റെയുള്ളിൽ ചിരിയായി പൊടിഞ്ഞു. എന്റെ സന്തോഷം പുറത്തു കാണിക്കാതെ കിട്ടുന്നതിൽ എനിക്കും എന്തെങ്കിലും തരണമെന്ന് ഒരു 'കരാർ' പറഞ്ഞുറപ്പിച്ചു.

അന്ന് രാത്രി, രാവിലെ നേരത്തെ ഉണരണമെന്ന് ഓർമപ്പെടുത്തിയാണ് അവളുറങ്ങാൻ പോയത്.

പണം ഇരട്ടിക്കുന്ന കാര്യം ഓർത്തു കിടന്ന അവൾ എപ്പോഴാണാവോ ഉറങ്ങിയിട്ടുണ്ടാവുക. ഞാൻ പെട്ടെന്നുറങ്ങി. കാരണം ഇരുട്ടുന്നതിനു മുമ്പ് തന്നെ അവളുടെ കണ്ണുവെട്ടിച്ചു പണമെല്ലാം എന്റേതാക്കി മാറ്റിയിട്ടുണ്ടാ യിരുന്നല്ലോ.

നേരം വെളുത്തത് അറിഞ്ഞതേയില്ല.
അവൾ വന്ന് കുലുക്കി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.

കണ്ണും തിരുമ്മി അടുക്കളത്തിണ്ണമേൽ ഇരുന്നപ്പോൾ അവൾ ചിണുങ്ങി.
ഉടനെ പറമ്പിൽ പോയി പണമെടുക്കാൻ അവൾ ധൃതിപ്പെട്ടു.

അങ്ങനെയൊരു കാര്യമുണ്ടല്ലോ എന്നത് പെട്ടെന്ന് ഓർമയിൽ വന്നതു പോലെ ഭാവിച്ചു അവളെയും കൂട്ടി നടന്നു.

കമ്പെടുത്തു മണ്ണ് നീക്കാൻ തുടങ്ങി.

അൽപ്പനേരം. കുഴിക്കു മുകളിലെ മണ്ണ് മുഴുവൻ മാറ്റപ്പെട്ടു.
അവിടെ പൈസക്ക് പകരം ഏതാനും ഇത്തിളുകൾ (കക്കയുടെ പുറംതോട്) മാത്രം കണ്ടു അവളുടെ തൊണ്ടയിൽ കരച്ചിൽ കുരുങ്ങി.

പൈസ കുഴിച്ചിട്ട സമയം നന്നാവാഞ്ഞിട്ടാവുമെന്ന കാരണം അവളെ വിശ്വസിപ്പിച്ചു കൊണ്ട്, സംഭവം ആരോടും പറയേണ്ടെന്നും ചട്ടം കെട്ടി ഒന്നും സംഭവിക്കാത്തത് പോലെ ഞങ്ങൾ വീട്ടിനുള്ളിലേക്ക് കയറി.

ഒരു നിധി കൈയിൽ വന്നു ചേർന്ന അവസ്ഥയായിരുന്നു കുറെ ദിവസത്തേക്ക്. മനസ്സിലെ കുഞ്ഞു പ്ലാനുകളെല്ലാം പ്രാവർത്തികമാക്കിയിട്ടും ബാക്കി വന്ന പണം എന്തൊക്കെ ചെയ്തു എന്നെനിക്കോർമ്മയില്ല.

മൂന്നര പതിറ്റാണ്ടിനു മുമ്പാണത്.

അവളുടെ ഈ ഭാഗ്യപരീക്ഷണ കഥ പിന്നീട് പലപ്പോഴും കുടുംബത്തിൽ ചർച്ച യാവുകയും കൂട്ടച്ചിരിയായി പരിണമിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴും കുട്ടിക്കാലത്തെ പെരുന്നാളിലേക്കും  അന്നത്തെ ഓർമകളിലേക്കും തിരിച്ചു നടക്കുമ്പോൾ മുതിർന്നവർ കൈവെള്ളയിൽ വെച്ചു തരുന്ന നാണയ ക്കിലുക്കം ചെവിയിൽ മുഴങ്ങുന്നു.

അവൾക്ക് മഹാനുണകൾ കഥകളായി പറഞ്ഞു കൊടുത്ത പെരുന്നാൾ രാവ് എത്ര പെട്ടെന്നാണ് ഉള്ളിലെ ഓർമകളായി മാറിയത്.

'നേരം വെളുത്താല് പെരുന്നാളാണുമ്മാ..
വേഗം നേരം വെളുക്കുന്നില്ലന്റുമ്മാ..'

ആരോ പാടിയ, ഉള്ളിൽ പെരുന്നാൾ പാട്ടു പോലെ കയറിക്കൂടിയ വരികൾ അവളും ചേർന്നു പാടിയ ആ പെരുന്നാൾ രാവുകൾ...

മാസപ്പിറവി കണ്ടുവെന്ന വാർത്ത കേൾക്കുന്നതോടെ എല്ലാ പെരുന്നാൾ തലേന്നും ഞാൻ കാണാദൂരത്തുള്ള അവളുടെ ഫോൺ ചതുരത്തിലേക്ക് ആ രണ്ടു വരിപ്പാട്ട് മൂളി കൺകോണുകളിൽ നനവ് പടർത്തുന്നതെന്തിനാണ്?

ചിരിച്ചു ചിരിച്ചു അവസാനം സംസാരം നിർത്തുന്നതിന് മുമ്പ് അവളുടെ ശബ്ദം ചിലമ്പി നേർത്തു പോവുന്നതെതെന്തു കൊണ്ടാണ്?

നമ്മുടെ ചുറ്റുമുള്ള പുതിയ കുട്ടികളെ കാണുമ്പോൾ, സൈബുവേ.. അവരുടെ കൈവെള്ളയിൽ പെരുന്നാൾ പൈസ വെച്ചു കൊടുക്കുമ്പോൾ  നമ്മുടെ ജീവിതത്തിലെ ഈ പണമിരട്ടിപ്പുകഥ അവരെ പറഞ്ഞു കേൾപ്പിക്കരുത്.

പുതിയ തന്ത്രങ്ങളുടെ പെരുന്തച്ചന്മാരായ അവർ
ഇത്രയും  മന്ദബുദ്ധികളായിരുന്നോ നിങ്ങൾ ആങ്ങളയും പെങ്ങളും
എന്നു മുഖത്തടിച്ച പോലെ ഒരു പക്ഷെ ചോദിച്ചേക്കും.

അതു കേട്ടാലും നീ കിലുങ്ങിച്ചിരിക്കുമെന്ന് എനിക്കറിയാം.
ആ ചിരിയിലും മുഴങ്ങുന്നുണ്ടല്ലോ  സന്തോഷത്തിന്റെ നാണയക്കിലുക്കം.

*****************************************************************
ചിത്രം : ഷബ്‌ന സുമയ്യ, ആലുവ


***********************************************************************



Tuesday, June 28, 2016

അറബിഭാഷയും പ്രവാസിയും



ആദ്യമായി ഗൾഫിലേക്ക് യാത്രക്കൊരുങ്ങുമ്പോൾ ചിലരെങ്കിലും മുമ്പൊക്കെ കൈയിൽ കരുതിയിരുന്ന കൈപുസ്തകമായിരുന്നു അറബി മലയാളം ഭാഷാസഹായി.

ഈ പുസ്തകം നോക്കി എത്ര പേർ അറബി പഠിച്ചിട്ടുണ്ട് എന്ന വസ്തുത നമ്മളന്വേഷിക്കണ്ട. അങ്ങനെയൊരു മുന്നൊരുക്കം ഒത്തിരി പേർ നടത്തിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്.

ഏതു രംഗത്തേക്കാണോ ഒരാൾ എത്തിപ്പെട്ടത് അതാത് മേഖലയിലെ
ക്രയവിക്രയങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ മാത്രമേ ഭൂരിപക്ഷം പ്രവാസികളും അവരവരുടെ അറബി ഭാഷാ നൈപുണ്യം പ്രകടിപ്പിച്ചിട്ടുള്ളൂ.

ഉദാഹരണത്തിന് പച്ചക്കറിക്കടയിൽ ജോലി ചെയ്യുന്ന ഒരാൾ പിന്നീട് തുണിക്കടയിലോ മറ്റോ ജോലിക്കായി എത്തിപ്പെട്ടെന്നിരിക്കട്ടെ. താൻ പഠിച്ച അറബി വാക്കുകൾ മതിയാവാതെ വരുന്നത് അപ്പോഴാണ് അയാൾക്ക് ബോധ്യപ്പെടുക.
പച്ചക്കറിക്കടയും തുണിക്കടയും ഉദാഹരണങ്ങളാണ്.
ജീവിക്കാൻ എത്തിപ്പെട്ട നാടിന്റെ ഭാഷയും ജീവിതവും സംസ്കാരവും തിരിച്ചറിയാനും ഉൾക്കൊള്ളാനും എത്ര മാത്രം പരിശ്രമങ്ങൾ നമ്മിൽ നിന്നുണ്ടായിട്ടുണ്ടെന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്.

ഓട്ടത്തിനിടയിൽ ആർക്കാണ് വന്നു പെട്ട നാടിന്റെ ചരിത്രവും സംസ്കാരവും മറ്റു കാര്യങ്ങളും ചികയാൻ നേരമെന്ന മറുചോദ്യം ഉയരാം. അതിനുള്ള ഉത്തരമാണ് കോഴിക്കോട്ടു നിന്നുള്ള പുതിയ വാർത്ത.

ഇതര സംസ്ഥാന തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ഭാഷാ സമന്വയ വേദിയും സംയുക്തമായി 'മലയാളം സീഖ്‌നെ കേലിയെ' (മലയാളം പഠിക്കാൻ) എന്ന പേരിൽ പുസ്തകം പുറത്തിറക്കുന്നുവത്രെ.

കോഴിക്കോട് സ്റ്റേഡിയം ബിൽഡിംഗിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ നിത്യേന അമ്പത് പേരെങ്കിലും മലയാളം ഭാഷാസഹായി അന്വേഷി ച്ചു എത്താറുണ്ടെന്ന് പറയുന്ന കടക്കാരൻ ഉത്തരേന്ത്യൻ തൊഴിലാളികൾ നല്ല വായനശീലമുള്ളവരാണെന്നു കൂടി ചേർത്തു പറയുന്നുണ്ട്.

ഈ പുസ്തകം ഹിന്ദി അറിയാത്ത കരാറുകാർ, കച്ചവടക്കാർ, നിത്യേന പല കാര്യങ്ങളുമായി അന്യ സംസ്ഥാന തൊഴിലാളികളുമായി ഇടപഴകുന്ന സാധാരണക്കാർ അങ്ങനെ സകലർക്കും ഉപയോഗപ്പെടുമെന്നതിൽ തർക്കമില്ല.
ഒപ്പം തന്നെ അവർക്ക് മലയാളത്തിലേക്ക് പിടിച്ചു കയറാനുള്ള വഴികാട്ടിയുമാ വും.

ഇനി, പറഞ്ഞു തുടങ്ങിയിടത്തേക്ക് തന്നെ തിരിച്ചെത്താം.
ഭാഷാപഠനം എന്നത് വെറും അക്ഷരം ചേർത്തു വെച്ചു വായിക്കാനുള്ള ഒരുപാധി മാത്രമല്ല. അത് ഒരു നാടിന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേ ക്കും കയറി ച്ചെല്ലാനുള്ള കവാടമാണ്.
വർഷങ്ങളോളം ഗൾഫിൽ ജീവിച്ചു തീർത്തിട്ടും ഈ നാടിന്റെ ജീവിതത്തെ കുറി ച്ച്, അവരുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പറ്റി ഒന്നും ഹൃദയത്തിൽ ചേർത്തു വെക്കാതെയാണ് നാം മടങ്ങുന്നത്.

അറബി ഭാഷ പഠി ച്ച്  ഈ ഭാഷയിലെ ക്ലാസ്സിക് കൃതികളൊക്കെ വായി ച്ച് ഉൾപുളകിതരാവണമെന്ന അർത്ഥമില്ല ഈ കുറിപ്പിന്.
ഒരു നാടിനെ തിരിച്ചറിയാനും അവരിലേക്ക് ഇറങ്ങിച്ചെല്ലാനും കഴിയാതെ നമുക്ക് ഇവിടുത്തെ ഭാഷ നന്നായി 'കൈകാര്യം' ചെയ്യാമെന്നുള്ള വിചാരമു ണ്ടെങ്കിൽ അത് പൊള്ളയാണെന്ന് തിരിച്ചറിയാനും ആ തിരിച്ചറിവിലൂടെ ഒഴിവു സമയങ്ങൾ അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടു നിന്ന് സക്രിയമായി വിനിയോഗിക്കാനുമുള്ള പരിശ്രമങ്ങളിലേക്കും ശ്രദ്ധ തിരിയണമെന്ന എളിയ അഭ്യർത്ഥന മാത്രമാണിത്.


**************** ഗൾഫ് മാധ്യമം (സൗദി അറേബ്യ എഡിഷൻ), 26.06.2016

**************************************************************************

Thursday, June 9, 2016

പുണ്യം



സർവ്വം രചിച്ച നാഥാ..
നിൻ കൃപാകടാക്ഷങ്ങൾക്കായി
ശിരസ്സു നമിക്കുന്നേൻ

സൂര്യൻ കത്തും പകലുകളിൽ
ദാഹാർത്തരായ്
നിൻ കനിവിനായി
മനസ്സ് കൊണ്ടൊരു നേർച്ച

പകൽ മായുന്നു
പടിഞ്ഞാറ് മാനം
രക്തപങ്കിലമാവുന്നു

നാഥാ.. നീയാണ് ശ്രേഷ്ടൻ..
 നീയാണ് ശ്രേഷ്ടൻ.

ഭൂമിയിലും ആകാശത്തിലും
നിൻ നാമം പ്രതിദ്ധ്വനിക്കുമ്പോൾ
ഒരു കവിൾ ദാഹജലം മതി
ഒരു നുള്ള് മധുരം മതി
വ്രത സാക്ഷാത്കാര നിറവിൽ
എന്റെ ഹൃദയം തണുക്കാൻ

എനിക്കും
മുമ്പേ വന്നു പോയവർക്കും
ഇനി വരാനിരിക്കുന്നവർക്കും
ഈ തപസ്യ ഒരനുഗ്രഹം
ഉള്ളും പുറവും
വിശുദ്ധിയുടെ മലരുകളാൽ
അലംകൃതമാവുന്നു

നാഥാ..
സർവ്വവും നിന്നിലർപ്പിച്ച്
ഓരോ വിശ്വാസിയും
ധന്യരാവുന്ന വേള
ഇത്, പുണ്യം പൂക്കും
റമദാൻ മാസം.

****************************** പ്രവാസി രിസാല, ജൂൺ ലക്കം - 2016

**************************************************************************

Tuesday, May 31, 2016

ജലോപയോഗത്തിലെ ഉദാസീനത



ലം പാഴാക്കുന്നതിൽ തെല്ലും കുറ്റബോധമില്ലാത്ത സമൂഹമാണ്‌ നാം. 

ജലവിനിയോഗത്തിൽ നമ്മൾ ഇനിയുമേറെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. സകല പ്രവർത്തനങ്ങളിലും ചിന്തയിലും ഔന്നത്യം പുലർത്തുന്ന മലയാളിയു ടെ ഇക്കാര്യത്തിലെ പൂജ്യത്തരം ഓരോരുത്തരും തിരിച്ചറിയണം.

ദിവസവും മൂന്നു നേരം കുളിക്കുന്നവരാണ് മലയാളികളിൽ ചിലർ.
അത് പരസ്യപ്രസ്താവനയിലൂടെ സകലരെയും അറിയിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരുമുണ്ട് കൂട്ടത്തിൽ. 
ഇത് വൃത്തിയുടെതല്ല. അഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും സ്വരമാ ണ്.
പല അവസരങ്ങളിലും നമ്മൾ ടാപ്പ് തുറന്നു വെച്ച് വെള്ളം പാഴാക്കുന്നുണ്ട്. പല്ല് തേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും പാത്രം കഴുകുമ്പോഴും അങ്ങനെ ഒത്തിരി അവസരങ്ങളിൽ അനാവശ്യമായി വെള്ളം ഒഴുക്കിക്കളയുന്നു.
ഇതിൽ കുളിക്കാനും അലക്കാനും മറ്റാവശ്യങ്ങൾക്കും നാമുപയോഗിക്കുന്ന വെള്ളം അത്രയും അളവിൽ വേണ്ടതുണ്ടോ എന്ന് സ്വയമൊരു വിചാരണ നട ത്തണം.
മറ്റൊന്ന്, വീട്ടിനു മുകളിലുള്ള വാട്ടർടാങ്കിലേക്ക് കിണറിൽ നിന്നും വെള്ളം നിറയ്ക്കാൻ വൈദ്യുതി ഇല്ലാത്ത നേരത്ത് പോലും മോട്ടോർ പമ്പിന്റെ സ്വിച്ചിട്ടു വെക്കുകയും അക്കാര്യം ഓർക്കാതെ വീട് പൂട്ടി പുറത്തെവിടെയെ ങ്കിലും പോവുകയും പിന്നീട് വൈദ്യുതിയെത്തി ടാങ്കിൽ വെള്ളം നിറഞ്ഞു പുറത്തേക്കൊഴുകുകയും ചെയ്യുന്ന കാഴ്ച നമ്മളിൽ ചിലരെങ്കിലും കണ്ടിട്ടു ണ്ടാകും.

ഇതേ പോലെ തന്നെ ചില വീടുകളിൽ മോട്ടോർ പമ്പിന്റെ സ്വിച്ചിട്ടു വെച്ച് വാതിലുകളടച്ചു ടീവിയിൽ സീരിയൽ കാഴ്ചയിലേക്കും മറ്റും ആഴ്ന്നിറങ്ങും. വീട്ടിനു മുകളിലെ ടാങ്ക് നിറഞ്ഞു കവിയുന്നത് വീട്ടിനകത്തുള്ളവരുടെ ശ്രദ്ധ യിൽ പെടുകയുമില്ല.
ഇത്തരക്കാർ എത്ര മാത്രം കുടിവെള്ളമാണ് പാഴാക്കുന്നത്. അതുവഴി അവർ ചെയ്യുന്നത് സമൂഹത്തോടുള്ള ദ്രോഹമാണ്. പ്രകൃതിയോടുള്ള വെല്ലുവിളി കൂടിയാണത്.
ലോകത്തിന്റെ വിവിധ ഇടങ്ങളിലായി ലക്ഷക്കണക്കിനാളുകൾ ശുദ്ധജലം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന അവസ്ഥയുണ്ട്. കുടിവെള്ളത്തിനായി കാത ങ്ങൾ താണ്ടുന്ന എത്ര മനുഷ്യരുണ്ടെന്നോ ഭൂമുഖത്ത്‌.
കുടിവെള്ളം ലഭിക്കാതെ എത്രയെത്ര പൈതങ്ങളുടെ ജീവനൊടുങ്ങുന്നുണ്ടെ  ന്നറിയുമോ നിത്യവും.
നാൽപ്പത്തിനാല് നദികളും കുളങ്ങളും തോടുകളും വറ്റാത്ത കിണറുകളും കൃത്യമായെത്തുന്ന വർഷകാലവും കേരളത്തിൽ ജലസമൃദ്ധിയുടെ നാളുകളു ണ്ടായിരുന്നു. കേരളത്തിന്റെ ഇപ്പറഞ്ഞ ചിത്രം പാടെ മാറുകയും വൃശ്ചിക മാസത്തിൽ പോലും അന്തരീക്ഷം പൊള്ളുകയും ചെയ്യുന്ന അവസ്ഥ നിലവിൽ വന്നിരിക്കുന്നു.
വിയർത്തൊലിക്കുന്ന രാവും പകലും വറ്റിവരണ്ട ജലസ്രോതസ്സുകളും മലയാ ളിയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ വരും നാളുകളിൽ മരുഭൂമി യെ പോലും വെല്ലുന്ന അവസ്ഥയായിരിക്കും ഉഷ്ണത്തിന്റെ കാര്യത്തിൽ മലനാട് അനുഭവിക്കാൻ പോകുന്നത്.
കേരളത്തിൽ മഴക്കാലം പടിവാതിൽക്കലെത്തി നിൽക്കുന്ന സന്ദർഭമാണിത്. മണ്ണിലേക്ക് വർഷിക്കുന്ന ജലമത്രയും പാഴായിപ്പോവാതെ സംരക്ഷിക്കാനുള്ള കഠിനപ്രയത്നങ്ങളാണ് ഇനി എല്ലായിടത്തും ഉണ്ടാവേണ്ടത്.
പ്രകൃതിയുടെ അനുഗ്രഹമായ മഴയെ ഉപയോഗപ്രദമായ രീതിയിലേക്ക് വഴി തിരിച്ചു വിടുക.
ജല അതോറിറ്റിയും പരിസ്ഥിതി പ്രവർത്തകരും ബന്ധപ്പെട്ട വകുപ്പ് മേധാവി കളും ഭരണകർത്താക്കളും മണ്ണിനെ സ്നേഹിക്കുന്ന ഓരോരുത്തരും ബോധവ ൽ ക്കരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കണം.
ആസന്നഭാവിയിൽ കുടിവെള്ളത്തിനായി പരസ്പ്പരം പോരടിക്കുന്ന സമൂഹമാ യി മാറാതിരിക്കണമെങ്കിൽ വെള്ളം പാഴാക്കാതെ ശ്രദ്ധിക്കുക.
ജലം അമൂല്യമാണെന്ന ബോധത്തോടെ പക്വമായ ഇടപെടലിലൂടെ സക്രിയമാ വാം നമുക്ക്,  ഇനിയുള്ള കാലം.

*******************************************************************

മലയാള മനോരമ ദിനപത്രം, കാഴ്ചപ്പാട് പേജ് - (2016 മെയ്‌ 31 ചൊവ്വ)

NB:
കുറിപ്പിലെ ചില വരികൾ പത്രം മുറിച്ചു മാറ്റിയത് സ്ഥലപരിമിതി മൂലമാവാം.
എഴുതിയത് മുഴുവൻ അച്ചടിച്ച്‌ വരണമെന്നില്ലല്ലോ. കുറിപ്പ് പൂർണ്ണ രൂപത്തിലുള്ളതാണ് ബ്ലോഗ്‌.
*******************************************************************

Thursday, May 5, 2016

ജിഷ അറിയാൻ




പ്രിയപ്പെട്ട ജിഷാ..

നിന്റെ പേരുള്ള മൂന്നു സുഹൃത്തുക്കളുണ്ടെനിക്ക്.

പക്ഷെ, എനിക്ക് നീ തീർത്തും അപരിചിതയായിരുന്നു നാല്നാൾ മുമ്പ് വരെ. എന്നെപ്പോലെ അനേകം പുരുഷജന്മങ്ങൾക്കും അതെ.

ഇപ്പോൾ മലയാള മനസ്സാക്ഷി പാപഭാരത്തോടെ തല കുനിക്കുന്ന അവസ്ഥയിൽ മുഷ്ക് ബാധിച്ച പുരുഷ ഭൂരിപക്ഷത്തിന്റെ പ്രതിനിധിയാണ് ഞാനുമെന്നത് വേദനയോടെ സമ്മതിക്കുന്നു.

സാക്ഷരതയിൽ, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, ഉയർന്ന ചിന്താശേഷിയുടെ കാര്യത്തിൽ ഇതര സമൂഹത്തിൽ നിന്നും വേറിട്ടവരെന്ന് അവസരത്തിലും അനവസരത്തിലും പറഞ്ഞു സുഖം കൊള്ളുന്നവരാണ് ഞാനടക്കമുള്ള മലയാളി.
എന്നാൽ തീർച്ചയായും മുന്നോട്ടാണോ പിന്നോട്ടാണോ നമ്മുടെ സഞ്ചാരമെന്ന കാര്യത്തിൽ ഖിന്നനാവുകയാണ് ഞാനിപ്പോൾ.


ജിഷാ..

അമ്മയും സഹോദരിയും മകളും സുഹൃത്തുക്കളുമടക്കം നമുക്ക് ചുറ്റുമുള്ള സ്ത്രീ ജന്മങ്ങൾ വെറും 'ചരക്കാ'വുന്ന കാലത്ത് ഞാൻ മാത്രമെന്തിന് മാറി ചിന്തിക്കണമെന്ന ഒരു ചോദ്യം ഉള്ളിൽ നുരയുന്നുണ്ട്.
ചിലപ്പോൾ എന്റെ പ്രവൃത്തിയിലും പ്രകടമാവാറുണ്ട് ഈ ചിന്ത.

പെണ്ണായാൽ അച്ചടക്കത്തോടെ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ബാക്കി സമയം വീട്ടിനകത്തിരിക്കണം എന്നുമുള്ള എന്റെ ധാർഷ്ട്യം വീട്ടിനുള്ളിലും ജിഷമാർ പിടഞ്ഞൊടുങ്ങുമ്പോൾ മാറ്റിപ്പറയാൻ പുതിയ ന്യായം തെരയുകയാണിപ്പോൾ ഞാനും ഭൂമി മലയാളത്തിലുള്ള പുരുഷ കേസരികളും.

ദൽഹിയിലും ഉത്തരേന്ത്യയിലെ അനേകം ഗ്രാമപ്രദേശങ്ങളിലും രാജ്യത്തെ മറ്റിടങ്ങളിലും ആൺകരുത്തിൽ കുതറിക്കരയാനാവാതെ പെണ്ണുടലുകൾ ചോര തെറിപ്പിച്ചു നിശ്ചലരാവുന്നു.
അത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ തെരുവോരങ്ങളിലും കാമ്പസുകളിലും സ്ത്രീ സുരക്ഷക്കായി ഉയരുന്ന മുദ്രാവാക്യങ്ങൾ എന്റെയുള്ളിൽ നീരസത്താലുള്ള മരവിപ്പ്  നിറയ്ക്കുവാനേ ഉപകരിച്ചിട്ടുള്ളൂ.

ഞാനടക്കമുള്ള പുരുഷാവതാരങ്ങൾ ഇങ്ങനെയാണ്.

പെണ്ണ്‌  ഒരു ഭോഗവസ്തു മാത്രമാണ് ഞങ്ങൾക്ക്.
പെണ്ണെന്നാൽ ഭൂമിദേവിയാണെന്നും അഴകിന്റെ മാലാഖയാണെന്നും കവിത രചിക്കും. തക്കം കിട്ടിയാൽ ആർത്തിയോടെ അനുഭവിക്കാനും ശേഷം മാറിടം കടിച്ചു കീറാനും തുടകൾക്കിടയിലൂടെ ഇരുമ്പുദണ്ഡ് കയറ്റി രസിച്ച് അവളെ ഇല്ലാതാക്കാനും ശ്രമിക്കും.


ജിഷാ..

ഉറപ്പുള്ള വാതിൽ പോലുമില്ലാത്ത ഒറ്റമുറിയിലിരുന്ന് മറ്റെല്ലാം മറന്ന്, നീ പഠിച്ചു പഠിച്ച് വലിയവളാകുന്ന ഒരു കാലം സ്വപ്നം കണ്ട നിന്റെ പെറ്റമ്മയുടെ, ആകാശം കീറുമുച്ചത്തിലുള്ള കരച്ചിൽ ഞാനും കേൾക്കുന്നു. ഏറെ നിസ്സംഗനായി തന്നെ.

മനുഷ്യർക്കിടയിൽ ഇത്ര മാത്രം ക്രൂരതയുള്ളവരും ഉണ്ടെന്ന് മരണത്തിന്റെ തൊട്ടു മുമ്പുള്ള നിമിഷം നീ മനസിലാക്കിയില്ലേ?

നീ ചെന്നെത്തുന്നിടത്ത് നിനക്ക് മുമ്പേ തന്നെ സ്ഥാനം പിടിച്ച സൗമ്യയും നിർഭയയും പേരോർമ്മയില്ലാത്ത അനേകം ജന്മങ്ങളും നിന്നെ നോക്കി ചിരിക്കും.
നിന്റെ ദേഹത്തിലെ എണ്ണമറ്റ മുറിവുകളിൽ വിരൽ തൊട്ട്, ഞങ്ങളുടെ അനുഭവത്തിൽ നിന്നും മാലോകർ ഇനിയും പഠിച്ചില്ലേ എന്നവർ നൊമ്പരപ്പെടും.


ജിഷാ..

നിന്നെ ഭൂമിയിൽ നിന്നും മായ്ച്ചു കളഞ്ഞവനെ(രെ) കണ്ണിലെണ്ണയൊഴിച്ചു തെരഞ്ഞു പിടിച്ച് നിയമം ബന്ധസ്ഥനാക്കും, തീർച്ച.

മാനുഷിക പരിഗണന വെച്ച് അവനെ തല്ലാനോ കൊല്ലാനോ അവർ മുതിരില്ല എന്നുറപ്പ് തരുന്നു.
'തടവറ'യുടെ സ്വാസ്ഥ്യം അനുഭവിച്ച് സർക്കാർ ചെലവിൽ തടിച്ചു കൊഴുത്ത് അവനങ്ങനെ വിലസും. അത് കാണാൻ തന്നെ നല്ല രസമുള്ള കാഴ്ചയാണ്.

നിന്റെ മരണം കൊണ്ട് ആ ഒറ്റമുറിക്കെട്ട് അധികാരികളുടെയും ചില സുമനസ്സുകളുടെയും ഔദാര്യത്തിൽ വീടായി രൂപാന്തരപ്പെടും.
ഒപ്പം, കൂടപ്പിറപ്പിന് ഒരു സർക്കാർജോലി ലഭിക്കും.

ദിവസങ്ങൾ പോകെപ്പോകെ ജിഷ എന്ന രണ്ടക്ഷരം നിന്റെ പെറ്റമ്മ ഒഴികെ ബാക്കി എല്ലാവരും മറക്കും. അല്ലെങ്കിൽ മറന്നെന്നു ഭാവിക്കും.
വീണ്ടും എവിടെയെങ്കിലും ഒരു പെൺ ജീവിതം മാനം കീറി പരലോകം പൂകിയെന്ന പെട്ടിക്കോളം വാർത്ത കാണുമ്പോൾ ചേർത്തു പറയാൻ മാത്രമുള്ള വെറുമൊരു പേരായി നീ മാറും.   സത്യം!







*******************************************************************





Friday, April 22, 2016

കടൽദൂരം






ആർത്തി മൂത്ത് ഇടിച്ചു നിരത്തിയ 
മലകളത്രയും

സ്വയം മറന്നു മലിനമാക്കിയ 
പുഴകളത്രയും

അഹന്തയിൽ പിഴുതെറിഞ്ഞ 
പച്ചപ്പുകളത്രയും

മണ്ണിലേക്ക് തിരിച്ചു വരണമെന്ന് 
കരളു കലങ്ങി പ്രാർഥിക്കും മുമ്പേ 
ഓർക്കണമായിരുന്നു.

മുമ്പേ നടന്നു തീർത്ത കടൽദൂരം
മൺതരികൾക്ക് മീതെ ആയിരുന്നെന്ന്.

കണ്ണാടിക്കല്ലുകൾ പാകിയ വഴികൾ
വിരൽ പിടിച്ചു നടത്തിക്കുന്നത് 
വേനൽദ്വീപിലേക്കായിരിക്കുമെന്ന്..


**************************************

Wednesday, April 6, 2016

കടൽദൂരം



എന്റെ
കടൽദൂരം 
എന്ന പുസ്തകത്തെക്കുറിച്ച്
അയിഷ എഴുതിയത്

കടൽദൂരം എന്ന ഈ പുസ്തകത്തിലുള്ളത് 45 കവിതകൾ ആണ്.
എല്ലാം വിശദീകരിക്കുവാൻ കഴിഞ്ഞില്ലെങ്കിലും, വളരെ മനസ്സടുത്ത കുറച്ച് കവിതകൾ ഇവിടെ പ്രതിപാദിക്കാം.

ഈ പുസ്തകത്തിലെ  ആദ്യത്തെ കവിത തന്നെ എല്ലാവർക്കും ഇഷ്ടമുള്ള പുഴയെ ആണ് പ്രതിപാദിച്ചിരിക്കുന്നത്.
നമുക്ക് നിശ്ചയമുണ്ട് ഇന്നത്തെ പുഴയുടെ അവസ്ഥ.
സത്യത്തിൽ വളരെ പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളത്.
ഒന്നാമതായി പുഴ ഇന്ന് കാണാനില്ല. കുട്ടികൾക്ക് പുഴ സൗഹൃദങ്ങൾ ഇല്ലെന്നു തന്നെ പറയാം.

ഒരു പഴയ കവി പാടിയപോലെ 'മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ...' എന്നതുപോലെ നമ്മളൊക്കെ ഒരു കാലത്ത് നമ്മുടെ മുഖം പുഴയുടെ കണ്ണാടിയിൽ കണ്ടവരാണല്ലോ എന്നോർത്തു പോകുന്നു.
ഇന്ന് സകല മാലിന്യങ്ങളും പുഴയിൽ വലിച്ചെറിയുമ്പോൾ  എഴുത്തുകാരന്റെ എഴുത്തുപോലെ തന്നെ ഇനിയുള്ള കാലം പുഴ മണ്ണിനടിയിൽ ശ്വാസംമുട്ടി മരിക്കുകയാവും എന്നതിന് സംശയമില്ല .....

'പച്ചിലകൾ തളിർക്കാതിരിക്കുന്നത്' എന്ന കവിത വായിച്ചാൽ  പക്ഷികൾ ചിലക്കുന്നത് അതവയുടെ തേങ്ങലുകളായി തോന്നാം. പക്ഷികൾക്ക് കൂടും ഇരിപ്പിടങ്ങളും ഇല്ലാതെ അവ തേങ്ങുമ്പോൾ ആണ് അവ ചിലക്കുന്നതായി നമുക്ക് തോന്നുന്നത്. വേട്ടക്കാരുടെ ഒാട്ടപ്പാച്ചിലിൽ  പക്ഷികൾ അങ്കലാപ്പിലാ കുന്നു.
അവയുടെ സ്വരമിടറുമ്പോൾ  നമ്മുടെ കവിതകൾ നിലക്കുന്നു.

ആക്രോശങ്ങളും അധികാര ദുർവിനിയോഗവുമെല്ലാം ഏറ്റുമുട്ടലുകളുടെ പാതയോരത്ത് സദാ ജാഗരൂകമാണ്. അങ്ങനെ വരുമ്പോൾ ആവശ്യമേറുന്നത് മാരകായുധങ്ങൾക്കും. കവിഹൃദയത്തിൽ അത് സ്പഷ്ടവുമാണ്.

'ആൽമരം തണലന്വേഷിക്കുകയാണ്' എന്ന കവിത അതുപോലെ നന്മയും സ്നേഹവും അറിവും ഒക്കെ നമുക്കുണ്ടായിട്ടും അതു നാം മറ്റുള്ളവരിൽ തിരയുകയാണ്ചെയ്യുന്നത്. പലപ്പോഴും ചുറ്റുപാടുകളിൽ, ഞാൻ എന്നഭാവം നമ്മുടെ കാഴ്ചകളെ മറയ്ക്കുന്നു.

'വിരൽ' പലപ്പോഴും നാം വിരൽതൊടുത്ത് വിലക്കാൻ മടിക്കുന്നു. ഇനി വലിപ്പച്ചെറുപ്പങ്ങളുടെ പട്ടികയിൽ വിരലും, അമ്മയുടെ തുറിച്ച നോട്ടവും,
ആദ്യക്ഷരവേളയിൽ  വളരെയധികം യാഥാർഥ്യങ്ങളിലേക്ക് സങ്കോചമില്ലാതെ കടന്നു വരികയാണ്  എഴുത്തുകാരന്റെ വരികൾ. വായനക്കാർക്ക് അത് ഒാർമ്മകളും ഉണർവ്വും നൽകുന്നു.

'ഓലവീട്' സൂചിപ്പിക്കുന്നത് കോൺക്രീറ്റ് ഭിത്തികളുടെ ശ്വാസംമുട്ടലുകളാണ്.
സുരക്ഷിതത്വം പ്രദാനംചെയ്യുമെന്ന് വിശ്വസിക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ, മണ്ണുമായും പ്രകൃതിയുമായുമുള്ള നമ്മുടെ ബന്ധത്തെ ഉലയ്ക്കുന്നു എന്നു പറയാതെ വയ്യ. ഒാലവീടുകാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുമ്പോൾ ,
ഏതിരുളിന്റെ മറ നുകർന്നും അന്തസ്സ് ഉയർത്തുന്ന മലയാളിയുടെ ഭാവത്തെ യാണ് ഒാലവീട് നമ്മെ ഓർമ്മിപ്പിക്കുന്നത്.

'ഒരുനാൾ' എന്ന കവിതയിലൂടെ കണ്ണോടുമ്പോൾ ജീവിതത്തിൽ ദൈനംദിനകാഴ്ചകളകന്ന് താഴ്ചയുള്ള കാഴ്ചകളിലേക്ക്
കണ്ണിലെ കൃഷ്ണമണികളെ പൊന്തിച്ച് സൂക്ഷ്മ ദർശനമാണുദ്ദേശിക്കുന്നത്. എല്ലാ ഇടങ്ങളിലും ദാരിദ്ര്യം, ദുരിതം ഇവയെല്ലാം വലിയ വ്യത്യാസമില്ലാതെ കാണാം. അതു കാണാനുള്ള  കണ്ണ് നമുക്കില്ല എന്നതാണ് സത്യം.

'സ്വർഗ്ഗപുഷ്പ'ത്തിൽ തോന്നുന്ന സൂചന, ഏത് യുദ്ധങ്ങളും അതിക്രമങ്ങളും, അന്യായങ്ങളും ഒടുവിൽ ചെന്ന് പതിക്കുന്നത് സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അരികിലേക്കാണ്. അവരുടെ ജീവിതത്തിലേക്കാണ് എന്ന സത്യം കവി എഴുത്തിലും നമ്മെ ബോധ്യപ്പെടുത്തുന്നു.

'പ്രണയാർദ്ര'ത്തിൽ അകലങ്ങളിൽ പാർക്കുന്നവരുടെ നൊമ്പരങ്ങളും ഏകാന്തതയും വിരഹവും വേദനകളുമെല്ലാം നിഴലിക്കുന്നതായി കാണാം. ഒാരോ പ്രവാസിയും എവിടെയൊക്കെയോ പ്രാരാബ്ദപ്പാടുകളാലും അല്ലാതെയും ഉരുകുന്ന നിത്യകാഴ്ചകളാണ് മനസ്സിലേക്കോടി വരുന്നത്... കാരണം ഇതിലെ വരികൾ എന്നിലും ഏറെ ആഘാതങ്ങൾ സൃഷ്ടിച്ചവ ആയതു കൊണ്ടാവാം.

'അടുക്കള' എന്ന കവിതയിൽ ഞാനുണ്ട് നിങ്ങളും.
കാലം മുക്കു പണ്ടം പോലും അണിയാനനുവദിക്കാത്ത ഈ കാലത്ത് എരിഞ്ഞു ചുവന്ന കണ്ണുകൾ  കാണാതെ പോകുന്നവരല്ലേ അധികവും. അവരെ കാട്ടി തരികയാണ് ഇവിടെ കവി.

'അനുസരണ'യിൽ കവിയുടെ നേർക്കാഴ്ചകളാണ് നാം ദർശിക്കുന്നത്. ഒടുവി ൽ  പാപങ്ങൾ കാടായിരിക്കുന്ന കാഴ്ച. ചെറിയ ഒരു കവിത അതിൽ കവി ഉൾക്കൊള്ളിച്ചിരിക്കുന്നത് അങ്ങേയറ്റം ചിന്താശേഷി വർദ്ധിപ്പിക്കുന്ന, അല്ലെങ്കിൽ പുനർചിന്തനം നടത്തേണ്ടുന്ന ഒരു നഗ്നസത്യം തന്നെയാണ്.
കവിത ഭംഗിയായും ലളിതമായും സത്യത്തിന്റെ നാവ് കവി മുളപ്പിച്ചിരി ക്കുന്നു.

'ഗർഭപാത്രം ചോദിക്കുന്നത്' എന്ന കവിത ഇന്നത്തെ യഥാർത്ഥ സാഹചര്യങ്ങ ൾ വളരെ പ്രാധാന്യം അർഹിക്കുന്നതും, വായനക്കാർക്ക് മനസ്സിൽ തട്ടിക്കുന്നതു മായ രീതിയാണ്‌ അവതരിപ്പിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ ആശയങ്ങൾ  ആശങ്കകൾ എല്ലാം തന്നെ വായനക്കാര്‍ക്ക് എത്തിച്ചുകൊടുക്കാൻ അദ്ദേഹത്തിന്റെ അഗാധ പരിശ്രമം നമുക്ക് കാണാം.

'കറുത്തകാലം' എന്ന കവിത നമ്മോട് തുറന്ന് സംവദിക്കുകയാണ്.
എന്തെന്നാൽ നമ്മുടെ പെൺപൂക്കളുടെ സംരക്ഷണം. ഇന്ന് ഈരേഴുലോകത്തും മാതാപിതാക്കളുടെ പരിഭ്രാന്തി തങ്ങളുടെ പെൺപൂക്കളെ എങ്ങനെ
സുരക്ഷിതമായി സൂക്ഷിക്കും എന്നത് തന്നെയാണ്.

കറുത്തപെട്ടിയും തൂക്കി കവി സ്വയം കവിതകളിലൂടെ നമ്മുടെ ഒാരോ വീട്ടിലേക്കും കയറി വരികയാണെന്നു തോന്നുന്നു. തീർച്ചയായും കവിയുടെ ഈ തിരിച്ചറിവും അതു നമുക്ക്‌ പകർന്നു തരുന്നതും അഭിനന്ദനാർഹമാണ്.

'കോഴിക്കോട്' എന്ന കവിത കവി തന്റെ ചുറ്റുപാടുകളെ കാണുന്ന കാഴ്ചയാണ്. സന്തോഷിച്ചും, സങ്കടപ്പെട്ടും സ്വന്തം നഗരത്തെ നോക്കി കാണുകയാണ്. ഒാരോ ഇടങ്ങളിലും സംഭവിക്കുന്ന വ്യതിയാനങ്ങളെ വളരെ കൃത്യതയോടെ ഒാർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഒരു പ്രവാസിയാണ് കവി.അതുകൊണ്ട് തന്നെ വ്യക്തമായ പ്രവാസാനുഭവ ങ്ങൾ കവിയുടെ കവിതകളിൽ തെളിഞ്ഞു കാണാം.

'നിഴൽമുഖ'ത്തിലെ നിഴൽ ഉയർത്തെഴുന്നേൽക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ആണ് ഉദ്ധരിക്കുന്നത്.അതു നിങ്ങളാവാം, ഞാനാവാം...  സാമൂഹ്യ തലങ്ങളിലെ ആരൊക്കെയോ ആവാം.. അപ്പോഴും പ്രതികരണമനോഭാവം സ്ത്രീകൾക്ക് നശിക്കുന്നില്ല.

'ഒാഫർ' പറയുന്നത് എന്തു വാങ്ങിയാലും ഫ്രീകിട്ടുന്ന കേരളം, എന്തിനും തയ്യാറായി വിപണി. അക്രമവും അനാചാരവും ഈ നിലയ്ക്കു തുടർ ന്നാൽ ഇനി ഫ്രീ കിട്ടുന്നത് റിവോൾവർ ആയിരിക്കും. എന്നത് കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് പ്രാധാന്യമേറുന്നു. കവിയുടെ ഈ തുറന്നടിക്കൽ നാം മുഖവിലയിൽ വയ്ക്കണം. അത് അധികവും ഗൗരവതരമത്രേ.

ഒടുവിൽ  കവി പടുവൃദ്ധരായ കല്ലായി പുഴയും പുഴയുടെ നൊമ്പരവും രോദനവുമെല്ലാം കുറേയധികം ശരികളെയാണ് അദ്ദേഹം കുറിച്ചിട്ടിരിക്കു ന്നത്. അതുകൊണ്ട് തന്നെ വായനയ്ക്കൊട്ടും വിഘ്നം അനുഭവപ്പെടുന്നുമില്ല.
ഏറെ ഹൃദ്യമായ വായനാനുഭവം നൽകുന്ന കവിതകൾക്കും  കവിക്കും  ഹൃദയം നിറഞ്ഞ ആശംസകൾ..

*


അയിഷ 

യഥാർത്ഥ പേര് ഹസീന മുഹമ്മദ്‌.
എം.എം. മുഹമ്മദ്‌ കുഞ്ഞിന്റെയും അസുമാ ബീവിയുടെയും മകൾ.
സ്വദേശം തിരുവനന്തപുരം വിതുര.
എഴുത്തിലും ചിത്രരചനയിലും സംഗീതത്തിലും താൽപ്പര്യം.
ഫ്രീലാൻസ് പത്ര പ്രവർത്തന രംഗത്തും സാംസ്കാരിക രംഗത്തും സജീവം.


********************************************************************************
 

Wednesday, March 16, 2016

റഫീഖ് എന്ന പേര്



ബാല്യകാലത്ത്, റഫീഖ് എന്ന പേര് ഒട്ടും ഇഷ്ടമില്ലായിരുന്നു.
ആ പേരിൽ എന്തോ ഒരു പോരായ്മയില്ലേ എന്നുഞാൻ ചാഞ്ഞും ചെരിഞ്ഞും വിചാരപ്പെട്ടിട്ടുണ്ട്.

ചുറ്റുമുള്ളവരുടെ ഇമ്പമുള്ള പേരുകൾ എന്നെ അസൂയപ്പെടുത്തിയിട്ടുണ്ട്.
ഈ പേര് എന്നിൽ ചാർത്തിയതാരാണെന്ന് ഞാൻ അന്വേഷിച്ചിട്ടില്ല. ഇഷ്ടമില്ലാത്ത ഒരു കാര്യത്തെ ഞാനെന്തിന് അന്വേഷിച്ചു കണ്ടെത്തണം.

കാലം പോകെപ്പോകെ പേരിനോടുള്ള വെറുപ്പിന്റെ കനം കുറഞ്ഞു വന്നെങ്കിലും അതിനെ ഇഷ്ടപ്പെടാൻ മനസ്സ് പാകം വന്നില്ല എന്നു പറയാം.
'ഒരു പേരിലെന്തിരിക്കുന്നു' എന്ന കാര്യം ഇടയ്ക്കിടെ ഞാൻ സ്വയം ഉള്ളിലോർത്തു.

അറബിനാട്ടിലെത്തിയപ്പോൾ  മുൻപരിചയമില്ലാത്ത ആളുകൾ പോലും
'യാ... റഫീഖ്...' എന്നു നീട്ടി വിളിക്കുമ്പോൾ ഇവർക്കെങ്ങനെ എന്റെ പേര് മനസ്സിലായി എന്നു ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്.
പിന്നീടാണ് മനസ്സിലാക്കുന്നത് അറബികളുടെ ദാസ്യവേല ചെയ്യാനെത്തിയ ഞാനടക്കമുള്ള വിദേശികളെല്ലാം അവർക്ക് 'റഫീഖ്' ആണെന്ന്.
ദാസൻ, വിധേയൻ എന്നൊക്കെയാണ് അവർ റഫീഖ് എന്ന പേര് കൊണ്ട് അർത്ഥമാക്കുന്നത്.

എന്റെ പേരിനെ ഞാൻ പണ്ടേ ഗൗനിക്കാതിരുന്നതിനാൽ അറബികളുടെ
'യാ.. റഫീഖ്'  വിളിയും എന്നെ അലോസരപ്പെടുത്തിയില്ല.

കഴിഞ്ഞ ദിവസം സഹപ്രവർത്തകൻ വെറുതെയൊരു രസത്തിന് കൂട്ടത്തിലുള്ള ഓരോരുത്തരുടെയും പേരിന്റെ അർഥം തേടുന്നതിന്റെ ഭാഗമായി എന്നോടും ചോദിച്ചു.
ദാസൻ, വിധേയൻ എന്നൊക്കെയാണ് എന്റെ പേരിനർത്ഥം. ഞാൻ പറഞ്ഞു.

മുമ്പൊരിക്കൽ നാട്ടിൽ വെച്ച് അത്യാവശ്യം അറബിയൊക്കെ ചേർത്ത് വായിക്കാൻ കഴിവുള്ള ഒരാൾ എന്റെ പേരിന് സഖാവ് എന്നും അർഥം വരുമെന്ന് സൂചിപ്പിച്ചിരുന്നു.
ഇതെല്ലാം കേട്ടപ്പോൾ സഹപ്രവർത്തകൻ Google Serchൽ റഫീഖ് എന്ന അറബ് നാമത്തിന്റെ അർഥം ചികഞ്ഞു.
ഉടൻ വന്നു ഉത്തരം.
Companion.എനിക്ക് ജിജ്ഞാസ.

Companion എന്ന വാക്ക് മലയാളത്തിലേക്ക് മൊഴി മാറ്റാൻ പറഞ്ഞപ്പോൾ സഹപ്രവർത്തകൻ അങ്ങനെ ചെയ്തു.
അന്നേരം തെളിഞ്ഞതിങ്ങനെയാണ്.

ചങ്ങാതി, കൂട്ടുകാരൻ, തോഴൻ, കൂടെ യാത്ര ചെയ്യുന്നയാൾ
സഖാവ്, കൂട്ടാളി, പങ്കാളി....

ഇങ്ങനെ കണ്ടത് കൊണ്ടൊന്നുമല്ല. ഇടയ്ക്കെപ്പോഴോ ഈ പേരിനെ വല്ലാതെ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു എന്നതല്ലേ നേര്.

സൗഹൃദങ്ങൾക്ക് എന്നും മൂല്യം കൽപ്പിക്കുകയും സൗഹൃദമാണ് ജീവിതത്തിലെ മികച്ച സമ്പാദ്യമെന്നു വിശ്വസിക്കുകയും ചെയ്യുന്ന റഫീഖിന് ഈ പേര് തന്നെയാണ് ചേരുകയെന്ന് സുഹൃത്ത് വക കമന്റ്.

ചങ്ങാതി, കൂട്ടുകാരൻ, തോഴൻ, സഖാവ്, കൂട്ടാളി...
മതി, ഈ പേര് തന്നെ മതി എനിക്ക്.




***************************************************************

Saturday, January 30, 2016

പള്ളിക്കൽ നാരായണൻ സാങ്കൽപ്പിക കഥാപാത്രമല്ല





പത്തേമാരി എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെ സിനിമാ പ്രേമികൾക്കെല്ലാം അറിയുമായിരിക്കും. 
നാരായണൻ വെറുമൊരു സാങ്കൽപ്പിക കഥാപാത്രമല്ല.
കുറ്റിയറ്റു പോവാത്ത ഒരു ന്യൂനപക്ഷത്തിന്റെ നമ്മളറിയുന്ന പ്രതിനിധിയാണ് നാരായണൻ.

ദേശവും രൂപവും പേരും മാത്രം വ്യത്യാസമുള്ള ഇത് പോലുള്ള അനേകം മനുഷ്യർ പ്രവാസഭൂമിയിലുണ്ട്. വർഷങ്ങളോളം മരുനഗരത്തിൽ വിയർപ്പൊഴുക്കിയിട്ടും ഇനിയും കര പറ്റാത്ത എത്രയോ സാധാരണക്കാർ കൺമുമ്പിലും കാണാമറയത്തും നിറവേറ്റപ്പെടാത്ത സ്വപ്നങ്ങളിൽ തളച്ചിടപ്പെട്ടു ജീവിക്കുന്നുണ്ട്.


കുടുംബത്തെയും സഹോദരങ്ങളെയും കരപറ്റിക്കുന്നതിനിടയിൽ സ്വന്തം ജീവിതം മറന്നു പോയവർ, അല്ലെങ്കിൽ ഇതാണ് തന്റെ ജീവിതദൗത്യമെന്നുറപ്പിച്ച് എല്ലാവർക്കും അത്താണിയായവർ.

'ഞാനിവിടെ പണം കായ്ക്കുന്ന മരച്ചുവട്ടിലല്ല ജീവിക്കുന്നത്' എന്നു പറയുമ്പോഴും നാട്ടിലെ ഉറ്റവരുടെ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നവരാണ് പ്രവാസികൾ. 

ലോഞ്ചിലും പത്തേമാരിയിലും പ്രാണൻ കൈയ്യിൽ പിടിച്ച് ആഴക്കടലിലൂടെ അവർ നടത്തിയ യാത്ര സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
കടൽ മുറിച്ചു കടന്ന അക്കാലത്തെ യുവത്വങ്ങളിൽ ചിലർ കടലിലെ ഉപ്പുവെള്ളത്തിൽ അലിഞ്ഞൊടുങ്ങി.
മരുമണ്ണിന്റെ പ്രതീക്ഷപ്പച്ചയിലേക്ക് നീന്തിക്കയറിയവർ.. അവരുടെ പിൻഗാമികൾ..
അവർ കേരളത്തിലെ സാധാരണക്കാരന്റെ ജീവിതത്തിനു നിറങ്ങൾ ചാർത്തി. 

കടൽ കടന്നവന്റെ കുടുംബം പിന്നീട് ആഡംഭരവും പൊങ്ങച്ചവും ജീവിതാടയാളങ്ങളാക്കി.
അത്തർ പൂശി, പളപളാ മിന്നുന്ന വസ്ത്രങ്ങളണിഞ്ഞു ഗൾഫുകാരൻ നാട്ടിൽ വന്നിറങ്ങി.

യാഥാർഥ്യത്തിനു വിപരീതമായ ഗൾഫ് ഭൂമികയും അവിടുത്തെ തൊഴിലും മലയാള മനസ്സിന്റെ സ്വപ്നമായി. സൗഭാഗ്യക്കരയിലേക്ക് എങ്ങനെയെങ്കിലും കടൽ കടക്കുക എന്നു തീർച്ചപ്പെടുത്തിയ മലയാളി ഭൂരിപക്ഷം ഗൾഫിന്റെ വ്യത്യസ്ത ഭൂമികയിലേക്ക് ഒഴുകി.

ഞൊടിയിടയിൽ പണക്കാരനായി കൊട്ടാരം പണിതവനും വർഷങ്ങളോളം സ്വപ്നം നെയ്തിട്ടും കുഞ്ഞുകൂര പോലും കെട്ടിയുയർത്താൻ കഴിയാത്തവനും മരുജീവിതത്തിന്റെ ബാക്കി പത്ര ങ്ങളായി.

കുരുത്തമുള്ളവനെന്നും, കഥയില്ലാത്തവനെന്നും രണ്ടു വിഭാഗങ്ങളുണ്ടായി. 

സകല  സൗഭാഗ്യങ്ങളുണ്ടായിട്ടും വിരഹമനുഭവിക്കുന്ന ഭാര്യയെപറ്റി, മിന്നും ജീവിതത്തിനു ള്ളിലെ അനാഥത്വം പേറുന്ന കുഞ്ഞുങ്ങളെപറ്റിയും പൈങ്കിളിപ്പാട്ടുകളുണ്ടായി.
ആ പാട്ടിനു മുകളിൽ ചിലർ 'മാപ്പിളപ്പാട്ടെന്നു' ലേബലൊട്ടിച്ചു.

ഗൾഫ്ദേശത്ത് മലയാളി അനുഭവിച്ച, അനുഭവിച്ചു കൊണ്ടിരിക്കുന്ന മരവിപ്പും നെടുവീർപ്പും കടൽ കടക്കാത്തവർക്കും കടൽ കടന്നവരുടെ പ്രിയപ്പെട്ടവർക്കും ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ജീവിതമായിരുന്നെന്ന് നമ്മൾ തെറ്റിദ്ധരിച്ചതൊക്കെയും അത്ര ആനന്ദപ്രദമായി രുന്നില്ലെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയെങ്കിലും യഥാർത്ഥ ഗൾഫ്ജീവിതം ഇനിയും സ്വന്തം ഭാര്യക്ക് മുമ്പിൽ പോലും തുറന്നു വെക്കാത്ത ഒത്തിരി ദുരഭിമാനികളുടെ രാവണൻ കോട്ടയാണ് പ്രവാസ മണ്ണ്.

ജീവിതം എത്ര ദുസ്സഹമായിരുന്നാലും ലഭിക്കുന്ന വരുമാനം എത്ര തുച്ഛമായിരുന്നാലും അതൊന്നും അവരറിയേണ്ട എന്തിനാ അവരെ കൂടി വിഷമിപ്പിക്കുന്നതെന്ന ചിന്തയിൽ സ്വന്തം കുടുംബനാഥൻ പൊന്നും മുത്തും വാരുകയാണെന്ന് ധരിക്കുന്നവരെ, അത് സ്വന്തം ഭാര്യയായാലും കുഞ്ഞുങ്ങളായാലും അവർക്കു മുമ്പിൽ നമ്മുടെ യഥാർത്ഥ ചുറ്റുപാടുകൾ എന്തെന്ന് ബോധ്യപ്പെടുത്തുന്നതാണ് അഭികാമ്യം.

ദുരിതപർവ്വം താണ്ടി സ്വന്തം നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ നാട്ടിലേക്ക് തിരിച്ചു പോകുന്ന ഒരാൾ വിമാനത്താവളത്തിൽ വെച്ച് തന്റെ അടുത്ത സുഹൃത്തിനോട്‌ സ്വകാര്യമായി പറഞ്ഞ കാര്യം സാന്ദർഭികമായി ഇവിടെ സൂചിപ്പിക്കട്ടെ.

വർഷങ്ങളായി ഗൾഫിൽ കഴിയുന്ന അയാളുടെ കുടുംബം നാട്ടിൽ അപ്പോഴും കഴിയുന്നത്‌ വാടകവീട്ടിൽ. കുറെ കടം വീട്ടിതീർക്കാൻ വേറെയും. അയാൾ പറഞ്ഞതിതാണ്.

എന്റെ ഈ യാത്ര പിരിവെടുത്തും മറ്റുമാണെന്ന് ഭാര്യ അറിയരുതെന്ന്.

കാലങ്ങൾക്ക് ശേഷം മറ്റൊരു വിസയിൽ പ്രവാസക്കുപ്പായമണിയാൻ പിന്നെയും വന്നു അയാൾ

ഒടുങ്ങുന്നില്ല, പൊള്ളുന്ന മരുജീവിതത്തിലെ കയററ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന കുചേലജന്മങ്ങളുടെ മുറിവാഴങ്ങളുടെ കണക്കെടുപ്പ്. അത് തുടർന്ന് കൊണ്ടേയിരിക്കും.


******************************************************************************************

ഗൾഫ് മാധ്യമം, ഇൻബോക്സ്‌ പംക്തി, 2016 ജനുവരി 30 (സൗദി അറേബ്യ)

                                                                                                                              ചിത്രം: കടപ്പാട്. Google