Tuesday, December 21, 2010

കോഴിക്കോട്



സാമൂതിരിയുടെ പ്രൌഢ ഭൂമിക..
ചരിത്രത്തിലെവിടെയൊക്കെയോ
ഇവിടുത്തെ ഇടുങ്ങിയ തെരുവീഥികളുണ്ട്.

പ്രണയവിഷാദങ്ങള്‍ സ്വരരാഗ ധാരയായ്
നെഞ്ചിലേറ്റുന്ന മാളികപ്പുറങ്ങള്‍,
മൈലാഞ്ചിക്കരങ്ങളുടെ
ഒപ്പനത്താളങ്ങളുയര്‍ന്ന കോയത്തറവാടുകള്‍..

പാളയം റോഡിലെ
സ്വര്‍ണ്ണത്തിളക്കമുള്ള വെയിലിനു
വല്ലാത്തൊരു ഗന്ധമാണ്.
താഴെ പാളയം
ചീഞ്ഞ മാങ്ങയും തക്കാളിയുമായ് നാറുമ്പോള് ‍
വലിയങ്ങാടി ചായപ്പൊടിയുടേയും
ബസുമതി അരിയുടേയും ഗന്ധമാണ്.

മിഠായ് തെരുവ്..
അലങ്കാരദീപങ്ങളില്‍ മുങ്ങിത്താണ്..,
ഉറക്കമിളച്ചിരുന്ന്.. അതിഥികളെ സ്വീകരിച്ച്..
പ്രതാപം മായാതെ കോഴിക്കോടിന്റെ പ്രൌഢിയെ പേറുന്നു.

ഹല്‍വ ബസാര്‍..
ഭൂമിയില്‍ മറ്റെവിടെയെങ്കിലും
ഹല്‍വയ്ക്ക് മാത്രമായൊരു ബസാറുണ്ടെന്ന്പറയുന്നവന്‍ മുഴുഭ്രാന്തന്‍.
ഗണ്ണി സ്ട്രീറ്റ്..
കീറച്ചാക്കു പോലെ ഇഴ പൊട്ടിയ ജന്‍മങ്ങളുടേതെന്നാരോ പാടുന്നു.
കൊപ്ര ബസാര്‍..
പേര് പോലെ തന്നെഉണങ്ങി ഈച്ചയാര്‍ത്ത്..

കല്ലായിപ്പുഴ..
അവളിന്ന് മണവാട്ടിയല്ല..
കൂനിക്കൂടിയൊഴുകുന്ന പടുവൃദ്ധ.
തളിക്കുളം..
വിനായക ക്ഷേത്രത്തിന്റെ നിഴല്‍ വീഴുന്ന
സുഖക്കാഴ്ച.
നഗരത്തിന്റെ മണവാട്ടികള്‍
‍കുളിച്ചീറന്‍ മാറുന്നത്
ഓളങ്ങളുടെ ദുര്യോഗമെന്നാരുമറിയുന്നില്ല.
ചതുരമെന്ന പച്ചത്തുരുത്തിനരികെ
തെളിനീരിളകുന്ന മാനാഞ്ചിറ..
വേനല്‍ കത്തുമ്പോള്‍ നഗരത്തിന്റെ കുടിനീരാണിത്.
മാവൂര്‍ റോഡ്..
ചെളിക്കുണ്ടായിരുന്നെന്ന് പഴമക്കാര്‍..
ആരവങ്ങളാല്‍ വീര്‍പ്പു മുട്ടുന്ന നഗരഹൃദയം.അഭിനവ സംസ്ക്കാരം..
നെടുവീര്‍പ്പുകലുതിര്‍ത്ത് സത്യത്തിന്റെ തുറമുഖം കടലെടുക്കുന്നതായ് വാര്‍ത്തയോതുമ്പോള്‍..

നന്‍മയുടെ നങ്കൂരത്തിന് തുരുമ്പെടുത്തതായ് പരിതപിക്കുമ്പോഴും

നന്മയുടെ നിഴലിനിയും ബാക്കിയിവിടെയുണ്ടെന്നറിയുക..!

Saturday, December 11, 2010

ഒറ്റപ്പെടുന്നവന്റെ ആത്മഗതങ്ങള്‍


പ്രവാസജീവിതം നമുക്ക് ഒത്തിരി യാതനകള്‍ തരുന്നു എന്നതിനേക്കാള്‍ ഏറെ സൌഭാഗ്യങ്ങളും വെച്ചു നീട്ടുന്നുണ്ട്. നാടിന്റെ പച്ചപ്പും സന്തോഷങ്ങളും നഷ്ടപ്പെടുന്നതിന്റെ ആകുലത ഒരു വശത്ത് നീറുമ്പോള്‍ നേട്ടങ്ങളുടെ കൈയൊപ്പുകളും ഈ വാഴ്വില്‍ പതിയുന്നുണ്ട്. ജീവിത നിലവാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാമെങ്കിലും ഗള്‍ഫ് ജീവിതം വിരസവും മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമാണെന്ന് കുറിക്കപ്പെടുമ്പോള്‍ സാമാന്യ ഭൂരിപക്ഷത്തിന് മറിച്ചൊര ഭിപ്രായം ഉണ്ടാവാനിടയില്ല.
തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, നാട്ടിലെ സ്വന്തം കുടുംബപ്രശ്നങ്ങള്‍, വര്‍ഷങ്ങളായിട്ടും ജീവി ക്കുന്ന ദേശത്തിന്റെ കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതിരിക്കുക, ഒപ്പം മനസ്സിന്റെ വിങ്ങലുകള്‍ പങ്കുവെയ്ക്കപ്പെടാന്‍ വിശ്വസിക്കാനും സ്നേഹിക്കാനും കഴിയുന്ന സുഹൃത്തിനെ ലഭിക്കാതിരിക്കുക തുടങ്ങിയവയൊക്കെ വല്ലാത്തൊരു അലട്ടലായി നമ്മോടൊപ്പ മുണ്ടാകും.
സ്വന്തം പ്രയാസങ്ങള്‍ ഇറക്കി വെയ്ക്കാന്‍ ഒരത്താണിയില്ലാത്ത അവസ്ഥ തീര്‍ത്തും ഭീകരമാണ്. അതിനു തക്ക മനസ്സടുപ്പങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ നമ്മില്‍ പലരും പരാജിതരുമാണ്.
ഞാനെന്തിനാണ് എന്റെ പ്രയാസങ്ങളും വിഷമങ്ങളും അപരനെ അറിയിക്കുന്നത് എന്ന ചിന്ത യാണ് ആദ്യം സ്വയം വന്നു പൊതിയുക. ഇനി, ജീവിതത്തിലെ ഇഴയടുപ്പങ്ങളായി തോന്നുന്ന വരോട് മനസ്സു തുറന്ന് അല്‍പ്പം ആശ്വാസം കണ്ടെത്താമെന്ന് കരുതുന്ന നേരത്ത് ഉരല് ചെന്ന് ചെണ്ടയോട് സങ്കടമോതുന്ന അവസ്ഥാവിശേഷങ്ങളാവും മനസ്സിലോടിയെത്തുക.
സഹപ്രവര്‍ത്തകന്റെയോ, സഹമുറിയന്റെയോ വിഷമങ്ങളും ജീവിത പായ്യാരങ്ങളും തൊട്ടു മുമ്പില്‍ തുറക്കപ്പെടുമ്പോള്‍ അതിന് കാതു കൊടുക്കാന്‍ നേരമില്ലാതെ നമുക്ക് ചുറ്റുമുള്ളവരി ല്‍ പലരും പരക്കം പായുകയാണ്. സ്വന്തം വേദനകള്‍ കേള്‍ക്കാന്‍, ആശ്വസിപ്പിക്കലിന്റെ തേന്‍ പുരട്ടാന്‍ ഒരു മനസ്സ് തന്നോടൊപ്പമില്ലാതെ പലരും വിഷാദരോഗികളും ഏകാകികളുമായി മാറു മ്പോള്‍ ദൈവഭൂമിയിലെ പ്രജളെന്ന് സ്വയമവരോതിതരായി, സ്നേഹത്തിന്റേയും അനുകമ്പയു ടെയും വക്താക്കളാണെന്ന് മുക്രയിട്ട് നമ്മളൊക്കെ മേനി നടിച്ചു നടക്കും.
ഈ മേനി നടിക്കലിനപ്പുറം നമുക്കിടയിലെ എത്ര പേരുണ്ട് അന്യന്റെ മാനസിക നൊമ്പരങ്ങള്‍ ക്ക് കണ്ണും കാതും കൊടുക്കുന്നവര്‍.
ഇതെഴുതുമ്പോള്‍ സുഹൃത്തു കൂടിയായ ഡോക്ടര്‍ പറഞ്ഞ കാര്യമാണ് മനസ്സിലേക്കോടിയെ ത്തുന്നത്.
തന്നെ തേടിയെത്തുന്ന രോഗികളുടെ (തൊണ്ണൂറു ശതമാനവും ഔഷധചികിത്സ ആവശ്യമില്ലാ ത്തവരാണെന്ന് ഡോക്ടറുടെ സാക്ഷ്യമൊഴി) യഥാര്‍ത്ഥ പ്രശ്നമെന്തെന്ന് ചെവി കൊടുക്കാന്‍ ഗള്‍ഫ് നഗരങ്ങളില്‍ ജോലി ചെയ്യുന്ന എത്ര ശതമാനം ഡോക്ടര്‍മാര്‍ തയ്യാറാണെന്നുള്ളത് ഒരന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നുള്ള വസ്തുത അംഗീകരിക്കാന്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അല്‍പ്പം മാനസിക വിഷമമുണ്ടാകുമെന്നത് അനിഷേധ്യമായ സത്യം.
രോഗവിവരണങ്ങളോടൊപ്പം അയാളുടെ ചുറ്റുപാടുകളെക്കുറിച്ചും ജീവിതപ്രാരാബ്ധങ്ങളെ പ്പറ്റിയും മനസ്സടുപ്പത്തോടെ ആരായുമ്പോള്‍ വ്യക്തമാകും വരുന്നയാളുടെ ദേഹാസ്വസ്ഥ്യത്തി ന്റേയും മാനസികവ്യഥകളെയും പറ്റി. അതറിയാനും കേള്‍ക്കാനുമുള്ള പലരുടെയും സമയ ക്കുറവും വൈമനസ്യവും കാണിക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രശ്നമറിയാതെ ചികിത്സ നിര്‍ണ്ണയ വും മറ്റും നടക്കുന്നത്.
ഗള്‍ഫ് നാടുകളില്‍ ഏറി വരുന്ന വിഷാദരോഗവും കൂടാതെ ആത്മഹത്യാ പ്രവണതയും ഒക്കെ ഉള്ളവരായ ഒരു മഹാഭൂരിപക്ഷമായി പ്രവാസി മലയാളിസമൂഹം മാറുന്നതിന്റെ പൊരുളിലേക്ക് മുഖ്യധാരാ സമൂഹം കണ്ണയക്കാത്തതെന്താണെന്ന് ഏറെ ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യമൊ ന്നുമില്ലെന്നാണ് പ്രവാസിമലയാളികളുടെ ക്ഷേമത്തിനായി കച്ച കെട്ടിയിറങ്ങിയവര്‍ പോലും ഇതിന്റെ മൂലകാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ നാം മനസ്സിലാക്കേ ണ്ടത്.
സമകാലീന സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ സാഹിത്യ ചലനങ്ങളെക്കുറിച്ചും മറ്റു സമസ്ത മേഖലകളിലെയും അതാതു കാലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും മറ്റും ചര്‍ച്ച യും സംവാദങ്ങളും സംഘടിപ്പിക്കുന്ന നമ്മളൊക്കെ സാധാരണക്കാരായ പ്രവാസികളുടെ ഇത്ത രം ദുരിതങ്ങളെക്കുറിച്ച് മനഃസംഘര്‍ഷങ്ങളെക്കുറിച്ചൊക്കെ എത്രമാത്രം ബോധവാന്‍മാരാണ്?
കടങ്ങളും കടമകളും തീര്‍ക്കാന്‍ കടല്‍ കടന്നെത്തിയവന്‍ താങ്ങാവുന്നതിലപ്പുറം ബാധ്യതക ളും മാറാരോഗങ്ങളുമായി മരുഭൂമിയുടെ വിജനതയില്‍, ലേബര്‍ക്യാമ്പിന്റെ ഇരുള്‍കോണുക ളില്‍ ഭീമാകാരമായി വളരുന്ന ഗള്‍ഫ് നഗരത്തിലെ ആള്‍ക്കൂട്ടത്തിന്‍ അര്‍ത്ഥമില്ലായ്മകളില്‍ സ്വത്വം നഷ്ടപ്പെടുന്നതിലെ ആധികളുമായി ലക്ഷ്യം നഷ്ടപ്പെട്ട് ഒഴുകുമ്പോള്‍ സാന്ത്വനത്തിന്റെ കുഞ്ഞു ചങ്ങാടമായി ഒപ്പമൊഴുകാന്‍ നമ്മളൊക്കെ ഒരിത്തിരി സമയം കണ്ടെത്തിയാല്‍ ഈ ഭൂമികയിലെ ചിലര്‍ക്കെങ്കിലും ആശ്വാസം ലഭിക്കുമെന്നതില്‍ ആശങ്ക വേണ്ട.


വാല്‍ക്കഷ്ണം:

'ഏതു യാതനയും നമുക്ക് സഹിക്കാം.
പങ്കു വെയ്ക്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍.
ഒറ്റയ്ക്കാവുക എന്നത് എത്ര ദുഷ്ക്കരമാണെന്നോ.
വാക്കുകള്‍ നമ്മുടെയുള്ളില്‍ കിടന്നു പരല്‍മീനുകളെപ്പോലെ പിടയ്ക്കും.
പങ്കു വെയ്ക്കപ്പെടാനാവാത്ത വികാരങ്ങള്‍ വിങ്ങുകയും പതയുകയും വായില്‍ നിന്നു നുരയുക യും ചെയ്യും.
സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഒരു കാതുണ്ടാവണം.
നമുക്കു നേരെ നോക്കാന്‍ രണ്ടു കണ്ണുകളുണ്ടാവണം.
നമുക്കൊപ്പമൊഴുകാന്‍ ഒരു കവിള്‍ത്തടമുണ്ടാകണം.
ഇല്ലെങ്കില്‍ പിന്നതു ഭ്രാന്തില്‍ ചെന്നാവും അവസാനിക്കുക. അല്ലെങ്കില്‍ ആത്മഹത്യയില്‍.
ഏകാന്ത തടവിനൊക്കെ വിധിക്കപ്പെടുന്നവര്‍ ഭ്രാന്തരായിപ്പോകുന്നതിന്റെ കാരണം അതാവാം.'

('ആടുജീവിതം' എന്ന നോവലില്‍ നിന്ന്)

Monday, October 11, 2010

എം.എസ്. ബാബുരാജ്


കാലത്തിന്റെ മലവെള്ളപ്പാച്ചിലിലും മലയാള മനസ്സിന്റെ ഉള്ളറകളില്‍ നിന്നും
മാഞ്ഞു പോവാത്ത ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന
സംഗീത ചക്രവര്‍ത്തി മുഹമ്മദ് സഹീര്‍ ബാബു എന്ന എം.എസ്. ബാബുരാജ്
വിഷാദഗാനങ്ങളുടെ ഒത്തിരി പുഷ്പങ്ങള്‍ ബാക്കി വെച്ച് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് ഓക്ടോബര്‍ ഏഴിന് മുപ്പത്തിരണ്ട് വര്‍ഷം തികയുന്നു

ഇനിയും പാടിത്തീരാത്ത വിഷാദഗാനങ്ങളുടെ പാമരനാം പാട്ടുകാരന്‍.മലയാള സിനിമാ ഗാനങ്ങള്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരിക പ്രഭാവത്താല്‍ അനുഭൂതിദായകമാക്കി മാറ്റിയ സംഗീത ചക്രവര്‍ത്തി എം.എസ്. ബാബുരാജ്.ഭാവസാന്ദ്രമായ കവിതാസകലങ്ങള്‍ ശ്രവണമധുരാക്കി, കേട്ടാലും കേട്ടാലുംമതി വരാത്ത ഗാനത്തിന്‍ മണിമുത്തുകളാക്കി കൈരളിയുടെ കാതിന് വിരുന്നൂട്ടിയ ആ വിഷാദഗായകന്‍എവിടെയോ മറഞ്ഞിരുന്ന് ആസ്വാദകര്‍ക്കിഷ്ടമുള്ള മധുരലളിതഗാനങ്ങള്‍ നീട്ടിമൂളുന്നുണ്ടാവണം.പ്രണയാര്‍ച്ചനപ്പൂക്കളിറുത്ത് വിളിച്ചിട്ടും വിളിച്ചിട്ടും വരാത്ത വിരുന്നുകാരനു വേണ്ടിപൌര്‍ണ്ണമി സന്ധ്യയില്‍ പാലാഴി നീന്തിവരുന്ന, മുരളികയൂതുന്ന ആട്ടിടയന്‍.അന്യഭാഷാ ഗാനങ്ങളുടെ ഈണമനുസരിച്ച് വരികള്‍ ചിട്ടപ്പെടുത്തി യാന്ത്രികമായആലാപനത്തിന്റെ വിരസതയനുഭവിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ മലയാള സിനിമാ സംഗീതത്തിന്വ്യതിരിക്തമായ ഭാവതലങ്ങള്‍ സമ്മാനിച്ച ആ വലിയ കലാകാരന്‍.. കോഴിക്കോട്ടുകാരുടെ ബാബുക്കയെന്ന ബാബുരാജ്.മലയാള സിനിമാ രംഗം ഇത്രയധികം പുരോഗതി പ്രാപിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ശുദ്ധ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ തേന്‍തുള്ളിയിറ്റിച്ച് ചാലിച്ചെടുത്ത മധുരഗാനങ്ങള്‍ കാലത്തെഅതിജീവിച്ച് നിലനില്‍ക്കുന്നതിന്റെ രഹസ്യം ലാളിത്യത്തിന്റെ പട്ടുറുമാലില്‍ പൊതിഞ്ഞ രാഗധാരയില്‍സമ്പുഷ്ടമാണ് എന്നതു തന്നെ.ശാസ്ത്രീയമായി സംഗീതപഠനം നടത്തുകയോ അക്കാദമിക് തലത്തില്‍ ബിരുദമെടുക്കുകയോ ചെയ്യാത്തഅദ്ദേഹത്തിന്റെ കഴിവുകള്‍ ജന്‍മസിദ്ധമാണ് എന്നതാണ് ഇതിനു നിദാനം.വയലാര്‍ ബാബുരാജ് കൂട്ടുകെട്ടില്‍ നിന്നും ജന്‍മം കൊണ്ട നദികളില്‍ സുന്ദരി യമുന.., ഗംഗയാറൊഴുകുന്ന നാട്ടില്‍..,വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്..., ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന..., സൂര്യകാന്തീ..സൂര്യകാന്തീ.. സ്വപ്നം കാണുവതാരെ... ആ നിര നീളുകയാണ്.അഞ്ജനക്കണ്ണെഴുതി.. ആലിലത്താലി ചാര്‍ത്തി.., വാസന്തപഞ്ചമി നാളില്‍..വരുമെന്നൊരു കാനാവ് കണ്ടു..., താമരക്കുമ്പിളല്ലോ മമഹൃദയം.., പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം..പാട്ടുകാരന്‍..,അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല.., ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍..., കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍...,തളിരിട്ട കിനാക്കള്‍..., താമസമെന്തേ വരുവാന്‍.. പ്രാണസഖി..., പാതിരാവില്ല പൌര്‍ണ്ണമി കന്യയ്ക്ക്..., ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ... തുടങ്ങിയ ഗാനങ്ങള്‍ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങളായി ഇന്നും നിലനില്‍ക്കുന്നു.ഇന്നും നമ്മളൊക്കെ കേള്‍ക്കാനിഷ്ടപ്പെടുന്ന അകലെയകലെ നീലാകാശം.., കടലേ.. നീലക്കടലേ..., തുടങ്ങി എത്ര ഗാനങ്ങളാണ് മലയാള സംഗീതലോകത്തിന് അദ്ദേഹം സമ്മാനിച്ചത്.പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിക്കുമ്പോഴും വിനയം കൈവെടിയാതെ ഒരു സാധാരണക്കാരനായിതന്നെ സ്നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം ജീവിച്ചു. സ്നേഹിക്കുന്നവര്‍ക്കു വേണ്ടിയും സ്നേഹം നടിച്ചവര്‍ക്കുവേണ്ടിയും കയ്യയച്ച് സഹായങ്ങള്‍ നല്‍കി.
കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന അപൂര്‍വ്വംഅവസരങ്ങള്‍ ഉത്സവമായി ആഘോഷിച്ചു. മറ്റുള്ളവര്‍ക്കു വേണ്ടി പല കാര്യങ്ങള്‍ ചെയ്യുമ്പോഴും സ്വന്തം കുടുംബത്തിന്റെശോഭനമായ ഭാവിക്കു അദ്ദേഹം ഊന്നല്‍ നല്‍കിയില്ല. അതുകൊണ്ടു തന്നെ പ്രശസ്തനായ ആ സംഗീതകാരന്റെകുടുംബം കോഴിക്കോട് നഗരസമീപം പന്നിയങ്കരയിലെ കൊച്ചുഭവനത്തില്‍ സാധാരണക്കാരായി ജീവിക്കുന്നു.കാലത്തിന്റെ മലവെള്ളപ്പാച്ചിലിലും മലയാള മനസ്സിന്റെ ഉള്ളറകളില്‍ നിന്നും മാഞ്ഞു പോവാത്ത ഗാനങ്ങള്‍ക്ക്ഈണം പകര്‍ന്ന സംഗീത ചക്രവര്‍ത്തി മുഹമ്മദ് സഹീര്‍ ബാബു എന്ന എം.എസ്.ബാബുരാജ് വിഷാദഗാനങ്ങളുടെഒത്തിരി പുഷ്പങ്ങള്‍ ബാക്കി വെച്ച് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് ഓക്ടോബര്‍ ഏഴിന് മുപ്പത്തിരണ്ട് വര്‍ഷം തികയുന്നു.

Thursday, September 30, 2010

അസുരകാലത്തിന്റെ നിരാര്‍ദ്രതകള്‍



റഫീഖ് പന്നിയങ്കരയുടെ കഥകള്‍ പുതുകാലത്തിന്റെ നിരാര്‍ദ്രതകള്‍ക്കും,ആസുരതകള്‍ക്കും നേരെ പിടിച്ച കണ്ണാടിയാണ്.
സാമൂഹ്യജീവിതത്തിന്റെ ഒഴുക്കു തടസപ്പെടുത്തുന്ന ചെറിയ ഇളക്കങ്ങള്‍ക്കു പോലും ഭാവിയില്‍ വലിയ വിലകൊടുക്കപ്പെടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഈ കഥകള്‍ മുന്നോട്ടു വെക്കുന്നുണ്ട്.
-------------------------------------------
നഗരക്കൊയ്ത്ത് എന്ന കഥാപുസ്തകത്തെ കുറിച്ച് റഹ് മാന്‍ കിടങ്ങയം എഴുതിയ വായനാനുഭവം
-------------------------------------------


നമ്മുടെ സാഹിത്യ മാധ്യമങ്ങള്‍ക്ക് കാലം വരുത്തിയ ക്ഷതങ്ങളില്‍ നിന്ന് ഏറെക്കുറെ രക്ഷപ്പെട്ട സാഹിത്യരൂപമാണ് ചെറുകഥ.അതാതുകാലത്തിന്റെ രാഷ്ട്രീയ,സാമൂഹ്യ ജീര്‍ണ്ണതള്‍ക്കെതിരെ പൊരുതി നിന്നു എന്നിടത്താണ് അതിന്റെ പ്രസക്തി.തിരിച്ചറിവിന്റെയും പ്രതിരോധത്തിന്റെയും ഒരു അക്ഷരയുദ്ധമായി നില്‍ക്കുമ്പോള്‍ തന്നെ പരീക്ഷണാത്മകമായ വഴക്കങ്ങള്‍ക്കു വിധേയമായി നിത്യയവ്വനം സൂക്ഷക്കാനും ഈ സാഹിത്യ ശാഖക്ക് കഴിഞ്ഞു.പുതിയ തലമുറയില്‍പ്പെട്ട റഫീഖ് പന്നിയങ്കര എന്ന കഥാകാരന്റെ നഗരക്കൊയ്ത്ത് എന്ന കഥാസമാഹാരം വായിക്കുമ്പോഴും ചെറുകഥയുടെ മേല്‍പ്പറഞ്ഞ ആര്‍ജ്ജവവും താന്‍ പോരിമയും ലക്ഷ്യബോധവും നഷ്ടപ്പെട്ടിട്ടില്ല.എന്നു ബോധ്യപ്പെടുത്തുകയാണ്.പുതിയ കാലഘട്ടത്തിന്റെ അതിവേഗങ്ങള്‍ക്കിടക്ക് പരിക്ക് പറ്റിയും ചൂഷണങ്ങളുടെ ഞെരുക്കങ്ങളില്‍ ചതയപ്പെട്ടും പോകുന്ന മാനവികതയ്ക്ക് ഇനിയും കൂടുതല്‍ ക്ഷതം പറ്റാതെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് റഫീഖിന്റെ ഈ പുസ്തകം മുന്നോട്ട് വെക്കുന്നത്.മനുഷ്യബന്ധങ്ങള്‍ യാന്ത്രികമായി പോകുമ്പോള്‍ നശിപ്പിക്കപ്പെടുന്ന നൈതികതയുടെ നേര്‍ക്ക് കണ്ണടച്ചു പിടിക്കാതിരിക്കാനെങ്കിലും നാം ശ്രമിക്കേണ്ടതുണ്ട്.എന്ന് ഈ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഒരു ശരാശരി കുടുംബത്തിന്റെ സാധാരണ ക്രയ വിക്രയങ്ങളില്‍ പോലും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളോടെ കടന്നു കയറി അധിനിവേശം നടത്തുന്ന പുതിയ കാലത്തിന്റെ വിപണി സംസ്കാരത്തെക്കുറിച്ചാണ് ആദ്യ കഥയായ അടുപ്പില്ലാത്ത വീട്.വീട്ടമ്മമാരെ സഹായിക്കുക,അവരുടെ ജോലിഭാരം ലഘൂകരിക്കുക,എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞാണ് ലോണ്‍ ഫോര്‍ കേരള എന്ന സ്ഥാപനത്തിന്റെ പ്രതിനിധി നമ്പീശന്റെ ഭാര്യയെ സമീപിക്കുന്നത്.അയാളുടെ വാഗ്ധോരണിയില്‍ മയങ്ങിപ്പോവുന്നതോടെ ഇതുവരെ താമസിച്ച വീടും അനുഭവിച്ച ജീവിതവും പഴഞ്ചനായിരുന്നുവെന്നും നഗര ജീവിതത്തിന്റെ വര്‍ഷണങ്ങളിലാണ് ജീവിതസുഖത്തിന്റെ യഥാര്‍ത്ഥ ഭാവങ്ങളുള്ളതെന്നും ചിന്തിക്കുന്ന തരത്തിലേക്ക് അവര്‍ പരുവപ്പെടുകയാണ്.
ദാഹനീരില്‍ പോലും അമേദ്യം കലക്കി ദുഷിപ്പിക്കുന്ന കെട്ടകാലത്തിന്റെ ജാതീയ കലാപങ്ങളെ ചര്‍ച്ച ചെയ്യുന്ന ബല്‍ക്കീസിന്റെ ഒരു ദിവസം എന്ന കഥ ജലദൌര്‍ബല്യം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഒരു സാധാരണ വീട്ടമ്മയുടെ ജീവിതത്തിനു മേല്‍ എങ്ങനെയാണ് പരോക്ഷമായ അരക്ഷിതത്വം സൃഷ്ടിക്കുന്നതെന്ന് പറഞ്ഞു തരുന്നുണ്ട്.വിചിത്രമായ സ്വപ്നങ്ങള്‍ കണ്ട് വിഭ്രമപ്പെട്ടു പോകുന്ന ബല്‍ക്കീസിനു വെള്ളം വണ്ടിയുടെ മുന്നില്‍ നിന്നു തുടങ്ങുന്ന പ്രഭാതങ്ങളും പണിയെടുത്തു തകരുന്ന പകലുകളും ചുഴലിക്കാറ്റു കണക്കെ വീട്ടിനുള്ളില്‍ ചുറ്റിതിരിയുന്ന പേടി സ്വപ്നങ്ങളുടെ രാത്രികളും സമ്മാനിക്കുന്നത് ആ അരക്ഷിതത്വമാണ്.
ഭര്‍ത്താവ് ജമാല്‍ഖാനും പ്രിയകൂട്ടുകാരി മുംതാസുപോലും സ്വപ്നങ്ങളില്‍ അവള്‍ക്ക് വിഭ്രമിപ്പിക്കുന്ന പേടികളായി മാറുകയാണ്.
ദൃശ്യമാധ്യമങ്ങളുടെ ചതുരവടിവുള്ള ചമഞ്ഞൊരുക്കങ്ങളിലേക്ക് പ്രലോഭിപ്പിക്കപ്പെടുന്ന യുവത്വത്തിന്റ കഥയാണ് ചതുരക്കാഴ്ച.റിയാലിറ്റി ഷോയിലെ ഇഷ്ടതാരത്തിന്റെ വിജയത്തില്‍ ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്ന സെറീന എന്ന കഥാപാത്രത്തിന് സ്വന്തം ഉപ്പയുടെ മരണം പോലും അതിനേക്കാള്‍ പ്രധാനമല്ല എന്ന സത്യം നടുക്കത്തോടെ വായിച്ചെടുക്കുമ്പോഴാണ് ഈ കഥ നമ്മെ ഭയപ്പെടുത്തുക.പുതിയ യവ്വനങ്ങളുടെ ശിഥിലമായ ജീവിതക്കാഴ്ചകള്‍ എത്രത്തോളം ബാലിശമാണ് എന്നൊരു കറുത്ത പരിഹാസവും ഈ കഥ ഉള്‍ക്കൊള്ളുന്നുണ്ട്.
രൂപവും ഭാവവും ബ്രാന്റുകളായി മാറുമ്പോള്‍ ചില സാഹചര്യങ്ങളില്‍ അതെങ്ങനെ ജീവിതത്തിനു മേല്‍ അപകടകരമായ ആധിപത്യമുറപ്പിക്കുന്നു എന്ന് സഹയാത്രികരുടെ ശ്രദ്ധക്ക് എന്ന കഥയിലുണ്ട്.ഒരു ചെറിയ ന്യൂനപക്ഷം തീവ്രവാതത്തിന്റെ പേരില്‍ ചെയ്യുന്ന അതിക്രമങ്ങള്‍ ഒരു സമുദായത്തിന്റെ മുഴുവന്‍ തലക്കു മുകളില്‍ തൂങ്ങുന്ന വാളായ് മാറും എന്ന് കഥാകാരന്‍ തിരിച്ചറിവ് നല്‍കുകയാണ്.നിരാലംബരും ദരിദ്രരുമായ പെണ്‍ബാല്യങ്ങളുടെ മാനത്തിനുമേല്‍ പണക്കൊഴുപ്പിന്റെ ദുര്‍മേദസ്സുകള്‍ കൌശലപൂര്‍വ്വം അതിക്രമിച്ചു കയറുന്നതിനെപ്പറ്റിയാണ് മൌനമുദ്ര എന്ന കഥ.ഇനിയും വറ്റിപ്പോയിട്ടില്ലാത്ത ഗ്രാമ്യനിഷ്കളങ്കതയുടെ രസികത്വമുള്ള ഒരു പകലിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു പുഴക്കര വിശേഷം ഈ കഥാസമാഹാരത്തിലെ കഥകളുടെ പൊതുസ്വഭാവത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഒന്നാണ്.
സ്വാര്‍ത്ഥലാഭത്തിന് വേണ്ടി ചതിക്കുഴികള്‍ തീര്‍ക്കുന്ന അഭിനവകാലത്തിന്റെ അവതാരങ്ങളെ പരിചയപ്പെടുത്തുന്നു നഗരക്കൊയ്ത്ത്,അജ്ഞാതവാസം എന്നീ കഥകള്‍.സാഹചര്യങ്ങളാല്‍ അടിമയാക്കപ്പെട്ട്, സാമൂഹ്യനാശത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവരുടെ പിണിയാളുകളായി തരം താഴേണ്ടി വരുന്ന നിസ്സഹായരായ മനുഷ്യരുടെ ജീവിതമാണ് ഈ കഥകളിലുള്ള ത്.നഗരത്തിന്റെ സ്വച്ഛതയിലേക്ക് കറുത്ത പാടുകള്‍ വീഴ്ത്തി കലക്കവെള്ളത്തില്‍ നിന്നു മീന്‍ പിടിക്കുന്ന അധോലോകനായകന്റെ ആജ്ഞകള്‍ അനുസരിക്കുമ്പോള്‍ സ്വന്തം മനസാക്ഷി പണയം വെക്കേണ്ടി വരുന്ന ചെറുപ്പക്കാരനായ അയാളുടെ ഡ്രൈവര്‍ക്ക് കൂട്ടായി നിസ്സഹായത മാത്രമേയുള്ളു.
റഫീഖ് പന്നിയങ്കരയുടെ കഥകള്‍ പുതുകാലത്തിന്റെ നിരാര്‍ദ്രതകള്‍ക്കും,ആസുരതകള്‍ക്കും നേരെ പിടിച്ച കണ്ണാടിയാണ്.സാമൂഹ്യജീവിതത്തിന്റെ ഒഴുക്കു തടസപ്പെടുത്തുന്ന ചെറിയ ഇളക്കങ്ങള്‍ക്കു പോലും ഭാവിയില്‍ വലിയ വിലകൊടുക്കപ്പെടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഈ കഥകള്‍ മുന്നോട്ടു വെക്കുന്നുണ്ട്.പൊലുപ്പിച്ചെടുത്ത വര്‍ണ്ണനകളുടെ അകമ്പടിയില്ലാതെ,യഥാര്‍ഥമായ ജീവിതാവിഷ്കാരങ്ങളുടെ ലാളിത്യമാര്‍ന്ന അവതരണരീതിയാണ് കഥാകാരന്‍ പിന്തുടരുന്നത്.അതുകൊണ്ട് തന്നെ കഥ ലക്ഷ്യം വെക്കുന്ന ഇടങ്ങള്‍ ചിത്രഭാഷയിലേക്ക് മാറ്റാന്‍ വായനക്കാരന് ഏറെയൊന്നും ഏറെയൊന്നും പണിപ്പെടേണ്ടി വരില്ല.


കഥാസമാഹാരം. നഗരക്കൊയ്ത്ത്
പ്രസാധനം. ലിപി പബ്ളിക്കേഷന്‍ കോഴിക്കോട്,
വില 50, പേജ് 80


വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പ് 2010 ഫെബ്രുവരി 14

Saturday, September 25, 2010

ഒ.എന്‍.വി ക്ക് ജ്ഞാനപീഠം




പത്തുവെളുപ്പിന്
കാവ്യമുറ്റത്ത്
ജ്ഞാനപീഠത്തിന്‍
കസ്തൂരിഗന്ധം.

Friday, September 17, 2010

ഈ വേനല്‍ചൂടിലും പെരുന്നാളോര്‍മ്മയുടെ കുളിര്...


വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ താണ്ടി, സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാന്‍ ഒരിക്കല്‍ കൂടി വന്നു ഒരു ഈദുല്‍ഫിത്വര്‍..
'പിന്നേയും ചന്ദ്രക്കല ആകാശച്ചെരുവില്‍..
വീണ്ടുമുയരുന്നു തഖ്ബീര്‍ധ്വനികള്‍
മാനവഹൃദയങ്ങളില്‍..'

'..അല്ലാഹു അക്ബര്‍..
അല്ലാഹു അക്ബര്‍..
അല്ലാഹു അക്ബര്‍..
ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍...
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...'

ആഘോഷങ്ങള്‍ മനുഷ്യന്റെ സകല വ്യഥകളെയും താല്‍ക്കാലികമായെങ്കിലും ഇല്ലാതാക്കുന്നു. അവന് സന്തോഷ നിമിഷങ്ങളുടെ വര്‍ണ്ണപ്പകിട്ടിനോടൊപ്പം മാഞ്ഞു പോയ കാലത്തെ സ്മരിക്കാന്‍ കൂടി ഒരവസരം കൈവരികയാണ്. പിറന്ന നാടും ചുറ്റുപാടുകളെയും വിദൂരതയിലേക്ക് പായിച്ച് ജീവിതത്തിന്റെ നിറമില്ലാത്ത അറ്റങ്ങള്‍ നിറം പിടിപ്പിച്ച് കോര്‍ത്തിണക്കാന്‍ കാതങ്ങള്‍ താണ്ടിയവനാണ് പ്രവാസി.
മണല്‍നഗരത്തിലെ പൊള്ളുന്ന ചൂടും കണ്‍മുമ്പിലെ പൊള്ളയായ ബഹളപ്പെരുമഴയും മനസ്സില്‍ ഉത്സവ ച്ഛായ പകരാതെ പോകുന്നു എന്ന വേവലാതി കേവലം നൈമിഷികമായി മറയുന്നത് നഗരച്ചൂടിന് സ്വന്തം നാടിന്റെ കുളിര്‍മയുള്ളതായി മനസ്സു കൊണ്ട് സങ്കല്‍പ്പിക്കുന്നതു കൊണ്ടാണ്. ഓരോ ആണ്ടറുതികളും അവന് കൈക്കുടന്നയിലേക്ക് മധുരസ്മരണകളുടെ തേന്‍കണമിറ്റിക്കാന്‍ സഹായിക്കുന്നതു കൊണ്ടാണ്.
സന്തോഷത്തിന്റെ കുട്ടിക്കാലം തന്നെയാണ് ഏതൊരു മനുഷ്യന്റെയും ഉള്ളില്‍ ആഘോഷവേളകളില്‍ തെളിഞ്ഞു തുളുമ്പുന്നത്. അത്തരം ഓര്‍മക്കൂമ്പാരങ്ങളില്‍ നിന്ന് ചികഞ്ഞെടുക്കാന്‍ ഒരുപാട് നുറുങ്ങുകള്‍ നമ്മുടെയോരോരുത്തരുടെയും ഉള്ളില്‍ നരവധി ചിത്രങ്ങളായി മങ്ങാതെ നില്‍പ്പുണ്ടണ്ടാവും.
അക്കാലങ്ങളിലെ നിറവും മണവും ഓര്‍ത്തെടുക്കുമ്പോള്‍ കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോകാന്‍ മനസ്സു വെമ്പാത്തവര്‍ ആരാണ്.
പെരുന്നാളിന്റെ തലേദിവസത്തെ പകലിന് വല്ലാത്തൊരു പ്രൌഢിയായിരുന്നുവെന്ന് പറയാം. വീട്ടിലുള്ള മുതിര്‍ന്നവര്‍ പെരുന്നാളൊരുക്കളില്‍ മുഖം പൂഴ്ത്തുമ്പോള്‍ കുട്ടികളായ ഞങ്ങളൊക്കെ മുറ്റത്തും പറമ്പിലും നാളത്തെ പകലിനേയും ഉമ്മയുണ്ടാക്കി വിളമ്പുന്ന രുചികരമായ ഭക്ഷണങ്ങളുടെയും കാര്യമോര്‍ത്ത് കളിക്കു കയാവും. പിന്നെ നേരിമിരുട്ടുന്നതും കാത്ത് അക്ഷമ ഹൃദയരായി ഉമ്മറത്തിണ്ണയിലിരിക്കും.
വൈകുന്നേരമായാല്‍ ഉപ്പ ജോലി കഴിഞ്ഞെത്തും. പിന്നെ ഉപ്പ തയ്യല്‍ക്കടയില്‍ നിന്നും കൊണ്ടുവന്ന പുതിയ തുണിയഴകിന്റെ ഗരിമയില്‍ സകലതും വിസ്മരിച്ചു കൊണ്ട് ഒരിരുപ്പാണ്. ഉടുപ്പുകള്‍ തയ്ക്കാനുള്ള തുണിയും മറ്റും നോമ്പുകാലം തുടങ്ങിയ ദിവസങ്ങളില്‍ തന്നെ ഉപ്പ എന്നേയും മൂത്ത സഹോദരിയേയും കൂട്ടി മിഠായിത്തെരുവിലെ വിസ്തൃതിയേറിയ തുണിക്കടയില്‍ കൊണ്ടു പോയി ഇഷ്ടപ്പെട്ട തുണിത്തരങ്ങള്‍ നോക്കി വാങ്ങി തയ്യല്‍ക്കടയില്‍ കൊടുത്തിട്ടുണ്ടാവും.
അന്ന്, ഉള്ളില്‍ വിസ്മയം ജനിപ്പിക്കുന്ന മിഠായിത്തെരുവിലെ കാഴ്ചകളില്‍ മുഴുകി നടക്കുമ്പോള്‍ താഴെ നോക്കി നടക്കെടാ എന്ന ഉപ്പയുടെ ആജ്ഞാസ്വരം കാതില്‍ വീഴും. അന്നേരം സഹോദരിയുടെ പരിഹാസം വേറെയും.
ഇന്ന്, റിയാദിലെ ബത്ഹയിലൂടെ പെരുണ്ടന്നാള്‍ത്തലേന്ന് രാത്രിയില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഗോപുരങ്ങള്‍ ക്കു നടുവില്‍ വെറുമൊരു ബിന്ദുവായി പുളയുമ്പോള്‍ ഉള്ള് നാട്ടിലേക്ക് പ്രകാശവേഗത്തില്‍ പിന്നേയും സഞ്ചരിക്കുന്നു.
പെരുണ്ടന്നാള്‍ത്തലേന്ന് രാത്രിയില്‍ ഉപ്പയോടൊപ്പം അവശ്യസാധനങ്ങള്‍ വാങ്ങാനും ഉത്സാഹത്തോടെ സഞ്ചിയും തൂക്കി കിതയ്ക്കുക ഞാനും സഹോദരിയും തന്നെ. പച്ചക്കറികളും ഇറച്ചിയും മറ്റു പലവ്യഞ്ജന സാധനങ്ങളും വാങ്ങി ചായമക്കാനിയിലെ (സ്നേഹം വിളമ്പിയിരുന്ന അന്നത്തെ ചായമക്കാനികള്‍ നാട്ടില്‍ ഇന്ന് 'ഫാസ്റ് ഫുഡ് സെന്റര്‍' എന്നെഴുതി വെച്ച വെറും കച്ചവടകേന്ദ്രങ്ങളായി മാറി) ചായയും പഴംപൊരി യും കഴിച്ച് (ആ ചായയ്ക്കും പഴംപൊരിച്ചതിനും വല്ലാത്തൊരു രുചിയായിരുന്നെന്ന് കാലം അടിവരയിടുന്നു) പിന്നെ വീട്ടിലേക്ക് നടത്തമായി.
വീട്ടിലെത്തിയാല്‍ പിന്നെ സഹോദരിമാരുടെ മൈലാഞ്ചിയിടല്‍ പരിപാടിയായി. ആ കലമ്പലിലേക്ക് കുസൃതി ത്തരങ്ങള്‍ എന്തെങ്കിലും കാട്ടുമ്പോള്‍ സഹോദരിമാരുടെ ഭീഷണി.
'..ഉപ്പായെ വിളിക്കണോ..'
പിന്നെ സകല ബഹളങ്ങളും തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ച് മൈലാഞ്ചി നിറച്ച ചിരട്ട (അന്ന് കമ്പോളങ്ങ ളില്‍ ഇന്നത്തെ പോലെ മൈലാഞ്ചി ട്യൂബുകള്‍ സുലഭമല്ല. മൈലാഞ്ചിച്ചെടിയില്‍ നിന്നും പറിച്ചെടുത്ത ഇലകള്‍ അരച്ച് ചിരട്ടയിലാക്കിയാണ് സ്ത്രീകള്‍ കൂട്ടം കൂടിയിരുന്ന് മൈലാഞ്ചിയിടുക) യുടെ മുമ്പിലിരുന്ന് അവരുടെ മൈലാഞ്ചിരചനകളില്‍ കണ്ണും നട്ടിരിക്കും. എല്ലാവരും മൈലാഞ്ചിയണിഞ്ഞ് കഴിഞ്ഞാല്‍ ബാക്കിയുണ്ടെങ്കില്‍ എന്റെ കൈവെള്ളയിലും ആരെങ്കിലും ഒരു മൈലാഞ്ചിവട്ടം പരത്തും.
പിന്നീട്, നേരം പ്രഭാതമാവാനുള്ള കാത്തിരിപ്പാണ്.
പുതിയ കുപ്പായമണിഞ്ഞ് കൂട്ടുകാരുടെ മുമ്പില്‍ ഞെളിയാന്‍..
കൈവെള്ളയിലെ മൈലാഞ്ചിച്ചോപ്പ് കൂട്ടുകാരെ കാണിക്കാന്‍...
ഉമ്മയുടെ കൈപ്പുണ്യം നെയ്ച്ചോറും രുചിയേറിയ വിഭവങ്ങളുമായി കണ്‍മുമ്പില്‍ നിരത്തുന്ന സമയത്തിനാ യി..
മുതിര്‍ന്നവരുടെ പെരുന്നാള്‍ സന്തോഷം പുതിയ കുപ്പായക്കീശയില്‍ നാണയക്കിലുക്കമായി നിറയാന്‍..
'..നേരം വെളുത്താല് പെരുന്നാളാണല്ലൊ..
എന്തേ വേഗം നേരം വെളുക്കാത്തതള്ളാ...'
പ്രായം കൂടിയ ഏതോ മൂപ്പിലാന്‍ സ്വയം കെട്ടിച്ചമച്ച വരികള്‍ കുട്ടികള്‍ക്കായി പാടിക്കൊണ്ട് പൊതുവഴി യിലൂടെ കടന്നു പോയത് അന്നാളിലെ നേരമ്പോക്ക്. പിന്നീടാ വരികള്‍ സ്വയം ഏറ്റെടുത്ത് സഹോദരങ്ങ ള്‍ക്കു മുമ്പില്‍ പാടിയത് വല്ലാത്തൊരു ഗൃഹാതുരതയോടെ മനസ്സില്‍ തറച്ചു നില്‍ക്കുന്നു. ആ ഓര്‍മകളില്‍ നിന്നു തന്നെയാവാം ഓരോ പെരുന്നാളിനും ഇവിടെ നിന്നും പെരുന്നാള്‍ സന്തോഷമറിയിക്കാന്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ ആ വരികള്‍ ഒന്നു കൂടി മൂളാന്‍ കൂടെപ്പിറപ്പുകള്‍ നിര്‍ബന്ധിക്കുന്നത്. വരികള്‍ ചെറു താണെങ്കിലും രണ്ടുമൂന്നാവര്‍ത്തിച്ച് അതിന് നീളം കൂട്ടി മുഴുമിക്കുന്നതിനു മുമ്പു തന്നെ ഫോണിന്നങ്ങേ ത്തലയ്ക്കലെ കുലുങ്ങിച്ചിരി തേങ്ങലിന്റെ ഇടര്‍ച്ചയിലവസാനിക്കും. കണ്ണീരു പടര്‍ന്ന ചിരിയോടെ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്ത് (ഈ വരിയെഴുതുമ്പോഴും കണ്ണു നിറയുന്നു) സ്വന്തം താമസസ്ഥലത്തെ ശീതീകരണയന്ത്രത്തിന്റെ മുരള്‍ച്ചയിലേക്ക് മുഖം പൂഴ്ത്താന്‍ നടക്കുമ്പോള്‍ വേനല്‍ച്ചൂടില്‍ വെന്ത തെരുവി ല്‍ വാഹനങ്ങളുടെയും ജനസാഗരത്തിന്റെയും ഇരമ്പല്‍.
റിയാദ് നഗരത്തിന്റെ വിങ്ങലിനിടയിലും ഈ ആള്‍ക്കൂട്ടത്തിന്റെ മുഖമില്ലായ്മയ്ക്കിടയിലും പൊലിഞ്ഞു പോയ പഴയ പെരുന്നാള്‍ ഓര്‍മകള്‍ മനസ്സിന്റെ ആഴങ്ങളിലെ തെളിനീര്‍ തടാകം പോലെ വറ്റാതെ നില്‍ക്കട്ടെ.
നമ്മുടെ ആമോദങ്ങളും കൂടിച്ചേരലുകളും മണല്‍നഗരങ്ങളിലെ നരച്ച വിശ്രമകേന്ദ്രങ്ങളിലെ യാന്ത്രികമായ ഈദ്സംഗമങ്ങളില്‍ ഒതുങ്ങുമ്പോള്‍ നമ്മുടെ കൂടപ്പിറപ്പുകളും കുടുംബവും സന്തോഷത്തോടെ സുഭിക്ഷമായ പെരുന്നാള്‍ കൊണ്ടാടുന്നതില്‍ നമുക്ക് ആഹ്ളാദിക്കാം. കാരണം പല കാരണങ്ങളാല്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ഉത്സവങ്ങള്‍ നഷ്ടപ്പെട്ട അനേകായിരങ്ങള്‍ ദുരിതപ്പെരുമഴയിലാണ്. ലോകം അവരുടേത് കൂടിയാണെന്ന ബോധം നമ്മിലുണ്ടാവുമ്പോള്‍ ആഘോഷങ്ങളില്‍ നമുക്കൊപ്പം നമ്മുടെ പ്രിയപ്പെട്ടവരില്ലല്ലൊ എന്ന ചെറിയ ദുഃഖം നമ്മെ നൊമ്പരപ്പെടുത്തില്ല.
മനസ്സില്‍ ഇരുട്ടു നിറഞ്ഞവര്‍ നമ്മു ടെ കണ്‍മുമ്പില്‍ വരച്ചു കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്ന സാമുദായിക ഐക്യം തകര്‍ക്കുന്ന ചിത്രങ്ങള്‍ മനുഷ്യനെയോ ചുറ്റുപാടുകളെയോ സ്നേഹിക്കുന്നവരുടേതല്ല എന്ന തിരിച്ചറിവ് ഇതര സമുദായ സൌഹൃദങ്ങളില്‍ പകര്‍ത്തുവാന്‍ കൂടിയുള്ളതാവണം പവിത്രമായ ഈ സുദിനത്തില്‍ നമ്മുടെ മഹനീയ കര്‍മ്മം. അതൊരു ബാധ്യതയായി ഏറ്റെടുക്കാന്‍ റമദാനില്‍ ഓരോരുത്തരും സ്വയവത്താക്കിയ ഹൃദയവിശുദ്ധി കരുത്ത് പകരട്ടെ..


ദേശാഭിമാനി പെരുന്നാള്‍ ഗള്‍ഫ് സപ്ളിമെന്റ് (10.09.2010)

Thursday, August 19, 2010

മിഠായിത്തെരുവ് മഹോത്സവം തുടങ്ങി



കോഴിക്കോട് : 'മിഠായിത്തെരുവ് മഹോത്സവം' 2010, 2011 ന് തുടക്കം. മിഠായിത്തെരുവിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് തെരുവിലെ കച്ചവടക്കാര്‍ ചേര്‍ന്നാണ് ജനുവരി 31 വരെ മഹോത്സവം സംഘടിപ്പിക്കുന്നത്. മേയര്‍ എം. ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്തു. മിഠായിത്തെരുവിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മഹോത്സവം കഴിയുന്നതോടെ തുടക്കം കുറിക്കണമെന്ന് മേയര്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി. നസിറുദ്ദീന്‍ ലോഗോ പ്രകാശനം ചെയ്തു.

ഗള്‍ഫ് മാധ്യമം ദിനപത്രം ആഗസ്റ് 18

Monday, August 16, 2010

ചതുരക്കാഴ്ച

വീട്ടിനടുത്തുള്ള മുതിര്‍ന്ന നാലഞ്ച് സ്ത്രീകള്‍ പുകയുന്ന കുന്തിരിക്കത്തിന്റെ മുമ്പിലിരുന്ന് ഖുര്‍ഃആന്‍ ഓതുകയാണ്.

വിളറിയ മൌനം പെരുംസങ്കടങ്ങളായി ഉരുള്‍പൊട്ടി പരക്കുമ്പോള്‍ മുറിയുടെ മൂലയില്‍ ഈ ദിവസം ഇങ്ങനെയൊക്കെയായി തീര്‍ന്നതില്‍ വേപഥുവോടെ കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി ഗാനതാരകം പ്രോഗ്രാം എലിമിനേഷന്‍ റൌണ്ടിലെ പ്രിയംവദ രമേശന്റെ വേവലാതിയിലേക്ക് മനസ്സെറിഞ്ഞ് സെറീന.

എലിമിനേഷന്‍ റൌണ്ട് ഇന്നലെ കഴിയേണ്ടതായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്നേക്കത് മാറ്റി വെച്ചതാണ്. പ്രിയംവദയ്ക്ക് ഇതുവരെയുള്ള അവസ്ഥ നോക്കുകയാണെങ്കില്‍ എസ്.എം.എസ്. കുറവാണ്. നന്നായി പാടാന്‍ കഴിവുള്ള സുന്ദരിക്കുട്ടി. ഇന്നലെ അവളണിഞ്ഞ ഇളംചുവപ്പ് നിറമുള്ള ചുരീദാറിന്റെ അഴക് കണ്ണില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ല.
ടിവിയുടെ കുഞ്ഞു സ്ക്രീനിന്റെ മുമ്പില്‍ സ്വന്തം പേരിന്റെ സ്പെല്ലിംഗ് പറഞ്ഞ് പിച്ചക്കാരെ പോലെ കെഞ്ചുന്നതിനു പകരം പ്രപഞ്ചത്തിലുള്ള സകലര്‍ക്കും പ്രിയംവദയ്ക്ക് വേണ്ടി എസ്.എം.എസ്. അയച്ചൂടെയെന്ന സെറീനയുടെ സംശയം ഉപ്പയെ പുതപ്പിച്ച വെള്ളത്തുണിക്കു മുകളിലൂടെ പലരുടേയും മുഖത്തേക്ക് നീണ്ടു.
ഇന്നിപ്പോ പ്രിയംവദയ്ക്ക് എസ്.എം.എസ്. നില എങ്ങനെയാവുമെന്നും അവള്‍ എലിമിനേഷന്‍ റൌണ്ടെന്ന കടമ്പ കടക്കു മോയെന്നും ആരോടെങ്കിലും എങ്ങന്യാ ഒന്ന് ചോദിക്ക്യാ..
അല്ലെങ്കീ വേണ്ട.. സ്വന്തം തന്തയെ ഖബറുങ്കാട്ടിലേക്കെടുക്കാന്‍ നേരത്താണോ നിന്റെയൊരു പ്രിയംവദ എന്നാരെങ്കിലും മുഖത്ത് കാര്‍ക്കിച്ച് തുപ്പിയാലോ..?

ഉറങ്ങിക്കെടക്കുമ്പോലെ.. സെറീനാന്റെ ഉപ്പ മരിച്ചൂന്ന് വിശ്വസിക്കാന്‍ തോന്ന്ണില്ല്യ..
അയല്‍ക്കാരി സുശീലാമ്മ താടിക്ക് കൈവെച്ചു.
മിനുസമാര്‍ന്ന തറയില്‍ നനഞ്ഞ കിളിയെപ്പോലെ സെറീന.
അവളെ സുശീലാമ്മ നിര്‍ബന്ധിച്ചെഴുന്നേല്‍പ്പിച്ചു. വെല്ല്യുമ്മയുടെ കട്ടിലിലിരുത്തി.
വല്ലാത്ത ദാഹം... ഉമിനീരില്ലാതെ നാവില്‍ വേനല്‍ വരളുന്നു.
ഇത്തിരി വെള്ളം ആരോടാ ചോദിക്ക്യാ..
മരണവീട്ടില്‍ ജലപാനം പാടില്ലെന്നാ.. എന്നാലും....
ഏതൊക്കൊയോ ചിന്തയില്‍ അവള്‍ ചുമരില്‍ തല ചായ്ച്ച് കണ്ണ് ചിമ്മി.

ഇപ്പോള്‍ പാതിമയക്കത്തിന്റെ ഓരത്തേക്കവള്‍ പതിയെ..

ഒരു മാത്ര അവള്‍ കണ്ണു തുറന്നത് പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ക്ക് താഴെ മനോഹരമായ താഴ്വരയില്‍..
തെളിനീരുമായി വലിയൊരു തടാകം...
അതിലെ സ്ഫടികതുല്യമായ ജലം കൈക്കുമ്പിളില്‍ കോരിയെടുത്ത് ദാഹം തീരുവോളം...
പച്ചപ്പ് നിറഞ്ഞ തടാകക്കരയിലെ മരത്തണലില്‍ ഓണ്‍ ചെയ്തു വെച്ച ടീവിയ്ക്കു മുമ്പിലിരുന്ന് മനസ്സെത്ര നേരം..
സ്ക്രീനില്‍ പ്രിയംവദ രമേശന്റെ പെര്‍ഫോര്‍മെന്‍സ് പൊടിപൊടിക്കുന്നു.
അലങ്കരിച്ച വേദിയ്ക്കു ചുറ്റു നിന്നും മല കുലുങ്ങും രീതിയില്‍ കാണികളുടെ കയ്യടി.
താടി തടവിക്കൊണ്ട് സഗൌരവം വിധികര്‍ത്താക്കള്‍.
അവതാരക കീറിച്ചിരിച്ചു കൊണ്ട് ഫന്റാസ്റ്റിക് പറയുന്നു.
വര്‍ണ്ണശബളമായ വേദിയും പ്രിയംവദ രമേശന്റെ മികച്ച ചടുലതാള ആലാപനത്തിലും മിഴികള്‍..

അങ്ങനെ.. എത്ര നേരം..
സ്വയം മറന്നുള്ള ഒരിരുപ്പില്‍ കൂട്ടക്കരച്ചിലിന്റെ മണ്‍പുറ്റിടിഞ്ഞ് നെഞ്ചത്ത് പതിച്ചപ്പോള്‍ സെറീന എവിടുന്നോ ഞെട്ടിപ്പിട ഞ്ഞ് വല്ല്യുമ്മയുടെ കട്ടിലിലേക്ക് വീണു.
വടകരയിലെ ആയിഷമ്മായിയും ഹസീനയുമാണ്.
അവര്‍ മാറത്തലച്ച് കരഞ്ഞ് പതം പറഞ്ഞു കൊണ്ടേയിരുന്നു.
വന്നു കയറിയ ഉടനെ എങ്ങന്യാ ഇത്ര പെട്ടെന്ന് കരഞ്ഞ് തകരാന്‍ കഴിയുന്നതെന്നോര്‍ത്ത് സെറീന ആശ്ചര്യത്തിന്റെ ആഴ ങ്ങളിലേക്ക് മുങ്ങി. പിന്നെ ഉപ്പയെക്കുറിച്ചുള്ള വിചാരങ്ങളിലേക്ക് നിവര്‍ന്നു.

ഫാത്തിമ വരണം.. അവളും കൂടിയിനി എത്താനുള്ളൂ..
സുല്‍ഫീക്കര്‍ കൊച്ചാപ്പയുടെ ഘനഗംഭീര ശബ്ദം.

ഫാത്തിമ..!
നിസാര്‍മാമയുടെ മകള്‍.
നിക്കാഹ് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും പുതുമണവാളനോടൊപ്പം അറബിപ്പൊന്നിന്റെ നാട്ടിലേക്ക് ചിറകടിച്ച് പറന്നവള്‍. അവിടുന്നവള്‍ വിവരമറിഞ്ഞ ഉടനെ പുറപ്പെട്ടിട്ടുണ്ടെന്നാണ് നിസാര്‍മാമ പറയുന്നത് കേട്ടത്. അവള് കൂടി എത്തി ക്കഴിഞ്ഞാല്‍ പിന്നെ... ഉപ്പയെ..?
സെറീനയുടെ ചുണ്ടുകള്‍ വിറച്ചു.

എന്നോട് ഉപ്പക്കെന്ത് സ്നേഹമായിരുന്നു.
ചെറുപ്പത്തില്‍ വയല്‍ക്കിളികളെ..
ചക്കുംകടവ് നേര്‍ച്ചസ്ഥലത്തെ ദഫ്മുട്ട്..
മായമ്പള്ളി ക്ഷേത്രത്തിലെ താലപ്പൊലി.., തിടമ്പേറ്റിയ ആന..
അങ്ങനെ.. എല്ലാ കൌതുകങ്ങള്‍ക്ക് മുമ്പിലും ആ വിരല്‍ത്തുമ്പ് പിടിച്ചല്ലേ ഞാന്‍ വിസ്മയിച്ച് നിന്നിരുന്നത്. എന്നിട്ടും ഉപ്പയു ടെ ചേതനയറ്റ രൂപവും നോക്കിയിരുന്ന് കൊണ്ട് മനസ്സിനെ വേറെയേതൊക്കെയോ ദിക്കുകളിലൂടെ സഞ്ചരിക്കാന്‍ വിടുന്ന തെന്താണ്.
ഉപ്പയുടെ മുഖം അവസാനമായി കണ്ടു മടങ്ങുന്നവര്‍ ഒരു പക്ഷേ പരസ്പ്പരം ഇങ്ങനെ പറയുന്നുണ്ടാവണം.
'ങും.. ആ സെറീനയുടെ ഒരിരുപ്പ് കണ്ടീലേ.. സ്വന്തം ബാപ്പ മരിച്ചിട്ട് ഒന്ന് കരയാന്‍ പോലും...'
അവള്‍ വിയര്‍ത്ത നെറ്റിത്തടം തലയണയിലമര്‍ത്തി കമഴ്ന്നു കിടന്നു.
വെല്ല്യുമ്മ വിതുമ്പലോടെ വിറയ്ക്കുന്ന കൈ അവളുടെ മുടിയിഴകളിലമര്‍ത്തി. ഇപ്പോള്‍ വെല്ല്യുമ്മയുടെ നെറ്റിയിലെ തടിച്ച ഞരമ്പ് കൂടുതല്‍ തെളിഞ്ഞിട്ടുണ്ടാവുമെന്ന് സെറീനയോര്‍ത്തു.
വീടിന്റെ പിന്‍ഭാഗത്ത് മയ്യത്ത് കുളിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയാവുന്നു. ആരുടെയൊക്കെയോ നിര്‍ദ്ദേശങ്ങളും മറ്റും പിറുപിറുക്കല്‍ പോലെ ചെവിയില്‍ കുത്തുന്നു.
മൂടിയ തുണി ചുളിയാതെ അല്‍പ്പം ഉയര്‍ത്തി ഉപ്പയുടെ ചോര വറ്റിയ മുഖം വരുന്നവര്‍ക്ക് കാഴ്ചയാവുന്നു.

ഉറക്കെയുറക്കെ കരയണമെന്നവള്‍ ആശിച്ചു.
എങ്ങനെ കരയണമെന്നറിയാതെ ഉഴറിയ നിമിഷത്തിന്റെ അവസാനം..
ആകാശത്തിലെ നക്ഷത്രം കണക്കെ വെളിച്ചത്തിന്റെ ഒരു പൊട്ട് പൊടുന്നനെ മുറിയിലെ ടെലിവിഷന്‍ സ്ക്രീനില്‍ പ്രത്യക്ഷ പ്പെട്ടു. അവിടമാകെയപ്പോള്‍ മുമ്പെങ്ങുമില്ലാത്ത വെള്ളിവെട്ടം പരന്നു..
അന്നേരം സ്ക്രീനില്‍ തെളിഞ്ഞത് ഗാനതാരകം പ്രോഗ്രാമില്‍ ഫന്റാസ്റ്റിക് പറയുകയും പരിപാടിയില്‍ നിന്ന് ഔട്ടാവുന്ന വര്‍ക്കൊപ്പം വിതുമ്പുകയും ചെയ്യുന്ന അവതാരക. തോളറ്റം വരെ മുറിച്ച അവളുടെ ചെമ്പിച്ച മുടി മനോഹരമായി തോന്നി.
മുറിയിലെ പ്രകാശത്തിലേക്കിറങ്ങി വന്ന് അവള്‍ സെറീനയുടെ കരം കവര്‍ന്നു. അവളൊരു ദേവതയാണെന്നും അവളുടെ തോളോട് ചേര്‍ന്ന് ചിറകുകളുണ്ടോയെന്നും സംശയത്തോടെ സെറീന പുരികം ചുളിച്ചു.
'..സെറീന കരയേണ്ട.. '
വീണാലാപം പോലെ അവതാരകയുടെ ശബ്ദം.
'..ഞാനതിന് കരഞ്ഞില്ലല്ലോ..' സെറീന പറയാന്‍ ചുണ്ടു വളച്ചു.
സെറീനയുടെ കൈ പിടിച്ചു കൊണ്ട് അവള്‍ മുമ്പേ നടന്നു. അനുസരണയോടെ സെറീന അവളുടെ നിഴല്‍ പോലെ ഒഴുകി. മുറിയിലെ വെട്ടത്തില്‍ വെല്ല്യുമ്മയോ മറ്റു ബന്ധുക്കളോ വെള്ളത്തുണിയില്‍ മൂടിയ ഉപ്പയുടെ നിശ്ചലശരീരമോ സെറീന യുടെ കണ്ണില്‍ തടഞ്ഞില്ല.
ടെലിവിഷന്റെ ചില്ലുപാളി ഒരു യവനിക വകഞ്ഞു മാറ്റുന്ന ലാഘവത്തോടെ അവള്‍ കൈ കൊണ്ടൊതുക്കി. അവളുടെ കുപ്പി വളകള്‍ തുടരെ കിലുങ്ങി.
മുറിയിലെ നിശ്ശബ്ദതയ്ക്കു മേല്‍ ഖുര്‍ഃആന്‍ പാരായണത്തിന്റെ ഈണം മഞ്ഞു പോലെ പെയ്തു. ജനലഴികള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന മങ്ങിയ വെളിച്ചം മാത്രം.
ഉപ്പയുടെ നിശ്ചലദേഹവും ദുഃഖാര്‍ത്തരായ ബന്ധുജനങ്ങളും സെറീനയ്ക്ക് ഒരു ജാലകക്കാഴ്ചയായി.

'ഇവിടെ ഇരിയ്ക്കൂ.. ട്ടോ..' എന്നും പറഞ്ഞ് തന്നെ ഒറ്റക്കിവിടെയിരുത്തി ഗാനതാരകം അവതാരകയെ ഒരു പാട് നേരം കാണാതായിട്ടും അവള്‍ എവിടേക്ക് മറഞ്ഞു എന്നൊന്നും ചിന്തിക്കാന്‍ സെറീന മെനക്കെട്ടില്ല.
ഉപ്പയുടെ വെള്ളത്തുണിയില്‍ മൂടിയ നിശ്ചലദേഹം..
ഉമ്മച്ചിയുടെ...
വെല്ല്യുമ്മയുടെ...
ബന്ധുജനങ്ങളുടെയെല്ലാം വിഷാദഭാവം.. !
എല്ലാമവള്‍ പേടകത്തിനുള്ളിലിരുന്ന് നിര്‍വികാരതയോടെ കാണുകയാണ്.
അന്നേരം എന്താണിനിയും ഫാത്തിമ എത്താത്തതെന്ന ചിന്ത കരിവണ്ട് പോലെ അവള്‍ക്കു ചുറ്റും പറന്നു.
ചിന്തയമരുന്നതിനു മുമ്പേ തന്നെ മുറ്റത്ത് നിന്ന് ഏതോ വാഹനത്തിന്റെ ബ്രേക്കുകളമരുന്ന ശബ്ദം.
ഫാത്തിമ വന്നൂ.. നിസാറിക്കാ..
പുറത്തു നിന്നും ആരുടേയോ ശബ്ദം.
പടച്ച തമ്പുരാനേ... യെന്റെ മോളെത്ത്യോ..
വെല്ല്യുമ്മയുടെ ചങ്കിലെ കഫത്തില്‍ തട്ടി വലിഞ്ഞ വാക്കുകള്‍ കുന്തിരിക്കത്തിന്റെ മണത്തിലമര്‍ന്നു.

സെറീനയുടെ ചതുരനോട്ടത്തിലേക്ക് ഇനിയും ഫാത്തിമ എത്തിയിട്ടില്ല. ഫാത്തിമ അകത്തേക്ക് കടന്നാല്‍ ആകെ ബഹള മാകും.. കൊച്ചാപ്പയുടെ മോളാണെങ്കിലും ഞാനും ഫാത്തിമയും ഉപ്പക്കൊരു പോലെ.
'..എനിക്ക് രണ്ട് പെങ്കുട്ട്യേളാ..'
പരത്തിച്ചിരിച്ചു കൊണ്ട് ഇടയ്ക്കൊക്ക ഉപ്പ.
എന്താവശ്യവും ഉപ്പയോടേ അവള്‍ പറയുമായിരുന്നുള്ളൂ. കുട്ടിക്കാലത്ത് തറവാട്ടുമുറ്റത്തും മറ്റും ഒന്നിച്ച് കളിക്കുന്നതും.. സ്ക്കൂളില്‍ പോകുന്നതുമെല്ലാം സെറീന കണ്ണടച്ച് ഓര്‍ത്തെടുക്കുമ്പോള്‍ മുറിയില്‍ മുന്തിയ അത്തറിന്റെ മണം.
ഫാത്തിമ ഉപ്പയുടെ മയ്യത്തിനരികില്‍...
മണവാളനോടൊപ്പം ബഹ്റൈനിലേക്ക് പറന്നതിന് ശേഷം ഒരു പ്രാവശ്യം മാത്രമാണ് നാട്ടില്‍ വന്നത്. കഴിഞ്ഞ ചെറിയ പെരുന്നാളിന്. ഫാത്തിമ അന്ന് വന്നതിനേക്കാളും ഇത്തിരി തടിച്ചിട്ടുണ്ട്. ഉപ്പയുടെ തണുത്ത നെഞ്ചില്‍ വീണ് അലമുറയി ടുന്ന ഫാത്തിമയെ സെറീന അടുത്ത നിമിഷം പ്രതീക്ഷിച്ചു.
പക്ഷേ, അവള്‍ നഖം കടിച്ചു കൊണ്ട് മുറിയുടെ മൂലയിലേക്കൊതുങ്ങി.
അവളും എന്നെ പോലെ കരയാന്‍ ശ്രമിച്ച് പരാജയപ്പെട്ടതായിരിക്കുമോ..!
ശേഷം.. സെറീനയുടെ ചതുരവെട്ടത്തില്‍ ഉമ്മ നിറയുന്നു. തുറന്നിട്ട ജാലകപ്പാളികള്‍ വലിച്ചടച്ച് പെട്ടെന്നൊരു കാറ്റ് വന്ന് കുന്തിരിക്കത്തിന്റെ ധൂമപാളികളെ ഇടറിയുലച്ചു.
ഉമ്മ ചുമരിലേക്ക് മുഖം ചായ്ച്ച് വിതുമ്പിക്കരയുകയാണ്.
ചാറിപ്പെയ്ത ശേഷം ഒന്നടങ്ങുകയും വീണ്ടും ആര്‍ത്തലച്ചു വീഴുകയും ചെയ്യുന്ന പെരുമഴ പോലെ ഉമ്മയുടെ സങ്കടങ്ങള്‍ കരച്ചിലിനിടയില്‍ വാക്കുകളായി പൊടിയുന്നു.
വെല്ല്യുമ്മയുടെ ചുളിഞ്ഞ കവിളില്‍ വേദനയുടെ നീരുറവ.

തൊട്ടടുത്തു നിന്നും ആരോ നെടുവീര്‍പ്പുതിര്‍ക്കുന്നു.
സെറീന നേര്‍ത്ത പുഞ്ചിരിയോടെ തിരിഞ്ഞു നോക്കുമ്പോള്‍ തൊട്ടു പിറകില്‍ പ്രിയംവദ രമേശന്‍.
ആ മുഖം ഏറെ വിളറിയും കണ്ണുകള്‍ കലങ്ങിയതായും സെറീന അറിഞ്ഞു.
എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ പ്രിയംവദ രമേശന്‍ സെറീനയുടെ ഇരുകൈകളും കൂട്ടിപ്പിടിച്ച് വിതുമ്പി.
'..എന്താ.. എന്തു പറ്റി..'
സെറീനയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവള്‍ ഏറെ നേരം കണ്ണീര്‍ വാര്‍ത്തു.
'..ഈ ചതുരത്തിനുള്ളില്‍ നിന്നും നീ പുറത്തിറങ്ങിക്കൊള്ളുക.. ഞാന്‍ എലിമിനേഷന്‍ റൌണ്ടില്‍..... ഞാന്‍..
എന്റെ അവസ്ഥ കുഴപ്പമില്ല.. പക്ഷേ എന്നോടൊപ്പം പാടിയ മറ്റൊരു കുട്ടി എസ്.എം.എസ്. കുറവായതു കാരണം ജഡ്ജസി ന്റെ മയമില്ലാത്ത പെരുമാറ്റത്തില്‍ ഭൂതവും വര്‍ത്തമാനവുമില്ലാതെ പെരുമാറാന്‍ തുടങ്ങിയിരിക്കുന്നു..'
പ്രിയംവദയുടെ മനോഹരമായ ശബ്ദം ചിതറി അരോചകമായി മാറിയിരുന്നു.
പറയൂ.. ആരൊക്കെയാണ് പിടിച്ചു നിന്നവര്‍.. സെറീന കിതച്ചു.
'ക്ഷമിക്കുക സെറീനാ.. അതെല്ലാം പറയുകയാണെങ്കില്‍.... അത്.. അതിനെ പറ്റി പറയാന്‍.. ഞാന്‍.... '
പ്രിയംവദ വാക്കുകള്‍ മുഴുമിച്ചില്ല.
സംഭവിച്ചതെന്തെന്നറിയണമെന്ന മോഹം സെറീനയില്‍ വല്ലാതെ ഉല്‍ക്കടമായി.
പ്രിയംവദ നിശ്ശബ്ദയായി. പിന്നീടവള്‍ ചതുരത്തിനുള്ളിലെ നിബിഢമായ ഇരുട്ടില്‍ മറഞ്ഞു.

ഞൊടിയിടയില്‍ ചതുരത്തിനുള്ളില്‍ നിന്നും മരണവീടിന്റെ മൌനത്തിലേക്ക് സെറീന നടന്നിറങ്ങി.
ചമ്രം പടിഞ്ഞിരുന്ന് ഖുര്‍ഃആന്‍ ഓതുന്ന സ്ത്രീകള്‍ കുന്തിരിക്കത്തിന്റെ പുകമണമേറ്റ ചടവോടെ കോട്ടുവായിടുന്നു.
ഉപ്പയുടെ മയ്യത്തിനരികിലും പുരയുടെ പല മുറികളിലുമായി മിണ്ടാവ്രതമെടുത്ത് ചടഞ്ഞിരിക്കുന്നവര്‍ തന്നേയും പ്രതീക്ഷി ച്ചിരിക്കുകയാവുമെന്ന് സെറീന വെറുതെ ഊഹിച്ചു.
ഉള്ളില്‍ നിന്നും ആര്‍ത്തിരമ്പാന്‍ തുടങ്ങുന്ന സങ്കടത്തിരമാലകളുടെ മുഴക്കം കാതോര്‍ത്ത്, ചുമരില്‍ മുഖം ചേര്‍ത്ത് കരയു ന്ന ഉമ്മയുടെ മാറില്‍ തല ചായ്ച്ച് കട്ടിലില്‍ അമര്‍ന്നിരുന്ന് സെറീന കണ്ണടച്ച് ജീവിതത്തെക്കുറിച്ചാലോചിക്കാന്‍ തുടങ്ങി.

Thursday, August 12, 2010

പുസ്തകം പുറത്തിറക്കി


എന്‍റെ കഥാപുസ്തകം  
കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് പുറത്തിറക്കി


നഗരക്കൊയ്ത്ത്

യു. എ. ഖാദറിന്‍റെതാണ് അവതാരിക.  
അടുപ്പില്ലാത്ത വീട്, ബല്‍ക്കീസിന്‍റെ  ഒരു ദിവസം, ചതുരക്കാഴ്ച,  ശിക്ഷ, ഒറ്റക്കാലന്‍ കാക്ക, സഹയാത്രികരുടെ ശ്രദ്ധയ്ക്ക്,  കടിഞ്ഞൂല്‍ സന്തതി, അജ്ഞാതവാസം, മെഹബൂബ്, മൗനമുദ്ര, പുഴക്കര വിശേഷം, നഗരക്കൊയ്ത്ത്.. എന്നിങ്ങനെ പന്ത്രണ്ടു കഥകളാണ് പുസ്തകത്തില്‍.  
2009 ഡിസംമ്പര്‍ 11നു  കോഴിക്കോട് പ്രസ്‌ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന  ലളിതമായ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു 


പി.കെ. ഗോപി  യു. എ. ഖാദറിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യുന്നു
 -------------------------------------


സദസ്സ്
------------------------

അമ്മാര്‍ കീഴുപറമ്പിന്‍റെ    അധ്യക്ഷ പ്രസംഗം
 --------------------------------------

പി.കെ. പാറക്കടവ് പുസ്തക പരിചയം നടത്തുന്നു 
 ------------------------------------------------------

പുസ്തകത്തെക്കുറിച്ച്..   യു.എ. ഖാദര്‍
 ---------------------------------------------


പുസ്തകത്തെക്കുറിച്ച്..  പി.കെ. ഗോപി
 -----------------------------------------------

ആശംസ പ്രസംഗം  യു.കെ. കുമാരന്‍
 ------------------------------------------------

ആശംസ പ്രസംഗം കെ.പി. കുഞ്ഞിമൂസ
 -------------------------------------------------


ആശംസ പ്രസംഗം  നവാസ് പൂനൂര്‍
-------------------------------

ആശംസ പ്രസംഗം മുഹമ്മദാലി ഇരുമ്പുഴി 
 ----------------------------------------------

സന്തോഷത്തിന്‍റെ വാക്കുകള്‍...  നന്ദി പ്രസംഗം.

************************************************************

Wednesday, June 9, 2010

ബത്ഹ: മണല്‍നഗരത്തിലെ മുട്ടായിത്തെരുവ്



മോനെ.. ന്റെ മോള് മൈമൂനയും പുത്യാപ്ളയും റിയാദ്ല്ണ്ട്.. സമയം കിട്ടുമ്പം അവരുടെ വിശേഷങ്ങളറിയാന്‍ ഒന്ന് സമയം കണ്ടെത്തണം..

അറബി നാട്ടില്‍ ജോലിയുള്ള ചെറുക്കന്‍ നിക്കാഹ് കഴിച്ച് മാസങ്ങള്‍ക്കകം കെട്ടിയ പെണ്ണിനേ യും കൊണ്ട് ജോലിസ്ഥലത്തേക്ക് പറന്നു. പെണ്ണിന്റെ ഉമ്മയുടെ ആധി നാട്ടുകാരായ ഗള്‍ഫുകാ രോട്, പ്രത്യേകിച്ച് റിയാദിലാണ് ജോലി എന്നറിയുമ്പോള്‍ അവരിലേക്ക് പടര്‍ത്തും.

.. ഒരു തുമ്പും വാലും ല്യാത്ത പെണ്ണാ.. ന്റെ മോനെപ്പോലെ കര്തി പറയ്യാണ് ട്ടോ.. ഓളെ കാണ്വാണെങ്കീ വിശേഷങ്ങളൊക്കെ ചോദിച്ചറിയണം..

വിളറിയ പകലുകളില്‍ നിന്നും ആശയറ്റ രാവുകളിലേക്കും പിന്നേയും ദിനരാത്രങ്ങളുടെ ആവര്‍ ത്തനങ്ങളിലേക്കും ജീവിതം ഒതുങ്ങുമ്പോള്‍ മറ്റു കാര്യങ്ങളൊക്കെ വിസ്മൃതിയുടെ ആഴങ്ങളി ലേക്ക്..!

മൈമൂനയുടെ മുഖവും അവളുടെ ഉമ്മ പറഞ്ഞ കാര്യവും മറന്നുമാഞ്ഞ് ഇല്ലാതായ അവസര ത്തിലാണ് അവിചാരിതമായി അവളേയും ഭര്‍ത്താവിനേയും ബത്ഹയിലെ ഒരു തുണിക്കടയില്‍ വെച്ച് കണ്ടുമുട്ടുന്നത്.

സന്തോഷവതിയായിരുന്നു മൈമൂന. എന്തൊക്കെയോ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനിറ ങ്ങിയതാണെന്ന് കയ്യിലുള്ള പ്ളാസ്റിക് കവറുകള്‍ വിളിച്ചു പറയുന്നുണ്ട്. ഉമ്മയുടെ വിശേഷങ്ങള്‍ തിരക്കിയപ്പോള്‍ ഇന്നലേയും നാട്ടിലേക്ക് വിളിച്ചിരുന്നതായി അവള്‍ അറിയിച്ചു.

സംസാരത്തിനിടക്ക്് അവള്‍ പറഞ്ഞ ഒരു കാര്യം വല്ലാതെ മനസ്സില്‍ അള്ളിപ്പിടിച്ചു.

..നാട്ടിലെ മുട്ടായ്ത്തെരുവ് പോലെയുള്ള ഈ സ്ഥലത്ത് വന്ന് ചില്ലറ സാധനങ്ങളും വാങ്ങി പോവുന്നത് തന്നെ ഭയങ്കര രസമുള്ള കാര്യാണ്ട്ടോ..

അവര്‍ യാത്ര പറഞ്ഞ് പോയതിനു ശേഷവും എന്റെ മനസ്സ് ആ വാക്കുകള്‍ ഏറ്റു പറഞ്ഞു.

അതെ.., ഇവിടം ചിലര്‍ക്ക് മിഠായ്തെരുവും, മറ്റു ചിലര്‍ക്ക് ചാലക്കമ്പോളവും.. അങ്ങനെ സ്വന്തം നാടിന്റെ, പട്ടണത്തിന്റെ മുഖചിത്രമായി ഓരോരുത്തരും സങ്കല്‍പ്പിക്കുന്നു. മലയാള മനസ്സ് ഇങ്ങനെ സങ്കല്‍പ്പിക്കുന്നതില്‍ തെറ്റ് പറയുന്നതെങ്ങനെ..!


മണല്‍ നഗരത്തിലെ ഒരിടം


പ്രവാസജീവിതത്തിന്റെ മടുപ്പില്‍ നിന്നും താല്‍ക്കാലികമായി മോചനം തരുകയും പുതിയ ചില സൌഹൃദങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യുന്ന മണല്‍നഗരത്തിലെ ഒരിടം, അതാ കുന്നു റിയാദിലെ ബത്ഹ. ഇത്രത്തോളം വിദേശികള്‍ അവധി ദിനങ്ങളില്‍ ഒരുമിച്ചു കൂടുന്ന മറ്റൊരിടം ഗള്‍ഫ് മേഖലയാകെ നാം പരതിയാല്‍ ഒരു പക്ഷേ മറ്റെവിടെയും കണ്ടെത്താന്‍ കഴി ഞ്ഞെന്നു വരില്ല.

റിയാദിലെ മറുനാടന്‍ജീവിതങ്ങള്‍ക്ക് അവധി ദിനങ്ങളില്‍ കണ്ടുമുട്ടാനും അവരുടെ നൊമ്പര ങ്ങളും വിങ്ങലുകളും ആഹ്ളാദങ്ങളും ജീവിത വിശേഷങ്ങളുമെല്ലാം അടങ്ങുന്ന ഭാണ്ഡക്കെട്ടൊ ന്നഴിച്ചു വെക്കുവാനും സൌഹൃദവും സ്നേഹവുമെല്ലാം പങ്കുവെയ്ക്കുവാനും ബത്ഹയിലെ തെരുവുകള്‍ ഓരോരുത്തരേയും മാടി വിളിക്കുകയാണെന്ന തോന്നലാണ് നഗരത്തിരക്കിനപ്പുറ ത്ത് നിന്നു പോലും സാധാരണക്കാരന്‍ ഇങ്ങോട്ടൊഴുകിയെത്തുന്നത്.

സൌദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിന്റെ ഹൃദയഭാഗം എന്നുതന്നെ വിശേഷി പ്പിക്കാവുന്ന ബത്ഹ എങ്ങനെയാണ് വിദേശികളുടെ, പ്രത്യേകിച്ച് മലയാളികളുടെ ജീവിത സങ്ക ടങ്ങള്‍ ഇറക്കി വെയ്ക്കുവാനുള്ള ഇടമായതെന്ന മനസ്സില്‍ ഉയര്‍ന്നു വരുന്ന സാധാരണ ചോദ്യ ത്തിന് പെട്ടെന്നൊരുത്തരം നല്‍കാന്‍ ആര്‍ക്കും കഴിയില്ല.

ബത്ഹ പരിസരത്ത് കേരളാമാര്‍ക്കറ്റിനെ പോലെ തന്നെ അതിനു തൊട്ടു പിറകിലായി സ്ഥിതി ചെയ്യുന്ന യെമനി മാര്‍ക്കറ്റും അതിനപ്പുറത്തെ ബംഗാളി മാര്‍ക്കറ്റും തൊട്ടടുത്ത സുഡാനി മാര്‍ ക്കറ്റും ബത്ഹ മെയിന്‍ റോഡിനു സമീപമുള്ള ഫൈവ് ബില്‍ഡിംഗിനു പിറകു വശത്തെ ഫിലി പ്പിനോ മാര്‍ക്കറ്റും ഷംസിയ കോംപ്ളക്സിനോട് ചേര്‍ന്നു നില്‍ക്കുന്ന നേപ്പാളി മാര്‍ക്കറ്റും മല യാളിയെ കൂടാതെ തമിഴരും കര്‍ണ്ണാടകക്കാരും ആന്ധ്രക്കാരും ഉത്തരേന്ത്യക്കാരുമെല്ലാം ഒത്തു കൂടുന്ന ഓരോരോ താവളങ്ങള്‍ ബത്ഹയിലെ തെരുവോരങ്ങളെ ജനനിബിഡമാക്കുന്നു.

ബത്ഹയിലെ, പ്രത്യേകിച്ച് കേരളാമാര്‍ക്കറ്റിന്റെ അകത്തും പരിസരത്തുമുള്ള ഇടുങ്ങിയ ഓരോ തെരുവിനേയും നാട്ടിലെ ഓരോ ജില്ലയുടേയും പഞ്ചായത്തിന്റേയും അടിസ്ഥാനത്തില്‍ വേര്‍ തിരിക്കുകയും അതാതു പ്രദേശത്തുകാരുടെ കൂടിച്ചേരലിന് വേദിയാവുകയും ചെയ്തിരുന്നു.

പുതിയ കാലത്ത് റിയാദിലെത്തുന്ന ഒരാള്‍ക്ക് ബത്ഹയിലെ ഗല്ലികളുമായി മലയാളികള്‍ക്കു ണ്ടായിരുന്ന വികാരവായ്പ്പും ചരിത്രവുമറിയില്ല എന്നുതന്നെ പറയേണ്ടി വരും.

സ്വന്തമായി മേല്‍വിലാസമില്ലാത്തവര്‍ക്ക് നാട്ടില്‍ നിന്നെത്തുന്ന കത്തുകള്‍ കൈമാറുവാനും നാ ട്ടില്‍ പോകുന്നവന്റെ കയ്യില്‍ വീട്ടിലേക്കൊരു കത്തോ കുഞ്ഞുങ്ങള്‍ക്കൊരു കളിപ്പാട്ടമോ വാ ങ്ങിക്കൊടുക്കുവാനോ സാധാരണക്കാരന്‍ മുമ്പ് ആശ്രയിച്ചിരുന്നത് ബത്ഹ തന്നെ. ഇന്നാ അവ സ്ഥ ആകെ മാറി. ഞൊടിയിടയില്‍ നാട്ടിലെ കുടുംബത്തിന്റേയും ഇവിടെയുള്ള സ്വന്തക്കാരു ടേയും വിശേഷങ്ങളറിയുവാനും മറ്റുമെല്ലാം സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്ത രീതി യില്‍ സാങ്കേതികത പുരോഗമിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ മുന്‍കാലങ്ങളിലുണ്ടായിരു ന്ന സൌഹൃദങ്ങളുടെ കൂടിച്ചേരലിന് പോലും നേരിയ ഉലച്ചില്‍ സംഭവിച്ചിട്ടില്ലേ എന്നൊരു സം ശയം ഉയരുന്നതില്‍ ആരേയും കുറ്റപ്പെടുത്താന്‍ കഴിയില്ല.


ഹലോ...!


ഒരു കാലഘട്ടത്തിന്റെ ചിത്രമായിരുന്നു കുഴല്‍ഫോണ്‍ നടത്തിപ്പുകാരുടെ '.. ലൈന്‍ ഛാഹി യേ.. ബായ്.. ലൈന്‍ ഛാഹീയേ ...' എന്ന മന്ത്രണം. കേരളാമാര്‍ക്കറ്റിന്റെ ഏത് മൂലയില്‍ ചെ ന്നാലും പാന്‍പരാഗിന്റെ മണമുള്ള ഈ ഭായ് വിളി അന്നുള്ളവര്‍ക്ക് സുപരിചിതമായിരുന്നു. നാട്ടിലേക്ക് കുടുംബവുമായി കുറേ നേരം സല്ലപിക്കാന്‍ ടെലിഫോണ്‍ ബൂത്തില്‍ കയറിയാല്‍ മുടിഞ്ഞതു തന്നെ. മൊബൈല്‍ ഫോണിന്റെ ഉപയോഗം ഇത്രത്തോളം സാര്‍വ്വത്രികമാവാത്ത ആ കാലത്ത് മൊബൈല്‍ ഫോണ്‍ കമ്പനിയുടെ മത്സരിച്ചുള്ള ഓഫറുകളൊന്നുമുണ്ടായിരുന്നി ല്ല എന്നത് പ്രത്യേകം പറയേണ്ടല്ലോ. അന്ന് സാധാരണക്കാരന്‍ സ്വന്തം കീശയുടെ കനം കുറ യാതെ ഈ മാര്‍ഗ്ഗമാണ് നാടുമായി കണ്ണികോര്‍ക്കാന്‍ കണ്ടെത്തിയിരുന്നത്. അനധികൃതമായി രുന്നെങ്കിലും ഫോണ്‍ നടത്തിപ്പ് അനവധി പേരുടെ ജീവിതമാര്‍ഗ്ഗമായിരുന്നു എന്നതും എടു ത്തു പറയേണ്ടതാണ്. കേരളാമാര്‍ക്കറ്റിന്റെ പരിസരത്തായിരുന്നെങ്കിലും ഈ രംഗത്ത് മലയാളി കള്‍ കുറവായിരുന്നു. കൂടുതലും ഉത്തരേന്ത്യക്കാരായിരുന്നു.


ഓര്‍മകള്‍


മുമ്പൊക്കെ ബത്ഹയിലെ മലയാളി ജീവിതങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും അതിന്റേതായ ഇഴയ ടുപ്പമുണ്ടായിരുന്നു. ഇന്ന് ഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുകയും എന്തിനൊക്കെ യോ വേണ്ടി മത്സരിക്കുകയും ചെയ്യുന്ന അവസ്ഥ നന്‍മ കാംക്ഷിക്കുന്ന ഓരോരുത്തരിലും നീറ്റലായി പിടയുന്നുണ്ടെന്നാണ് ഇരുപത്തിയാറ് വര്‍ഷമായി റിയാദില്‍ പാചകജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി ഹാഷിം പറയുന്നത്.


റിയാദിലെ പ്രവാസജീവിതത്തിന്റെ തുടക്കത്തില്‍ ഒരു മലയാളിയെ കണ്ടുമുട്ടണമെങ്കില്‍ വാരാ ന്ത്യത്തില്‍ ബത്ഹയിലെ കേരളാ മാര്‍ക്കറ്റിലെ ഗല്ലിയിലെത്തണം. അന്ന് കേരളാമാര്‍ക്കറ്റിലെ ഗല്ലിയിലെ താജ്മഹല്‍ ഹോട്ടലാണ് ഏക മലയാളി ഭക്ഷണശാല. അവിടുത്തെ രുചിയേറിയ ഭക്ഷണം കഴിക്കാന്‍ വെള്ളിയാഴ്ച്ചകളിലെ തിക്കും തിരക്കും ഓര്‍മിച്ചെടുക്കുകയാണ് റിയാദിലെ പഴയകാല പ്രവാസിയും സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ സിദ്ധാര്‍ത്ഥനാശാന്‍.

മലയാളികളായിരുന്നില്ല അന്ന് കേരളാമാര്‍ക്കറ്റെന്ന് പിന്നീടറിയപ്പെട്ടു തുടങ്ങിയ ഈ ഗല്ലിയിലെ കച്ചവടക്കാര്‍. അന്ന് തൊണ്ണൂറ് ശതമാനവും യെമനികളായിരുന്നു ഇവിടെ ബിസിനസ്സ് ചെയ്തി രുന്നത്. പിന്നീട് ആയിരത്തിത്തൊള്ളായിരത്തി തെണ്ണൂറ്റിയൊന്നിലെ കുവൈത്ത് യുദ്ധകാലത്ത് ഇവിടെയുണ്ടായിരുന്ന യെമനികള്‍ ചില പ്രത്യേക കാരണങ്ങളാല്‍ പലായനം ചെയ്യപ്പെടുകയും പിന്നീട് ഇവിടേക്ക് മലയാളികളുടെ ഒരൊഴുക്കുണ്ടാവുകയും ചെയ്തു എന്നു തന്നെ പറയുന്ന താവും ശരി. സിദ്ധാര്‍ത്ഥനാശാന്‍ പഴയ ഓര്‍മകളില്‍ ചിലത് ചികഞ്ഞെടുക്കുന്നു.


മലയാളി സ്ഥാപനങ്ങള്‍


ബത്ഹയുടെ ഇന്നത്തെ മുഖത്തിന് സവിശേഷതകളേറെയുണ്ട്.

ആ മുഖംമാറ്റത്തിന് മലയാളിക്ക് ഏറെ പങ്കുണ്ടെന്ന് പറയുമ്പോള്‍ ഒരു സമൂഹത്തിന്റെ കഠിന പ്രയത്നത്തിന്റെ വിരലൊപ്പ് കൂടിയായി മാറുന്നു അത്. മലയാളി മാനേജ്മെന്റിന് കീഴിലുള്ള കുറഞ്ഞ ഫീസ് ഈടാക്കി സാധാരണക്കാരന് ചികിത്സ നല്‍കുന്ന പോളിക്ളിനിക്കുകള്‍, മലയാ ളിയുടെ രുചി വൈവിദ്ധ്യങ്ങള്‍ തീന്‍മേശയില്‍ നിരത്തുന്ന പ്രമുഖ റസ്റോറന്റുകള്‍, ഇന്ത്യയിലേ തടക്കമുള്ള പ്രമുഖ മില്ലുകളിലെ തുണിത്തരങ്ങള്‍ ലഭിക്കുന്ന വസ്ത്രാലയങ്ങള്‍, കുടുംബ ത്തോടൊപ്പം വിശാലമായി ഷോപ്പിംഗ് നടത്താനുള്ള സൌകര്യങ്ങളുമായി ഷോപ്പിംഗ് സെന്ററു കള്‍, എന്തെങ്കിലും സാധനങ്ങള്‍ നാട്ടിലേക്കയക്കണമെങ്കില്‍ അത് കേരളത്തിന്റെ ഏത് ഗ്രാമ പ്ര ദേശത്തേക്കായാലും കാര്‍ഗോ സര്‍വ്വീസിന്റെ ലഭ്യത.. അങ്ങനെ എന്തിനുമേതിനും മലയാളിയട ക്കമുള്ള വിദേശികള്‍ അന്നും ഇന്നും ബത്ഹയെ ആശ്രയിക്കുന്നതിന്റെ പൊരുള്‍ സ്വന്തം നാട്ടു മൊഴിയില്‍ കാര്യങ്ങള്‍ പറഞ്ഞ് അവശ്യവസ്തുക്കള്‍ കയ്യിലൊതുക്കാമെന്നുള്ള സൌകര്യമല്ലാ തെ മറ്റെന്താണ്.



2007 ലെ ബത്ഹ തീപ്പിടുത്തം


റിയാദിനെ മാത്രമല്ല, സൌദിഅറേബ്യയെ മുഴുവന്‍ നടുക്കിയ 2007 ലെ റമദാന്‍ കാലത്തുണ്ടായ ബത്ഹ തീപ്പിടുത്തം ഇന്നും പലര്‍ക്കും ഒരുള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ത്തെടുക്കാന്‍ കഴി യൂ. ഈ ദുരന്തം ഒട്ടേറെ മലയാളി ചെറുപ്പക്കാരെ വഴിയാധാരാമാക്കി.

നോമ്പുതുറക്കുന്നതിന് ഏതാനും സമയം മുമ്പ് യെമനിമാര്‍ക്കറ്റിന്റെ അകത്തെവിടെയോ നാ മ്പെടുത്ത അഗ്നി കേരളാമാര്‍ക്കറ്റിനെ അക്ഷരാര്‍ത്ഥത്തില്‍ വിഴുങ്ങുകയായിരുന്നുവെന്ന് വേണം പറയാന്‍. നിമിഷമാത്രയില്‍ കേരളമാര്‍ക്കറ്റിനു ചുറ്റും ജനസാഗരം രൂപം കൊണ്ടു. തങ്ങളുടെ പ്രിയപ്പെട്ട തെരുവ് തീയിലെരിയുന്നത് നിര്‍വ്വികാരതയോടെ നോക്കിനില്‍ക്കാനേ പലര്‍ക്കും കഴി ഞ്ഞുള്ളൂ. തീയണക്കാനുള്ള കഠിനപ്രയത്നത്തിനിടയിലും എണ്ണിയാലൊടുങ്ങാത്ത കച്ചവട സ്ഥാപനങ്ങള്‍ വെന്തു കരിക്കട്ടയായി. പെരുന്നാള്‍ കച്ചവടത്തിനായി കരുതിയിരുന്ന തുണിത്തര ങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, മറ്റു പല അവശ്യസാധനങ്ങളും വെണ്ണീറായി മണ്ണിലമര്‍ ന്നു. കോടികളുടെ നഷ്ടം മലയാളികളടക്കമുള്ള കച്ചവടസമൂഹത്തിനുണ്ടായി. ദുരന്തത്തിനി പ്പുറം പുനര്‍നിര്‍മ്മാണ പ്രക്രിയ നടക്കുന്നുണ്ടെങ്കിലും തെരുവ് അതിന്റെ പഴയകാല പ്രൌഢിയി ലേക്ക് ഇനിയുമെത്തിയിട്ടില്ലെന്നു വേണം പറയാന്‍. ഇവിടെ കച്ചവടം ചെയ്തിരുന്ന പലരും ബ ത്ഹയുടെ തന്നെ പല ഭാഗങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞു. മാത്രമല്ല, കേരളമാര്‍ക്കറ്റില്‍ പല പ്ര ദേശത്തുകാരും ഒരുമിച്ചു കൂടിയിരുന്ന ചില ഗല്ലികളും ഇല്ലാതായതില്‍ പലര്‍ക്കും ഉള്ളില്‍ ദുഃ ഖമുണ്ട്.


തസറാക്ക് പോലൊരു ബിംബം


പുതിയ കാലത്ത് റിയാദിലെത്തുന്ന ഒരാള്‍ക്ക് ബത്ഹയുടേയും ബത്ഹയിലെ ഗല്ലികളുടേയും ചരിത്രമറിയാതെ പോവുന്നത് കരണീയമല്ല. ബത്ഹയുടെ ഓരോ ഗല്ലികളിലെ മുക്കിനും മൂലക ള്‍ക്കും പ്രവാസിയുടെ, പ്രത്യേകിച്ച് മലയാളിയുടെ സന്തോഷത്തിന്റേയും സൌഹൃദത്തിന്റേയും കൂടിച്ചേരലുകളുടേയും നൂറായിരം കഥകള്‍ പറഞ്ഞു തരാനുണ്ട്. അത്തരം കഥകള്‍ക്ക് കാതോ ര്‍ക്കാതെ പോവുന്നത് നാം ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് യാതൊരു വിധ അവബോധ വും വേണ്ടെന്ന ചിന്ത നമ്മിലുണ്ടാവുമ്പോഴാണ്.

മണല്‍നഗരത്തിലെ തിരക്കിനിടയിലെ 'ബത്ഹ'യെന്ന ഈ തുരുത്ത് റിയാദിലേയും പരിസര പ്ര ദേശങ്ങളിലേയും പരദേശീ മനസ്സുകളുടെ സംഗമസ്ഥാനമായി എന്നുമെന്നും മാറാതെ നില്‍ ക്കും. ഏതെങ്കിലുമൊരു കാലത്ത് ഒ.വി. വിജയന്റെ തസറാക്ക് പോലെ, എം. മുകുന്ദന്റെ മയ്യഴി പോലെ ഓരോ മലയാളിയും ചര്‍ച്ച ചെയ്യുന്ന ക്ളാസ്സിക് സാഹിത്യത്തിലെ ബൃഹത്തായ ബിംബ മായി മണല്‍നഗരത്തിലെ പരദേശിത്തെരുവായ ബത്ഹയുടെ മുഖവും അക്ഷരങ്ങളായി നമ്മു ടെ മുമ്പിലെത്തുമെന്ന് നമുക്കാശിക്കാം. മലയാളിയുമായി ഇത്രയേറെ ഉള്ളടുപ്പമുള്ള ഈ തെരു വ് പശ്ചാത്തലമാക്കി ഒരു സര്‍ഗ്ഗസൃഷ്ടി ആരെങ്കിലും നടത്താതിരിക്കുമോ..?