Saturday, April 30, 2011

കരയാത്ത പൈതങ്ങളുടെ ദേശം


കരയുക..
ഉറക്കെയുറക്കെ,
ആകാശം കിടുങ്ങട്ടെ
സ്വന്തം ആര്ത്താനാദത്തില്‍
ഇത്, വിഷമഴ പെയ്യുന്ന ദേശം.

കരയാന്‍ കെല്‍പ്പില്ല,
നിവര്‍ന്നു നില്‍ക്കാനാവില്ല
ദുര മൂത്ത മര്‍ത്ത്യന്റെ
ചെയ്തിയില്‍ പൊളിയുന്നു
തണലേകും വൃക്ഷത്തിന്‍
നൂറു നൂറു ജീവശാഖികള്‍ ..

അറിയുന്നില്ലോരാളുമീ
ദുരന്ത വേദനയെന്നല്ലേ
അറിയാഭാവം വരുത്തുന്നു
നവലോക സ്വാര്‍ഥത..
ഇത്, കണ്ണീരു വറ്റിയവരുടെ ദേശം.

കരയാതുലഞ്ഞും
നേര്‍ത്ത മേനിയാലിഴഞ്ഞും
നിങ്ങളുമുണ്ടീ ഭൂവില്‍ എന്നാരറിവൂ..
ഇത്, കരയാപൈതങ്ങളുടെ ദേശം.

ലാഭക്കൊതിയുടെ തീയേറില്‍
മുഖം പൊള്ളി നീറുന്നുവോ..
കരയാതിരിക്കുക ..
സങ്കടത്തിരയില്‍ അലിയാതിരിക്കുക
എത്ര മേല്‍ സഹിക്കുക

ദുരിതപ്പെരുമഴയിതില്‍
തൊള്ള കീറി കരയുന്നേരം
ആകാശം നടുങ്ങില്ലെന്നാര്‍ക്കറിയാം..

സങ്കടക്കെടുതിയില്‍
കണ്ണ് കലങ്ങിക്കുഴയും നേരം
വിണ്ടു കീറിയേക്കാം
ചവിട്ടി നില്‍ക്കും ഭൂമിദേശം..

ഒരായിരം മനസ്സുകള്‍
ഒന്നിച്ചു കരഞ്ഞുരുകി കിതച്ചാലും
കാത്തിരിപ്പരുത്
കാത്തിരിപ്പരുത്..

ദുര പേറും മനുഷ്യ കുലമീ me
മിഴിനനവ് അറിയുമെന്നത്
വ്യര്‍ത്ഥ സ്വപ്നം മാത്രം.
എല്ലാം വ്യര്‍ത്ഥ സ്വപ്നം മാത്രം..
ഇത്, അവനവന്‍ വാഴുന്ന ദേശം.

No comments:

Post a Comment