
Monday, December 26, 2011
Friday, October 28, 2011
വിശേഷം

ഡയല് ചെയ്യുമ്പോഴെല്ലാം ഔട്ട് ഓഫ് റേയ്ഞ്ച്..
ഏറെ നേരത്തെ ശ്രമഫലം.., ലൈന്‍ കിട്ടി.
വല്ലാത്തൊരു വികാരത്തോടെ ഹലോ പറഞ്ഞു.
മറുതലയ്ക്കല്‍ കിളിനാദം..
..കള്ളാ.. ഇന്ന് വരാമെന്ന് പറഞ്ഞിട്ട് നീയെന്താടാ വരാതിരുന്നത്....
വീട്ടിലൊരു പ്രശ്നമുണ്ടായിരുന്നു.. വിറയലോടെ പറഞ്ഞു.
പറ.. പറ.. കേള്‍ക്കട്ടെ.. വിശേഷങ്ങളറിയാനുള്ള കിളിനാദത്തിന്റെ വെമ്പല്‍.
..അച്ചന് മരിച്ചു.
ശ്ശൊ.. ഇതായിരുന്നോ.. സാരമില്ല.. പോട്ടെ..
നാളെ വരാന്‍ മറക്കരുത്..
പിന്നേയ്.. ഞാനിപ്പോ നെറ്റിലുണ്ട്.. അച്ചന്റെ ഡെഡ്ബോഡി ഡിഫ്രന്റ് വ്യൂ മൊബൈലില്‍ സ്നാപ്പ് ചെയ്തിട്ടുണ്െങ്കില് ഒന്ന് അറ്റാച്ച് ചെയ്തു വിട്ടേ.. കാണാലോ...
കമ്പ്യൂട്ടറിന്റെ മുമ്പില്‍ ചേട്ടന്റേം.. ചേച്ചീടേം മക്കളാ.. ഒന്ന് ഫ്രീയായിക്കോട്ടെ ഞാന്‍ മെയില്‍ ചെയ്യാം..
ഓക്കെ...
ഓാാകേയ്..
ഡിസ്കണക്ട്..!
Monday, October 3, 2011
പുലിമുട്ടിലെ കടല്‍ക്കാറ്റില്‍...
ബാല്യകാലം മുതല്‍ ഒന്നിച്ചു നടക്കുകയും ഒരു പോലെ ചിന്തിക്കുകയും കൂടിച്ചേരലുകളിലൂടെ ഒഴിവുസമയങ്ങള്‍ ഉത്സവമാക്കുകയും ചെയ്ത അയല്‍വാസികളായ സുഹൃത്തുക്കള്‍..
ജീവിതത്തിന്റെ തണല്‍വഴികളില്‍ നിന്നും കാലത്തിന്റെ അനിവാര്യതയില്‍ കൂട്ടം തെറ്റിയ പോലെ പരസ്പ്പരം കാണാതെ, ഒന്നിച്ചു ചേരാതെ ജീവസന്ധാരണത്തിന്റെ വെയില്വഴികളില്..
ഈ ഗാന്ധിജയന്തി ദിനത്തില്‍ ഞങ്ങളില്‍ ഏഴുപേര്‍ പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ലാതെ ബേപ്പൂര്‍ പുലിമുട്ടിലെ കടല്‍ക്കാറ്റില്‍ ഏറെ നേരം ചിലവഴിച്ചു.
ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു നടക്കാന്‍ അഞ്ചുപേരു കൂടി ഉണ്ടായാലെ ഞങ്ങളുടെ ഒത്തുചേരലിന് പൂര്‍ണ്ണത കൈവരൂ. പക്ഷെ, അവര്‍ ഗള്‍ഫിലും മറ്റു ചിലയിടങ്ങളിലുമൊക്കെയായി.. അവര്‍ ഇവിടെയെത്തുമ്പോള്‍ ഞങ്ങള്‍ പലരും പലയിടങ്ങളിലായി ചിതറിയിരിക്കും.
അങ്ങനെ ഈ അവധിക്കാലത്തെ അവിസ്മരണീയ ദിവസമായി മാറുകയായിരുന്നു ഓക്ടോബര്‍ രണ്ട്, ഞായറാഴ്ച.
Friday, August 26, 2011
Saturday, July 30, 2011
ദേവഭൂമി

പച്ച നിറഞ്ഞ മാവേലിമുക്കിലും
ഉയര്‍ന്നു വരുന്നുണ്ട്
നമുക്കന്യമായിരുന്നൊരു
ദൈവത്തിന് നാട്.
വീടില്ലാത്തവരും
തെരുവിലലയുന്നവരും
രാത്രിമണവാട്ടിമാരും
കള്ളന്മാരും
ഭാഷയും ദേശവും നോക്കാതെ
മേല്‍ക്കൂര കെട്ടി,
തല ചായ്ക്കാന്‍ ഒരു
പേടകമുണ്ടാക്കും..
വിസര്‍ജ്ജ്യനേരുകളും
മാലിന്യ നാറ്റവും കൊണ്ട്
പുഴുവരിക്കുന്ന
തെരുവിലേക്ക് നോക്കി
സൂര്യന് വീഴുന്ന ഒറ്റമുറിയിലിരുന്ന്
മുളക് കടിച്ച്,
പച്ചവറ്റ് വാരിത്തിന്നുന്ന കുട്ടികള്‍
പിന്നെയും കളിക്കാനോടും
ഇടുങ്ങിയ വഴികളിലെ
കാക്കച്ചേറിലേക്ക്..
ആരുടെയൊക്കെയൊ
മോഹപ്പെട്ടിയില്‍ കയ്യിട്ടുവാരിയ
ഗാന്ധിത്തലയന്‍ നോട്ടുകെട്ടുകള്‍
അടുക്കി വെച്ചുയര്‍ത്തിയ
ആഢംഭരങ്ങള്‍ക്കുള്ളിലിരുന്ന്
ഞാനും നിങ്ങളും
നമ്മുടെ കുട്ടികളോട് പറയും,
ആ വൃത്തികെട്ട ചേരിയിലേക്ക്
പോകരുതേ.. മക്കളെ..??
**************
Saturday, July 16, 2011
ഓര്‍മ്മപ്പെടുത്തല്‍
Sunday, June 26, 2011
ചില നേരുകള്‍..!

കൊട്ടാരം വില്‍പ്പനയ്ക്ക് വെച്ചില്ല
ആകാശത്തോളം
വലിയ വാക്കും നല്‍കിയില്ല.
പാവപ്പെട്ടവന്റെ
ഇത്തിരിപ്പോന്ന സ്വപ്നത്തിന്
കല്ലും സിമന്റും ചേര്‍ത്തുവെച്ച്
കൂര തരാമെന്ന് മാത്രം പറഞ്ഞു,
ആയിരങ്ങളും ലക്ഷവും വാങ്ങി
ഒന്നു മുങ്ങാങ്കുഴിയിട്ടു.
അടുത്ത വീട്ടിലൊരു
പെണ്‍കുട്ടിയുണ്ട്.
അവള്‍ക്കു വയസ്സ്
മൂന്നായാലും ആറായാലും
പതിനൊന്നായാലും
എന്റെ ആവശ്യം ഒന്നുതന്നെ.
വീട്ടിലേക്കു ചെന്നുകേറാന്‍ വയ്യ..!
ദേയിരിക്കുന്നു,
ചേമ്പിലവട്ടത്തില്
നരച്ചു ചടച്ചൊരു
തന്തയും തള്ളിയും..
കളയണം ഇവറ്റകളെ
റോഡിലോ, കാട്ടിലോ
തോട്ടിലോ
തോട്ടിന്‍കരയിലോ..
പിന്നെ,
ഞാനും എന്റെ കെട്ട്യോളും
പുതിയ മോഡല്‍
മിനുമിനുത്ത കാറും മാത്രം..
കണ്ണാടിമാളിക പണിത്
അതിനുള്ളില്‍ ഞങ്ങള്‍..
Monday, May 2, 2011
സ്നേഹമഴ പെയ്യിച്ച ഉമ്മ

Saturday, April 30, 2011
കരയാത്ത പൈതങ്ങളുടെ ദേശം

കരയുക..
ഉറക്കെയുറക്കെ,
ആകാശം കിടുങ്ങട്ടെ
സ്വന്തം ആര്ത്താനാദത്തില്‍
ഇത്, വിഷമഴ പെയ്യുന്ന ദേശം.
കരയാന്‍ കെല്‍പ്പില്ല,
നിവര്‍ന്നു നില്‍ക്കാനാവില്ല
ദുര മൂത്ത മര്‍ത്ത്യന്റെ
ചെയ്തിയില്‍ പൊളിയുന്നു
തണലേകും വൃക്ഷത്തിന്
നൂറു നൂറു ജീവശാഖികള്‍ ..
അറിയുന്നില്ലോരാളുമീ
ദുരന്ത വേദനയെന്നല്ലേ
അറിയാഭാവം വരുത്തുന്നു
നവലോക സ്വാര്‍ഥത..
ഇത്, കണ്ണീരു വറ്റിയവരുടെ ദേശം.
കരയാതുലഞ്ഞും
നേര്‍ത്ത മേനിയാലിഴഞ്ഞും
നിങ്ങളുമുണ്ടീ ഭൂവില്‍ എന്നാരറിവൂ..
ഇത്, കരയാപൈതങ്ങളുടെ ദേശം.
ലാഭക്കൊതിയുടെ തീയേറില്‍
മുഖം പൊള്ളി നീറുന്നുവോ..
കരയാതിരിക്കുക ..
സങ്കടത്തിരയില്‍ അലിയാതിരിക്കുക
എത്ര മേല്‍ സഹിക്കുക
ദുരിതപ്പെരുമഴയിതില്‍
തൊള്ള കീറി കരയുന്നേരം
ആകാശം നടുങ്ങില്ലെന്നാര്‍ക്കറിയാം..
സങ്കടക്കെടുതിയില്‍
കണ്ണ് കലങ്ങിക്കുഴയും നേരം
വിണ്ടു കീറിയേക്കാം
ചവിട്ടി നില്ക്കും ഭൂമിദേശം..
ഒരായിരം മനസ്സുകള്‍
ഒന്നിച്ചു കരഞ്ഞുരുകി കിതച്ചാലും
കാത്തിരിപ്പരുത്
കാത്തിരിപ്പരുത്..
ദുര പേറും മനുഷ്യ കുലമീ me
മിഴിനനവ് അറിയുമെന്നത്
വ്യര്‍ത്ഥ സ്വപ്നം മാത്രം.
എല്ലാം വ്യര്‍ത്ഥ സ്വപ്നം മാത്രം..
ഇത്, അവനവന് വാഴുന്ന ദേശം.
Saturday, April 9, 2011
വല്ല്യുമ്മാന്റെ കഥകള്‍
സംഭവമറിയാതെ എന്റെ ഉമ്മയെക്കാണാന്‍ മൂത്തമ്മയുടെ വീട്ടില്‍ നിന്ന് പന്നിയങ്കരയിലേക്കിറങ്ങിയതാണ് വെല്ല്യുമ്മ.
തലച്ചോറ് പൊള്ളുന്ന വെയിലൊന്നും വെല്ല്യുമ്മക്ക് പ്രശ്നമില്ല.
നടക്കാന്‍ മടിയില്ലാത്ത വെല്ല്യുമ്മക്ക് അന്നെന്തോ ഒരു വയ്യായ്ക. മൂത്തമ്മയുടെ വീട്ടില്‍ നിന്നും നാലഞ്ച് കിലോമീറ്റര്‍ ദൂരമേ വെല്ല്യുമ്മ യാത്ര ചെയ്യേണ്ടൂ. ഓട്ടോയോ വേറെ എന്തെങ്കിലും വാഹനമോ കിട്ടുമെന്ന വിശ്വാസ ത്തോടെ നാലും കൂടിയ ജംഗ്ഷനില്‍ വല്ല്യുമ്മ.
ഏറെ നേരം നിന്നിട്ടും പക്ഷെ വാഹനത്തിന്റെ ഒച്ചയൊന്നും വെല്ല്യുമ്മ കേട്ടില്ല.
അങ്ങനെ ഒരുപാടു നേരത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു ജീപ്പിന്റെ ഇരമ്പല്‍..!
വെല്ല്യുമ്മ റോഡിന്റെ നടുവിലേക്ക് ഏന്തി നിന്ന് വിശാലമായി കൈ കാണിച്ചു.
വല്ലാത്തൊരു ഞെരക്കത്തോടെ ജീപ്പ് വെല്ല്യുമ്മയുടെ മുമ്പില്‍..?
എന്നാല്‍, ജീപ്പിലിരിക്കുന്നവരെ കണ്ട് വെല്ല്യുമ്മ ഒന്ന് വല്ലാണ്ടായി.
ബന്ദുദിനത്തില്‍ പ്രദേശം റോന്തു ചുറ്റുന്ന പോലീസ് ജീപ്പായിരുന്നു അത്.
അമ്പരപ്പും ജാള്യതയും പുറത്ത് കാണിക്കാതെ വെല്ല്യുമ്മ.
‘..ങേ.. നിങ്ങളായിരുന്നോ... ഞാന്‍ വിചാരിച്ചു മന്ശന്‍മാരായിരിക്കുമെന്ന്...’
സംശയത്തോടെ പോലീസുകാര്‍ പരസ്പ്പരം നോക്കിയിട്ടുണ്ടാവുമെന്ന് വെല്ല്യുമ്മയുടെ കഥ പറ ച്ചിലിനൊടുവിലുള്ള പല്ലില്ലാച്ചിരിയില്‍ മനസ്സിലാക്കാം.
Saturday, March 26, 2011
പരിപ്പ്
ഈ കലത്തില്‍ വേവില്ലെന്നും
വേവിച്ചു വേവിച്ചു
സ്വന്തം പരിപ്പിളകിയെന്നും
ചിലരുടെ പതം പറച്ചില്
വേവാത്ത പരിപ്പുകള്‍
വേവിച്ചു കൊടുക്കുമെന്ന
കറുത്ത ബോര്‍ഡുകള്‍
തൂങ്ങും കാലമാണിത്
ഏതു വേവാത്ത പരിപ്പുകളും
വേവിച്ചു,
സമം ചേര്‍ത്ത്
ഉരിഞ്ഞ് പോയ തൊലിയില്‍
തേച്ചാല്‍
ഇന്നിനേക്കാള്‍
തൊലിക്കട്ടി കട്ടായം?
പരിപ്പുകള്‍ ജാഗ്രതൈ!!
മൂന്നേ മൂന്നു വിസലില്‍
പരിപ്പ് വെണ്ണ പോലെയാക്കുന്ന
പ്രഷര്‍ കുക്കറിന്
ഇതൊക്കെയൊരു തമാശയാണ്.
Tuesday, March 1, 2011
വൈകല്യത്തോട് പൊരുതുന്ന എഴുത്തുകാരിക്ക് തുണയായി ചെരാത്
(00 966 553 363 454) ബന്ധപ്പെടണമെന്ന് ചെരാത് പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
റഫീനയുടെ അക്കൌണ്ട് നമ്പര്‍
A/C No. 67113192685,
STATE BANK OF TRAVANCORE,
FATHIMA MATHA BUILDING,
N.H ROAD THALIPARAMBA-670141,
Friday, January 7, 2011
പച്ചിലച്ചിരികളോട് പറയാനുള്ളത്
‘മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്കിയിരിക്കുന്നു.- ക്ഷീണത്തിനു മേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്. അവന്റെ മുല കുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ് - എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ..' ഇത് ഖുര്‍ആനിലെ ഒരു വാക്യമാണ്. ഖുര്‍ആനില്‍ തന്നെ മറ്റൊരിടത്ത് ‘തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാ ക്കളില്‍) ഒരാളോ അവരില്‍ രണ്ടു പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ' എന്നു പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്കു പറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക് അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ..ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്നു നീ പറയുകയും ചെയ്യുക. (വി. ഖുര്‍ആന്‍: അദ്ധ്യായം 17. 24,25) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
വാര്‍ദ്ധ്യക്യത്തില്‍ സ്വന്തം മാതാവിന് ഭക്ഷണവും ചികിത്സയും, എന്തിന് കാറ്റും വെളിച്ചവും പോലും നിഷേധിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യത്തിന്റെ പുഴുവരിക്കുന്ന കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടാനാണ് മുകളില്‍ ദൈവീകമായ വചനങ്ങളില്‍ ചിലത് കോറിയിട്ടത്. മനുഷ്യര്‍ സ്വയം ദ്വീപുകളായി മാറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് നമുക്കു ചുറ്റും തെളിയുന്ന ഇത്തരം മനുഷ്യത്വമില്ലായ്മയുടെ ചുവര്‍ചിത്രങ്ങള്‍.
പുതിയ ലോകത്തിന്റെ സ്നേഹരിഹിത്യത്തെ, പുഴുവരിക്കുന്ന ജീവനുള്ള ശവമായി സ്വന്തം മാതാവിനെ മുറിക്കുള്ളില്‍ അടച്ചിടുവാന്‍ മാത്രം മനസ്സിന്റെ നനവ് നഷ്ടപ്പെടലിനെ എന്തു പേരിട്ടാണ് നാം വിളിക്കേണ്ടത്. സൌഹൃദവും, കൂട്ടായ്മയും മാനുഷികമായ മറ്റെല്ലാ വിചാരങ്ങളെയും കച്ചവടക്കണ്ണുകളോടെ മാത്രം നോക്കിക്കാണുകയും തനിക്ക് ലാഭമില്ലാത്ത ഇടങ്ങളിലേക്ക് മനുഷ്യന് നോട്ടമെത്തിക്കാതിരിക്കുകയും ചെയ്യുന്ന പുതിയ കേരളീയാവസ്ഥ മലയാളി എങ്ങനെയാണ് പാകപ്പെടുത്തി യത്..?
കേരളം മറ്റെല്ലാ ഇടങ്ങളേക്കാളും വിദ്യാഭ്യാസപരമായും ചിന്താപരമായും സാംസ്ക്കാരികമായും മുന്നിട്ടു നില്‍ക്കുന്നതിന്റെ ഉദാഹരണങ്ങള്‍ നിരത്തി അഹങ്കരിച്ചിരുന്ന മലയാള മനസ്സുകള്‍ തനിക്കു ജന്മം നല്കിയ ഗര്‍ഭപാത്രത്തെ തെരുവിലേക്ക് വലിച്ചെറിയാന്‍ മാത്രം ചെറുതായിപ്പോയത് എങ്ങനെയാണ്..?
കണ്ണീര് പരമ്പരയും റിയാലിറ്റി ഷോയിലെ എലിമിനേഷന് റൌണ്ടില്‍ മത്സരാര്‍ത്ഥികളുടെ വിട വാങ്ങല്‍ കാഴ്ചകളിലും ഹൃദയം നൊന്ത് കണ്ണീര് വാര്‍ക്കുന്ന സാദാ മലയാളി സ്വന്തം കണ്മുമ്പിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ഉള്ള് കലങ്ങാത്തെന്തു കൊണ്ടാണ്..?
‘ഞാനും എന്റെ കെട്ട്യോനും പിന്നെയൊരു മൊബൈല്‍ ഫോണും’ മതിയെന്ന പുതിയ ജീവിതമുദ്രാവാക്യത്തിലെത്തി നില്ക്കുന്ന നമ്മുടെ സമൂഹത്തെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുണയുടെയും പുതുപാഠങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ നമുക്കിടയില്‍ നിന്നും തിരിച്ചറിവിന്റെ അടയാളമായി നില്ക്കാന് കെല്‍പ്പുള്ള മനസ്സുകള്‍ എവിടെയാണുള്ളത്..?
അണുകുടുംബ വ്യവസ്ഥിതിയുടെ പുഴുവരിക്കുന്ന അവസ്ഥയിലൂടെ നന്മ എന്തെന്നും സത് പ്രവര്‍ത്തി ഏതെന്നും തിരിച്ചറിവില്ലാത്ത മുഖം നഷ്ടപ്പെട്ട സമൂഹം വിരാജിക്കുന്ന കെട്ട കാലത്തിലൂടെയുള്ള ഈ പ്രയാണത്തിന്റെ അനന്തരഫലങ്ങളറിയാന്‍ വല്ലാതെ കാലങ്ങളോളം കാത്തിരിക്കേണ്ടി വരില്ലെന്നു തന്നെയാണ് നാമോര്‍ക്കേണ്ടത്. പുതിയ തലമുറ നരച്ചവരും ചടച്ചവരുമായിത്തീരുന്ന നമ്മെ പുഴുവരിക്കാനുള്ള അവസ്ഥയിലേക്ക് തള്ളി വിടില്ല. ഒരു പക്ഷെ, അതിനു മുമ്പേ തന്നെ ജീവനോടെ കുഴിച്ചു മൂടാനുള്ള പദ്ധതികള്‍ തയ്യാറാക്കാനുള്ള മനക്കരുത്ത് അവര്‍ നേടിയിരിക്കും.ഇന്നത്തെ സമൂഹം പ്രായമായവരോട് കാണിക്കുന്ന നിന്ദയും കടപ്പാടില്ലായ്മയും കണ്ടു കൊണ്ടാണ് പുതുതലമുറ വളരുന്നത്. ഇന്ന് നമ്മുടെ കണ്മുമ്പില് അരങ്ങേറുന്നതിനേക്കാള്‍ ദാരുണാനുഭവങ്ങള്‍ മാത്രമേ അവരില്‍ നിന്നും നാം പ്രതീക്ഷിക്കാവൂ. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍, സ്നേഹത്തിന്റെ അര്‍ത്ഥമെന്തെന്ന് അവര്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ ഇന്ന് വൃദ്ധരോടും ശരണമറ്റവരോടും കാണിക്കുന്ന സമീപനത്തില്‍ മാറ്റം വരുത്തണം. നമ്മേക്കാള്‍ മുമ്പേ ലോകം കണ്ട അവരെ വേണ്ട രീതിയില്‍ ശുശ്രൂഷിക്കാനും സംരക്ഷിക്കാനുമുള്ള നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്നും നാം പിന്‍മാറാതിരിക്കണം. വാര്‍ദ്ധക്യം എന്നത് നാളെ നമ്മുടെയും അവസ്ഥയാണ്. തെരുവിന്റെ കാരുണ്യമില്ലായ്മയിലേക്കോ വൃദ്ധസദനത്തിലെ ഒറ്റപ്പെടലിലേക്കോ കാലം നമ്മെ എടുത്തെറിയാതിരിക്കണമെങ്കില്‍ നമ്മള് ചില തിരുത്തലുകള്‍ ജീവിതത്തില്‍ വരുത്തിയേ പറ്റൂ.
വൃദ്ധരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കണമെന്നുള്ള നിയമനിര്‍മ്മാണം വരെ നടത്തിയ നാടാണ് നമ്മുടേത്. ബാഹ്യമായ അത്തരം സമ്മര്‍ദ്ദങ്ങളില്‍ നിന്നല്ല സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കേണ്ട കടമ നാം ഏറ്റെടുക്കേണ്ടത്. പത്തുമാസം ചുമന്നു പ്രസവിക്കുകയും നമ്മു ടെ ഓരോ ചലനങ്ങളും തിരിച്ചറിഞ്ഞ് നമുക്ക് വേണ്ടതൊക്കെ നല്കി നമുക്കായി ജീവിച്ച ഒരു ജന്മത്തെ നമ്മുടെ കൈത്താങ്ങ് ആവശ്യമായി വരുന്ന ഘട്ടത്തില്‍ മലിന വസ്തു കുപ്പത്തൊട്ടിയിലേക്ക് എടുത്തെറിയുന്ന ലാഘവത്തോടെ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നത് സാംസ്ക്കാരികമായി ഉന്നമനം കാത്തു സൂക്ഷിക്കുന്ന കേരളസമൂഹം പിന്തുടര്ന്നു പോന്നി രുന്ന സാമാന്യരീതിക്ക് ചേര്‍ന്നതല്ല. അതിനുമപ്പുറം വിവേകശാലിയായ മനുഷ്യന് ഭൂമിയിലെ ഇതര ജീവിയേക്കാളും തരം താഴുന്ന രീതിയില്‍ അധമരാകുന്ന പ്രവര്‍ത്തിയില്‍ നിന്നും മുക്ത രാകേണ്ടതു കൂടിയുണ്ട്.ചുരുക്കത്തില്‍ ഉപേക്ഷിക്കപ്പെടുന്ന ഭാണ്ഡം കണക്കെ അനാഥരാകുന്ന വൃദ്ധജനങ്ങളുടെ സംസ്ഥാനമായി കേരളം മാറാതിരിക്കണമെങ്കില്‍ ഇത്തിരിയെങ്കിലും മനസ്സിനുള്ളില്‍ അവരോടുള്ള അനുകമ്പയും അവരുടെ നിസ്സഹയാവസ്ഥയും മനസ്സിലാക്കി അവരുടെ ശേഷിക്കുന്ന സുദിനങ്ങള്‍ വര്‍ണ്ണപ്പകിട്ടും സന്തോഷപൂരിതവുമാക്കേണ്ടത് നമ്മുടെ ഓരോരുത്തരു ടെയും ബാധ്യതയാണെന്ന സത്യം എന്നും ഉള്ളിലുണ്ടാവുമെങ്കില്‍ ഇനിയൊരു വൃദ്ധമനസ്സി ന്റെയും കണ്ണുനീര് വെളിച്ചം കേറാമുറിയുടെ മൂലയിലോ തെരുവിലോ വീണു ചിതറില്ല എന്നു നമുക്കുറപ്പിക്കാനാവും.
പഴുത്തില വീഴുമ്പോള്‍ പച്ചിലയുടെ ചിരിയായി നമ്മുടെ ചലനങ്ങള്‍ കാലം വരയ്ക്കാതിരിക്കണ മെങ്കില്‍ നാം ഇനിയെങ്കിലും മനുഷ്യനെന്ന പദത്തിന്റെ അര്‍ത്ഥമറിഞ്ഞു ജീവിച്ചേ മതിയാകൂ. വൃദ്ധജനങ്ങള്‍ വീടിന്റെ ഐശ്വര്യവും വെളിച്ചവും കാവലുമാണെന്ന ശുഭചിന്ത നമ്മുടെ ഓരോരുത്തരുടെയും ഉള്ളിന്റെയുള്ളില്‍ എന്നുമുണ്ടാകട്ടെ.