Tuesday, March 1, 2011

വൈകല്യത്തോട് പൊരുതുന്ന എഴുത്തുകാരിക്ക് തുണയായി ചെരാത്

റിയാദ്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനവും ഒപ്പം വേദനയുമായ റഫീനയുടെ ചികിത്സാ ധനസമാഹാരണത്തിനു വേണ്ടി റിയാദിലെ ചെരാത് സാഹിത്യ വേദി മുന്നിട്ടിറങ്ങുന്നു.തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനമായ റഫീന പി.പി. എന്ന എഴുത്തുകാരി പിറന്നു വീണ നാള്‍തൊട്ട് വേദനയുടെ മുള്‍വഴികളാണ് താണ്ടുന്നത്. ജന്‍മനാ ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം തലവന്‍ ഡോ. അക്ബര്‍ ശരീഫ് വര്‍ഷങ്ങളുടെ നിരന്തരമായ ചികിത്സയിലൂടെ വേര്‍പെടുത്തി. ഈ ചികിത്സ നടന്നത് വളരെ ചെറുപ്പത്തിലാണ്. ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകിക്കൊണ്ട് റഫീന കവിതയും കഥയും എഴുതാന്‍ തുടങ്ങി. എട്ടാമത്തെ വയസ്സിലാണ് റഫീനയുടെ ആദ്യകവിത പ്രകാശിതമായത്. സാഹിത്യതല്‍പ്പരനല്ലെങ്കിലും കൂടി റഫീനയുടെ ഉപ്പൂപ്പയാണ് കൊച്ചുമകളിലെ കവിയത്രിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഒട്ടേറെ കവിതകള്‍ റഫീനയില്‍ നിന്നും പിറവി കൊണ്ടു. പിന്നീട് രണ്ടായിരത്തി എഴില്‍ കോഴിക്കോട് സാഹിത്യ പുസ്തക പ്രകാശനം ‘ഇനിയും വരാത്ത കവിത’ എന്ന പേരില്‍ റഫീനയുടെ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശിശുക്ഷേമ സമിതി അവാര്‍ഡ് ലഭിച്ചു. അടുത്ത വര്‍ഷം തന്നെ ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങുകയുണ്ടായി.ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വേര്‍പെടുത്തിയ ഡോ.അക്ബര്‍ ശരീഫിന്റെ അന്നത്തെ പ്രഖ്യാപനം റഫീന സ്വന്തം വിരലുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുമെന്നായിരുന്നു. ചികിത്സയുടെ ഫലവും പ്രാര്‍ത്ഥനയുടെ പുണ്യവുമായി റഫീന കവിതയും കഥയും കൂടാതെ ഗ്ളാസ് പെയിന്റിംഗിലും ചിത്രരചനയിലും സാരി ഡിസൈനിംഗിലുമൊക്കെയായി തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. സര്‍ഗ രചനയില്‍ ഈ മിടുക്കിയെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. പത്തൊമ്പതുകാരിയായ റഫീന ഇപ്പോള്‍ കണ്ണൂര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.ഇനിയും വരാത്ത കവിതയുടെ രണ്ടു പതിപ്പുകള്‍ക്കു ശേഷം അനാട്ടമി ഓഫ് ഫ്രോഗ് (കഥകള്‍), പുല്‍ച്ചാടിയുടെ സ്വപ്നം (കവിതകള്‍), എന്നീ പുസ്തകങ്ങള്‍ പുറത്തിറങ്ങി. നാലാമത്തെ പുസ്തകമായ നിറയെ നിറയെ നിറയെ കവിത (ബാലസാഹിത്യം) ഫെബ്രുവരി പതിനേഴിന് പുറത്തിറങ്ങി . ഈ സന്തോഷങ്ങള്‍ക്കിടയിലും സ്വന്തം ശാരീരിക പ്രയാസങ്ങള്‍ റഫീനയെ വല്ലാതെ അലട്ടുന്നുണ്ട്. വലത്തെ കാല്‍മുട്ടിന് സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ഇരട്ട ചിരട്ടകളാണുള്ളത്. ഇതിനു പുറമെ ഇരുകാലുകളും വളഞ്ഞാണ് നില്‍ക്കുന്നത്. വലത്തെ കാല്‍മുട്ടിന് കടുത്ത വേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍ അക്ബര്‍ ശരീഫിന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിലെ ഡോ. ഗോപിയെ സമീപിച്ചു. എന്നാല്‍ ഇരു ഡോക്ടര്‍മാരുടെയും തീരുമാനം പാലക്കാട്ടെ ആര്‍.വി. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇലിസറോവ് ടെക്നോളജിയിലെ ഡോ. വാസുദേവനെ സമീപിക്കാനായിരുന്നു. ഡോ. വാസുദേവന്റെ പരിശോധനയില്‍ ഇരുകാലുകളിലും ‘പാര്‍ഷ്യല്‍ കന്‍ജെനിറ്റല്‍ ഹെമിമീലിയ വിത്ത് മിറര്‍ഫൂട്ട് ഡിഫോര്‍മിറ്റി’ എന്ന സങ്കീര്‍ണ്ണമായ അംഗവൈകല്യരോഗമാണെന്ന് കണ്ടെത്തി. ഡോക്ടറുടെ നിര്‍ദ്ദേശം കഴിയുന്നതും പെട്ടെന്ന് ഓപ്പറേഷന്‍ നടത്തുക എന്നതാണ്. ഇത് വൈകിച്ചാല്‍ ഒരു പക്ഷെ റഫീന കിടപ്പിലാവാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു. ഇരുകാലുകളിലും ഇല്ലിസറോവ് ടെക്നോളജി എന്ന നൂതനമായ മാര്‍ഗ്ഗമുപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ അനേകം ഓപ്പറേഷനുകള്‍ ആവശ്യമായി വരും. ഈ ചികിത്സക്ക് മൊത്തം നാലു ലക്ഷം രൂപ ചെലവു വരുമെന്നാണ് സൂചന. റഫീനക്ക് ഒരു വയസ്സുള്ളപ്പോള്‍ പിതാവ് ഉമ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതാണ്. ഹൃദ്രോഗിയായ ഉപ്പൂപ്പയും രോഗിയായ ഉമ്മൂമ്മയും ഉമ്മയുമടങ്ങുന്ന നിര്‍ദ്ദന കുടുംബം ഇത്രയും വലിയൊരു തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. നാട്ടുകാരില്‍ ചിലരും അടുപ്പമുള്ളവരുമൊക്കെ ചെറിയ സഹായവുമായി രംഗത്തുണ്ട്. മാര്‍ച്ച് മാസത്തില്‍ ഓപ്പറേഷന്‍ നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ചെരാത് സാഹിത്യവേദിയുടെ റഫീന ചികിത്സാ പദ്ധതിയുമായി സഹകരിക്കാന്‍ സുമനസ്സുകള്‍ റഫീഖ് പന്നിയങ്കരയുമായി
(00 966 553 363 454) ബന്ധപ്പെടണമെന്ന് ചെരാത് പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
റഫീനയുടെ അക്കൌണ്ട് നമ്പര്‍
A/C No. 67113192685,
STATE BANK OF TRAVANCORE,
FATHIMA MATHA BUILDING,
N.H ROAD THALIPARAMBA-670141,

Friday, January 7, 2011

പച്ചിലച്ചിരികളോട് പറയാനുള്ളത്

‘മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു.- ക്ഷീണത്തിനു മേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്. അവന്റെ മുല കുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ് - എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ..' ഇത് ഖുര്‍ആനിലെ ഒരു വാക്യമാണ്. ഖുര്‍ആനില്‍ തന്നെ മറ്റൊരിടത്ത് ‘തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാ ക്കളില്‍) ഒരാളോ അവരില്‍ രണ്ടു പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ' എന്നു പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്കു പറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക് അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ..ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്നു നീ പറയുകയും ചെയ്യുക. (വി. ഖുര്‍ആന്‍: അദ്ധ്യായം 17. 24,25) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വാര്‍ദ്ധ്യക്യത്തില്‍ സ്വന്തം മാതാവിന് ഭക്ഷണവും ചികിത്സയും, എന്തിന് കാറ്റും വെളിച്ചവും പോലും നിഷേധിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യത്തിന്റെ പുഴുവരിക്കുന്ന കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടാനാണ് മുകളില്‍ ദൈവീകമായ വചനങ്ങളില്‍ ചിലത് കോറിയിട്ടത്. മനുഷ്യര്‍ സ്വയം ദ്വീപുകളായി മാറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് നമുക്കു ചുറ്റും തെളിയുന്ന ഇത്തരം മനുഷ്യത്വമില്ലായ്മയുടെ ചുവര്‍ചിത്രങ്ങള്‍.

പുതിയ ലോകത്തിന്റെ സ്നേഹരിഹിത്യത്തെ, പുഴുവരിക്കുന്ന ജീവനുള്ള ശവമായി സ്വന്തം മാതാവിനെ മുറിക്കുള്ളില്‍ അടച്ചിടുവാന്‍ മാത്രം മനസ്സിന്റെ നനവ് നഷ്ടപ്പെടലിനെ എന്തു പേരിട്ടാണ് നാം വിളിക്കേണ്ടത്. സൌഹൃദവും, കൂട്ടായ്മയും മാനുഷികമായ മറ്റെല്ലാ വിചാരങ്ങളെയും കച്ചവടക്കണ്ണുകളോടെ മാത്രം നോക്കിക്കാണുകയും തനിക്ക് ലാഭമില്ലാത്ത ഇടങ്ങളിലേക്ക് മനുഷ്യന്‍ നോട്ടമെത്തിക്കാതിരിക്കുകയും ചെയ്യുന്ന പുതിയ കേരളീയാവസ്ഥ മലയാളി എങ്ങനെയാണ് പാകപ്പെടുത്തി യത്..?

കേരളം മറ്റെല്ലാ ഇടങ്ങളേക്കാളും വിദ്യാഭ്യാസപരമായും ചിന്താപരമായും സാംസ്ക്കാരികമായും മുന്നിട്ടു നില്‍ക്കുന്നതിന്റെ ഉദാഹരണങ്ങള്‍ നിരത്തി അഹങ്കരിച്ചിരുന്ന മലയാള മനസ്സുകള്‍ തനിക്കു ജന്‍മം നല്‍കിയ ഗര്‍ഭപാത്രത്തെ തെരുവിലേക്ക് വലിച്ചെറിയാന്‍ മാത്രം ചെറുതായിപ്പോയത് എങ്ങനെയാണ്..?

കണ്ണീര്‍ പരമ്പരയും റിയാലിറ്റി ഷോയിലെ എലിമിനേഷന്‍ റൌണ്ടില്‍ മത്സരാര്‍ത്ഥികളുടെ വിട വാങ്ങല്‍ കാഴ്ചകളിലും ഹൃദയം നൊന്ത് കണ്ണീര്‍ വാര്‍ക്കുന്ന സാദാ മലയാളി സ്വന്തം കണ്‍മുമ്പിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ഉള്ള് കലങ്ങാത്തെന്തു കൊണ്ടാണ്..?

‘ഞാനും എന്റെ കെട്ട്യോനും പിന്നെയൊരു മൊബൈല്‍ ഫോണും’ മതിയെന്ന പുതിയ ജീവിതമുദ്രാവാക്യത്തിലെത്തി നില്‍ക്കുന്ന നമ്മുടെ സമൂഹത്തെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുണയുടെയും പുതുപാഠങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ നമുക്കിടയില്‍ നിന്നും തിരിച്ചറിവിന്റെ അടയാളമായി നില്‍ക്കാന്‍ കെല്‍പ്പുള്ള മനസ്സുകള്‍ എവിടെയാണുള്ളത്..?

അണുകുടുംബ വ്യവസ്ഥിതിയുടെ പുഴുവരിക്കുന്ന അവസ്ഥയിലൂടെ നന്‍മ എന്തെന്നും സത് പ്രവര്‍ത്തി ഏതെന്നും തിരിച്ചറിവില്ലാത്ത മുഖം നഷ്ടപ്പെട്ട സമൂഹം വിരാജിക്കുന്ന കെട്ട കാലത്തിലൂടെയുള്ള ഈ പ്രയാണത്തിന്റെ അനന്തരഫലങ്ങളറിയാന്‍ വല്ലാതെ കാലങ്ങളോളം കാത്തിരിക്കേണ്ടി വരില്ലെന്നു തന്നെയാണ് നാമോര്‍ക്കേണ്ടത്. പുതിയ തലമുറ നരച്ചവരും ചടച്ചവരുമായിത്തീരുന്ന നമ്മെ പുഴുവരിക്കാനുള്ള അവസ്ഥയിലേക്ക് തള്ളി വിടില്ല. ഒരു പക്ഷെ, അതിനു മുമ്പേ തന്നെ ജീവനോടെ കുഴിച്ചു മൂടാനുള്ള പദ്ധതികള്‍ തയ്യാറാക്കാനുള്ള മനക്കരുത്ത് അവര്‍ നേടിയിരിക്കും.ഇന്നത്തെ സമൂഹം പ്രായമായവരോട് കാണിക്കുന്ന നിന്ദയും കടപ്പാടില്ലായ്മയും കണ്ടു കൊണ്ടാണ് പുതുതലമുറ വളരുന്നത്. ഇന്ന് നമ്മുടെ കണ്‍മുമ്പില്‍ അരങ്ങേറുന്നതിനേക്കാള്‍ ദാരുണാനുഭവങ്ങള്‍ മാത്രമേ അവരില്‍ നിന്നും നാം പ്രതീക്ഷിക്കാവൂ. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍, സ്നേഹത്തിന്റെ അര്‍ത്ഥമെന്തെന്ന് അവര്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ ഇന്ന് വൃദ്ധരോടും ശരണമറ്റവരോടും കാണിക്കുന്ന സമീപനത്തില്‍ മാറ്റം വരുത്തണം. നമ്മേക്കാള്‍ മുമ്പേ ലോകം കണ്ട അവരെ വേണ്ട രീതിയില്‍ ശുശ്രൂഷിക്കാനും സംരക്ഷിക്കാനുമുള്ള നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്നും നാം പിന്‍മാറാതിരിക്കണം. വാര്‍ദ്ധക്യം എന്നത് നാളെ നമ്മുടെയും അവസ്ഥയാണ്. തെരുവിന്റെ കാരുണ്യമില്ലായ്മയിലേക്കോ വൃദ്ധസദനത്തിലെ ഒറ്റപ്പെടലിലേക്കോ കാലം നമ്മെ എടുത്തെറിയാതിരിക്കണമെങ്കില്‍ നമ്മള്‍ ചില തിരുത്തലുകള്‍ ജീവിതത്തില്‍ വരുത്തിയേ പറ്റൂ.

വൃദ്ധരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കണമെന്നുള്ള നിയമനിര്‍മ്മാണം വരെ നടത്തിയ നാടാണ് നമ്മുടേത്. ബാഹ്യമായ അത്തരം സമ്മര്‍ദ്ദങ്ങളില്‍ നിന്നല്ല സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കേണ്ട കടമ നാം ഏറ്റെടുക്കേണ്ടത്. പത്തുമാസം ചുമന്നു പ്രസവിക്കുകയും നമ്മു ടെ ഓരോ ചലനങ്ങളും തിരിച്ചറിഞ്ഞ് നമുക്ക് വേണ്ടതൊക്കെ നല്‍കി നമുക്കായി ജീവിച്ച ഒരു ജന്‍മത്തെ നമ്മുടെ കൈത്താങ്ങ് ആവശ്യമായി വരുന്ന ഘട്ടത്തില്‍ മലിന വസ്തു കുപ്പത്തൊട്ടിയിലേക്ക് എടുത്തെറിയുന്ന ലാഘവത്തോടെ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നത് സാംസ്ക്കാരികമായി ഉന്നമനം കാത്തു സൂക്ഷിക്കുന്ന കേരളസമൂഹം പിന്തുടര്‍ന്നു പോന്നി രുന്ന സാമാന്യരീതിക്ക് ചേര്‍ന്നതല്ല. അതിനുമപ്പുറം വിവേകശാലിയായ മനുഷ്യന്‍ ഭൂമിയിലെ ഇതര ജീവിയേക്കാളും തരം താഴുന്ന രീതിയില്‍ അധമരാകുന്ന പ്രവര്‍ത്തിയില്‍ നിന്നും മുക്ത രാകേണ്ടതു കൂടിയുണ്ട്.ചുരുക്കത്തില്‍ ഉപേക്ഷിക്കപ്പെടുന്ന ഭാണ്ഡം കണക്കെ അനാഥരാകുന്ന വൃദ്ധജനങ്ങളുടെ സംസ്ഥാനമായി കേരളം മാറാതിരിക്കണമെങ്കില്‍ ഇത്തിരിയെങ്കിലും മനസ്സിനുള്ളില്‍ അവരോടുള്ള അനുകമ്പയും അവരുടെ നിസ്സഹയാവസ്ഥയും മനസ്സിലാക്കി അവരുടെ ശേഷിക്കുന്ന സുദിനങ്ങള്‍ വര്‍ണ്ണപ്പകിട്ടും സന്തോഷപൂരിതവുമാക്കേണ്ടത് നമ്മുടെ ഓരോരുത്തരു ടെയും ബാധ്യതയാണെന്ന സത്യം എന്നും ഉള്ളിലുണ്ടാവുമെങ്കില്‍ ഇനിയൊരു വൃദ്ധമനസ്സി ന്റെയും കണ്ണുനീര്‍ വെളിച്ചം കേറാമുറിയുടെ മൂലയിലോ തെരുവിലോ വീണു ചിതറില്ല എന്നു നമുക്കുറപ്പിക്കാനാവും.

പഴുത്തില വീഴുമ്പോള്‍ പച്ചിലയുടെ ചിരിയായി നമ്മുടെ ചലനങ്ങള്‍ കാലം വരയ്ക്കാതിരിക്കണ മെങ്കില്‍ നാം ഇനിയെങ്കിലും മനുഷ്യനെന്ന പദത്തിന്റെ അര്‍ത്ഥമറിഞ്ഞു ജീവിച്ചേ മതിയാകൂ. വൃദ്ധജനങ്ങള്‍ വീടിന്റെ ഐശ്വര്യവും വെളിച്ചവും കാവലുമാണെന്ന ശുഭചിന്ത നമ്മുടെ ഓരോരുത്തരുടെയും ഉള്ളിന്റെയുള്ളില്‍ എന്നുമുണ്ടാകട്ടെ.

Tuesday, December 21, 2010

കോഴിക്കോട്



സാമൂതിരിയുടെ പ്രൌഢ ഭൂമിക..
ചരിത്രത്തിലെവിടെയൊക്കെയോ
ഇവിടുത്തെ ഇടുങ്ങിയ തെരുവീഥികളുണ്ട്.

പ്രണയവിഷാദങ്ങള്‍ സ്വരരാഗ ധാരയായ്
നെഞ്ചിലേറ്റുന്ന മാളികപ്പുറങ്ങള്‍,
മൈലാഞ്ചിക്കരങ്ങളുടെ
ഒപ്പനത്താളങ്ങളുയര്‍ന്ന കോയത്തറവാടുകള്‍..

പാളയം റോഡിലെ
സ്വര്‍ണ്ണത്തിളക്കമുള്ള വെയിലിനു
വല്ലാത്തൊരു ഗന്ധമാണ്.
താഴെ പാളയം
ചീഞ്ഞ മാങ്ങയും തക്കാളിയുമായ് നാറുമ്പോള് ‍
വലിയങ്ങാടി ചായപ്പൊടിയുടേയും
ബസുമതി അരിയുടേയും ഗന്ധമാണ്.

മിഠായ് തെരുവ്..
അലങ്കാരദീപങ്ങളില്‍ മുങ്ങിത്താണ്..,
ഉറക്കമിളച്ചിരുന്ന്.. അതിഥികളെ സ്വീകരിച്ച്..
പ്രതാപം മായാതെ കോഴിക്കോടിന്റെ പ്രൌഢിയെ പേറുന്നു.

ഹല്‍വ ബസാര്‍..
ഭൂമിയില്‍ മറ്റെവിടെയെങ്കിലും
ഹല്‍വയ്ക്ക് മാത്രമായൊരു ബസാറുണ്ടെന്ന്പറയുന്നവന്‍ മുഴുഭ്രാന്തന്‍.
ഗണ്ണി സ്ട്രീറ്റ്..
കീറച്ചാക്കു പോലെ ഇഴ പൊട്ടിയ ജന്‍മങ്ങളുടേതെന്നാരോ പാടുന്നു.
കൊപ്ര ബസാര്‍..
പേര് പോലെ തന്നെഉണങ്ങി ഈച്ചയാര്‍ത്ത്..

കല്ലായിപ്പുഴ..
അവളിന്ന് മണവാട്ടിയല്ല..
കൂനിക്കൂടിയൊഴുകുന്ന പടുവൃദ്ധ.
തളിക്കുളം..
വിനായക ക്ഷേത്രത്തിന്റെ നിഴല്‍ വീഴുന്ന
സുഖക്കാഴ്ച.
നഗരത്തിന്റെ മണവാട്ടികള്‍
‍കുളിച്ചീറന്‍ മാറുന്നത്
ഓളങ്ങളുടെ ദുര്യോഗമെന്നാരുമറിയുന്നില്ല.
ചതുരമെന്ന പച്ചത്തുരുത്തിനരികെ
തെളിനീരിളകുന്ന മാനാഞ്ചിറ..
വേനല്‍ കത്തുമ്പോള്‍ നഗരത്തിന്റെ കുടിനീരാണിത്.
മാവൂര്‍ റോഡ്..
ചെളിക്കുണ്ടായിരുന്നെന്ന് പഴമക്കാര്‍..
ആരവങ്ങളാല്‍ വീര്‍പ്പു മുട്ടുന്ന നഗരഹൃദയം.അഭിനവ സംസ്ക്കാരം..
നെടുവീര്‍പ്പുകലുതിര്‍ത്ത് സത്യത്തിന്റെ തുറമുഖം കടലെടുക്കുന്നതായ് വാര്‍ത്തയോതുമ്പോള്‍..

നന്‍മയുടെ നങ്കൂരത്തിന് തുരുമ്പെടുത്തതായ് പരിതപിക്കുമ്പോഴും

നന്മയുടെ നിഴലിനിയും ബാക്കിയിവിടെയുണ്ടെന്നറിയുക..!

Saturday, December 11, 2010

ഒറ്റപ്പെടുന്നവന്റെ ആത്മഗതങ്ങള്‍


പ്രവാസജീവിതം നമുക്ക് ഒത്തിരി യാതനകള്‍ തരുന്നു എന്നതിനേക്കാള്‍ ഏറെ സൌഭാഗ്യങ്ങളും വെച്ചു നീട്ടുന്നുണ്ട്. നാടിന്റെ പച്ചപ്പും സന്തോഷങ്ങളും നഷ്ടപ്പെടുന്നതിന്റെ ആകുലത ഒരു വശത്ത് നീറുമ്പോള്‍ നേട്ടങ്ങളുടെ കൈയൊപ്പുകളും ഈ വാഴ്വില്‍ പതിയുന്നുണ്ട്. ജീവിത നിലവാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാമെങ്കിലും ഗള്‍ഫ് ജീവിതം വിരസവും മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമാണെന്ന് കുറിക്കപ്പെടുമ്പോള്‍ സാമാന്യ ഭൂരിപക്ഷത്തിന് മറിച്ചൊര ഭിപ്രായം ഉണ്ടാവാനിടയില്ല.
തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, നാട്ടിലെ സ്വന്തം കുടുംബപ്രശ്നങ്ങള്‍, വര്‍ഷങ്ങളായിട്ടും ജീവി ക്കുന്ന ദേശത്തിന്റെ കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതിരിക്കുക, ഒപ്പം മനസ്സിന്റെ വിങ്ങലുകള്‍ പങ്കുവെയ്ക്കപ്പെടാന്‍ വിശ്വസിക്കാനും സ്നേഹിക്കാനും കഴിയുന്ന സുഹൃത്തിനെ ലഭിക്കാതിരിക്കുക തുടങ്ങിയവയൊക്കെ വല്ലാത്തൊരു അലട്ടലായി നമ്മോടൊപ്പ മുണ്ടാകും.
സ്വന്തം പ്രയാസങ്ങള്‍ ഇറക്കി വെയ്ക്കാന്‍ ഒരത്താണിയില്ലാത്ത അവസ്ഥ തീര്‍ത്തും ഭീകരമാണ്. അതിനു തക്ക മനസ്സടുപ്പങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ നമ്മില്‍ പലരും പരാജിതരുമാണ്.
ഞാനെന്തിനാണ് എന്റെ പ്രയാസങ്ങളും വിഷമങ്ങളും അപരനെ അറിയിക്കുന്നത് എന്ന ചിന്ത യാണ് ആദ്യം സ്വയം വന്നു പൊതിയുക. ഇനി, ജീവിതത്തിലെ ഇഴയടുപ്പങ്ങളായി തോന്നുന്ന വരോട് മനസ്സു തുറന്ന് അല്‍പ്പം ആശ്വാസം കണ്ടെത്താമെന്ന് കരുതുന്ന നേരത്ത് ഉരല് ചെന്ന് ചെണ്ടയോട് സങ്കടമോതുന്ന അവസ്ഥാവിശേഷങ്ങളാവും മനസ്സിലോടിയെത്തുക.
സഹപ്രവര്‍ത്തകന്റെയോ, സഹമുറിയന്റെയോ വിഷമങ്ങളും ജീവിത പായ്യാരങ്ങളും തൊട്ടു മുമ്പില്‍ തുറക്കപ്പെടുമ്പോള്‍ അതിന് കാതു കൊടുക്കാന്‍ നേരമില്ലാതെ നമുക്ക് ചുറ്റുമുള്ളവരി ല്‍ പലരും പരക്കം പായുകയാണ്. സ്വന്തം വേദനകള്‍ കേള്‍ക്കാന്‍, ആശ്വസിപ്പിക്കലിന്റെ തേന്‍ പുരട്ടാന്‍ ഒരു മനസ്സ് തന്നോടൊപ്പമില്ലാതെ പലരും വിഷാദരോഗികളും ഏകാകികളുമായി മാറു മ്പോള്‍ ദൈവഭൂമിയിലെ പ്രജളെന്ന് സ്വയമവരോതിതരായി, സ്നേഹത്തിന്റേയും അനുകമ്പയു ടെയും വക്താക്കളാണെന്ന് മുക്രയിട്ട് നമ്മളൊക്കെ മേനി നടിച്ചു നടക്കും.
ഈ മേനി നടിക്കലിനപ്പുറം നമുക്കിടയിലെ എത്ര പേരുണ്ട് അന്യന്റെ മാനസിക നൊമ്പരങ്ങള്‍ ക്ക് കണ്ണും കാതും കൊടുക്കുന്നവര്‍.
ഇതെഴുതുമ്പോള്‍ സുഹൃത്തു കൂടിയായ ഡോക്ടര്‍ പറഞ്ഞ കാര്യമാണ് മനസ്സിലേക്കോടിയെ ത്തുന്നത്.
തന്നെ തേടിയെത്തുന്ന രോഗികളുടെ (തൊണ്ണൂറു ശതമാനവും ഔഷധചികിത്സ ആവശ്യമില്ലാ ത്തവരാണെന്ന് ഡോക്ടറുടെ സാക്ഷ്യമൊഴി) യഥാര്‍ത്ഥ പ്രശ്നമെന്തെന്ന് ചെവി കൊടുക്കാന്‍ ഗള്‍ഫ് നഗരങ്ങളില്‍ ജോലി ചെയ്യുന്ന എത്ര ശതമാനം ഡോക്ടര്‍മാര്‍ തയ്യാറാണെന്നുള്ളത് ഒരന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നുള്ള വസ്തുത അംഗീകരിക്കാന്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അല്‍പ്പം മാനസിക വിഷമമുണ്ടാകുമെന്നത് അനിഷേധ്യമായ സത്യം.
രോഗവിവരണങ്ങളോടൊപ്പം അയാളുടെ ചുറ്റുപാടുകളെക്കുറിച്ചും ജീവിതപ്രാരാബ്ധങ്ങളെ പ്പറ്റിയും മനസ്സടുപ്പത്തോടെ ആരായുമ്പോള്‍ വ്യക്തമാകും വരുന്നയാളുടെ ദേഹാസ്വസ്ഥ്യത്തി ന്റേയും മാനസികവ്യഥകളെയും പറ്റി. അതറിയാനും കേള്‍ക്കാനുമുള്ള പലരുടെയും സമയ ക്കുറവും വൈമനസ്യവും കാണിക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രശ്നമറിയാതെ ചികിത്സ നിര്‍ണ്ണയ വും മറ്റും നടക്കുന്നത്.
ഗള്‍ഫ് നാടുകളില്‍ ഏറി വരുന്ന വിഷാദരോഗവും കൂടാതെ ആത്മഹത്യാ പ്രവണതയും ഒക്കെ ഉള്ളവരായ ഒരു മഹാഭൂരിപക്ഷമായി പ്രവാസി മലയാളിസമൂഹം മാറുന്നതിന്റെ പൊരുളിലേക്ക് മുഖ്യധാരാ സമൂഹം കണ്ണയക്കാത്തതെന്താണെന്ന് ഏറെ ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യമൊ ന്നുമില്ലെന്നാണ് പ്രവാസിമലയാളികളുടെ ക്ഷേമത്തിനായി കച്ച കെട്ടിയിറങ്ങിയവര്‍ പോലും ഇതിന്റെ മൂലകാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ നാം മനസ്സിലാക്കേ ണ്ടത്.
സമകാലീന സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ സാഹിത്യ ചലനങ്ങളെക്കുറിച്ചും മറ്റു സമസ്ത മേഖലകളിലെയും അതാതു കാലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും മറ്റും ചര്‍ച്ച യും സംവാദങ്ങളും സംഘടിപ്പിക്കുന്ന നമ്മളൊക്കെ സാധാരണക്കാരായ പ്രവാസികളുടെ ഇത്ത രം ദുരിതങ്ങളെക്കുറിച്ച് മനഃസംഘര്‍ഷങ്ങളെക്കുറിച്ചൊക്കെ എത്രമാത്രം ബോധവാന്‍മാരാണ്?
കടങ്ങളും കടമകളും തീര്‍ക്കാന്‍ കടല്‍ കടന്നെത്തിയവന്‍ താങ്ങാവുന്നതിലപ്പുറം ബാധ്യതക ളും മാറാരോഗങ്ങളുമായി മരുഭൂമിയുടെ വിജനതയില്‍, ലേബര്‍ക്യാമ്പിന്റെ ഇരുള്‍കോണുക ളില്‍ ഭീമാകാരമായി വളരുന്ന ഗള്‍ഫ് നഗരത്തിലെ ആള്‍ക്കൂട്ടത്തിന്‍ അര്‍ത്ഥമില്ലായ്മകളില്‍ സ്വത്വം നഷ്ടപ്പെടുന്നതിലെ ആധികളുമായി ലക്ഷ്യം നഷ്ടപ്പെട്ട് ഒഴുകുമ്പോള്‍ സാന്ത്വനത്തിന്റെ കുഞ്ഞു ചങ്ങാടമായി ഒപ്പമൊഴുകാന്‍ നമ്മളൊക്കെ ഒരിത്തിരി സമയം കണ്ടെത്തിയാല്‍ ഈ ഭൂമികയിലെ ചിലര്‍ക്കെങ്കിലും ആശ്വാസം ലഭിക്കുമെന്നതില്‍ ആശങ്ക വേണ്ട.


വാല്‍ക്കഷ്ണം:

'ഏതു യാതനയും നമുക്ക് സഹിക്കാം.
പങ്കു വെയ്ക്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍.
ഒറ്റയ്ക്കാവുക എന്നത് എത്ര ദുഷ്ക്കരമാണെന്നോ.
വാക്കുകള്‍ നമ്മുടെയുള്ളില്‍ കിടന്നു പരല്‍മീനുകളെപ്പോലെ പിടയ്ക്കും.
പങ്കു വെയ്ക്കപ്പെടാനാവാത്ത വികാരങ്ങള്‍ വിങ്ങുകയും പതയുകയും വായില്‍ നിന്നു നുരയുക യും ചെയ്യും.
സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഒരു കാതുണ്ടാവണം.
നമുക്കു നേരെ നോക്കാന്‍ രണ്ടു കണ്ണുകളുണ്ടാവണം.
നമുക്കൊപ്പമൊഴുകാന്‍ ഒരു കവിള്‍ത്തടമുണ്ടാകണം.
ഇല്ലെങ്കില്‍ പിന്നതു ഭ്രാന്തില്‍ ചെന്നാവും അവസാനിക്കുക. അല്ലെങ്കില്‍ ആത്മഹത്യയില്‍.
ഏകാന്ത തടവിനൊക്കെ വിധിക്കപ്പെടുന്നവര്‍ ഭ്രാന്തരായിപ്പോകുന്നതിന്റെ കാരണം അതാവാം.'

('ആടുജീവിതം' എന്ന നോവലില്‍ നിന്ന്)

Monday, October 11, 2010

എം.എസ്. ബാബുരാജ്


കാലത്തിന്റെ മലവെള്ളപ്പാച്ചിലിലും മലയാള മനസ്സിന്റെ ഉള്ളറകളില്‍ നിന്നും
മാഞ്ഞു പോവാത്ത ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന
സംഗീത ചക്രവര്‍ത്തി മുഹമ്മദ് സഹീര്‍ ബാബു എന്ന എം.എസ്. ബാബുരാജ്
വിഷാദഗാനങ്ങളുടെ ഒത്തിരി പുഷ്പങ്ങള്‍ ബാക്കി വെച്ച് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് ഓക്ടോബര്‍ ഏഴിന് മുപ്പത്തിരണ്ട് വര്‍ഷം തികയുന്നു

ഇനിയും പാടിത്തീരാത്ത വിഷാദഗാനങ്ങളുടെ പാമരനാം പാട്ടുകാരന്‍.മലയാള സിനിമാ ഗാനങ്ങള്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരിക പ്രഭാവത്താല്‍ അനുഭൂതിദായകമാക്കി മാറ്റിയ സംഗീത ചക്രവര്‍ത്തി എം.എസ്. ബാബുരാജ്.ഭാവസാന്ദ്രമായ കവിതാസകലങ്ങള്‍ ശ്രവണമധുരാക്കി, കേട്ടാലും കേട്ടാലുംമതി വരാത്ത ഗാനത്തിന്‍ മണിമുത്തുകളാക്കി കൈരളിയുടെ കാതിന് വിരുന്നൂട്ടിയ ആ വിഷാദഗായകന്‍എവിടെയോ മറഞ്ഞിരുന്ന് ആസ്വാദകര്‍ക്കിഷ്ടമുള്ള മധുരലളിതഗാനങ്ങള്‍ നീട്ടിമൂളുന്നുണ്ടാവണം.പ്രണയാര്‍ച്ചനപ്പൂക്കളിറുത്ത് വിളിച്ചിട്ടും വിളിച്ചിട്ടും വരാത്ത വിരുന്നുകാരനു വേണ്ടിപൌര്‍ണ്ണമി സന്ധ്യയില്‍ പാലാഴി നീന്തിവരുന്ന, മുരളികയൂതുന്ന ആട്ടിടയന്‍.അന്യഭാഷാ ഗാനങ്ങളുടെ ഈണമനുസരിച്ച് വരികള്‍ ചിട്ടപ്പെടുത്തി യാന്ത്രികമായആലാപനത്തിന്റെ വിരസതയനുഭവിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ മലയാള സിനിമാ സംഗീതത്തിന്വ്യതിരിക്തമായ ഭാവതലങ്ങള്‍ സമ്മാനിച്ച ആ വലിയ കലാകാരന്‍.. കോഴിക്കോട്ടുകാരുടെ ബാബുക്കയെന്ന ബാബുരാജ്.മലയാള സിനിമാ രംഗം ഇത്രയധികം പുരോഗതി പ്രാപിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ശുദ്ധ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ തേന്‍തുള്ളിയിറ്റിച്ച് ചാലിച്ചെടുത്ത മധുരഗാനങ്ങള്‍ കാലത്തെഅതിജീവിച്ച് നിലനില്‍ക്കുന്നതിന്റെ രഹസ്യം ലാളിത്യത്തിന്റെ പട്ടുറുമാലില്‍ പൊതിഞ്ഞ രാഗധാരയില്‍സമ്പുഷ്ടമാണ് എന്നതു തന്നെ.ശാസ്ത്രീയമായി സംഗീതപഠനം നടത്തുകയോ അക്കാദമിക് തലത്തില്‍ ബിരുദമെടുക്കുകയോ ചെയ്യാത്തഅദ്ദേഹത്തിന്റെ കഴിവുകള്‍ ജന്‍മസിദ്ധമാണ് എന്നതാണ് ഇതിനു നിദാനം.വയലാര്‍ ബാബുരാജ് കൂട്ടുകെട്ടില്‍ നിന്നും ജന്‍മം കൊണ്ട നദികളില്‍ സുന്ദരി യമുന.., ഗംഗയാറൊഴുകുന്ന നാട്ടില്‍..,വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്..., ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന..., സൂര്യകാന്തീ..സൂര്യകാന്തീ.. സ്വപ്നം കാണുവതാരെ... ആ നിര നീളുകയാണ്.അഞ്ജനക്കണ്ണെഴുതി.. ആലിലത്താലി ചാര്‍ത്തി.., വാസന്തപഞ്ചമി നാളില്‍..വരുമെന്നൊരു കാനാവ് കണ്ടു..., താമരക്കുമ്പിളല്ലോ മമഹൃദയം.., പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം..പാട്ടുകാരന്‍..,അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല.., ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍..., കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍...,തളിരിട്ട കിനാക്കള്‍..., താമസമെന്തേ വരുവാന്‍.. പ്രാണസഖി..., പാതിരാവില്ല പൌര്‍ണ്ണമി കന്യയ്ക്ക്..., ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ... തുടങ്ങിയ ഗാനങ്ങള്‍ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങളായി ഇന്നും നിലനില്‍ക്കുന്നു.ഇന്നും നമ്മളൊക്കെ കേള്‍ക്കാനിഷ്ടപ്പെടുന്ന അകലെയകലെ നീലാകാശം.., കടലേ.. നീലക്കടലേ..., തുടങ്ങി എത്ര ഗാനങ്ങളാണ് മലയാള സംഗീതലോകത്തിന് അദ്ദേഹം സമ്മാനിച്ചത്.പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിക്കുമ്പോഴും വിനയം കൈവെടിയാതെ ഒരു സാധാരണക്കാരനായിതന്നെ സ്നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം ജീവിച്ചു. സ്നേഹിക്കുന്നവര്‍ക്കു വേണ്ടിയും സ്നേഹം നടിച്ചവര്‍ക്കുവേണ്ടിയും കയ്യയച്ച് സഹായങ്ങള്‍ നല്‍കി.
കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന അപൂര്‍വ്വംഅവസരങ്ങള്‍ ഉത്സവമായി ആഘോഷിച്ചു. മറ്റുള്ളവര്‍ക്കു വേണ്ടി പല കാര്യങ്ങള്‍ ചെയ്യുമ്പോഴും സ്വന്തം കുടുംബത്തിന്റെശോഭനമായ ഭാവിക്കു അദ്ദേഹം ഊന്നല്‍ നല്‍കിയില്ല. അതുകൊണ്ടു തന്നെ പ്രശസ്തനായ ആ സംഗീതകാരന്റെകുടുംബം കോഴിക്കോട് നഗരസമീപം പന്നിയങ്കരയിലെ കൊച്ചുഭവനത്തില്‍ സാധാരണക്കാരായി ജീവിക്കുന്നു.കാലത്തിന്റെ മലവെള്ളപ്പാച്ചിലിലും മലയാള മനസ്സിന്റെ ഉള്ളറകളില്‍ നിന്നും മാഞ്ഞു പോവാത്ത ഗാനങ്ങള്‍ക്ക്ഈണം പകര്‍ന്ന സംഗീത ചക്രവര്‍ത്തി മുഹമ്മദ് സഹീര്‍ ബാബു എന്ന എം.എസ്.ബാബുരാജ് വിഷാദഗാനങ്ങളുടെഒത്തിരി പുഷ്പങ്ങള്‍ ബാക്കി വെച്ച് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് ഓക്ടോബര്‍ ഏഴിന് മുപ്പത്തിരണ്ട് വര്‍ഷം തികയുന്നു.