Tuesday, November 1, 2016

മഴ നനഞ്ഞ വീട്




ഗൃഹനാഥനും ഭാര്യയും പതിനാറും പതിനേഴും വയസ്സ് തോന്നിക്കുന്ന രണ്ടു പെൺമക്കളും മുകുന്ദന്റെ  വീട്ടിൽ  വന്നു. 
ഒരു ജന്മത്തിന്റെ ആഴമുള്ള സൗഹൃദച്ചിരി അവരുടെ മുഖത്ത് മിന്നി.

അയൽപക്കത്തെ പുതിയ താമസക്കാരായിരുന്നു അവർ.
ഗൃഹപ്രവേശവിരുന്നിലേക്ക് ക്ഷണിക്കാനാണ് അവർ വന്നത്. വീടും പരിസര വും വൃത്തിയാക്കുവാനും ചില ഒരുക്കങ്ങൾ നടത്താനായി കഴിഞ്ഞ ദിവസം തന്നെ താമസമാരംഭിച്ചുവത്രേ.
'കൂട്ടും കുടുമ്പോമൊക്കെ കുറവാ. എല്ലാറ്റിനും ഞങ്ങൾക്കൊപ്പം ഉണ്ടാവണം..'
പടിയിറങ്ങാൻ നേരം ഭാര്യയുടെ കൈകൾ ചേർത്ത് പിടിച്ചു ആ സ്ത്രീ മൃദുവാ യി മൊഴിഞ്ഞു. ഞങ്ങൾ ഒപ്പമുണ്ടെന്ന അർത്ഥത്തിൽ ഭാര്യയുടെ മിഴിത്തുമ്പ് ഈറനായി.
മുറ്റവും കടന്ന്‌ അവരുടെ വീട്ടിനുള്ളിലേക്ക് കയറുന്നതു വരെ ഭാര്യ അവരെ നോക്കി നിന്നു. മുറ്റത്തെ ചെടിപ്പടർപ്പുകളുടെ മറവിനപ്പുറമായിരുന്നു അവരു ടെ കൊച്ചുവീട്.
കൂട്ടും കുടുമ്പോമൊക്കെ കുറവാണെന്ന് പറഞ്ഞത് ശരിയായിരുന്നു. 
ഗൃഹപ്രവേശ ദിവസം പരിസരത്തെ ചിലരും അയാളുടെ കൂടെ ജോലി ചെയ്യു ന്ന കുറച്ചാളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ..
പരിപാടി ഉച്ചയ്ക്കായിരുന്നു.
എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
പിന്നീട്, ചിരിയിൽ പൊതിഞ്ഞ സന്തോഷവർത്തമാനങ്ങൾ പൊടുന്നനെ തീർന്ന പോലെ, മഴ പെയ്തേക്കുമെന്ന കാരണവും പറഞ്ഞ് വന്നവരെല്ലാം വളരെ ധൃതിയിൽ ഇറങ്ങിപ്പോയി.
മുകുന്ദനും ഭാര്യയും കുട്ടികളും പിന്നെയും ഏറെ നേരം കഴിഞ്ഞാണ് അവിടു ന്നിറങ്ങിയത്.
ഭാര്യയുടെയും നിങ്ങളുടെയും സ്വന്തക്കാരാരും പരിപാടിക്ക് കണ്ടില്ലല്ലോയെ ന്ന് പടിയിറങ്ങുമ്പോഴുള്ള മുകുന്ദന്റെ ചോദ്യം അയാളുടെ മുഖത്ത് നിസ്സംഗത പരത്തി.
വർഷങ്ങളായി  എനിക്കും അവൾക്കും സ്വന്തക്കാരുടെ സ്നേഹം നഷ്ടപ്പെട്ടിട്ട് 
രണ്ടു ജാതിയിൽ പെട്ടവർ പ്രണയിച്ചതാണ് ഞങ്ങൾ ചെയ്ത കുറ്റം. വല്യ ആളുകളാ അവര്.
മാനത്തെ മഴക്കാറ് അയാളുടെ കണ്ണിലും മുകുന്ദൻ കണ്ടു.

രാത്രി ചാറ്റൽ മഴയുണ്ടായിരുന്നു.

മുകുന്ദൻ ഉമ്മറത്തിരുന്ന് അവരുടെ വീട് മഴയിൽ നനയുന്നത് നോക്കി നിന്നു. പുതുമഴയിൽ എവിടുന്നോ വന്നു ചേർന്ന കുഞ്ഞുതവളകൾ വീട്ടുമുറ്റത്ത് തലങ്ങും വിലങ്ങും ചാടി.
എന്തിനാ ഈ തണുപ്പത്തിരിക്കുന്നതെന്നും ചോദിച്ച് ഭാര്യ മുകുന്ദനോട് പരിഭവിച്ചു. അയാൾ അകത്തു കയറി വാതിലടച്ചു.
അവൾ ഭക്ഷണം വിളമ്പി.
മക്കൾ മുകുന്ദനഭിമുഖമായും ഭാര്യ അയാളുടെ കസേരയോട് ചേർന്നിരുന്നും ഭക്ഷണം കഴിച്ചു തുടങ്ങിയ നേരം പുതിയ വീട്ടിൽ നിന്നും കൂട്ടക്കരച്ചിലിന്റെ നേർത്ത ശബ്ദം വീടിന്റെ അടഞ്ഞ വാതിലിനുള്ളിലൂടെ അകത്തേക്കൊലിച്ചു.

മക്കൾ അനക്കമറ്റ്‌ നിന്നു.  ഭാര്യ കൂടുതൽ മുകുന്ദനിലേക്കൊട്ടി.

കൈയിൽ പറ്റിനിന്ന കറിയിൽ കുഴഞ്ഞ വറ്റുകൾ പ്ലെയിറ്റിലേക്ക് കുടഞ്ഞ് മുകുന്ദൻ ധൃതിയിൽ എഴുന്നേറ്റു.
അയാളൊരു പക്ഷെ വെള്ളമടിച്ചോണ്ടു വന്ന് ബഹളമുണ്ടാക്കുകയാവും. പുതിയ ആൾക്കാരാ.. എന്താ ഏതാ എന്നറിയാതെ ഓരോന്നിൽ ചെന്ന് പെടേണ്ട. നിങ്ങളിത് കഴിച്ചു മുഴുവനാക്കിക്കെ..
ഭാര്യയുടെ ശബ്ദത്തിൽ മഴക്കോളുണ്ടായിരുന്നു.
മക്കളുടെ കണ്ണിൽ കാർമേഘം പോലെ അന്ധാളിപ്പ്.

പൊടുന്നനെ വാതിൽ ആരോ ഊക്കോടെ തട്ടി.
വാതിലിനപ്പുറത്തെ ഇരുട്ടിൽ  നിന്നും വാക്കുകൾ വ്യക്തമാകാത്ത കരച്ചിൽ.

വാതിൽപ്പാളികളിൽ നിന്നും വീട്ടിനുള്ളിലേക്കെത്തുന്ന ഒച്ച മുകുന്ദന്റെ നെഞ്ചിനുള്ളിൽ പ്രതിദ്ധ്വനിച്ചു. അയാളുടെ തോളിൽ മുറുകെ പിടിച്ചിരുന്ന ഭാര്യയുടെ കൈ ഒന്നയഞ്ഞു.

ഉമ്മറത്ത് വെളിച്ചം പരന്നു.
വാതിൽ തുറന്നപ്പോൾ മുകുന്ദന്റെ മുഖത്തേക്കും നഗ്നമായ നെഞ്ചിലേക്കും മഴക്കാറ്റ് പറ്റിപ്പിടിച്ചു. അയൽവീട്ടിലെ രണ്ടു പെൺകുട്ടികൾ കണ്ണീരിലും മഴയി ലും നനഞ്ഞു നിൽക്കുന്നു.
എന്താ മക്കളെ.. മുകുന്ദനും ഭാര്യയും ചകിതരായി.

പെൺകുട്ടികൾ വീട്ടിനുള്ളിലേക്ക് വിരൽ ചൂണ്ടി.

അച്ഛൻ മിണ്ടിണില്യ.. അനങ്ങുന്നൂം ല്യ.. അത്താഴം കഴിച്ചു  കിടന്നതാ..
പെൺകുട്ടികളുടെ വാക്കുകളിൽ കണ്ണീർച്ചടവ്.

മുറ്റത്തെ മഴയിലൂടെ നടന്ന് അവരുടെ വീട്ടിനുള്ളിലേക്ക് കയറുമ്പോൾ ബലമാ യി പിടിച്ചിരുന്നിട്ടും പെൺകുട്ടികൾ കട്ടിലിൽ നിശ്ചലമായി കിടക്കുന്ന അച്ഛന്റെ നെഞ്ചിലേക്ക് അലമുറയിട്ട് വീണു. 
കട്ടിലിന്റെ ഒരറ്റത്ത് ബോധരഹിതയായി കിടക്കുന്ന സ്ത്രീയെ മുഖത്ത് വെള്ളം തളിച്ച് ഉണർത്താൻ ശ്രമിക്കുകയാണ് ഭാര്യ.

ഇനി നമ്മളെന്താണ് ചെയ്യേണ്ടത്?
മുകുന്ദൻ ഭാര്യയുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി. 

അച്ഛന്റെ നെഞ്ചത്ത് മുഖം പൊത്തിക്കരയുന്ന പെൺകുട്ടികളെ അടർത്തിയെടു ക്കാൻ ഏറെ പാടുപെട്ടു.
മക്കളെ.. നിങ്ങളുടെ ആൾക്കാരെ വിവരമറിയിക്കണ്ടേ.. ഫോൺ നമ്പർ കിട്ടിയി രുന്നെങ്കിൽ..
എന്ത് ചെയ്യണമെന്ന് ഊഹമൊന്നുമില്ലെങ്കിലും അന്നേരമങ്ങനെ ചോദിക്കാനാ ണ് മുകുന്ദന് തോന്നിയത്.

അമ്മയുടെ അകന്ന ബന്ധത്തിലെ ഒരമ്മാവനെയും ചിറ്റപ്പനെയും പിന്നെ ആരുമ റിയാതെ അച്ഛനെ സഹായിച്ചിരുന്ന പ്രകാശ് മാമനെയും ഞങ്ങള് വിളിച്ചു. അവരാരും വരുമെന്ന് തോന്നുന്നില്ല. മറ്റുള്ളോര് വരാൻ സമ്മതിക്കൂല. അബോധാവസ്‌ഥയിൽ നിന്നും കണ്ണ് തുറന്ന അമ്മയുടെ ദേഹത്തേക്ക് പെൺ കുട്ടികൾ കുഴഞ്ഞു വീഴുന്നു. 
]ആ സ്ത്രീക്കൊപ്പം ഭാര്യയും വിതുമ്പുകയാണ്.

മുകുന്ദൻ മേശപ്പുറത്തു നിന്നും മൊബൈൽഫോൺ കൈയിലെടുത്ത്‌ ഒടുവിൽ ഡയൽ ചെയ്ത നമ്പറിൽ വിരലമർത്തി കാതോർത്തു.

'നിങ്ങളിങ്ങനെ വിളിച്ചിട്ട് കാര്യമില്ല മക്കളെ..' 
ഫോണിനപ്പുറത്ത് ഒരു സ്ത്രീയാണ്.

ഞങ്ങളൊരു യാത്രയിലാണ്. എല്ലാ ദേവാലയങ്ങളും കാണണം. മനസ്സ് തുറന്നു പ്രാർത്ഥിക്കണം.ഒരു തീർത്ഥയാത്ര. കുറെ ദിവസം കഴിഞ്ഞേ തിരിച്ചെത്തൂ...

'സഹായത്തിന്‌ കൈ നീട്ടുന്ന മനുഷ്യനെ കാണാതെ ഏതു ദൈവസന്നിധിയിലേ ക്കാ നിങ്ങൾ..'
മുകുന്ദൻ ചോദിക്കുന്നതിനു മുമ്പേ സ്ത്രീശബ്ദം നിലച്ചു.

പുറത്ത് മഴ പെയ്യുന്നുണ്ട്. 
വീട്ടിനുള്ളിൽ ഹൃദയം പൊട്ടിയുള്ള കരച്ചിലിന്റെ ഒച്ച മഴയുടെ സീൽക്കാര ത്തിനും മുകളിലേക്ക് കനക്കുകയാണ്. 
വാതിലുകളില്ലാതെ ചുമരുകളാൽ ചുറ്റപ്പെട്ട ഒരിടത്ത്  അകപ്പെട്ട പോലെ സ്തബ്ധനായി നിൽക്കുന്ന മുകുന്ദൻ ആ മഴത്തണുപ്പിലും വിയർത്തൊലിച്ചു.


******************* 

വാരാദ്യ മാധ്യമം, 2016 ഒക്ടോബർ 16  ഞായറാഴ്ച 

***********************************************************************

Tuesday, August 30, 2016

കാട്




മഞ്ഞമലയുടെ ചോട്ടിൽ നെടുനീളെ
പച്ചനിറമുള്ള കാടുണ്ട്.
മഞ്ഞമലയുടെ ചോട്ടിൽ നെടുനീളെ
പച്ചനിറമുള്ള കാടുണ്ട്.

മഞ്ചാടിക്കുന്നുകൾ കാവല് നിൽക്കണ
മണ്ണിൻമണമുള്ള കാടുണ്ട്.
മഞ്ചാടിക്കുന്നുകൾ കാവല് നിൽക്കണ
മണ്ണിൻമണമുള്ള കാടുണ്ട്.

കാടിന്റെയുള്ളില് കരള് കുളിർപ്പിക്കും
തെളിനീരൊഴുകുന്ന തോടുണ്ട്
തോട്ടുവക്കത്തൊരാൽ മരമുണ്ട്
തോട്ടിൽ പുളയ്ക്കുന്ന മീനുണ്ട്.

കാട് ചിരിക്കണ നേരത്ത് മലയണ്ണാൻ
സ്വപ്നം കണ്ട് ഉറങ്ങുന്നേ..
കാട് കരയുന്ന നേരത്ത് മൂങ്ങകൾ
തണുപ്പിൽ മുഖം പൊത്തിക്കരയുന്നു

ചീവീടും ചെമ്പോത്തും മാനും കുറുക്കനും
പാമ്പും പഴുതാര പുൽച്ചാടി..
കരിയിലച്ചോട്ടിൽ അന്നം തെരയുന്ന
പേരറിയാ പ്രാണി മുക്കോടി

കാട്ടിൽ മഴയുണ്ട് വെയിലുണ്ട് മഞ്ഞുണ്ട്
കാടുണ്ടേൽ നാടുണ്ട് ജീവനുണ്ട്
കാടുണ്ടേൽ നാടുണ്ട് ഞാനുണ്ട് നീയുണ്ട്
പൂവും പ്രകാശവും കാറ്റുമുണ്ട്

കാട് പിഴുത് നീ നാട് പണിയുമ്പോൾ
ഓർക്കുക നാമെന്നും കൂട്ടുകാരെ
കാടില്ലേൽ നാടില്ല ഞാനില്ല നീയില്ല
പൂവും പ്രകാശവും കാറ്റുമില്ല
പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.

കാട് പിഴുത് നീ നാട് പണിയുമ്പോൾ
ഓർക്കുക നാമെന്നും കൂട്ടുകാരെ
കാടില്ലേൽ നാടില്ല ഞാനില്ല നീയില്ല
പൂവും പ്രകാശവും കാറ്റുമില്ല
പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.

പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.


***********************************************************


Tuesday, July 5, 2016

പെരുന്നാളോർമ്മയിലെ നാണയക്കിലുക്കം




നാലു വയസ്സോളം പ്രായവ്യത്യാസമുണ്ട് ഞാനും സൈബുവും തമ്മിൽ.

സൈബു, അഞ്ചു പെങ്ങന്മാരിൽ എനിക്കു നേരെ താഴെയുള്ളവൾ.
അവൾ തന്നെയാണ് പ്രിയപ്പെട്ട പെങ്ങളും കളിക്കൂട്ടുകാരിയും.
ജീവിതത്തിൽ കളിക്കിടയിൽ പോലും അവളോട് പിണങ്ങിയിട്ടുണ്ടോ എന്നെനിക്കോർമയില്ല.

അക്കാലത്തെ പെരുന്നാൾ ദിവസം മുതിർന്നവരിൽ നിന്നും ലഭിക്കുന്ന പെരുന്നാൾ പൈസയുടെ തോത് അവൾക്കായിരുന്നു കൂടുതൽ. കാരണം ഞാൻ അവളെക്കാൾ വലിയവനും അവളോട് എന്നെക്കാൾ കൂടുതൽ  എല്ലാവർക്കുമുള്ള വാത്സല്യവും കാരണമാണ് അവളുടെ കൈയിലുള്ള നാണയക്കിലുക്കത്തിന് കനം കൂടാൻ കാരണം.

ഒന്നര രൂപക്ക് ഒരു കാർ വാങ്ങണം. എട്ടു രൂപ അമ്പത് പൈസക്ക് ഒരു കുപ്പി ഹോർലിക്സ് വാങ്ങണം. പിന്നെ പന്നിയങ്കരയിൽ നിന്നും നടന്നു പോകാവുന്ന ദൂരത്തുള്ള (നടത്തത്തിന് പിന്നിലുള്ള ലക്ഷ്യം മുപ്പത് പൈസ ബസ്ചാർജ് ലാഭിക്കുക എന്നതാണ്) കോഴിക്കോട് പുഷ്പാ തിയേറ്ററിൽ നിന്നും പ്രേംനസീറിന്റെ ഒരു സിനിമ കാണണം. (ടിക്കറ്റ് ചെലവ് 75 പൈസ, ഏറ്റവും മുന്നിലെ ബെഞ്ച്) ഇതിനൊക്കെ വരുന്ന ചെലവ് കൂട്ടിയും കിഴിച്ചും  കൈയിൽ വന്നു ചേരുന്ന പെരുന്നാൾ പൈസ ഇനത്തിൽ കിട്ടിയ വരുമാനം തികയാതെ വരുമെന്ന ബോധ്യമാണ് സൈബുവിന്റെ വരുമാനം കൂടി കൈക്കലാക്കാൻ പദ്ധതി തയ്യാറാക്കുന്നത്.

ഞാൻ നട്ടു വളർത്തിയ മാവിൻചുവട്ടിൽ (അന്ന് ഒരാൾപൊക്കമേ ഉള്ളൂ ആ മാവിന്) ചെറിയൊരു കുഴിയുണ്ടാക്കി പണം കുഴിച്ചിട്ടാൽ ഇരട്ടി ലഭിക്കുമെന്ന ഓഫർ അതിനാടകീയമായി അവളെ അറിയിക്കുന്നു.
പക്ഷെ ആരോടും പറയാൻ പാടില്ല. അവൾ സമ്മതിച്ചു.

പക്ഷെ അവളാരാ മോൾ.
ഒറ്റയടിക്ക് പരീക്ഷണത്തിന് തയ്യാറല്ല അവൾ.

ആയതിനാൽ തന്നെ പത്തു പൈസ കുഴിച്ചിടാൻ എന്നെ ഏൽപ്പിച്ചു.
ഒരു വൈകുന്നേരമായിരുന്നു അത്. പിറ്റേന്നു രാവിലെ മാവിൻചുവട്ടിലെത്തി അവളുടെ സാന്നിധ്യത്തിൽ ഞാനാ കുഴി മാന്തി നോക്കി. അവൾ അതിശയ പ്പെട്ടു. പത്തു പൈസക്ക് പകരം കുഴിയിൽ 20 പൈസ വെട്ടിത്തിളങ്ങുന്നു.

പിന്നെയധികമൊന്നും ആലോചിക്കാതെ കയ്യിൽ വന്ന 20 പൈസയും കുഴിയിലേക്കിട്ട് എന്റെ മുഖത്തേക്ക് നോക്കി.
ഒരു സന്തോഷച്ചിരി അവളുടെ മുഖത്തു തെളിഞ്ഞു.

പിറ്റേന്ന് പതിവിലും നേരത്തെ അവൾ എന്നെയും കൂട്ടി പറമ്പിന്റെ മൂലയിലെ മാവിൻ ചുവട്ടിലേക്ക്.
അവളുടെ വിശ്വാസം പിടിച്ചു പറ്റാൻ വെറുതെ കണ്ണടച്ചു ഏതാനും സെക്കൻഡുകൾ.
ശേഷം, ചെറിയൊരു കമ്പെടുത്തു തലേദിവസം 20 പൈസ കുഴിച്ചിട്ടയിടത്തു മണ്ണ് മാറ്റാൻ തുടങ്ങി.
അവളുടെ കുഞ്ഞു കണ്ണുകളിൽ പൂത്തിരി കത്തുന്നത് ഞാൻ കണ്ടു. കാരണം കുഴിയിലെ 20 പൈസ 40 പൈസയായി  വർദ്ധിച്ചിരിക്കുന്നു.

പൊടുന്നനെ അവൾ വീട്ടിനകത്തേക്കോടുന്ന കാഴ്ചയാണ് ഞാൻ കാണുന്നത്. വൈകിയില്ല, പെരുന്നാൾപൈസ ഇനത്തിൽ കിട്ടിയ മുഴുവൻ പണവും കൈക്കുമ്പിളിൽ നിറച്ചു എന്റെ നേരെ നീട്ടി ചിരിക്കുകയാണ് അവൾ.

ഇതാ.. ഇതു മുഴുവൻ കുഴിച്ചിട്. നാളെ ഒരുപാട് പൈസ കിട്ടുമല്ലോ.

അവളുടെ ആവേശം എന്റെയുള്ളിൽ ചിരിയായി പൊടിഞ്ഞു. എന്റെ സന്തോഷം പുറത്തു കാണിക്കാതെ കിട്ടുന്നതിൽ എനിക്കും എന്തെങ്കിലും തരണമെന്ന് ഒരു 'കരാർ' പറഞ്ഞുറപ്പിച്ചു.

അന്ന് രാത്രി, രാവിലെ നേരത്തെ ഉണരണമെന്ന് ഓർമപ്പെടുത്തിയാണ് അവളുറങ്ങാൻ പോയത്.

പണം ഇരട്ടിക്കുന്ന കാര്യം ഓർത്തു കിടന്ന അവൾ എപ്പോഴാണാവോ ഉറങ്ങിയിട്ടുണ്ടാവുക. ഞാൻ പെട്ടെന്നുറങ്ങി. കാരണം ഇരുട്ടുന്നതിനു മുമ്പ് തന്നെ അവളുടെ കണ്ണുവെട്ടിച്ചു പണമെല്ലാം എന്റേതാക്കി മാറ്റിയിട്ടുണ്ടാ യിരുന്നല്ലോ.

നേരം വെളുത്തത് അറിഞ്ഞതേയില്ല.
അവൾ വന്ന് കുലുക്കി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.

കണ്ണും തിരുമ്മി അടുക്കളത്തിണ്ണമേൽ ഇരുന്നപ്പോൾ അവൾ ചിണുങ്ങി.
ഉടനെ പറമ്പിൽ പോയി പണമെടുക്കാൻ അവൾ ധൃതിപ്പെട്ടു.

അങ്ങനെയൊരു കാര്യമുണ്ടല്ലോ എന്നത് പെട്ടെന്ന് ഓർമയിൽ വന്നതു പോലെ ഭാവിച്ചു അവളെയും കൂട്ടി നടന്നു.

കമ്പെടുത്തു മണ്ണ് നീക്കാൻ തുടങ്ങി.

അൽപ്പനേരം. കുഴിക്കു മുകളിലെ മണ്ണ് മുഴുവൻ മാറ്റപ്പെട്ടു.
അവിടെ പൈസക്ക് പകരം ഏതാനും ഇത്തിളുകൾ (കക്കയുടെ പുറംതോട്) മാത്രം കണ്ടു അവളുടെ തൊണ്ടയിൽ കരച്ചിൽ കുരുങ്ങി.

പൈസ കുഴിച്ചിട്ട സമയം നന്നാവാഞ്ഞിട്ടാവുമെന്ന കാരണം അവളെ വിശ്വസിപ്പിച്ചു കൊണ്ട്, സംഭവം ആരോടും പറയേണ്ടെന്നും ചട്ടം കെട്ടി ഒന്നും സംഭവിക്കാത്തത് പോലെ ഞങ്ങൾ വീട്ടിനുള്ളിലേക്ക് കയറി.

ഒരു നിധി കൈയിൽ വന്നു ചേർന്ന അവസ്ഥയായിരുന്നു കുറെ ദിവസത്തേക്ക്. മനസ്സിലെ കുഞ്ഞു പ്ലാനുകളെല്ലാം പ്രാവർത്തികമാക്കിയിട്ടും ബാക്കി വന്ന പണം എന്തൊക്കെ ചെയ്തു എന്നെനിക്കോർമ്മയില്ല.

മൂന്നര പതിറ്റാണ്ടിനു മുമ്പാണത്.

അവളുടെ ഈ ഭാഗ്യപരീക്ഷണ കഥ പിന്നീട് പലപ്പോഴും കുടുംബത്തിൽ ചർച്ച യാവുകയും കൂട്ടച്ചിരിയായി പരിണമിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴും കുട്ടിക്കാലത്തെ പെരുന്നാളിലേക്കും  അന്നത്തെ ഓർമകളിലേക്കും തിരിച്ചു നടക്കുമ്പോൾ മുതിർന്നവർ കൈവെള്ളയിൽ വെച്ചു തരുന്ന നാണയ ക്കിലുക്കം ചെവിയിൽ മുഴങ്ങുന്നു.

അവൾക്ക് മഹാനുണകൾ കഥകളായി പറഞ്ഞു കൊടുത്ത പെരുന്നാൾ രാവ് എത്ര പെട്ടെന്നാണ് ഉള്ളിലെ ഓർമകളായി മാറിയത്.

'നേരം വെളുത്താല് പെരുന്നാളാണുമ്മാ..
വേഗം നേരം വെളുക്കുന്നില്ലന്റുമ്മാ..'

ആരോ പാടിയ, ഉള്ളിൽ പെരുന്നാൾ പാട്ടു പോലെ കയറിക്കൂടിയ വരികൾ അവളും ചേർന്നു പാടിയ ആ പെരുന്നാൾ രാവുകൾ...

മാസപ്പിറവി കണ്ടുവെന്ന വാർത്ത കേൾക്കുന്നതോടെ എല്ലാ പെരുന്നാൾ തലേന്നും ഞാൻ കാണാദൂരത്തുള്ള അവളുടെ ഫോൺ ചതുരത്തിലേക്ക് ആ രണ്ടു വരിപ്പാട്ട് മൂളി കൺകോണുകളിൽ നനവ് പടർത്തുന്നതെന്തിനാണ്?

ചിരിച്ചു ചിരിച്ചു അവസാനം സംസാരം നിർത്തുന്നതിന് മുമ്പ് അവളുടെ ശബ്ദം ചിലമ്പി നേർത്തു പോവുന്നതെതെന്തു കൊണ്ടാണ്?

നമ്മുടെ ചുറ്റുമുള്ള പുതിയ കുട്ടികളെ കാണുമ്പോൾ, സൈബുവേ.. അവരുടെ കൈവെള്ളയിൽ പെരുന്നാൾ പൈസ വെച്ചു കൊടുക്കുമ്പോൾ  നമ്മുടെ ജീവിതത്തിലെ ഈ പണമിരട്ടിപ്പുകഥ അവരെ പറഞ്ഞു കേൾപ്പിക്കരുത്.

പുതിയ തന്ത്രങ്ങളുടെ പെരുന്തച്ചന്മാരായ അവർ
ഇത്രയും  മന്ദബുദ്ധികളായിരുന്നോ നിങ്ങൾ ആങ്ങളയും പെങ്ങളും
എന്നു മുഖത്തടിച്ച പോലെ ഒരു പക്ഷെ ചോദിച്ചേക്കും.

അതു കേട്ടാലും നീ കിലുങ്ങിച്ചിരിക്കുമെന്ന് എനിക്കറിയാം.
ആ ചിരിയിലും മുഴങ്ങുന്നുണ്ടല്ലോ  സന്തോഷത്തിന്റെ നാണയക്കിലുക്കം.

*****************************************************************
ചിത്രം : ഷബ്‌ന സുമയ്യ, ആലുവ


***********************************************************************



Tuesday, June 28, 2016

അറബിഭാഷയും പ്രവാസിയും



ആദ്യമായി ഗൾഫിലേക്ക് യാത്രക്കൊരുങ്ങുമ്പോൾ ചിലരെങ്കിലും മുമ്പൊക്കെ കൈയിൽ കരുതിയിരുന്ന കൈപുസ്തകമായിരുന്നു അറബി മലയാളം ഭാഷാസഹായി.

ഈ പുസ്തകം നോക്കി എത്ര പേർ അറബി പഠിച്ചിട്ടുണ്ട് എന്ന വസ്തുത നമ്മളന്വേഷിക്കണ്ട. അങ്ങനെയൊരു മുന്നൊരുക്കം ഒത്തിരി പേർ നടത്തിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്.

ഏതു രംഗത്തേക്കാണോ ഒരാൾ എത്തിപ്പെട്ടത് അതാത് മേഖലയിലെ
ക്രയവിക്രയങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ മാത്രമേ ഭൂരിപക്ഷം പ്രവാസികളും അവരവരുടെ അറബി ഭാഷാ നൈപുണ്യം പ്രകടിപ്പിച്ചിട്ടുള്ളൂ.

ഉദാഹരണത്തിന് പച്ചക്കറിക്കടയിൽ ജോലി ചെയ്യുന്ന ഒരാൾ പിന്നീട് തുണിക്കടയിലോ മറ്റോ ജോലിക്കായി എത്തിപ്പെട്ടെന്നിരിക്കട്ടെ. താൻ പഠിച്ച അറബി വാക്കുകൾ മതിയാവാതെ വരുന്നത് അപ്പോഴാണ് അയാൾക്ക് ബോധ്യപ്പെടുക.
പച്ചക്കറിക്കടയും തുണിക്കടയും ഉദാഹരണങ്ങളാണ്.
ജീവിക്കാൻ എത്തിപ്പെട്ട നാടിന്റെ ഭാഷയും ജീവിതവും സംസ്കാരവും തിരിച്ചറിയാനും ഉൾക്കൊള്ളാനും എത്ര മാത്രം പരിശ്രമങ്ങൾ നമ്മിൽ നിന്നുണ്ടായിട്ടുണ്ടെന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്.

ഓട്ടത്തിനിടയിൽ ആർക്കാണ് വന്നു പെട്ട നാടിന്റെ ചരിത്രവും സംസ്കാരവും മറ്റു കാര്യങ്ങളും ചികയാൻ നേരമെന്ന മറുചോദ്യം ഉയരാം. അതിനുള്ള ഉത്തരമാണ് കോഴിക്കോട്ടു നിന്നുള്ള പുതിയ വാർത്ത.

ഇതര സംസ്ഥാന തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ഭാഷാ സമന്വയ വേദിയും സംയുക്തമായി 'മലയാളം സീഖ്‌നെ കേലിയെ' (മലയാളം പഠിക്കാൻ) എന്ന പേരിൽ പുസ്തകം പുറത്തിറക്കുന്നുവത്രെ.

കോഴിക്കോട് സ്റ്റേഡിയം ബിൽഡിംഗിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ നിത്യേന അമ്പത് പേരെങ്കിലും മലയാളം ഭാഷാസഹായി അന്വേഷി ച്ചു എത്താറുണ്ടെന്ന് പറയുന്ന കടക്കാരൻ ഉത്തരേന്ത്യൻ തൊഴിലാളികൾ നല്ല വായനശീലമുള്ളവരാണെന്നു കൂടി ചേർത്തു പറയുന്നുണ്ട്.

ഈ പുസ്തകം ഹിന്ദി അറിയാത്ത കരാറുകാർ, കച്ചവടക്കാർ, നിത്യേന പല കാര്യങ്ങളുമായി അന്യ സംസ്ഥാന തൊഴിലാളികളുമായി ഇടപഴകുന്ന സാധാരണക്കാർ അങ്ങനെ സകലർക്കും ഉപയോഗപ്പെടുമെന്നതിൽ തർക്കമില്ല.
ഒപ്പം തന്നെ അവർക്ക് മലയാളത്തിലേക്ക് പിടിച്ചു കയറാനുള്ള വഴികാട്ടിയുമാ വും.

ഇനി, പറഞ്ഞു തുടങ്ങിയിടത്തേക്ക് തന്നെ തിരിച്ചെത്താം.
ഭാഷാപഠനം എന്നത് വെറും അക്ഷരം ചേർത്തു വെച്ചു വായിക്കാനുള്ള ഒരുപാധി മാത്രമല്ല. അത് ഒരു നാടിന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേ ക്കും കയറി ച്ചെല്ലാനുള്ള കവാടമാണ്.
വർഷങ്ങളോളം ഗൾഫിൽ ജീവിച്ചു തീർത്തിട്ടും ഈ നാടിന്റെ ജീവിതത്തെ കുറി ച്ച്, അവരുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പറ്റി ഒന്നും ഹൃദയത്തിൽ ചേർത്തു വെക്കാതെയാണ് നാം മടങ്ങുന്നത്.

അറബി ഭാഷ പഠി ച്ച്  ഈ ഭാഷയിലെ ക്ലാസ്സിക് കൃതികളൊക്കെ വായി ച്ച് ഉൾപുളകിതരാവണമെന്ന അർത്ഥമില്ല ഈ കുറിപ്പിന്.
ഒരു നാടിനെ തിരിച്ചറിയാനും അവരിലേക്ക് ഇറങ്ങിച്ചെല്ലാനും കഴിയാതെ നമുക്ക് ഇവിടുത്തെ ഭാഷ നന്നായി 'കൈകാര്യം' ചെയ്യാമെന്നുള്ള വിചാരമു ണ്ടെങ്കിൽ അത് പൊള്ളയാണെന്ന് തിരിച്ചറിയാനും ആ തിരിച്ചറിവിലൂടെ ഒഴിവു സമയങ്ങൾ അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടു നിന്ന് സക്രിയമായി വിനിയോഗിക്കാനുമുള്ള പരിശ്രമങ്ങളിലേക്കും ശ്രദ്ധ തിരിയണമെന്ന എളിയ അഭ്യർത്ഥന മാത്രമാണിത്.


**************** ഗൾഫ് മാധ്യമം (സൗദി അറേബ്യ എഡിഷൻ), 26.06.2016

**************************************************************************

Thursday, June 9, 2016

പുണ്യം



സർവ്വം രചിച്ച നാഥാ..
നിൻ കൃപാകടാക്ഷങ്ങൾക്കായി
ശിരസ്സു നമിക്കുന്നേൻ

സൂര്യൻ കത്തും പകലുകളിൽ
ദാഹാർത്തരായ്
നിൻ കനിവിനായി
മനസ്സ് കൊണ്ടൊരു നേർച്ച

പകൽ മായുന്നു
പടിഞ്ഞാറ് മാനം
രക്തപങ്കിലമാവുന്നു

നാഥാ.. നീയാണ് ശ്രേഷ്ടൻ..
 നീയാണ് ശ്രേഷ്ടൻ.

ഭൂമിയിലും ആകാശത്തിലും
നിൻ നാമം പ്രതിദ്ധ്വനിക്കുമ്പോൾ
ഒരു കവിൾ ദാഹജലം മതി
ഒരു നുള്ള് മധുരം മതി
വ്രത സാക്ഷാത്കാര നിറവിൽ
എന്റെ ഹൃദയം തണുക്കാൻ

എനിക്കും
മുമ്പേ വന്നു പോയവർക്കും
ഇനി വരാനിരിക്കുന്നവർക്കും
ഈ തപസ്യ ഒരനുഗ്രഹം
ഉള്ളും പുറവും
വിശുദ്ധിയുടെ മലരുകളാൽ
അലംകൃതമാവുന്നു

നാഥാ..
സർവ്വവും നിന്നിലർപ്പിച്ച്
ഓരോ വിശ്വാസിയും
ധന്യരാവുന്ന വേള
ഇത്, പുണ്യം പൂക്കും
റമദാൻ മാസം.

****************************** പ്രവാസി രിസാല, ജൂൺ ലക്കം - 2016

**************************************************************************