Wednesday, April 6, 2016

കടൽദൂരം



എന്റെ
കടൽദൂരം 
എന്ന പുസ്തകത്തെക്കുറിച്ച്
അയിഷ എഴുതിയത്

കടൽദൂരം എന്ന ഈ പുസ്തകത്തിലുള്ളത് 45 കവിതകൾ ആണ്.
എല്ലാം വിശദീകരിക്കുവാൻ കഴിഞ്ഞില്ലെങ്കിലും, വളരെ മനസ്സടുത്ത കുറച്ച് കവിതകൾ ഇവിടെ പ്രതിപാദിക്കാം.

ഈ പുസ്തകത്തിലെ  ആദ്യത്തെ കവിത തന്നെ എല്ലാവർക്കും ഇഷ്ടമുള്ള പുഴയെ ആണ് പ്രതിപാദിച്ചിരിക്കുന്നത്.
നമുക്ക് നിശ്ചയമുണ്ട് ഇന്നത്തെ പുഴയുടെ അവസ്ഥ.
സത്യത്തിൽ വളരെ പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളത്.
ഒന്നാമതായി പുഴ ഇന്ന് കാണാനില്ല. കുട്ടികൾക്ക് പുഴ സൗഹൃദങ്ങൾ ഇല്ലെന്നു തന്നെ പറയാം.

ഒരു പഴയ കവി പാടിയപോലെ 'മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ...' എന്നതുപോലെ നമ്മളൊക്കെ ഒരു കാലത്ത് നമ്മുടെ മുഖം പുഴയുടെ കണ്ണാടിയിൽ കണ്ടവരാണല്ലോ എന്നോർത്തു പോകുന്നു.
ഇന്ന് സകല മാലിന്യങ്ങളും പുഴയിൽ വലിച്ചെറിയുമ്പോൾ  എഴുത്തുകാരന്റെ എഴുത്തുപോലെ തന്നെ ഇനിയുള്ള കാലം പുഴ മണ്ണിനടിയിൽ ശ്വാസംമുട്ടി മരിക്കുകയാവും എന്നതിന് സംശയമില്ല .....

'പച്ചിലകൾ തളിർക്കാതിരിക്കുന്നത്' എന്ന കവിത വായിച്ചാൽ  പക്ഷികൾ ചിലക്കുന്നത് അതവയുടെ തേങ്ങലുകളായി തോന്നാം. പക്ഷികൾക്ക് കൂടും ഇരിപ്പിടങ്ങളും ഇല്ലാതെ അവ തേങ്ങുമ്പോൾ ആണ് അവ ചിലക്കുന്നതായി നമുക്ക് തോന്നുന്നത്. വേട്ടക്കാരുടെ ഒാട്ടപ്പാച്ചിലിൽ  പക്ഷികൾ അങ്കലാപ്പിലാ കുന്നു.
അവയുടെ സ്വരമിടറുമ്പോൾ  നമ്മുടെ കവിതകൾ നിലക്കുന്നു.

ആക്രോശങ്ങളും അധികാര ദുർവിനിയോഗവുമെല്ലാം ഏറ്റുമുട്ടലുകളുടെ പാതയോരത്ത് സദാ ജാഗരൂകമാണ്. അങ്ങനെ വരുമ്പോൾ ആവശ്യമേറുന്നത് മാരകായുധങ്ങൾക്കും. കവിഹൃദയത്തിൽ അത് സ്പഷ്ടവുമാണ്.

'ആൽമരം തണലന്വേഷിക്കുകയാണ്' എന്ന കവിത അതുപോലെ നന്മയും സ്നേഹവും അറിവും ഒക്കെ നമുക്കുണ്ടായിട്ടും അതു നാം മറ്റുള്ളവരിൽ തിരയുകയാണ്ചെയ്യുന്നത്. പലപ്പോഴും ചുറ്റുപാടുകളിൽ, ഞാൻ എന്നഭാവം നമ്മുടെ കാഴ്ചകളെ മറയ്ക്കുന്നു.

'വിരൽ' പലപ്പോഴും നാം വിരൽതൊടുത്ത് വിലക്കാൻ മടിക്കുന്നു. ഇനി വലിപ്പച്ചെറുപ്പങ്ങളുടെ പട്ടികയിൽ വിരലും, അമ്മയുടെ തുറിച്ച നോട്ടവും,
ആദ്യക്ഷരവേളയിൽ  വളരെയധികം യാഥാർഥ്യങ്ങളിലേക്ക് സങ്കോചമില്ലാതെ കടന്നു വരികയാണ്  എഴുത്തുകാരന്റെ വരികൾ. വായനക്കാർക്ക് അത് ഒാർമ്മകളും ഉണർവ്വും നൽകുന്നു.

'ഓലവീട്' സൂചിപ്പിക്കുന്നത് കോൺക്രീറ്റ് ഭിത്തികളുടെ ശ്വാസംമുട്ടലുകളാണ്.
സുരക്ഷിതത്വം പ്രദാനംചെയ്യുമെന്ന് വിശ്വസിക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ, മണ്ണുമായും പ്രകൃതിയുമായുമുള്ള നമ്മുടെ ബന്ധത്തെ ഉലയ്ക്കുന്നു എന്നു പറയാതെ വയ്യ. ഒാലവീടുകാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുമ്പോൾ ,
ഏതിരുളിന്റെ മറ നുകർന്നും അന്തസ്സ് ഉയർത്തുന്ന മലയാളിയുടെ ഭാവത്തെ യാണ് ഒാലവീട് നമ്മെ ഓർമ്മിപ്പിക്കുന്നത്.

'ഒരുനാൾ' എന്ന കവിതയിലൂടെ കണ്ണോടുമ്പോൾ ജീവിതത്തിൽ ദൈനംദിനകാഴ്ചകളകന്ന് താഴ്ചയുള്ള കാഴ്ചകളിലേക്ക്
കണ്ണിലെ കൃഷ്ണമണികളെ പൊന്തിച്ച് സൂക്ഷ്മ ദർശനമാണുദ്ദേശിക്കുന്നത്. എല്ലാ ഇടങ്ങളിലും ദാരിദ്ര്യം, ദുരിതം ഇവയെല്ലാം വലിയ വ്യത്യാസമില്ലാതെ കാണാം. അതു കാണാനുള്ള  കണ്ണ് നമുക്കില്ല എന്നതാണ് സത്യം.

'സ്വർഗ്ഗപുഷ്പ'ത്തിൽ തോന്നുന്ന സൂചന, ഏത് യുദ്ധങ്ങളും അതിക്രമങ്ങളും, അന്യായങ്ങളും ഒടുവിൽ ചെന്ന് പതിക്കുന്നത് സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അരികിലേക്കാണ്. അവരുടെ ജീവിതത്തിലേക്കാണ് എന്ന സത്യം കവി എഴുത്തിലും നമ്മെ ബോധ്യപ്പെടുത്തുന്നു.

'പ്രണയാർദ്ര'ത്തിൽ അകലങ്ങളിൽ പാർക്കുന്നവരുടെ നൊമ്പരങ്ങളും ഏകാന്തതയും വിരഹവും വേദനകളുമെല്ലാം നിഴലിക്കുന്നതായി കാണാം. ഒാരോ പ്രവാസിയും എവിടെയൊക്കെയോ പ്രാരാബ്ദപ്പാടുകളാലും അല്ലാതെയും ഉരുകുന്ന നിത്യകാഴ്ചകളാണ് മനസ്സിലേക്കോടി വരുന്നത്... കാരണം ഇതിലെ വരികൾ എന്നിലും ഏറെ ആഘാതങ്ങൾ സൃഷ്ടിച്ചവ ആയതു കൊണ്ടാവാം.

'അടുക്കള' എന്ന കവിതയിൽ ഞാനുണ്ട് നിങ്ങളും.
കാലം മുക്കു പണ്ടം പോലും അണിയാനനുവദിക്കാത്ത ഈ കാലത്ത് എരിഞ്ഞു ചുവന്ന കണ്ണുകൾ  കാണാതെ പോകുന്നവരല്ലേ അധികവും. അവരെ കാട്ടി തരികയാണ് ഇവിടെ കവി.

'അനുസരണ'യിൽ കവിയുടെ നേർക്കാഴ്ചകളാണ് നാം ദർശിക്കുന്നത്. ഒടുവി ൽ  പാപങ്ങൾ കാടായിരിക്കുന്ന കാഴ്ച. ചെറിയ ഒരു കവിത അതിൽ കവി ഉൾക്കൊള്ളിച്ചിരിക്കുന്നത് അങ്ങേയറ്റം ചിന്താശേഷി വർദ്ധിപ്പിക്കുന്ന, അല്ലെങ്കിൽ പുനർചിന്തനം നടത്തേണ്ടുന്ന ഒരു നഗ്നസത്യം തന്നെയാണ്.
കവിത ഭംഗിയായും ലളിതമായും സത്യത്തിന്റെ നാവ് കവി മുളപ്പിച്ചിരി ക്കുന്നു.

'ഗർഭപാത്രം ചോദിക്കുന്നത്' എന്ന കവിത ഇന്നത്തെ യഥാർത്ഥ സാഹചര്യങ്ങ ൾ വളരെ പ്രാധാന്യം അർഹിക്കുന്നതും, വായനക്കാർക്ക് മനസ്സിൽ തട്ടിക്കുന്നതു മായ രീതിയാണ്‌ അവതരിപ്പിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ ആശയങ്ങൾ  ആശങ്കകൾ എല്ലാം തന്നെ വായനക്കാര്‍ക്ക് എത്തിച്ചുകൊടുക്കാൻ അദ്ദേഹത്തിന്റെ അഗാധ പരിശ്രമം നമുക്ക് കാണാം.

'കറുത്തകാലം' എന്ന കവിത നമ്മോട് തുറന്ന് സംവദിക്കുകയാണ്.
എന്തെന്നാൽ നമ്മുടെ പെൺപൂക്കളുടെ സംരക്ഷണം. ഇന്ന് ഈരേഴുലോകത്തും മാതാപിതാക്കളുടെ പരിഭ്രാന്തി തങ്ങളുടെ പെൺപൂക്കളെ എങ്ങനെ
സുരക്ഷിതമായി സൂക്ഷിക്കും എന്നത് തന്നെയാണ്.

കറുത്തപെട്ടിയും തൂക്കി കവി സ്വയം കവിതകളിലൂടെ നമ്മുടെ ഒാരോ വീട്ടിലേക്കും കയറി വരികയാണെന്നു തോന്നുന്നു. തീർച്ചയായും കവിയുടെ ഈ തിരിച്ചറിവും അതു നമുക്ക്‌ പകർന്നു തരുന്നതും അഭിനന്ദനാർഹമാണ്.

'കോഴിക്കോട്' എന്ന കവിത കവി തന്റെ ചുറ്റുപാടുകളെ കാണുന്ന കാഴ്ചയാണ്. സന്തോഷിച്ചും, സങ്കടപ്പെട്ടും സ്വന്തം നഗരത്തെ നോക്കി കാണുകയാണ്. ഒാരോ ഇടങ്ങളിലും സംഭവിക്കുന്ന വ്യതിയാനങ്ങളെ വളരെ കൃത്യതയോടെ ഒാർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഒരു പ്രവാസിയാണ് കവി.അതുകൊണ്ട് തന്നെ വ്യക്തമായ പ്രവാസാനുഭവ ങ്ങൾ കവിയുടെ കവിതകളിൽ തെളിഞ്ഞു കാണാം.

'നിഴൽമുഖ'ത്തിലെ നിഴൽ ഉയർത്തെഴുന്നേൽക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ആണ് ഉദ്ധരിക്കുന്നത്.അതു നിങ്ങളാവാം, ഞാനാവാം...  സാമൂഹ്യ തലങ്ങളിലെ ആരൊക്കെയോ ആവാം.. അപ്പോഴും പ്രതികരണമനോഭാവം സ്ത്രീകൾക്ക് നശിക്കുന്നില്ല.

'ഒാഫർ' പറയുന്നത് എന്തു വാങ്ങിയാലും ഫ്രീകിട്ടുന്ന കേരളം, എന്തിനും തയ്യാറായി വിപണി. അക്രമവും അനാചാരവും ഈ നിലയ്ക്കു തുടർ ന്നാൽ ഇനി ഫ്രീ കിട്ടുന്നത് റിവോൾവർ ആയിരിക്കും. എന്നത് കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് പ്രാധാന്യമേറുന്നു. കവിയുടെ ഈ തുറന്നടിക്കൽ നാം മുഖവിലയിൽ വയ്ക്കണം. അത് അധികവും ഗൗരവതരമത്രേ.

ഒടുവിൽ  കവി പടുവൃദ്ധരായ കല്ലായി പുഴയും പുഴയുടെ നൊമ്പരവും രോദനവുമെല്ലാം കുറേയധികം ശരികളെയാണ് അദ്ദേഹം കുറിച്ചിട്ടിരിക്കു ന്നത്. അതുകൊണ്ട് തന്നെ വായനയ്ക്കൊട്ടും വിഘ്നം അനുഭവപ്പെടുന്നുമില്ല.
ഏറെ ഹൃദ്യമായ വായനാനുഭവം നൽകുന്ന കവിതകൾക്കും  കവിക്കും  ഹൃദയം നിറഞ്ഞ ആശംസകൾ..

*


അയിഷ 

യഥാർത്ഥ പേര് ഹസീന മുഹമ്മദ്‌.
എം.എം. മുഹമ്മദ്‌ കുഞ്ഞിന്റെയും അസുമാ ബീവിയുടെയും മകൾ.
സ്വദേശം തിരുവനന്തപുരം വിതുര.
എഴുത്തിലും ചിത്രരചനയിലും സംഗീതത്തിലും താൽപ്പര്യം.
ഫ്രീലാൻസ് പത്ര പ്രവർത്തന രംഗത്തും സാംസ്കാരിക രംഗത്തും സജീവം.


********************************************************************************
 

Wednesday, March 16, 2016

റഫീഖ് എന്ന പേര്



ബാല്യകാലത്ത്, റഫീഖ് എന്ന പേര് ഒട്ടും ഇഷ്ടമില്ലായിരുന്നു.
ആ പേരിൽ എന്തോ ഒരു പോരായ്മയില്ലേ എന്നുഞാൻ ചാഞ്ഞും ചെരിഞ്ഞും വിചാരപ്പെട്ടിട്ടുണ്ട്.

ചുറ്റുമുള്ളവരുടെ ഇമ്പമുള്ള പേരുകൾ എന്നെ അസൂയപ്പെടുത്തിയിട്ടുണ്ട്.
ഈ പേര് എന്നിൽ ചാർത്തിയതാരാണെന്ന് ഞാൻ അന്വേഷിച്ചിട്ടില്ല. ഇഷ്ടമില്ലാത്ത ഒരു കാര്യത്തെ ഞാനെന്തിന് അന്വേഷിച്ചു കണ്ടെത്തണം.

കാലം പോകെപ്പോകെ പേരിനോടുള്ള വെറുപ്പിന്റെ കനം കുറഞ്ഞു വന്നെങ്കിലും അതിനെ ഇഷ്ടപ്പെടാൻ മനസ്സ് പാകം വന്നില്ല എന്നു പറയാം.
'ഒരു പേരിലെന്തിരിക്കുന്നു' എന്ന കാര്യം ഇടയ്ക്കിടെ ഞാൻ സ്വയം ഉള്ളിലോർത്തു.

അറബിനാട്ടിലെത്തിയപ്പോൾ  മുൻപരിചയമില്ലാത്ത ആളുകൾ പോലും
'യാ... റഫീഖ്...' എന്നു നീട്ടി വിളിക്കുമ്പോൾ ഇവർക്കെങ്ങനെ എന്റെ പേര് മനസ്സിലായി എന്നു ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്.
പിന്നീടാണ് മനസ്സിലാക്കുന്നത് അറബികളുടെ ദാസ്യവേല ചെയ്യാനെത്തിയ ഞാനടക്കമുള്ള വിദേശികളെല്ലാം അവർക്ക് 'റഫീഖ്' ആണെന്ന്.
ദാസൻ, വിധേയൻ എന്നൊക്കെയാണ് അവർ റഫീഖ് എന്ന പേര് കൊണ്ട് അർത്ഥമാക്കുന്നത്.

എന്റെ പേരിനെ ഞാൻ പണ്ടേ ഗൗനിക്കാതിരുന്നതിനാൽ അറബികളുടെ
'യാ.. റഫീഖ്'  വിളിയും എന്നെ അലോസരപ്പെടുത്തിയില്ല.

കഴിഞ്ഞ ദിവസം സഹപ്രവർത്തകൻ വെറുതെയൊരു രസത്തിന് കൂട്ടത്തിലുള്ള ഓരോരുത്തരുടെയും പേരിന്റെ അർഥം തേടുന്നതിന്റെ ഭാഗമായി എന്നോടും ചോദിച്ചു.
ദാസൻ, വിധേയൻ എന്നൊക്കെയാണ് എന്റെ പേരിനർത്ഥം. ഞാൻ പറഞ്ഞു.

മുമ്പൊരിക്കൽ നാട്ടിൽ വെച്ച് അത്യാവശ്യം അറബിയൊക്കെ ചേർത്ത് വായിക്കാൻ കഴിവുള്ള ഒരാൾ എന്റെ പേരിന് സഖാവ് എന്നും അർഥം വരുമെന്ന് സൂചിപ്പിച്ചിരുന്നു.
ഇതെല്ലാം കേട്ടപ്പോൾ സഹപ്രവർത്തകൻ Google Serchൽ റഫീഖ് എന്ന അറബ് നാമത്തിന്റെ അർഥം ചികഞ്ഞു.
ഉടൻ വന്നു ഉത്തരം.
Companion.എനിക്ക് ജിജ്ഞാസ.

Companion എന്ന വാക്ക് മലയാളത്തിലേക്ക് മൊഴി മാറ്റാൻ പറഞ്ഞപ്പോൾ സഹപ്രവർത്തകൻ അങ്ങനെ ചെയ്തു.
അന്നേരം തെളിഞ്ഞതിങ്ങനെയാണ്.

ചങ്ങാതി, കൂട്ടുകാരൻ, തോഴൻ, കൂടെ യാത്ര ചെയ്യുന്നയാൾ
സഖാവ്, കൂട്ടാളി, പങ്കാളി....

ഇങ്ങനെ കണ്ടത് കൊണ്ടൊന്നുമല്ല. ഇടയ്ക്കെപ്പോഴോ ഈ പേരിനെ വല്ലാതെ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു എന്നതല്ലേ നേര്.

സൗഹൃദങ്ങൾക്ക് എന്നും മൂല്യം കൽപ്പിക്കുകയും സൗഹൃദമാണ് ജീവിതത്തിലെ മികച്ച സമ്പാദ്യമെന്നു വിശ്വസിക്കുകയും ചെയ്യുന്ന റഫീഖിന് ഈ പേര് തന്നെയാണ് ചേരുകയെന്ന് സുഹൃത്ത് വക കമന്റ്.

ചങ്ങാതി, കൂട്ടുകാരൻ, തോഴൻ, സഖാവ്, കൂട്ടാളി...
മതി, ഈ പേര് തന്നെ മതി എനിക്ക്.




***************************************************************

Saturday, January 30, 2016

പള്ളിക്കൽ നാരായണൻ സാങ്കൽപ്പിക കഥാപാത്രമല്ല





പത്തേമാരി എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെ സിനിമാ പ്രേമികൾക്കെല്ലാം അറിയുമായിരിക്കും. 
നാരായണൻ വെറുമൊരു സാങ്കൽപ്പിക കഥാപാത്രമല്ല.
കുറ്റിയറ്റു പോവാത്ത ഒരു ന്യൂനപക്ഷത്തിന്റെ നമ്മളറിയുന്ന പ്രതിനിധിയാണ് നാരായണൻ.

ദേശവും രൂപവും പേരും മാത്രം വ്യത്യാസമുള്ള ഇത് പോലുള്ള അനേകം മനുഷ്യർ പ്രവാസഭൂമിയിലുണ്ട്. വർഷങ്ങളോളം മരുനഗരത്തിൽ വിയർപ്പൊഴുക്കിയിട്ടും ഇനിയും കര പറ്റാത്ത എത്രയോ സാധാരണക്കാർ കൺമുമ്പിലും കാണാമറയത്തും നിറവേറ്റപ്പെടാത്ത സ്വപ്നങ്ങളിൽ തളച്ചിടപ്പെട്ടു ജീവിക്കുന്നുണ്ട്.


കുടുംബത്തെയും സഹോദരങ്ങളെയും കരപറ്റിക്കുന്നതിനിടയിൽ സ്വന്തം ജീവിതം മറന്നു പോയവർ, അല്ലെങ്കിൽ ഇതാണ് തന്റെ ജീവിതദൗത്യമെന്നുറപ്പിച്ച് എല്ലാവർക്കും അത്താണിയായവർ.

'ഞാനിവിടെ പണം കായ്ക്കുന്ന മരച്ചുവട്ടിലല്ല ജീവിക്കുന്നത്' എന്നു പറയുമ്പോഴും നാട്ടിലെ ഉറ്റവരുടെ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നവരാണ് പ്രവാസികൾ. 

ലോഞ്ചിലും പത്തേമാരിയിലും പ്രാണൻ കൈയ്യിൽ പിടിച്ച് ആഴക്കടലിലൂടെ അവർ നടത്തിയ യാത്ര സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
കടൽ മുറിച്ചു കടന്ന അക്കാലത്തെ യുവത്വങ്ങളിൽ ചിലർ കടലിലെ ഉപ്പുവെള്ളത്തിൽ അലിഞ്ഞൊടുങ്ങി.
മരുമണ്ണിന്റെ പ്രതീക്ഷപ്പച്ചയിലേക്ക് നീന്തിക്കയറിയവർ.. അവരുടെ പിൻഗാമികൾ..
അവർ കേരളത്തിലെ സാധാരണക്കാരന്റെ ജീവിതത്തിനു നിറങ്ങൾ ചാർത്തി. 

കടൽ കടന്നവന്റെ കുടുംബം പിന്നീട് ആഡംഭരവും പൊങ്ങച്ചവും ജീവിതാടയാളങ്ങളാക്കി.
അത്തർ പൂശി, പളപളാ മിന്നുന്ന വസ്ത്രങ്ങളണിഞ്ഞു ഗൾഫുകാരൻ നാട്ടിൽ വന്നിറങ്ങി.

യാഥാർഥ്യത്തിനു വിപരീതമായ ഗൾഫ് ഭൂമികയും അവിടുത്തെ തൊഴിലും മലയാള മനസ്സിന്റെ സ്വപ്നമായി. സൗഭാഗ്യക്കരയിലേക്ക് എങ്ങനെയെങ്കിലും കടൽ കടക്കുക എന്നു തീർച്ചപ്പെടുത്തിയ മലയാളി ഭൂരിപക്ഷം ഗൾഫിന്റെ വ്യത്യസ്ത ഭൂമികയിലേക്ക് ഒഴുകി.

ഞൊടിയിടയിൽ പണക്കാരനായി കൊട്ടാരം പണിതവനും വർഷങ്ങളോളം സ്വപ്നം നെയ്തിട്ടും കുഞ്ഞുകൂര പോലും കെട്ടിയുയർത്താൻ കഴിയാത്തവനും മരുജീവിതത്തിന്റെ ബാക്കി പത്ര ങ്ങളായി.

കുരുത്തമുള്ളവനെന്നും, കഥയില്ലാത്തവനെന്നും രണ്ടു വിഭാഗങ്ങളുണ്ടായി. 

സകല  സൗഭാഗ്യങ്ങളുണ്ടായിട്ടും വിരഹമനുഭവിക്കുന്ന ഭാര്യയെപറ്റി, മിന്നും ജീവിതത്തിനു ള്ളിലെ അനാഥത്വം പേറുന്ന കുഞ്ഞുങ്ങളെപറ്റിയും പൈങ്കിളിപ്പാട്ടുകളുണ്ടായി.
ആ പാട്ടിനു മുകളിൽ ചിലർ 'മാപ്പിളപ്പാട്ടെന്നു' ലേബലൊട്ടിച്ചു.

ഗൾഫ്ദേശത്ത് മലയാളി അനുഭവിച്ച, അനുഭവിച്ചു കൊണ്ടിരിക്കുന്ന മരവിപ്പും നെടുവീർപ്പും കടൽ കടക്കാത്തവർക്കും കടൽ കടന്നവരുടെ പ്രിയപ്പെട്ടവർക്കും ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ജീവിതമായിരുന്നെന്ന് നമ്മൾ തെറ്റിദ്ധരിച്ചതൊക്കെയും അത്ര ആനന്ദപ്രദമായി രുന്നില്ലെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയെങ്കിലും യഥാർത്ഥ ഗൾഫ്ജീവിതം ഇനിയും സ്വന്തം ഭാര്യക്ക് മുമ്പിൽ പോലും തുറന്നു വെക്കാത്ത ഒത്തിരി ദുരഭിമാനികളുടെ രാവണൻ കോട്ടയാണ് പ്രവാസ മണ്ണ്.

ജീവിതം എത്ര ദുസ്സഹമായിരുന്നാലും ലഭിക്കുന്ന വരുമാനം എത്ര തുച്ഛമായിരുന്നാലും അതൊന്നും അവരറിയേണ്ട എന്തിനാ അവരെ കൂടി വിഷമിപ്പിക്കുന്നതെന്ന ചിന്തയിൽ സ്വന്തം കുടുംബനാഥൻ പൊന്നും മുത്തും വാരുകയാണെന്ന് ധരിക്കുന്നവരെ, അത് സ്വന്തം ഭാര്യയായാലും കുഞ്ഞുങ്ങളായാലും അവർക്കു മുമ്പിൽ നമ്മുടെ യഥാർത്ഥ ചുറ്റുപാടുകൾ എന്തെന്ന് ബോധ്യപ്പെടുത്തുന്നതാണ് അഭികാമ്യം.

ദുരിതപർവ്വം താണ്ടി സ്വന്തം നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ നാട്ടിലേക്ക് തിരിച്ചു പോകുന്ന ഒരാൾ വിമാനത്താവളത്തിൽ വെച്ച് തന്റെ അടുത്ത സുഹൃത്തിനോട്‌ സ്വകാര്യമായി പറഞ്ഞ കാര്യം സാന്ദർഭികമായി ഇവിടെ സൂചിപ്പിക്കട്ടെ.

വർഷങ്ങളായി ഗൾഫിൽ കഴിയുന്ന അയാളുടെ കുടുംബം നാട്ടിൽ അപ്പോഴും കഴിയുന്നത്‌ വാടകവീട്ടിൽ. കുറെ കടം വീട്ടിതീർക്കാൻ വേറെയും. അയാൾ പറഞ്ഞതിതാണ്.

എന്റെ ഈ യാത്ര പിരിവെടുത്തും മറ്റുമാണെന്ന് ഭാര്യ അറിയരുതെന്ന്.

കാലങ്ങൾക്ക് ശേഷം മറ്റൊരു വിസയിൽ പ്രവാസക്കുപ്പായമണിയാൻ പിന്നെയും വന്നു അയാൾ

ഒടുങ്ങുന്നില്ല, പൊള്ളുന്ന മരുജീവിതത്തിലെ കയററ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന കുചേലജന്മങ്ങളുടെ മുറിവാഴങ്ങളുടെ കണക്കെടുപ്പ്. അത് തുടർന്ന് കൊണ്ടേയിരിക്കും.


******************************************************************************************

ഗൾഫ് മാധ്യമം, ഇൻബോക്സ്‌ പംക്തി, 2016 ജനുവരി 30 (സൗദി അറേബ്യ)

                                                                                                                              ചിത്രം: കടപ്പാട്. Google

Monday, November 16, 2015

ഇക്കരെപ്പച്ച



'കുറേകാലം കടലിന്നക്കരെ പോയിക്കെടന്ന് ജീവിതം ഇല്ലാതാക്കീന്നല്ലാതെ വേറെന്ത് കാര്യാ അതോണ്ട്...'

ഹാജറയുടെ ആയിരത്തൊന്നാവര്‍ത്തിച്ച മന്ത്രം ഷംസുദ്ധീന്‍ പതിവുപോലെ കണ്ണടച്ച് കേട്ടില്ലെന്ന് ഭാവിച്ചു.

'പ്രവാസം മടക്കിവെച്ച് നാടിന്റെ അനക്കങ്ങളിലേക്ക് ഇറങ്ങി വന്നാല്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ അവധിക്കെ ത്തുന്ന അവസ്ഥയല്ല. ഇനി പോവുന്നില്ല അല്ലെ? എന്ന നാട്ടുകാരുടെ മടുപ്പിക്കുന്ന ചോദ്യം.., മഹാപാതകം ചെയ്ത പോലെയുള്ള ചിലരുടെ നോട്ടം.. ഭീകരമാണത്. മരുക്കാട്ടിലെ വേനലിനെക്കാളും കഠിനം..'

പ്രവാസം മതിയാക്കി നാട്ടിലെത്തിയ സുഹൃത്ത് കാവ്യാത്മകമായി ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ട വാക്കുകള്‍ വെറുതെയോര്‍ത്ത് ആഴമില്ലാത്തൊരു ചിരി ഷംസുദ്ധീന്റെ ചുണ്ടില്‍ മിന്നി.
ഹാജറ അവളുടെ അനുജത്തിയുടെ പുതിയ വീടിന്റെ പണി എത്രത്തോളമായി എന്നറിയാന്‍ അവിടം വരെ പോയി വന്നതേയുള്ളൂ. 

ടൈല്‍സിന്റെ പണിക്കാരെ കണി കാണാനില്ലത്രേ.. കിട്ട്യാല് തന്നെ കണ്ണ് കലങ്ങ്ണ കൂല്യാ ചോദിക്കണത്.. ഇപ്പം ഇതുപോലുള്ള പണിക്ക് പോണതാ ഗള്‍ഫില്‍ കഴിയുന്നതിനേക്കാള്‍ മെച്ചം. 
ഹാജറ പറയുന്നതെല്ലാം ഷംസുദ്ധീന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ അവളൊന്ന് തല ചെരിച്ചു. അയാള്‍ ഭാവമാറ്റമൊന്നുമില്ലാതെ അങ്ങനെയിരിക്കുകയാണ്.

ഹാജറയെ കെട്ടിക്കൊണ്ടു വന്ന്, അടുത്ത വര്‍ഷം ഒരു പെണ്‍കുഞ്ഞിന്റെ ഉപ്പയായ ആഹ്ലാദത്തോടെ മോള്‍ക്ക് നിന്റെ കണ്ണും മൂക്കും വാര്‍ത്തു വെച്ചതാണെന്ന് ഹാജറയുടെ ചെവിയില്‍ പറഞ്ഞാണ് ഷംസുദ്ധീന്‍ പ്രവാസ ത്തിലേക്ക് കടല്‍ താണ്ടിയത്. കടലറ്റം വരെ മോളുടെ കരച്ചില്‍ തിരമാല പോലെ ചെവിയിലേക്കലച്ചത് ഇന്നും ഓര്‍ക്കുന്നുണ്ട് ഷംസുദ്ധീന്‍. 

മോള്‍ക്കിപ്പോള്‍ കെട്ടുപ്രായം. 

താഴെയുള്ളവര്‍ സ്‌കൂള്‍പഠനം തുടരുന്നു. അവരുടെ വളര്‍ച്ചക്കിടയില്‍ എണ്ണിത്തിട്ടപ്പെടുത്തിയ അവധിദിനങ്ങളി ല്‍ നാട്ടിലേക്കും തിരിച്ചും പറന്നിറങ്ങിയത് ഒരുപാട് തവണ. വര്‍ഷങ്ങളുടെ ഇലപൊഴിക്കലുകള്‍ക്കിടയില്‍ തറവാട്ടില്‍ നിന്നും ജീവിതം ചെറുതും മനോഹരവുമായ, സ്വന്തമായി പണിത വീട്ടിനുള്ളിലേക്ക് പറിച്ചു നടപ്പെട്ടു. പുതിയ അയല്‍വാസികള്‍.. പുതിയ കാറ്റ്.. മുറ്റത്തുനിന്ന് പുതിയ ആകാശം നോക്കി കുട്ടികള്‍ സന്തോഷിച്ചു. ഇതിനിടെ ചടുപിടീയെന്ന അവസ്ഥയില്‍ മോളുടെ വിവാഹവും നടന്നിരുന്നു.

വര്‍ഷങ്ങളായി പരിചയമുള്ള ഒരദ്ധ്യാപകന്റെ ഏകമകനാണ് മകളുടെ ജീവിതത്തിലേക്ക് വന്നത്. സര്‍ക്കാര്‍ ഉദ്യോ ഗവുമുണ്ട്. കുടുംബവും ചുറ്റുപാടും ഏറെ ഇഷ്ടപ്പെട്ടു. മകള്‍ പുതിയ ഇടത്തിലേക്ക് പട്ടുസാരിയുമണിഞ്ഞ് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ മനസ്സ് വിമ്മിട്ടത്തോടെ ആഹ്ലാദിച്ചു. ദീര്‍ഘസുമംഗലീസൗഭാഗ്യം മനസ്സാ നേര്‍ന്നു.

വര്‍ഷങ്ങളൊരുപാടായില്ലെ.. ഇനി നാട്ടില്‍ തന്നെ ചെറിയ എന്തെങ്കിലും ഏര്‍പ്പാടുമായി ജീവിച്ചൂടെ എന്ന പലരു ടെയും ചോദ്യമാണ് പ്രവാസത്തിന് അടിവരയിടാന്‍ പ്രേരിപ്പിച്ചത്. 
ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ കനമില്ലാത്ത ഒരാള്‍ മണല്‍നഗരത്തില്‍ ലഭ്യമായ കയ്പ്പുനീരെല്ലാം നൊട്ടിനൊണഞ്ഞ് ജീവിതത്തോണി അല്ലലില്ലാതെ കരയ്ക്കടുപ്പിച്ചിരിക്കുന്നു. 

എന്നാലും എവിടെയോ കണക്കുകള്‍ പിഴച്ചിരിക്കുന്നു എന്നൊരു തോന്നല്‍.. 

സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് ഇടയ്ക്കിടെ മനസ്സിലേക്കിഴഞ്ഞെത്തുന്നു. ഹാജറയുടെ ചിലനേരത്തെ പെരുമാറ്റമാണ് ആ വാക്കുകള്‍ ഇടയ്ക്ക് അറിയാതെ മനസ്സില്‍  നുരയാന്‍ ഹേതുവാകുന്നത് 

കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വീട്ടില്‍ ചെന്നു കയറിയ നേരം. 

വീടിന്റെ നിറം മങ്ങിത്തുടങ്ങിയ വാതിലും ജനലും ചുമരുമൊക്കെ പെയിന്റടിച്ചു മിനുക്കുന്ന രണ്ടു ചെറുപ്പക്കാ രോട് സുഹൃത്ത് തട്ടിക്കയറുന്ന നേരത്താണ് അവിടെയെത്തിയത്. നാലുദിവസം കൊണ്ട് തീര്‍ക്കേണ്ട ജോലി ഏഴു ദിവസമായിട്ടും തീരാത്തതിന്റെ നിരാശയില്‍ സമനില തെറ്റി എന്തൊക്കെയോ പുലഭ്യം പറയുന്നുണ്ടവന്‍. ഷംസുദ്ധീന് മികച്ച മോഡറേറ്ററാകേണ്ടതായി വന്നു പ്രശ്‌നം പരിഹരിക്കാന്‍. 
ജോലിക്കാരുടെ ലഭ്യതക്കുറവ് ശരിക്കറിയാവുന്നത് കൊണ്ട് ഇലയ്ക്കും മുള്ളിനും തകരാറ് വരാത്ത രീതിയില്‍ പ്രശ്‌നം രമ്യമായി പരിഹരിച്ച് അധികനേരം നില്‍ക്കാതെ സുഹൃത്തിനോട് യാത്രയും പറഞ്ഞ് റോഡിലെത്തിയപ്പോള്‍ ഹാജറയുടെ ആത്മഗതം.

പെയിന്റടിക്കാന്‍ ആളെക്കിട്ടാനില്ലാത്ത കാലമാ.. എണ്ണൂറും ആയിരവുമാ ദിവസക്കൂലി.. 

ഹാജറ എന്താണുദ്ധേശിച്ചതെന്ന് ഷംസുദ്ധീന് മനസ്സിലായി. ഒന്നും മിണ്ടാതെ റോഡില്‍ നിന്നും ബസ്‌സ്റ്റോപ്പിന്റെ തണലിലേക്ക് നടന്നു. വീട്ടിലെത്തുമ്പോള്‍ വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നു. 

മുറ്റത്ത് കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ അയല്‍വാസി ശാലിനിയേട്ത്തി ഹാജറയെ വിളിച്ചു. അവരങ്ങനെയാണ് എന്തത്യാവശ്യം വന്നാലും അടുക്കളഭാഗത്തേക്ക് നോക്കി നീട്ടിയൊരു വിളിയാണ്. ഹാജറ പ്രത്യേകമായ ഒരീണത്തില്‍ വിളി കേട്ട് ശാലിനിയേട്ത്തിക്കു മുമ്പിലെത്തും. 

അന്നേരം ശാലിനിയേട്ത്തിയുടെ പ്രശ്‌നം ടീവി പ്രവര്‍ത്തിക്കുന്നില്ല എന്നതായിരുന്നു. 
സീരിയലും പാട്ടുറിയാലിറ്റിയുമൊക്കെ മുടങ്ങിപ്പോവുമല്ലോ എന്ന ടെന്‍ഷന്‍ അവരുടെ മുഖത്ത് കറുത്തിരുണ്ടു. അവിടുന്നിറങ്ങി വന്ന് ഷംസുദ്ധീന്റെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങി ഏതോ നമ്പരിലേക്ക് വിരല മര്‍ത്തി ഹാജറ ഫോണ്‍ ചെവിയോട് ചേര്‍ത്തു. 
ആരോടെന്നറിയില്ല, ഇത്തിരിമാത്രമേ സംസാരിച്ചുള്ളൂ. ഹാജറയുടെ കയ്യിലെ ഫോണ്‍വെളിച്ചം അണയുന്നതിന് മുമ്പേ തന്നെ ഇലക്ട്രീഷ്യന്‍ സുകുമാരന്‍ ശാലിനിയേട്ത്തിയുടെ വീട്ടിനു മുമ്പില്‍ ടൂവീലറില്‍ വന്നിറങ്ങി. കൂടുതല്‍ സമയമെടുക്കാതെ പരിശോധനയും ചികിത്സയും കഴിഞ്ഞ് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് സുകുമാരന്‍ അടുത്ത കേന്ദ്രത്തിലേക്ക് പറന്നു. 

എന്തോ ചെറിയ റിപ്പയറേ ഉണ്ടാര്ന്നുള്ളൂ.. തൊള്ളായിരം ഉറുപ്പ്യാ ശാലിനിയേട്ത്തിയോട് അയാള് വാങ്ങിയത്.. 

വീട്ടിനുള്ളിലേക്ക് കയറുന്നേരം ഹാജറയുടെ വാക്കുകള്‍. ഇപ്പം എലക്ട്രീസ്യനാവാ നല്ലത്.. കുറഞ്ഞ പണിയും കൂടുതല്‍ കാശും കിട്ടും.. ഒര് സ്‌കൂട്ടറ് വാങ്ങ്യാ ഏത് നേരത്തും എവിടേം പറന്നെത്താം..

വാക്കുകളെല്ലാം തന്റെ ചെവിയിലേക്കാണ് തിരുകി വെക്കുന്നതെന്ന് ഷംസുദ്ധീന് ബോധ്യമായി. ഒന്നും മിണ്ടാതെ കാറ്റിന്റെ മൂളലും കേട്ട് അകത്തേക്ക് കടക്കാതെ ഉമ്മറത്തിണ്ണയിലിരുന്നു. 

അടുത്ത നിമിഷം, ഇളയ മകന്‍ ട്യൂഷന്‍ഫീസ് കൊടുക്കാനുള്ള ഒടുക്കത്തെ തിയ്യതി നാളെയാണെന്ന് ഓര്‍മപ്പെടു ത്തിയിട്ട് ഏതോ ടെക്സ്റ്റ് ബുക്കും തുറന്നു പിടിച്ച് പഠിക്കുകയാണെന്ന ഭാവേന ടീവിയിലേക്കും ഇടയ്ക്ക് ഷംസുദ്ധീനെയും മാറിമാറി നോക്കി.

ആവി പറക്കുന്ന ചായ ഉമ്മറത്തിണ്ണയില്‍ വെച്ച് അപ്പുറത്ത് ഹാജറയിരുന്നു. 

പത്ത് കുട്ട്യേള്‍ക്ക് ട്യൂസന്‍ എട്ത്താല് ജീവിക്കാനുള്ള വരുമാനമൊക്കെ ഒണ്ടാക്കാം.. അറബി നാട്ടീ കഷ്ടപ്പെട്ട കാലത്ത് ഒര് പീടികമുറിയെങ്കിലും പണി കയിപ്പിച്ചിരുന്നെങ്കില് മാസാമാസം ആ വാടക പോരായ്‌രുന്നോ ജീവി ക്കാന്‍.. മന്‍ശ്യനായാല്‍ അല്‍പ്പം സുസ്‌കാന്തിയൊക്കെ വേണം.. അതില്ലായാല്‍ പിന്നെ എന്താ ചെയ്യ്വാ.. 

ഹാജറ തലയില്‍നിന്നും തട്ടമെടുത്ത് മുഖം അമര്‍ത്തി തുടച്ചു.

ഹാജറാ.. ചുമരിന് പെയിന്റടിക്കാനും ടീവീം ഫ്രിഡ്ജും റിപ്പയര്‍ ചെയ്യാനും തറയില്‍ ടൈല്‍സ് പാകാനുമൊക്കെ എനിക്കറിയാം.. ഗള്‍ഫ്‌നാടിന്റെ ചൂടിലുരുകി എന്തെല്ലാം വേഷങ്ങള്‍ ഞാന്‍ കെട്ടീട്ടുണ്ടെന്ന് നിനക്കറിയോ.. ഇനിയും അവിടുത്തെ വെള്ളം കുടിച്ചുതീര്‍ക്കാന്‍ യോഗംണ്ടെങ്കീ.. അതിനായി പടച്ചവന്‍ ആയുസ്സ് ബാക്കി വെച്ചേക്കണങ്കീ പിന്നെ.. ഇനിയുള്ള കാലം നാട്ടിലെന്ന ആഗ്രഹം.. സ്വപ്നമായി തന്നെ അങ്ങനെ...

ഹാജറയോട് പറയാന്‍ കരുതിയ വാക്കുകള്‍ ഉള്ളിലേക്കുരുട്ടി അയാള്‍ എന്തോ ഓര്‍ത്തിട്ടെന്ന പോലെ അകത്തെ ഇരുട്ടിലേക്ക് തപ്പിത്തടഞ്ഞു. 

വിമാനയാത്രയുടെ അടയാളങ്ങളൊരുപാട് ഒട്ടിപ്പിടിച്ച കറുത്ത പെട്ടി തുറന്ന് അല്‍പ്പനേരത്തെ തിരച്ചിലിനൊ ടുവില്‍ പാസ്‌പോര്‍ട്ട് കയ്യിലെടുത്ത് നിറം മങ്ങിയ പുറംചട്ടയില്‍ വിറയലോടെ ഷംസുദ്ധീന്‍ ഒന്നുതടവി.. അയാ ളുടെ കണ്ണുകളിലെ തിളക്കം മാഞ്ഞു. 

പൊടുന്നനെ വീട്ടിനു പുറത്ത് പൊടിക്കാറ്റുയരുന്നതും മുകളിലൊരു യന്ത്രപ്പക്ഷി ചറകിട്ടടിക്കുന്നതും അയാളറിഞ്ഞു. സിഗരറ്റിന്റെയും ഖുബ്ബൂസിന്റെയും വിയര്‍പ്പിന്റെയും ഗന്ധമിറ്റിയ, ചിലയിടങ്ങള്‍ പിന്നിയടര്‍ന്ന കാര്‍പ്പറ്റില്‍ ചവിട്ടി നില്‍ക്കുന്ന തണുപ്പ് അയാളുടെ ദേഹമാകെ അരിച്ചു. 

അന്നേരം.. കാറ്റും മഴയും ഇടിയും മിന്നലും പേടിപ്പിച്ച, കൂട്ടില്ലാതെ ഇരുട്ടിലേക്ക് നോക്കി കരഞ്ഞു തീര്‍ത്ത അനേകം രാത്രികളുടെ കറുപ്പ് ഹാജറയുടെ മുഖത്ത് പടര്‍ന്നു.
കവിളില്‍ കണ്ണീര്‍നനവ് ചാലു കീറി.
വീട്ടിനുള്ളില്‍ സഹിക്കാന്‍ കഴിയാത്ത തരത്തില്‍ ചൂടുയരുന്നതായി ഹാജറയ്ക്ക് തോന്നി. അവള്‍ ഓടിച്ചെന്ന് ഷംസുദ്ധീനെ വാരിപ്പുണര്‍ന്ന് അയാളുടെ മാറില്‍ മുഖമൊട്ടിച്ചു വെച്ച് ശബ്ദമില്ലാതെ കരയാന്‍ തുടങ്ങി. 

*******

മലയാളം ന്യൂസ്, സണ്‍‌ഡേ പ്ലസ്, സൗദി അറേബ്യ, 2015 nov. 15

Sunday, October 11, 2015

ശിക്ഷ


യാള്‍ അടഞ്ഞ  കതകിനു മുമ്പില്‍ ചെന്ന് ഉറക്കെ മുട്ടിവിളിച്ചു.
മുട്ടുവിന്‍ തുറക്കപ്പെടുമെന്നാണല്ലൊ?
തുറന്നില്ല, ഒന്നന ങ്ങിയതു പോലുമില്ല.
പകരം കിളിവാതിലില്‍ രണ്ടു കണ്ണുകള്‍ ഇളകി. എന്തു വേണമെന്ന ചോദ്യവും.
കരയാനും  ചിരിക്കാനു മുള്ള സ്വാതന്ത്യ്രം വേണമെന്ന് കേട്ടപാടെ ചെറുജാലകം കൊട്ടിയടയ്ക്കപ്പെട്ടു.

പിന്നെയും അലഞ്ഞു.

അനേകം വാതിലുകളുള്ള, ഒറ്റ അച്ചില്‍ വാര്‍ത്തപോലുള്ള കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന തെരുവിലാണ് അയാളിപ്പോള്‍.
വിജാഗിരി തുരുമ്പെടുത്ത കൂറ്റന്‍ വാതില്‍പ്പടിയില്‍ ചെന്നു നി ന്നു.
വാതിലിനിപ്പുറത്തേക്ക് ഒച്ചയിറങ്ങും മുമ്പേ അകത്തു നിന്നും അശരീരി.

നിനക്കെന്ത് വേണം?

മിണ്ടാനും  കേള്‍ക്കാനുമുള്ള കരളുറപ്പ്.

അടഞ്ഞ വാതിലിനുള്ളില്‍ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല.
ചൂടുകാറ്റ് മാത്രം കാഴ്ചയില്‍ മണ്ണു നിറച്ച് അവിടമാകെ പൊങ്ങിപ്പറന്നു.

മൂന്നാംവാതില്‍ അടഞ്ഞിരുന്നില്ല. അകത്ത് ആള്‍പ്പെരുമാറ്റത്തിന്റെ അടയാളമായി ഒച്ചയമര്‍ത്തിയുള്ള കുശുകുശുപ്പിന്റെ കഫക്കുറുകല്‍.

ചോദ്യം വരും മുമ്പേ അയാള്‍ വാക്കുകള്‍ അകത്തേക്കെറിഞ്ഞു.

ഉലകം മുഴുവനു മുള്ള മനുഷ്യരെപ്പോലെ ഇഷ്ടമുള്ളത് ഭക്ഷിക്കാന്‍ കഴിയണം.
സ്വാതന്ത്യ്രം.. വ്യക്തിസ്വാതന്ത്യ്രം..

നാവിന്‍തുമ്പത്ത് തേനായൊട്ടിയ പദം അയാള്‍ ഉരുവിട്ടു.

പൊടുന്നനെ, വാതില്‍ നെടുകെ തുറന്ന് ആരൊക്കെയോ പുറത്തേക്കിറങ്ങി. അവരുടെ കെകളില്‍ നാളിതുവരെ കാണാത്ത വിവിധ തരം മൂര്‍ച്ചത്തലപ്പുകള്‍.

നിഘണ്ടുവിലില്ലാത്ത വാക്ക് ആവര്‍ത്തിച്ചു എന്നതായിരുന്നു അയാളുടെ പേരിലുള്ള ആരോപണം.
അവരെല്ലാം ചേര്‍ന്ന് അയാള്‍ക്ക് ശിക്ഷയും വിധിച്ചു.
മുറ്റത്തെ മണ്ണില്‍ നെഞ്ചിലെ ചോര വാര്‍ന്നുവീണു. തേരട്ടയായി ഇഴഞ്ഞു.

കണ്ണടച്ച് നിശ്ചലമാവുന്നതിന്  മുമ്പ്, അയാളുടെ നാവിലൊട്ടി നി ന്ന അമൃതമന്ത്രം കൂട്ടത്തിലൊരാള്‍ ചീഞ്ഞളിഞ്ഞതെന്തോ എടുത്തു മാറ്റുന്ന മുഖച്ചുളിച്ചിലോടെ വിരല്‍ കൊണ്ട് വടിച്ചെടുത്തു.


********************************************************
                                     മാതൃഭൂമി വാരാന്തപ്പതിപ്പ്, ഒക്ടോബർ, 11 ഞായറാഴ്ച.