Saturday, January 30, 2016

പള്ളിക്കൽ നാരായണൻ സാങ്കൽപ്പിക കഥാപാത്രമല്ല





പത്തേമാരി എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെ സിനിമാ പ്രേമികൾക്കെല്ലാം അറിയുമായിരിക്കും. 
നാരായണൻ വെറുമൊരു സാങ്കൽപ്പിക കഥാപാത്രമല്ല.
കുറ്റിയറ്റു പോവാത്ത ഒരു ന്യൂനപക്ഷത്തിന്റെ നമ്മളറിയുന്ന പ്രതിനിധിയാണ് നാരായണൻ.

ദേശവും രൂപവും പേരും മാത്രം വ്യത്യാസമുള്ള ഇത് പോലുള്ള അനേകം മനുഷ്യർ പ്രവാസഭൂമിയിലുണ്ട്. വർഷങ്ങളോളം മരുനഗരത്തിൽ വിയർപ്പൊഴുക്കിയിട്ടും ഇനിയും കര പറ്റാത്ത എത്രയോ സാധാരണക്കാർ കൺമുമ്പിലും കാണാമറയത്തും നിറവേറ്റപ്പെടാത്ത സ്വപ്നങ്ങളിൽ തളച്ചിടപ്പെട്ടു ജീവിക്കുന്നുണ്ട്.


കുടുംബത്തെയും സഹോദരങ്ങളെയും കരപറ്റിക്കുന്നതിനിടയിൽ സ്വന്തം ജീവിതം മറന്നു പോയവർ, അല്ലെങ്കിൽ ഇതാണ് തന്റെ ജീവിതദൗത്യമെന്നുറപ്പിച്ച് എല്ലാവർക്കും അത്താണിയായവർ.

'ഞാനിവിടെ പണം കായ്ക്കുന്ന മരച്ചുവട്ടിലല്ല ജീവിക്കുന്നത്' എന്നു പറയുമ്പോഴും നാട്ടിലെ ഉറ്റവരുടെ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നവരാണ് പ്രവാസികൾ. 

ലോഞ്ചിലും പത്തേമാരിയിലും പ്രാണൻ കൈയ്യിൽ പിടിച്ച് ആഴക്കടലിലൂടെ അവർ നടത്തിയ യാത്ര സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
കടൽ മുറിച്ചു കടന്ന അക്കാലത്തെ യുവത്വങ്ങളിൽ ചിലർ കടലിലെ ഉപ്പുവെള്ളത്തിൽ അലിഞ്ഞൊടുങ്ങി.
മരുമണ്ണിന്റെ പ്രതീക്ഷപ്പച്ചയിലേക്ക് നീന്തിക്കയറിയവർ.. അവരുടെ പിൻഗാമികൾ..
അവർ കേരളത്തിലെ സാധാരണക്കാരന്റെ ജീവിതത്തിനു നിറങ്ങൾ ചാർത്തി. 

കടൽ കടന്നവന്റെ കുടുംബം പിന്നീട് ആഡംഭരവും പൊങ്ങച്ചവും ജീവിതാടയാളങ്ങളാക്കി.
അത്തർ പൂശി, പളപളാ മിന്നുന്ന വസ്ത്രങ്ങളണിഞ്ഞു ഗൾഫുകാരൻ നാട്ടിൽ വന്നിറങ്ങി.

യാഥാർഥ്യത്തിനു വിപരീതമായ ഗൾഫ് ഭൂമികയും അവിടുത്തെ തൊഴിലും മലയാള മനസ്സിന്റെ സ്വപ്നമായി. സൗഭാഗ്യക്കരയിലേക്ക് എങ്ങനെയെങ്കിലും കടൽ കടക്കുക എന്നു തീർച്ചപ്പെടുത്തിയ മലയാളി ഭൂരിപക്ഷം ഗൾഫിന്റെ വ്യത്യസ്ത ഭൂമികയിലേക്ക് ഒഴുകി.

ഞൊടിയിടയിൽ പണക്കാരനായി കൊട്ടാരം പണിതവനും വർഷങ്ങളോളം സ്വപ്നം നെയ്തിട്ടും കുഞ്ഞുകൂര പോലും കെട്ടിയുയർത്താൻ കഴിയാത്തവനും മരുജീവിതത്തിന്റെ ബാക്കി പത്ര ങ്ങളായി.

കുരുത്തമുള്ളവനെന്നും, കഥയില്ലാത്തവനെന്നും രണ്ടു വിഭാഗങ്ങളുണ്ടായി. 

സകല  സൗഭാഗ്യങ്ങളുണ്ടായിട്ടും വിരഹമനുഭവിക്കുന്ന ഭാര്യയെപറ്റി, മിന്നും ജീവിതത്തിനു ള്ളിലെ അനാഥത്വം പേറുന്ന കുഞ്ഞുങ്ങളെപറ്റിയും പൈങ്കിളിപ്പാട്ടുകളുണ്ടായി.
ആ പാട്ടിനു മുകളിൽ ചിലർ 'മാപ്പിളപ്പാട്ടെന്നു' ലേബലൊട്ടിച്ചു.

ഗൾഫ്ദേശത്ത് മലയാളി അനുഭവിച്ച, അനുഭവിച്ചു കൊണ്ടിരിക്കുന്ന മരവിപ്പും നെടുവീർപ്പും കടൽ കടക്കാത്തവർക്കും കടൽ കടന്നവരുടെ പ്രിയപ്പെട്ടവർക്കും ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ജീവിതമായിരുന്നെന്ന് നമ്മൾ തെറ്റിദ്ധരിച്ചതൊക്കെയും അത്ര ആനന്ദപ്രദമായി രുന്നില്ലെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയെങ്കിലും യഥാർത്ഥ ഗൾഫ്ജീവിതം ഇനിയും സ്വന്തം ഭാര്യക്ക് മുമ്പിൽ പോലും തുറന്നു വെക്കാത്ത ഒത്തിരി ദുരഭിമാനികളുടെ രാവണൻ കോട്ടയാണ് പ്രവാസ മണ്ണ്.

ജീവിതം എത്ര ദുസ്സഹമായിരുന്നാലും ലഭിക്കുന്ന വരുമാനം എത്ര തുച്ഛമായിരുന്നാലും അതൊന്നും അവരറിയേണ്ട എന്തിനാ അവരെ കൂടി വിഷമിപ്പിക്കുന്നതെന്ന ചിന്തയിൽ സ്വന്തം കുടുംബനാഥൻ പൊന്നും മുത്തും വാരുകയാണെന്ന് ധരിക്കുന്നവരെ, അത് സ്വന്തം ഭാര്യയായാലും കുഞ്ഞുങ്ങളായാലും അവർക്കു മുമ്പിൽ നമ്മുടെ യഥാർത്ഥ ചുറ്റുപാടുകൾ എന്തെന്ന് ബോധ്യപ്പെടുത്തുന്നതാണ് അഭികാമ്യം.

ദുരിതപർവ്വം താണ്ടി സ്വന്തം നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ നാട്ടിലേക്ക് തിരിച്ചു പോകുന്ന ഒരാൾ വിമാനത്താവളത്തിൽ വെച്ച് തന്റെ അടുത്ത സുഹൃത്തിനോട്‌ സ്വകാര്യമായി പറഞ്ഞ കാര്യം സാന്ദർഭികമായി ഇവിടെ സൂചിപ്പിക്കട്ടെ.

വർഷങ്ങളായി ഗൾഫിൽ കഴിയുന്ന അയാളുടെ കുടുംബം നാട്ടിൽ അപ്പോഴും കഴിയുന്നത്‌ വാടകവീട്ടിൽ. കുറെ കടം വീട്ടിതീർക്കാൻ വേറെയും. അയാൾ പറഞ്ഞതിതാണ്.

എന്റെ ഈ യാത്ര പിരിവെടുത്തും മറ്റുമാണെന്ന് ഭാര്യ അറിയരുതെന്ന്.

കാലങ്ങൾക്ക് ശേഷം മറ്റൊരു വിസയിൽ പ്രവാസക്കുപ്പായമണിയാൻ പിന്നെയും വന്നു അയാൾ

ഒടുങ്ങുന്നില്ല, പൊള്ളുന്ന മരുജീവിതത്തിലെ കയററ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന കുചേലജന്മങ്ങളുടെ മുറിവാഴങ്ങളുടെ കണക്കെടുപ്പ്. അത് തുടർന്ന് കൊണ്ടേയിരിക്കും.


******************************************************************************************

ഗൾഫ് മാധ്യമം, ഇൻബോക്സ്‌ പംക്തി, 2016 ജനുവരി 30 (സൗദി അറേബ്യ)

                                                                                                                              ചിത്രം: കടപ്പാട്. Google

Monday, November 16, 2015

ഇക്കരെപ്പച്ച



'കുറേകാലം കടലിന്നക്കരെ പോയിക്കെടന്ന് ജീവിതം ഇല്ലാതാക്കീന്നല്ലാതെ വേറെന്ത് കാര്യാ അതോണ്ട്...'

ഹാജറയുടെ ആയിരത്തൊന്നാവര്‍ത്തിച്ച മന്ത്രം ഷംസുദ്ധീന്‍ പതിവുപോലെ കണ്ണടച്ച് കേട്ടില്ലെന്ന് ഭാവിച്ചു.

'പ്രവാസം മടക്കിവെച്ച് നാടിന്റെ അനക്കങ്ങളിലേക്ക് ഇറങ്ങി വന്നാല്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ അവധിക്കെ ത്തുന്ന അവസ്ഥയല്ല. ഇനി പോവുന്നില്ല അല്ലെ? എന്ന നാട്ടുകാരുടെ മടുപ്പിക്കുന്ന ചോദ്യം.., മഹാപാതകം ചെയ്ത പോലെയുള്ള ചിലരുടെ നോട്ടം.. ഭീകരമാണത്. മരുക്കാട്ടിലെ വേനലിനെക്കാളും കഠിനം..'

പ്രവാസം മതിയാക്കി നാട്ടിലെത്തിയ സുഹൃത്ത് കാവ്യാത്മകമായി ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ട വാക്കുകള്‍ വെറുതെയോര്‍ത്ത് ആഴമില്ലാത്തൊരു ചിരി ഷംസുദ്ധീന്റെ ചുണ്ടില്‍ മിന്നി.
ഹാജറ അവളുടെ അനുജത്തിയുടെ പുതിയ വീടിന്റെ പണി എത്രത്തോളമായി എന്നറിയാന്‍ അവിടം വരെ പോയി വന്നതേയുള്ളൂ. 

ടൈല്‍സിന്റെ പണിക്കാരെ കണി കാണാനില്ലത്രേ.. കിട്ട്യാല് തന്നെ കണ്ണ് കലങ്ങ്ണ കൂല്യാ ചോദിക്കണത്.. ഇപ്പം ഇതുപോലുള്ള പണിക്ക് പോണതാ ഗള്‍ഫില്‍ കഴിയുന്നതിനേക്കാള്‍ മെച്ചം. 
ഹാജറ പറയുന്നതെല്ലാം ഷംസുദ്ധീന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ അവളൊന്ന് തല ചെരിച്ചു. അയാള്‍ ഭാവമാറ്റമൊന്നുമില്ലാതെ അങ്ങനെയിരിക്കുകയാണ്.

ഹാജറയെ കെട്ടിക്കൊണ്ടു വന്ന്, അടുത്ത വര്‍ഷം ഒരു പെണ്‍കുഞ്ഞിന്റെ ഉപ്പയായ ആഹ്ലാദത്തോടെ മോള്‍ക്ക് നിന്റെ കണ്ണും മൂക്കും വാര്‍ത്തു വെച്ചതാണെന്ന് ഹാജറയുടെ ചെവിയില്‍ പറഞ്ഞാണ് ഷംസുദ്ധീന്‍ പ്രവാസ ത്തിലേക്ക് കടല്‍ താണ്ടിയത്. കടലറ്റം വരെ മോളുടെ കരച്ചില്‍ തിരമാല പോലെ ചെവിയിലേക്കലച്ചത് ഇന്നും ഓര്‍ക്കുന്നുണ്ട് ഷംസുദ്ധീന്‍. 

മോള്‍ക്കിപ്പോള്‍ കെട്ടുപ്രായം. 

താഴെയുള്ളവര്‍ സ്‌കൂള്‍പഠനം തുടരുന്നു. അവരുടെ വളര്‍ച്ചക്കിടയില്‍ എണ്ണിത്തിട്ടപ്പെടുത്തിയ അവധിദിനങ്ങളി ല്‍ നാട്ടിലേക്കും തിരിച്ചും പറന്നിറങ്ങിയത് ഒരുപാട് തവണ. വര്‍ഷങ്ങളുടെ ഇലപൊഴിക്കലുകള്‍ക്കിടയില്‍ തറവാട്ടില്‍ നിന്നും ജീവിതം ചെറുതും മനോഹരവുമായ, സ്വന്തമായി പണിത വീട്ടിനുള്ളിലേക്ക് പറിച്ചു നടപ്പെട്ടു. പുതിയ അയല്‍വാസികള്‍.. പുതിയ കാറ്റ്.. മുറ്റത്തുനിന്ന് പുതിയ ആകാശം നോക്കി കുട്ടികള്‍ സന്തോഷിച്ചു. ഇതിനിടെ ചടുപിടീയെന്ന അവസ്ഥയില്‍ മോളുടെ വിവാഹവും നടന്നിരുന്നു.

വര്‍ഷങ്ങളായി പരിചയമുള്ള ഒരദ്ധ്യാപകന്റെ ഏകമകനാണ് മകളുടെ ജീവിതത്തിലേക്ക് വന്നത്. സര്‍ക്കാര്‍ ഉദ്യോ ഗവുമുണ്ട്. കുടുംബവും ചുറ്റുപാടും ഏറെ ഇഷ്ടപ്പെട്ടു. മകള്‍ പുതിയ ഇടത്തിലേക്ക് പട്ടുസാരിയുമണിഞ്ഞ് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ മനസ്സ് വിമ്മിട്ടത്തോടെ ആഹ്ലാദിച്ചു. ദീര്‍ഘസുമംഗലീസൗഭാഗ്യം മനസ്സാ നേര്‍ന്നു.

വര്‍ഷങ്ങളൊരുപാടായില്ലെ.. ഇനി നാട്ടില്‍ തന്നെ ചെറിയ എന്തെങ്കിലും ഏര്‍പ്പാടുമായി ജീവിച്ചൂടെ എന്ന പലരു ടെയും ചോദ്യമാണ് പ്രവാസത്തിന് അടിവരയിടാന്‍ പ്രേരിപ്പിച്ചത്. 
ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ കനമില്ലാത്ത ഒരാള്‍ മണല്‍നഗരത്തില്‍ ലഭ്യമായ കയ്പ്പുനീരെല്ലാം നൊട്ടിനൊണഞ്ഞ് ജീവിതത്തോണി അല്ലലില്ലാതെ കരയ്ക്കടുപ്പിച്ചിരിക്കുന്നു. 

എന്നാലും എവിടെയോ കണക്കുകള്‍ പിഴച്ചിരിക്കുന്നു എന്നൊരു തോന്നല്‍.. 

സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് ഇടയ്ക്കിടെ മനസ്സിലേക്കിഴഞ്ഞെത്തുന്നു. ഹാജറയുടെ ചിലനേരത്തെ പെരുമാറ്റമാണ് ആ വാക്കുകള്‍ ഇടയ്ക്ക് അറിയാതെ മനസ്സില്‍  നുരയാന്‍ ഹേതുവാകുന്നത് 

കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വീട്ടില്‍ ചെന്നു കയറിയ നേരം. 

വീടിന്റെ നിറം മങ്ങിത്തുടങ്ങിയ വാതിലും ജനലും ചുമരുമൊക്കെ പെയിന്റടിച്ചു മിനുക്കുന്ന രണ്ടു ചെറുപ്പക്കാ രോട് സുഹൃത്ത് തട്ടിക്കയറുന്ന നേരത്താണ് അവിടെയെത്തിയത്. നാലുദിവസം കൊണ്ട് തീര്‍ക്കേണ്ട ജോലി ഏഴു ദിവസമായിട്ടും തീരാത്തതിന്റെ നിരാശയില്‍ സമനില തെറ്റി എന്തൊക്കെയോ പുലഭ്യം പറയുന്നുണ്ടവന്‍. ഷംസുദ്ധീന് മികച്ച മോഡറേറ്ററാകേണ്ടതായി വന്നു പ്രശ്‌നം പരിഹരിക്കാന്‍. 
ജോലിക്കാരുടെ ലഭ്യതക്കുറവ് ശരിക്കറിയാവുന്നത് കൊണ്ട് ഇലയ്ക്കും മുള്ളിനും തകരാറ് വരാത്ത രീതിയില്‍ പ്രശ്‌നം രമ്യമായി പരിഹരിച്ച് അധികനേരം നില്‍ക്കാതെ സുഹൃത്തിനോട് യാത്രയും പറഞ്ഞ് റോഡിലെത്തിയപ്പോള്‍ ഹാജറയുടെ ആത്മഗതം.

പെയിന്റടിക്കാന്‍ ആളെക്കിട്ടാനില്ലാത്ത കാലമാ.. എണ്ണൂറും ആയിരവുമാ ദിവസക്കൂലി.. 

ഹാജറ എന്താണുദ്ധേശിച്ചതെന്ന് ഷംസുദ്ധീന് മനസ്സിലായി. ഒന്നും മിണ്ടാതെ റോഡില്‍ നിന്നും ബസ്‌സ്റ്റോപ്പിന്റെ തണലിലേക്ക് നടന്നു. വീട്ടിലെത്തുമ്പോള്‍ വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നു. 

മുറ്റത്ത് കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ അയല്‍വാസി ശാലിനിയേട്ത്തി ഹാജറയെ വിളിച്ചു. അവരങ്ങനെയാണ് എന്തത്യാവശ്യം വന്നാലും അടുക്കളഭാഗത്തേക്ക് നോക്കി നീട്ടിയൊരു വിളിയാണ്. ഹാജറ പ്രത്യേകമായ ഒരീണത്തില്‍ വിളി കേട്ട് ശാലിനിയേട്ത്തിക്കു മുമ്പിലെത്തും. 

അന്നേരം ശാലിനിയേട്ത്തിയുടെ പ്രശ്‌നം ടീവി പ്രവര്‍ത്തിക്കുന്നില്ല എന്നതായിരുന്നു. 
സീരിയലും പാട്ടുറിയാലിറ്റിയുമൊക്കെ മുടങ്ങിപ്പോവുമല്ലോ എന്ന ടെന്‍ഷന്‍ അവരുടെ മുഖത്ത് കറുത്തിരുണ്ടു. അവിടുന്നിറങ്ങി വന്ന് ഷംസുദ്ധീന്റെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങി ഏതോ നമ്പരിലേക്ക് വിരല മര്‍ത്തി ഹാജറ ഫോണ്‍ ചെവിയോട് ചേര്‍ത്തു. 
ആരോടെന്നറിയില്ല, ഇത്തിരിമാത്രമേ സംസാരിച്ചുള്ളൂ. ഹാജറയുടെ കയ്യിലെ ഫോണ്‍വെളിച്ചം അണയുന്നതിന് മുമ്പേ തന്നെ ഇലക്ട്രീഷ്യന്‍ സുകുമാരന്‍ ശാലിനിയേട്ത്തിയുടെ വീട്ടിനു മുമ്പില്‍ ടൂവീലറില്‍ വന്നിറങ്ങി. കൂടുതല്‍ സമയമെടുക്കാതെ പരിശോധനയും ചികിത്സയും കഴിഞ്ഞ് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് സുകുമാരന്‍ അടുത്ത കേന്ദ്രത്തിലേക്ക് പറന്നു. 

എന്തോ ചെറിയ റിപ്പയറേ ഉണ്ടാര്ന്നുള്ളൂ.. തൊള്ളായിരം ഉറുപ്പ്യാ ശാലിനിയേട്ത്തിയോട് അയാള് വാങ്ങിയത്.. 

വീട്ടിനുള്ളിലേക്ക് കയറുന്നേരം ഹാജറയുടെ വാക്കുകള്‍. ഇപ്പം എലക്ട്രീസ്യനാവാ നല്ലത്.. കുറഞ്ഞ പണിയും കൂടുതല്‍ കാശും കിട്ടും.. ഒര് സ്‌കൂട്ടറ് വാങ്ങ്യാ ഏത് നേരത്തും എവിടേം പറന്നെത്താം..

വാക്കുകളെല്ലാം തന്റെ ചെവിയിലേക്കാണ് തിരുകി വെക്കുന്നതെന്ന് ഷംസുദ്ധീന് ബോധ്യമായി. ഒന്നും മിണ്ടാതെ കാറ്റിന്റെ മൂളലും കേട്ട് അകത്തേക്ക് കടക്കാതെ ഉമ്മറത്തിണ്ണയിലിരുന്നു. 

അടുത്ത നിമിഷം, ഇളയ മകന്‍ ട്യൂഷന്‍ഫീസ് കൊടുക്കാനുള്ള ഒടുക്കത്തെ തിയ്യതി നാളെയാണെന്ന് ഓര്‍മപ്പെടു ത്തിയിട്ട് ഏതോ ടെക്സ്റ്റ് ബുക്കും തുറന്നു പിടിച്ച് പഠിക്കുകയാണെന്ന ഭാവേന ടീവിയിലേക്കും ഇടയ്ക്ക് ഷംസുദ്ധീനെയും മാറിമാറി നോക്കി.

ആവി പറക്കുന്ന ചായ ഉമ്മറത്തിണ്ണയില്‍ വെച്ച് അപ്പുറത്ത് ഹാജറയിരുന്നു. 

പത്ത് കുട്ട്യേള്‍ക്ക് ട്യൂസന്‍ എട്ത്താല് ജീവിക്കാനുള്ള വരുമാനമൊക്കെ ഒണ്ടാക്കാം.. അറബി നാട്ടീ കഷ്ടപ്പെട്ട കാലത്ത് ഒര് പീടികമുറിയെങ്കിലും പണി കയിപ്പിച്ചിരുന്നെങ്കില് മാസാമാസം ആ വാടക പോരായ്‌രുന്നോ ജീവി ക്കാന്‍.. മന്‍ശ്യനായാല്‍ അല്‍പ്പം സുസ്‌കാന്തിയൊക്കെ വേണം.. അതില്ലായാല്‍ പിന്നെ എന്താ ചെയ്യ്വാ.. 

ഹാജറ തലയില്‍നിന്നും തട്ടമെടുത്ത് മുഖം അമര്‍ത്തി തുടച്ചു.

ഹാജറാ.. ചുമരിന് പെയിന്റടിക്കാനും ടീവീം ഫ്രിഡ്ജും റിപ്പയര്‍ ചെയ്യാനും തറയില്‍ ടൈല്‍സ് പാകാനുമൊക്കെ എനിക്കറിയാം.. ഗള്‍ഫ്‌നാടിന്റെ ചൂടിലുരുകി എന്തെല്ലാം വേഷങ്ങള്‍ ഞാന്‍ കെട്ടീട്ടുണ്ടെന്ന് നിനക്കറിയോ.. ഇനിയും അവിടുത്തെ വെള്ളം കുടിച്ചുതീര്‍ക്കാന്‍ യോഗംണ്ടെങ്കീ.. അതിനായി പടച്ചവന്‍ ആയുസ്സ് ബാക്കി വെച്ചേക്കണങ്കീ പിന്നെ.. ഇനിയുള്ള കാലം നാട്ടിലെന്ന ആഗ്രഹം.. സ്വപ്നമായി തന്നെ അങ്ങനെ...

ഹാജറയോട് പറയാന്‍ കരുതിയ വാക്കുകള്‍ ഉള്ളിലേക്കുരുട്ടി അയാള്‍ എന്തോ ഓര്‍ത്തിട്ടെന്ന പോലെ അകത്തെ ഇരുട്ടിലേക്ക് തപ്പിത്തടഞ്ഞു. 

വിമാനയാത്രയുടെ അടയാളങ്ങളൊരുപാട് ഒട്ടിപ്പിടിച്ച കറുത്ത പെട്ടി തുറന്ന് അല്‍പ്പനേരത്തെ തിരച്ചിലിനൊ ടുവില്‍ പാസ്‌പോര്‍ട്ട് കയ്യിലെടുത്ത് നിറം മങ്ങിയ പുറംചട്ടയില്‍ വിറയലോടെ ഷംസുദ്ധീന്‍ ഒന്നുതടവി.. അയാ ളുടെ കണ്ണുകളിലെ തിളക്കം മാഞ്ഞു. 

പൊടുന്നനെ വീട്ടിനു പുറത്ത് പൊടിക്കാറ്റുയരുന്നതും മുകളിലൊരു യന്ത്രപ്പക്ഷി ചറകിട്ടടിക്കുന്നതും അയാളറിഞ്ഞു. സിഗരറ്റിന്റെയും ഖുബ്ബൂസിന്റെയും വിയര്‍പ്പിന്റെയും ഗന്ധമിറ്റിയ, ചിലയിടങ്ങള്‍ പിന്നിയടര്‍ന്ന കാര്‍പ്പറ്റില്‍ ചവിട്ടി നില്‍ക്കുന്ന തണുപ്പ് അയാളുടെ ദേഹമാകെ അരിച്ചു. 

അന്നേരം.. കാറ്റും മഴയും ഇടിയും മിന്നലും പേടിപ്പിച്ച, കൂട്ടില്ലാതെ ഇരുട്ടിലേക്ക് നോക്കി കരഞ്ഞു തീര്‍ത്ത അനേകം രാത്രികളുടെ കറുപ്പ് ഹാജറയുടെ മുഖത്ത് പടര്‍ന്നു.
കവിളില്‍ കണ്ണീര്‍നനവ് ചാലു കീറി.
വീട്ടിനുള്ളില്‍ സഹിക്കാന്‍ കഴിയാത്ത തരത്തില്‍ ചൂടുയരുന്നതായി ഹാജറയ്ക്ക് തോന്നി. അവള്‍ ഓടിച്ചെന്ന് ഷംസുദ്ധീനെ വാരിപ്പുണര്‍ന്ന് അയാളുടെ മാറില്‍ മുഖമൊട്ടിച്ചു വെച്ച് ശബ്ദമില്ലാതെ കരയാന്‍ തുടങ്ങി. 

*******

മലയാളം ന്യൂസ്, സണ്‍‌ഡേ പ്ലസ്, സൗദി അറേബ്യ, 2015 nov. 15

Sunday, October 11, 2015

ശിക്ഷ


യാള്‍ അടഞ്ഞ  കതകിനു മുമ്പില്‍ ചെന്ന് ഉറക്കെ മുട്ടിവിളിച്ചു.
മുട്ടുവിന്‍ തുറക്കപ്പെടുമെന്നാണല്ലൊ?
തുറന്നില്ല, ഒന്നന ങ്ങിയതു പോലുമില്ല.
പകരം കിളിവാതിലില്‍ രണ്ടു കണ്ണുകള്‍ ഇളകി. എന്തു വേണമെന്ന ചോദ്യവും.
കരയാനും  ചിരിക്കാനു മുള്ള സ്വാതന്ത്യ്രം വേണമെന്ന് കേട്ടപാടെ ചെറുജാലകം കൊട്ടിയടയ്ക്കപ്പെട്ടു.

പിന്നെയും അലഞ്ഞു.

അനേകം വാതിലുകളുള്ള, ഒറ്റ അച്ചില്‍ വാര്‍ത്തപോലുള്ള കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന തെരുവിലാണ് അയാളിപ്പോള്‍.
വിജാഗിരി തുരുമ്പെടുത്ത കൂറ്റന്‍ വാതില്‍പ്പടിയില്‍ ചെന്നു നി ന്നു.
വാതിലിനിപ്പുറത്തേക്ക് ഒച്ചയിറങ്ങും മുമ്പേ അകത്തു നിന്നും അശരീരി.

നിനക്കെന്ത് വേണം?

മിണ്ടാനും  കേള്‍ക്കാനുമുള്ള കരളുറപ്പ്.

അടഞ്ഞ വാതിലിനുള്ളില്‍ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല.
ചൂടുകാറ്റ് മാത്രം കാഴ്ചയില്‍ മണ്ണു നിറച്ച് അവിടമാകെ പൊങ്ങിപ്പറന്നു.

മൂന്നാംവാതില്‍ അടഞ്ഞിരുന്നില്ല. അകത്ത് ആള്‍പ്പെരുമാറ്റത്തിന്റെ അടയാളമായി ഒച്ചയമര്‍ത്തിയുള്ള കുശുകുശുപ്പിന്റെ കഫക്കുറുകല്‍.

ചോദ്യം വരും മുമ്പേ അയാള്‍ വാക്കുകള്‍ അകത്തേക്കെറിഞ്ഞു.

ഉലകം മുഴുവനു മുള്ള മനുഷ്യരെപ്പോലെ ഇഷ്ടമുള്ളത് ഭക്ഷിക്കാന്‍ കഴിയണം.
സ്വാതന്ത്യ്രം.. വ്യക്തിസ്വാതന്ത്യ്രം..

നാവിന്‍തുമ്പത്ത് തേനായൊട്ടിയ പദം അയാള്‍ ഉരുവിട്ടു.

പൊടുന്നനെ, വാതില്‍ നെടുകെ തുറന്ന് ആരൊക്കെയോ പുറത്തേക്കിറങ്ങി. അവരുടെ കെകളില്‍ നാളിതുവരെ കാണാത്ത വിവിധ തരം മൂര്‍ച്ചത്തലപ്പുകള്‍.

നിഘണ്ടുവിലില്ലാത്ത വാക്ക് ആവര്‍ത്തിച്ചു എന്നതായിരുന്നു അയാളുടെ പേരിലുള്ള ആരോപണം.
അവരെല്ലാം ചേര്‍ന്ന് അയാള്‍ക്ക് ശിക്ഷയും വിധിച്ചു.
മുറ്റത്തെ മണ്ണില്‍ നെഞ്ചിലെ ചോര വാര്‍ന്നുവീണു. തേരട്ടയായി ഇഴഞ്ഞു.

കണ്ണടച്ച് നിശ്ചലമാവുന്നതിന്  മുമ്പ്, അയാളുടെ നാവിലൊട്ടി നി ന്ന അമൃതമന്ത്രം കൂട്ടത്തിലൊരാള്‍ ചീഞ്ഞളിഞ്ഞതെന്തോ എടുത്തു മാറ്റുന്ന മുഖച്ചുളിച്ചിലോടെ വിരല്‍ കൊണ്ട് വടിച്ചെടുത്തു.


********************************************************
                                     മാതൃഭൂമി വാരാന്തപ്പതിപ്പ്, ഒക്ടോബർ, 11 ഞായറാഴ്ച.

Friday, August 14, 2015

വെയിലത്തിരുന്ന് കളിയെഴുതാം, കഥയും!





സിതാര, എസ്.  രചിച്ച 
‘വെയിലില്‍ ഒരു കളിയെഴുത്തുകാരി’ 
എന്ന പുസ്തകത്തെക്കുറിച്ച്...


സാഹിത്യശാഖയിലെ മറ്റേത് വിഭാഗങ്ങളിലുള്ള രചനകളേക്കാളും കഥകള്‍ക്ക് വേറിട്ടൊരു സ്ഥാനം  ലഭിക്കുന്നത് വൈവിധ്യപൂര്‍ണ്ണമായ ബിംബങ്ങള്‍ കൊണ്ട് ജീവിതത്തിന്റെ സര്‍വ്വ പ്രധാനമായ ഇടങ്ങളെയൊക്കെയും ചര്‍ച്ച ചെയ്യാന്‍ ഉതകുംവിധം പാകപ്പെടുത്തി വെക്കുന്നു എന്നുള്ളത് കൊണ്ടാണ്.

മലയാളത്തിലെ കഥയെഴുത്തുകാര്‍ യഥാതഥമായ സംഭവ വികാസങ്ങളോട് ഐക്യപ്പെടുകയും എന്നാല്‍ കഥയെഴുത്തെന്ന വൈയക്തികവും ഒപ്പംതന്നെ സാമൂഹികവുമായ ചിന്താധാരയെ ചേര്‍ത്തു പിടിക്കുകയും ചെയ്തുകൊണ്ടാണ് രചനാ സാമര്‍ഥ്യം പ്രകടമാക്കുന്നത്.

അനുഭവങ്ങള്‍ക്കപ്പുറത്തെ ജീവിത നിരീക്ഷണ പാടവം കൊണ്ട് മനോഹരമായ കൈയൊപ്പ് ചാര്‍ത്തിയ കഥാപുസ്തകമാണ് സിതാര എസ്സിന്റെ വെയിലില്‍ ഒരു കളിയെഴുത്തുകാരി.

പെണ്‍ജീവിതങ്ങളുടെ നിസ്സഹയാവസ്ഥയും ദുരിതങ്ങളും രതിവേഗത്തിന്റെ ആലസ്യവുമൊക്കെ വരച്ചു കാട്ടുന്ന ചടുലവും എന്നാല്‍ ഏറെ ലളിതവുമായ ആഖ്യാന ശൈലിയാണ് സിതാരയുടെ എഴുത്തിന്റെ സവിശേഷത എന്ന പുതിയ പ്രഖ്യാപനം  തീര്‍ത്തും അനാവശ്യമാണ്.  കാരണം ഉത്തരാധുനി ക കഥാസാഹിത്യത്തില്‍ വേറിട്ട ഇടം കണ്ടെത്തിയ ചുരുക്കം ചില എഴുത്തുകാരു ടെ കൂട്ടത്തില്‍ ഒരാളാണ് സിതാര.

ഒ. ചന്തുമോന്‍ നേരമ്പോക്കിന്  സ്വന്തം ഭാര്യക്ക് വായിച്ചു കൊടുക്കാന്‍ എഴുതിയ ഇന്ദുലേഖ മലയാളത്തിലെ ലക്ഷണമൊത്ത സാഹിത്യകൃതികളില്‍ ആദ്യത്തേതെന്ന് അനുമാനിക്കുന്നു.
പക്ഷെ, പുതിയ കാലത്തെ എഴുത്തിനെ  വെറുതെ വായിച്ചു രസിക്കാനോ  ശേഷം വലിച്ചെറിയാനോ നമുക്കാവില്ല. കാരണം ആനന്ദിപ്പിക്കുക എന്ന പരമ്പതാഗത രീതിയില്‍ നിന്നും വിഭിന്നമായി മനുഷ്യജീവിതാവസ്ഥയുടെ നീറുന്ന പ്രശ്നങ്ങളും വരാന്‍ പോകുന്ന ദുരന്തങ്ങളുമൊക്കെ സര്‍ഗദൃഷ്ടിയിലൂടെ നിരീക്ഷിക്കാന്‍, അനുവാചകനു  മുമ്പില്‍ പൊള്ളുന്ന സത്യങ്ങളായി വരച്ചിടാന്‍ ശ്രമിക്കുന്ന എഴുത്തുകാര്‍ നമുക്കുണ്ടാവുമ്പോള്‍ അവരുടെ ഓരോ രചനയും ഓരോ പ്രവചനവും വിളംബരവുമൊക്കെയായി മാറുന്നത് എങ്ങനെയൊക്കെയാണെന്ന് തീര്‍ച്ചയായും ബോധ്യപ്പെടും.

എഴുത്തുകാരികളുടെ തുറന്നെഴുത്ത് പണ്ടുമുതല്‍ക്കേ സംശയദൃഷ്ടിയോടെ മാത്രമേ സമൂഹം അനുവദിച്ചു കൊടുത്തിട്ടുള്ളൂ.
പെണ്‍മനസിന്റെ നിഷ്ക്കളങ്കമായ താന്തോന്നിത്തം യാഥാര്‍ഥ്യമായി വിശ്വസിക്കിക്കാനാണ് വായനാസമൂഹത്തിനിഷ്ടം. മാധവിക്കുട്ടിയുടെ എന്റെ കഥ വായിച്ച് അതിലെ സംഭവങ്ങള്‍ നേരോ  പൊള്ളോ എന്നറിയാതെ നെറ്റി ചുളിച്ച സമൂഹം ഇനിയും നാമാവശേഷമായിട്ടില്ല എന്നത് ഒരു  യാഥാര്‍ഥ്യം!

വ്യത്യസ്തമായ ഉള്‍ക്കാഴ്ചയോടെ, സ്ത്രീയുടെ വികാരവിചാരങ്ങളില്‍ ആണ്ടിറങ്ങുകയും ചാരുതയേറിയ ഭാഷയുടെ താങ്ങുപറ്റിക്കൊണ്ട് നിലവിലെ ലോകവ്യവസ്ഥകളോട് സമരസപ്പെട്ടു കൊണ്ട് ജീവിക്കുന്ന പെണ്‍വിചാരങ്ങളെ, അവളുടെ ചുറ്റുപാടുകളെ ഏറ്റവും തീക്ഷ്ണമായ വാക്കുകളാല്‍ കോര്‍ത്ത്, നിറം ചേര്‍ത്ത് വരച്ചു വെയ്ക്കുകയാണ് സിതാര ഓരോ കഥകളിലൂടെയും ചെയ്യുന്നത്.

എഴുത്തിന്റെ കേവലമായ അര്‍ത്ഥങ്ങള്‍ക്കും ആശയങ്ങള്‍ക്കുമപ്പുറത്തേക്ക് മനസ്സിനെ  കൊളുത്തി വലിക്കാന്‍ പാകത്തിലുള്ള രംഗച്ചേര്‍ക്കലുകളോടു കൂടിയാണ് സിതാര ഓരോ കഥയും പറഞ്ഞു തുടങ്ങുന്നതും വായനയെ ഉത്സാഹപ്പെടുത്തിക്കൊണ്ട് തുടര്‍ന്നു പോവുന്നതും അവസാനിപ്പിക്കുന്നതും.

വെയിലില്‍ ഒരു കളിയെഴുത്തുകാരി എന്ന കഥ തുടങ്ങുന്നതിങ്ങനെ ..

‘ഇരുട്ടിന്റെ കൊഴുത്ത കാട്ടുതേന്‍തുള്ളി ഞങ്ങള്‍ക്കിടയില്‍ പരലായുറഞ്ഞ ഒരു നി മിഷത്തിലാണ് അവള്‍ എന്റെ അമ്മയായി ജനിച്ചത്. അവള്‍ക്ക് അപ്പോള്‍ കുട്ടിമൂത്രത്തിന്റെ ഗന്ധമായിരുന്നു..'

കളിയെഴുത്തുകാരിയും പത്രാധിപനും  തമ്മിലുള്ള സൗഹൃദ ബന്ധം ഏതെല്ലാം തലങ്ങളിലേക്ക്  വഴുതിത്തെറിച്ച് നീങ്ങുമെന്നും അതിന്റെ ദുരന്തക്കറുപ്പ് ഏതു രീതിയില്‍ അവളിലേക്ക് പാമ്പുകളെപ്പോലെ ഇഴഞ്ഞെത്തുമെന്നും പുതിയ ചില രാഷ്ട്രീയക്കളിക്കാഴ്ചയിലേക്ക് കൂടി നമ്മെ കൊണ്ടെത്തിച്ചു കൊണ്ട് വായന തീരുമ്പോള്‍ ശേഷമെന്തെന്ന ഒരു ഉത്കണ്ഠ അറിയാതെ നമ്മില്‍ ചുര മാന്തിയെത്തുമെന്നത് സത്യം.

ഇതിലെ ഗോസ്റ്റ് റൈറ്റര്‍ എന്ന കഥയാണ് ഏറെ ആകര്‍ഷകമാണ്.
എഴുതാനുള്ള ഉള്‍പ്രേരണയുണ്ടാവുകയും കുടുംബിനി  എന്നതിന്റെ ഭാരപ്പെരുക്കങ്ങളില്‍ ഉഴറി സര്‍ഗഭാവനയെ ഉള്ളിലമര്‍ത്തി ഏതൊക്കെയോ ഇരുള്‍മൂലകളിലേക്കൊതുക്കുകയും ചെയ്യുന്ന ഒരു ശരാശരി കുടുംബിനിക്ക് ഭര്‍ത്താവിന്റെ സുഹൃത്ത് അയാളുടെ പേരില്‍ നോവലെഴുതിക്കൊടുക്കാന്‍ പറയുമ്പോള്‍ കുടുംബഭാണ്ഡത്തിന്റെ മുഷിവില്‍ നിന്നും ഇറങ്ങി നടന്ന് കഥയെഴുത്തിന്റെ പുതിയ ആകാശം തൊട്ടു നോക്കുന്നുണ്ടവള്‍.

പിന്നീട്, വീണ്ടും നിരന്തരം എഴുത്തിനായി നിര്‍ബന്ധിക്കപ്പെടുമ്പോള്‍, എത്രയെഴുതിയാലും സ്വന്തം പേര് വെച്ചെഴുതാത്തിടത്തോളം കാലം സമൂഹം തന്നെ ഒരെഴുത്തുകാരിയായി അംഗീകരിക്കില്ല എന്ന നേരിലേക്ക് അവളെത്തിപ്പെടുന്നു.
അവളുടെ ഉള്ളിലെ എഴുത്തുകാരി ഉണരുന്നു.
ആ ഉണര്‍വ്വില്‍ അവള്‍ നടത്തുന്ന പ്രഖ്യാപനം  ‘ക്ഷമിക്കണം സാര്‍.. ഞാന്‍ എഴുത്ത് നിര്‍ത്തി’ എന്നാണ്.
ആരാലും അംഗീകരിക്കാന്‍ സാധ്യതയില്ലാത്ത ഒരാള്‍ എഴുത്തു നിര്‍ത്തിയെന്ന ധീരമായ വാക്കുകള്‍ അടയാളപ്പെടുത്തുന്നത് ഉള്ളിന്റെയുള്ളിലെ ആത്മവിശ്വാസം തന്നെയാണ്.

‘സത്യം പറഞ്ഞാല്‍ ജീവിതത്തില്‍ ഇതുവരെ ഒരു കഥയോ കവിതയോ ഞാന്‍ എഴുതിയിട്ടില്ല. എന്നുവെച്ച് ഞാന്‍ എഴുത്തുകാരി അല്ലാതാവുന്നില്ല. ഒരെഴുത്തുകാരി കടലാസിലോ കമ്പ്യൂട്ടറിലോ മാത്രമേ എഴുതാവൂ എന്നൊന്നുമില്ലല്ലോ. കുനുകുനാ നുരയ്ക്കുന്ന അക്ഷരങ്ങള്‍ തലച്ചോറിലാകെ പരന്നൊഴുകുമ്പോള്‍, ഞരമ്പില്‍ വാക്കുകള്‍ തീയായി ഇറ്റുമ്പോള്‍, ലോകത്താര്‍ക്കാണ് എന്നെ എഴുത്തുകാരിയെന്നു വിളിക്കാതിരിക്കാനാവുക?'

കന്യക, ചാന്തുപൊട്ട്, പലതരം കവിതകള്‍, പുതിയ നാവികയുടെ പാട്ട്, ചില പേരില്ലായ്മകള്‍, ഉറങ്ങിക്കിടന്ന ഒരു കാറ്റ് എന്നിങ്ങനെ ഒമ്പത് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
വായന എത്ര ആസ്വാദ്യകരമായ പ്രവൃത്തിയാണെന്ന് ഈ പുസ്തകം വായിച്ചു തീരുമ്പോള്‍ ഒരു ചെറുചിന്ത നമ്മുടെ ഉള്ളില്‍ ചുറ്റിവരിയുമെന്നത് തീര്‍ച്ച!




                                                                സിതാര, എസ്. 


                          (2015 ആഗസ്റ്റ്‌ 14, ഗൾഫ് മാധ്യമം ചെപ്പ് വാരപ്പതിപ്പ്)

********************************************************************************


Friday, August 7, 2015

സങ്കടമുനമ്പിലെ സായാഹ്നം





ദൂരെദിക്കില്‍ നിന്നുള്ള
വഴിഞരമ്പുകള്‍ ഒന്നായിത്തീരുന്നത്
പണ്ട് ആരോ സങ്കടമുനമ്പെന്ന്
പേര് ചൊല്ലിയ ഈ സ്നേഹത്തെരുവില്‍.

തൊഴില്‍ ക്യാമ്പിന്റെ മുഷിവുടക്കാന്‍
മണല്‍വീഥിയും താണ്ടി
അവര്‍ കിതച്ചെത്തും
യൗമുല്‍ വെള്ളിയുടെ സായാഹ്നത്തില്‍.

തെരുവ് അന്നേരം അവരെ വരവേല്‍ക്കാന്‍
ചമഞ്ഞൊരുങ്ങിയിട്ടുണ്ടാകും.
അത്തറിന്റെ കുപ്പിയും
വില കുറഞ്ഞ കുപ്പായവും
ചാന്ത്, ചെരിപ്പ്, മൊബൈല്‍ ഫോണ്‍..
വാച്ച് എല്ലാമെല്ലാം പാതയ്ക്കിരുവശവും
നി രത്തിവെച്ച് കച്ചവടക്കണ്ണുകള്‍
അവരെ വെളുത്ത ചിരിയോടെ
വരവേല്‍ക്കും.
കട കാലിയാക്കുകയാണെന്ന്
വലിയ സത്യമെഴുതിയ
ഡിസ്കൌണ്ട് സെയില്‍ ബോര്‍ഡ് വെച്ച്
ആയിയേ ഭായീന്നും, സതീഖേ നോക്കെന്നും
ഫദ്ദല്‍ സദീഖ്.. ഫദ്ദല്‍ സദീഖെന്നും
മുറിയന്‍ഭാഷയില്‍ കെഞ്ചും.

നാടും വീടും വിട്ട
വിരഹക്കണ്ണുകളിലെ നിറം
കെട്ടുപോയില്ലെന്നറിയാന്‍
അവര്‍ പൂര്‍വ്വ  സൗഹൃദങ്ങളെ തിരയും.

ആഴ്ചച്ചന്തയില്‍ ഒറ്റപ്പെട്ടവന്റെ
അന്ധാളിപ്പോടെ ചിലര്‍
വലിയ ഒന്നുപോലെ നഗരക്കലമ്പല്‍
നോക്കി നില്‍ക്കും.
മറ്റുചിലര്‍ കൂട്ടംകൂടി നിന്ന്
പുക തിന്നുകയും ബാക്കിയുള്ളത്
മൂക്കിലൂടെ ആകാശത്തേക്ക്
ശര്‍ദ്ദിക്കുകയും ചെയ്യും.

വിഷാദങ്ങളും ദുഃഖവും പറഞ്ഞു തീര്‍ക്കുകയും
ബൂഫിയയ്ക്കുള്ളിലെ ചായക്കടല്‍
കുടിച്ചു വറ്റിക്കുകയും ചെയ്ത്
ആളൊഴിഞ്ഞ ഗല്ലിയില്‍ കുന്തിച്ചിരുന്ന്
പേമാരി പോലെ മൂത്രമൊഴിച്ച്
അടുത്ത ഒരാഴ്ചയിലേക്കുള്ള അരിയും തക്കാളിയും
പുകയിലയും ബീഡിയും വാങ്ങി
ഇറങ്ങിവന്ന മാളങ്ങളിലേക്ക്
തിരികെപ്പോകാന്‍ വിറളി പിടിക്കും.

അന്നേരം മാലിന്യക്കുന്നുകള്‍
ഇരുമ്പ്കൊട്ടയിലേക്ക് കോരി നിറച്ച്
നഗരം വെടിപ്പാക്കാന്‍
മഞ്ഞക്കുപ്പായക്കാര്‍ ഇറങ്ങിയിട്ടുണ്ടാകും.


* * *

                                                                              ഗൾഫ് രിസാല, 2015 ആഗസ്റ്റ്‌ ലക്കം


********************************************************************************