Friday, August 7, 2015

സങ്കടമുനമ്പിലെ സായാഹ്നം





ദൂരെദിക്കില്‍ നിന്നുള്ള
വഴിഞരമ്പുകള്‍ ഒന്നായിത്തീരുന്നത്
പണ്ട് ആരോ സങ്കടമുനമ്പെന്ന്
പേര് ചൊല്ലിയ ഈ സ്നേഹത്തെരുവില്‍.

തൊഴില്‍ ക്യാമ്പിന്റെ മുഷിവുടക്കാന്‍
മണല്‍വീഥിയും താണ്ടി
അവര്‍ കിതച്ചെത്തും
യൗമുല്‍ വെള്ളിയുടെ സായാഹ്നത്തില്‍.

തെരുവ് അന്നേരം അവരെ വരവേല്‍ക്കാന്‍
ചമഞ്ഞൊരുങ്ങിയിട്ടുണ്ടാകും.
അത്തറിന്റെ കുപ്പിയും
വില കുറഞ്ഞ കുപ്പായവും
ചാന്ത്, ചെരിപ്പ്, മൊബൈല്‍ ഫോണ്‍..
വാച്ച് എല്ലാമെല്ലാം പാതയ്ക്കിരുവശവും
നി രത്തിവെച്ച് കച്ചവടക്കണ്ണുകള്‍
അവരെ വെളുത്ത ചിരിയോടെ
വരവേല്‍ക്കും.
കട കാലിയാക്കുകയാണെന്ന്
വലിയ സത്യമെഴുതിയ
ഡിസ്കൌണ്ട് സെയില്‍ ബോര്‍ഡ് വെച്ച്
ആയിയേ ഭായീന്നും, സതീഖേ നോക്കെന്നും
ഫദ്ദല്‍ സദീഖ്.. ഫദ്ദല്‍ സദീഖെന്നും
മുറിയന്‍ഭാഷയില്‍ കെഞ്ചും.

നാടും വീടും വിട്ട
വിരഹക്കണ്ണുകളിലെ നിറം
കെട്ടുപോയില്ലെന്നറിയാന്‍
അവര്‍ പൂര്‍വ്വ  സൗഹൃദങ്ങളെ തിരയും.

ആഴ്ചച്ചന്തയില്‍ ഒറ്റപ്പെട്ടവന്റെ
അന്ധാളിപ്പോടെ ചിലര്‍
വലിയ ഒന്നുപോലെ നഗരക്കലമ്പല്‍
നോക്കി നില്‍ക്കും.
മറ്റുചിലര്‍ കൂട്ടംകൂടി നിന്ന്
പുക തിന്നുകയും ബാക്കിയുള്ളത്
മൂക്കിലൂടെ ആകാശത്തേക്ക്
ശര്‍ദ്ദിക്കുകയും ചെയ്യും.

വിഷാദങ്ങളും ദുഃഖവും പറഞ്ഞു തീര്‍ക്കുകയും
ബൂഫിയയ്ക്കുള്ളിലെ ചായക്കടല്‍
കുടിച്ചു വറ്റിക്കുകയും ചെയ്ത്
ആളൊഴിഞ്ഞ ഗല്ലിയില്‍ കുന്തിച്ചിരുന്ന്
പേമാരി പോലെ മൂത്രമൊഴിച്ച്
അടുത്ത ഒരാഴ്ചയിലേക്കുള്ള അരിയും തക്കാളിയും
പുകയിലയും ബീഡിയും വാങ്ങി
ഇറങ്ങിവന്ന മാളങ്ങളിലേക്ക്
തിരികെപ്പോകാന്‍ വിറളി പിടിക്കും.

അന്നേരം മാലിന്യക്കുന്നുകള്‍
ഇരുമ്പ്കൊട്ടയിലേക്ക് കോരി നിറച്ച്
നഗരം വെടിപ്പാക്കാന്‍
മഞ്ഞക്കുപ്പായക്കാര്‍ ഇറങ്ങിയിട്ടുണ്ടാകും.


* * *

                                                                              ഗൾഫ് രിസാല, 2015 ആഗസ്റ്റ്‌ ലക്കം


********************************************************************************

No comments:

Post a Comment