Saturday, April 4, 2015

കണ്ണാടിവാതില്‍




തുപതുത്ത സോഫയിലമര്‍ന്നിട്ടും കരിങ്കല്‍ചീളുകള്‍ നിറഞ്ഞ കാട്ടുവഴിയില്‍ നഗ്നനായി കിടക്കുന്ന അവസ്ഥയായിരുന്നു അന്നേരമയാള്‍ക്ക്.

ബാല്‍ക്കണിയില്‍ നിന്ന് കയ്യൊന്ന് നീട്ടിയാല്‍ ആകാശം തൊടാനാവുമെന്ന അയാളുടെ ധാര്‍ഷ്ട്യം മഞ്ഞു പോലെ ഉരുകിയത് പ്രൊഫസര്‍ വര്‍മ്മയുടെ ചോദ്യത്തിന്  മുമ്പിലാണ്.

വര്‍മ്മയുടെ കണ്ണിലേക്ക് നോക്കി ഏറെ നേരം ഒന്നും മിണ്ടാതെ ....
കയ്യിലെ ഒഴിഞ്ഞ ഗ്ളാസ്സ് ടീപോയ്ക്കു മേല്‍ വെച്ച് അയാള്‍ ചിറി തുടച്ചു.
ഒരു റൗണ്ട് കൂടി ആകാമെന്ന വര്‍മ്മയുടെ നിര്‍ബന്ധം ഒരു കണ്ണിറുക്കലില്‍ തടഞ്ഞു കൊണ്ടയാള്‍ സോഫയില്‍ അമര്‍ന്നിരുന്നു.

'..എന്താ.. ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുണ്ടോ..'
വര്‍മ്മയുടെ നീരസ സ്വരം.
വിരല്‍ അഞ്ചും നിവര്‍ത്തിക്കൊണ്ട് കൈപ്പത്തി അന്തരീക്ഷത്തില്‍ വീശി നിഷേധാര്‍ത്ഥത്തില്‍ അയാള്‍ തല കുലുക്കി.
പറയൂ.. ഇനിയെന്താണ് തന്റെ പ്ളാന്‍..
വര്‍മ്മയുടെ പരുക്കന്‍ ഭാവം അയാളെ ഞെട്ടിച്ചു.
മറുപടി പറയാന്‍ അയാള്‍ വാക്കുകള്‍ പരതി.

ഭാഷ മറന്നു പോവുന്ന അവസ്ഥകള്‍ പണ്ടെന്നോ വായിച്ച പുസ്തകത്താളിലെ കിറുക്കന്‍ നേരമ്പോക്കുകളായിരുന്നു. അങ്ങനെയല്ല.. അതെല്ലാം ഉറച്ച സത്യങ്ങളാണെന്ന് ജീവിതം സ്വയം പഠിപ്പിച്ചിരിക്കുന്നു.
മനുഷ്യജീവിതത്തിനു അര്‍ത്ഥമുണ്ടാകണമെങ്കില്‍ അവന്‍ മനുഷ്യനായിത്തന്നെ ജീവിക്കണം. അത്രയും പറഞ്ഞ് വര്‍മ്മ കുപ്പി തുറന്ന് ഒരു ഗ്ളാസ്സില്‍ മാത്രം അല്‍പ്പമൊഴിച്ചു.

അയാള്‍ കണ്ണുകള്‍ തുറക്കാതെ വര്‍മ്മയുടെ ചലനങ്ങള്‍ ഉള്ളില്‍ കണ്ടു.
മനുഷ്യജീവിതം ഒറ്റക്കു ജീവിച്ചു തീര്‍ക്കാന്‍ ഭൂമിയിലൊരുത്തനും  പറ്റുമെന്ന് തോന്നുന്നില്ല..
മഴയും വെയിലും ചിരിയും കണ്ണീരും പ്രണയവും.. മണ്ണും ചെളിയും.. അങ്ങനെ  ഒന്നുമൊന്നുമില്ലാതെ ഒരാളിങ്ങനെ ..
തനിക്കു മുഴുഭ്രാന്താടോ.. മുഴുഭ്രാന്ത്..
വര്‍മ്മ പറയുന്നതിനൊന്നും എതിര്‍വാക്ക് പറയാതെ അയാള്‍ ശ്വാസമടക്കി കിടന്നു.

താന്‍ കിടക്കുന്ന മുറി ഇരുട്ട് നിറഞ്ഞിരിക്കുന്നു. മേഘമന്ദിരക്കോണില്‍ നിന്നെവിടെ നിന്നോ പ്രത്യക്ഷപ്പെട്ട പുണ്യാളനാണ് തന്റെ മുന്നില്‍ നില്‍ക്കുന്ന വര്‍മ്മയെന്ന് അയാള്‍ അല്‍പ്പമാത്ര അനുമാനിച്ചു.

ആകാശം കറുക്കുന്നതും കാര്‍മുകില്‍ പിളര്‍ന്ന് ഭൂമിയിലേക്ക് മഴ പെയ്തിറങ്ങതും അയാള്‍ തന്റെ ചില്ലുജാലകത്തിലൂടെ മിന്നല്‍ക്കൊടി വെട്ടത്തില്‍ കണ്ടെടുത്തു.

എടോ.. താനൊന്ന് ഭൂമിയിലേക്കിറങ്ങ്.. മണ്ണില്‍ ചവിട്ടി നടക്ക്..
ബുദ്ധി മരവിക്കുന്നതിനും  ശരീരം ജീര്‍ണ്ണിക്കുന്നതിനും  മുമ്പ് പകല്‍വെളിച്ചം ദേഹത്ത് വീഴട്ടെ..

ആകാശത്തില്‍ പിന്നേയും തെളിഞ്ഞ മിന്നല്‍ഞരമ്പുകള്‍.. ആ വെട്ടത്തില്‍ മുറിയില്‍ നിന്നും പുറത്തേക്ക് നീങ്ങുന്ന വര്‍മ്മയുടെ നിഴല്‍.
സ്വന്തം നിഴല്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ അയാള്‍ കണ്ണുകള്‍ പൂട്ടി അനങ്ങാതെ കിടന്നു. വിനാഴികകളുടെ അളവുപാത്രം കൈമോശം വന്നിരിക്കുന്നു.

ഭൂമിയിലെ അനേകായിരം മനുഷ്യര്‍ സ്വപ്നം കണ്ടുറങ്ങുന്ന നേരത്ത് അയാളേതോ ദുഃസ്വപ്നങ്ങളില്‍ ഞെട്ടി വിറച്ചു.
വിഷാദം പെയ്യുന്ന കണ്ണുകളോടെ കുറേ മനുഷ്യരൂപങ്ങള്‍ അയാളുടെ നെറ്റിയില്‍ കയറി നിന്നു മനസ്സിലാവാത്ത ഏതോ പുരാതന ഭാഷയില്‍ അയാളോട് എന്തൊക്കെയോ ആക്രോശിക്കുന്നു.

പുറത്ത് മഴയുടെ സംഗീതവും മിന്നല്‍പിണറുകളുടെ പ്രകമ്പനങ്ങളും ആകാശത്തേക്കുന്തി നില്‍ക്കുന്ന ചില്ലുകൊട്ടാരത്തിന്റെ ഉള്‍ക്കാമ്പില്‍ നിന്നും അയാള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ല.

വെളുവെളുങ്ങനെയു ള്ള മേഘക്കൂട്ടങ്ങള്‍ പളുങ്കുജാലകത്തിനപ്പുറം
ചലനമറ്റു നില്‍ക്കുന്ന പതിവു കാഴ്ചയുടെ ഉന്‍മാദത്തിലേക്ക് അയാള്‍ കണ്ണു തുറന്നെങ്കിലും മുന്നില്‍ തെളിഞ്ഞത് വര്‍മ്മയുടെ കുലീനതയാര്‍ന്ന മുഖവും അയാളുടെ ഗാംഭീര്യ ശബ്ദവും.

പളുങ്കുജാലകത്തിനപ്പുറത്തെ മേഘക്കൂട്ടങ്ങള്‍ കാഴ്ചമടുപ്പിലേക്ക് എടുത്തെറിയപ്പെട്ടു. ചില്ലുജാലകത്തിന്റെ സ്വര്‍ണ്ണനിറമുള്ള തിരശ്ശീല അയാള്‍ ഊക്കോടെ വലിച്ചു നീക്കി മുറിയില്‍ നിന്നുള്ള ആകാശക്കാഴ്ച പൊടുന്നനെ മറച്ചു.
അടുത്ത നിമിഷം മുറിയിലെ കോളിംഗ്ബെല്‍… മുത്തുമണികള്‍ ചിതറുന്ന പോലെ…
ചുമരിലെ ബട്ടണ്‍ ഞെക്കിയപ്പോള്‍ വലിയൊരു നീലക്കണ്ണാടി പോലെ തോന്നിക്കുന്ന പുറത്തേക്കുള്ള വാതില്‍ കടലാസുതുണ്ടു പോലെ സ്വയം നീങ്ങി. വാതിലിനപ്പുറത്തെ ഇടനാഴിയില്‍ വര്‍മ്മയെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പണ്ടെങ്ങോ മരിച്ചു പോയ ഒരാള്‍ മുമ്പില്‍ വന്നു നില്‍ക്കുന്ന പോലെ..?

സെവന്‍ത് ഫ്ളോറിലെ റെസ്റോറന്റില്‍ നിന്നും..
അയാളുടെ ചിരിയും ചലനവും ശവത്തിന്റെ മുഖസാദൃശ്യം അനുഭവിപ്പിച്ചു.
സര്‍.. ബ്രേക്ക്ഫാസ്റ്റ്
ശവമുഖത്തിന്റെ ചുണ്ടുകള്‍ ചലിക്കുന്നു.
വാക്കുകള്‍ ചങ്കിനുള്ളില്‍ തറച്ചു നിന്നു.
സര്‍.. ബ്രേക്ക്ഫാസ്റ്റ് .. ചിമുംഗാ ബുഹാത്താ.., മിര്‍ശൂണി വിബിംഗ.. ചല്ലൂറ്റ വിസഞ്ചു...
വേണ്ട... ഇതൊന്നും വേണ്ട... മനുഷ്യന്‍ കഴിക്കുന്ന എന്തെങ്കിലും..

അയാളുടെ കിതപ്പില്‍ ശവമുഖം അമ്പരന്നു.
സര്‍... ഈ പറഞ്ഞതൊക്കെ സാറിന്റെ ഫേവറേറ്റ് ഐറ്റംസല്ലേ..
അയാളുടെ കിതപ്പിന്റെ ശബ്ദത്തില്‍ തൊട്ടപ്പുറത്തെ ചില്ലുവാതിലുകളെല്ലാം തുറക്കപ്പെട്ടു. അതിനുള്ളില്‍ നിന്നൊക്കെ വിവിധ നിറങ്ങളുള്ള കണ്ണുകള്‍ ശവമുഖത്തെ തുറിച്ചു നോക്കാന്‍ തുടങ്ങി. ശവമുഖമുള്ള മനുഷ്യന്‍ ഇടനാഴിയുടെ വിസ്താരമില്ലായ്മയിലേക്ക് തിരിയുന്നതിനു മുമ്പ് അയാള്‍
നീലക്കണ്ണാടി വലിച്ചടച്ചു.

മുറിയാകെ ഇരുട്ട് കുമിഞ്ഞിരുന്നു.

മുഖവും ശരീരവും വെടിപ്പാക്കാന്‍ കിടപ്പുമുറിയോടു ചേര്‍ന്നു നില്‍ക്കുന്ന, തറയില്‍ പളുങ്കുപാളികള്‍ പാകിയ പേടകത്തിനുള്ളിലേക്ക് അയാള്‍ നുഴഞ്ഞു. ഏതൊക്കെയോ ബട്ടണുകളില്‍ വിരലമര്‍ത്തുകയും  സ്റ്റീൽ നിര്‍മ്മിത ദണ്ഡുകള്‍ പിടിച്ചു താഴ്ത്തുകയും ചെയ്തതോടെ പേടകത്തിനുള്ളില്‍ മഞ്ഞിന്റെ തണുപ്പ് പുക പോലെ കട്ട പിടിച്ചു.

മുറിയിലേക്ക് കാലെടുത്തു വെച്ചത് അജ്ഞാതഗ്രഹത്തിലേക്ക് പ്രവേശിച്ച പോലെ വിസ്മയത്തോടെയായിരുന്നു.

പളുങ്കുഭിത്തിയിലെ ഏതോ ഒരു ബട്ടണമര്‍ത്തി മുറിയിലെ ഇരുട്ടിലേക്ക് അയാള്‍ വെളിച്ചം കുടഞ്ഞു. കാലങ്ങളോളം തന്നില്‍ നിന്നും മാഞ്ഞിരുന്ന ഒരുന്‍മേഷം അയാളുടെ കണ്ണില്‍ തെളിഞ്ഞത് നീലക്കണ്ണാടിവാതിലില്‍ പ്രതിബിംബിച്ചു. ചില്ലുജാലകത്തിന്റെ സ്വര്‍ണ്ണനിറമുള്ള തിരശ്ശീല അയാള്‍ പതുക്കെ നീക്കി, തെളിഞ്ഞ ആകാശം വല്ലാത്തൊരനുഭൂതിയോടെ പിന്നേയും പിന്നേയും നോക്കി നിന്നു.

ചെറുകാറ്റ് ഇളകാത്ത നിശ്ചല നേരം .
ചപ്പുചവറുകളൊന്നും വീഴാത്ത, മണ്‍തരി പോലും സൂക്ഷ്മമായി കാണാന്‍ പാകത്തില്‍ കറുത്ത കണ്ണാടി പോലെ മുമ്പിലുള്ള തെരുവ്.

വല്ലപ്പോഴും ഒരോര്‍മത്തെറ്റു പോലെ നടന്നു നീങ്ങുന്ന മനുഷ്യരൂപം. അവയ്ക്ക് നീലക്കണ്ണാടിയില്‍ കാണുന്ന തന്റെ രൂപവുമായി എന്തെങ്കിലും സാദൃശ്യമുണ്ടോ എന്ന് വിമ്മിട്ടപ്പെട്ടു കൊണ്ട് കണ്ണുകളമര്‍ത്തി തിരുമ്മിയ ശേഷം എന്തോ തിരയുമ്പോഴാണ് മുമ്പിലുള്ള വീഥിയുടെ ഇരുവശവുമായി
കനത്ത കരിങ്കല്‍തൂണുകള്‍ തന്റെ സഞ്ചാരത്തിനു  തടസ്സമായി നില്‍ക്കുന്നു.

അന്നേരം ആ വഴി പോയ രൂപത്തിനോട് എന്തോ ചോദിക്കാനാഞ്ഞെങ്കിലും തന്റെ നാവില്‍നിന്നും പൊടിഞ്ഞു വീണ ശബ്ദം കേട്ട് അയാള്‍ സ്തംഭിച്ചു നില്‍ക്കുന്നത് കണ്ട് ആദ്യം കരച്ചില്‍ വന്നു.

പിന്നെ കാണുന്ന രൂപങ്ങളോടെല്ലാം അയാള്‍ എന്തൊക്കെയോ ചോദിച്ചു.
അയാളുടെ വാക്കുകള്‍ ശ്രദ്ധിക്കാനോ  അത് മസ്സിലാക്കി ഉചിതമായ മറുപടി നല്‍കുവാനോ ഒരു രൂപവും അയാളുടെ മുമ്പില്‍ നിന്നില്ല.

എന്നെ നിങ്ങള്‍ക്കറിയല്ലേ..
ഞാനാണ് കീഴുവിള തെന്നാലിവീട്ടില്‍ അപ്പുണ്ണിയുടെ മൂന്നാമത്തെ സന്താനം ...
ഈ ആകാശക്കൊട്ടാരം എന്റേതാണ്..

അയാള്‍ തെരുവിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് വിരല്‍ ചൂണ്ടി.
നിങ്ങള്‍ക്കറിയില്ലേ അന്തിപ്പഷ്ണിക്കാരായ  കീഴുവിള തെന്നാലിവീട്ടില്‍ അപ്പുണ്ണിയുടെ മകന്‍ ഈ സാമ്രാജ്യം കെട്ടിപ്പടുത്തത് എങ്ങനെയാണെന്ന്..
അന്ന് നിങ്ങളുടെ കവലച്ചര്‍ച്ചകളില്‍ എന്റെ ജീവിതത്തിന്റെ കറുത്ത അദ്ധ്യായങ്ങളല്ലേ ഉണ്ടായിരുന്നത്..
ഈ ആകാശക്കൊട്ടാരം സ്ഥിതി ചെയ്യുന്ന വെളിമ്പ്രദേശത്തെ പട്ടിണിപ്പാവങ്ങളെ നഗരത്തിനുമപ്പുറത്തേക്ക് ആട്ടിപ്പായിച്ചത് പുത്തന്‍പണക്കാരനായ എന്റെ ഏറാന്‍മൂളികളായിരുന്നില്ലേ..

ഇനിയും നിങ്ങള്‍ക്കെന്നെ മനസ്സിലാവുന്നില്ലേ..
ഞാനാണ് കീഴുവിള തെന്നാലിവീട്ടില്‍ അപ്പുണ്ണിയുടെ മൂന്നാമത്തെ സന്താനം ...

വെയില്‍ച്ചൂടില്‍ അയാളുടെ രൂപം നരയ്ക്കാന്‍ തുടങ്ങിയിരുന്നു.
മുഖരോമങ്ങളും വിരല്‍നഖങ്ങളും നീളം വെച്ച് ഒരു വിചിത്രജന്തുവിനെ പ്പോലെ പളുങ്കുമാളികകള്‍ നിറഞ്ഞ തെരുവിലൂടെ അയാള്‍ മുക്രയിട്ടു.

ആരോ കൈവെള്ളയില്‍ അമര്‍ത്തിയ പുത്തന്‍ കറന്‍സിയുടെ ഉന്‍മാദഗന്ധം അയാളുടെ ദേഹത്തെ അഴുക്കില്‍ അളിഞ്ഞു.

പൊടുന്നനെ  പകലിന്റെ തീക്കൊള്ളിയണഞ്ഞു.
അന്നേരം വര്‍മ്മയുടെ മുഖവും ഗാംഭീര്യശബ്ദവും ഉള്ളില്‍ നക്ഷത്രമായി മിന്നി.

മഴയും വെയിലും ചിരിയും കണ്ണീരും പ്രണയവും മണ്ണും ചെളിയും..
അങ്ങനെ  ഒന്നുമൊന്നുമില്ലാതെ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയില്ലേ എന്ന് വര്‍മ്മയുടെ കണ്ണിനു നേരെ  വിരല്‍ ചൂണ്ടണം..

മനുഷ്യജീവിതം ഒറ്റക്കു ജീവിച്ചു തീര്‍ക്കാന്‍ ഭൂമിയിലൊരുത്തനെങ്കിലും കഴിയുമെന്ന് വര്‍മ്മയെ വെല്ലുവിളിക്കണം..
മണ്ണില്‍ ചവിട്ടി നടന്ന്.. പകല്‍വെളിച്ചം ദേഹത്ത് വീണ്.. ബുദ്ധി മരവിക്കുന്ന തിനും  ശരീരം ജീര്‍ണ്ണിക്കുന്നതിനും  മുമ്പ് സ്വന്തം പളുങ്കുമാളികയിലെ ഇരുളടഞ്ഞ തണുപ്പിലേക്ക് മുഖം പൂഴ്ത്തണം..
എന്റെ ബാല്‍ക്കണിക്കൈവരിയില്‍ കയ്യമര്‍ത്തി താഴെ പുളയ്ക്കുന്ന പുഴുജന്‍മങ്ങളെ കണ്‍കുളിര്‍ക്കെ കാണാന്‍ ഏതു കവാടത്തിലൂടെയാണ് ഞാന്‍ ആകാശം ചുംബിക്കേണ്ടത്..

കണ്ണാടിവാതിലിന്  മുമ്പില്‍ കാവല്‍ നില്‍ക്കുന്ന തൊപ്പിക്കാരന്റെ ഉണ്ടക്കണ്ണുകള്‍ ഒരു വിചിത്രജീവിയെ കാണുന്ന പോലെ എന്താണിങ്ങനെ  പുറത്തേക്ക് തള്ളി നില്‍ക്കുന്നത്..

കണ്ണാടിമാളികയ്ക്കുള്ളില്‍ നിന്നും തെരുവിലേക്കിറങ്ങുന്ന പഞ്ഞിരോമ ക്കുപ്പായമിട്ട രൂപങ്ങള്‍ എന്നെ നോക്കി മൂക്കു പൊത്തി കടന്നു പോകുന്നതെന്താണ്..?

എന്റെ ആകാശക്കൊട്ടാരത്തിന്റെ നീലക്കണ്ണാടിവാതില്‍ തെരുവിന്റെ ഏതു ദിശയിലേക്കാണ് തുറന്നിട്ടത്...?

ആ കവാടം കണ്ടെത്തി ഭൂമിയില്‍ കാലമര്‍ത്താതെ സകലരുടെയും ആകാശത്തിന്  മുകളില്‍ നിന്നുകൊണ്ട്.. മഴയും വെയിലും ചിരിയും കണ്ണീരും പ്രണയവും മണ്ണും ചെളിയും.. അങ്ങനെ  ഒന്നുമൊന്നുമില്ലാതെ ഞാന്‍ വാഴും..
നിങ്ങള്‍ക്കെന്നെ മനസ്സിലാവുന്നില്ലേ..

ഞാനാണ് കീഴുവിള തെന്നാലിവീട്ടില്‍ അപ്പുണ്ണിയുടെ മൂന്നാമത്തെ സന്താനം ...!

എന്റെ ആകാശക്കൊട്ടാരത്തിന്റെ നീലക്കണ്ണാടിവാതില്‍ തെരുവിന്റെ ഏതു ദിശയിലേക്കാണ് തുറന്നിട്ടത്...?
നിങ്ങളെന്നോട് സംസാരിക്കണമെന്നില്ല.. കൈവിരലൊന്നു നീട്ടി ചൂണ്ടിക്കാണിച്ചു തന്നാല്‍ മതി..
ആ കണ്ണാടിവാതിലിന്റെ മുമ്പിലൊന്ന് എത്തിച്ചു തന്നാല്‍ മതി..
അത്ര മാത്രം മതി..!


                                                                                          ________ ചിത്രം കടപ്പാട്:  Google
********************************************************************************


                                                                                  

Tuesday, March 17, 2015

കടല്‍ദൂരമളക്കുന്ന പച്ചിലകള്‍



എന്റെ 
കടൽദൂരം 
എന്ന പുസ്തകത്തിന്‌ 
കവി പി.കെ. ഗോപി എഴുതിയ അവതാരിക




മ്മിഞ്ഞപ്പാല്‍, താരാട്ട്, പ്രകൃതി, കടല്‍, പ്രണയം, പേമാരി, അഗ്നി, കൊടുങ്കാറ്റ്, സാന്ത്വനം, ചെറുതെന്നല്‍, കത്തുന്ന ഒരു നോട്ടം , പ്രതിഷേധത്തിന്റെ ഒരടയാളം, സ്നേഹം, സൗഹൃദം, ഓര്‍മ്മപ്പെടുത്തലുകള്‍...... അതെ, ഇവയെല്ലാം റഫീഖ് പന്നിയങ്കര കവിതയെഴുതാന്‍ പോകുന്നതിന്നതിന്റെ മുന്നൊരുക്കങ്ങളാണ്. അല്ലെങ്കില്‍ റഫീഖിന്റെ കവിത വായിച്ച് നമ്മുടെ ഉള്ളില്‍ നിറയുന്ന വാക്കുകളാണ്.

സംസ്കൃതിയുടെ തായ് വേരിൽ  തൊടുകയും അതിന്റെ വികാസപരിണാമങ്ങളുടെ വ്യതിയാനങ്ങളെ നിര്‍വ്വചിക്കുകയും സ്നേഹത്തിന്റെ ഹരിതാഭയില്‍ ആഹ്ളാദിക്കുകയും ഹിംസയുടെ ക്രൂരതകളോട് പ്രതിഷേധിക്കുകയും ചെയ്യുക, കവിയുടെ ഭാവനയിലും പ്രതിഭയിലും സ്വതസിദ്ധമായി അലിഞ്ഞു ചേര്‍ന്ന സ്വഭാവങ്ങളാണ്.
ഒരു പക്ഷെ, ആ സ്വഭാവം ജന്‍മനാ ലഭിച്ച ഒരാളാവാം റഫീഖ്. അതിനാല്‍ റഫീഖിന്  എഴുത്ത് കൃത്രിമമായ അക്കാദമിക് അഭ്യാസമല്ല. അന്യസാഹിത്യദേശങ്ങളില്‍ നിന്ന് അതിസാമര്‍ത്ഥ്യത്തോടെ പകര്‍ത്തി വെച്ച പകര്‍ന്നാട്ട ഭാഷയല്ല. ദുരൂഹത കുത്തി നിറച്ച കുറുക്കുവഴിപ്രയോഗമല്ല. വിശ്വസ്തമായ ഒരാശയത്തെ ഏറ്റവും പരിചിതമായ ഭാഷാപരിചരണത്താല്‍ വ്യക്തവും ശുദ്ധവുമായി അവതരിപ്പിക്കുകയാണ് റഫീഖിന്റെ രീതി.

സാഹിത്യരംഗത്ത് അദ്ദേഹം അപരിചിതനല്ല. മണലാരണ്യത്തിലെ നഗരജീവിതത്തിന്റെ സമയബന്ധിതമായ കാര്‍ക്കശ്യങ്ങള്‍ക്കിടയിലും മലയാളക്കരയിലെ ഒരു നാട്ടുപച്ചയെ കൈവെള്ളയില്‍ പ്രതീക്ഷയോടെ കൊണ്ടു നടക്കുന്ന ഒരാളാണദ്ദേഹം. റഫീഖ് പന്നിയങ്കരയും ജോസഫ് അതിരുങ്കലും നജിം കൊച്ചുകലുങ്കുമൊക്കെ മുന്‍കൈയെടുത്ത് പ്രസിദ്ധീകരിക്കുന്ന ‘ഇല’ എന്ന ചെറുമാസികയുടെ സൗന്ദര്യംഏറെ അഭിമാനത്തോടെ ആസ്വദിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടാണ് ‘കടല്‍ദൂര’ത്തിന്റെ കൈയെഴുത്തുപ്രതി ശ്രദ്ധയോടെ വായിച്ചത്. ആദ്യവായനയില്‍ത്തന്നെ പുഴയും ഭൂമിയും തമ്മിലുള്ള ബന്ധത്തിലെന്നതു പോലെ കണ്ണീര്‍നനവ് കാവ്യാത്മകമായി പടരുന്നു. ‘വിങ്ങലടക്കി/മണ്ണിന്നടിയിലേക്ക്/ഒതുങ്ങിയൊടുങ്ങുന്ന/പുഴയുടെ കഥ വീണ്ടെടുക്കാന്‍’/കവിക്കേ കഴിയൂ!

‘എന്തുകൊണ്ടാണ്
മേഘക്കീറുകളില്‍ നിന്ന്
കവിതയുടെ മഴ പെയ്യാത്തത്?
എന്തുകൊണ്ടാണ്
കിളി ചിലയ്ക്കുന്ന
മരച്ചില്ലകളില്‍
കവിതയുടെ പച്ചിലകള്‍
തളിര്‍ക്കാത്തത്?

സ്വന്തം വീട്ടുമുറ്റത്തു നിന്ന് കാവ്യനിലാവിന്റെ നേർത്ത വെളിച്ചം അപ്രത്യക്ഷമാകുമ്പോള്‍ നഷ്ടപ്പെടുന്ന സ്നേഹതരംഗങ്ങളെയോര്‍ത്ത് നെടുവീര്‍പ്പിടുന്ന ഒരേകാകിയെ ഞാന്‍ കാണുന്നു. പച്ചിലകളെക്കുറിച്ചോ പൂക്കളെക്കുറിച്ചോ പറഞ്ഞു പോയാല്‍ ‘അയ്യോ കാല്പനികന്‍’ എന്നു പരിഹസിക്കാന്‍ വരട്ടെ. ഇവയൊന്നുമില്ലാത്ത വരണ്ട നിലങ്ങളില്‍ നിന്ന് കവിതയുടെ അസ്ഥിക്കൂടമെടുത്തമ്മാനമാടാന്‍ എന്തായാലും റഫീഖില്ല! ആട്ടക്കൊട്ടുകളും ആരവങ്ങളുമുപേക്ഷിച്ച് ഏകാന്തതയിലൂടെ സഞ്ചരിക്കുമ്പോള്‍...

‘എന്റെ നിഴല്‍
എന്നെക്കാള്‍ മുമ്പില്‍ നടന്ന്
ഭൂമിയില്‍ ഞാനാരുമല്ലെന്ന്
ഇടയ്ക്കോര്‍മ്മപ്പെടുത്തുന്നു’.

ഈ ഓര്‍മ്മയാണ് റഫീഖില്‍ ഒരു സൂഫി ഒളിച്ചു വസിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കാന്‍ കാരണം. ജീവിതത്തെ നിസ്സംഗതയോടെ നിരസിക്കാതെ, നിതാന്തമായ അതിന്റെ വികാരതരംഗങ്ങളില്‍ മുങ്ങിയും പൊങ്ങിയും ചിലപ്പോള്‍ ശ്വാസംമുട്ടിയും മറ്റുചിലപ്പോള്‍ സ്വാതന്ത്യ്രം നേടിയും  സത്യത്തിന്റെ മുഖം ദര്‍ശിക്കാനുള്ള മൂന്നാംകണ്ണ് അന്വേഷിക്കുകയാണ് കവി. അകക്കണ്ണ് തുറന്നിരിക്കുമ്പോള്‍ നിദ്രയിലും ജാഗ്രതയോടെ പുലരാന്‍ റഫീഖിന്  കഴിയുന്നു.

എത്ര തവണ വിരല്‍ത്തുമ്പത്ത് നീലമഷി പുരണ്ടിട്ടും അനീതിയുടെ കൊടുങ്കാടുകള്‍ വെട്ടിമാറ്റാനാവാതെ നട്ടം തിരിയുന്നവര്‍ക്കിടയില്‍ ഒരക്ഷരത്തിന്റെ ഉള്‍ബലമല്ലാതെ മറ്റൊന്നും കവിയുടെ കൈവശമില്ല. ഇല്ലായ്മകളുടെ ആഘോഷങ്ങള്‍ അജ്ഞാതമായി ആത്മാവില്‍ മാത്രം വിലയം പ്രാപിക്കുമ്പോള്‍ ‘എന്നെ ഞാനാക്കുന്ന’ മഹാവിദ്യ തേടി ‘കച്ചവടവിദ്യ’യുടെ തിരുമുമ്പിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്യുകയാണ് കവിയുടെ മനസ്സ്.

ഗ്രാമീണമായ കാഴ്ചകളുടെ ജീവിക്കുന്ന ചിത്രങ്ങള്‍ ത്രസിച്ചു നില്‍ക്കുകയാണ് ഓരോ കവിതയിലും. ‘അടഞ്ഞ വാതിലിനുള്ളില്‍/മുഖമൊളിപ്പിച്ചിരിക്കുന്ന വരെ’/ അധികമാരും കാണാറില്ലല്ലൊ. പക്ഷെ അവരുടെ ഭയാശങ്ക നിറഞ്ഞ ചുടുനിശ്വാസം കൂടി ചേര്‍ന്നതാണ് ഓരോ കൊടുങ്കാറ്റുമെന്ന തിരിച്ചറിവ് റഫീഖിനെ യഥാര്‍ത്ഥ കവിയാക്കുന്നു. ഹൃദയം കീറിയൊഴുകുന്ന പുഴയുടെ കുത്തൊഴുക്കും കുഞ്ഞുങ്ങളുടെ പ്രാണന്‍ പറന്നുപോയ കറുത്ത കാലവും കവിയെ അഗാധമായി വേദനിപ്പിക്കുന്നു. അതിനാല്‍..

‘പഴയ അര്‍ത്ഥങ്ങളില്‍ നിന്ന്
പുതിയ വാക്കുകളുണ്ടാക്കി
അതില്‍ ജീവിതം
ചേര്‍ത്തു വെയ്ക്കുമ്പോഴാണ്
കത്തുന്ന കവിതകള്‍
ജനിക്കുന്നത്’

എന്ന് കവി സ്വയം മനസ്സിലാക്കുന്നു. ഓരോ കവിതയും മനസ്സില്‍ ചേര്‍ത്തു വെക്കുമ്പോള്‍ ജീവിക്കാനുള്ള ഉള്‍പ്രേരണയുണ്ടാകണമെന്നാണ് റഫീഖിന്റെ ബോധ്യം. അതിനാല്‍ ഈ കവിതകള്‍ക്ക് പുതിയൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലെന്ന് ഞാന്‍ കരുതുന്നു.

‘സൂര്യതേജസ്സായ് നീ ...
വേരില്ലാവൃക്ഷമായ്
ഉയരങ്ങള്‍ തൊടുന്നോനെ,
അമ്മയെന്ന ചൈതന്യം
കണ്ണീരില്‍ മുങ്ങുന്നു...
ഈണമാര്‍ന്ന താരാട്ട്
തിരപോലെ ചിതറുന്നു
നുരയായ് മാറുന്നു.’

ശ്രദ്ധയോടെ തെരഞ്ഞെടുത്ത പദങ്ങളുടെ പ്രകാശത്തില്‍ തെളിഞ്ഞുവരുന്ന ആശയത്തിന്റെ ജീവചൈതന്യം, പ്രാരംഭത്തിലെഴുതിയ വാക്കുകളുടെ സാധൂകരണമാണെന്നു തെളിയുന്നില്ലേ? ‘അമ്മയെന്ന ചൈതന്യത്തെ’ കണ്ണീരില്‍ മുക്കുന്ന വര്‍ത്തമാനകാലത്തിന്റെ നുരയും പതയും കൊണ്ടാടുന്ന
നൈമിഷികായുസ്സിനെ മറികടക്കാന്‍ റഫീഖിന്റെ പ്രതിഭ പ്രാപ്തമായിരിക്കു ന്നു.
എടുത്തു പറയാവുന്ന കവിതകളാണ് ഏറെയും. ‘ബ്രോയിലര്‍ ജീവിത’ങ്ങളുടെ കാലത്ത് അതിജീവനമെന്ന വാക്ക് നേരിടുന്ന വെല്ലുവിളി എത്ര ഭീകരമാണെന്ന റിയണം. ഭീകരതയുടെ വ്യാളിപ്പല്ലുകള്‍ക്കിടയില്‍ നിന്ന് ഒരു കാവ്യപ്രതിജ്ഞ ഉയര്‍ന്നു കേള്‍ക്കുന്നു.

‘നന്‍മ വേണം, എങ്കിലേ
തിന്‍മയേതെന്ന് തിരിച്ചറിയൂ.
കറുപ്പില്‍ നിന്ന് പുറത്ത് കടന്നാലേ
ഇരുട്ടേതെന്ന് വ്യക്തമാവൂ.
....................................................
.......................................................
ജീവിതത്തിന്റെ വഴിയിറമ്പുകളില്‍
അഹന്തയുടെ മുള്‍ച്ചെടിയൊന്നുപോലും
നട്ടു വളര്‍ത്തില്ല’.

സൗമ്യവും ധീരവുമായ ഈ പ്രതിജ്ഞയുടെ ആത്മശക്തിയില്‍ റഫീഖ് മുന്നേറു ക. കടല്‍ദൂരമളക്കുന്ന പച്ചിലകളെ ചേര്‍ത്തു പിടിക്കുക. പിഴയ്ക്കുകയില്ല, പരിശ്രമങ്ങള്‍. നവ കവിതയുടെ ക്ളേശങ്ങള്‍ വഴിയിലുടനീളം കൂടെയുണ്ടാ വും, പിന്‍മാറരുത്. സ്വയം തിരുത്തിയും സൂക്ഷ്മാര്‍ത്ഥങ്ങള്‍ അന്വേഷിച്ചും കാവ്യോപാസന തുടരുക.
വിജയാശംസകള്‍, സ്നേഹത്തോടെ...



                                                                  പി.കെ. ഗോപി 

********************************************************************************

Wednesday, March 11, 2015

പുസ്തക പ്രകാശനം



എന്‍റെ പുസ്തകങ്ങൾ പുറത്തിറങ്ങി 
*********************************************


കടല്‍ദൂരം എന്ന കവിതാ സമാഹാരവും നഗരക്കൊയ്ത്ത് എന്ന കഥാപുസ്തകത്തിന്റെ രണ്ടാം പതിപ്പും പുറത്തിറങ്ങി. 
കവി പി.കെ ഗോപിയില്‍ നിന്നും കവി പി.പി. ശ്രീധരനുണ്ണിയും സഗുണടീച്ചറും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. മനോജ് പാലത്തൊടി അദ്ധ്യക്ഷത വഹിച്ചു. ആയിഷ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.
കോഴിക്കോട് മാത്തറയിലെ ഇ.എം.എസ് ഹാളിൽ  
2015 മാര്‍ച്ച് 2 തിങ്കളാഴ്ച വൈകുന്നേരം 4.30നാണ് പരിപാടി നടന്നത് 
  


സ്വാഗത പ്രസംഗം :  മുഹമ്മദലി ഇരുമ്പുഴി 


അദ്ധ്യക്ഷ പ്രസംഗം : പാലത്തൊടി മനോജ്
(ചെയര്‍മാന്‍, ഗ്രാമവികസ നം , ഒളവണ്ണ ഗ്രാമപഞ്ചായത്ത്)


പുസ്തക പരിചയം : ആയിഷ 


സദസ്സ് 


'കടല്‍ദൂരം' പ്രകാശനം പി.കെ. ഗോപി. ഏറ്റു വാങ്ങുന്നത് പി.പി. ശ്രീധരനുണ്ണി


നഗരക്കൊയ്ത്ത് (കഥകള്‍) പ്രകാശനം പി.കെ. ഗോപി. 
ഏറ്റു വാങ്ങുന്നത് സഗുണ ടീച്ചര്‍
(മുന്‍ അദ്ധ്യാപിക, പന്നിയങ്കര ശങ്കരവിലാസം എല്‍.പി. സ്കൂള്‍)


                                                            പി.കെ. ഗോപി


                                                           പി.പി. ശ്രീധരനുണ്ണി


                                                                   സഗുണ ടീച്ചര്‍


  കവിത ആലാപനം : ശീതള്‍ ശിവപ്രസാദ്


       ആശംസാ പ്രസംഗം : ഡോ. ഗോപി പുതുക്കോട്


  പി.കെ. ഗോപിസാറും ഞാനും 



 ആശംസാ പ്രസംഗം : ഉസ്മാന്‍ ഇരുമ്പുഴി


ആശംസാ പ്രസംഗം : നവീന


 സ്നേഹ വാക്കുകൾക്ക് മുമ്പിൽ സാദരം : മറുപടി പ്രസംഗം 


  നന്ദി പ്രസംഗം ടി.പി. മമ്മു മാസ്റ്റർ 








**************************************************************************

Sunday, February 22, 2015

ഭയം




ബാല്യത്തില്‍ കാക്കയെ
പേടിയായിരുന്നു.
എന്നിളംകയ്യില്‍ നിന്നും
അപ്പക്കഷ്ണം കൊത്തിപ്പറക്കുന്ന
കറുത്ത നാശത്തെ വെറുപ്പായിരുന്നു.

മുറ്റത്തിന്നപ്പുറത്ത് നിന്നും
കുരച്ചു തുള്ളുന്ന തെണ്ടിപ്പട്ടികള്‍
കുട്ടിക്കാലത്തെ ഭീതികളില്‍ ചിലത്.

നെറ്റിയിലുമ്മ വെയ്ക്കും
മഴത്തുള്ളിക്കിലുക്കം ഇഷ്ടമായിരുന്നു.
എങ്കിലും,
ഇടിമുഴക്കം.. മിന്നല്‍പിണറുകള്‍
മസ്സിനുള്ളില്‍ ആധിയായ്
ദുന്ദുഭിനാദമുയര്‍ത്തുമ്പോള്‍
നേർത്ത താരാട്ടിന്റെ ഈണം..
അമ്മയുടെ സാന്ത്വന  സ്പര്‍ശം.

പിന്നീടെപ്പോഴാണ്
പേടിയുടെ മഞ്ഞുമലകള്‍
തകര്‍ന്നലിഞ്ഞത്.

കാക്കയൊരു സാധുജീവിയെന്നും
കുരയ്ക്കും പട്ടി കടിക്കില്ലെന്നുമുള്ള
ആശ്വാസങ്ങളില്‍ മനസ്സമര്‍ന്നപ്പോള്‍
ഉത്കണ്ഠയുടെ പുതുനാളങ്ങള്‍
ഉള്ളമെരിയ്ക്കുന്നു.

കണ്ണില്‍ പകയുമായി
തിളങ്ങുന്ന മൂര്‍ച്ചകള്‍
മണ്ണിനു  മേലെ അതിരുകള്‍ തീര്‍ക്കുമ്പോള്‍
ഇനി ഞാന്‍ ഭയക്കേണ്ടത്
എന്നെത്തന്നെയെന്നുള്ള
തിരിച്ചറിവുകളില്‍...?


*********************************************************************

Thursday, January 1, 2015

ആഹ്ളാദത്തിന്റെ മധുരമാമ്പഴം



എന്നാലും എനിക്ക് ആഹ്ളാദമാണ്. 
ആ മാവിന്‍ചില്ലകള്‍ കാറ്റില്‍ ഊഞ്ഞാലാടുന്നത് കാണുമ്പോള്‍..
ഈ മണ്ണിന്  മുകളിലൊരു ചക്കരത്തേന്‍മാവ് നട്ടുവളര്‍ത്തുവാനെനിക്ക് കഴിഞ്ഞല്ലോ എന്നതില്‍ സ്വയം അഭിമാനിക്കും.
മനുഷ്യന്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ച്
മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കണമെന്ന്
ആരുമോര്‍ക്കാത്ത, ദുര മൂത്ത ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും




മണ്ണിനെ  സ്നേഹിക്കണമെന്നും മരങ്ങള്‍ നട്ട് പരിസ്ഥിതിയെ സംരക്ഷിക്കണമെ ന്നുമൊക്കെയുള്ള അറിവ് ലഭിക്കുന്നതിന് മുമ്പ്, മഴക്കാലം വന്നുചേരുമ്പോള്‍ വീട്ടിന് മുമ്പില്‍ കുറെ ചെടി വേണമെന്നും പൂമരങ്ങള്‍ നടണമെന്നുമൊക്കെ യുള്ള ചില കുട്ടിത്തീരുമാനങ്ങള്‍ മനസ്സില്‍ കുമിയാറുണ്ട്.
മുറ്റം മഴ നനഞ്ഞ് കുതിരുമ്പോള്‍ ഒരുപാട് ചെടികളുള്ള വീടുകള്‍ തേടി നടക്കും. അത്തരം വീട്ടുമുറ്റത്ത് ചെന്ന് മഴഭാരത്താല്‍ ഒടിഞ്ഞ ചെടിക്കമ്പുകള്‍ ചോദി ക്കും.
ഒരിക്കല്‍ ചെന്നു കയറിയത് വീട്ടില്‍ നിന്നും അധികം ദൂരെയല്ലാത്ത തടിച്ച് ഉയരം കുറഞ്ഞ ടീച്ചറുടെ വീട്ടു മുറ്റത്ത്.
ടീച്ചറുടെ ദാവണി ചുറ്റിയ മകള്‍ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു.
ഞങ്ങളുടെ പരിസരത്ത് പടിപ്പുരയുള്ള ഒരേയൊരു വീടാണ് ടീച്ചറുടേത്. ദാവണിക്കാരിയെ പേടിച്ച് ഞാന്‍ പടിപ്പുര വാതിലിന്റെ മറവില്‍ ഒളിച്ചു നില്‍ക്കും. വാത്സല്യച്ചിരിയോടെ ടീച്ചര്‍ മകളെ വഴക്കു പറയും. എന്തിനാ  ആ കൊച്ചിനെ  പേടിപ്പിക്കുന്നതെന്ന് ചോദിക്കും.
ചില രാത്രികളില്‍ ചെകുത്താനെക്കുറിച്ചുള്ള കഥകള്‍ വല്യുമ്മ പറഞ്ഞു തരു മ്പോള്‍ കണ്ണുരുട്ടി, നാവ് നീട്ടി  ഓടിയടുക്കുന്ന ചെകുത്താന്‍രൂപമായി ടീച്ചറുടെ മകളുടെ മുഖമാണ് മനസ്സില്‍ ഓടിയെത്തുക. 
മുറ്റത്തേക്ക് തെറിച്ചു നില്‍ക്കുന്ന ചെടിക്കമ്പുകളോരോന്നും ഒടിച്ചെടുത്ത് പച്ചയോലച്ചീന്തു കൊണ്ട് ഒതുക്കിക്കെട്ടിത്തരും ടീച്ചര്‍. പിന്നെ യുദ്ധം ജയിച്ച പടയാളിയെപ്പോലെ ഞാനെന്റെ വീട്ടുമുറ്റത്തെത്തും. 

വിവിധ തരം ചെടികളുമായി ചിരിച്ചുകൊണ്ട് വരുന്ന എന്നെ കളിക്കൂട്ടുകാര്‍ അസൂയയോടെ നോക്കും. ഇതൊന്നും അത്ര വലിയ കാര്യമല്ലെന്ന മട്ടില്‍ മൂടിക്കെട്ടി നില്‍ക്കുന്ന ആകാശം പെയ്യുന്നതിന്  മുമ്പ് ചെടിക്കമ്പുകള്‍ എന്റെ മുറ്റത്തെ മണ്ണില്‍ ചേര്‍ത്തുവെയ്ക്കാനുള്ള ശ്രമങ്ങളിലേക്ക് ധൃതിപ്പെടും.
തോരാതെ പെയ്യുന്ന മഴനനവുള്ള മാമ്പഴക്കാലത്ത്  വിവിധ തരം മാമ്പഴങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടയില്‍ നിന്നും സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കടിച്ചു നുകര്‍ന്ന് വലിച്ചെറിയുന്ന മാങ്ങായണ്ടികള്‍ കിളിര്‍ത്ത് ഇടവഴിയുടെ ഓരങ്ങളില്‍ മാവിന്‍തൈയായി അതിന്റെ തളിരില കാറ്റിലാട്ടി നില്‍ക്കും.
അതെല്ലാം വേരോടെ പറിച്ചെടുത്ത് കയ്യില്‍ ഒതുങ്ങുന്നേടത്തോളം തൈകളുമാ യി വീടണയുമ്പോള്‍ കിതച്ചു വിമ്മിട്ടപ്പെടും.
മുറ്റത്തെ അതിരിലും പറമ്പിലുമൊക്കെയായി മാവിന്‍തൈകള്‍ കുഴിയെടുത്ത് നട്ടുകഴിഞ്ഞാലെ സമാധാമാവൂ. ഇറയത്തു നിന്നും മുറ്റത്തേക്കിറ്റിറ്റു വീഴുന്ന മഴവെള്ളത്തില്‍ കൈകള്‍ കൂട്ടിത്തിരുമ്മി കഴുകും. 
അന്നേരം മൂത്ത സഹോദരിയുടെ കളിയാക്കലില്‍ എന്നെ ഭ്രാന്തനാക്കും. ഞാന തൊന്നും ശ്രദ്ധിക്കാതെ എന്റെ മാവിന്‍തൈകള്‍ വളര്‍ന്നു മാനം  മുട്ടുന്നതും പൂക്കുന്നതും കായ്ക്കുന്നതും സങ്കല്‍പ്പിച്ചെടുക്കും.
ആ മഴക്കാലത്ത് ഇരുപതോളം മാവിന്‍തൈകള്‍ നട്ടെങ്കിലും മൂന്നെണ്ണമാണ് വേരുറച്ച്, പുതിയ ഇലകള്‍  നിറച്ച് തലയാട്ടി നിന്നത്. ഒന്ന് മുറ്റത്തെ അതിരില്‍. രണ്ടാമത്തെത് അടുക്കളഭാഗത്ത്. മറ്റൊന്ന് പറമ്പിന്റെ ഒരു മൂലയില്‍.
വീടിന്റെ മുന്‍ഭാഗത്ത് മുറ്റത്തെ അതിരിലെ മാവിന്‍തൈ വലുതായാല്‍ പൊതുവഴിയില്‍ നിന്നും വീട്ടിലേക്ക് ലൈന്‍ വലിച്ച കറന്റ്കമ്പിയിന്‍മേല്‍ തട്ടാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞ് ഉപ്പ വേരോടെ പിഴുതെടുത്ത് പറമ്പിന്റെ മറ്റൊരു കോണില്‍ മാറ്റി കുഴിച്ചിട്ടു.
രണ്ടോ മൂന്നോ ദിവസം.. പിന്നെ മാവിന്‍തൈ ചില്ലകള്‍ വളഞ്ഞു.. ഇലകള്‍ ചുരുണ്ടു.. ചങ്കുപൊട്ടുന്ന കാഴ്ചയായിരുന്നു അത്.
ഇനിയുള്ള രണ്ട് മാവിന്‍തൈകള്‍ക്ക് ആപത്തൊന്നും വരാതെ ശ്രദ്ധിക്കണം. എന്റെയുള്ളിലെ തീരുമാനമായിരുന്നു അത്.
അടുക്കളമുറ്റത്തെയും പറമ്പിന്റെ മൂലയിലെയും തൈകള്‍ക്ക് ഞാന്‍ കുഞ്ഞു കല്ലുകള്‍ ചുറ്റിലും വെച്ച്, മണ്ണ് നന്നായി പാകി രാവിലെയും വൈകുന്നേരവും വെള്ളമൊഴിച്ചു.
ഉറക്കമുണര്‍ന്നാല്‍ ആദ്യം ഓടിയെത്തുക മാവിന്‍തൈകള്‍ക്കരികെ. 
തൈകള്‍ക്ക് ആപത്തൊന്നും സംഭവിച്ചില്ല എന്നോര്‍ത്ത്  പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തോടെ, അല്ലെങ്കില്‍ ആശ്വാസത്തോടെ മറ്റു കാര്യങ്ങളിലേ ക്ക് തിരിയും.
പുതിയ ഇലകള്‍ തളിരിടുമ്പോള്‍ വല്ലാത്ത അഭിമാനത്തോടെ ഞാന്‍ ആകാശ ത്തേക്ക് നോക്കും. അധികം വൈകാതെ എന്റെ മാവിന്‍കൊമ്പിലെ ഇലകള്‍ ആകാശം മറയ്ക്കുന്നതായി ഭാവനയില്‍ വരയ്ക്കും.
കുറേ ദിവസത്തെ വരണ്ട വെയിലിന്  ശേഷം മഴ തിമിര്‍ത്തു പെയ്ത ഒരു പ്രഭാതം.
സ്ക്കൂളവധിയായതിനാലും നല്ല തണുപ്പുള്ളതിനാലുമാവണം അന്ന് വൈകിയാ ണുണര്‍ന്നത്.
അടുക്കളമുറ്റത്തേക്ക് മിഴിതിരുമ്മിയിറങ്ങിയപ്പോള്‍ തെളിഞ്ഞ കാഴ്ച കരയി പ്പിക്കുന്നതായിരുന്നു. അവിടെയുണ്ടായിരുന്ന മാവിന്‍തൈ ആരോ വേരോടെ പിഴുതെടുത്ത് കൊണ്ടുപോയിരുന്നു.
ഉമ്മയും സഹോദരിയും സമാധാനിപ്പിച്ചു.
ഇനിയും ഇഷ്ടംപോലെ മാവിന്‍തൈകള്‍ കിട്ടുമെന്നും നല്ല മഴ പെയ്യുമ്പോള്‍ എടുത്തു വന്നാല്‍ മതിയെന്നും പറഞ്ഞ്......
ഇനി  ബാക്കിയുള്ള ഒരേയൊരു മാവിന്‍തൈ. പറമ്പിന്റെ മൂലയില്‍ കാറ്റിനൊ ത്ത് ഇലകളിളക്കുന്നത് മിഴിനനവോടെ ഞാന്‍ അന്നേരം കണ്ടു. 

എന്റെ കിനാവ് പോലെ ആ മാവിന്‍തൈ വളരാന്‍ തുടങ്ങി. 
കൊമ്പൊടിക്കുവാനോ വേരോടെ പിഴുതെടുത്ത് കൊണ്ടുപോവാനോ ആ വഴിക്കാരും വന്നില്ല.
കാലം വെയിലും മഴയും മഞ്ഞും പൂക്കാലവും താണ്ടി പാഞ്ഞുപാഞ്ഞ്...
മാവിന്‍തൈ എന്നെക്കാളും എന്റെ വീടിനെക്കാളും പൊക്കത്തില്‍ വളര്‍ന്നു പൊങ്ങി.
ഒരു നാള്‍, അതിന്റെ ചില്ല പുഷ്പിച്ചു.
അനുജത്തിയാണത് പറഞ്ഞത്. ഞാന്‍ ഓടിച്ചെന്ന് ആ കാഴ്ച കണ്ണുനിറയെ കണ്ടു. ദിവസങ്ങള്‍ പിന്നെയും കായ്ച്ചും കൊഴിഞ്ഞുമങ്ങനെ ..
മാവിന്‍ചില്ലയില്‍ മാങ്ങകള്‍ തൂങ്ങി നില്‍ക്കുന്ന ദിവസമെത്തും മുമ്പേ ഞാന്‍ പ്രവാസത്തിന്റെ മണല്‍ചൂടിലേക്ക് കടല്‍ കടന്നു.
ജോലി, ജീവിതം, ഗള്‍ഫിന്റെ കാഴ്ചകള്‍ അങ്ങനെയെല്ലാം പകര്‍ത്തിയ ആദ്യ കാല കത്തുകളില്‍ ഞാനെന്റെ മാവിന്‍ വിശേഷങ്ങള്‍ തിരക്കാന്‍ മറന്നില്ല.
മാമ്പൂ കൊഴിഞ്ഞെന്നും അക്കൊല്ലം ഒരു മാങ്ങപോലും ഉണ്ടായില്ലെന്നുമുള്ള അനുജത്തിയുടെ മറുപടിയില്‍ എന്റെ കണ്ണു നിറഞ്ഞു.
ഇലകള്‍ കൊഴിഞ്ഞ മാവിനു  ചുറ്റും ഞാന്‍ കരഞ്ഞു കൊണ്ടോടുന്നതായിരുന്നു അന്നു രാത്രിയിലെ സ്വപ്നം . ഉണങ്ങിയ ചില്ലകള്‍ മാത്രമായി നില്‍ക്കുന്ന ആ മരമായിരുന്നു കുറേ ദിവസം എന്റെ സ്വപ്നത്തില്‍.
ഇന്ന്, കാലത്തിന്റെ അനിവാര്യതയെന്നോണം വീടും മുറ്റവും മാവുമെല്ലാം വേറെയാരുടെയോ കൈകളിലാണ്.
ജീവിതം മറ്റൊരു പ്രദേശത്തേക്ക് പറിച്ചു നടുകയും ചെയ്തു. 
അവധിക്കാലത്ത് എപ്പോഴെങ്കിലും ആ വഴി നടന്നു പോകുമ്പോള്‍ മാവിന്‍ കൊമ്പുകളില്‍ കാറ്റു വന്ന് താലോലം പാടുമ്പോള്‍, അത് എന്നെ കണ്ട സന്തോഷം അറിയിക്കുന്നതാണെന്നു സ്വയമെന്നെ വിശ്വസിപ്പിക്കും. അതൊരു ആശ്വാസപ്പെ ടലാണ്.  
ആ ചില്ലകളിലെ മാമ്പൂ കാണാനെനിക്ക് കഴിഞ്ഞിട്ടില്ല.
അതില്‍ തൂങ്ങിയാടുന്ന മധുരമാമ്പഴം രുചിക്കാനെനിക്കു വിധിയുണ്ടായിട്ടില്ല.

എന്നാലും എനിക്ക് ആഹ്ളാദമാണ്. 

ആ മാവിന്‍ചില്ലകള്‍ കാറ്റില്‍ ഊഞ്ഞാലാടുന്നത് കാണുമ്പോള്‍..
ഈ മണ്ണിനു  മുകളിലൊരു ചക്കരത്തേന്‍മാവ് നട്ടുവളര്‍ത്തുവാനെനിക്ക് കഴി ഞ്ഞല്ലോ എന്നതില്‍ സ്വയം അഭിമാനിക്കും.
മനുഷ്യന്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ച് മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്ക ണമെന്ന് ആരുമോര്‍ക്കാത്ത, ദുര മൂത്ത ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും..!


******************************************************************