Friday, January 20, 2012
നാം അവശേഷിപ്പിക്കുന്ന സുകൃതങ്ങള്‍
നാല് ദശകങ്ങള്‍ക്കുമുമ്പ്, കേരളത്തിന്റെ സാമ്പത്തികമായ പിന്നോക്കാവസ്ഥയെ ഇല്ലായ്മ ചെയ്യാന്‍ മരുഭൂദേശത്തിലേക്ക് കടല്‍ കടന്നവനാണ് മലയാളി. മണല്‍ദേശത്തെത്തുന്നതിനു മുമ്പും മറുനാടന്‍ ജീവിതത്തിന്റെ എരിവും പുളിപ്പും വേദനയുമൊക്കെ അനുഭവിച്ച തലമുറ മാമലനാട്ടിലുണ്ടായിരുന്നതായി കേട്ടറിവ് നമുക്കുണ്ട്. ബര്‍മ്മയിലും സിലോണിലുമൊക്കെയായി പ്രവാസജീവിതം നയിച്ചവരാണ് ആ മുന്‍ഗാമികള്‍. അവരുടെ പാത പിന്തുടര്‍ന്നോ അല്ലാതെ യോ പിന്നീട് ആയിരങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സാമ്പത്തിക അഭയാര്‍ത്ഥി യായി പ്രയാണം നടത്തി. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരും ഗള്‍ഫ് മേഖല യിലാണ് ജീവിതം പച്ചപിടിപ്പിക്കാന്‍ എത്തിപ്പെട്ടതും വിയര്‍പ്പൊഴുക്കിയതും. അവര്‍ മരുഭൂമിയി ലൊഴുക്കിയ വിയര്‍പ്പിന്റെ മൂല്യമെന്തെന്ന് ഒരു വിപുലമായ കണക്കെടുപ്പിന്റെ ആവശ്യമില്ല. ഇന്ന് കേരളത്തിന്റെ മാറിയ മുഖഛായ തന്നെയാണ് അതിന്റെയുത്തരം.
നിത്യവൃത്തിയ്ക്ക് ഗതിയില്ലാത്തവന്, അരപ്പട്ടിണിയില്‍ ഉള്ളുരുകുന്നവന് നിറവയര്‍ സ്വപ്നം കാണാനുള്ള കരുത്ത് നല്‍കിയത് ഗള്‍ഫെന്ന മായികഭൂമി തന്നെയാണ്. തൊഴില്‍രഹിതരായ, ഭാവിജീവിതം ചോദ്യചിഹ്നമായി നട്ടംതിരിയുന്ന യുവതയ്ക്കു മുമ്പില്‍ പ്രതീക്ഷയുടെ ഇത്തിരി വെളിച്ചം കൊളുത്തിവെച്ച പേര്‍ഷ്യന്‍ നിറപ്പകിട്ട് ഒരുപക്ഷെ ഇല്ലായിരുന്നുവെങ്കില്‍ മലയാളി യുടെ ജീവിതവും ചരിത്രവും മറ്റൊന്നാകുമായിരുന്നുവെന്നാണ് സാമൂഹ്യ സാമ്പത്തിക വിദഗ്ദ രുടെ വിലയിരുത്തല്‍. മലയാളി മണ്ണിനോടുള്ള സമ്പര്‍ക്കവും കൃഷിയുമൊക്കെ ഉപേക്ഷിച്ച് മധ്യവര്‍ഗ്ഗ ജീവിതശൈലി സ്വീകരിക്കാന്‍ കാരണം ഗള്‍ഫ് പണത്തിന്റെ സ്വാധീനമാണെന്ന ചില രുടെ കണ്ടെത്തലും ഒരളവോളം സത്യവും നമുക്കൊക്കെ അസ്വീകാര്യമായ വസ്തുതയുമാണ്. ഗള്‍ഫിന്റെ കവാടം മലയാളിക്കു മുമ്പില്‍ തുറന്നില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ തന്നെ സക്രിയമായ ഒരു തൊഴില്‍ സംസ്കൃതിക്ക് അവന്‍ ആക്കം കൂട്ടുമായിരുന്നെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
മലയാളിയുടെ ജീവിതനിലവാരത്തിന്റെ ഗ്രാഫ് ഉയര്‍ത്തിയ ഗള്‍ഫ്ഭൂമികയിലെ തൊഴില്‍മേഖല നേരിടുന്ന ഇന്നത്തെ പ്രതിസന്ധി പ്രത്യക്ഷമായും പരോക്ഷമായും ഗള്‍ഫിനെ ആശ്രയിക്കുന്ന ഭൂരിപക്ഷ മലയാളിയുടെയും ജീവിതത്തെ ബാധിക്കുമെന്ന കാര്യത്തില്‍ വിഭിന്നാഭിപ്രായം ആര്‍ ക്കുമുണ്ടാവുമെന്ന് തോന്നുന്നില്ല. മാസാമാസമെത്തുന്ന ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് ഒരു ദിവസം നിലയ്ക്കുകയും പണമയപ്പിന്റെ പ്രഭവകേന്ദ്രമായ ഒരാള്‍ അത് സഹോദരനാകാം, പിതാ വാകാം, ഭര്‍ത്താവാം, മകനാവാം അങ്ങനെ വ്യക്തി ആരായാലും അയാള്‍ ഗള്‍ഫ് പ്രൌഢിയുടെ ആഭിജാത്യക്കുപ്പായം ഊരിവെച്ച് തങ്ങളുടെയും ചുറ്റുവട്ടമുള്ളവരുടെയും മുമ്പില്‍ സാധാരണ ക്കാരനായി പ്രത്യക്ഷപ്പെടുന്നതും ഗള്‍ഫീയന്റെ ആശ്രിതര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത കാര്യമാണ്.
എന്നാല്‍, വര്‍ഷങ്ങളോളം മരുഭൂമിയില്‍ ചോര നീരാക്കിയവന്റെ ഇല്ലായ്മകള്‍, വയ്യായ്കകള്‍, മാനസികസംഘര്‍ഷങ്ങള്‍ അങ്ങനെ അവന്റെ സകലവിധ ദുരിതങ്ങളും അവനോടുള്ള സ്നേഹസാമീപ്യത്തിലൂടെയാണെന്ന അറിവ് അവനോട് ചേര്‍ന്നു നില്‍ക്കുന്നവനാണ്. അവന്റെ ഭൂതകാലപ്രൌഢിയുടെ ഗരിമ നിലനിര്‍ത്തണമെന്ന ചുറ്റമുള്ളവരുടെ ശാഠ്യം ഇല്ലാതാക്കേണ്ടതും അനിവാര്യമാണ്.
ഗള്‍ഫ്ജീവിതം നയിക്കുന്ന മഹാഭൂരിപക്ഷം സാധാരണക്കാരന്റെയും നാട്ടിലെ കുടുംബത്തിന്റെ വര്‍ണ്ണാഭമായ ജീവിതം ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമായിരുന്നുവെന്ന് ഇന്ന് സകലര്‍ക്കും ബോധ്യമുള്ള യാഥാര്‍ത്ഥ്യമാണ്. സിനിമയടക്കം മിക്ക വിനോദമാധ്യമങ്ങളും ഗള്‍ഫുകാരന്റെ യും അവനുമായി ബന്ധപ്പെട്ടവരുടെയും പൊങ്ങച്ചം ഹാസ്യാത്മകവും വിമര്‍ശനാത്മകവുമായി ചിത്രീകരിച്ച രീതിയില്‍ നിന്നും മാറി ചിന്തിക്കാനും നാടുവിട്ട് മരുഭൂമിയിലെത്തിപ്പെടുന്നവരുടെ ജീവിതം നിറം കെട്ടതാണെന്ന സത്യം അവതരിപ്പിക്കാനും തയ്യാറായതിന്റെ ഉദാഹരണങ്ങളായി ഗര്‍ഷോം, ഗദ്ദാമ, ആടുജീവിതം തുടങ്ങിയ കലാസൃഷ്ടികള്‍ മലയാളിക്ക് മുമ്പില്‍ ചരിത്രമായു ണ്ട്.
പണ്ട് ‘എന്റെ മകളെ ഞാന്‍ പേര്‍ഷ്യക്കാരനെ കൊടുക്കൂ..’ എന്നുപറഞ്ഞ രക്ഷിതാക്കളുണ്ടായി രുന്നു. ഇന്നത് തിരിച്ചാണ് പറയുന്നതെന്ന കാര്യം ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും ആളുകള്‍ തമാശയായി പറയുന്നുണ്ടെന്നാണ് രസികനായ ഒരു സുഹൃത്ത് സൌഹൃദസംഭാഷണത്തി നിടയില്‍ കാച്ചിയത്. അത് വെറും തമാശയല്ലെന്ന് നമുക്കൂഹിക്കാം.
ഇരുപത്തിനാലു വര്‍ഷത്തെ ഗള്‍ഫ്ജീവിതം മതിയാക്കി ശിഷ്ടജീവിതം സ്വന്തം മണ്ണില്‍ എന്തെ ങ്കിലും തൊഴില്‍ ചെയ്തുജീവിക്കാമെന്ന ചിന്തയില്‍ ഒരു വര്‍ഷം മുമ്പ് നാട്ടിലെത്തിയ പരിചയ ക്കാരന്റെ ആവലാതി നാട്ടില്‍ ഗള്‍ഫുകാരന് പലരും തൊഴില്‍ നല്‍കാന്‍ മടിക്കുന്നു എന്നാണ്. സകല ജോലികളും ചെയ്യാന്‍ കച്ചകെട്ടി കേരളത്തില്‍ വന്നിറങ്ങിയ ബംഗാളിയും ബീഹാറിയും നാട്ടില്‍ പുതിയൊരു തൊഴില്‍ സംസ്ക്കാരം രൂപപ്പെടുത്തിയിരിക്കുന്നതായാണ് പുതിയ വാര്‍ ത്ത. മാത്രമല്ല മുമ്പ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വന്ന് മുന്തിയ അത്തറും പുരട്ടി അങ്ങാ ടിയില്‍ ശ്വാസം പിടിച്ചു നിന്നിരുന്നവനെ പിന്നീടവന്‍ നാട്ടില്‍ സ്ഥിരമാവുമ്പോള്‍ കൂലിപ്പണിക്കു വിളിക്കാന്‍ നാട്ടിലുള്ളവര്‍ മടിക്കുന്നതില്‍ അവരെ കുറ്റം പറഞ്ഞിട്ടെന്തുകാര്യം?
ഇങ്ങനെയൊക്കെയാണെങ്കിലും ഗള്‍ഫില്‍ നിന്നും അവധിക്കു വന്നവരെപ്പോലും അതിശയിപ്പി ക്കുന്ന രീതിയിലാണ് കേരളത്തിലെ സാധാരണക്കാരന്റെ ജീവിതം. ഗള്‍ഫുകാരന്റെ മനസ്സിലി പ്പോഴും താന്‍ എന്നു നാട്ടില്‍ നിന്നും വിമാനം കയറിയോ അന്നത്തെ ജീവിതാവസ്ഥ തന്നെയാ ണ് തങ്ങി നില്‍ക്കുന്നത്. അത് സാമൂഹ്യപരമായും സാമ്പത്തികപരമായും സാംസ്ക്കാരികപര മായുമൊക്കെ അവന്‍ അന്നത്തെ കാലത്തില്‍ നിന്നും ഒരടി മുമ്പോട്ടു പോയിട്ടുണ്ടാവില്ല. ഗള്‍ ഫ് മണ്ണിലെ പരിമിതമായ സൌകര്യങ്ങളുപയോഗിച്ച് നാട്ടിലെ സമകാലീന രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ അവന്‍ മനസ്സുകൊണ്ട് ഒപ്പം ചലിക്കുമ്പോഴും അടിസ്ഥാനപരമായി പഴയ മണ്ണി ല്‍ തന്നെയാണ് അവന്റെ മനസ്സും ചിന്തയും.
അതുകൊണ്ടുതന്നെയായിരിക്കാം ഇനിയുള്ള കാലം പിറന്ന മണ്ണിലെന്ന് തീരുമാനിച്ചുറച്ച് തിരി ച്ചു വന്നവന്‍ കാലതാമസംകൂടാതെ സ്വന്തം ചുറ്റുപാടിനെ മടുത്ത് മരുഭൂനഗരത്തിലേക്ക് പിന്നെയും വിമാനം കയറുന്നത്. അതേസമയം നാട്ടിലുള്ളവര്‍ക്ക് ജീവിതത്തിന്റെ സര്‍വ്വകാര്യ ങ്ങളും മറന്നു കൊണ്ടുള്ള മരണപ്പാച്ചിലാണ്. അവര്‍ക്ക് രാജകീയമായ ജീവിതത്തിന്റെ വഴികളി ലേക്കെത്തിപ്പെടാന്‍ എങ്ങനെയെങ്കിലും നാലു പണമുണ്ടാക്കണം എന്ന ചിന്തമാത്രം. ഭൂരിപക്ഷ ത്തിന്റെ മധ്യവര്‍ഗ്ഗജീവിതം അതാണ് നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
എഴുത്തുകാരന്‍ എം. മുകുന്ദന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ‘പണ്ടൊക്കെ ഏക്കറു കണക്കിന് പുരയിടമുള്ളവര്‍ പോലും ഒരു വാഹനത്തെപ്പറ്റി ചിന്തിക്കാന്‍ മെനക്കെട്ടിരുന്നില്ല. ഇന്ന് മൂന്നുസെന്റ് ഭൂമിയും കൊച്ചുവീടുമുള്ളവന്‍ കാറ് വാങ്ങുന്നതിനെക്കുറിച്ചാണ് ചിന്തിക്കു ന്നത്..’ ഇത് അതിശയോക്തിയല്ല. പരമയാഥാര്‍ത്ഥ്യം. വികസനത്തിന്റെയും പുരോഗതിയുടെയും അടയാളമായി നമുക്കിതിനെ കാണാം. എന്നാല്‍, കാടുവെട്ടിത്തെളിയിച്ച് കോണ്‍ക്രീറ്റു മാളിക കള്‍ പണിതുയര്‍ത്തിയാല്‍ വികസനമായി എന്നു കരുതുന്നതിനേക്കാള്‍ വലിയ മൂഢത മറ്റെന്തി നാണുള്ളത്.
നാടും നാട്ടിന്‍പുറങ്ങളും ‘സമൃദ്ധി’യുടെ വികസനവഴിയിലൂടെ കുതിച്ചു പായുമ്പോള്‍ ആ വികസനത്തിന്റെ പാതയോരത്തൊന്നും മുന്‍കാലങ്ങളില്‍ നാം കണ്ടുമറന്ന കലാസാംസ്ക്കാ രിക സമിതികളൊ ഗ്രന്ഥശാലകളൊ ഗ്രാമീണ കൂട്ടായ്മകളൊ കാണാന്‍ കഴിയില്ല. മേല്‍പ്പറഞ്ഞ രീതിയിലുള്ള വികസനം പ്രാവര്‍ത്തികമാവുന്നതിനൊപ്പം നമ്മുടെ സമൂഹം മാനസികമായ പുരോഗതിയും കൈവരിക്കേണ്ടതുണ്ട് എന്നു പറയുമ്പോള്‍ നമ്മുടെ നെറ്റി ചുളിയും. സ്വന്തം സംസ്കൃതിയുടെ മൂല്യവത്തായ വശങ്ങള്‍ നിരാകരിക്കുകയും ജീവിതനിലപാടുകളില്‍ വെച്ചു പുലര്‍ത്തുന്ന നിസ്സംഗതയും മലയാളിയുടെ പുതിയകാല ജീവിത രീതിയാണെന്ന അറിവ് തിക ച്ചും പ്രതീക്ഷാനിര്‍ഭരമല്ല തന്നെ. കേരളീയര്‍ തുടങ്ങിയയിടത്ത് തന്നെ നിലകൊള്ളണമെന്നതല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ജീവിതശൈലികൊണ്ടും തനത് അഭിരുചികളും ചിന്താധാര യുമെല്ലാം ഉള്‍പ്പെട്ട വ്യത്യസ്ഥവും വിശാലവുമായ സംസ്ക്കാരം കാഴ്ച വെച്ചവര്‍ ഉള്ളുപൊള്ള യായ ജീവിതശൈലിയില്‍ നിന്നും അവനവന്‍ സ്വയം തീര്‍ക്കുന്ന പ്രതിരോധരീതിയിലൂടെ സ്വന്തം ജീവിതത്തിലെങ്കിലും മാറ്റം വരുത്താന്‍ ഓരോരുത്തര്‍ക്കും കഴിയണം.
നാട് പുരോഗതിയിലേക്ക് പറക്കുമ്പോള്‍ സ്നേഹത്തിനും സഹനത്തിനും സഹവര്‍ത്തിത്വത്തി നും മാതൃകയായിരുന്ന നാം മനസ്സ് കൂടുതല്‍ ഇടുങ്ങിയവരും സ്വാര്‍ത്ഥരുമായി പരിണമിച്ചിരി ക്കുന്നു. ഇതിന്റെ അടയാളങ്ങളാണ് ദിനേന നമുക്കു മുമ്പിലെത്തുന്ന നിറംകെട്ട പത്രവാര്‍ത്ത കള്‍. കൊടിയ പാതകങ്ങളുടെ കത്തുന്ന ആ വര്‍ത്തമാനം പക്ഷെ, നമ്മെ ഒരിക്കലും പൊള്ളി ക്കാറില്ല. കാരണം മലയാളി മനസ്സുമരവിച്ച ഒരു ജനക്കൂട്ടമായി എന്നേ മാറിക്കഴിഞ്ഞു എന്നതു തന്നെ.
നമ്മുടെ കണ്ണുകള്‍ ഈറനണിയുന്ന സന്ദര്‍ഭങ്ങള്‍ പൊങ്ങച്ചപ്പെട്ടിക്കു മുമ്പിലിരിക്കുമ്പോള്‍ മാത്രമാണ് എന്നത് മറ്റൊരു തമാശ. പട്ടിണിയുടെയും ദുരിതങ്ങളുടെയും കണ്ണീര്‍ക്കാഴ്ചകളില്‍ നമ്മുടെ മനസ്സ് കലങ്ങുന്നില്ല. എന്നാല്‍, യഥാര്‍ത്ഥ ജീവിതപരിസരവുമായി ബന്ധമില്ലാത്ത, ആജീവാനാന്തം തുടരുന്ന മെഗാപരമ്പരകളിലെ ജീവനില്ലാത്ത കഥാപാത്രങ്ങള്‍ കരയുമ്പോള്‍ അവര്‍ക്കൊപ്പം കരയാനും റിയാലിറ്റിഷോയിലെ മത്സരാര്‍ത്ഥികളുടെ എലിമിനേഷന്‍ നാടകത്തില്‍ കരളുകത്തി കരയുരുകാനും നമുക്കല്ലാതെ മറ്റാര്‍ക്കാണു കഴിയുക?
എന്നാലോ, ഇന്നാട്ടില്‍ നിന്നുതന്നെ ജീവസന്ധാരണത്തിനായി കടല്‍ കടന്നവന്‍ സാധാ മലയാളിയായി മണല്‍നഗരത്തില്‍ സ്നേഹിച്ചും പരസ്പ്പരം സഹകരിച്ചും ജീവകാരുണ്യ പ്രവര്‍ ത്തനങ്ങളില്‍ തന്റേതായ രീതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചും ജീവിക്കുന്നു. (ഇതിന് അപവാദമായി ചിലര്‍ ഇല്ലെന്നു പറയുന്നില്ല).
മാധ്യമങ്ങളിലൂടെ നാട്ടില്‍ നിന്നുമെത്തുന്ന അരുതാത്ത സംഭവങ്ങള്‍ വായിക്കേണ്ടി വരുന്നതും, കാണേണ്ടി വരുന്നതുമെല്ലാം മനസ്സില്‍ പകപ്പുണ്ടാക്കുന്നു. നാടിന്റെ അവസ്ഥയെക്കുറിച്ചോര്‍ത്ത് നിരന്തരം വേവലാതിപ്പെടുന്നു. സാമൂഹ്യപരമായ ഇത്തരം വേവുകളും ഒപ്പം സ്വന്തം കുടുംബ ത്തിന്റെ സാമ്പത്തിക മാനസിക പ്രതിസന്ധികളും ജീവിക്കുന്ന ഇടത്തിലെ തൊഴില്‍, ജീവിത പ്രശ്നങ്ങളും തളരാതെ അവനെ പിടിച്ചു നിര്‍ത്തുകയും പതറാതെ ജീവിക്കുവാന്‍ പ്രേരിപ്പിക്കു കയും ചെയ്യുന്നത് എന്തെല്ലാം കാരണങ്ങളായിരിക്കാം. അതൊരു പക്ഷെ നമുക്കു മുമ്പേ ഈ മണ്ണിലൂടെ കടന്നുപോയ തലമുറ ചെയ്തുവെച്ച സുകൃതമായിരിക്കാം. അങ്ങനെയെങ്കില്‍ മറ്റൊരു കാര്യം കൂടി നമ്മളോര്‍ക്കേണ്ടതുണ്ട്. ഇനി, വരാനിരിക്കുന്ന തലമുറകള്‍ക്ക് നാം അവ ശേഷിപ്പിക്കുന്ന സുകൃതങ്ങളെന്തൊക്കെയാണ്..?
Subscribe to:
Post Comments (Atom)
Excellent write up.
ReplyDelete