Sunday, February 22, 2015

ഭയം




ബാല്യത്തില്‍ കാക്കയെ
പേടിയായിരുന്നു.
എന്നിളംകയ്യില്‍ നിന്നും
അപ്പക്കഷ്ണം കൊത്തിപ്പറക്കുന്ന
കറുത്ത നാശത്തെ വെറുപ്പായിരുന്നു.

മുറ്റത്തിന്നപ്പുറത്ത് നിന്നും
കുരച്ചു തുള്ളുന്ന തെണ്ടിപ്പട്ടികള്‍
കുട്ടിക്കാലത്തെ ഭീതികളില്‍ ചിലത്.

നെറ്റിയിലുമ്മ വെയ്ക്കും
മഴത്തുള്ളിക്കിലുക്കം ഇഷ്ടമായിരുന്നു.
എങ്കിലും,
ഇടിമുഴക്കം.. മിന്നല്‍പിണറുകള്‍
മസ്സിനുള്ളില്‍ ആധിയായ്
ദുന്ദുഭിനാദമുയര്‍ത്തുമ്പോള്‍
നേർത്ത താരാട്ടിന്റെ ഈണം..
അമ്മയുടെ സാന്ത്വന  സ്പര്‍ശം.

പിന്നീടെപ്പോഴാണ്
പേടിയുടെ മഞ്ഞുമലകള്‍
തകര്‍ന്നലിഞ്ഞത്.

കാക്കയൊരു സാധുജീവിയെന്നും
കുരയ്ക്കും പട്ടി കടിക്കില്ലെന്നുമുള്ള
ആശ്വാസങ്ങളില്‍ മനസ്സമര്‍ന്നപ്പോള്‍
ഉത്കണ്ഠയുടെ പുതുനാളങ്ങള്‍
ഉള്ളമെരിയ്ക്കുന്നു.

കണ്ണില്‍ പകയുമായി
തിളങ്ങുന്ന മൂര്‍ച്ചകള്‍
മണ്ണിനു  മേലെ അതിരുകള്‍ തീര്‍ക്കുമ്പോള്‍
ഇനി ഞാന്‍ ഭയക്കേണ്ടത്
എന്നെത്തന്നെയെന്നുള്ള
തിരിച്ചറിവുകളില്‍...?


*********************************************************************

Thursday, January 1, 2015

ആഹ്ളാദത്തിന്റെ മധുരമാമ്പഴം



എന്നാലും എനിക്ക് ആഹ്ളാദമാണ്. 
ആ മാവിന്‍ചില്ലകള്‍ കാറ്റില്‍ ഊഞ്ഞാലാടുന്നത് കാണുമ്പോള്‍..
ഈ മണ്ണിന്  മുകളിലൊരു ചക്കരത്തേന്‍മാവ് നട്ടുവളര്‍ത്തുവാനെനിക്ക് കഴിഞ്ഞല്ലോ എന്നതില്‍ സ്വയം അഭിമാനിക്കും.
മനുഷ്യന്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ച്
മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കണമെന്ന്
ആരുമോര്‍ക്കാത്ത, ദുര മൂത്ത ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും




മണ്ണിനെ  സ്നേഹിക്കണമെന്നും മരങ്ങള്‍ നട്ട് പരിസ്ഥിതിയെ സംരക്ഷിക്കണമെ ന്നുമൊക്കെയുള്ള അറിവ് ലഭിക്കുന്നതിന് മുമ്പ്, മഴക്കാലം വന്നുചേരുമ്പോള്‍ വീട്ടിന് മുമ്പില്‍ കുറെ ചെടി വേണമെന്നും പൂമരങ്ങള്‍ നടണമെന്നുമൊക്കെ യുള്ള ചില കുട്ടിത്തീരുമാനങ്ങള്‍ മനസ്സില്‍ കുമിയാറുണ്ട്.
മുറ്റം മഴ നനഞ്ഞ് കുതിരുമ്പോള്‍ ഒരുപാട് ചെടികളുള്ള വീടുകള്‍ തേടി നടക്കും. അത്തരം വീട്ടുമുറ്റത്ത് ചെന്ന് മഴഭാരത്താല്‍ ഒടിഞ്ഞ ചെടിക്കമ്പുകള്‍ ചോദി ക്കും.
ഒരിക്കല്‍ ചെന്നു കയറിയത് വീട്ടില്‍ നിന്നും അധികം ദൂരെയല്ലാത്ത തടിച്ച് ഉയരം കുറഞ്ഞ ടീച്ചറുടെ വീട്ടു മുറ്റത്ത്.
ടീച്ചറുടെ ദാവണി ചുറ്റിയ മകള്‍ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു.
ഞങ്ങളുടെ പരിസരത്ത് പടിപ്പുരയുള്ള ഒരേയൊരു വീടാണ് ടീച്ചറുടേത്. ദാവണിക്കാരിയെ പേടിച്ച് ഞാന്‍ പടിപ്പുര വാതിലിന്റെ മറവില്‍ ഒളിച്ചു നില്‍ക്കും. വാത്സല്യച്ചിരിയോടെ ടീച്ചര്‍ മകളെ വഴക്കു പറയും. എന്തിനാ  ആ കൊച്ചിനെ  പേടിപ്പിക്കുന്നതെന്ന് ചോദിക്കും.
ചില രാത്രികളില്‍ ചെകുത്താനെക്കുറിച്ചുള്ള കഥകള്‍ വല്യുമ്മ പറഞ്ഞു തരു മ്പോള്‍ കണ്ണുരുട്ടി, നാവ് നീട്ടി  ഓടിയടുക്കുന്ന ചെകുത്താന്‍രൂപമായി ടീച്ചറുടെ മകളുടെ മുഖമാണ് മനസ്സില്‍ ഓടിയെത്തുക. 
മുറ്റത്തേക്ക് തെറിച്ചു നില്‍ക്കുന്ന ചെടിക്കമ്പുകളോരോന്നും ഒടിച്ചെടുത്ത് പച്ചയോലച്ചീന്തു കൊണ്ട് ഒതുക്കിക്കെട്ടിത്തരും ടീച്ചര്‍. പിന്നെ യുദ്ധം ജയിച്ച പടയാളിയെപ്പോലെ ഞാനെന്റെ വീട്ടുമുറ്റത്തെത്തും. 

വിവിധ തരം ചെടികളുമായി ചിരിച്ചുകൊണ്ട് വരുന്ന എന്നെ കളിക്കൂട്ടുകാര്‍ അസൂയയോടെ നോക്കും. ഇതൊന്നും അത്ര വലിയ കാര്യമല്ലെന്ന മട്ടില്‍ മൂടിക്കെട്ടി നില്‍ക്കുന്ന ആകാശം പെയ്യുന്നതിന്  മുമ്പ് ചെടിക്കമ്പുകള്‍ എന്റെ മുറ്റത്തെ മണ്ണില്‍ ചേര്‍ത്തുവെയ്ക്കാനുള്ള ശ്രമങ്ങളിലേക്ക് ധൃതിപ്പെടും.
തോരാതെ പെയ്യുന്ന മഴനനവുള്ള മാമ്പഴക്കാലത്ത്  വിവിധ തരം മാമ്പഴങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടയില്‍ നിന്നും സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കടിച്ചു നുകര്‍ന്ന് വലിച്ചെറിയുന്ന മാങ്ങായണ്ടികള്‍ കിളിര്‍ത്ത് ഇടവഴിയുടെ ഓരങ്ങളില്‍ മാവിന്‍തൈയായി അതിന്റെ തളിരില കാറ്റിലാട്ടി നില്‍ക്കും.
അതെല്ലാം വേരോടെ പറിച്ചെടുത്ത് കയ്യില്‍ ഒതുങ്ങുന്നേടത്തോളം തൈകളുമാ യി വീടണയുമ്പോള്‍ കിതച്ചു വിമ്മിട്ടപ്പെടും.
മുറ്റത്തെ അതിരിലും പറമ്പിലുമൊക്കെയായി മാവിന്‍തൈകള്‍ കുഴിയെടുത്ത് നട്ടുകഴിഞ്ഞാലെ സമാധാമാവൂ. ഇറയത്തു നിന്നും മുറ്റത്തേക്കിറ്റിറ്റു വീഴുന്ന മഴവെള്ളത്തില്‍ കൈകള്‍ കൂട്ടിത്തിരുമ്മി കഴുകും. 
അന്നേരം മൂത്ത സഹോദരിയുടെ കളിയാക്കലില്‍ എന്നെ ഭ്രാന്തനാക്കും. ഞാന തൊന്നും ശ്രദ്ധിക്കാതെ എന്റെ മാവിന്‍തൈകള്‍ വളര്‍ന്നു മാനം  മുട്ടുന്നതും പൂക്കുന്നതും കായ്ക്കുന്നതും സങ്കല്‍പ്പിച്ചെടുക്കും.
ആ മഴക്കാലത്ത് ഇരുപതോളം മാവിന്‍തൈകള്‍ നട്ടെങ്കിലും മൂന്നെണ്ണമാണ് വേരുറച്ച്, പുതിയ ഇലകള്‍  നിറച്ച് തലയാട്ടി നിന്നത്. ഒന്ന് മുറ്റത്തെ അതിരില്‍. രണ്ടാമത്തെത് അടുക്കളഭാഗത്ത്. മറ്റൊന്ന് പറമ്പിന്റെ ഒരു മൂലയില്‍.
വീടിന്റെ മുന്‍ഭാഗത്ത് മുറ്റത്തെ അതിരിലെ മാവിന്‍തൈ വലുതായാല്‍ പൊതുവഴിയില്‍ നിന്നും വീട്ടിലേക്ക് ലൈന്‍ വലിച്ച കറന്റ്കമ്പിയിന്‍മേല്‍ തട്ടാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞ് ഉപ്പ വേരോടെ പിഴുതെടുത്ത് പറമ്പിന്റെ മറ്റൊരു കോണില്‍ മാറ്റി കുഴിച്ചിട്ടു.
രണ്ടോ മൂന്നോ ദിവസം.. പിന്നെ മാവിന്‍തൈ ചില്ലകള്‍ വളഞ്ഞു.. ഇലകള്‍ ചുരുണ്ടു.. ചങ്കുപൊട്ടുന്ന കാഴ്ചയായിരുന്നു അത്.
ഇനിയുള്ള രണ്ട് മാവിന്‍തൈകള്‍ക്ക് ആപത്തൊന്നും വരാതെ ശ്രദ്ധിക്കണം. എന്റെയുള്ളിലെ തീരുമാനമായിരുന്നു അത്.
അടുക്കളമുറ്റത്തെയും പറമ്പിന്റെ മൂലയിലെയും തൈകള്‍ക്ക് ഞാന്‍ കുഞ്ഞു കല്ലുകള്‍ ചുറ്റിലും വെച്ച്, മണ്ണ് നന്നായി പാകി രാവിലെയും വൈകുന്നേരവും വെള്ളമൊഴിച്ചു.
ഉറക്കമുണര്‍ന്നാല്‍ ആദ്യം ഓടിയെത്തുക മാവിന്‍തൈകള്‍ക്കരികെ. 
തൈകള്‍ക്ക് ആപത്തൊന്നും സംഭവിച്ചില്ല എന്നോര്‍ത്ത്  പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തോടെ, അല്ലെങ്കില്‍ ആശ്വാസത്തോടെ മറ്റു കാര്യങ്ങളിലേ ക്ക് തിരിയും.
പുതിയ ഇലകള്‍ തളിരിടുമ്പോള്‍ വല്ലാത്ത അഭിമാനത്തോടെ ഞാന്‍ ആകാശ ത്തേക്ക് നോക്കും. അധികം വൈകാതെ എന്റെ മാവിന്‍കൊമ്പിലെ ഇലകള്‍ ആകാശം മറയ്ക്കുന്നതായി ഭാവനയില്‍ വരയ്ക്കും.
കുറേ ദിവസത്തെ വരണ്ട വെയിലിന്  ശേഷം മഴ തിമിര്‍ത്തു പെയ്ത ഒരു പ്രഭാതം.
സ്ക്കൂളവധിയായതിനാലും നല്ല തണുപ്പുള്ളതിനാലുമാവണം അന്ന് വൈകിയാ ണുണര്‍ന്നത്.
അടുക്കളമുറ്റത്തേക്ക് മിഴിതിരുമ്മിയിറങ്ങിയപ്പോള്‍ തെളിഞ്ഞ കാഴ്ച കരയി പ്പിക്കുന്നതായിരുന്നു. അവിടെയുണ്ടായിരുന്ന മാവിന്‍തൈ ആരോ വേരോടെ പിഴുതെടുത്ത് കൊണ്ടുപോയിരുന്നു.
ഉമ്മയും സഹോദരിയും സമാധാനിപ്പിച്ചു.
ഇനിയും ഇഷ്ടംപോലെ മാവിന്‍തൈകള്‍ കിട്ടുമെന്നും നല്ല മഴ പെയ്യുമ്പോള്‍ എടുത്തു വന്നാല്‍ മതിയെന്നും പറഞ്ഞ്......
ഇനി  ബാക്കിയുള്ള ഒരേയൊരു മാവിന്‍തൈ. പറമ്പിന്റെ മൂലയില്‍ കാറ്റിനൊ ത്ത് ഇലകളിളക്കുന്നത് മിഴിനനവോടെ ഞാന്‍ അന്നേരം കണ്ടു. 

എന്റെ കിനാവ് പോലെ ആ മാവിന്‍തൈ വളരാന്‍ തുടങ്ങി. 
കൊമ്പൊടിക്കുവാനോ വേരോടെ പിഴുതെടുത്ത് കൊണ്ടുപോവാനോ ആ വഴിക്കാരും വന്നില്ല.
കാലം വെയിലും മഴയും മഞ്ഞും പൂക്കാലവും താണ്ടി പാഞ്ഞുപാഞ്ഞ്...
മാവിന്‍തൈ എന്നെക്കാളും എന്റെ വീടിനെക്കാളും പൊക്കത്തില്‍ വളര്‍ന്നു പൊങ്ങി.
ഒരു നാള്‍, അതിന്റെ ചില്ല പുഷ്പിച്ചു.
അനുജത്തിയാണത് പറഞ്ഞത്. ഞാന്‍ ഓടിച്ചെന്ന് ആ കാഴ്ച കണ്ണുനിറയെ കണ്ടു. ദിവസങ്ങള്‍ പിന്നെയും കായ്ച്ചും കൊഴിഞ്ഞുമങ്ങനെ ..
മാവിന്‍ചില്ലയില്‍ മാങ്ങകള്‍ തൂങ്ങി നില്‍ക്കുന്ന ദിവസമെത്തും മുമ്പേ ഞാന്‍ പ്രവാസത്തിന്റെ മണല്‍ചൂടിലേക്ക് കടല്‍ കടന്നു.
ജോലി, ജീവിതം, ഗള്‍ഫിന്റെ കാഴ്ചകള്‍ അങ്ങനെയെല്ലാം പകര്‍ത്തിയ ആദ്യ കാല കത്തുകളില്‍ ഞാനെന്റെ മാവിന്‍ വിശേഷങ്ങള്‍ തിരക്കാന്‍ മറന്നില്ല.
മാമ്പൂ കൊഴിഞ്ഞെന്നും അക്കൊല്ലം ഒരു മാങ്ങപോലും ഉണ്ടായില്ലെന്നുമുള്ള അനുജത്തിയുടെ മറുപടിയില്‍ എന്റെ കണ്ണു നിറഞ്ഞു.
ഇലകള്‍ കൊഴിഞ്ഞ മാവിനു  ചുറ്റും ഞാന്‍ കരഞ്ഞു കൊണ്ടോടുന്നതായിരുന്നു അന്നു രാത്രിയിലെ സ്വപ്നം . ഉണങ്ങിയ ചില്ലകള്‍ മാത്രമായി നില്‍ക്കുന്ന ആ മരമായിരുന്നു കുറേ ദിവസം എന്റെ സ്വപ്നത്തില്‍.
ഇന്ന്, കാലത്തിന്റെ അനിവാര്യതയെന്നോണം വീടും മുറ്റവും മാവുമെല്ലാം വേറെയാരുടെയോ കൈകളിലാണ്.
ജീവിതം മറ്റൊരു പ്രദേശത്തേക്ക് പറിച്ചു നടുകയും ചെയ്തു. 
അവധിക്കാലത്ത് എപ്പോഴെങ്കിലും ആ വഴി നടന്നു പോകുമ്പോള്‍ മാവിന്‍ കൊമ്പുകളില്‍ കാറ്റു വന്ന് താലോലം പാടുമ്പോള്‍, അത് എന്നെ കണ്ട സന്തോഷം അറിയിക്കുന്നതാണെന്നു സ്വയമെന്നെ വിശ്വസിപ്പിക്കും. അതൊരു ആശ്വാസപ്പെ ടലാണ്.  
ആ ചില്ലകളിലെ മാമ്പൂ കാണാനെനിക്ക് കഴിഞ്ഞിട്ടില്ല.
അതില്‍ തൂങ്ങിയാടുന്ന മധുരമാമ്പഴം രുചിക്കാനെനിക്കു വിധിയുണ്ടായിട്ടില്ല.

എന്നാലും എനിക്ക് ആഹ്ളാദമാണ്. 

ആ മാവിന്‍ചില്ലകള്‍ കാറ്റില്‍ ഊഞ്ഞാലാടുന്നത് കാണുമ്പോള്‍..
ഈ മണ്ണിനു  മുകളിലൊരു ചക്കരത്തേന്‍മാവ് നട്ടുവളര്‍ത്തുവാനെനിക്ക് കഴി ഞ്ഞല്ലോ എന്നതില്‍ സ്വയം അഭിമാനിക്കും.
മനുഷ്യന്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ച് മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്ക ണമെന്ന് ആരുമോര്‍ക്കാത്ത, ദുര മൂത്ത ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും..!


******************************************************************

Wednesday, December 17, 2014

ഹ്രസ്വദൂരയാത്രയ്ക്ക് സൈക്കിള്‍ സവാരി



നമ്മുടെ റോഡുകള്‍ താങ്ങാവുന്നതിലപ്പുറം വാഹനങ്ങളെ വഹിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് ദിനംപ്രതി വാഹനാപകടങ്ങള്‍ പെരുകുന്നത്.

ഒപ്പം തന്നെ റോഡുകളുടെ നി ലവാരമില്ലായ്മയും വാഹനമോടിക്കുന്നവരുടെ മത്സരവും  അശ്രദ്ധയും മദ്യപാനശീലവുമൊക്കെ അപകടങ്ങളുടെ തോതും വ്യാപ്തിയും കൂട്ടുന്നു.

ഭക്ഷണരീതിയും ജീവിതചര്യയുമൊക്കെ മാറിയ കൂട്ടത്തില്‍ നമ്മുടെതായ യാത്രാശീലങ്ങളിലും കാതലായ മാറ്റം വന്നു.
യുവത്വം ഇന്നു ജീവിതം തിമിര്‍ക്കുന്നതും പറന്നു തീര്‍ക്കുന്നതും മോട്ടോര്‍ബൈക്കുകളിലാണ്. ഭൂരിപക്ഷം റോഡപകടങ്ങളിലും ജീവന്‍ വെടിയുന്നതും അംഗവൈകല്യമുണ്ടാവുന്നതും ഇരുചക്രവാഹനങ്ങളിലെ യുവാക്കളാണെന്നത് യാഥാര്‍ത്ഥ്യം.
ഇതിന്റെ പ്രധാന കാരണം അമിതവേഗതയും.

ദിനം പ്രതിയെന്നോണം കുതിച്ചുയരുന്ന പെട്രോള്‍ വിലയും മനുഷ്യരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ആയതിനാല്‍ ഹ്രസ്വദൂരയാത്രയ്ക്ക് എന്തുകൊണ്ട് ഇന്ധനരഹിത വാഹനത്തെക്കുറിച്ച് ചിന്തിച്ചുകൂടാ.

പണ്ടൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും പിന്നീടെപ്പോഴോ സ്റാറ്റസ് സിമ്പലിന്റെ പേരില്‍ ഒഴിച്ചു നിര്‍ത്തുകയും ചെയ്ത സൈക്കിള്‍
നമ്മുടെ പാതകളിലേക്ക് തിരിച്ച് കൊണ്ടു വരണം.

ഇന്ധന ലാഭത്തിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കഴിയുമെന്നതും സൈക്കിള്‍ സവാരിയിലൂടെ ലഭിക്കുന്ന ശാരീരിക വ്യായാമവും ഇതിന്റെ ഗുണവശമാണ്.

മലയാളിയുടെ ഹ്രസ്വദൂരയാത്രകളിലേക്ക് സൈക്കിളിനെ  ഒപ്പം ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ അമിതവേഗത കാരണം നമ്മുടെ റോഡുകളില്‍ ചോര ചിതറുന്നതും ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയുമെന്നത് തീര്‍ച്ച!

********************************************************************************

Tuesday, December 2, 2014

അനുഭവങ്ങളിലൂടെ നമ്മളാരും ഒന്നും പഠിക്കുന്നില്ല..


റിയാദിൽ നിന്നും പുറത്തിറങ്ങിയ
സൗദി മലയാളി മാന്വലിൽ 
ശ്രീ. ഉബൈദ് എടവണ്ണ നടത്തിയ അഭിമുഖം
അദ്ധേഹത്തിന്റെ അനുവാദത്തോടെ... 
   


റഫീഖ് പന്നിയങ്കര പതിനെട്ടു വര്‍ഷമായി സൗദി  അറെബ്യയിലെത്തിയിട്ട്. 
ആദ്യത്തെ ആറു വര്‍ഷം ദമ്മാമിലെ സഫ് വയ്ക്കടുത്ത് ഉമ്മുസ്സാഹിഖ് എന്ന ഗ്രാമത്തില്‍ സൗദിയിലെ പ്രശസ്തമായ ഡ്രൈക്ളീനിംഗ് കമ്പനിയുടെ ബ്രാഞ്ചില്‍ ഷോപ്പ് കീപ്പറായി ജോലി ചെയ്തു. 
2001ല്‍ റിയാദിലെത്തി. മൂന്നുവര്‍ഷം അതേ സ്പോണ്‍സറുടെ കീഴില്‍ തന്നെ
ഒരു ട്രേഡിംഗ് എസ്റ്റാബ്ളിഷ്മെന്റ് കമ്പനിയുടെ  ഓഫീസ് ഇന്‍ചാര്‍ജ്ജ് ആയിരുന്നു. 2004 ഡിസംബര്‍ മുതല്‍ ബത്ഹയിലെ
ന്യൂ  സഫാമക്ക പോളിക്ളിനിക്കില്‍  ജോലി ചെയ്യുന്നു. 
കഥയ്ക്കും കവിതയ്ക്കുമൊക്കെ
ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള റഫീഖ് സൗദി മലയാളി മാന്വലിന്റെ വായനക്കാരുമായി ചിന്തകള്‍ പങ്കു വെയ്ക്കുന്നു. 




*  എഴുത്തുമായി ബന്ധപ്പെട്ട പ്രവാസ അനുഭവങ്ങള്‍?
അനുഭവങ്ങള്‍ ഓരോന്നും ജീവിതത്തിന്റെതാണ്.
എഴുത്തുമായി, ജോലിയുമായി എന്നിങ്ങനെ  തരം തിരിക്കേണ്ട കാര്യമുണ്ടോ എന്നറിയില്ല. പ്രവാസജീവിതത്തിലെ അനുഭവങ്ങളെല്ലാം മനസ്സിനെ  അലോസരപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമെല്ലാമാ വുന്നത് ആള്‍ക്കൂട്ടത്തിന്നിടയിലാണെങ്കിലും ഒറ്റപ്പെട്ട ജീവിതമായതു കൊണ്ടാണ്. തുറന്നു പറച്ചിലുകള്‍ക്ക് ഇടവും അവസരവുമില്ല എന്നുള്ളതാണ് പ്രധാന വിഷയം. അതിനാരെയും കുറ്റപ്പെടുത്തുന്നില്ല.
ഓരോരുത്തരും സ്വന്തം വേദനയും വിഷമങ്ങളും ഉള്ളിലൊതുക്കി നടക്കുന്നു. എന്നാലും പരസ്പ്പര സഹായത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രവാസമേഖലയില്‍ തന്നെയാണ് സജീവമായി നടക്കുന്നത്.
എഴുത്തിലൂടെയും സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെയും ഒട്ടേറെ സൌഹൃദങ്ങള്‍ ലഭിച്ചു എന്നതാണ് പ്രവാസ ജീവിതത്തിലെ എഴുത്തനുഭവം. സ്വന്തം എഴുത്തിനെക്കു റിച്ച് സംസാരിക്കുവാന്‍ വായനക്കാരിലൊരാള്‍ മുമ്പില്‍ നില്‍ക്കുക എന്നത് ഏറെ ആഹ്ളാദകരമായ അവസ്ഥയാണ്.
ഏറ്റവും വലിയ അംഗീകാരം കിട്ടിയതിനെക്കാള്‍ സന്തോഷം തോന്നും അന്നേരം.

*  ജീവിതം എന്തു പഠിപ്പിച്ചു?

വലിയ ചോദ്യമാണിത്. ജീവിതം പഠിച്ചു തീര്‍ക്കാന്‍ കഴിയില്ല എന്നതല്ലെ വാസ്തവം. ഓരോ അനുഭവങ്ങളും പുതിയ ചിന്തകള്‍ നമ്മിലേക്ക് ചേര്‍ത്തു വെയ്ക്കാന്‍ ഉപകരിക്കും. എന്നിട്ടും മനുഷ്യന്‍ പഠിച്ചതും അനുഭവങ്ങളിലൂടെ സ്വാംശീകരിച്ചതുമെല്ലാം മറന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നു.
അനുഭവങ്ങളിലൂടെ നമ്മളാരും ഒന്നും പഠിക്കുന്നി ല്ല എന്നതിന്റെ തെളിവാണ് നിത്യേന  അരങ്ങേറുന്ന തട്ടിപ്പു സംഭവങ്ങള്‍. മെയ്യനങ്ങാതെ എങ്ങനെ  പണക്കാരാനാ വാം എന്നതില്‍ പഠനം നടത്തുന്ന സമൂഹമാണ് മലയാളി എന്നുപറഞ്ഞാല്‍ തെറ്റില്ല.
എല്ലാറ്റിനും  മാതൃകയായിരുന്ന മലയാളിജീവിതം ഇന്ന് അധാര്‍മികതയുടെ ഭൂരിപക്ഷമാവുന്നു. ആ സമൂഹത്തില്‍ പെട്ടവനാണല്ലൊ ഞാനും  എന്നത് വേദന  തോന്നുന്നു.
ഇനിയും ഒരുപാട് പഠിക്കാനുള്ളതെല്ലാം അന്വേഷിക്കുന്ന കൂട്ടത്തില്‍ സ്നേഹവും കരുണയും ഉള്ളില്‍ നിന്ന് ചോര്‍ന്നു പോവരുതെ എന്ന പ്രാര്‍ത്ഥനയോടെ ജീവിക്കുന്നു.



*  എഴുത്തുകാരനു  സമൂഹത്തോടുള്ള പ്രതിബദ്ധത?

എഴുത്തുകാരനു  മാത്രമല്ല സമൂഹത്തോട് ഉത്തരവാദിത്വവും പ്രതിബദ്ധതയും വേണ്ടത്. വ്യക്തികളോരോരുത്തരും സ്വന്തം ചുറ്റുപാടുകളോടുള്ള കടമകളില്‍ ബോധമുള്ളവരാകണം. സമൂഹത്തില്‍ നടക്കുന്ന അധാര്‍മ്മികതകള്‍ക്കെതിരെ നിരന്തരം പോരാടിയിരുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ സാധാരണക്കാരുടെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും കാണാതെ പോവരുത്.
അരുതായ്മകള്‍ അരങ്ങേറുമ്പോഴേക്കും എഴുത്തുകാരന്‍ ഉടന്‍ തന്നെ പേനയും കടലാസുമെടുത്ത് യുദ്ധത്തിനു  തയ്യാറെടുക്കണമെന്ന വാദത്തോട് യോജിപ്പില്ല. പക്ഷെ, കെട്ട കാലത്തിന്റെ അടയാളങ്ങള്‍ മുന്‍കൂട്ടി അറിയാനും  അത് എഴുത്തിലൂടെ ജനതയെ ബോധ്യപ്പെടുത്താനും  കഴിവുള്ളവരാകണം എഴുത്തുകാര്‍. അത്തരത്തിലുള്ള ഒരുപാട് പ്രതിഭകളുള്ള മണ്ണാണ് നമ്മുടേത് എന്നതില്‍ അഭിമാനിക്കുന്നു.



*  സാഹിത്യരംഗത്തെ പുതിയ പ്രവണതകളെ എങ്ങനെ നോക്കിക്കാണുന്നു?

എല്ലാറ്റിലും ശുഭാപ്തി വിശ്വാസമുണ്ടാവുക. അങ്ങനെയാവുമ്പോള്‍ ചില പ്രതികൂല പ്രശനങ്ങളെല്ലാം അുകൂലമായിത്തീരും. അങ്ങനെ  അനുകൂലമാക്കി ത്തീര്‍ക്കാനുള്ള  മാനസികമായ കരുത്ത് നമ്മിലുണ്ടാവണം.
പുതിയ സമ്പ്രദായമെല്ലാം കാലക്രമേണ പഴയതായിത്തീരുമെന്ന പ്രമാണം തന്നെയാണ് ഇവിടെയും അനുയോജ്യം. അങ്ങനെ എല്ലാം വീക്ഷിക്കുമ്പോള്‍ പുതിയ പ്രവണതകളില്‍ അപാകതകളൊന്നും കാണാന്‍ കഴിയില്ല. മാത്രമല്ല, സര്‍ഗസാഹിത്യത്തിന്റെ വര്‍ത്തമാനകാലം ശോഭനമാണ്. സജീവമാണ്. കൂടുതല്‍ ഇടങ്ങള്‍ സ്വയം പ്രകാശനത്തിന്  സാധ്യമാവുന്ന കാലഘട്ടത്തില്‍ മുമ്പോട്ടുള്ള പ്രയാണത്തെക്കുറിച്ച് പ്രതീക്ഷകള്‍ മാത്രമേയുള്ളൂ.


*  റോള്‍മോഡല്‍ ആരാണ്.., എന്തുകൊണ്ട്?

നമ്മോട് ഇടപഴകുന്നവര്‍ക്ക് സ്നേഹവും ബഹുമാനവും നല്‍കണമെന്നും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ഊര്‍ജ്ജം ലഭിക്കണമെങ്കില്‍ കുടുംബത്തിന്റെ ബാധ്യതകളില്‍ സക്രിയമാക ണമെന്നുമൊക്കെ നിരന്തരം മറ്റുള്ളവരെ ഓര്‍മപ്പെടുത്താറുള്ള എന്റെ ഉപ്പയാണ് ജീവിതത്തില്‍ റോള്‍ മോഡല്‍.
പ്രാര്‍ത്ഥനക്കൊപ്പം ചുറ്റുമുള്ളവരോട് കാരുണ്യമുണ്ടാവണമെന്നും ധാര്‍മ്മികത കൈവെടിയരുതെന്നും പറഞ്ഞു തന്നത് അദ്ദേഹമാണ്. എന്തൊക്കെ വിസ്മരിച്ചാലും ഞാനാരെന്ന ബോധം ഉള്ളിലുണ്ടാവണമെന്ന ഉപ്പയുടെ വാക്കുകൾ  മറക്കാതെ സൂക്ഷിക്കുന്നു.

*  പ്രവാസലോകത്തെ മാധ്യമങ്ങളെക്കുറിച്ച് അഭിപ്രായം? 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും  സഹജീവികളുടെ വീഴ്ചകളില്‍ മറ്റുള്ളവരുടെ കണ്ണുതുറപ്പിക്കുവാനും  നിതാന്തജാഗ്രത പുലര്‍ത്തുന്നവരാണ് ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ എന്നു സംശയലേശമ ന്യേ പറയാനാവും. ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളതു പോലെ ഒരു പക്ഷെ ഇവിടെയും കള്ളനാണയങ്ങള്‍ കണ്ടേക്കാം.
എന്നാലും പ്രശംസനീയമാണ് ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരുടെയും ഇടപെടലുകള്‍.

*  ഭാവി പ്രവര്‍ത്തനങ്ങള്‍?

ഇത്രയും കാലം ജീവിച്ചതും, ഒരുപാട് ഇല്ലെങ്കിലും കുറച്ചൊക്കെ എഴുതിയതും മുന്‍കൂട്ടി ക്രമപ്പെടുത്തിയ പ്രകാരമല്ല.
അതുകൊണ്ടുതന്നെ ഭാവിപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് പറയാനാവില്ല. ഒരു നോവല്‍ എഴുതിത്തീര്‍ക്കണമെന്ന ആഗ്രഹം എപ്പോള്‍ പൂവണിയുമെന്നറി യില്ല. നേരിന്റെ വഴിയില്‍ നടക്കാന്‍ കഴിയണം..
നല്ല സൗഹൃദങ്ങള്‍ നില നിര്‍ത്താന്‍ കഴിയണം.



*  അനീതിക്കെതിരെ മൗനം തുടരുന്ന എഴുത്തുകാരന്റെ നിഷ്ക്രിയത്വത്തെ എങ്ങനെ നോക്കിക്കാണുന്നു?

മുകളില്‍ സൂചിപ്പിച്ച പോലെ അനീതിയ്ക്കെതിരെ പോരാടുക എന്നത് എഴുത്തുകാരന്റെ മാത്രം ബാധ്യതയല്ലെന്ന് ആവര്‍ത്തിക്കുന്നു. മാത്രവുമല്ല, സംഭവങ്ങള്‍ ഓരോന്നിനോടായി കള്ളിതിരിച്ച് കലാകാരന്‍മാര്‍ വിരല്‍ ചൂണ്ടണമെന്നത് എന്തുകൊണ്ടോ അംഗീകരിക്കാന്‍ കഴിയുന്നില്ല.
ഇന്നലെ നടന്ന സംഭവത്തിനു  ഇന്നൊരു കഥയൊ കവിതയൊ എഴുതി നാളെ തന്നെ പ്രസിദ്ധീകരിക്കണമെന്ന വാശി പ്രാവര്‍ത്തികമാണോ എന്ന കാര്യത്തില്‍ എതിരഭിപ്രായമാണുള്ളത്.


*  ലഭിച്ച അംഗീകാരങ്ങള്‍?

രചനകള്‍ വായിച്ച് വിമര്‍ശനമായാലും പ്രശംസയായാലും ഒരാളില്‍ നിന്നും നേരിട്ട് കേള്‍ക്കുന്ന വാക്കുകളാണ് ഒരുപാട് സന്തോഷം നല്‍കുന്നത്.
ആ രീതിയിലൂടെ ലഭിച്ച ചില സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വളരെ മൂല്യം കല്‍പ്പിക്കുന്നു. എന്നാലും, ഏതെങ്കിലുമൊരു കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന അംഗീകാരം നമ്മുടെ എഴുത്തിനും  ചിന്തകള്‍ക്കുമൊക്കെ ഏറെ ഉത്തരവാദിത്വബോധം നല്‍കും.
തിരുവന്തപുരം ശ്രീലയം കലാവേദിയുടെ മിനിക്കഥാ സമ്മാനം , ഷാര്‍ജ തനിമ കലാവേദിയുടെ സമ്മാനം , ദുബായ് കൈരളി കലാകേന്ദ്രത്തിന്റെ ചെറുകഥാസമ്മാനം , പി.ടി.അബ്ദുറഹ്മാന്‍ സ്മാരക കവിതാസമ്മാനം , കേളി കടമ്മിട്ട രാമകൃഷ്ണന്‍ സ്മാരക കവിതാ സമ്മാനം , ഫെയ്സ്ബുക്ക് വാസ്തവം ഗ്രൂപ്പിന്റെ കവിതാ സമ്മാനം  എന്നിവയൊക്കെ ലഭിച്ച അംഗീകാരങ്ങളില്‍ പെടുന്നു. 
നമ്മുടെ എഴുത്ത് വായനക്കാര്‍ ഇഷ്ടപ്പെടുന്നു, നമ്മുടെ ഉള്ളില്‍ നിന്നു വന്ന ഒരു വാചകം ഒരാളെയെങ്കിലും ആനന്ദിപ്പിക്കുന്നു എന്നതൊതൊക്കെ അഭിമാനകരം തന്നെ.

*  കുടുംബം?

സ്വദേശം കോഴിക്കോട്. 
പിതാവ് പള്ളിയാളി കുഞ്ഞലവി. മാതാവ് പാറക്കണ്ടി നബീസ.
ഫറോക്ക് കല്ലമ്പാറയിലെ നാലകത്ത് സുലൈഖയാണ് (സുലു) ഭാര്യ. 
റഫ്സില,  മുഹ്സിന, ഫര്‍ഹാന്‍ എന്നിവർ  മക്കള്‍.
















                                                                                                                    ഉബൈദ് എടവണ്ണ


***************************************************************************

Monday, November 10, 2014

ലേബര്‍ക്യാമ്പില്‍ നിന്ന്...





ഇരുട്ട് കത്തുന്ന അതിരുകളാണ്
ഓരോ ഇടനാഴിയുടെ അറ്റത്തും..

വിയര്‍പ്പും കണ്ണീരും
വിരഹവും പ്രതീക്ഷയുമൊക്കെ
പാടുവീഴ്ത്തിയ
നരച്ച ഭിത്തികളില്‍
മുമ്പേ നടന്നു മറഞ്ഞവര്‍
പ്രവാസത്തിന്റെ 
ഓര്‍മപ്പുസ്തകമായി
ഉള്ള് മുറിഞ്ഞു കോറിയിട്ട
വിറച്ച വാക്കുകളുമുണ്ട്.

എല്ലാ നെടുവീര്‍പ്പുകള്‍ക്കും
ഒരേ ഗന്ധമാണിവിടെ.
സകല സ്വപ്നങ്ങൾക്കും 
ഒരേ വര്‍ണ്ണമാണിവിടെ..
എന്നാലും,
വിവിധ ദേശങ്ങളുടെ
അടയാളങ്ങളാണ്
ഓരോ പാത്രങ്ങളിലും 
രുചിക്കൂട്ടുകളായി തിളയ്ക്കുന്നത്.

അന്നൊരിക്കല്‍,
ഉദയശങ്കര്‍ 
മുഖം മിനുക്കിയപ്പോഴാണ്
വിക്രംസിംഗ് സ്വന്തം കണ്ണാടി
ഷാരൂഖ്ഖാന്റെ ചിത്രമൊട്ടിച്ചു 
മറച്ചുവെച്ചത്.

വൈകിയെഴുന്നേറ്റ ജഹാംഗീര്‍
കുളിമുറിയുടെ വരിയറ്റത്ത് നിന്നും
കിതച്ചെത്തി, 
ധൃതിയില്‍ നേരമറിയാന്‍
ശ്യാമപ്രസാദിന്റെ ക്ളോക്കിലേക്ക്
രണ്ടുതവണ നോക്കിയപ്പോഴാണ്
അയാളത് തകരപ്പെട്ടിയുടെ
മറവിലേക്ക് നീക്കി വെച്ചത്.

ജോര്‍ജ്ജിന്റെ ക്ളീനിംഗ് ദിവസമാണ്
ആറുകിലോ തൂക്കമുള്ള കല്ലൊന്ന് 
വേസ്റ്റ്ബക്കറ്റില്‍ അമര്‍ത്തി
സലീം മറഞ്ഞുനിന്ന് ചിരിച്ചത്.

എല്ലാ നെടുവീര്‍പ്പുകള്‍ക്കും
ഒരേ ഗന്ധമാണിവിടെ.
സകല സ്വപ്നങ്ങൾക്കും  
ഒരേ വര്‍ണ്ണമാണിവിടെ..
എന്നാലും,
ഓരോരുത്തരും
ഓരോ ദ്വീപുകള്‍ പണിഞ്ഞ്
വാക്കുകള്‍ ഇരുട്ടിലൊളിപ്പിച്ച്
പ്രവാസമെന്നാല്‍ 
ഇങ്ങനെയൊക്കെയാണെന്ന്
സ്വയം നിരൂപിച്ച്,
ആള്‍ക്കൂട്ടത്തിനിടയില്‍ അങ്ങനെ..?

                                                                        (മലയാളം ന്യൂസ്, സണ്‍‌ഡേ പ്ലസ്‌ 09/11/2014)
•••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••