Wednesday, December 17, 2014

ഹ്രസ്വദൂരയാത്രയ്ക്ക് സൈക്കിള്‍ സവാരി



നമ്മുടെ റോഡുകള്‍ താങ്ങാവുന്നതിലപ്പുറം വാഹനങ്ങളെ വഹിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് ദിനംപ്രതി വാഹനാപകടങ്ങള്‍ പെരുകുന്നത്.

ഒപ്പം തന്നെ റോഡുകളുടെ നി ലവാരമില്ലായ്മയും വാഹനമോടിക്കുന്നവരുടെ മത്സരവും  അശ്രദ്ധയും മദ്യപാനശീലവുമൊക്കെ അപകടങ്ങളുടെ തോതും വ്യാപ്തിയും കൂട്ടുന്നു.

ഭക്ഷണരീതിയും ജീവിതചര്യയുമൊക്കെ മാറിയ കൂട്ടത്തില്‍ നമ്മുടെതായ യാത്രാശീലങ്ങളിലും കാതലായ മാറ്റം വന്നു.
യുവത്വം ഇന്നു ജീവിതം തിമിര്‍ക്കുന്നതും പറന്നു തീര്‍ക്കുന്നതും മോട്ടോര്‍ബൈക്കുകളിലാണ്. ഭൂരിപക്ഷം റോഡപകടങ്ങളിലും ജീവന്‍ വെടിയുന്നതും അംഗവൈകല്യമുണ്ടാവുന്നതും ഇരുചക്രവാഹനങ്ങളിലെ യുവാക്കളാണെന്നത് യാഥാര്‍ത്ഥ്യം.
ഇതിന്റെ പ്രധാന കാരണം അമിതവേഗതയും.

ദിനം പ്രതിയെന്നോണം കുതിച്ചുയരുന്ന പെട്രോള്‍ വിലയും മനുഷ്യരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ആയതിനാല്‍ ഹ്രസ്വദൂരയാത്രയ്ക്ക് എന്തുകൊണ്ട് ഇന്ധനരഹിത വാഹനത്തെക്കുറിച്ച് ചിന്തിച്ചുകൂടാ.

പണ്ടൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും പിന്നീടെപ്പോഴോ സ്റാറ്റസ് സിമ്പലിന്റെ പേരില്‍ ഒഴിച്ചു നിര്‍ത്തുകയും ചെയ്ത സൈക്കിള്‍
നമ്മുടെ പാതകളിലേക്ക് തിരിച്ച് കൊണ്ടു വരണം.

ഇന്ധന ലാഭത്തിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കഴിയുമെന്നതും സൈക്കിള്‍ സവാരിയിലൂടെ ലഭിക്കുന്ന ശാരീരിക വ്യായാമവും ഇതിന്റെ ഗുണവശമാണ്.

മലയാളിയുടെ ഹ്രസ്വദൂരയാത്രകളിലേക്ക് സൈക്കിളിനെ  ഒപ്പം ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ അമിതവേഗത കാരണം നമ്മുടെ റോഡുകളില്‍ ചോര ചിതറുന്നതും ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയുമെന്നത് തീര്‍ച്ച!

********************************************************************************

Tuesday, December 2, 2014

അനുഭവങ്ങളിലൂടെ നമ്മളാരും ഒന്നും പഠിക്കുന്നില്ല..


റിയാദിൽ നിന്നും പുറത്തിറങ്ങിയ
സൗദി മലയാളി മാന്വലിൽ 
ശ്രീ. ഉബൈദ് എടവണ്ണ നടത്തിയ അഭിമുഖം
അദ്ധേഹത്തിന്റെ അനുവാദത്തോടെ... 
   


റഫീഖ് പന്നിയങ്കര പതിനെട്ടു വര്‍ഷമായി സൗദി  അറെബ്യയിലെത്തിയിട്ട്. 
ആദ്യത്തെ ആറു വര്‍ഷം ദമ്മാമിലെ സഫ് വയ്ക്കടുത്ത് ഉമ്മുസ്സാഹിഖ് എന്ന ഗ്രാമത്തില്‍ സൗദിയിലെ പ്രശസ്തമായ ഡ്രൈക്ളീനിംഗ് കമ്പനിയുടെ ബ്രാഞ്ചില്‍ ഷോപ്പ് കീപ്പറായി ജോലി ചെയ്തു. 
2001ല്‍ റിയാദിലെത്തി. മൂന്നുവര്‍ഷം അതേ സ്പോണ്‍സറുടെ കീഴില്‍ തന്നെ
ഒരു ട്രേഡിംഗ് എസ്റ്റാബ്ളിഷ്മെന്റ് കമ്പനിയുടെ  ഓഫീസ് ഇന്‍ചാര്‍ജ്ജ് ആയിരുന്നു. 2004 ഡിസംബര്‍ മുതല്‍ ബത്ഹയിലെ
ന്യൂ  സഫാമക്ക പോളിക്ളിനിക്കില്‍  ജോലി ചെയ്യുന്നു. 
കഥയ്ക്കും കവിതയ്ക്കുമൊക്കെ
ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള റഫീഖ് സൗദി മലയാളി മാന്വലിന്റെ വായനക്കാരുമായി ചിന്തകള്‍ പങ്കു വെയ്ക്കുന്നു. 




*  എഴുത്തുമായി ബന്ധപ്പെട്ട പ്രവാസ അനുഭവങ്ങള്‍?
അനുഭവങ്ങള്‍ ഓരോന്നും ജീവിതത്തിന്റെതാണ്.
എഴുത്തുമായി, ജോലിയുമായി എന്നിങ്ങനെ  തരം തിരിക്കേണ്ട കാര്യമുണ്ടോ എന്നറിയില്ല. പ്രവാസജീവിതത്തിലെ അനുഭവങ്ങളെല്ലാം മനസ്സിനെ  അലോസരപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമെല്ലാമാ വുന്നത് ആള്‍ക്കൂട്ടത്തിന്നിടയിലാണെങ്കിലും ഒറ്റപ്പെട്ട ജീവിതമായതു കൊണ്ടാണ്. തുറന്നു പറച്ചിലുകള്‍ക്ക് ഇടവും അവസരവുമില്ല എന്നുള്ളതാണ് പ്രധാന വിഷയം. അതിനാരെയും കുറ്റപ്പെടുത്തുന്നില്ല.
ഓരോരുത്തരും സ്വന്തം വേദനയും വിഷമങ്ങളും ഉള്ളിലൊതുക്കി നടക്കുന്നു. എന്നാലും പരസ്പ്പര സഹായത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രവാസമേഖലയില്‍ തന്നെയാണ് സജീവമായി നടക്കുന്നത്.
എഴുത്തിലൂടെയും സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെയും ഒട്ടേറെ സൌഹൃദങ്ങള്‍ ലഭിച്ചു എന്നതാണ് പ്രവാസ ജീവിതത്തിലെ എഴുത്തനുഭവം. സ്വന്തം എഴുത്തിനെക്കു റിച്ച് സംസാരിക്കുവാന്‍ വായനക്കാരിലൊരാള്‍ മുമ്പില്‍ നില്‍ക്കുക എന്നത് ഏറെ ആഹ്ളാദകരമായ അവസ്ഥയാണ്.
ഏറ്റവും വലിയ അംഗീകാരം കിട്ടിയതിനെക്കാള്‍ സന്തോഷം തോന്നും അന്നേരം.

*  ജീവിതം എന്തു പഠിപ്പിച്ചു?

വലിയ ചോദ്യമാണിത്. ജീവിതം പഠിച്ചു തീര്‍ക്കാന്‍ കഴിയില്ല എന്നതല്ലെ വാസ്തവം. ഓരോ അനുഭവങ്ങളും പുതിയ ചിന്തകള്‍ നമ്മിലേക്ക് ചേര്‍ത്തു വെയ്ക്കാന്‍ ഉപകരിക്കും. എന്നിട്ടും മനുഷ്യന്‍ പഠിച്ചതും അനുഭവങ്ങളിലൂടെ സ്വാംശീകരിച്ചതുമെല്ലാം മറന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നു.
അനുഭവങ്ങളിലൂടെ നമ്മളാരും ഒന്നും പഠിക്കുന്നി ല്ല എന്നതിന്റെ തെളിവാണ് നിത്യേന  അരങ്ങേറുന്ന തട്ടിപ്പു സംഭവങ്ങള്‍. മെയ്യനങ്ങാതെ എങ്ങനെ  പണക്കാരാനാ വാം എന്നതില്‍ പഠനം നടത്തുന്ന സമൂഹമാണ് മലയാളി എന്നുപറഞ്ഞാല്‍ തെറ്റില്ല.
എല്ലാറ്റിനും  മാതൃകയായിരുന്ന മലയാളിജീവിതം ഇന്ന് അധാര്‍മികതയുടെ ഭൂരിപക്ഷമാവുന്നു. ആ സമൂഹത്തില്‍ പെട്ടവനാണല്ലൊ ഞാനും  എന്നത് വേദന  തോന്നുന്നു.
ഇനിയും ഒരുപാട് പഠിക്കാനുള്ളതെല്ലാം അന്വേഷിക്കുന്ന കൂട്ടത്തില്‍ സ്നേഹവും കരുണയും ഉള്ളില്‍ നിന്ന് ചോര്‍ന്നു പോവരുതെ എന്ന പ്രാര്‍ത്ഥനയോടെ ജീവിക്കുന്നു.



*  എഴുത്തുകാരനു  സമൂഹത്തോടുള്ള പ്രതിബദ്ധത?

എഴുത്തുകാരനു  മാത്രമല്ല സമൂഹത്തോട് ഉത്തരവാദിത്വവും പ്രതിബദ്ധതയും വേണ്ടത്. വ്യക്തികളോരോരുത്തരും സ്വന്തം ചുറ്റുപാടുകളോടുള്ള കടമകളില്‍ ബോധമുള്ളവരാകണം. സമൂഹത്തില്‍ നടക്കുന്ന അധാര്‍മ്മികതകള്‍ക്കെതിരെ നിരന്തരം പോരാടിയിരുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ സാധാരണക്കാരുടെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും കാണാതെ പോവരുത്.
അരുതായ്മകള്‍ അരങ്ങേറുമ്പോഴേക്കും എഴുത്തുകാരന്‍ ഉടന്‍ തന്നെ പേനയും കടലാസുമെടുത്ത് യുദ്ധത്തിനു  തയ്യാറെടുക്കണമെന്ന വാദത്തോട് യോജിപ്പില്ല. പക്ഷെ, കെട്ട കാലത്തിന്റെ അടയാളങ്ങള്‍ മുന്‍കൂട്ടി അറിയാനും  അത് എഴുത്തിലൂടെ ജനതയെ ബോധ്യപ്പെടുത്താനും  കഴിവുള്ളവരാകണം എഴുത്തുകാര്‍. അത്തരത്തിലുള്ള ഒരുപാട് പ്രതിഭകളുള്ള മണ്ണാണ് നമ്മുടേത് എന്നതില്‍ അഭിമാനിക്കുന്നു.



*  സാഹിത്യരംഗത്തെ പുതിയ പ്രവണതകളെ എങ്ങനെ നോക്കിക്കാണുന്നു?

എല്ലാറ്റിലും ശുഭാപ്തി വിശ്വാസമുണ്ടാവുക. അങ്ങനെയാവുമ്പോള്‍ ചില പ്രതികൂല പ്രശനങ്ങളെല്ലാം അുകൂലമായിത്തീരും. അങ്ങനെ  അനുകൂലമാക്കി ത്തീര്‍ക്കാനുള്ള  മാനസികമായ കരുത്ത് നമ്മിലുണ്ടാവണം.
പുതിയ സമ്പ്രദായമെല്ലാം കാലക്രമേണ പഴയതായിത്തീരുമെന്ന പ്രമാണം തന്നെയാണ് ഇവിടെയും അനുയോജ്യം. അങ്ങനെ എല്ലാം വീക്ഷിക്കുമ്പോള്‍ പുതിയ പ്രവണതകളില്‍ അപാകതകളൊന്നും കാണാന്‍ കഴിയില്ല. മാത്രമല്ല, സര്‍ഗസാഹിത്യത്തിന്റെ വര്‍ത്തമാനകാലം ശോഭനമാണ്. സജീവമാണ്. കൂടുതല്‍ ഇടങ്ങള്‍ സ്വയം പ്രകാശനത്തിന്  സാധ്യമാവുന്ന കാലഘട്ടത്തില്‍ മുമ്പോട്ടുള്ള പ്രയാണത്തെക്കുറിച്ച് പ്രതീക്ഷകള്‍ മാത്രമേയുള്ളൂ.


*  റോള്‍മോഡല്‍ ആരാണ്.., എന്തുകൊണ്ട്?

നമ്മോട് ഇടപഴകുന്നവര്‍ക്ക് സ്നേഹവും ബഹുമാനവും നല്‍കണമെന്നും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ഊര്‍ജ്ജം ലഭിക്കണമെങ്കില്‍ കുടുംബത്തിന്റെ ബാധ്യതകളില്‍ സക്രിയമാക ണമെന്നുമൊക്കെ നിരന്തരം മറ്റുള്ളവരെ ഓര്‍മപ്പെടുത്താറുള്ള എന്റെ ഉപ്പയാണ് ജീവിതത്തില്‍ റോള്‍ മോഡല്‍.
പ്രാര്‍ത്ഥനക്കൊപ്പം ചുറ്റുമുള്ളവരോട് കാരുണ്യമുണ്ടാവണമെന്നും ധാര്‍മ്മികത കൈവെടിയരുതെന്നും പറഞ്ഞു തന്നത് അദ്ദേഹമാണ്. എന്തൊക്കെ വിസ്മരിച്ചാലും ഞാനാരെന്ന ബോധം ഉള്ളിലുണ്ടാവണമെന്ന ഉപ്പയുടെ വാക്കുകൾ  മറക്കാതെ സൂക്ഷിക്കുന്നു.

*  പ്രവാസലോകത്തെ മാധ്യമങ്ങളെക്കുറിച്ച് അഭിപ്രായം? 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും  സഹജീവികളുടെ വീഴ്ചകളില്‍ മറ്റുള്ളവരുടെ കണ്ണുതുറപ്പിക്കുവാനും  നിതാന്തജാഗ്രത പുലര്‍ത്തുന്നവരാണ് ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ എന്നു സംശയലേശമ ന്യേ പറയാനാവും. ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളതു പോലെ ഒരു പക്ഷെ ഇവിടെയും കള്ളനാണയങ്ങള്‍ കണ്ടേക്കാം.
എന്നാലും പ്രശംസനീയമാണ് ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരുടെയും ഇടപെടലുകള്‍.

*  ഭാവി പ്രവര്‍ത്തനങ്ങള്‍?

ഇത്രയും കാലം ജീവിച്ചതും, ഒരുപാട് ഇല്ലെങ്കിലും കുറച്ചൊക്കെ എഴുതിയതും മുന്‍കൂട്ടി ക്രമപ്പെടുത്തിയ പ്രകാരമല്ല.
അതുകൊണ്ടുതന്നെ ഭാവിപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് പറയാനാവില്ല. ഒരു നോവല്‍ എഴുതിത്തീര്‍ക്കണമെന്ന ആഗ്രഹം എപ്പോള്‍ പൂവണിയുമെന്നറി യില്ല. നേരിന്റെ വഴിയില്‍ നടക്കാന്‍ കഴിയണം..
നല്ല സൗഹൃദങ്ങള്‍ നില നിര്‍ത്താന്‍ കഴിയണം.



*  അനീതിക്കെതിരെ മൗനം തുടരുന്ന എഴുത്തുകാരന്റെ നിഷ്ക്രിയത്വത്തെ എങ്ങനെ നോക്കിക്കാണുന്നു?

മുകളില്‍ സൂചിപ്പിച്ച പോലെ അനീതിയ്ക്കെതിരെ പോരാടുക എന്നത് എഴുത്തുകാരന്റെ മാത്രം ബാധ്യതയല്ലെന്ന് ആവര്‍ത്തിക്കുന്നു. മാത്രവുമല്ല, സംഭവങ്ങള്‍ ഓരോന്നിനോടായി കള്ളിതിരിച്ച് കലാകാരന്‍മാര്‍ വിരല്‍ ചൂണ്ടണമെന്നത് എന്തുകൊണ്ടോ അംഗീകരിക്കാന്‍ കഴിയുന്നില്ല.
ഇന്നലെ നടന്ന സംഭവത്തിനു  ഇന്നൊരു കഥയൊ കവിതയൊ എഴുതി നാളെ തന്നെ പ്രസിദ്ധീകരിക്കണമെന്ന വാശി പ്രാവര്‍ത്തികമാണോ എന്ന കാര്യത്തില്‍ എതിരഭിപ്രായമാണുള്ളത്.


*  ലഭിച്ച അംഗീകാരങ്ങള്‍?

രചനകള്‍ വായിച്ച് വിമര്‍ശനമായാലും പ്രശംസയായാലും ഒരാളില്‍ നിന്നും നേരിട്ട് കേള്‍ക്കുന്ന വാക്കുകളാണ് ഒരുപാട് സന്തോഷം നല്‍കുന്നത്.
ആ രീതിയിലൂടെ ലഭിച്ച ചില സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വളരെ മൂല്യം കല്‍പ്പിക്കുന്നു. എന്നാലും, ഏതെങ്കിലുമൊരു കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന അംഗീകാരം നമ്മുടെ എഴുത്തിനും  ചിന്തകള്‍ക്കുമൊക്കെ ഏറെ ഉത്തരവാദിത്വബോധം നല്‍കും.
തിരുവന്തപുരം ശ്രീലയം കലാവേദിയുടെ മിനിക്കഥാ സമ്മാനം , ഷാര്‍ജ തനിമ കലാവേദിയുടെ സമ്മാനം , ദുബായ് കൈരളി കലാകേന്ദ്രത്തിന്റെ ചെറുകഥാസമ്മാനം , പി.ടി.അബ്ദുറഹ്മാന്‍ സ്മാരക കവിതാസമ്മാനം , കേളി കടമ്മിട്ട രാമകൃഷ്ണന്‍ സ്മാരക കവിതാ സമ്മാനം , ഫെയ്സ്ബുക്ക് വാസ്തവം ഗ്രൂപ്പിന്റെ കവിതാ സമ്മാനം  എന്നിവയൊക്കെ ലഭിച്ച അംഗീകാരങ്ങളില്‍ പെടുന്നു. 
നമ്മുടെ എഴുത്ത് വായനക്കാര്‍ ഇഷ്ടപ്പെടുന്നു, നമ്മുടെ ഉള്ളില്‍ നിന്നു വന്ന ഒരു വാചകം ഒരാളെയെങ്കിലും ആനന്ദിപ്പിക്കുന്നു എന്നതൊതൊക്കെ അഭിമാനകരം തന്നെ.

*  കുടുംബം?

സ്വദേശം കോഴിക്കോട്. 
പിതാവ് പള്ളിയാളി കുഞ്ഞലവി. മാതാവ് പാറക്കണ്ടി നബീസ.
ഫറോക്ക് കല്ലമ്പാറയിലെ നാലകത്ത് സുലൈഖയാണ് (സുലു) ഭാര്യ. 
റഫ്സില,  മുഹ്സിന, ഫര്‍ഹാന്‍ എന്നിവർ  മക്കള്‍.
















                                                                                                                    ഉബൈദ് എടവണ്ണ


***************************************************************************

Monday, November 10, 2014

ലേബര്‍ക്യാമ്പില്‍ നിന്ന്...





ഇരുട്ട് കത്തുന്ന അതിരുകളാണ്
ഓരോ ഇടനാഴിയുടെ അറ്റത്തും..

വിയര്‍പ്പും കണ്ണീരും
വിരഹവും പ്രതീക്ഷയുമൊക്കെ
പാടുവീഴ്ത്തിയ
നരച്ച ഭിത്തികളില്‍
മുമ്പേ നടന്നു മറഞ്ഞവര്‍
പ്രവാസത്തിന്റെ 
ഓര്‍മപ്പുസ്തകമായി
ഉള്ള് മുറിഞ്ഞു കോറിയിട്ട
വിറച്ച വാക്കുകളുമുണ്ട്.

എല്ലാ നെടുവീര്‍പ്പുകള്‍ക്കും
ഒരേ ഗന്ധമാണിവിടെ.
സകല സ്വപ്നങ്ങൾക്കും 
ഒരേ വര്‍ണ്ണമാണിവിടെ..
എന്നാലും,
വിവിധ ദേശങ്ങളുടെ
അടയാളങ്ങളാണ്
ഓരോ പാത്രങ്ങളിലും 
രുചിക്കൂട്ടുകളായി തിളയ്ക്കുന്നത്.

അന്നൊരിക്കല്‍,
ഉദയശങ്കര്‍ 
മുഖം മിനുക്കിയപ്പോഴാണ്
വിക്രംസിംഗ് സ്വന്തം കണ്ണാടി
ഷാരൂഖ്ഖാന്റെ ചിത്രമൊട്ടിച്ചു 
മറച്ചുവെച്ചത്.

വൈകിയെഴുന്നേറ്റ ജഹാംഗീര്‍
കുളിമുറിയുടെ വരിയറ്റത്ത് നിന്നും
കിതച്ചെത്തി, 
ധൃതിയില്‍ നേരമറിയാന്‍
ശ്യാമപ്രസാദിന്റെ ക്ളോക്കിലേക്ക്
രണ്ടുതവണ നോക്കിയപ്പോഴാണ്
അയാളത് തകരപ്പെട്ടിയുടെ
മറവിലേക്ക് നീക്കി വെച്ചത്.

ജോര്‍ജ്ജിന്റെ ക്ളീനിംഗ് ദിവസമാണ്
ആറുകിലോ തൂക്കമുള്ള കല്ലൊന്ന് 
വേസ്റ്റ്ബക്കറ്റില്‍ അമര്‍ത്തി
സലീം മറഞ്ഞുനിന്ന് ചിരിച്ചത്.

എല്ലാ നെടുവീര്‍പ്പുകള്‍ക്കും
ഒരേ ഗന്ധമാണിവിടെ.
സകല സ്വപ്നങ്ങൾക്കും  
ഒരേ വര്‍ണ്ണമാണിവിടെ..
എന്നാലും,
ഓരോരുത്തരും
ഓരോ ദ്വീപുകള്‍ പണിഞ്ഞ്
വാക്കുകള്‍ ഇരുട്ടിലൊളിപ്പിച്ച്
പ്രവാസമെന്നാല്‍ 
ഇങ്ങനെയൊക്കെയാണെന്ന്
സ്വയം നിരൂപിച്ച്,
ആള്‍ക്കൂട്ടത്തിനിടയില്‍ അങ്ങനെ..?

                                                                        (മലയാളം ന്യൂസ്, സണ്‍‌ഡേ പ്ലസ്‌ 09/11/2014)
•••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

Monday, November 3, 2014

അനുഭവം



ഫെയ്സ്ബുക്കില്‍ പേര് കണ്ടപ്പോഴാണ്
പത്തുവര്‍ഷത്തിനു  ശേഷം അവളെ ഓര്‍മ വന്നത്.

തന്നോടൊപ്പം പത്താംക്ളാസ് വരെ ഒന്നിച്ചിരുന്നവള്‍.

റിക്വിസ്റ്റ് അയച്ചു.
സ്വീകരിച്ചു.

ചാറ്റിംഗിലൂടെ മൊബൈല്‍ നമ്പര്‍ കൈപ്പറ്റി.

പിന്നെ,
വിളി തന്നെയായിരുന്നു വിളി.

സൗദിഅറേബ്യയിലെ കൊടുംചൂടില്‍ ദൂരെ നിന്നെത്തുന്ന
അവളുടെ വാക്കുകള്‍ കുളിരുപാകി.

ജോലിസമയത്തും വിശ്രമസമയത്തും ഉറങ്ങുമ്പോഴും
അവളുടെ മിസ്സഡ്കോളുകള്‍ പറന്നിറങ്ങി.

വീട്ടില്‍ അറിയിച്ചപ്പോള്‍ എതിര്‍പ്പൊന്നുമില്ലായിരുന്നു.

അവളുടെ വീട്ടുകാരറിഞ്ഞാല്‍..?

ഉടനെ തന്നെ അറിയിക്കാമെന്നായി അവള്‍.

അങ്ങനെയിരിക്കെ അവളതു പറഞ്ഞു.

‘..വീട്ടില്‍ സമ്മതമല്ല..
അതുകൊണ്ട് നമുക്കിവിടെ നിര്‍ത്താം..’

അവളും  പറഞ്ഞു. ഓകെ.

വിഷമിച്ചിരിക്കുന്ന അവനെ  സമാധാനിപ്പിക്കാന്‍ സഹപ്രവര്‍ത്തകന്‍.

‘ അവള് പോട്ടെടേയ്.. വിഷമിക്കാതെ..
എന്നുവെച്ച് നീ  ബുദ്ധിമോശമൊന്നും കാണിക്കല്ലേ..’

ഓ.. എന്ത് ബുദ്ധിമോശം കാണിക്കാനാ ...
എനിക്കിത് ആദ്യത്തെ അനുഭവമൊന്നുമല്ല.
ഇതുപോലെ എത്രയെവളുമാരുടെ കളിപ്പീരാ ഈ ജീവിതത്തിൽ...

അവന്റെ
കൂശലില്ലാത്ത വാക്കുകളില്‍
സഹപ്രവര്‍ത്തകന്‍ കണ്ണുമിഴിച്ചിരുന്നു.


***********************************************************************

Thursday, October 16, 2014

സഹയാത്രികരുടെ ശ്രദ്ധയ്ക്ക്..



റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ നല്ല തിരക്കായിരുന്നു. 
കേരളത്തിലേക്കും മറ്റും കയറ്റി അയക്കാന്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ജമന്തി പ്പൂക്കളുടെ മണം മറ്റേതൊക്കെയോ മനം മടുപ്പിക്കുന്ന ഗന്ധങ്ങള്‍ക്കൊപ്പം ഇഴുകിയമര്‍ന്നിരിക്കുന്നു.

ട്രെയിന്‍ വൈകുമെന്ന അറിയിപ്പ് പിന്നേയും ഉച്ചഭാഷിണിയില്‍ മുഴങ്ങിയപ്പോ ള്‍ സുബൈര്‍   ഫ്ലാറ്റ്ഫോമിലൂടെ ലക്ഷ്യം നഷ്ടപ്പെട്ടവപ്പാെേലെ അങ്ങോട്ടു മിങ്ങോട്ടും നടന്നു. 
കാപ്പിക്കച്ചവടക്കാരും പോര്‍ട്ടര്‍മാരും മരണവീട്ടിലെത്തിയവരെപ്പോലെ പരസ്പ്പരം മിണ്ടാതെ റെയില്‍പ്പാളത്തിന്റെ അങ്ങേത്തലയ്ക്കലേക്ക് നോക്കി നില്‍ക്കുന്നു.
രാവിലെ നേരത്തെ തന്നെ സാധങ്ങളൊക്കെ കെട്ടിയൊതുക്കി. മുറിയുടെ മൂലയി ലേക്ക് മാറ്റി. ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങള്‍ ഒരു പ്ലാസ്റ്റിക്  കവറിലൊതു ക്കി മുറി പൂട്ടിയിറങ്ങി. 
അയല്‍പ്പക്കക്കാരോടും  മറ്റും യാത്രയൊന്നും ചോദിക്കാന്‍ നി ന്നില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് ദൂരെയൊരു നഗരത്തില്‍ ഇതിനേക്കാൾ  ഭയാനകമായ അവസ്ഥയുണ്ടായത്  കേട്ടറിവുണ്ട്. 
രണ്ടുമൂന്ന് ദിവസങ്ങള്‍ താമസസ്ഥലത്തു നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ.. 
പുറത്ത് എന്താണ് നടക്കുന്നതെന്നിയാന്‍ സാധിക്കാത്ത അവസ്ഥയില്‍..
കൂടെയുണ്ടായിരുന്നവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ...
അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ആ നാളുകളിലെ പത്രവാര്‍ത്തയിലൂടെ അറി ഞ്ഞതാണ്.
തന്നെ സംബന്ധിച്ചേടത്തോളം അത്തരമൊരു ദുരിതം അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തില്‍ മുകളിലേക്ക് കണ്ണുയര്‍ത്തി സുബൈര്‍ ദീര്‍ഘ നിശ്വാസമുതിര്‍ത്തു.

എന്തൊക്കെ സംഭവിക്കുമെന്നതെല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയതു പോലെ എല്ലാ തിരക്കുകള്‍ക്കുമപ്പുറത്തെ താമസസ്ഥലത്ത് സകല കാറ്റുവഴികളും കൊട്ടിയടച്ച് കഴിഞ്ഞ കുറേ ദിവസങ്ങള്‍..
സംഭവങ്ങളുടെ കാഠിന്യം കുറഞ്ഞ് ജനമനസ്സ് സാധാരണ രീതിയിലേക്ക് മാറി വരുന്നു. നാട്ടില്‍ പോയി കുടുംബത്തേയും മറ്റും കണ്ടു കഴിഞ്ഞാല്‍ ഉള്ളിലെ വിങ്ങല്‍ മാറിയേക്കും..

ജനാരവത്തിനു  നടുവിലൂടെ തിക്കിത്തിരക്കി ഒത്തിരി മെന ക്കെടലുകള്‍ക്കൊടു വില്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് തരപ്പെടുത്തി. ഒരു പാന്റും ഷര്‍ട്ടും പാതി ഉപയോഗിച്ച സോപ്പും ടൂത്ത്പേസ്റ്റും  പിന്നെ ഒന്നു രണ്ട് വാരികകളും ചുരുട്ടി ക്കൂട്ടി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കയ്യില്‍ പിടിച്ചിട്ടുണ്ട്.
ട്രെയിനെത്തി. കംപാര്‍ട്ട്മെന്റില്‍ തിരക്കൊട്ടും കുറവുണ്ടായിരുന്നില്ല. 

തിരക്കിനിടയിലൂടെ ട്രെയിനിനകത്ത് കയറിപ്പറ്റി. ഫ്ലാറ്റ് ഫോമിലെ ബഹളം കംപാര്‍ട്ടുമെന്റിലേക്ക് തിര പോലെ ആര്‍ത്തലച്ചു.
ബര്‍ത്തിനു  മുകളില്‍ കൂനിക്കൂടിയിരിക്കുന്ന ചിലര്‍ യാത്രയുടെ മടുപ്പില്‍ നി ന്നും മുക്തി നേടാ ന്‍ ചുറ്റും എന്തോ തിരയുന്ന ഭാവത്തോടെ കണ്ണുയര്‍ത്തി. 
സുബൈര്‍ ചിലരുടെ മുഖത്ത് നോക്കി മുന്‍പരിചയമുള്ള പോലെ ചുണ്ടിലൊരു ചിരി പരത്തിവെച്ചു.
എല്ലാ യാത്രകളും എവിടെയാണ് അവസാനിക്കുന്നതെന്ന ചിന്ത സുബൈറിന്റെ യുള്ളില്‍ കയറി പെരുകാന്‍ തുടങ്ങിയ നേരം ഏതോ ഒരറ്റത്തു നിന്നും ട്രെയിനി ന്റെ ചൂളംവിളി കംപാര്‍ട്ടുമെന്റികത്തേക്ക് പ്രതിദ്ധ്വനി ച്ചു.  

ട്രെയിന്‍ നീങ്ങിത്തുടങ്ങി.

..കാത്തിറുന്ത്.. കാത്തിറുന്ത്.. കാലങ്കള്‍ പോഹ്തെടീ..
..പൂത്തിറുന്ത്.. പൂത്തിറുന്ത്..പൂവിഴി നോവ്തെടീ..
..നേത്ത് വരൈ ഏത്ത് വെച്ച ആശൈകള്‍ വേവ്തെടീ..

മുഷിഞ്ഞൊരു പിച്ചക്കാരന്റെ തൊണ്ട പൊട്ടുന്ന പാട്ട് കംപാര്‍ട്ടുമെന്റില്‍ എല്ലാവരുടേയും കാതുകളിലേ ക്ക് തെറിച്ചു...

നല്ല ക്ഷീണമുണ്ട്.. എവിടെയെങ്കിലും ചെറിയൊരു ഇടം കിട്ടിയിരുന്നെങ്കില്‍ അല്‍പ്പനേരം  കണ്ണടച്ചിരിക്കാമായിരുന്നു.
സുബൈര്‍ വല്ലാത്തൊരു ശബ്ദത്തോടെ കോട്ടുവാ ഉതിര്‍ത്തു.

അന്നേരം മീശ മുളക്കാത്ത പ്രായത്തേക്കാള്‍ കൂടിയ ശരീരമുള്ള ഒരു പയ്യന്‍ സുബൈറിന്  തന്റെ സീറ്റിലിരിക്കാന്‍ ആംഗ്യം കാണിച്ചുകൊണ്ട് എഴുന്നേറ്റു നിന്നു.
അവനെ  നോക്കി ഒരു ചിരി സുബൈറിന്റെ മുഖത്ത് തെളിഞ്ഞു. അവനതൊ ന്നും കാര്യമാക്കാതെ സീറ്റിന്റെ പിന്‍ഭാഗത്ത് ചാരി  മൊബൈല്‍ ഫോണില്‍ ഏതൊക്കെയോ ബട്ടണുകളില്‍ വിരലമര്‍ത്തി കളിക്കാന്‍ തുടങ്ങി.

ചെറിയൊരു സ്റ്റേഷനിൽ ട്രെയിന്‍ നിന്നു. അവിടെ സ്റ്റോപ്പില്ലാത്തതിനാലും സ്റ്റേ ഷന്‍ പരിസരത്ത് കൂടുതല്‍ ആളനക്കമില്ലാത്തതിനാലും എല്ലാവരും പുറത്തെ തണുത്ത കാറ്റിലേക്ക് തലനീട്ടി അത്ഭുതം കൂറി.
..മറ്റൊരു ട്രെയിന്‍ പാസ്സിംഗുണ്ട്. പത്തുമിനിട്ടാവും..
പറഞ്ഞ ആളിനെ  കണ്ടില്ല. സ്ഥിരം യാത്രക്കാരായിരിക്കും.
പാട്ടു പാടി പിച്ചയെടുത്ത വൃദ്ധന്‍ അടുത്ത കംപാര്‍ട്ടുമെന്റിലേക്കായിരിക്കാം ഇറങ്ങിപ്പോയി.
കണ്ണില്‍ ഉറക്കം വന്ന് തടഞ്ഞിരുന്നു.
ചുറ്റും ബഹളം പെരുകിയപ്പോള്‍ ഉറക്കം പാടെ വിട്ടകന്നു.
സുബൈര്‍ തൊട്ടരികിലും മുമ്പിലും ഇരിക്കുന്നവരെ അന്നേരമാണ് ശ്രദ്ധിക്കു ന്നത്. തൊട്ടുമുമ്പിലെ സീറ്റില്‍ ഒരു യുവതിയും അവളുടെ അച്ഛനും അമ്മയു മെന്ന് തോന്നിക്കുന്ന പ്രായമുള്ള രണ്ടാളുമുണ്ട്. അവര്‍ രണ്ടുപേരും മയക്കത്തി ലാണ്. യുവതി ഏതോ മാഗസിന്‍ വായനയിലാണ്.
ഇടയ്ക്ക് വായന  നിര്‍ത്തി പുറത്തേക്ക് നോക്കുകയും പിന്നേയും വായന തുടരുകയും ചെയ്യുന്നു.
എങ്ങോട്ടാ.. കോഴിക്കോട്ടേക്കാണോ..
ഇടയ്ക്ക്, അവള്‍ വായന  മുറിച്ച നേരത്ത് സുബൈര്‍ ചിരിച്ചു. അപരിചിതത്വ ത്തിന്റെ പാട് വീഴാത്ത ഭാവത്തില്‍ ചുണ്ടിലൊരു ചെറുചിരി നനച്ചു കൊണ്ട് അവള്‍ തിരുത്തി.
കണ്ണൂരിലേക്കാ..
അപ്പുറത്തെ ട്രാക്കിലൂടെ ഏതോ ഒരു ട്രെയിന്‍ ചൂളം വിളിച്ച് ഉരുക്കുപാള ങ്ങളെ കുലുക്കിക്കൊണ്ട് പിന്നോട്ട് പാഞ്ഞുപോയി.
ഇപ്പോള്‍ ട്രെയിന്‍ പതുക്കെ നീ ങ്ങിത്തുടങ്ങി.

ഞാന്‍ സുബൈര്‍.. എന്താ പേര്..

നനവുള്ള അവളുടെ ചുണ്ടിലേക്കും ചെമ്പന്‍മുടി പാറിവീഴുന്ന വീതിയേറിയ നെറ്റിയിലേക്കും നോക്കി സുബൈര്‍ കാതു കൂര്‍പ്പിച്ചു.
സംസാരിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തോടെ മാഗസിന്‍ മടക്കി ബാഗില്‍ തിരുകി അവള്‍ ഒന്നിളകിയിരുന്നു.

നയന.. നായനാ  സെബാസ്റ്യന്‍..

കൂടെയുള്ളത്..
സുബൈര്‍ അര്‍ദ്ധോക്തിയില്‍ നി ര്‍ത്തി.

പപ്പയും അമ്മച്ചിയും..
കണ്ണൂരിലാ പപ്പയുടെ തറവാട്. ഒരു കല്ല്യാണം കൂടാന്‍ പോവുന്നു..

അവളുടെ പപ്പയുടേയും അമ്മച്ചിയുടേയും കൂര്‍ക്കംവലി ഒരേ താളത്തില്‍ നിവര്‍ന്നു.. ചുരുണ്ടു.
സുബൈറും നയന സെബാസ്റ്റ്യനും   ട്രെയിനിന്  പുറത്തുള്ള പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു.
സാഹിത്യവും സിനി മയും ജീവിതവും അങ്ങനെ  സകലതും..

ട്രെയിന്‍ തെങ്ങിന്‍തോപ്പുകള്‍ക്കും ഉണങ്ങി വരണ്ട വയലേലകള്‍ക്കും അരികി ലൂടെ.. ചെറുതും ഇടത്തരവുമായ ചില സ്റ്റേഷനുകളില്‍ നിറുത്തിയും നി ര്‍ത്താതെയും പാഞ്ഞു കൊണ്ടേയിരുന്നു.
അവളുടെ പപ്പയും അമ്മച്ചിയും ഉറക്കത്തില്‍ നിന്നുണര്‍ന്നും വീണ്ടുമുറങ്ങി കൂര്‍ക്കം വലിച്ചും ഞങ്ങളിവിടെയുണ്ടെന്ന് ഓര്‍മപ്പെടുത്തി.

ഏതോ  സ്റ്റേഷന്‍ എത്താറായിരിക്കുന്നു. ട്രെയിനിന്റെ വേഗത കുറഞ്ഞു. 

സ്റ്റേഷന്‍ അടുത്തെത്തിയ അടയാളം..
പാളങ്ങളുടെ പാര്‍ശ്വഭിത്തിയില്‍ മഞ്ഞവര പ്രത്യക്ഷപ്പെട്ടു. 

..ഷൊര്‍ണ്ണൂറെത്തി..

ട്രെയിന്‍ ചലനമറ്റ് റെയില്‍പ്പാളത്തിലേക്ക് പുകവെള്ളം ഛര്‍ദ്ദിച്ചു.
പ്ളാറ്റ്ഫോമിലെ ബഹളം പിന്നേയും..
കഴിക്കാന്‍ എന്തെങ്കിലും.. വാങ്ങി വരട്ടെ..
സുബൈര്‍ അവളുടെ നെറ്റിയിലേക്ക് നോക്കി.
..സോറി.. സുബൈര്‍..
ഇനി  വീട്ടിലെത്തി കുളിച്ചിട്ടേ എന്തെങ്കിലും കഴിക്കൂ.. പപ്പയുടെ ചില ചിട്ടകള്‍..
അവള്‍ മുടി മാടിയൊതുക്കി.
ഇവിടെ പതിഞ്ച് മിനിട്ട് സ്റ്റോപ്പുണ്ട്.. വൈകൂല.. അഞ്ചുമിനിട്ട് .. ഞാന്‍ വരാം..
സുബൈര്‍ പുറത്തേക്ക്  നടന്നു.

സ്റ്റേഷില്‍ ഇറങ്ങി പ്ളാറ്റ്ഫോമിലൂടെ നടന്നു നീങ്ങുമ്പോള്‍ പിന്നില്‍ നിന്നും ആരോ വിളിച്ച പോലെ.. 
സുബൈര്‍ നോക്കുമ്പോള്‍ പിറകില്‍ വലിയ ചിരിയുമായി നില്‍ക്കുന്നു. താന്‍ ജോലി ചെയ്തിരുന്ന റെസ്റ്റോറന്റില്‍ പതിവായി വരാറുള്ള ഡോ. അരുണ്‍ സദാശിവം..
സാറെന്താ ഇവിടെ.. സുബൈര്‍ ആശ്ചര്യം പൂണ്ടു.
ഞാനിപ്പോ ഇവിടെയടുത്താ പ്രാക്ടീസ് ചെയ്യുന്നത്.. ഒന്ന് തൃശ്ശൂര് വരെ പോണം..  ഒരത്യാവശ്യം.. പത്തിരുപത് മിനിട്ടിനകം ട്രെയിനെത്തും ..
കണ്ണടയ്ക്കുള്ളിലെ ശാന്തമായ നോട്ടം സുബൈറിന്റെ മുഖത്തു നിന്നും മാറാതെ നിന്നു.
ഞാന്‍..നാട്ടിലേക്കാ.. അറിയാമല്ലോ സാര്‍.. ഞങ്ങള്‍ നിന്നിടത്തെ പ്രശ്നങ്ങള്‍..

..ദൂരെയിരുന്നാണെങ്കിലും എല്ലാമറിഞ്ഞ് സങ്കടപ്പെടാറുണ്ട്.. 
ഡോക്ടര്‍ സമാന്തരരേഖകളായി നീ ളുന്ന റെയില്‍പ്പാളങ്ങളിലേക്ക് നോക്കി . 

..കൂടിയല്ലാ പിറക്കുന്ന നേരത്തും..
കൂടിയല്ലാ മരിക്കുന്ന നേരത്തും.. 
മദ്ധ്യേയിങ്ങനെ  കാണുന്ന നേരത്ത് 
മത്സരിക്കുന്നതെന്തിനു നാം വൃഥാ...

പൂന്താത്തിന്റെ വരികളാ.. താന്‍ കേട്ടിട്ടില്ലേ.. 

സര്‍.. ഒരു കാപ്പിയാവാം.. അല്ലേ..

ആവാം.. എന്റെ വധം തുടരേണ്ടെന്നാവും അര്‍ത്ഥം..

ഡോക്ടര്‍ ചിരിച്ചു. ഒപ്പം സുബൈറും.

ഡോക്ടറോടൊപ്പം ടീസ്റ്റാളിന്റെ ഇരുമ്പുതൂണില്‍ ചാരിനിന്ന് കാപ്പി ചുണ്ടോട ടുപ്പിക്കുമ്പോള്‍ ട്രെയിന്‍ നീങ്ങുന്നതായുള്ള മുന്നറിയിപ്പ് കേട്ട പോലെ...
ധൃതിയില്‍ കാപ്പിയുടെ കാശും കൊടുത്ത് ഡോക്ടറോട് യാത്ര ചോദിച്ച് സുബൈര്‍ ട്രെയിനിനടുത്തേക്കോടി. 

സുബൈര്‍ ഓടിക്കിതച്ചു കയറിയത്. സഹയാത്രികരുടെ ചുഴിഞ്ഞു നോട്ടത്തി ലേക്കാണ്.
കംപാര്‍ട്ടുമെന്റിനകത്ത് യുവതിയുടേയും ഉറക്കമുണര്‍ന്നിരിക്കുന്ന മാതാപിതാക്കളുടേയും സമീപമായി രണ്ടു പോലീസുകാര്‍..
സുബൈറിനെ കണ്ടയുടനെ  യുവതി വല്ലാത്തൊരു ശബ്ദത്തില്‍ പോലീസുകാ രന്റെ നേരെ നോ ക്കി.
..സര്‍.. ഇയാളാ.. പുറത്തേക്ക് പോയ ആള്‍ ഇയാളാ..
പോലീസുകാരന്‍ സുബൈറിന്റെ മുഖത്തേക്ക് നോക്കി മീശ പിരിച്ചു. പിന്നെ.. മുമ്പില്‍ ഇര തടഞ്ഞ കാട്ടുമൃഗത്തിന്റെ മുരളലോടെ മുമ്പോട്ടാഞ്ഞു.

എന്താടാ.. തന്റെ പേര്..
ഞാന്‍.. ഞാന്‍.. സുബൈര്‍.. ഒന്നും മന സ്സിലാവാതെ സുബൈര്‍ പരുങ്ങി.

എന്താടാ.. ഈ പെട്ടിയ്ക്കകത്ത്.. പോലീസുകാരന്‍ പിന്നേയും മീശ പിരിച്ചു.
ഏത്..പെട്ടി സാര്‍.. സുബൈര്‍ നിന്ന നില്‍പ്പില്‍ ഉരുകി.
സുബൈര്‍ ഇരുന്ന സീറ്റിനടിയിലേക്ക് ചൂണ്ടി പോലീസുകാരന്‍ പിന്നേയും കാറി.
..പ്ഫ.. കഴുവേറി മോനെ.. യേത്..പെട്ടീന്നോ.. നോക്കെടാ.. പട്ടീ.. ഇതിനുള്ളിലെ ന്താ..
സീറ്റിനടിയില്‍ ഒരു കടലാസുപെട്ടി സുബൈര്‍ കണ്ടു. 

..യിത്.. എന്റേതല്ല സാര്‍.. ആരുടേതാണെന്ന് എനിക്കറിയില്ല.. എന്റെ കയ്യില്‍ ഈ കവറു മാത്രമേയുള്ളൂ..
സുബൈറിന്റെ ശബ്ദത്തില്‍ വിറയല്‍.

നിനക്കറിയില്ലേ..റാസ്ക്കള്‍.. 

പറയ്.. നി ങ്ങള്‍ എത്ര പേരുണ്ടെടാ ഈ വണ്ടിക്കകത്ത്..
പോലീസുകാരന്റെ കണ്ണുകള്‍ ചുവന്നു.

സ്റ്റേഷന്‍ വിടാനുള്ള സമയം കഴിഞ്ഞിട്ടും ട്രെയിന്‍ അനക്കമറ്റു നില്‍ക്കുകയാ ണ്.
മീശക്കാരന്‍ പോലീസിന്റെ വയര്‍ലസ്സു സന്ദേശത്തിലൂടെ കണ്‍ട്രോള്‍ റൂമില്‍ നിന്നും കൂടുതല്‍ പോലീസും നാവിനു നീളമേറെയുള്ള പോലീസ്നായയും കംപാര്‍ട്ടുമെന്റിനകത്തേക്ക് കുതിച്ചെത്തി.
പോലീസ്നായ  കടലാസുപെട്ടിയില്‍ നിന്നും മണം പിടിച്ച് കംപാര്‍ട്ടുമെന്റിക ത്ത് തലങ്ങും വിലങ്ങും ഓടി. പിന്നെ നേരെ  ചെന്നു നിന്നത് ടോയ് ലെറ്റിന് മുമ്പിലാണ്.
അടഞ്ഞു കിടക്കുന്ന വാതിലിനു  മുകളിലേക്ക് കാലുകളുയര്‍ത്തി ഉച്ചത്തില്‍ കുരച്ചു..
യാത്രക്കാര്‍ പകപ്പോടെ നിന്നിടത്തു നിന്നനങ്ങാതെ...
..ജാക്കീ.. സൈലന്റ്..
നായയുടെ ചങ്ങല പിടിച്ചു വലിച്ച് പോലീസിന്റെ ആജ്ഞ.

ജാക്കി കിതപ്പോടെ നാലു കാലില്‍ നിന്നു.
പോലീസുകാരന്‍ അടഞ്ഞ ടോ യ് ലെറ്റി ന്റെ  കതകില്‍ ആഞ്ഞുതട്ടി. ടോയ് ലെറ്റിൽ നിന്നും   അവര്‍ക്കു മുമ്പിലേക്ക് മെലിഞ്ഞൊരു രൂപം ഇറങ്ങി വന്നു.

..ഇത്രേം നേരം  ഇതിനകത്ത് എന്തെടുക്കുവായിരുന്നെടോ.. താന്‍..

പോലീസുകാരന്‍ മെലിഞ്ഞ മനു ഷ്യന്റെ നേരെ  കണ്ണുരുട്ടി.

..രണ്ടിനു  പോയതായിരുന്നു സാറേ..  മെലിഞ്ഞ മനു ഷ്യന്‍ വളഞ്ഞു നിന്നു.

ആ സീറ്റിടിയിലുള്ള പെട്ടി തന്റേതാണോ.. പോലീസുകാരന്റെ ഗൌരവമാര്‍ന്ന ശബ്ദം.

അതെ..സാറന്‍മാരേ.. ആ പെട്ടി യെന്റേതാ.. ഞാന്‍ ഉത്സവക്കച്ചവടത്തിനു  പോകുവാ.. അതിനകത്ത് പിള്ളേര്‍ക്കുള്ള കളിപ്പാട്ടമാ..

സീറ്റിനടിയില്‍ നിന്നും പെട്ടി വലിച്ച് എല്ലാരുടേയും മുമ്പിലേക്ക് അയാള്‍ കളിപ്പാട്ടങ്ങള്‍ തുറന്നു വെച്ചു.
പോലീസുകാരന്റെ ചമ്മിയ മുഖത്തെ മീശ വിറച്ചു.

..യെന്താടാ.. യെല്ലാവരും പൂരം കാണുവാണോ.. ങൂം.. അവനവന്റെ സീറ്റില്‍ പോയി ഇരുന്നാട്ടെ..
പോലീസുകാരന്‍ തൊപ്പി തലയില്‍ അമര്‍ത്തി വെച്ച് സുബൈറിന്റെ നേരെ നോ ക്കി.
..തന്നോടും കൂടിയാ.. പറഞ്ഞത്..
..പെങ്ങളേ..
എന്തു കണ്ടാലും ബോംബാണെന്ന് കരുതി പോലീസിനേം  മറ്റും മെനക്കെട്ത്തു ന്നതിന്റെ മുമ്പ് കാര്യങ്ങള്‍ക്ക് ഒരുറപ്പ് ഒണ്ടാക്കുന്നത് നല്ലതാ.. യേത്..
യുവതിയെ ഉഴിഞ്ഞ് നോക്കി ഒരു വഷളന്‍ ചിരി ചുണ്ടിലേക്കൊലിപ്പിച്ച് കംപാര്‍ട്ടുമെന്റില്‍ നിന്നും മീശക്കാരന്‍ പോലീസ് പുറത്തേക്ക് ചാടി.
ഒപ്പം കൂടെയുണ്ടായിരുന്നവരും.

ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ സീറ്റിന്റെ മൂലയില്‍ തലയും കുനിച്ച് ഇരുപ്പുറപ്പിച്ച സുബൈറിനോട് യുവതി വിക്കലോടെ പറഞ്ഞു.
ആ പെട്ടി കണ്ടപ്പോള്‍ ഞാനാ  മറ്റുള്ളവരോട് പോലീസില്‍ കംപ്ളയിന്റ് ചെയ്യാന്‍ പറഞ്ഞത്..
ആ പെട്ടി നിങ്ങളിവിടെ വെച്ച് കടന്നു കളഞ്ഞെന്നാ ഞങ്ങള് കരുതിയത്..
ചായ കുടിക്കാന്‍ പോയ നിങ്ങളെ സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍..
അവളുടെ കണ്ണില്‍ ക്ഷമാപണത്തിന്റെ നീ ര് പൊടിഞ്ഞു.
ഇത്രയും ആളുകളുണ്ടായിട്ടും എന്നെ മാത്രമേ.. സംശയിക്കാന്‍ കണ്ടുള്ളോ..
സുബൈറിന്റെ ശബ്ദത്തില്‍ ഈര്‍ഷ്യനിറഞ്ഞു.
വാസ്തവം..
പ്രത്യേകിച്ച് നി ങ്ങളുടെ പേരാ ആകെ കുഴക്കിയത്..
എന്റെ പേരോ.. ഒരു പേരിലെന്തിരിക്കുന്നു..

സുബൈര്‍ ശബ്ദം കടുപ്പിക്കാതിരിക്കാൻ  ശ്രമിച്ചു.

സ്ഫോടനവും മറ്റുമൊക്കെ.. എപ്പോഴാണ്.. എവിടെയാണ് നടക്ക്വാ എന്നൊന്നും പറയാന്‍ പറ്റ്വോ.. മിക്കവാറും ഇത്തരം വാര്‍ത്തകളില്‍ നിറയുന്നത്.. പ്രത്യേ കിച്ച്... ചില...
യുവതി മുഴുമിക്കാതെ പുറത്തെ കാഴ്ചയിലേക്ക് കണ്ണയച്ചു.

ജാലകത്തിലൂടെ ഒഴുകിയിറങ്ങുന്ന ശീതക്കാറ്റ് അവളുടെ മുടിയിഴകളെ നെറ്റി യിലും കഴുത്തിലുമൊക്കെ പടര്‍ത്തി.
സുബൈര്‍ അവളുടെ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കി നിന്നു. 

അവര്‍ക്കിടയില്‍ നിശ്ശബ്ദത വീര്‍ത്തു വന്നു.

ട്രെയിനിന്  പുറത്ത് പാളത്തില്‍ ഇരുമ്പുചക്രമുരയുന്ന ഒച്ച മാത്രം കാറ്റിനു മുകളില്‍ മുഴങ്ങി..
അവളുടെ പപ്പയും അമ്മച്ചിയും പിന്നേയും സീറ്റിലിരുന്ന് കൂര്‍ക്കം വലിക്കാ നാരംഭിച്ചു.
ട്രെയിനിന്റെ വേഗത കൂടിക്കൂടി..,
അത് ഏതൊക്കൊയോ വളവുകളും കാടുകളും വറ്റിയ പുഴയ്ക്കു മുകളിലെ പാലങ്ങളും താണ്ടി മുമ്പോട്ട്... മുമ്പോട്ട്..!


*****************************************************************************