Sunday, August 20, 2017

മലയാളിയുടെ അവസാനിക്കാത്ത യാത്രകൾ



ണ്ണിത്തിട്ടപ്പെടുത്തിയ അവധി ദിനങ്ങൾ കഴിഞ്ഞു ആകാശയാത്ര ക്കുള്ള കാത്തിരുപ്പ് കേന്ദ്രം. അല്ലെങ്കിൽ വിമാനത്തിന്റെ ഉൾവശം. പലപ്പോഴും ചില രസികരുടെ ഒരു പ്രയോഗം കേൾക്കാത്തവർ ചുരുക്കമാണ്.
'ആരാണീ ഗൾഫ് കണ്ടു പിടിച്ചത്..അവനെയെന്റെ കൈയിൽ കിട്ടീരുന്നെങ്കിൽ.. എന്ന്.
പ്രിയമുള്ളവരെ പിരിഞ്ഞ് രണ്ടും മൂന്നും വർഷം കടലിനക്കരെ കഴിയാൻ സ്വയം വിധിക്കപ്പെട്ടവന്റെ ആത്മവിലാപമാണത്. കേൾക്കുന്നവർക്ക് ചിരിച്ചു തള്ളാം കാര്യം. പക്ഷെ അവന്റെ ഉള്ളിലെ സങ്കടപ്പുഴ കര കവിയുമ്പോൾ അറിയാതെ പറഞ്ഞു പോവുന്നതാണീ വാചകം.
മറ്റൊന്ന്, ഗൾഫിലൊട്ടാകെയുള്ള മലയാളികൾ.അവർ തന്നോട് തന്നെയോ കൂടെയുള്ളവരോടോ ഒരിക്കലെങ്കിലും ചോദിച്ചിരിക്കും ചോദ്യം.
പ്രവാസം തുടങ്ങി വെച്ചതാരാണ്?
നമ്മളെല്ലാം നിരന്തരം ചോദിക്കുന്ന ഇക്കാര്യത്തിന് ശരിയായ ഉത്തരം ആരും പ്രതീക്ഷിക്കുന്നുമില്ല. എന്നത് മറ്റൊരു തമാശ.
മലയാളി ജീവിതത്തിന്റെ വിജയചരിത്രത്തിൽ എവിടെയും രേഖപ്പെടുത്താതെ പോയ ഒരു മനുഷ്യൻ. അങ്ങനെ ഒരാൾ ജീവിച്ചിരുന്നിട്ടുണ്ടല്ലോ. ഇന്നും തീർത്തും അജ്ഞാതനായ മനുഷ്യൻ അന്ന്, ജീവിത സന്ധാ രണത്തിനായി പുതിയൊരു മാർഗ്ഗം തെരഞ്ഞെടുത്തപ്പോൾ ഓർത്തിരിക്കുമോ കേരളീയ പൊതുജീവിതത്തിന് വലിയൊരു മാറ്റത്തിന്റെ രൂപരേഖയാണ് മണൽവഴിയിൽ താൻ വരക്കാൻ തുടങ്ങുന്നതെന്ന്.
ബർമയും സിലോണും വേറെ ചിലയിടങ്ങളുമെല്ലാം മലയാളിക്ക് സ്വന്തം ജീവിതത്തിന്റെ ഗതി മാറ്റിയെഴുതാൻ പ്രാപ്തമാക്കുന്ന മണ്ണായിമാറിയതും അവിടുത്തെ അനിവാര്യമായ തിരിച്ചുനടത്തവും എങ്ങനെയാണ് മലയാളി അന്ന് ഉൾക്കൊണ്ടത്.
പിന്നീട് പത്തേമാരികളിലും ഉരുവിലും ഗൾഫ് തീരങ്ങളിലേക്ക് ജീവിതം തേടി നീന്തിക്കയറിയ പ്രവാസിയുടെ പിറകെയെത്തിയവർ എവിടെയും അടയാളപ്പെടുത്തി വെച്ചിട്ടില്ല അവരനുഭവിച്ച ദുരിതങ്ങളുടെയും വേദനയുടെയും തീരാക്കഥകൾ. അതുകൊണ്ട് തന്നെ യാവണം പലരുമന്വേഷിക്കുന്ന പ്രവാസം തുടങ്ങിവെച്ച ഒരാളെ തിരിച്ചറിയപ്പെടാതെ പോവുന്നതും.

പേരും ദേശവുമറിയാത്ത മനുഷ്യന്റെ പിൻഗാമികൾക്ക് അറുതിയാവുന്നില്ല ഇന്നുമീ മണ്ണിൽ. പ്രതീക്ഷകൾക്ക് വിരാമമിട്ട് തിരിച്ചുപോക്കിന്റെ കണക്കുകൂട്ടലുകൾക്കിടയിലും അവൻ കാണുന്നുണ്ട് പുതിയ സ്വപ്നക്കോഡുകളുമായി പലരും വിമാനമിറങ്ങുന്നത്. പഴയ കേരളം പോലെ ലോകത്തിനിയും ബാക്കി നിൽപ്പുണ്ടാവാം വിശപ്പിന് അറുതി വരാത്ത പട്ടിണിപ്പാടങ്ങൾ.

ഗൾഫ് തന്ന രീതികൾ

പട്ടിണിയും പരിവട്ടവുമായി ജീവിച്ച കയ്പുനാളുകളാണ് കടൽ കടക്കാൻ മലയാളിയെ നിർബന്ധിച്ചത്. എന്നാൽ അക്കാര്യം ഓർമയിൽ പോലും ഇല്ലാത്ത രീതിയിൽ നാട്ടിൽ ആർഭാടത്തിന്റെയും ധാരാളിത്തത്തിന്റെയും പൊങ്ങച്ചത്തിന്റെയും ബ്രാൻഡ് അംബാസഡർമാരായി പ്രവാസി മാറിയതെങ്ങനെയാണ്. വിചിത്രമായി തോന്നാവുന്ന ചില അനുഭവങ്ങളിലൂടെ പ്രവാസം ജീവിച്ചു തീർക്കുമ്പോൾ ചുറ്റുപാടിന്റെ സംസ്കാരവും ജീവിതരീതിയും എന്തിനേറെ ഇവിടുത്തെ ഭക്ഷണ ശീലം പോലും അവനിലേക്കും അവന്റെ മണ്ണിലേക്കും പറിച്ചു നടപ്പെട്ടത്എങ്ങനെയാണ്.
വിവാഹവും മറ്റു ചടങ്ങുകളും ഭക്ഷണ മാമാങ്കമായി പൊടിപൂരമാക്കുന്ന അവസ്ഥയുണ്ട് നാട്ടിൽ.അവിടെ കാണുന്ന മിക്കവാറും രീതികൾ ഗൾഫിൽ നിന്നും കടം കൊണ്ടതാണെന്ന് ഊന്നിപ്പറയേണ്ട കാര്യമില്ല. അതിൽ ഭക്ഷണശീലമാണ് എടുത്തു പറയേണ്ടത്.കുഴിമന്തിയും കബ്സയും അറേബ്യൻ ഖഹ്വയും മറ്റനേകം വിഭവങ്ങളും കല്യാണതീന്മേശയിലെ മെനുവിൽ ഒഴിച്ചു പറ്റാത്ത ഇനങ്ങളായി മാറി എന്നത് അനിഷേധ്യ വസ്തുതയാണ്. ആഡംബര വാഹനങ്ങളും കൊട്ടാര സാദൃശ്യ ഭവനങ്ങളും ഒക്കെ ഗൾഫ് ജീവിത പരിസരത്തു നിന്നും അറിഞ്ഞും അറിയാതെയും മലയാളി നെഞ്ചിലൊട്ടിച്ചു നാട്ടിലെത്തിച്ച ചിത്രങ്ങളുടെ വകഭേദങ്ങൾ തന്നെ.

ഇനി, മടക്കയാത്ര

ഭൂമിയുടെ അറ്റം വരെ നമുക്ക് യാത്ര ചെയ്യാം. പക്ഷെ, വീണ്ടും സ്വന്തം വീട്ടുമുറ്റത്തു തന്നെ തിരിച്ചെത്തുമെന്ന ഒരോർമ നമ്മിലുണ്ടാവണം.
മടക്കായാത്ര എന്നുണ്ടാവുമെന്ന് പ്രവചിക്കാനും തീരുമാനമെടുക്കാനും നമുക്കാവില്ല. കാരണം പ്രവാസം നമ്മുടെ മുമ്പിൽ നീണ്ട വഴിത്താര ഒരുക്കിവെച്ചിട്ടുണ്ടെന്നും മടങ്ങിപ്പോകുന്നവരിൽ അവസാനത്തെ ആളായിരിക്കും താനെന്നും ഓരോരുത്തരും കണക്കുകൾ മെനയുന്നു. അതുകൊണ്ട് തന്നെയാവാം അര നൂറ്റാണ്ടിന്റെ പ്രവാസമനുഭവിച്ചിട്ടും ഭൂരിപക്ഷ മലയാളിയും സാമ്പത്തിക അച്ചടക്കം പാലിക്കാതിരുന്നത്. ഇനിയിക്കാര്യം ചർച്ചക്കെടുത്തിട്ട് ഫലമുണ്ടാവുമെന്ന് തോന്നുന്നില്ല.
സ്വന്തം മണ്ണിന്റെ ദുരിതവും പട്ടിണിയും മായ്ച്ചു തീർക്കാൻ പ്രവാസം തെരഞ്ഞെടുത്ത ജനത ഒടുവിൽ തിരിച്ചു പോക്കിന്റെ അറ്റം കാണാക്കരയിൽ വന്നു നിൽക്കുമ്പോൾ മടക്കയാത്ര അവനിൽ അലോസരം സൃഷ്ടിക്കുന്നതെന്തു കൊണ്ടാണ്? പുതിയ അവസ്ഥയിൽ അവർ പരസ്പ്പരം നോക്കി നെടുവീർപ്പിടുന്നത് എന്തുകൊണ്ടാണ്?
പുതിയ അവസ്ഥയെന്നത് നിതാഖാത്തും സ്വദേശിവൽക്കരണവും ലെവിയും പിരിച്ചു വിടൽ ഭീഷണിയും മാത്രമല്ല. ഗൾഫ് രാജ്യങ്ങളിലെ സ്വദേശി വിദേശി അനുപാതത്തിലെ അന്തരം പോലും വ്യവസ്ഥിതികൾ മാറ്റിയെഴുതാനും ജീവിതരീതികൾ മാറ്റിയെടുക്കണമെന്നും അവരെ  ആത്മാർത്ഥമായി ചിന്തിപ്പിക്കുന്നു.
പുതിയ കാലത്തെ യുവത വിദ്യാഭ്യാസപരമായും തൊഴിൽപരമായുമൊക്കെ മുൻകാലത്തെ അപേക്ഷിച്ച് ഒരുപാട് മുന്നേറിയിട്ടുമുണ്ട്. അവരുടെ ജീവിത നിലവാരം ഉയർത്തേണ്ടതും തൊഴിൽ ലഭ്യത ഉറപ്പു വരുത്തേണ്ടതും രാജ്യത്തിന്റെ മുന്നേറ്റത്തിനും ശോഭനമായ ഭാവിക്കും അത്യന്താപേക്ഷികമാണ്. പരിതഃസ്ഥിതിയാണ് മലയാളിയടക്കമുള്ള അനേകം മനുഷ്യരുടെ ഗൾഫ് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. എങ്ങനെയൊക്കെ ജീവിക്കേണ്ടിയിരുന്നില്ല എന്ന പുനരാലോചനയുടെ അവസാന പേ ജും വായിച്ചു തീർത്ത് ഇനിയെന്ത് എന്ന സമസ്യയുടെ പൂരണപ്രക്രിയയുടെ പണിപ്പുരയിലാണിന്ന് പലരും എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല
പക്ഷെ, പട്ടിണിനാടിനെ ഇന്നത്തെ കേരളമാക്കി തീർത്ത തിൽ വലിയൊരു പങ്ക് വഹിച്ച പ്രവാസിമലയാളിയെ പുതിയ അവസ്ഥയിൽ നാടെങ്ങനെ എതിരേൽക്കുന്നു എന്നതും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. സ്നേഹം കോരിയൊഴിച്ച സ്വന്തക്കാരും സുഹൃത്തുക്കളും മടക്കയാത്രയില്ലാത്ത പ്രവാസിയെ കറവ വറ്റിയ പശുവിനോട് കാണിക്കുന്ന അറിവെങ്കിലും കാണിക്കുമെന്ന് കരുതാനാവുമോ?



യാത്രകൾ
അവസാനിക്കുന്നില്ല

ഗൾഫ് പ്രതീക്ഷകൾ മങ്ങി നാട്ടിലേക്ക് തിരിച്ചെത്തുന്നവർക്ക് നമ്മുടെ ഭരണകൂടം വിളമ്പിത്തരുമെന്ന് പറയുന്ന ആനുകൂല്യങ്ങളും പദ്ധതികളും പ്രായോഗികമാവുമെന്ന് യാതൊരുറപ്പും ആർക്കുമില്ല. സ്വന്തം നാട്ടിൽ   പിടിച്ചു നിൽക്കാനുള്ള ചിലരുടെ പ്രയത്നങ്ങൾ എത്രത്തോളം വിജയമാകുമെന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. കാരണം എങ്ങനെയെങ്കിലും നാട്ടിൽ വേരുപിടിപ്പിക്കണമെന്ന ചിന്തയിൽ മുൻകാലങ്ങളിൽ മടങ്ങിപ്പോയവർ ചെറിയൊരു ഇടവേളക്കുള്ളിൽ പഴയ ലാവണത്തിലേക്ക് തിരിച്ചെത്തിയ അനുഭവങ്ങൾ പ്രവാസിയുടെ മുമ്പിൽ ഒരുപാടുണ്ട്. അവരത്രയും ഇവിടുന്ന് യാത്ര പറഞ്ഞത് നാട് തണലേകുമെന്ന വിശ്വാസത്തിലായിരുന്നു. പക്ഷെ, വീണ്ടുമവർ പ്രവാസത്തിന്റെ ഭാണ്ഡം മുറുക്കുന്നതിന്റെ കാരണങ്ങളെന്തൊക്കെയാണ്?
വളരെ നിസ്സാരമെന്ന് മറ്റുള്ളവർക്ക് തോന്നാമെങ്കിലും പ്രവാസിയുടെ മനസ്സും ചിന്തയും പ്രിയമുള്ളവർക്ക് പോലും വായിച്ചെടുക്കുക പ്രയാസം. വർഷങ്ങൾക്ക് മുമ്പ് യാത്ര പുറപ്പെടുമ്പോൾ നിലനിന്നിരുന്ന നാടും സാംസ്കാരിക രീതിയുമെല്ലാം കാലങ്ങളോളം അവന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. പിന്നീടവൻ തിരിച്ചെത്തുമ്പോൾ പുതിയ രീതികളുമായി പൊരുത്തപ്പെടാൻ കഴിയാതെ വീർപ്പുമുട്ടുന്നു.
കാലസ്തംഭനം ബാധിച്ചവനാണവൻ.മാറിയ ജീവിതരീതി ഉൾക്കൊള്ളാൻ അവനൊരു പക്ഷെ പെട്ടെന്നായയെന്നു   വരില്ല. കുടുംബബന്ധങ്ങളിൽ സ്നേഹം വറ്റിയതായും ചങ്ങാത്തയിടങ്ങളിലെ സൗഹൃദത്തിന് സജീവത ഇല്ലാതായതായും അനുഭവപ്പെടുമവന്.
വർഷങ്ങളോളം തൊഴിലെടുത്ത ദേശത്തെ പരപ്പറമുള്ള കൊടുക്കൽ വാങ്ങലുകളും  സ്നേഹക്കൂട്ടായ്മകളും അവന്റെയുള്ളിൽ നിറച്ച ആർദ്രത നാട്ടിൽ പലരിലും കാണുന്നില്ലല്ലോ എന്ന  സങ്കടം  അവനെ  മാനസിക പിരിമുറുക്കമായി വല്ലാതെ  അലട്ടും. കുറേക്കാലം   അനുഭവിച്ച  രീതികളിൽ ninnum പെട്ടെന്ന്, പിറന്ന നാടെങ്കിലും അവിടെ ഇഴുകി ചേരാൻ  കഴിയാതെ അജ്ഞാതമായ തുരുത്തിലകപ്പെട്ട പോലെ പറ്റപ്പെട്ടു പോയി എന്ന തോന്നലുണ്ടാക്കും.ആശ്രയമറ്റ പ്രതീതിയനുഭവപ്പെടും. പിന്നെ അവന്റെ മുമ്പിലെ ഏക മാർഗ്ഗം ജനനദേശം വിട്ട് മറ്റെവിടേക്കെങ്കിലുമുള്ള തൊഴിലന്വേഷണ യാത്ര തന്നെ ശരണം.
മലയാളിയുടെ യാത്രകൾ അവസാനിക്കുമെന്ന്    തോന്നുന്നില്ല .
പ്രവാസം വിധിക്കപ്പെട്ടവനാണവൻ. ഓരോ വാതിലുകളും കൊട്ടിയടക്കപ്പെടുമ്പോൾ പുതിയ വഴികളാവാൻ തേടിപ്പിടിക്കും.
മുൻചരിത്രങ്ങൾ  കാണിച്ചു തന്നത് അങ്ങനെയാണല്ലോ?
എന്നാൽ അവൻ വീണ്ടും യാത്ര പുറപ്പെടുന്നത് മുമ്പത്തെപ്പോലെ പട്ടിണി തീർക്കാനല്ല. മറിച്ച്  സ്വന്തം നാട്ടിൽ, പ്രിയപ്പെട്ടവരൊക്കെ കൺമുമ്പിലുണ്ടായിട്ടും ഒറ്റപ്പെടുന്നതിലെ ഖിന്നത ഒളിച്ചു വെക്കാനാണ്. മണൽനാട്ടിലെ വീർപ്പു മുട്ടുന്ന അവസ്ഥയും നഗരത്തിരക്കിനിടയിലെ ആൾക്കൂട്ടത്തിൽ ഒറ്റപ്പെടലും മടക്കയാത്ര  യെക്കുറിച്ചു  ചിന്തിക്കുന്നവനെ ആകുലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല.


***

iemalayalam.com ഓൺലൈൻ പോർട്ടലിൽ (ഇന്ത്യൻ എക്സ്പ്രസ്സ് ടീം) 20.08.2017 ഞായറാഴ്ച പ്രസിദ്ധീകരിച്ചത്.
(https://www.iemalayalam.com/opinion/gulf-malayalee-migration-changing-employment-patterns-alienation-rafeeq-panniyankara/)


 **********************************************************************


Monday, July 31, 2017

കുടുംബങ്ങളുടെ തിരിച്ചുപോക്കും കുട്ടികളും



ലെവി വിഷയത്തിൽ കുടുംബങ്ങളുടെ തിരിച്ചുപോക്ക് പല രീതിയിൽ ചർച്ച ചെയ്യുന്ന സമയമാണിത്.

ഏറെ വർഷങ്ങൾ വിയർപ്പൊഴുക്കിയിട്ടും സ്വന്തമായി കൂരയൊന്ന് കെട്ടിയുയർത്താൻ കഴിയാത്തവർ. നാട്ടിലെ പല പ്രശ്നങ്ങളും ഇനിയും പരിഹരിക്കാൻ പ്രയാസപ്പെടുന്നവർ.

അവരിലധികപേരും അല്ലലില്ലാതെ ഇവിടെ കഴിയുകയായിരുന്നു.
മറ്റു സമ്പാദ്യങ്ങളൊന്നുമില്ലെങ്കിലും കുടുംബത്തോടൊപ്പം കഴിയുകയാണല്ലോ എന്നൊരു സന്തോഷത്തിലായിരുന്നു പലരും.
ചെറിയ രീതിയിൽ വരുമാനമുള്ളവർ കുടുംബത്തെ നാട്ടിലേക്ക് അയക്കാനുള്ള അനിവാര്യതയെക്കുറിച്ച്  ഇപ്പോൾ ചിന്തിക്കുന്നു. ചർച്ച ചെയ്യുന്നു.

ഏറെ അടുപ്പമുള്ള അത്തരം ചില കുടുംബങ്ങളിലെ കുട്ടികളാണ് വല്ലാതെ മനസ്സിനെ പിടിച്ചുലച്ചത്.

'എനിക്ക് നാട്ടിൽ പോവണ്ട അങ്കിളേ..
ഒരു രസമുണ്ടാവില്ല അവിടെ. പിന്നെ....'

മുഴുമിക്കാതെ കൊച്ചു കണ്ണുകളിൽ എന്തോ ഒരു വല്ലായ്മ തെളിയുന്നു.

ഞാനവരോട് നാട്ടിലെ നല്ല കാര്യങ്ങൾ പറഞ്ഞു.
പ്രകൃതിയെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെകുറിച്ചും പറഞ്ഞു. തേന്മാവിൻ കൊമ്പത്തെ  മധുരമുള്ള മാങ്ങയെക്കുറിച്ചും നാടൻപാട്ടിനെ കുറിച്ചും പറഞ്ഞു. അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും പഠിച്ച സ്‌കൂളിലെ ചോക്കുമണത്തെക്കുറിച്ച് പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞും കുട്ടികളുടെ മറുപടി.

എന്നാലും വേണ്ട അങ്കിളേ.. എനിക്ക് ഇവിടെയാ ഇഷ്ടം.
അമ്മയും അച്ഛനും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ അവിടെ ജനിച്ചു വളർന്നു പഠിച്ചു
ഞാൻ ജനിച്ചു വളർന്നതിവിടെയല്ലേ ?

വലിയ ചോദ്യവുമായി എന്റെ മുഖത്ത് തൊട്ട കുഞ്ഞുനോട്ടം നേരിടാനാവാതെ ഞാൻ പതറി.

എങ്കിലും ഈ കുട്ടികളെ കുറിച്ച് എനിക്ക് ബോധ്യമുണ്ട്.

മൂന്ന് മാസം നാട്ടിലെ കാറ്റേറ്റാൽ ഈ കുഞ്ഞുങ്ങൾ തന്നെ ചോദിക്കും.

അച്ഛനും അമ്മയും ഞങ്ങളെ നാട്ടിലേക്ക് കൊണ്ടുവരാൻ എന്തേ ഇത്രയും വൈകിയതെന്ന്.

പുതിയ അവസ്‌ഥ ആശാവഹമല്ലെങ്കിലും, ഇനിയും വറ്റാത്ത നാട്ടുനന്മ അവർ തിരിച്ചറിയും.
മണ്ണിന്റെ മണം ഇഷ്ടപ്പെടാൻ തുടങ്ങും.
നാടിന്റെ ചലനങ്ങൾക്കൊപ്പം ചേർന്ന് നിൽക്കും.

അവരതിലേക്ക് അറിയാതെ അലിഞ്ഞു ചേരും തീർച്ച.

നാട്ടിലേക്ക് പറിച്ചു നടപ്പെടുന്ന ഇവിടുത്തെ എല്ലാ കുട്ടികൾക്കും വിജയം നേരുന്നു.


*****************************************************************

Saturday, June 3, 2017

ചില മനുഷ്യര്‍ അങ്ങനെയാണ്



പ്രവാസം തുടങ്ങിയത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഒരു ഡിസംബര്‍ മാസം.
കൊടുംതണുപ്പിലേക്കാണ് വിമാനമിറങ്ങിയത്. തണുപ്പിന് കാഠിന്യമേറ്റാന്‍ വീശിയടിക്കുന്ന കാറ്റും.
കാലങ്ങളോളം ഈ തണുപ്പെങ്ങനെ സഹിക്കുമെന്ന് സങ്കടപ്പെട്ടപ്പോള്‍ അടുത്ത മുറിയിലെ താമസക്കാരനും അമ്മായിയുടെ മകനുമായ റഹിം പറഞ്ഞതിങ്ങനെ.
പേടിക്കേണ്ട.. തണുപ്പ് ഒന്നോ രണ്ടോ മാസമേ കാണൂ. പിന്നെ ചൂട് തുടങ്ങും. അപ്പോ തണുപ്പില്ലേയെന്ന് ചോദിക്കരുത്. മുറിയില്‍ ഒപ്പമുണ്ടായിരുവര്‍ ആ തമാശയില്‍ പങ്കുചേരുമ്പോള്‍ ഞാന്‍ ചിരിക്കാന്‍ കഴിയാതെ കട്ടിയുള്ള ബ്ലാങ്കറ്റിനുള്ളില്‍ ചുരുണ്ടുകൂടി.

ഒരു മാസം കഴിഞ്ഞിട്ടുണ്ടാകും എന്നാണെന്റെ ഓര്‍മ.
തണുപ്പ് ഉള്ള് പൊള്ളിച്ചു കൊണ്ട് ഏറിയും കുറഞ്ഞും നില്‍ക്കുന്നു. പ്രവാസത്തിന്റെ ശൈശവഘട്ടം കാലുറക്കുന്നതിനു മുമ്പേ വിരുന്നെത്തി അപ്രാവശ്യത്തെ റമദാന്‍.
ഇനി ഇതുവരെ കണ്ട രീതികളല്ല കാണാന്‍ പോകുന്നതെന്നും രാത്രി പകലാവുന്ന ജീവിതരീതികള്‍ വന്നു ചേരുകയാണെന്നും റഹിം.
പകലുറങ്ങുകയും രാത്രികാലങ്ങള്‍ സജീവമാകുന്നതിന്റെയും ആഹ്ലാദം റഹിമിന്റെ മുഖത്ത്.
സൗദിഅറേബ്യയിലെ പ്രമുഖ ഡ്രൈക്ലീനിംഗ് കമ്പനിയുടെ നൂറോളം വരുന്ന ബ്രാഞ്ചുകളില്‍ ഒന്നിലെ ഷോപ്പ് കീപ്പര്‍ ജോലിയിലാണ് ഞാന്‍. ഉച്ചക്ക് ജോലിയാരംഭിച്ചാല്‍ മഗ്‌രിബിന്‌ (സന്ധ്യാസമയ പ്രാർഥന) അര മണിക്കൂര്‍ മുമ്പ് അടക്കാം. പിന്നെ ഇശാ നമസ്‌കാരത്തിന് ശേഷം രാത്രി പന്ത്രണ്ടു വരെ തുടരണം. ഇതായിരുന്നു റമദാനിലെ പ്രവൃത്തിനേരം.
ആദ്യദിവസം തന്നെ കഫീല്‍ (സ്പോണ്‍സര്‍) വന്നു. സുഖവിവരങ്ങളന്വേഷിച്ച കൂട്ടത്തില്‍ പതിവിന് വിപരീതമായി ഒരു കാര്യം കൂടി പറഞ്ഞു.
ഇഫ്താറിന് താമസസ്ഥലത്തേക്ക് പോകേണ്ടെും അദ്ദേഹത്തിന്റെ അനുജന്റെ ജോലിക്കാരായ മൂന്നുപേര്‍ താമസിക്കുന്നത് സ്വന്തം തറവാടിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന തയ്യല്‍കടയുടെ പിറകിലാണെന്നും അവര്‍ക്കൊപ്പം ഇഫ്താറിന് സൗകര്യം ചെയ്യാന്‍ അനുജനോട് പറഞ്ഞിട്ടുണ്ടെന്നുമൊക്കെയാണ് എന്നോട് പറഞ്ഞത്. അടുത്ത നമസ്‌കാര സമയമായപ്പോള്‍ എന്നെ അവിടം വരെ കൊണ്ടുപോയി അവര്‍ക്കെന്നെ പരിചയപ്പെടുത്തുകയും ചെയ്തു.
ഉത്തര്‍പ്രദേശുകാരായ നജീര്‍ഷാ, ഹുസൈന്‍ഭായ്, കരിം എന്നിവര്‍ എന്നെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. അന്ന് ഹിന്ദിയും ഉറുദുവുമൊന്നും തീരെ വശപ്പെടാത്ത എനിക്ക് ചില അറബ് വാക്കുകളും മുറിയന്‍ ഇംഗ്ലീഷും കൊണ്ട് അവരുമായി ആശയം പങ്കുവെക്കേണ്ടി വന്നു.
ആദ്യദിവസം ഇഫ്താറിന് ആപ്പിളും ഓറഞ്ചും മോരും കബ്സയും പിന്നെ നജീര്‍ഷാ സ്വന്തമായുണ്ടാക്കിയ ചില ഉത്തരേന്ത്യന്‍ എരിവുവിഭവങ്ങളുമൊക്കെ ചേര്‍ന്ന് അവിയല്‍ പരുവത്തിലെ ഭക്ഷണം മനസ്സും വയറും തീരെ ഉള്‍ക്കൊണ്ടില്ല എന്നു പറയാം.
അന്നു രാത്രി വരെ വല്ലാത്തൊരു അവസ്ഥയിലായിരുന്ന്ു ഞാന്‍. രാത്രി പിന്നെയും കഫീല്‍ വന്നു. ഇഫ്താര്‍ എങ്ങനെയുണ്ടായിരുന്നു എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് കൊള്ളാം കുഴപ്പമില്ല എന്ന ഒഴുക്കന്‍ മറുപടിയില്‍ ഞാന്‍ ഒതുങ്ങി.
സന്തോഷത്തോടെ അദ്ദേഹം സലാം പറഞ്ഞ് യാത്രയാവുകയും ചെയ്തു.


രാത്രിയില്‍ റൂമിലെത്തിയപ്പോള്‍ റഹിമും ചോദിച്ചു. ഇഫ്താര്‍ എവിടെയായിരുന്നെന്നും എങ്ങനെയുണ്ടായിരുന്നു എന്നെല്ലാം. എന്റെ ഉള്ളിലെ താല്‍പ്പര്യമില്ലായ്മ വാക്കില്‍ തെളിഞ്ഞപ്പോള്‍ ഇവിടെ ഇങ്ങനെയൊക്കെയാണെന്നും നാട്ടിലെ പോലെ ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരാന്‍ ആരുണ്ടെന്നുമൊക്കെ വിഷമത്തോടെ ചോദിച്ചപ്പോള്‍ ഞാനും മനസ്സുകൊണ്ട് ഒന്നുറപ്പിക്കുകയായിരുന്നു.
കൂടുതല്‍ കാര്യങ്ങളോര്‍ത്ത് വിഷമിക്കാതിരിക്കുക. വീണേടം വിഷ്ണുലോകമാക്കുക എന്ന്.
കുറഞ്ഞ ശമ്പളം. ദമ്മാം നഗരത്തില്‍ നിന്നും ഏറെ ദൂരമുള്ള ഒരു ഗ്രാമത്തിലെ ജീവിതം. സ്വപ്നം കണ്ട ഗള്‍ഫിന്റെ ചിത്രത്തിന് വിദൂരസാദൃശ്യം പോലുമില്ലല്ലൊ എന്ന ദുഃഖം വല്ലാതെ അലട്ടാനും തുടങ്ങിയിരുന്നു.

പിറ്റേന്ന് ഇഫ്താറിന്റെ സമയത്ത് കുറച്ച് ഓറഞ്ചും വാങ്ങിയാണ് ഞാനവരുടെ മുറിയിലെത്തിയത്. അതു കണ്ടയുടനെ അവര്‍ മൂവരും ചേര്‍ന്ന് എന്നെ സ്നേഹത്തില്‍ ശാസിച്ചു. മേലില്‍ ഇങ്ങനെ സാധനങ്ങളൊും വാങ്ങി വരരുതെന്നും താങ്കള്‍ ഞങ്ങളുടെ അതിഥിയാണെന്നും അവര്‍ ഒരു വിധത്തില്‍ എന്നെ പറഞ്ഞു മനസ്സിലാക്കി.

വിവിധ തരത്തിലുള്ള അറേബ്യന്‍ വിഭവങ്ങള്‍. ഒപ്പം ഉത്തിരേന്ത്യന്‍ രുചിഭേദങ്ങളുടെ എണ്ണക്കൊഴുപ്പ്. ഒരുമിച്ചിരുന്ന് വലിയൊരു തളികയില്‍ നാലുപേരും കൂടി സ്നേഹവും കൂട്ടിക്കുഴച്ച്…

ചില ദിവസങ്ങളില്‍ അറേബ്യന്‍ വിഭവങ്ങളുണ്ടാവില്ല. പക്ഷെ, പഴവര്‍ഗ്ഗങ്ങളും സര്‍ബ്ബത്തും സബ്ജിയുമൊക്കെയായി മറ്റു വിഭവങ്ങളുടെ അഭാവം മുഴച്ചു നില്‍ക്കാതെ ഇഫ്താറുകള്‍ അവിസ്മരണീയമായി.
റമദാന്‍ പകുതിയായപ്പോഴേക്കും സ്പോസര്‍ ജോലി ആവശ്യാര്‍ത്ഥം ജിദ്ദയിലേക്ക് പോവുകയാണെ് പറഞ്ഞു ഒരു ദിവസം വന്നു. എനിക്ക് പെരുന്നാളിനണിയാന്‍ രണ്ടു പാന്റും രണ്ടു ഷര്‍ട്ടും ഒരു ഷൂവുമൊക്കെ വാങ്ങി തന്നു. വലിയ സന്തോഷത്തോടെയാണ് അദ്ദേഹം യാത്ര പറഞ്ഞ് പിരിഞ്ഞത്.

എണ്ണിത്തീരും പോലെ വ്രതദിനങ്ങള്‍ എത്ര പെട്ടെന്നാണ് കൊഴിഞ്ഞു വീണത്. നോമ്പിന്റെ അവസാന ദിവസം.
അന്ന് കുറേ ദിവസത്തിന് ശേഷം അറേബ്യന്‍ ഒട്ടകമന്തിയായിരുന്നു പ്രത്യേക വിഭവം.
റഫീഖ്സാബ്.. എങ്ങനെയുണ്ടായിരുന്നു നമുക്കൊപ്പമുള്ള ഇഫ്താര്‍.
നജീര്‍ഷായുടെ ചോദ്യം.

നന്നായിരുന്നു.
ഒറ്റവാക്കെങ്കിലും എന്റെ സന്തോഷം മുഴുവന്‍ ആ മറുപടിയില്‍ ഉണ്ടായിരുന്നു.

നിങ്ങള്‍ പുതിയ ആളല്ലേ.. ഇവിടുത്തെ രീതികളൊക്കെ പഠിച്ചു വരുന്നതല്ലേയുള്ളൂ. നിങ്ങളുടെ കഫീല്‍ നല്ല മനുഷ്യനാ.. ഞങ്ങള്‍ക്ക് പല സഹായങ്ങളും ആ മനുഷ്യന്‍ ചെയ്തു തന്നിട്ടുണ്ട്. പക്ഷെ, ആദ്യ ദിവസങ്ങളില്‍ മാത്രമേ ഇഫ്താറിന് അവിടുന്ന് ഭക്ഷണം എത്തിയിരുന്നുള്ളൂ. ആ വീട്ടില്‍ ചില ദിവസങ്ങളില്‍ ആരുമുണ്ടാവില്ല. അവര്‍ക്കെവിടെയെങ്കിലും വിരുന്നും മറ്റും കാണും.
ഞാന്‍ എന്തു പറയണമെറിയാതെ നജീര്‍ഷായുടെ കണ്ണിലേക്ക് നോക്കി നിന്നു.
പക്ഷെ താങ്കളുടെ സ്പോസറുടെ വാക്കുകള്‍ ലംഘിക്കുതെങ്ങനെ. ഞങ്ങളുടെ കഫീലിനേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം അദ്ദേഹത്തെയാണ്. നല്ലൊരു മനുഷ്യനാണയാള്‍.
നജീര്‍ഷായുടെ വാക്കുകള്‍ എറെ സന്തോഷിപ്പിച്ചു. ‘ഹര്‍ഷപുളകിതനായി’ എന്നു വേണമെങ്കില്‍ പറയാം.
കഫീല്‍ പറഞ്ഞേല്‍പ്പിച്ചു എന്ന ഒറ്റക്കാരണത്താല്‍ യാതൊരു വിഷമവുമറിയിക്കാതെ ഒരു നോമ്പുകാലം മുഴുവന്‍ എന്നെ വിരുന്നൂട്ടിയ, മുന്‍പരിചയമൊുമില്ലാത്ത ആ സുഹൃത്തുക്കളെ പിന്നീടുള്ള എല്ലാ ഇഫ്താര്‍ നേരങ്ങളിലും ഞാനോര്‍മിക്കാറുണ്ട്.

അവര്‍ പ്രവാസം മതിയാക്കി സ്വന്തം മണ്ണിലേക്ക് തിരിച്ചു 
പോയിട്ട്  കാലമേറെയായിരിക്കുന്നു.
എന്നാലും എന്റെ ഓര്‍മയില്‍ ആ മുഖങ്ങള്‍ മങ്ങാതെ നില്‍ക്കുന്നു.

ചില മനുഷ്യര്‍ അങ്ങനെയാണ്.
സ്വന്തം കര്‍മ്മകാണ്ഡത്തില്‍ ചിലതൊക്കെ അവശേഷിപ്പിച്ചേ അവര്‍ പ്രവാസത്തില്‍ നിന്നും, അല്ലെങ്കില്‍ ജീവിതത്തില്‍ നിന്നും മടങ്ങുകയുള്ളൂ.

***************************************

മലയാളിവിഷൻ ഓൺലൈൻ പത്രം 

Published: June 1, 2017
 
http://www.malayaleevision.com/2017/06/01/chila-manushyar-anganeyan/

Sunday, April 23, 2017

ഒളിഞ്ഞുനോട്ടം



ളിഞ്ഞുനോട്ടം
ഉദാത്തമായതും അന്യം നിന്നുപോവാത്തതുമായ
കലയെന്നാണ് ചരിത്രം പറയുന്നത്.

ചരിത്രം ആരാണ് നിർമ്മിച്ചെടുക്കുന്നതെന്നും
പൊളിച്ചടുക്കുന്നതെന്നുമുള്ള ചോദ്യം ഞാനും നിങ്ങളും
അബദ്ധത്തിൽ പോലും ചോദിച്ചേക്കരുത്.

പൊൻവെയിൽ നേരത്ത്
ചാറ്റൽ മഴയുണ്ടാവരുതെന്നാണ്
സദാചാരക്കമ്മിറ്റിയുടെ പുതിയ താക്കീത്.

കാരണം,
മഴയും വെയിലും ഒന്നിച്ചു തിമിർക്കുമ്പോൾ
കുറുക്കൻ കല്യാണം കഴിക്കുമത്രെ!
ഈ രീതിയിലാണോ കുറുക്കന്റെ കല്യാണമെന്ന്
ചാനൽചർച്ചയിൽ തീരുമാനമാവാത്തൊരു
വാചകക്കസർത്ത്.

ചവച്ചു ചവച്ച് മോണ വേദനിച്ചാലും
തുപ്പാനും ഇറക്കാനും കഴിയാതെ
ഓരോ വാർത്താ ബുള്ളറ്റിനിലും
എത്ര വിധ ഇറച്ചിക്കഷ്ണങ്ങളാണ്
എന്റെയും നിങ്ങളുടെയും വായിലേക്കവർ നിത്യേന
ചുരുട്ടിത്തിരുകുന്നത്.

മൂന്നുദിവസം മുമ്പത്തെ ലൈവ് ചർച്ച
സ്വീകരണമുറിയും കുഞ്ഞുസ്‌ക്രീനും തീ പടർന്നൊടുക്കം
മാഞ്ഞു മറഞ്ഞതെങ്ങനെയെന്ന്
ഓർക്കുന്നുണ്ടോ ഞാനും നിങ്ങളും..

മറവിയുടെ മഞ്ഞുമറയിലേക്ക് ഇനിയുമേറെ വരും
കാതും നെഞ്ചും പൊള്ളിക്കുന്ന വർത്തമാനങ്ങൾ

മറവി വല്ലാത്തൊരനുഗ്രഹമാണ്.
മറവി ഉത്തമമായൊരു ഔഷധമാണ്
അതുകൊണ്ടാണല്ലോ വാർത്തകളിലെ തീമണം
ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും ഞാനും നിങ്ങളും
വിസ്മരിക്കുന്നത്.

ഇനി നമുക്ക് ചെയ്യാൻ പറ്റുന്ന സൂത്രമിതാണ്.
കണ്ണുകൾ പൊത്താം.. കാതുകൾ മൂടാം.
ചുണ്ടിനു മീതെ വിരലൊട്ടിച്ചു നിർത്താം.
ഇനിയുമൊരുപാട് കാണാനും കേൾക്കാനുമുണ്ടല്ലോ
ശബ്ദചിത്രങ്ങളും ചിത്രമില്ലാ ശബ്ദങ്ങളും.


********************************