Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, August 15, 2018

സ്വാതന്ത്ര്യ ദിനം



അന്നൊരു പാതിരാ നേരത്തുദിച്ചു സ്വാതന്ത്ര്യത്തിൻ നവസൂര്യൻ 
വെള്ളിവെളിച്ച പ്പാരിന്നഴകായി പാറിവിളങ്ങി പുതുശോഭ 
ആളൊഴിഞ്ഞൊരു വീഥി പ്രകാശത്തിൽ നിവരുന്നു 
ആയിരങ്ങളന്നേരം പ്രാർത്ഥനയിൽ കൺചിമ്മുന്നു 

ദേശത്തിന്നഭിമാനം കാക്കാൻ വീരമൃത്യു പൂകിയ യോദ്ധാക്കൾ 
ആകാശദേശത്തിരുന്നവർ ചിരി തൂകി മൂവർണ്ണ പതാകയിൽ കൈതൊട്ടു 
എൻ രാജ്യമെൻ സോദരർ ... എന്റെ നിലാവും സ്വർഗ്ഗതുല്യമായൊരു മണ്ണും 
ഇതെന്റെ ദേശമിതെന്റെ ഭാഷയും, ഇതെന്റെ ജീവനിൻ സംഗീതസൗഭഗം 

ഇനി, നിങ്ങൾ നിർമ്മിക്കും ദേശത്തി ൻ ഭൂപടം
ഇനി മാറ്റിയെഴുതിക്കും നന്മ തന്നക്ഷരപ്പെരുമകളോരോന്നും 
മനുഷ്യരെ പലചതുരപ്പൊത്തിൽ ഒളിപ്പിക്കും 
ഒടുക്കം നിങ്ങളവർക്കായ് മുതലക്കണ്ണീരൊലിപ്പിക്കും 

ഇല്ല, ഞങ്ങൾ തോറ്റൂ തരില്ല, ജീവൻ വെടിഞ്ഞും ജയിക്കാൻ പ്രയത്നിക്കും ആശയായ് കൺമുമ്പിൽ തെളിയുമാം ജീവതേജസ്സ്‌ പിന്നെയും 
സ്വാതന്ത്ര്യമാണമൃതമെന്നോതിക്കൊണ്ടങ്ങനെ...
വട്ടക്കണ്ണട, പല്ലില്ലാത്തൊരു ചിരി, 
നിറമില്ലാകാഴ്ചയായ് വടികുത്തി നീങ്ങുന്നു 

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെജീവിതം 
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം..
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെജീവിതം 
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം...!

********************************************************* 

Wednesday, March 28, 2018

ഭക്ഷണോത്സവം



വിശപ്പ് എന്ന വാക്ക്
ഒരു സത്യം തന്നെയാണ്.

വിശപ്പിന്റെ പ്രതീകങ്ങൾ
നമ്മുടെ വാർത്തകളിൽ നിറയുന്നുണ്ട്.

നമ്മളറിയാതെ അനേകം 'മധു'മരണങ്ങൾ
നാടിന്റെ മുക്കുമൂലകളിലെവിടെയൊക്കെയോ
വെള്ളത്തുണി മൂടി മായുന്നുണ്ട്.

ഭക്ഷണമെന്നത് പശിയാറ്റാനുള്ള 
ഉപാധി എന്നതിൽ നിന്ന്
അത്, ധൂർത്തിന്റെയും
പൊങ്ങച്ചത്തിന്റെയും പ്രതീകമായി
മാറുന്നു.

ആ മാറ്റത്തിന്റെ അടയാളങ്ങളിൽ ഒന്നാണ്
ഭക്ഷണോത്സവം.

 അതേ..ന്നേ ...  ഫുഡ്‌ ഫെസ്റ്റിവൽ!!!

*************************************

Sunday, April 23, 2017

ഒളിഞ്ഞുനോട്ടം



ളിഞ്ഞുനോട്ടം
ഉദാത്തമായതും അന്യം നിന്നുപോവാത്തതുമായ
കലയെന്നാണ് ചരിത്രം പറയുന്നത്.

ചരിത്രം ആരാണ് നിർമ്മിച്ചെടുക്കുന്നതെന്നും
പൊളിച്ചടുക്കുന്നതെന്നുമുള്ള ചോദ്യം ഞാനും നിങ്ങളും
അബദ്ധത്തിൽ പോലും ചോദിച്ചേക്കരുത്.

പൊൻവെയിൽ നേരത്ത്
ചാറ്റൽ മഴയുണ്ടാവരുതെന്നാണ്
സദാചാരക്കമ്മിറ്റിയുടെ പുതിയ താക്കീത്.

കാരണം,
മഴയും വെയിലും ഒന്നിച്ചു തിമിർക്കുമ്പോൾ
കുറുക്കൻ കല്യാണം കഴിക്കുമത്രെ!
ഈ രീതിയിലാണോ കുറുക്കന്റെ കല്യാണമെന്ന്
ചാനൽചർച്ചയിൽ തീരുമാനമാവാത്തൊരു
വാചകക്കസർത്ത്.

ചവച്ചു ചവച്ച് മോണ വേദനിച്ചാലും
തുപ്പാനും ഇറക്കാനും കഴിയാതെ
ഓരോ വാർത്താ ബുള്ളറ്റിനിലും
എത്ര വിധ ഇറച്ചിക്കഷ്ണങ്ങളാണ്
എന്റെയും നിങ്ങളുടെയും വായിലേക്കവർ നിത്യേന
ചുരുട്ടിത്തിരുകുന്നത്.

മൂന്നുദിവസം മുമ്പത്തെ ലൈവ് ചർച്ച
സ്വീകരണമുറിയും കുഞ്ഞുസ്‌ക്രീനും തീ പടർന്നൊടുക്കം
മാഞ്ഞു മറഞ്ഞതെങ്ങനെയെന്ന്
ഓർക്കുന്നുണ്ടോ ഞാനും നിങ്ങളും..

മറവിയുടെ മഞ്ഞുമറയിലേക്ക് ഇനിയുമേറെ വരും
കാതും നെഞ്ചും പൊള്ളിക്കുന്ന വർത്തമാനങ്ങൾ

മറവി വല്ലാത്തൊരനുഗ്രഹമാണ്.
മറവി ഉത്തമമായൊരു ഔഷധമാണ്
അതുകൊണ്ടാണല്ലോ വാർത്തകളിലെ തീമണം
ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും ഞാനും നിങ്ങളും
വിസ്മരിക്കുന്നത്.

ഇനി നമുക്ക് ചെയ്യാൻ പറ്റുന്ന സൂത്രമിതാണ്.
കണ്ണുകൾ പൊത്താം.. കാതുകൾ മൂടാം.
ചുണ്ടിനു മീതെ വിരലൊട്ടിച്ചു നിർത്താം.
ഇനിയുമൊരുപാട് കാണാനും കേൾക്കാനുമുണ്ടല്ലോ
ശബ്ദചിത്രങ്ങളും ചിത്രമില്ലാ ശബ്ദങ്ങളും.


********************************


Tuesday, August 30, 2016

കാട്




മഞ്ഞമലയുടെ ചോട്ടിൽ നെടുനീളെ
പച്ചനിറമുള്ള കാടുണ്ട്.
മഞ്ഞമലയുടെ ചോട്ടിൽ നെടുനീളെ
പച്ചനിറമുള്ള കാടുണ്ട്.

മഞ്ചാടിക്കുന്നുകൾ കാവല് നിൽക്കണ
മണ്ണിൻമണമുള്ള കാടുണ്ട്.
മഞ്ചാടിക്കുന്നുകൾ കാവല് നിൽക്കണ
മണ്ണിൻമണമുള്ള കാടുണ്ട്.

കാടിന്റെയുള്ളില് കരള് കുളിർപ്പിക്കും
തെളിനീരൊഴുകുന്ന തോടുണ്ട്
തോട്ടുവക്കത്തൊരാൽ മരമുണ്ട്
തോട്ടിൽ പുളയ്ക്കുന്ന മീനുണ്ട്.

കാട് ചിരിക്കണ നേരത്ത് മലയണ്ണാൻ
സ്വപ്നം കണ്ട് ഉറങ്ങുന്നേ..
കാട് കരയുന്ന നേരത്ത് മൂങ്ങകൾ
തണുപ്പിൽ മുഖം പൊത്തിക്കരയുന്നു

ചീവീടും ചെമ്പോത്തും മാനും കുറുക്കനും
പാമ്പും പഴുതാര പുൽച്ചാടി..
കരിയിലച്ചോട്ടിൽ അന്നം തെരയുന്ന
പേരറിയാ പ്രാണി മുക്കോടി

കാട്ടിൽ മഴയുണ്ട് വെയിലുണ്ട് മഞ്ഞുണ്ട്
കാടുണ്ടേൽ നാടുണ്ട് ജീവനുണ്ട്
കാടുണ്ടേൽ നാടുണ്ട് ഞാനുണ്ട് നീയുണ്ട്
പൂവും പ്രകാശവും കാറ്റുമുണ്ട്

കാട് പിഴുത് നീ നാട് പണിയുമ്പോൾ
ഓർക്കുക നാമെന്നും കൂട്ടുകാരെ
കാടില്ലേൽ നാടില്ല ഞാനില്ല നീയില്ല
പൂവും പ്രകാശവും കാറ്റുമില്ല
പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.

കാട് പിഴുത് നീ നാട് പണിയുമ്പോൾ
ഓർക്കുക നാമെന്നും കൂട്ടുകാരെ
കാടില്ലേൽ നാടില്ല ഞാനില്ല നീയില്ല
പൂവും പ്രകാശവും കാറ്റുമില്ല
പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.

പൂവും പ്രകാശവും കാറ്റുമില്ലെങ്കിലോ
മണ്ണിതിൽ പ്രാണനിൻ വർണ്ണമില്ല.


***********************************************************


Thursday, June 9, 2016

പുണ്യം



സർവ്വം രചിച്ച നാഥാ..
നിൻ കൃപാകടാക്ഷങ്ങൾക്കായി
ശിരസ്സു നമിക്കുന്നേൻ

സൂര്യൻ കത്തും പകലുകളിൽ
ദാഹാർത്തരായ്
നിൻ കനിവിനായി
മനസ്സ് കൊണ്ടൊരു നേർച്ച

പകൽ മായുന്നു
പടിഞ്ഞാറ് മാനം
രക്തപങ്കിലമാവുന്നു

നാഥാ.. നീയാണ് ശ്രേഷ്ടൻ..
 നീയാണ് ശ്രേഷ്ടൻ.

ഭൂമിയിലും ആകാശത്തിലും
നിൻ നാമം പ്രതിദ്ധ്വനിക്കുമ്പോൾ
ഒരു കവിൾ ദാഹജലം മതി
ഒരു നുള്ള് മധുരം മതി
വ്രത സാക്ഷാത്കാര നിറവിൽ
എന്റെ ഹൃദയം തണുക്കാൻ

എനിക്കും
മുമ്പേ വന്നു പോയവർക്കും
ഇനി വരാനിരിക്കുന്നവർക്കും
ഈ തപസ്യ ഒരനുഗ്രഹം
ഉള്ളും പുറവും
വിശുദ്ധിയുടെ മലരുകളാൽ
അലംകൃതമാവുന്നു

നാഥാ..
സർവ്വവും നിന്നിലർപ്പിച്ച്
ഓരോ വിശ്വാസിയും
ധന്യരാവുന്ന വേള
ഇത്, പുണ്യം പൂക്കും
റമദാൻ മാസം.

****************************** പ്രവാസി രിസാല, ജൂൺ ലക്കം - 2016

**************************************************************************

Friday, April 22, 2016

കടൽദൂരം






ആർത്തി മൂത്ത് ഇടിച്ചു നിരത്തിയ 
മലകളത്രയും

സ്വയം മറന്നു മലിനമാക്കിയ 
പുഴകളത്രയും

അഹന്തയിൽ പിഴുതെറിഞ്ഞ 
പച്ചപ്പുകളത്രയും

മണ്ണിലേക്ക് തിരിച്ചു വരണമെന്ന് 
കരളു കലങ്ങി പ്രാർഥിക്കും മുമ്പേ 
ഓർക്കണമായിരുന്നു.

മുമ്പേ നടന്നു തീർത്ത കടൽദൂരം
മൺതരികൾക്ക് മീതെ ആയിരുന്നെന്ന്.

കണ്ണാടിക്കല്ലുകൾ പാകിയ വഴികൾ
വിരൽ പിടിച്ചു നടത്തിക്കുന്നത് 
വേനൽദ്വീപിലേക്കായിരിക്കുമെന്ന്..


**************************************

Friday, August 7, 2015

സങ്കടമുനമ്പിലെ സായാഹ്നം





ദൂരെദിക്കില്‍ നിന്നുള്ള
വഴിഞരമ്പുകള്‍ ഒന്നായിത്തീരുന്നത്
പണ്ട് ആരോ സങ്കടമുനമ്പെന്ന്
പേര് ചൊല്ലിയ ഈ സ്നേഹത്തെരുവില്‍.

തൊഴില്‍ ക്യാമ്പിന്റെ മുഷിവുടക്കാന്‍
മണല്‍വീഥിയും താണ്ടി
അവര്‍ കിതച്ചെത്തും
യൗമുല്‍ വെള്ളിയുടെ സായാഹ്നത്തില്‍.

തെരുവ് അന്നേരം അവരെ വരവേല്‍ക്കാന്‍
ചമഞ്ഞൊരുങ്ങിയിട്ടുണ്ടാകും.
അത്തറിന്റെ കുപ്പിയും
വില കുറഞ്ഞ കുപ്പായവും
ചാന്ത്, ചെരിപ്പ്, മൊബൈല്‍ ഫോണ്‍..
വാച്ച് എല്ലാമെല്ലാം പാതയ്ക്കിരുവശവും
നി രത്തിവെച്ച് കച്ചവടക്കണ്ണുകള്‍
അവരെ വെളുത്ത ചിരിയോടെ
വരവേല്‍ക്കും.
കട കാലിയാക്കുകയാണെന്ന്
വലിയ സത്യമെഴുതിയ
ഡിസ്കൌണ്ട് സെയില്‍ ബോര്‍ഡ് വെച്ച്
ആയിയേ ഭായീന്നും, സതീഖേ നോക്കെന്നും
ഫദ്ദല്‍ സദീഖ്.. ഫദ്ദല്‍ സദീഖെന്നും
മുറിയന്‍ഭാഷയില്‍ കെഞ്ചും.

നാടും വീടും വിട്ട
വിരഹക്കണ്ണുകളിലെ നിറം
കെട്ടുപോയില്ലെന്നറിയാന്‍
അവര്‍ പൂര്‍വ്വ  സൗഹൃദങ്ങളെ തിരയും.

ആഴ്ചച്ചന്തയില്‍ ഒറ്റപ്പെട്ടവന്റെ
അന്ധാളിപ്പോടെ ചിലര്‍
വലിയ ഒന്നുപോലെ നഗരക്കലമ്പല്‍
നോക്കി നില്‍ക്കും.
മറ്റുചിലര്‍ കൂട്ടംകൂടി നിന്ന്
പുക തിന്നുകയും ബാക്കിയുള്ളത്
മൂക്കിലൂടെ ആകാശത്തേക്ക്
ശര്‍ദ്ദിക്കുകയും ചെയ്യും.

വിഷാദങ്ങളും ദുഃഖവും പറഞ്ഞു തീര്‍ക്കുകയും
ബൂഫിയയ്ക്കുള്ളിലെ ചായക്കടല്‍
കുടിച്ചു വറ്റിക്കുകയും ചെയ്ത്
ആളൊഴിഞ്ഞ ഗല്ലിയില്‍ കുന്തിച്ചിരുന്ന്
പേമാരി പോലെ മൂത്രമൊഴിച്ച്
അടുത്ത ഒരാഴ്ചയിലേക്കുള്ള അരിയും തക്കാളിയും
പുകയിലയും ബീഡിയും വാങ്ങി
ഇറങ്ങിവന്ന മാളങ്ങളിലേക്ക്
തിരികെപ്പോകാന്‍ വിറളി പിടിക്കും.

അന്നേരം മാലിന്യക്കുന്നുകള്‍
ഇരുമ്പ്കൊട്ടയിലേക്ക് കോരി നിറച്ച്
നഗരം വെടിപ്പാക്കാന്‍
മഞ്ഞക്കുപ്പായക്കാര്‍ ഇറങ്ങിയിട്ടുണ്ടാകും.


* * *

                                                                              ഗൾഫ് രിസാല, 2015 ആഗസ്റ്റ്‌ ലക്കം


********************************************************************************

Sunday, February 22, 2015

ഭയം




ബാല്യത്തില്‍ കാക്കയെ
പേടിയായിരുന്നു.
എന്നിളംകയ്യില്‍ നിന്നും
അപ്പക്കഷ്ണം കൊത്തിപ്പറക്കുന്ന
കറുത്ത നാശത്തെ വെറുപ്പായിരുന്നു.

മുറ്റത്തിന്നപ്പുറത്ത് നിന്നും
കുരച്ചു തുള്ളുന്ന തെണ്ടിപ്പട്ടികള്‍
കുട്ടിക്കാലത്തെ ഭീതികളില്‍ ചിലത്.

നെറ്റിയിലുമ്മ വെയ്ക്കും
മഴത്തുള്ളിക്കിലുക്കം ഇഷ്ടമായിരുന്നു.
എങ്കിലും,
ഇടിമുഴക്കം.. മിന്നല്‍പിണറുകള്‍
മസ്സിനുള്ളില്‍ ആധിയായ്
ദുന്ദുഭിനാദമുയര്‍ത്തുമ്പോള്‍
നേർത്ത താരാട്ടിന്റെ ഈണം..
അമ്മയുടെ സാന്ത്വന  സ്പര്‍ശം.

പിന്നീടെപ്പോഴാണ്
പേടിയുടെ മഞ്ഞുമലകള്‍
തകര്‍ന്നലിഞ്ഞത്.

കാക്കയൊരു സാധുജീവിയെന്നും
കുരയ്ക്കും പട്ടി കടിക്കില്ലെന്നുമുള്ള
ആശ്വാസങ്ങളില്‍ മനസ്സമര്‍ന്നപ്പോള്‍
ഉത്കണ്ഠയുടെ പുതുനാളങ്ങള്‍
ഉള്ളമെരിയ്ക്കുന്നു.

കണ്ണില്‍ പകയുമായി
തിളങ്ങുന്ന മൂര്‍ച്ചകള്‍
മണ്ണിനു  മേലെ അതിരുകള്‍ തീര്‍ക്കുമ്പോള്‍
ഇനി ഞാന്‍ ഭയക്കേണ്ടത്
എന്നെത്തന്നെയെന്നുള്ള
തിരിച്ചറിവുകളില്‍...?


*********************************************************************

Monday, November 10, 2014

ലേബര്‍ക്യാമ്പില്‍ നിന്ന്...





ഇരുട്ട് കത്തുന്ന അതിരുകളാണ്
ഓരോ ഇടനാഴിയുടെ അറ്റത്തും..

വിയര്‍പ്പും കണ്ണീരും
വിരഹവും പ്രതീക്ഷയുമൊക്കെ
പാടുവീഴ്ത്തിയ
നരച്ച ഭിത്തികളില്‍
മുമ്പേ നടന്നു മറഞ്ഞവര്‍
പ്രവാസത്തിന്റെ 
ഓര്‍മപ്പുസ്തകമായി
ഉള്ള് മുറിഞ്ഞു കോറിയിട്ട
വിറച്ച വാക്കുകളുമുണ്ട്.

എല്ലാ നെടുവീര്‍പ്പുകള്‍ക്കും
ഒരേ ഗന്ധമാണിവിടെ.
സകല സ്വപ്നങ്ങൾക്കും 
ഒരേ വര്‍ണ്ണമാണിവിടെ..
എന്നാലും,
വിവിധ ദേശങ്ങളുടെ
അടയാളങ്ങളാണ്
ഓരോ പാത്രങ്ങളിലും 
രുചിക്കൂട്ടുകളായി തിളയ്ക്കുന്നത്.

അന്നൊരിക്കല്‍,
ഉദയശങ്കര്‍ 
മുഖം മിനുക്കിയപ്പോഴാണ്
വിക്രംസിംഗ് സ്വന്തം കണ്ണാടി
ഷാരൂഖ്ഖാന്റെ ചിത്രമൊട്ടിച്ചു 
മറച്ചുവെച്ചത്.

വൈകിയെഴുന്നേറ്റ ജഹാംഗീര്‍
കുളിമുറിയുടെ വരിയറ്റത്ത് നിന്നും
കിതച്ചെത്തി, 
ധൃതിയില്‍ നേരമറിയാന്‍
ശ്യാമപ്രസാദിന്റെ ക്ളോക്കിലേക്ക്
രണ്ടുതവണ നോക്കിയപ്പോഴാണ്
അയാളത് തകരപ്പെട്ടിയുടെ
മറവിലേക്ക് നീക്കി വെച്ചത്.

ജോര്‍ജ്ജിന്റെ ക്ളീനിംഗ് ദിവസമാണ്
ആറുകിലോ തൂക്കമുള്ള കല്ലൊന്ന് 
വേസ്റ്റ്ബക്കറ്റില്‍ അമര്‍ത്തി
സലീം മറഞ്ഞുനിന്ന് ചിരിച്ചത്.

എല്ലാ നെടുവീര്‍പ്പുകള്‍ക്കും
ഒരേ ഗന്ധമാണിവിടെ.
സകല സ്വപ്നങ്ങൾക്കും  
ഒരേ വര്‍ണ്ണമാണിവിടെ..
എന്നാലും,
ഓരോരുത്തരും
ഓരോ ദ്വീപുകള്‍ പണിഞ്ഞ്
വാക്കുകള്‍ ഇരുട്ടിലൊളിപ്പിച്ച്
പ്രവാസമെന്നാല്‍ 
ഇങ്ങനെയൊക്കെയാണെന്ന്
സ്വയം നിരൂപിച്ച്,
ആള്‍ക്കൂട്ടത്തിനിടയില്‍ അങ്ങനെ..?

                                                                        (മലയാളം ന്യൂസ്, സണ്‍‌ഡേ പ്ലസ്‌ 09/11/2014)
•••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

Monday, June 16, 2014

സ്വപ്നങ്ങൾക്ക് പ്രവേശനമില്ല





ലോക 
കാൽപന്തു മാമാങ്കത്തിൽ
ഭാരതം പന്തുരുട്ടുന്നത്,

ത്രിവർണ്ണ പതാക  
ചന്തം വിരിയിക്കുന്നത്,
എന്റെ ദേശം മുഴുവൻ
ആനന്ദനൃത്തം ചവിട്ടുന്നത്...
കണ്ടു മുഴുമിക്കും മുമ്പേ,
മുറിഞ്ഞ സ്വപ്നത്തിന്റെ 
ഉറക്കച്ചടവിൽ
ചാനൽ വെട്ടത്തിലേക്ക് 
കണ്ണ് തുറന്നു.
പ്രതീക്ഷയുടെ 
കളിമൈതാനങ്ങളിൽ 
അന്യദേശത്തിന്റെ നിറങ്ങൾ
ദേഹം നിറയെ വാരിയണിഞ്ഞു
യുവത ആർത്തലയ്ക്കുന്നത്‌
കണ്ടു കണ്ടങ്ങനെ...

പിന്നെ, നിറം കെട്ട
വാർത്തകളിൽ 
നാട് വെന്തുരുകുന്നത്.
മാനം കീറിയ പെണ്‍ജന്മം 
മരക്കൈകളിൽ തൂങ്ങിയാടുന്നത്..

സ്വപ്നങ്ങൾക്ക് 
പ്രവേശനമില്ലെന്ന 
ബോർഡെഴുതി വെച്ച്
പിന്നെയും കണ്ണ് മൂടുമ്പോൾ
വാർത്താ മുനമ്പിൽ 
ഫ്ളാഷ് ന്യൂസായി 
കറുത്ത ചിത്രങ്ങൾ 
തെളിഞ്ഞു തെളിഞ്ഞങ്ങനെ...???

***********************************************************************
                                                                                                              (ചിത്രം കടപ്പാട്: ഗൂഗിൾ)

Tuesday, March 4, 2014

തെരുവിലെ ചോര


കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി
മെഗാ ഇവെന്റ്റ് 2014ന്റെ ഭാഗമായി നടത്തിയ 
കവിതാ മത്സരത്തിൽ (വിഷയം : തെരുവിലെ ചോര)
മൂന്നാംസ്ഥാനം കരസ്ഥമാക്കിയ കവിത






പുഴ വറ്റുന്ന കാലത്ത്
എന്റെ മുറ്റത്തും
തെരുവിലും, നടുറോഡിലും
ചോരയൊഴുകുന്നുണ്ട്.

കാറ്റില്‍
ചോര മണക്കുന്നുണ്ട്.
സ്ഹേത്തിന്റെ നനവിനു  പകരം
കണ്ണീരിന്റെ ആര്‍ദ്രതക്കപ്പുറം
ചോര കണ്ട നടുക്കം
ആരുടെ മുഖത്തും മിന്നുന്നില്ല.

ഇന്നലെ,
പൊരിവെയിലത്ത്
ഇരുചക്രത്തില്‍ നിന്നും
തെറിച്ച മിഥുനങ്ങള്‍
തല പൊളിഞ്ഞു ഉരുകിയപ്പോള്‍
മൊബൈല്‍ ക്യാമറയുടെ
ബട്ടണില്‍ വിരലമര്‍ത്താന്‍
ധൃതിപ്പെടുകയായിരുന്നു ഞാന്‍.

ഉള്ള് വിറയ്ക്കാതെ, കണ്ണ് ചിമ്മാതെ
കാഴ്ചയത്രയും
എന്റെ സംസാരയന്ത്രത്തിലേക്ക്
പകര്‍ത്തി
മത്സരയോട്ടത്തിന്റെ 
ഭവിഷ്യത്തിതിെരെ
നടുറോഡില്‍ കാര്‍ക്കിച്ചു തുപ്പി ഞാന്‍.

റെയില്‍പ്പാളത്തിലും
പൊതുനിരത്തിലും
ജനം  തിങ്ങുന്നിടത്തെല്ലാം
എത്ര പെണ്‍കരച്ചിലാണ്
ചോര തെറിപ്പിച്ചു ചിതറുന്നത്.

ചോരയെനിക്ക് അറുപ്പായിരുന്നു.
ചോരയെനിക്ക് ആധിയായിരുന്നു.

ഒടുവിലീ കറുത്ത കാലത്ത്
ചോരയില്‍ നനഞ്ഞ
ഒരു വേദനയെങ്കിലും
തെരുവില്‍ പിടഞ്ഞു കാണാതെ
ഉറക്കം വരാത്ത അവസ്ഥയാണെനിക്ക്.

തെരുവില്‍ ചോര
പറ്റിപ്പിടിച്ചിരിക്കുകയല്ല.

പുഴപോലെ ഒഴുകുകയാണ്!







Thursday, January 16, 2014

കറുത്ത പെട്ടിയും തൂക്കി അന്നൊരാൾ



ആകാശത്തിലുറങ്ങി
ഭൂമിയിലേക്ക് കണ്ണുതുറന്ന്
കറുത്ത പെട്ടിയും തൂക്കി
മുറ്റത്തേക്ക് കയറിയപ്പോള്‍
ഒട്ടേറെ കണ്ണുകളില്‍
സന്തോഷത്തിന്റെ തിളക്കം.

പെട്ടി തുറന്ന്
മകന് മൊബൈലും
മകള്‍ക്ക് സ്വര്‍ണ്ണമാലയും നല്‍കി
ഒന്നു ക്ഷീണമകറ്റാന്‍
തലയണയില്‍ മുഖമമര്‍ത്തിയ നേരം
പ്രണയമൂര്‍ത്തി വന്ന്
അധരങ്ങള്‍ നെറ്റിയില്‍ മുട്ടിച്ച്
എന്തേ എനിക്ക്
സമ്മാനപ്പൊതിയൊന്നുമില്ലേയെന്ന്
വെറുതെ പരിഭവം കാണിച്ചു.

നിനക്കു തരാള്ളനുള്ളതെല്ലാം
വെറുമൊരു പൊതിയ്ക്കുള്ളില്‍
ഒതുങ്ങില്ലെന്ന മന്ത്രം കാതിലിറ്റിച്ച്
ദേഹത്തലിയാന്‍ തുടങ്ങിയപ്പോള്‍
മക്കള്‍ വാതിലില്‍ താളംകൊട്ടുന്നു.

മടക്കയാത്രയുടെ ദിനം  വന്നു.
മക്കള്‍ നിറചിരിയോടെ
വീണ്ടും വരുമ്പോള്‍ എന്തെല്ലാം
വാങ്ങിവരാന്‍ പറയണമെന്ന
ആലോചനയില്‍ നിവരവെ
ഒരു കടലാസുപെട്ടിയില്‍, അവള്‍
കപ്പയും ചക്ക വറുത്തതും
അച്ചാറും പപ്പടവും
കുറേ മധുരവും പൊതിഞ്ഞു വെച്ചു.

പൊതിയാന്‍ കഴിയാത്ത
ഉള്ളിലെ തേങ്ങല്‍
എവിടെയോ ഒതുക്കിവെച്ച്
പുഞ്ചിരിമൊട്ടുകള്‍ പൊഴിച്ച്
അവളങ്ങനെ ..

കണ്ണീര് പെയ്തു വീഴും മുമ്പേ
മുറിയില്‍ നിന്നും
വിരഹത്തിലെ വെയില്‍ച്ചൂടിലേക്ക്
കാലിടറാന്‍ തുടങ്ങവേ
അവള്‍ സ്വന്തം ഹൃദയമെടുത്ത്
എന്റെ ചങ്കിനു  താഴെ ഒട്ടിച്ചുവെച്ചു.

പിന്നെ, ഇത്രമാത്രം..
ഇനി, നിങ്ങള്‍ തിരിച്ചെത്തും വരെ
ഞാനിവിടെ ഇരുട്ടത്താണ്.
ഇടയ്ക്ക് ഒരു നുറുങ്ങുവെട്ടമാവുന്നത്
നിങ്ങളുടെ സ്നേഹത്തിന്റെ
നക്ഷത്രത്തുണ്ടുകളാണ്.


••••••••••••••••••••••••••••••••••••••

Tuesday, October 15, 2013

ഒരു പുഞ്ചിരിദൂരം



മരണം,
വേദനയുടെയോ
ആശ്വാസത്തിന്റെയൊ
രക്ഷപ്പെടലിന്റെയൊ?
നിര്‍വ്വചനം  അസാധ്യം.

ഈ തണല്‍
വെറുമൊരിടത്താവളം.
ഇവിടെയിരുന്നാണ്
ഓരോരുത്തരും
പരസ്പ്പരം കലഹിക്കുന്നത്.
ചിലര്‍
മണ്ണില്‍ നരകം തീര്‍ക്കുന്നത്.

ജീവിതത്തിനും
മരണത്തിനുമിടയ്ക്കുള്ള
അകലം
ഒരു പുഞ്ചിരിദൂരമെന്ന്
തിരിച്ചറിയുന്നവര്‍ക്ക്
ആകാശത്തിന്റെ വെളിച്ചം
മായ്ക്കാനും
മണ്ണില്‍ കറുപ്പ് നിറയ്ക്കാനും
മനസ്സു വരില്ല!


ചന്ദ്രിക ദിനപത്രം 26/01/2013
ചിത്രം കടപ്പാട്: Google
**********************************************************************************

Thursday, August 22, 2013

ഒരു നാള്‍



മണ്ണില്‍,
പുഴ വറ്റി മരിക്കുന്നുവെന്ന്
കവികള്‍ അലറുന്നത്
വെറുതെ...!

കിടപ്പാടം
അറിയാതൊരു നാള്‍
ആരോ പിഴുതെടുക്കുമ്പോള്‍..
വയറൊട്ടി
പൈതങ്ങള്‍
തൊള്ള പൊളിക്കുമ്പോള്‍
കിനാവ് കാണാന്‍
കെല്‍പ്പില്ലാത്ത
കണ്ണീര്‍ക്കോലങ്ങളുടെ
മുറ്റത്ത്
ഹൃദയം കീറിയൊഴുകുന്ന
നനവ്
പുഴയായ്
കുത്തിയൊലിക്കുന്നു.

അന്നേരം..
മണ്ണില്‍, പുഴ വറ്റി
മരിക്കുന്നുവെന്ന്
കവികള്‍ അലറുന്നത്
വെറുതെ...!


**************************
                                                                                                               ചിത്രം കടപ്പാട്: ഗൂഗിൾ.

Saturday, August 3, 2013

ഓലവീട്



ഓല മേഞ്ഞ വീട്..
മഴ പെയ്യുമ്പോള്‍ കാറ്റ് വീശുമ്പോള്‍..
നെഞ്ചിടിപ്പില്ലാതെ
ഉറങ്ങാന്‍ കഴിയാറില്ല.

ഓല മേഞ്ഞ വീട്... ഓലവീട്..
വര്‍ഷത്തില്‍ മേയണം.. ചിതലിനെ ഭയക്കണം..
ചെറ്റ മാന്താന്‍ വരുന്ന തെമ്മാടികളെ തുരത്തണം..
ഉറക്കത്തില്‍ ഞെട്ടുന്നു..

തറയും മൂലയും കല്ലില്‍ പണിയാന്‍ മോഹം..
കല്ലിലുയര്‍ന്നപ്പോള്‍ മുകളില്‍ ഓട് പാകണം..
ഉറങ്ങാതെ മനക്കണക്കുകള്‍..

തേങ്ങ വീണ് ഓട് നുറുങ്ങുന്നു..
ഓടിളക്കിക്കേറുന്ന കള്ളനെ കാതോര്‍ക്കുന്നു..
പട്ടികയ്ക്കും കഴുക്കോലിനും  ഒടിവുകള്‍ വീഴുന്നു..
ഉറക്കം ഭയത്തിനു വഴിമാറുന്നു.

ടെറസിട്ട വീടാണ് താമസയോഗ്യം..
അതിനൊരു പത്രാസ് വേറെ..
എന്നാല്‍..!
എന്തൊരു വിങ്ങലാണ്..
അടഞ്ഞ മുറികള്‍ തുറക്കുമ്പോള്‍
ചുടുകാറ്റ് പെയ്യുന്നു..
പിന്നീട്..
മഴ പെയ്യുമ്പോള്‍
മേല്‍ക്കൂരയുടെ  മൂലകളില്‍ കിനിച്ചില്‍..
അടഞ്ഞ വാതിലിനുള്ളില്‍
മുഖമൊളിപ്പിച്ചിരിക്കുമ്പോള്‍
ഒന്നുമറിയുന്നില്ലൊന്നും..

മഴയുടെ സംഗീതം.. കാറ്റിന്റെ രാഗസുധ..
തണുപ്പിന്റെ രാരീരം..
ഒന്നുമറിയുന്നില്ലൊന്നും..!

ഇതൊന്നുമറിയാതെ
ഇതൊന്നുമില്ലാതെ 
രാവും പകലും ഉറങ്ങാന്‍ കഴിയാതെ..
വീടെന്ന് കേള്‍ക്കുമ്പോള്‍
പേടിയാണെനിക്കിന്ന്...
വീടെന്ന് കേള്‍ക്കുമ്പോള്‍
പേടിയാണെനിക്കിന്ന്..?




ഗൾഫ് മാധ്യമം  ചെപ്പ്, 2013 ആഗസ്റ്റ്‌ 2 വെള്ളിയാഴ്ച.


Saturday, June 22, 2013

പുഴയുടെ കഥ

ഫേസ്ബുക്ക്  വാസ്തവം ഗ്രൂപ്പ് നടത്തിയ
കവിതാ മത്സരത്തിൽ സമ്മാനാർഹമായ കവിത
പ്രിയപ്പെട്ട വായനക്കാർക്കായി ഇവിടെ ചേർക്കുന്നു
ഒരിക്കൽ പുഴ
കരയോട് ചോദിച്ചു..
നിനക്കെന്റെ കഥ കേൾക്കണോ..

നിനക്ക് തിരക്കല്ലെ..
കര പരിഭവം ഭാവിച്ചു.

കാലം വീണ്ടുമൊഴുകി,
പുഴ പോലെ..

ഒടുവിൽ,
വിങ്ങലടക്കി
മണ്ണിനടിയിൽ പുഴ
ഒതുങ്ങിയൊടുങ്ങു മ്പോൾ
കര കഥ പറയാൻ തുടങ്ങി..

പണ്ടു പണ്ട്.. ഇവിടെയൊരു
പുഴയുണ്ടായിരുന്നു.
 ***********************

https://www.facebook.com/photo.php?fbid=10151657883734658&set=gm.514299878617430&type=1&theater

Tuesday, February 26, 2013

വിരല്‍




തളികയില്‍ പരത്തിയ 
അരിമണികള്‍ക്കു മുകളില്‍
ആദ്യാക്ഷരം കുറിക്കാന്‍
ഗുരുനാഥനു നീട്ടുമ്പോള്‍
അമ്മ അച്ഛനോട് മുഖം ചുളിച്ചത്
മോതിരമില്ലാത്തതിനാലെന്ന്
പിന്നീട് അമ്മയില്‍ നിന്നറിഞ്ഞത്.

അച്ഛന്‍റെ കൈത്തുമ്പില്‍
തൂങ്ങി നടക്കുമ്പോള്‍
അറ്റം വിയര്‍പ്പില്‍ നനഞ്ഞത്.
   
വല്ല്യേട്ടനും കൊച്ചേച്ചിയും
കണ്ണുരുട്ടുമായിരുന്നു.
വായിലിട്ട് നുണയുമ്പോള്‍..
               
വിസ്മയങ്ങള്‍
കണ്‍മുമ്പിലാടുമ്പോള്‍
മൂക്കത്ത് വെച്ചത്.

സത്യം കാഴ്ചവെട്ടത്ത് വീണ്
മരിക്കുമ്പോള്‍
നെറികേടിന് നേരെ ചൂണ്ടിയത്.

പ്രണയിനിയുടെ അധരത്തില്‍ തൊട്ടത്.

ഉറക്കമില്ലാത്ത രാത്രികളില്‍
മൂട്ടകളെ കാലപുരിയ്ക്കയച്ചത്.

ഓലമറയിലിരുന്ന് ആരും കാണാതെ
ലഹരിയ്ക്കൊപ്പം നാവില്‍
എരിവ് പുരട്ടാനുപയോഗിച്ചത്.

ജനാധിപത്യത്തിന്‍റെ
കാവലാളാകുമ്പോള്‍
അറ്റം പല തവണ നീലമഷി പുരണ്ടത്.
   
ഇന്ന് ലോകം ഇതിന്‍ തുമ്പത്ത്.

ചുറ്റും ഇരുട്ട് കനക്കുമ്പോള്‍
അനീതിയ്ക്കെതിരെ ഉയരാത്തത്.

ചുണ്ടത്തും
കണ്ണിലും
ചെവിയിലുമമര്‍ത്തി
മൌനത്തിലമരാന്‍ തുണയ്ക്കുന്നത്.

എന്നെ ഞാനാക്കുന്നത്..!


* * * * * * * * * * * *


                                                                                                                                                                                       (ചിത്രം കടപ്പാട് : ഗൂഗിള്‍)

Monday, December 10, 2012

ദ്വീപ്


അന്ന്,
അറിയാമായിരുന്നവര്‍ക്ക്..
എന്‍റെ അടുക്കളയില്‍
വിറകില്ലാതാവുന്നത്..
ഉപ്പില്ലാത്തത്.., മുളകില്ലാത്തത്..
വേലിത്തലപ്പിനു മുകളിലൂടെ
അമ്മയുടെ കൈകള്‍
അപ്പുറത്തെ അടുക്കളയിലേക്ക്
നീളുമ്പോള്‍
വിരിഞ്ഞ ചിരിയോടെ
കൈക്കുമ്പിളില്‍ സ്നേഹം
നിറക്കുമായിരുന്ന നാള്‍..

അന്നാളുകളില്‍
അവിടുത്തെ കണ്ണുകള്‍
നിറയുമ്പോള്‍
അമ്മയുടെ നെഞ്ചിടിപ്പ്
താളം തെറ്റുന്നതറിഞ്ഞാണ്
പ്ളാവിലക്കുമ്പിളില്‍ നിന്നും
കവിള്‍ നിറയെ കഞ്ഞി തിളച്ചത്.

ഇന്ന്,
വേലി പിഴുതെറിഞ്ഞ്
കരിങ്കല്‍മതിലിനപ്പുറത്തെ
ഇത്തിരിത്തണുപ്പില്‍
മുഖം പൂഴ്ത്തി,
രാവിരുളുന്നതും
പകല്‍ പൂക്കുന്നതുമറിയാതെ...,

ഇങ്ങനെയൊക്കെയാണ്
മണ്ണില്‍ ദ്വീപുകളുണ്ടാകുന്നത്..?







****************

Tuesday, April 3, 2012

വെളിച്ചം

ഓരോ
പവര്‍കട്ടു കാലത്തും
ഞാനോര്‍ക്കും
മാലോകരെന്തിനാ
കൂരിരുട്ടിനെ
പ്രാകുന്നതെന്ന്..

ആജീവനാന്തം
ഉള്ളിലിരുട്ടു നിറച്ച്
നടക്കുന്നവര്‍ക്കെന്തിനാ
പുറംവെളിച്ചമെന്ന്..?

Saturday, March 24, 2012

മുദ്രണം

ഹാ.. നമ്മളെത്ര
മാന്യന്‍മാര്‍!
അറവുശാലയിലെ,
ഭോജനശാലയിലെ
അവശിഷ്ടവും ഉച്ഛിഷ്ടവും
റോഡരികില്‍ തള്ളുന്നോര്‍?

ഓര്‍മകള്‍ മാഞ്ഞ
വൃദ്ധശരീരവും
പാതയോരത്തേക്കെറിയാം.
തിരിച്ച് വീട്ടിലെത്തിക്കില്ലയാരും
ചുളിഞ്ഞ ദേഹത്ത്
തിരിച്ചറിയാനൊരു മുദ്രണം
ഇല്ലെന്നൊരോര്‍മ
ഉള്ളില്‍ നിറയ്ക്കുകില്‍?

* * * * * * * * *

മാര്‍ച്ച്‌ 11 വാരാദ്യ മാധ്യമം
മാര്‍ച്ച്‌ 23  ഗള്‍ഫ് മാധ്യമം ചെപ്പ്