Tuesday, May 31, 2016

ജലോപയോഗത്തിലെ ഉദാസീനത



ലം പാഴാക്കുന്നതിൽ തെല്ലും കുറ്റബോധമില്ലാത്ത സമൂഹമാണ്‌ നാം. 

ജലവിനിയോഗത്തിൽ നമ്മൾ ഇനിയുമേറെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. സകല പ്രവർത്തനങ്ങളിലും ചിന്തയിലും ഔന്നത്യം പുലർത്തുന്ന മലയാളിയു ടെ ഇക്കാര്യത്തിലെ പൂജ്യത്തരം ഓരോരുത്തരും തിരിച്ചറിയണം.

ദിവസവും മൂന്നു നേരം കുളിക്കുന്നവരാണ് മലയാളികളിൽ ചിലർ.
അത് പരസ്യപ്രസ്താവനയിലൂടെ സകലരെയും അറിയിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരുമുണ്ട് കൂട്ടത്തിൽ. 
ഇത് വൃത്തിയുടെതല്ല. അഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും സ്വരമാ ണ്.
പല അവസരങ്ങളിലും നമ്മൾ ടാപ്പ് തുറന്നു വെച്ച് വെള്ളം പാഴാക്കുന്നുണ്ട്. പല്ല് തേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും പാത്രം കഴുകുമ്പോഴും അങ്ങനെ ഒത്തിരി അവസരങ്ങളിൽ അനാവശ്യമായി വെള്ളം ഒഴുക്കിക്കളയുന്നു.
ഇതിൽ കുളിക്കാനും അലക്കാനും മറ്റാവശ്യങ്ങൾക്കും നാമുപയോഗിക്കുന്ന വെള്ളം അത്രയും അളവിൽ വേണ്ടതുണ്ടോ എന്ന് സ്വയമൊരു വിചാരണ നട ത്തണം.
മറ്റൊന്ന്, വീട്ടിനു മുകളിലുള്ള വാട്ടർടാങ്കിലേക്ക് കിണറിൽ നിന്നും വെള്ളം നിറയ്ക്കാൻ വൈദ്യുതി ഇല്ലാത്ത നേരത്ത് പോലും മോട്ടോർ പമ്പിന്റെ സ്വിച്ചിട്ടു വെക്കുകയും അക്കാര്യം ഓർക്കാതെ വീട് പൂട്ടി പുറത്തെവിടെയെ ങ്കിലും പോവുകയും പിന്നീട് വൈദ്യുതിയെത്തി ടാങ്കിൽ വെള്ളം നിറഞ്ഞു പുറത്തേക്കൊഴുകുകയും ചെയ്യുന്ന കാഴ്ച നമ്മളിൽ ചിലരെങ്കിലും കണ്ടിട്ടു ണ്ടാകും.

ഇതേ പോലെ തന്നെ ചില വീടുകളിൽ മോട്ടോർ പമ്പിന്റെ സ്വിച്ചിട്ടു വെച്ച് വാതിലുകളടച്ചു ടീവിയിൽ സീരിയൽ കാഴ്ചയിലേക്കും മറ്റും ആഴ്ന്നിറങ്ങും. വീട്ടിനു മുകളിലെ ടാങ്ക് നിറഞ്ഞു കവിയുന്നത് വീട്ടിനകത്തുള്ളവരുടെ ശ്രദ്ധ യിൽ പെടുകയുമില്ല.
ഇത്തരക്കാർ എത്ര മാത്രം കുടിവെള്ളമാണ് പാഴാക്കുന്നത്. അതുവഴി അവർ ചെയ്യുന്നത് സമൂഹത്തോടുള്ള ദ്രോഹമാണ്. പ്രകൃതിയോടുള്ള വെല്ലുവിളി കൂടിയാണത്.
ലോകത്തിന്റെ വിവിധ ഇടങ്ങളിലായി ലക്ഷക്കണക്കിനാളുകൾ ശുദ്ധജലം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന അവസ്ഥയുണ്ട്. കുടിവെള്ളത്തിനായി കാത ങ്ങൾ താണ്ടുന്ന എത്ര മനുഷ്യരുണ്ടെന്നോ ഭൂമുഖത്ത്‌.
കുടിവെള്ളം ലഭിക്കാതെ എത്രയെത്ര പൈതങ്ങളുടെ ജീവനൊടുങ്ങുന്നുണ്ടെ  ന്നറിയുമോ നിത്യവും.
നാൽപ്പത്തിനാല് നദികളും കുളങ്ങളും തോടുകളും വറ്റാത്ത കിണറുകളും കൃത്യമായെത്തുന്ന വർഷകാലവും കേരളത്തിൽ ജലസമൃദ്ധിയുടെ നാളുകളു ണ്ടായിരുന്നു. കേരളത്തിന്റെ ഇപ്പറഞ്ഞ ചിത്രം പാടെ മാറുകയും വൃശ്ചിക മാസത്തിൽ പോലും അന്തരീക്ഷം പൊള്ളുകയും ചെയ്യുന്ന അവസ്ഥ നിലവിൽ വന്നിരിക്കുന്നു.
വിയർത്തൊലിക്കുന്ന രാവും പകലും വറ്റിവരണ്ട ജലസ്രോതസ്സുകളും മലയാ ളിയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ വരും നാളുകളിൽ മരുഭൂമി യെ പോലും വെല്ലുന്ന അവസ്ഥയായിരിക്കും ഉഷ്ണത്തിന്റെ കാര്യത്തിൽ മലനാട് അനുഭവിക്കാൻ പോകുന്നത്.
കേരളത്തിൽ മഴക്കാലം പടിവാതിൽക്കലെത്തി നിൽക്കുന്ന സന്ദർഭമാണിത്. മണ്ണിലേക്ക് വർഷിക്കുന്ന ജലമത്രയും പാഴായിപ്പോവാതെ സംരക്ഷിക്കാനുള്ള കഠിനപ്രയത്നങ്ങളാണ് ഇനി എല്ലായിടത്തും ഉണ്ടാവേണ്ടത്.
പ്രകൃതിയുടെ അനുഗ്രഹമായ മഴയെ ഉപയോഗപ്രദമായ രീതിയിലേക്ക് വഴി തിരിച്ചു വിടുക.
ജല അതോറിറ്റിയും പരിസ്ഥിതി പ്രവർത്തകരും ബന്ധപ്പെട്ട വകുപ്പ് മേധാവി കളും ഭരണകർത്താക്കളും മണ്ണിനെ സ്നേഹിക്കുന്ന ഓരോരുത്തരും ബോധവ ൽ ക്കരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കണം.
ആസന്നഭാവിയിൽ കുടിവെള്ളത്തിനായി പരസ്പ്പരം പോരടിക്കുന്ന സമൂഹമാ യി മാറാതിരിക്കണമെങ്കിൽ വെള്ളം പാഴാക്കാതെ ശ്രദ്ധിക്കുക.
ജലം അമൂല്യമാണെന്ന ബോധത്തോടെ പക്വമായ ഇടപെടലിലൂടെ സക്രിയമാ വാം നമുക്ക്,  ഇനിയുള്ള കാലം.

*******************************************************************

മലയാള മനോരമ ദിനപത്രം, കാഴ്ചപ്പാട് പേജ് - (2016 മെയ്‌ 31 ചൊവ്വ)

NB:
കുറിപ്പിലെ ചില വരികൾ പത്രം മുറിച്ചു മാറ്റിയത് സ്ഥലപരിമിതി മൂലമാവാം.
എഴുതിയത് മുഴുവൻ അച്ചടിച്ച്‌ വരണമെന്നില്ലല്ലോ. കുറിപ്പ് പൂർണ്ണ രൂപത്തിലുള്ളതാണ് ബ്ലോഗ്‌.
*******************************************************************

Thursday, May 5, 2016

ജിഷ അറിയാൻ




പ്രിയപ്പെട്ട ജിഷാ..

നിന്റെ പേരുള്ള മൂന്നു സുഹൃത്തുക്കളുണ്ടെനിക്ക്.

പക്ഷെ, എനിക്ക് നീ തീർത്തും അപരിചിതയായിരുന്നു നാല്നാൾ മുമ്പ് വരെ. എന്നെപ്പോലെ അനേകം പുരുഷജന്മങ്ങൾക്കും അതെ.

ഇപ്പോൾ മലയാള മനസ്സാക്ഷി പാപഭാരത്തോടെ തല കുനിക്കുന്ന അവസ്ഥയിൽ മുഷ്ക് ബാധിച്ച പുരുഷ ഭൂരിപക്ഷത്തിന്റെ പ്രതിനിധിയാണ് ഞാനുമെന്നത് വേദനയോടെ സമ്മതിക്കുന്നു.

സാക്ഷരതയിൽ, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, ഉയർന്ന ചിന്താശേഷിയുടെ കാര്യത്തിൽ ഇതര സമൂഹത്തിൽ നിന്നും വേറിട്ടവരെന്ന് അവസരത്തിലും അനവസരത്തിലും പറഞ്ഞു സുഖം കൊള്ളുന്നവരാണ് ഞാനടക്കമുള്ള മലയാളി.
എന്നാൽ തീർച്ചയായും മുന്നോട്ടാണോ പിന്നോട്ടാണോ നമ്മുടെ സഞ്ചാരമെന്ന കാര്യത്തിൽ ഖിന്നനാവുകയാണ് ഞാനിപ്പോൾ.


ജിഷാ..

അമ്മയും സഹോദരിയും മകളും സുഹൃത്തുക്കളുമടക്കം നമുക്ക് ചുറ്റുമുള്ള സ്ത്രീ ജന്മങ്ങൾ വെറും 'ചരക്കാ'വുന്ന കാലത്ത് ഞാൻ മാത്രമെന്തിന് മാറി ചിന്തിക്കണമെന്ന ഒരു ചോദ്യം ഉള്ളിൽ നുരയുന്നുണ്ട്.
ചിലപ്പോൾ എന്റെ പ്രവൃത്തിയിലും പ്രകടമാവാറുണ്ട് ഈ ചിന്ത.

പെണ്ണായാൽ അച്ചടക്കത്തോടെ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ബാക്കി സമയം വീട്ടിനകത്തിരിക്കണം എന്നുമുള്ള എന്റെ ധാർഷ്ട്യം വീട്ടിനുള്ളിലും ജിഷമാർ പിടഞ്ഞൊടുങ്ങുമ്പോൾ മാറ്റിപ്പറയാൻ പുതിയ ന്യായം തെരയുകയാണിപ്പോൾ ഞാനും ഭൂമി മലയാളത്തിലുള്ള പുരുഷ കേസരികളും.

ദൽഹിയിലും ഉത്തരേന്ത്യയിലെ അനേകം ഗ്രാമപ്രദേശങ്ങളിലും രാജ്യത്തെ മറ്റിടങ്ങളിലും ആൺകരുത്തിൽ കുതറിക്കരയാനാവാതെ പെണ്ണുടലുകൾ ചോര തെറിപ്പിച്ചു നിശ്ചലരാവുന്നു.
അത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ തെരുവോരങ്ങളിലും കാമ്പസുകളിലും സ്ത്രീ സുരക്ഷക്കായി ഉയരുന്ന മുദ്രാവാക്യങ്ങൾ എന്റെയുള്ളിൽ നീരസത്താലുള്ള മരവിപ്പ്  നിറയ്ക്കുവാനേ ഉപകരിച്ചിട്ടുള്ളൂ.

ഞാനടക്കമുള്ള പുരുഷാവതാരങ്ങൾ ഇങ്ങനെയാണ്.

പെണ്ണ്‌  ഒരു ഭോഗവസ്തു മാത്രമാണ് ഞങ്ങൾക്ക്.
പെണ്ണെന്നാൽ ഭൂമിദേവിയാണെന്നും അഴകിന്റെ മാലാഖയാണെന്നും കവിത രചിക്കും. തക്കം കിട്ടിയാൽ ആർത്തിയോടെ അനുഭവിക്കാനും ശേഷം മാറിടം കടിച്ചു കീറാനും തുടകൾക്കിടയിലൂടെ ഇരുമ്പുദണ്ഡ് കയറ്റി രസിച്ച് അവളെ ഇല്ലാതാക്കാനും ശ്രമിക്കും.


ജിഷാ..

ഉറപ്പുള്ള വാതിൽ പോലുമില്ലാത്ത ഒറ്റമുറിയിലിരുന്ന് മറ്റെല്ലാം മറന്ന്, നീ പഠിച്ചു പഠിച്ച് വലിയവളാകുന്ന ഒരു കാലം സ്വപ്നം കണ്ട നിന്റെ പെറ്റമ്മയുടെ, ആകാശം കീറുമുച്ചത്തിലുള്ള കരച്ചിൽ ഞാനും കേൾക്കുന്നു. ഏറെ നിസ്സംഗനായി തന്നെ.

മനുഷ്യർക്കിടയിൽ ഇത്ര മാത്രം ക്രൂരതയുള്ളവരും ഉണ്ടെന്ന് മരണത്തിന്റെ തൊട്ടു മുമ്പുള്ള നിമിഷം നീ മനസിലാക്കിയില്ലേ?

നീ ചെന്നെത്തുന്നിടത്ത് നിനക്ക് മുമ്പേ തന്നെ സ്ഥാനം പിടിച്ച സൗമ്യയും നിർഭയയും പേരോർമ്മയില്ലാത്ത അനേകം ജന്മങ്ങളും നിന്നെ നോക്കി ചിരിക്കും.
നിന്റെ ദേഹത്തിലെ എണ്ണമറ്റ മുറിവുകളിൽ വിരൽ തൊട്ട്, ഞങ്ങളുടെ അനുഭവത്തിൽ നിന്നും മാലോകർ ഇനിയും പഠിച്ചില്ലേ എന്നവർ നൊമ്പരപ്പെടും.


ജിഷാ..

നിന്നെ ഭൂമിയിൽ നിന്നും മായ്ച്ചു കളഞ്ഞവനെ(രെ) കണ്ണിലെണ്ണയൊഴിച്ചു തെരഞ്ഞു പിടിച്ച് നിയമം ബന്ധസ്ഥനാക്കും, തീർച്ച.

മാനുഷിക പരിഗണന വെച്ച് അവനെ തല്ലാനോ കൊല്ലാനോ അവർ മുതിരില്ല എന്നുറപ്പ് തരുന്നു.
'തടവറ'യുടെ സ്വാസ്ഥ്യം അനുഭവിച്ച് സർക്കാർ ചെലവിൽ തടിച്ചു കൊഴുത്ത് അവനങ്ങനെ വിലസും. അത് കാണാൻ തന്നെ നല്ല രസമുള്ള കാഴ്ചയാണ്.

നിന്റെ മരണം കൊണ്ട് ആ ഒറ്റമുറിക്കെട്ട് അധികാരികളുടെയും ചില സുമനസ്സുകളുടെയും ഔദാര്യത്തിൽ വീടായി രൂപാന്തരപ്പെടും.
ഒപ്പം, കൂടപ്പിറപ്പിന് ഒരു സർക്കാർജോലി ലഭിക്കും.

ദിവസങ്ങൾ പോകെപ്പോകെ ജിഷ എന്ന രണ്ടക്ഷരം നിന്റെ പെറ്റമ്മ ഒഴികെ ബാക്കി എല്ലാവരും മറക്കും. അല്ലെങ്കിൽ മറന്നെന്നു ഭാവിക്കും.
വീണ്ടും എവിടെയെങ്കിലും ഒരു പെൺ ജീവിതം മാനം കീറി പരലോകം പൂകിയെന്ന പെട്ടിക്കോളം വാർത്ത കാണുമ്പോൾ ചേർത്തു പറയാൻ മാത്രമുള്ള വെറുമൊരു പേരായി നീ മാറും.   സത്യം!







*******************************************************************





Friday, April 22, 2016

കടൽദൂരം






ആർത്തി മൂത്ത് ഇടിച്ചു നിരത്തിയ 
മലകളത്രയും

സ്വയം മറന്നു മലിനമാക്കിയ 
പുഴകളത്രയും

അഹന്തയിൽ പിഴുതെറിഞ്ഞ 
പച്ചപ്പുകളത്രയും

മണ്ണിലേക്ക് തിരിച്ചു വരണമെന്ന് 
കരളു കലങ്ങി പ്രാർഥിക്കും മുമ്പേ 
ഓർക്കണമായിരുന്നു.

മുമ്പേ നടന്നു തീർത്ത കടൽദൂരം
മൺതരികൾക്ക് മീതെ ആയിരുന്നെന്ന്.

കണ്ണാടിക്കല്ലുകൾ പാകിയ വഴികൾ
വിരൽ പിടിച്ചു നടത്തിക്കുന്നത് 
വേനൽദ്വീപിലേക്കായിരിക്കുമെന്ന്..


**************************************

Wednesday, April 6, 2016

കടൽദൂരം



എന്റെ
കടൽദൂരം 
എന്ന പുസ്തകത്തെക്കുറിച്ച്
അയിഷ എഴുതിയത്

കടൽദൂരം എന്ന ഈ പുസ്തകത്തിലുള്ളത് 45 കവിതകൾ ആണ്.
എല്ലാം വിശദീകരിക്കുവാൻ കഴിഞ്ഞില്ലെങ്കിലും, വളരെ മനസ്സടുത്ത കുറച്ച് കവിതകൾ ഇവിടെ പ്രതിപാദിക്കാം.

ഈ പുസ്തകത്തിലെ  ആദ്യത്തെ കവിത തന്നെ എല്ലാവർക്കും ഇഷ്ടമുള്ള പുഴയെ ആണ് പ്രതിപാദിച്ചിരിക്കുന്നത്.
നമുക്ക് നിശ്ചയമുണ്ട് ഇന്നത്തെ പുഴയുടെ അവസ്ഥ.
സത്യത്തിൽ വളരെ പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളത്.
ഒന്നാമതായി പുഴ ഇന്ന് കാണാനില്ല. കുട്ടികൾക്ക് പുഴ സൗഹൃദങ്ങൾ ഇല്ലെന്നു തന്നെ പറയാം.

ഒരു പഴയ കവി പാടിയപോലെ 'മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ...' എന്നതുപോലെ നമ്മളൊക്കെ ഒരു കാലത്ത് നമ്മുടെ മുഖം പുഴയുടെ കണ്ണാടിയിൽ കണ്ടവരാണല്ലോ എന്നോർത്തു പോകുന്നു.
ഇന്ന് സകല മാലിന്യങ്ങളും പുഴയിൽ വലിച്ചെറിയുമ്പോൾ  എഴുത്തുകാരന്റെ എഴുത്തുപോലെ തന്നെ ഇനിയുള്ള കാലം പുഴ മണ്ണിനടിയിൽ ശ്വാസംമുട്ടി മരിക്കുകയാവും എന്നതിന് സംശയമില്ല .....

'പച്ചിലകൾ തളിർക്കാതിരിക്കുന്നത്' എന്ന കവിത വായിച്ചാൽ  പക്ഷികൾ ചിലക്കുന്നത് അതവയുടെ തേങ്ങലുകളായി തോന്നാം. പക്ഷികൾക്ക് കൂടും ഇരിപ്പിടങ്ങളും ഇല്ലാതെ അവ തേങ്ങുമ്പോൾ ആണ് അവ ചിലക്കുന്നതായി നമുക്ക് തോന്നുന്നത്. വേട്ടക്കാരുടെ ഒാട്ടപ്പാച്ചിലിൽ  പക്ഷികൾ അങ്കലാപ്പിലാ കുന്നു.
അവയുടെ സ്വരമിടറുമ്പോൾ  നമ്മുടെ കവിതകൾ നിലക്കുന്നു.

ആക്രോശങ്ങളും അധികാര ദുർവിനിയോഗവുമെല്ലാം ഏറ്റുമുട്ടലുകളുടെ പാതയോരത്ത് സദാ ജാഗരൂകമാണ്. അങ്ങനെ വരുമ്പോൾ ആവശ്യമേറുന്നത് മാരകായുധങ്ങൾക്കും. കവിഹൃദയത്തിൽ അത് സ്പഷ്ടവുമാണ്.

'ആൽമരം തണലന്വേഷിക്കുകയാണ്' എന്ന കവിത അതുപോലെ നന്മയും സ്നേഹവും അറിവും ഒക്കെ നമുക്കുണ്ടായിട്ടും അതു നാം മറ്റുള്ളവരിൽ തിരയുകയാണ്ചെയ്യുന്നത്. പലപ്പോഴും ചുറ്റുപാടുകളിൽ, ഞാൻ എന്നഭാവം നമ്മുടെ കാഴ്ചകളെ മറയ്ക്കുന്നു.

'വിരൽ' പലപ്പോഴും നാം വിരൽതൊടുത്ത് വിലക്കാൻ മടിക്കുന്നു. ഇനി വലിപ്പച്ചെറുപ്പങ്ങളുടെ പട്ടികയിൽ വിരലും, അമ്മയുടെ തുറിച്ച നോട്ടവും,
ആദ്യക്ഷരവേളയിൽ  വളരെയധികം യാഥാർഥ്യങ്ങളിലേക്ക് സങ്കോചമില്ലാതെ കടന്നു വരികയാണ്  എഴുത്തുകാരന്റെ വരികൾ. വായനക്കാർക്ക് അത് ഒാർമ്മകളും ഉണർവ്വും നൽകുന്നു.

'ഓലവീട്' സൂചിപ്പിക്കുന്നത് കോൺക്രീറ്റ് ഭിത്തികളുടെ ശ്വാസംമുട്ടലുകളാണ്.
സുരക്ഷിതത്വം പ്രദാനംചെയ്യുമെന്ന് വിശ്വസിക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ, മണ്ണുമായും പ്രകൃതിയുമായുമുള്ള നമ്മുടെ ബന്ധത്തെ ഉലയ്ക്കുന്നു എന്നു പറയാതെ വയ്യ. ഒാലവീടുകാരുടെ അന്തസ്സിനെ ചോദ്യം ചെയ്യുമ്പോൾ ,
ഏതിരുളിന്റെ മറ നുകർന്നും അന്തസ്സ് ഉയർത്തുന്ന മലയാളിയുടെ ഭാവത്തെ യാണ് ഒാലവീട് നമ്മെ ഓർമ്മിപ്പിക്കുന്നത്.

'ഒരുനാൾ' എന്ന കവിതയിലൂടെ കണ്ണോടുമ്പോൾ ജീവിതത്തിൽ ദൈനംദിനകാഴ്ചകളകന്ന് താഴ്ചയുള്ള കാഴ്ചകളിലേക്ക്
കണ്ണിലെ കൃഷ്ണമണികളെ പൊന്തിച്ച് സൂക്ഷ്മ ദർശനമാണുദ്ദേശിക്കുന്നത്. എല്ലാ ഇടങ്ങളിലും ദാരിദ്ര്യം, ദുരിതം ഇവയെല്ലാം വലിയ വ്യത്യാസമില്ലാതെ കാണാം. അതു കാണാനുള്ള  കണ്ണ് നമുക്കില്ല എന്നതാണ് സത്യം.

'സ്വർഗ്ഗപുഷ്പ'ത്തിൽ തോന്നുന്ന സൂചന, ഏത് യുദ്ധങ്ങളും അതിക്രമങ്ങളും, അന്യായങ്ങളും ഒടുവിൽ ചെന്ന് പതിക്കുന്നത് സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അരികിലേക്കാണ്. അവരുടെ ജീവിതത്തിലേക്കാണ് എന്ന സത്യം കവി എഴുത്തിലും നമ്മെ ബോധ്യപ്പെടുത്തുന്നു.

'പ്രണയാർദ്ര'ത്തിൽ അകലങ്ങളിൽ പാർക്കുന്നവരുടെ നൊമ്പരങ്ങളും ഏകാന്തതയും വിരഹവും വേദനകളുമെല്ലാം നിഴലിക്കുന്നതായി കാണാം. ഒാരോ പ്രവാസിയും എവിടെയൊക്കെയോ പ്രാരാബ്ദപ്പാടുകളാലും അല്ലാതെയും ഉരുകുന്ന നിത്യകാഴ്ചകളാണ് മനസ്സിലേക്കോടി വരുന്നത്... കാരണം ഇതിലെ വരികൾ എന്നിലും ഏറെ ആഘാതങ്ങൾ സൃഷ്ടിച്ചവ ആയതു കൊണ്ടാവാം.

'അടുക്കള' എന്ന കവിതയിൽ ഞാനുണ്ട് നിങ്ങളും.
കാലം മുക്കു പണ്ടം പോലും അണിയാനനുവദിക്കാത്ത ഈ കാലത്ത് എരിഞ്ഞു ചുവന്ന കണ്ണുകൾ  കാണാതെ പോകുന്നവരല്ലേ അധികവും. അവരെ കാട്ടി തരികയാണ് ഇവിടെ കവി.

'അനുസരണ'യിൽ കവിയുടെ നേർക്കാഴ്ചകളാണ് നാം ദർശിക്കുന്നത്. ഒടുവി ൽ  പാപങ്ങൾ കാടായിരിക്കുന്ന കാഴ്ച. ചെറിയ ഒരു കവിത അതിൽ കവി ഉൾക്കൊള്ളിച്ചിരിക്കുന്നത് അങ്ങേയറ്റം ചിന്താശേഷി വർദ്ധിപ്പിക്കുന്ന, അല്ലെങ്കിൽ പുനർചിന്തനം നടത്തേണ്ടുന്ന ഒരു നഗ്നസത്യം തന്നെയാണ്.
കവിത ഭംഗിയായും ലളിതമായും സത്യത്തിന്റെ നാവ് കവി മുളപ്പിച്ചിരി ക്കുന്നു.

'ഗർഭപാത്രം ചോദിക്കുന്നത്' എന്ന കവിത ഇന്നത്തെ യഥാർത്ഥ സാഹചര്യങ്ങ ൾ വളരെ പ്രാധാന്യം അർഹിക്കുന്നതും, വായനക്കാർക്ക് മനസ്സിൽ തട്ടിക്കുന്നതു മായ രീതിയാണ്‌ അവതരിപ്പിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ ആശയങ്ങൾ  ആശങ്കകൾ എല്ലാം തന്നെ വായനക്കാര്‍ക്ക് എത്തിച്ചുകൊടുക്കാൻ അദ്ദേഹത്തിന്റെ അഗാധ പരിശ്രമം നമുക്ക് കാണാം.

'കറുത്തകാലം' എന്ന കവിത നമ്മോട് തുറന്ന് സംവദിക്കുകയാണ്.
എന്തെന്നാൽ നമ്മുടെ പെൺപൂക്കളുടെ സംരക്ഷണം. ഇന്ന് ഈരേഴുലോകത്തും മാതാപിതാക്കളുടെ പരിഭ്രാന്തി തങ്ങളുടെ പെൺപൂക്കളെ എങ്ങനെ
സുരക്ഷിതമായി സൂക്ഷിക്കും എന്നത് തന്നെയാണ്.

കറുത്തപെട്ടിയും തൂക്കി കവി സ്വയം കവിതകളിലൂടെ നമ്മുടെ ഒാരോ വീട്ടിലേക്കും കയറി വരികയാണെന്നു തോന്നുന്നു. തീർച്ചയായും കവിയുടെ ഈ തിരിച്ചറിവും അതു നമുക്ക്‌ പകർന്നു തരുന്നതും അഭിനന്ദനാർഹമാണ്.

'കോഴിക്കോട്' എന്ന കവിത കവി തന്റെ ചുറ്റുപാടുകളെ കാണുന്ന കാഴ്ചയാണ്. സന്തോഷിച്ചും, സങ്കടപ്പെട്ടും സ്വന്തം നഗരത്തെ നോക്കി കാണുകയാണ്. ഒാരോ ഇടങ്ങളിലും സംഭവിക്കുന്ന വ്യതിയാനങ്ങളെ വളരെ കൃത്യതയോടെ ഒാർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഒരു പ്രവാസിയാണ് കവി.അതുകൊണ്ട് തന്നെ വ്യക്തമായ പ്രവാസാനുഭവ ങ്ങൾ കവിയുടെ കവിതകളിൽ തെളിഞ്ഞു കാണാം.

'നിഴൽമുഖ'ത്തിലെ നിഴൽ ഉയർത്തെഴുന്നേൽക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ആണ് ഉദ്ധരിക്കുന്നത്.അതു നിങ്ങളാവാം, ഞാനാവാം...  സാമൂഹ്യ തലങ്ങളിലെ ആരൊക്കെയോ ആവാം.. അപ്പോഴും പ്രതികരണമനോഭാവം സ്ത്രീകൾക്ക് നശിക്കുന്നില്ല.

'ഒാഫർ' പറയുന്നത് എന്തു വാങ്ങിയാലും ഫ്രീകിട്ടുന്ന കേരളം, എന്തിനും തയ്യാറായി വിപണി. അക്രമവും അനാചാരവും ഈ നിലയ്ക്കു തുടർ ന്നാൽ ഇനി ഫ്രീ കിട്ടുന്നത് റിവോൾവർ ആയിരിക്കും. എന്നത് കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് പ്രാധാന്യമേറുന്നു. കവിയുടെ ഈ തുറന്നടിക്കൽ നാം മുഖവിലയിൽ വയ്ക്കണം. അത് അധികവും ഗൗരവതരമത്രേ.

ഒടുവിൽ  കവി പടുവൃദ്ധരായ കല്ലായി പുഴയും പുഴയുടെ നൊമ്പരവും രോദനവുമെല്ലാം കുറേയധികം ശരികളെയാണ് അദ്ദേഹം കുറിച്ചിട്ടിരിക്കു ന്നത്. അതുകൊണ്ട് തന്നെ വായനയ്ക്കൊട്ടും വിഘ്നം അനുഭവപ്പെടുന്നുമില്ല.
ഏറെ ഹൃദ്യമായ വായനാനുഭവം നൽകുന്ന കവിതകൾക്കും  കവിക്കും  ഹൃദയം നിറഞ്ഞ ആശംസകൾ..

*


അയിഷ 

യഥാർത്ഥ പേര് ഹസീന മുഹമ്മദ്‌.
എം.എം. മുഹമ്മദ്‌ കുഞ്ഞിന്റെയും അസുമാ ബീവിയുടെയും മകൾ.
സ്വദേശം തിരുവനന്തപുരം വിതുര.
എഴുത്തിലും ചിത്രരചനയിലും സംഗീതത്തിലും താൽപ്പര്യം.
ഫ്രീലാൻസ് പത്ര പ്രവർത്തന രംഗത്തും സാംസ്കാരിക രംഗത്തും സജീവം.


********************************************************************************
 

Wednesday, March 16, 2016

റഫീഖ് എന്ന പേര്



ബാല്യകാലത്ത്, റഫീഖ് എന്ന പേര് ഒട്ടും ഇഷ്ടമില്ലായിരുന്നു.
ആ പേരിൽ എന്തോ ഒരു പോരായ്മയില്ലേ എന്നുഞാൻ ചാഞ്ഞും ചെരിഞ്ഞും വിചാരപ്പെട്ടിട്ടുണ്ട്.

ചുറ്റുമുള്ളവരുടെ ഇമ്പമുള്ള പേരുകൾ എന്നെ അസൂയപ്പെടുത്തിയിട്ടുണ്ട്.
ഈ പേര് എന്നിൽ ചാർത്തിയതാരാണെന്ന് ഞാൻ അന്വേഷിച്ചിട്ടില്ല. ഇഷ്ടമില്ലാത്ത ഒരു കാര്യത്തെ ഞാനെന്തിന് അന്വേഷിച്ചു കണ്ടെത്തണം.

കാലം പോകെപ്പോകെ പേരിനോടുള്ള വെറുപ്പിന്റെ കനം കുറഞ്ഞു വന്നെങ്കിലും അതിനെ ഇഷ്ടപ്പെടാൻ മനസ്സ് പാകം വന്നില്ല എന്നു പറയാം.
'ഒരു പേരിലെന്തിരിക്കുന്നു' എന്ന കാര്യം ഇടയ്ക്കിടെ ഞാൻ സ്വയം ഉള്ളിലോർത്തു.

അറബിനാട്ടിലെത്തിയപ്പോൾ  മുൻപരിചയമില്ലാത്ത ആളുകൾ പോലും
'യാ... റഫീഖ്...' എന്നു നീട്ടി വിളിക്കുമ്പോൾ ഇവർക്കെങ്ങനെ എന്റെ പേര് മനസ്സിലായി എന്നു ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്.
പിന്നീടാണ് മനസ്സിലാക്കുന്നത് അറബികളുടെ ദാസ്യവേല ചെയ്യാനെത്തിയ ഞാനടക്കമുള്ള വിദേശികളെല്ലാം അവർക്ക് 'റഫീഖ്' ആണെന്ന്.
ദാസൻ, വിധേയൻ എന്നൊക്കെയാണ് അവർ റഫീഖ് എന്ന പേര് കൊണ്ട് അർത്ഥമാക്കുന്നത്.

എന്റെ പേരിനെ ഞാൻ പണ്ടേ ഗൗനിക്കാതിരുന്നതിനാൽ അറബികളുടെ
'യാ.. റഫീഖ്'  വിളിയും എന്നെ അലോസരപ്പെടുത്തിയില്ല.

കഴിഞ്ഞ ദിവസം സഹപ്രവർത്തകൻ വെറുതെയൊരു രസത്തിന് കൂട്ടത്തിലുള്ള ഓരോരുത്തരുടെയും പേരിന്റെ അർഥം തേടുന്നതിന്റെ ഭാഗമായി എന്നോടും ചോദിച്ചു.
ദാസൻ, വിധേയൻ എന്നൊക്കെയാണ് എന്റെ പേരിനർത്ഥം. ഞാൻ പറഞ്ഞു.

മുമ്പൊരിക്കൽ നാട്ടിൽ വെച്ച് അത്യാവശ്യം അറബിയൊക്കെ ചേർത്ത് വായിക്കാൻ കഴിവുള്ള ഒരാൾ എന്റെ പേരിന് സഖാവ് എന്നും അർഥം വരുമെന്ന് സൂചിപ്പിച്ചിരുന്നു.
ഇതെല്ലാം കേട്ടപ്പോൾ സഹപ്രവർത്തകൻ Google Serchൽ റഫീഖ് എന്ന അറബ് നാമത്തിന്റെ അർഥം ചികഞ്ഞു.
ഉടൻ വന്നു ഉത്തരം.
Companion.എനിക്ക് ജിജ്ഞാസ.

Companion എന്ന വാക്ക് മലയാളത്തിലേക്ക് മൊഴി മാറ്റാൻ പറഞ്ഞപ്പോൾ സഹപ്രവർത്തകൻ അങ്ങനെ ചെയ്തു.
അന്നേരം തെളിഞ്ഞതിങ്ങനെയാണ്.

ചങ്ങാതി, കൂട്ടുകാരൻ, തോഴൻ, കൂടെ യാത്ര ചെയ്യുന്നയാൾ
സഖാവ്, കൂട്ടാളി, പങ്കാളി....

ഇങ്ങനെ കണ്ടത് കൊണ്ടൊന്നുമല്ല. ഇടയ്ക്കെപ്പോഴോ ഈ പേരിനെ വല്ലാതെ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു എന്നതല്ലേ നേര്.

സൗഹൃദങ്ങൾക്ക് എന്നും മൂല്യം കൽപ്പിക്കുകയും സൗഹൃദമാണ് ജീവിതത്തിലെ മികച്ച സമ്പാദ്യമെന്നു വിശ്വസിക്കുകയും ചെയ്യുന്ന റഫീഖിന് ഈ പേര് തന്നെയാണ് ചേരുകയെന്ന് സുഹൃത്ത് വക കമന്റ്.

ചങ്ങാതി, കൂട്ടുകാരൻ, തോഴൻ, സഖാവ്, കൂട്ടാളി...
മതി, ഈ പേര് തന്നെ മതി എനിക്ക്.




***************************************************************